Hivision Channel

ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ 75-ാം വാര്‍ഷികം

ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ 75-ാം വാര്‍ഷികം.
സത്യം, അഹിംസ എന്നീ തത്വങ്ങളില്‍ അടിയുറച്ച് വിശ്വസിച്ച്, അതിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച മഹത് വ്യക്തിത്വമായിരുന്നു ഗാന്ധി . അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ശ്രദ്ധേയനായ ഗാന്ധിയെ വെറുമൊരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാള്‍ ദാര്‍ശനികനായും ലോകനേതാവായുമാണ് നാം കാണുന്നത്. ‘എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം’ എന്ന് പറഞ്ഞ അദ്ദേഹം അത് പ്രായോഗികമാക്കി. സ്വാതന്ത്യത്തിനായി പോരാടിയ ഒരു ജനതയെ അഹിംസയിലൂടെ മുന്നോട്ടു നയിക്കാനും, അവര്‍ക്ക് മാര്‍ഗ ദര്‍ശിയായി നിലകൊളളാനും ഗാന്ധിജിക്ക് കഴിഞ്ഞു.

ഡല്‍ഹിയിലെ ബിര്‍ല ഹൗസിനടുത്ത് പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനെത്തിയ ഗാന്ധിയെ തീവ്രാദിയായ നാഥുറാം വിനായക് ഗോഡ്‌സെയാണ് വെടിവെച്ച് കൊന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ വര്‍ഗീയകലാപങ്ങള്‍ ഇല്ലാതാക്കി സമാധാനം സ്ഥാപിക്കുന്നതിനുള്ള ശ്രമത്തില്‍ വാപൃതമായിരിക്കെയാണ് ഗാന്ധിയെ കൊലപ്പെടുത്തിയത്.

1948 ജനുവരിയിലെ രണ്ടാമത്തെ ശ്രമത്തിലാണ് ഹിന്ദുത്വ ഭീകരവാദികള്‍ മഹാത്മാഗാന്ധിയുടെ ജീവനെടുക്കുന്നതില്‍ വിജയിച്ചത്. ജനുവരി 20 ന് ഡല്‍ഹിയിലെ ബിര്‍ലാഹൗസിനടുത്ത് ഒരു പാര്‍ക്കില്‍ പൊതുപ്രസംഗത്തിനിടെ ഗാന്ധിയെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. നാഥുറാംവിനായക് ഗോഡ്‌സേയുടെ നേതൃത്വത്തിലായിരുന്നു വധശ്രമം. ഗാന്ധി സംസാരിക്കുമ്പോള്‍ ഗോഡ്‌സെയുടെ സംഘത്തിലെ ഒരാള്‍ ഒരു ഗ്രനേഡ് ആള്‍ക്കൂട്ടത്തില്‍ നിന്ന് ദൂരേക്ക് എറിയുന്നു. സ്‌ഫോടന ശബ്ദം കേട്ട് ആളുകള്‍ ചിതറിയോടി. അപ്പോള്‍ ഗാന്ധിയ്ക്ക് നേരെ ഗ്രനേഡ് എറിയുക എന്നതായിരുന്നു പദ്ധതി. എന്നാല്‍ ആ ദൗത്യം ഏല്‍പ്പിക്കപ്പെട്ട മദന്‍ലാല്‍ പഹ്വയ്ക്ക് കൃത്യം ചെയ്യാന്‍ കഴിഞ്ഞില്ല. രണ്ടാം ഗ്രനേഡ് എറിയാതെ അയാള്‍ ഓടിപ്പോയി.

അതിനുശേഷം വെറും പത്തു ദിവസത്തിന് ശേഷമാണ് ബിര്‍ല ഹൗസിനടുത്ത് തന്നെ പ്രാര്‍ത്ഥനാപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ഗാന്ധിയെ നാഥുറാം വിനായക് ഗോഡ്‌സെ വെടിവെച്ചു കൊന്നത്. സര്‍ദാര്‍ വല്ലഭായ് പട്ടേലുമായുള്ള കൂടിക്കാഴ്ച അല്‍പം നീണ്ടുപോയ ഗാന്ധി പ്രാര്‍ത്ഥനയ്ക്ക് അല്‍പം വൈകിയാണ് ഇറങ്ങുന്നത്. സന്തത സഹചാരികളായ മനു ഗാന്ധി, ആഭ ഗാന്ധി എന്നിവര്‍ക്കൊപ്പമാണ് ഗാന്ധി നടന്നു നീങ്ങിയത്. 200 അടിയായിരുന്നു ഗാന്ധിയുടെ അവസാന സഞ്ചാരത്തിന്റെ ദൈര്‍ഘ്യം . ആള്‍ക്കൂട്ടത്തില്‍ നിന്ന് തിക്കിത്തിരക്കി തന്റെ മുന്നിലേക്ക് വന്ന ഗോഡ്‌സേയുടെ മുന്നില്‍ ആ യാത്ര അവസാനിച്ചു.

Leave a Comment

Your email address will not be published. Required fields are marked *