Hivision Channel

latest news

ഇമ്പ്‌ലിമെന്റ് ഏജന്‍സി പരിശോധന നടത്തി

ആറളം പുനരധിവാസ മേഖലയിലെ കാട്ടാന ശല്യത്തിന് പ്രതിരോധ മാര്‍ഗം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പിഡബ്ല്യുഡി, ടി.ആര്‍.ഡി.എം വനം വകുപ്പ് എന്നീ വകുപ്പുകളെ ഏകോപിപ്പിച്ച് സര്‍ക്കാര്‍ നിയോഗിച്ച ഇമ്പ്‌ലിമെന്റ് ഏജന്‍സിയാണ് സ്ഥലപരിശോധന നടത്തിയത്. സ്ഥലപരിശോധന നടത്തി വര്‍ക്കിംഗ് എസ്റ്റിമേറ്റ് തയ്യാറാക്കുക എന്നതാണ് ഏജന്‍സിയുടെ ലക്ഷ്യം. നിലവിലുള്ള ആനമതില്‍ ശക്തിപ്പെടുത്തുക, നികന്നു പോയ ട്രഞ്ചുകള്‍ പുനസ്ഥാപിക്കുക, പത്തര കിലോമീറ്റര്‍ ദൂരത്തില്‍ ഫെന്‍സിംഗ് സ്ഥാപിക്കുക തുടങ്ങിയ പ്രവര്‍ത്തികളാണ് ഏജന്‍സിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. വൈല്‍ഡ് ലൈഫ് അസി. വാര്‍ഡന്‍ പി.പ്രസാദ്, കൊട്ടിയൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സുധീര്‍ നാരോത്ത്, പിഡബ്ല്യുഡി
ഇരിട്ടി സെക്ഷന്‍ അസി. ഇലട്രിക്കല്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വിഷ്ണു, ബില്‍ഡിംഗ് ഒവര്‍സിയര്‍ വിപിന്‍, പ്രസാദ്, രഘു, ടി.ആര്‍.ഡി.എം സൈറ്റ് മാനേജര്‍, അനൂപ്, ആറളം പഞ്ചായത്ത് പ്രസിഡണ്ട് കെ.പി രാജേഷ്, വാര്‍ഡ് മെമ്പര്‍ മിനി ദിനേശന്‍, കീഴ്പ്പള്ളി സെക്ഷന്‍ ഫോറസ്റ്റര്‍ പി.പ്രകാശന്‍, മണത്തണ സെക്ഷന്‍ ഫോറസ്റ്റര്‍ സി.കെ മഹേഷ്, ആറളം ഫോറസ്റ്റര്‍ കെ.രാജു മറ്റ് ജനപ്രതിനിധികള്‍, ബീറ്റ് ഫോറസ്റ്റര്‍മാര്‍, വാച്ചര്‍മാര്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

നിറപുത്തരി ചടങ്ങുകള്‍ നടന്നു

മണത്തണ ശ്രീ കുണ്ടേന്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിറപുത്തരി ചടങ്ങുകള്‍ നടന്നു. ക്ഷേത്രം മേല്‍ശാന്തി നാരായണന്‍ നമ്പൂതിരി, സേതുനാഥ് വാര്യര്‍, ബാലകൃഷ്ണമാരാര്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. കൊട്ടിയൂര്‍ ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി ആക്കല്‍ ദാമോദരന്‍ നായര്‍ ചടങ്ങില്‍ സംബന്ധിച്ചു.

സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ സഹകരണ സംരക്ഷണ സദസ്സ്

പേരാവൂര്‍ : കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കം തടയുക, നാടിന്റെ നട്ടെല്ലായ സഹകരണ മേഖലയെ സംരക്ഷിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കോപ്പറേറ്റീവ് എംപ്ലോയിസ് യൂണിയന്റെ നേതൃത്വത്തില്‍ സഹകരണ സംരക്ഷണ സദസ്സ് നടത്തി. പേരാവൂര്‍ റീജിയണല്‍ ബാങ്കിന് മുന്നില്‍ നടന്ന പരിപാടി സി.ഐ.ടി.യു പേരാവൂര്‍ ഏരിയ സെക്രട്ടറി പി.വി പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. പി.വി രാജേഷ്, പി.വി പ്രകാശന്‍, എ.ബിജു തുടങ്ങിയവര്‍ സംബന്ധിച്ചു.

ഉരുള്‍പൊട്ടല്‍ നാശനഷ്ടം ; നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം നേതാക്കളും ജനപ്രതിനിധികളും വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു

മലയോര മേഖലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നാശനഷ്ടം സംഭവിച്ച കണിച്ചാര്‍, കേളകം, കോളയാട്, പേരാവൂര്‍ പഞ്ചായത്തുകളിലെ കുടുംബങ്ങള്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് നഷ്ടപരിഹാരം നല്‍കാന്‍ നടപടി ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടാണ് സി.പി.ഐ.എം നേതാക്കളും ജനപ്രതിനിധികളും വ്യാഴാഴ്ച മുഖ്യമന്ത്രിയെ കണ്ടത്. വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് സംഘം മുഖ്യമന്ത്രിയെ കണ്ടത്. എം.പി ഡോ. വി ശിവദാസന്‍, സി.പി.ഐ.എം പേരാവൂര്‍ ഏരിയ സെക്രട്ടറി അഡ്വ. എം രാജന്‍, കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന്‍, സി.പി.ഐ.എം പേരാവൂര്‍ ഏരിയ കമ്മിറ്റിയംഗം എം.എസ് വാസുദേവന്‍, സി.പി.എം കൊളക്കാട് ലോക്കല്‍ സെക്രട്ടറി സി.സി സന്തോഷ്, പഞ്ചായത്തംഗം ജിമ്മി അബ്രഹാം എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ദുരിതബാധിതര്‍ക്കുള്ള നഷ്ടപരിഹാരം പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി നിവേദക സംഘം അറിയിച്ചു. മുഖ്യമന്ത്രിയെ കൂടാതെ റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍, കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ എന്നീ മന്ത്രിമാരെയും നേരില്‍കണ്ട് നിവേദക സംഘം നിവേദനം നല്‍കിയിട്ടുണ്ട്.

ധര്‍ണ്ണ സംഘടിപ്പിച്ചു

തൊഴില്‍ ദിനങ്ങള്‍ വെട്ടിക്കുറക്കുന്ന ഉത്തരവ് പിന്‍വലിക്കുക, തൊഴില്‍ ദിനങ്ങള്‍ 200 ആയി വര്‍ധിപ്പിക്കുക, ഇ എസ് ഐ അനുവദിക്കുക, ആയുധ വാടക പുനസ്ഥാപിക്കുക, ക്ഷേമ നിധി നടപ്പിലാക്കുക, വേതനം 700 രൂപയാക്കി ഉയര്‍ത്തുക, ഫെസ്റ്റിവല്‍ അലവന്‍സ് അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്സ് ഫെഡറേഷന്‍ ഈ മാസം 22 ന് രാജ്ഭവന് മുന്നില്‍ നടത്തുന്ന തൊഴില്‍ സംരക്ഷണ സംഗമത്തിന്റെ ഭാഗമായാണ് കൊട്ടിയൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തിയത്. എ ഐ ടി യു സി സംസ്ഥാന കമ്മറ്റി അംഗം സി.വിജയന്‍ ഉദ്ഘാടനം ചെയ്തു. സിസിലി ആമക്കാട്ട് അധ്യക്ഷത വഹിച്ചു, എ ഐ ടി യു സി മണ്ഡലം പ്രസിഡണ്ട് വി.പത്മനാഭന്‍, പഞ്ചായത്ത് അംഗം ഷാജി പൊട്ടയില്‍ ,സിപിഐ കൊട്ടിയൂര്‍ ലോക്കല്‍ സെക്രട്ടറി കെ.എ ജോസ്, ബേബി അമക്കാട്ട്, രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഓണകിറ്റ് വിതരണത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; മന്ത്രി ജി.ആര്‍ അനില്‍

ഓണകിറ്റ് വിതരണത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി ജി.ആര്‍ അനില്‍. 13 ഉല്‍പ്പന്നങ്ങളും തുണി സഞ്ചിയും ഉള്‍പ്പടെയാണ് വിതരണം ചെയ്യുന്നത്. മെച്ചപ്പെട്ട ഉല്‍പ്പന്നങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വെളിച്ചെണ്ണ പ്രത്യേകമാകും വിതരണം ചെയ്യുക. മുഖ്യമന്ത്രിയുടെ തീയതി ലഭ്യമായാല്‍ എ.എ.വൈ കാര്‍ഡുകാര്‍ക്ക് ആദ്യം നല്‍കും. തുടര്‍ന്ന് നീല, വെള്ള കാര്‍ഡുകാര്‍ക്ക് വിതരണം ചെയ്യും. നിശ്ചയിച്ച തീയതിക്ക് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് അവസാന നാലുദിവസം കിറ്റ് വാങ്ങാവുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

സ്വര്‍ണ വില കുറഞ്ഞു

സ്വര്‍ണ വില കുറഞ്ഞു. പവന് 480 രൂപ കുറഞ്ഞ് 37,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 4,735 രൂപയായി.
38,360 രൂപയായിരുന്നു കഴിഞ്ഞ ദിവസം സ്വര്‍ണത്തിന് വില. ഗ്രാമിന് 4,795 രൂപയുമായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ഓഗസ്റ്റ് ഒന്നിനാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 4,710 രൂപയും പവന് 37,680 രൂപയുമായിരുന്നു അന്ന് സ്വര്‍ണത്തിന്റെ വില.

തെങ്ങ് ദേഹത്തേക്ക് വീണ് നാല് കുട്ടികള്‍ക്ക് പരുക്ക്

കോഴിക്കോട് വടകരയില്‍ തെങ്ങ് ദേഹത്തേക്ക് വീണ് നാല് കുട്ടികള്‍ക്ക് പരുക്ക്. പുതിയാപ്പില്‍ നിന്ന് സ്‌കൂളില്‍ പോവുകയായിരുന്ന കുട്ടികള്‍ക്കാണ് പരുക്കേറ്റത്. കാറ്റില്‍ തെങ്ങ് മുറിഞ്ഞ് വീഴുകയായിരുന്നു. ആരുടെയും പരുക്കുകള്‍ ഗുരുതരമല്ല. രാവിലെ ട്യൂഷന്‍ ക്ലാസിലേക്ക് പോകുകയായിരുന്ന കുട്ടികളുടെ ദേഹത്തേക്ക് തെങ്ങ് വീഴുകയായിരുന്നു. അതിശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. ഈ കാറ്റില്‍ തെങ്ങ് മുറിഞ്ഞ് കുട്ടികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ ഓടിയെത്തി കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി.ഇതില്‍ രണ്ട് കുട്ടികളെ കൂടുതല്‍ വൈദ്യപരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കശ്മീരില്‍ സൈനിക ക്യാമ്പില്‍ ചാവേര്‍ ആക്രമണം; 3 ജവാന്‍മാര്‍ക്ക് വീരമൃത്യു, 2 ഭീകരരെ വധിച്ചു

കശ്മീരില്‍ സൈനിക ക്യാമ്പില്‍ ചാവേറാക്രമണം. മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. രണ്ട് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. രണ്ട് ഭീകരരെ സൈന്യം വധിച്ചു. പ്രദേശം വളഞ്ഞ് സൈന്യം. നടപടി തുടരുന്നതായി റിപ്പോര്‍ട്ട്.
രണ്ട് ഭീകരര്‍ ആര്‍മി ക്യാമ്പിന്റെ വേലി ചാടിക്കടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സൈന്യം തിരിച്ചടിച്ചത്. ഇതോടെ സൈന്യവും ഭീകരരും തമ്മിലേറ്റുമുട്ടലുണ്ടായി. ചാവേര്‍ ആക്രമണം ലക്ഷ്യമിട്ടാണ് ഭീകരരെത്തിയതെന്ന് സൈന്യം സ്ഥിരീകരിച്ചു. കൂടുതല്‍ ഭീകരരെത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കൂടുതല്‍ സൈന്യത്തെയും സ്ഥലത്തേക്ക് അയച്ചതായാണ് റിപ്പോര്‍ട്ട്.

മട്ടന്നൂർ തെരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കണം

മട്ടന്നൂർ: നഗരസഭാ തെരഞ്ഞെടുപ്പിൽ മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന്് എല്ലാ രാഷ്ട്രീയ പാർട്ടികളോടും സ്ഥാനാർഥികളോടും ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന പെരുമാറ്റച്ചട്ടം സംബന്ധിച്ച ജില്ലാതല മോണിറ്ററിങ്ങ് കമ്മിറ്റി നിർദേശിച്ചു. തെരഞ്ഞെടുപ്പ് പൊതുനിരീക്ഷക ആർ കീർത്തിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം.തെരഞ്ഞെടുപ്പ് സമാധാനപരവും നീതിപൂർവ്വവുമായി നടത്താൻ എല്ലാ രാഷ്ട്രീയപാർട്ടികളുടെയും സഹകരിക്കണമെന്ന് കലക്ടർ അഭ്യർഥിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം, വോട്ടെടുപ്പ് എന്നീ പ്രവർത്തനങ്ങളെല്ലാം സമാധാനപരമായിരിക്കുമെന്ന് പാർട്ടി നേതൃത്വം ഉറപ്പുവരുത്തണം. താഴെ തട്ടിലുള്ള പ്രവർത്തകരിൽ വരെ ഈ സന്ദേശം എത്തിക്കാൻ രാഷ്ട്രീയപാർട്ടികൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഏർപ്പെടുത്താൻ നടപടി സ്വീകരിച്ചതായി കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു. പ്രചാരണ സാമഗ്രികൾ നശിപ്പിച്ചതായ ചില പരാതികൾ ലഭിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ ശക്തമായ നടപടി പൊലീസ് സ്വീകരിക്കും. വോട്ടെടുപ്പ് ദിവസം സമീപ പഞ്ചായത്തുകളിൽ നിന്ന് ആളുകൾ മട്ടന്നൂരിൽ കേന്ദ്രീകരിക്കുന്നത് തടയാനുള്ള നടപടികളും കൈക്കൊള്ളുമെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. പ്രചാരണം അവസാനിക്കുന്ന ദിവസത്തെ ക്രമീകരണങ്ങൾക്കായി മട്ടന്നൂരിൽ ആഗസ്റ്റ് 13ന് രാഷ്ട്രീയപാർട്ടികളുടെ യോഗം ചേരും. നഗരസഭയുടെ പ്രസിദ്ധീകരണം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നതായ പരാതിയിൽ പരിശോധിച്ച് നടപടി ആവശ്യമെങ്കിൽ കൈക്കൊള്ളുമെന്ന് കലക്ടർ അറിയിച്ചു.ജില്ലാ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ലിറ്റി ജോസഫ്, റിട്ടേണിംഗ് ഓഫീസർ പി കാർത്തിക്, സിറ്റി ഡിവൈഎസ്പി പി കെ ധനഞ്ജയ ബാബു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, സ്റ്റേഷൻ ഹൗസ് ഓഫീസർ എം കൃഷ്ണൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.