പടിയൂര്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ക്രിയാത്മക കൗമാരം, കരുത്തും കരുതലും കൗമാരവിദ്യാഭ്യാസം പരിപാടി സംഘടിപ്പിച്ചു. പടിയൂര്‍ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്‍ സിബി കാവനാല്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി.വി രാജീവന്‍ അധ്യക്ഷത വഹിച്ചു. ഷിജോ ജോസഫ്, റൂബി കെ.രാജന്‍ എന്നിവര്‍ വിഷയാവതരണം നടത്തി. പ്രധാനാധ്യാപിക എ.കെ.നിര്‍മല, കൗണ്‍സലര്‍ എം.സമീന എന്നിവര്‍ സംസാരിച്ചു.
പേരാവൂർ:കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം ഒഡീഷയിലെ ഭൂവനേശ്വറിൽ ഫെബ്രുവരി 17 മുതൽ 19 വരെ നടത്തുന്ന അഖിലേന്ത്യാ ശില്പശാലയിലേക്ക് സുസ്ഥിര വികസന മേഖലയിൽ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് അവാർഡ് നല്കുന്നതിനായി പ്രബന്ധം അവതരിപ്പിക്കുവാൻ ക്ഷണം ലഭിച്ച പേരാവൂർ ഗ്രാമ പഞ്ചാത്തിൽ നിന്നും ഭുവനേശ്വറിൽ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്ന പ്രസിഡന്റ് പി.പി വേണുഗോപാലന് ഭരണസമിതി യാത്രയയപ്പ് നല്കി, പഞ്ചായത്ത് വൈസ : പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സെക്രട്ടറി ബാബു തോമസ്,ശരത് കെ വി,റീന മനോഹരൻ,ഷൈല ടീച്ചർ,രാജു ജോസഫ്, ബേബി സോജാ,റജീന,യോഷ്വ,ജോസ് ആന്റണി,അനിൽകുമാർ,ഹനീഫ ചീറ്റക്കുൽ എന്നിവർ സംസാരിച്ചു.
ആറളം: ഗ്രാമ പഞ്ചായത്ത് 22-23വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നടത്തിവന്ന യോഗ ക്ലാസ്സിന്റെ സമാപനം ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ് ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ പി ഷൈന്‍ ബാബുവിന്റെ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ രമ്യ മജേഷ്, പിവി കുഞ്ഞിക്കണ്ണന്‍, ഷൈജിത്, രമ്യ, ലീന സജീവന്‍ എന്നിവര്‍ സംസാരിച്ചു.
2021-22 വര്‍ഷത്തെ സംസ്ഥാനത്തെ മികച്ച ജില്ലാ പഞ്ചായത്തുകള്‍ക്കുള്ള സ്വരാജ് ട്രോഫിയുടെ രണ്ടാം സ്ഥാനം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കരസ്ഥമാക്കി. പദ്ധതി പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ജില്ലാ പഞ്ചായച്ച് ഈ അംഗീകാരം നേടിയത്. 2021-22 വര്‍ഷത്തില്‍ 387 പദ്ധതികള്‍ നടപ്പിലാക്കി പൂര്‍ത്തീകരിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വ്യത്യസ്ഥങ്ങളായ നൂതന ആശയങ്ങളുള്ള പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. കാര്‍ഷിക, മൃഗസംരക്ഷണ, ക്ഷീരവികസന മേഖലകളിലും, പട്ടികജാതി പട്ടികവര്‍ഗ്ഗ മേഖലകളിലും, ഭിന്നശേഷി, വയോജന, വനിതാ, ശിശു മേഖലകളിലും ട്രാന്‍സ്ജെന്‍ഡേഴ്സിനും ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളിലും വൈവിധ്യങ്ങളായ പദ്ധതികള്‍ നടപ്പിലാക്കിയതും ജില്ലാ പഞ്ചായത്തിന് ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചു. ജില്ലാ പഞ്ചായത്തിനെ അവാര്‍ഡിന് അര്‍ഹമാക്കിയ പ്രധാനപ്പെട്ട മേഖലകള്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ ഇടപെടലുകളാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നടത്തിയത്. ജില്ലാ ആശുപത്രിയില്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിച്ചതും കോവിഡ് പ്രത്യേക വാര്‍ഡ് സ്ഥാപിച്ചതും രോഗികള്‍ക്കും ബന്ധുക്കള്‍ക്കുമായി 24 മണിക്കൂര്‍ സജ്ജമാക്കിയ ഹെല്‍പ് ഡെസ്‌ക്, ലോക്ക് ഡൗണ്‍ സമയത്ത് തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം വിതരണം ചെയ്ത പ്രവര്‍ത്തനങ്ങള്‍, കണ്ണൂര്‍ യൂനിവേഴ്സിറ്റിയുമായി ചേര്‍ന്ന് തയ്യാറാക്കിയ K-SAFE ആപ്ലിക്കേഷന്‍, സ്ത്രീകള്‍ക്കായുള്ള ജെന്‍ഡര്‍ ഹെല്പ് ഡെസ്‌ക് പദ്ധതി എന്നിവയാണ് ആദ്യ പരിഗണനയിലുള്‍പ്പെടുത്തിയത്. പട്ടികവര്‍ഗ മേഖലയില്‍ ട്രൈബല്‍ മിഷന്‍ നടപ്പിലാക്കിയ ജില്ല പഞ്ചായത്തിന്റെ കരുതലോടെയുള്ള ചുവടുവെപ്പ് ഏറെ മാതൃകാപരമായിരുന്നു. യൂണിഫോം സേനയിലേക്കുള്ള പട്ടികവര്‍ഗ യുവതി യുവാക്കള്‍ക്കുള്ള റിക്രൂട്ട്മെന്റ് പരിശീലനം, 110 പട്ടികവര്‍ഗ കോളനികളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കല്‍, പട്ടികവര്‍ഗ യുവതി യുവാക്കള്‍ക്കുള്ള ബാന്‍ഡ് വിതരണം, പട്ടികവര്‍ഗ വിദ്യാഭ്യാസ പരിപോഷണ പദ്ധതിയായ ഗോത്ര വെളിച്ചം, പട്ടികജാതി വിഭാഗക്കാര്‍ക്ക് വാദ്യോപകരണ വിതരണം തുടങ്ങി നിരവധി പദ്ധതികള്‍ ഈ മേഖലയ്ക്കകത്ത് നടപ്പിലാക്കിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നടത്തിയ മുന്‍കൈ ജൂറി പ്രത്യേകം അഭിനന്ദിച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ 30 മിയാവാക്കി വനങ്ങള്‍ കാര്‍ബണ്‍ ന്യൂട്രല്‍ ജില്ല ലിറ്റില്‍ ഫോറസ്റ്റ് ചാലഞ്ച് പദ്ധതിയുടെ ഭാഗമായി ഒരുക്കി. നാട്ടുമാവുകള്‍ വച്ചുപിടിപ്പിക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കി. വന്യമൃഗങ്ങളുടെ സംഘര്‍ഷ ബാധിത മേഖലയില്‍ 11 കിലോമീറ്റര്‍ സോളാര്‍ ഫെന്‍സിംഗ് സ്ഥാപിച്ചു. കൊട്ടില, ഉളിക്കല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ ജൈവവൈവിധ്യ ഉദ്യാനങ്ങള്‍ നിര്‍മ്മിച്ചു. വയോജനങ്ങളുടേയും ഭിന്നശേഷിക്കാരുടേയും ക്ഷേമത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ഉളിക്കല്‍ ഗ്രാമ പഞ്ചായത്ത് നിര്‍മ്മിച്ച വയോജന വിശ്രമ കേന്ദ്രത്തിനും കരിവെള്ളൂര്‍-പെരളം ഗ്രാമ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്‌കൂളിനും ജില്ലാ പഞ്ചായത്ത് ധനസാഹയം നല്‍കി. എസ്.എം.എ ബാധിച്ചവര്‍ക്ക് പ്രത്യേകം സജ്ജമാക്കിയിട്ടുള്ള വീല്‍ചെയര്‍ അനുവദിക്കാന്‍ സാധിച്ചതും ഭിന്നശേഷിക്കാര്‍ക്ക് തന്‍വര്‍ഷം മാത്രം മൂന്ന് കോടി രൂപ സ്‌കോളര്‍ഷിപ്പ് നല്‍കിയതും ജില്ലാ ആശുപത്രി, ജില്ലാ ആയ്യുര്‍വേദ ആശുപത്രി എന്നിവിടങ്ങളില്‍ മരുന്ന് വാങ്ങാനും പ്രത്യേക പരിചരണത്തിനും സൗകര്യം ഒരുക്കിയതും അവാര്‍ഡിന് പരിഗണിക്കുന്നതിന് അര്‍ഹമാക്കി. 2018-19 വര്‍ഷത്തില്‍ മികച്ച രണ്ടാമത്തെ ജില്ലാ പഞ്ചായത്തായും 2019-20 വര്‍ഷത്തില്‍ മികച്ച മൂന്നാമത്തെ ജില്ലാ പഞ്ചായത്തായും തെരഞ്ഞെടുക്കപ്പെട്ട കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് 2021-22 വര്‍ഷത്തെ തന്നെ സംസ്ഥാന വയോസേവന അവാര്‍ഡും സംസ്ഥാന ഭിന്നശേഷി അവാര്‍ഡും ലഭിക്കുകയുണ്ടായി. 2021-22 വര്‍ഷത്തെ സ്വരാജ് ട്രോഫി വിജയം കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ കിരീടത്തിലെ ഈ വര്‍ഷത്തെ മറ്റൊരു പൊന്‍തൂവലാണ്.
യൂണിഫോം സേനയില്‍ ജോലിക്കായി ജില്ലാ പഞ്ചായത്ത് നല്‍കിയ പഠന പരിശീലനത്തിലൂടെ ആറളം പട്ടികവര്‍ഗ മേഖലയിലേതുള്‍പ്പെടെ പത്ത് യുവതീ യുവാക്കള്‍ക്ക് വനം-വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയില്‍ ജോലി ലഭിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എസ്ടി റിക്രൂട്ട്മെന്റില്‍ ഒരു യുവതിക്കും ഒമ്പത് യുവാക്കള്‍ക്കുമാണ് പിഎസ്സി അഡൈ്വസ് മെമ്മോ ലഭിച്ചത്. ഇതില്‍ കെഎസ് ശ്രീജിത്ത് റാങ്ക് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. അനിലാല്‍ അശോകന്‍, അനന്തു സി എന്‍, ദര്‍ശന ടി ആര്‍, അരുണ്‍ കെ, അരുണ്‍ ടി ആര്‍, അരുണ്‍ ലക്ഷ്മണന്‍, വിഷ്ണു എ, ഷൈനീഷ്, അഖിലേഷ് പി പി എന്നിവരാണ് ജോലി ലഭിച്ച മറ്റുള്ളവര്‍. ജില്ലാ പഞ്ചായത്തിന്റെ 2022-23 വര്‍ഷത്തെ എസ്ടി ഉപപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഡ്രോണ്‍ അക്കാദമി മയ്യില്‍ മുഖേന പട്ടികവര്‍ഗ മേഖലയിലെ യുവതീയുവാക്കള്‍ക്കായി യൂണിഫോം സേനയിലേക്കുള്ള നിയമനത്തിന് കായിക പരിശീലനവും പരീക്ഷാ പരിശീലനവും നല്‍കിയത്. മൂന്നോറോളം പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കിയത്. ഇവരില്‍ നിരവധി പേര്‍ വിവിധ സേനാ വിഭാഗങ്ങളില്‍ പരീക്ഷകളുടെ വിവിധ ഘട്ടങ്ങളില്‍ യോഗ്യത നേടിയിട്ടുണ്ട്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയുടെ റാങ്ക് ലിസ്റ്റില്‍ ഇനി 15 പേര്‍ കൂടിയുണ്ട്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയില്‍ ജോലി ലഭിച്ചവര്‍ക്കായി ജില്ലാ പഞ്ചായത്ത് നല്‍കിയ അനുമോദന യോഗം പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് പ്രസിഡന്റ് മധുരം നല്‍കി. വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷനായി. സ്ഥിരം സമിതി ചെയര്‍പേഴ്സന്‍മാരായ വി കെ സുരേഷ് ബാബു, അഡ്വ. ടി. സരള, യു പി ശോഭ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുല്ലത്തീഫ്, ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ എസ് സന്തോഷ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, പരിശീലകരായ ഡ്രോണ്‍ മയ്യിലിന്റെ കെ രാജേഷ്, സി സുമേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. കെ എസ് ശ്രീജിത്ത് മറുപടി പ്രസംഗം നടത്തി.
തപാല്‍ വകുപ്പില്‍ ഗ്രാമീണ്‍ ഡാക് സേവക് നിയമനത്തിന് അപേക്ഷിക്കാനുള്ള തീയതി നാളെ അവസാനിക്കും. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍/ഡാക് സേവക് തസ്തികകളിലാണ് ഒഴിവുകള്‍. രാജ്യത്താകെ 34 പോസ്റ്റല്‍ സര്‍ക്കിളുകളിലായി 40889 ഒഴിവുകളാണുള്ളത്. ഇതില്‍ 2462 ഒഴിവുകള്‍ കേരള സര്‍ക്കിളിലാണ്. പത്താം ക്ലാസ് പാസായവര്‍ക്കാണ് അവസരം. ഡിവിഷനുകള്‍ തിരിച്ചാണ് ഒഴിവുകള്‍ വിജ്ഞാപനം ചെയ്തിരിക്കുന്നത്.
ജോലി ചെയ്യുന്ന സമയം കൂടി പരിഗണിച്ചാണ് ശമ്പളം നിശ്ചയിക്കുക. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ക്ക് 12000 രൂപ മുതല്‍ 29380 രൂപ വരെ ലഭിക്കും. അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍/ഡാക് സേവക് തസ്തികയില്‍ നാലു മണിക്കൂറിന് 10000 രൂപ മുതല്‍ 24470 രൂപ വരെ ലഭിക്കും. അപേക്ഷകര്‍ മാത്തമാറ്റിക്‌സും ഇംഗ്ലീളും ഉള്‍പ്പെട്ടെ പത്താം ക്ലാസ് പരീക്ഷ പാസ്സായിരിക്കണം. പ്രാദേശിക ഭാഷയും ഒരു വിഷയമായി പഠിച്ചിരിക്കണം. കേരള, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ മലയാളമാണ് ഔദ്യോഗിക പ്രാദേശിക ഭാഷ. കംപ്യൂട്ടര്‍ പരിജ്ഞാനം വേണം. സൈക്ലിംഗ് അറിഞ്ഞിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മറ്റ് ജീവിതമാര്‍ഗമുണ്ടായിരിക്കണം.
18നും 40 നും ഇടയിലാണ് പ്രായപരിധി. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി കണക്കാക്കിയാണ് പ്രായം തീരുമാനിക്കുക. ഉയര്‍ന്ന പ്രായപരിധിയില്‍ എസ് സി എസ് ടി വിഭാഗത്തിന് 5 വര്‍ഷവും ഒബിസി വിഭാഗത്തിന് മൂന്നു വര്‍ഷവും വയസിളവ് ലഭിക്കും. ഇഡബ്ലിയുഎസ് വിഭാഗത്തിന് വയസിളവില്ല. ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷമാണ് വയസിളവ്. ഭിന്നശേഷിക്കാരായ ഒബിസി വിഭാഗക്കാര്‍ക്ക് 13 വര്‍ഷവും ഭിന്നശേഷിക്കാരായ എസ് എസി, എസ് ടി വിഭാഗത്തിന് 15 വര്‍ഷവും ഇളവ് ലഭിക്കും. അപേക്ഷിക്കുമ്പോള്‍ പോസ്റ്റ് ഓഫീസുകളുടെ മുന്‍ഗണന രേഖപ്പെടുത്തണം.
കാഞ്ഞിരപ്പള്ളിയിലെ പച്ചക്കറികടയില്‍ നിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിടാന്‍ തീരുമാനം. ഇതിനു മുന്നോടിയായി കാരണം കാണിക്കല്‍ നോട്ടിസ് ഇടുക്കി എസ്പി വി.യു. കുര്യാക്കോസ് പൊലീസുകാരനു കൈമാറി. ഇടുക്കി എആര്‍ ക്യാംപിലെ സിപിഒ കൂട്ടിക്കല്‍ പുതുപ്പറമ്പില്‍ പി.വി. ഷിഹാബിനെതിരെയാണു നടപടി. 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം. മറുപടി കിട്ടിയശേഷം അന്തിമ നടപടിയുണ്ടാകും. മാങ്ങാ മോഷണത്തിനു പുറമേ ഷിഹാബിനെതിരെ ക്രിമിനല്‍ കേസുകളും നിലവിലുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് പിരിച്ചുവിടല്‍ നടപടി.
കഴിഞ്ഞ സെപ്റ്റംബര്‍ 30ന് പുലര്‍ച്ചെയാണ് സംഭവം. കോട്ടയത്തുനിന്ന് ജോലികഴിഞ്ഞു മടങ്ങുന്ന വഴിയാണ് ഇടുക്കി എആര്‍ ക്യാമ്പിലെ പൊലീസുകാരനായ പി വി ഷിഹാബ് കാഞ്ഞിരപ്പളളിയിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ചത്. വില്‍പ്പനയ്ക്കായി ഇറക്കി വച്ച കിലോയ്ക്ക് അറുന്നൂറ് രൂപ വരുന്ന പത്ത് കിലോ മാങ്ങയാണ് ഷിഹാബ് മോഷ്ടിച്ചത്. പൊലീസുകാരന്‍ കടയില്‍ നിന്നും മാങ്ങ മോഷ്ടിച്ച് ബാഗിലിട്ട് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചു. ഇതിന് പിന്നാലെ ഷിഹാബ് ഒളിവില്‍ പോയി. കടയുടമ ദൃശ്യമടക്കം നല്‍കിയ പരാതിയില്‍ പൊലീസുകാരനെതിരെ കേസെടുത്തു. തുടര്‍ന്ന് ഷിഹാബിനെ ഇടുക്കി ജില്ലാ പൊലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് കുടുംബം. വിശ്വനാഥന്റെ മൃതദേഹത്തിലുണ്ടായിരുന്ന പാടുകളും മുറിവും മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായതാണെന്ന് സഹോദരന്‍ ആരോപിച്ചു. വിശ്വനാഥന്റെ മരണത്തില്‍ പൊലീസ് റിപ്പോര്‍ട്ട് സംസ്ഥാന എസ്‌സി/ എസ്ടി കമ്മീഷന്‍ ഇന്നലെ പൂര്‍ണ്ണമായി തള്ളിയിരുന്നു. നടപടിക്രമങ്ങളെ വീഴ്ച ചൂണ്ടിക്കാട്ടിയ കമ്മീഷന്‍ നാല് ദിവസത്തിനകം പുതിയ റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. സംഭവത്തില്‍ കേസെടുത്ത ദേശീയ പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ ഡിജിപിയോടും, കോഴിക്കോട് കളക്ടറോടും അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. എസ്‌സി/ എസ്ടി കമ്മീഷന്‍ ഇന്ന് വിശ്വനാഥന്റെ വീട് സന്ദര്‍ശിക്കും.
പേരാവൂര്‍: ഓള്‍ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷന്‍ പേരാവൂര്‍ യൂണിറ്റിന്റെ 2023-24 വര്‍ഷത്തെ മെമ്പര്‍ഷിപ്പ് ക്യാമ്പെയിന്‍ പേരാവൂര്‍ മീഡിയ സിറ്റി സ്റ്റുഡിയോവില്‍ വച്ച് നടന്നു.യൂണിറ്റ് പ്രസിഡന്റ് വിമല്‍ എസിന്റെ അധ്യക്ഷതയില്‍ മേഖല പ്രസിഡന്റ് മനോജ് ചിത്രം ഉദ്ഘാടനം ചെയ്തു.വിവിധ പദ്ധതികളെ കുറിച്ച് മേഖല സെക്രട്ടറി ജോയി പടിയൂര്‍ സംസാരിച്ചു.വിവേക് നമ്പ്യാര്‍,ഒലിവ് ഷാജി, നികില്‍,രാജു തുടങ്ങിയവര്‍ സംസാരിച്ചു