Hivision Channel

hivision

എം.കെ ബാലകൃഷ്ണന്‍ ചരമ വാര്‍ഷിക ദിനം ആചരിച്ചു

സി എം പി പേരാവൂര്‍ ഏറിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സി എം പി സംസ്ഥാന കമ്മിറ്റി അംഗവും പേരാവൂര്‍ ഏരിയ സെക്രട്ടറിയുമായിരുന്ന എം.കെ ബാലകൃഷ്ണന്റെ 25ാം ചരമ വാര്‍ഷിക ദിനം ആചരിച്ചു.
ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം എന്‍ സി സുമോദ് ഉദ്ഘാടനം ചെയ്തു.എം കെ മനോജ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് അഡ്വ: ഷെഫീഖ് ചെക്യാട് സംസ്ഥാന കമ്മിറ്റി അംഗം എം കെ കുഞ്ഞിക്കണ്ണന്‍ ജില്ലാ കൗണ്‍സില്‍ മെമ്പര്‍ എ സുധാകരന്‍ ജെഎസ്എസ് നേതാവ് കെ.പി ദാസന്‍ ഇരിട്ടി ഏറിയ സെക്രട്ടറി സുനില്‍ കെ ജോസഫ് ,സജി വര്‍ഗ്ഗീസ്, ടി. കരുണന്‍ ,എം രാജന്‍ ,ഏറിയ സെക്രട്ടറി ബാബു മാക്കുറ്റി,പി. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണം അഞ്ചായി. രാവിലെ മുതല്‍ നടത്തിയ തിരച്ചിലിനിടെയാണ് ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഏഴ് മണിയോടെയാണ് തിരച്ചില്‍ ആരംഭിച്ചത്. ഒമ്പത് മണിയോടെയാണ് എസ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ മുഹമ്മദ് ഇമ്രാന്റെ മൃതദേഹം കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയത്. എന്നാല്‍ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

മീനാക്ഷി പുഴ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.നാല് സോണുകളായി തിരിച്ച് നടത്തുന്ന പരിശോധനയില്‍ ഒന്നാംസോണിലും മൂന്നാം സോണിലും ആണ് അതീവ സാധ്യതാ ഇടമായി ദൗത്യസംഘം വിലയിരുത്തിയത്. മൂന്നാം സോണിലും മീനാക്ഷി പുഴയിലും ആകും ഇന്ന് പരിശോധന. രണ്ടാം ദിവസം ഒന്നാം സോണില്‍ കേടാവര്‍ നായകള്‍ സൂചന നല്‍കിയിരുന്നെങ്കിലും വിഫലമായിരുന്നു.

പാലത്തിനോട് ചേര്‍ന്ന പുഴയുടെ ഇരുവശങ്ങളിലും സംഘം തിരച്ചില്‍ നടത്തി. വിവിധ മേഖലകളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍, എന്‍ഡിആര്‍എഫ്, മറ്റ് സന്നദ്ധ സംഘടനകളും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. ഇടവിട്ടുള്ള മഴ തിരച്ചിലിന് പ്രതികൂലമാകുന്നുണ്ട്. സംരക്ഷണഭിത്തി തകര്‍ന്നതിനു മുകളിലായി വീണ്ടും മണ്ണിടിയുന്നത് ദൗത്യസംഘങ്ങളില്‍ ആശങ്കയുയര്‍ത്തി. വരും മണിക്കൂറുകളിലെ മഴയുടെ കാഠിന്യമാകും രക്ഷാപ്രവര്‍ത്തനത്തിന്റെ വേഗത നിശ്ചയിക്കുക.

കള്ളാടി മണ്ണിടിച്ചില്‍; മരിച്ചവരുടെ എംബാമിങ് നടപടികള്‍ പൂര്‍ത്തിയാക്കി; വിമാനമാര്‍ഗം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും

വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരിച്ച മൂന്ന് അന്യസംസ്ഥാന തൊഴിലാളികളുടെയും എംബാമിങ് നടപടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പൂര്‍ത്തിയാക്കി. മരിച്ച ജാര്‍ഖണ്ഡ് സ്വദേശി അന്‍മോല്‍, ബീഹാര്‍ സ്വദേശി ബികാഷ് കുമാര്‍, മധ്യപ്രദേശ് സ്വദേശി ചന്ദ്ര ബാന്‍ എന്നിവരുടെ മൃതദേഹങ്ങളുടെ എംബാമിങ് നടപടികള്‍ പൂര്‍ത്തിയാക്കി നെടുമ്പാശ്ശേരിയിലേക്ക് അയച്ചു. മൃതദേഹങ്ങള്‍ വിമാനമാര്‍ഗം ഇവരുടെ ജന്മനാട്ടിലേക്ക് കൊണ്ടുപോകും.

ദുരന്തത്തില്‍ കാണാതായ 5 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കനത്ത മഴയും മൂടല്‍മഞ്ഞും ദൗത്യത്തിന് വെല്ലുവിളിയാണ്. ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ നില ഗുരുതരമാണ്. മന്ത്രിമാരായ ടി സിദ്ദിഖും എ പി അനില്‍കുമാറും സ്ഥലത്ത് തുടരുകയാണ്. മുഖ്യമന്ത്രി വി ഡി സതീശന്‍ ഉടന്‍ അപകടസ്ഥലം സന്ദര്‍ശിക്കും. പ്രദേശത്തെ മണ്ണ് പൂര്‍ണമായി മാറ്റാന്‍ ഏകദേശം മൂന്ന് ദിവസം എടുക്കുമെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു. നിലവില്‍ സമീപ പ്രദേശത്തെ തോടുകളില്‍ ഉള്‍പ്പടെ കാണാതായവര്‍ക്കായി തിരിച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടത്താന്‍ ആയില്ല. കാണാതായവര്‍ മണ്ണനടിയില്‍ തന്നെയെന്ന നിഗമനത്തിലാണ് എന്‍ടിആര്‍എഫും ഫയര്‍ ഫോഴ്‌സും.

താമരശ്ശേരി ചുരം എട്ടാം വളവില്‍ റോഡിന്റെ ഒരു വശത്ത് വിള്ളല്‍ യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

താമരശ്ശേരി ചുരം എട്ടാം വളവില്‍ റോഡിന്റെ ഒരു വശത്ത് വിള്ളല്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് ഈ വഴി കടന്നുപോകുന്ന യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം. റോഡിന്റെ വശങ്ങളിലെ കല്ലുകെട്ടുകള്‍ പ്രധാന പാതയില്‍ നിന്ന് അല്പം വേര്‍പെട്ട നിലയിലാണ് ഇപ്പോള്‍ ഉള്ളത്. നിലവില്‍ മഴ പെയ്യുന്ന സാഹചര്യമായതിനാല്‍ ഈ ഭാഗത്ത് മണ്ണ് ഇനിയും ഒലിച്ചുപോകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഈ വഴി കടന്നുപോകുന്നവര്‍ നിലവിലെ സാഹചര്യം മനസ്സിലാക്കി കൃത്യമായ മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്.

?ചുരത്തിലൂടെ രാത്രികാലങ്ങളിലും മറ്റും സര്‍വീസ് നടത്തുന്ന വലിയ മള്‍ട്ടി ആക്‌സില്‍ (Multi-axle) വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ ഈ ഭാഗത്ത് പ്രത്യേകം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഭാരമേറിയ ഇത്തരം വാഹനങ്ങള്‍ പോകുമ്പോള്‍ വശങ്ങളിലേക്ക് അമിതമായി ചേര്‍ക്കാതിരിക്കാന്‍ ഡ്രൈവര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണം. രാത്രിയാത്രകളില്‍ കാഴ്ച്ച പരിമിതമാകാന്‍ സാധ്യതയുള്ളതിനാല്‍ ചുരം വഴി കയറുകയും ഇറങ്ങുകയും ചെയ്യുന്ന എല്ലാ വാഹനങ്ങളും ഈ ഭാഗത്ത് വേഗത കുറച്ച്, അതീവ ശ്രദ്ധയോടെ മാത്രം കടന്നുപോകേണ്ടതാണ്.

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു; ഒരാഴ്ച നിയന്ത്രണം വേണ്ടി വന്നില്ല

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു. കഴിഞ്ഞ ഒരാഴ്ച സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടായിരുന്നില്ലെന്നും കെഎസ്ഇബി വ്യക്തമാക്കി. നിയന്ത്രണത്തിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്ന് കെഎസ്ഇബി. പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് വൈദ്യുതി ലഭ്യമായതിനാല്‍ നിയന്ത്രണം ഒഴിവാക്കാനായെന്ന് കെഎസ്ഇബി. മഴക്കുറവ് മൂലം വൈദ്യുതി ഉപയോഗത്തില്‍ വര്‍ധനവുണ്ടായി.

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വര്‍ധിച്ചതിന് പിന്നാലെ കെഎസ്ഇബി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സെപ്റ്റംബര്‍ ഒഴികെ ജൂലൈ മുതല്‍ ഡിസംബര്‍ വരെ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 600 മുതല്‍ 1000 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവുണ്ടാകുമെന്ന് കെഎസ്ഇബി നേരത്തെ കമ്മീഷനെ അറിയിച്ചിരുന്നു.

യൂണിറ്റിന് 10 രൂപ വരെ ഉയര്‍ന്ന നിരക്ക് നല്‍കി വൈദ്യുതി വാങ്ങേണ്ടി വരുന്നത് വലിയ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകുമെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടിയിരുന്നു.

വിശപ്പു രഹിത ഇരിട്ടി -അന്നം അഭിമാനം പദ്ധതിക്ക് ഇരിട്ടി റോയല്‍ ലയണ്‍സ് ഭക്ഷണം നല്‍കി

ഇരിട്ടി:വിശപ്പു രഹിത ഇരിട്ടി -അന്നം അഭിമാനം പദ്ധതിക്ക് ഇരിട്ടി റോയല്‍ ലയണ്‍സ് ഭക്ഷണം നല്‍കി. ഇരിട്ടി പോലീസ് എസ് ഐ രജിത്ത് കെ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബൈജു എ എന്നിവര്‍ റോയല്‍ ലയണ്‍സ് പ്രസിഡന്റ് വി എസ് ജയന്‍, ലയണ്‍സ് ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ഡോ ജി ശിവരാമകൃഷ്ണന്‍, ക്ലബ്ബ് ട്രഷറര്‍ ബിപിന്‍ വിജയന്‍, കെയര്‍ ടേക്കര്‍ സജീഷ് പുത്തന്‍പുരയില്‍ എന്നിവരില്‍ നിന്നും ഭക്ഷണം ഏറ്റു വാങ്ങി

പിഎസ്സി നിയമന ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

പിഎസ്സി നിയമന ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഐ.ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുളള സംഘം കേസ് അന്വേഷിക്കും. പിഎസ്സിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന എല്ലാ ആരോപണങ്ങളും അന്വേഷണപരിധിയില്‍ വരുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ അറിയിച്ചു.

പിഎസ്സിയുടെ നിയമന നടപടികളെ കുറിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ ഗുരുതരമാണെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. പിഎസ്സിയുടെ വിശ്വാസ്യത കെടുത്തുന്ന ആക്ഷേപങ്ങളാണ് ഉയര്‍ന്നുവന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ക്രൈംബ്രാഞ്ച് ഐ.ജിയും ഉന്നത ഉദ്യോഗസ്ഥരും നേതൃത്വത്തിലുളള സംഘമായിരിക്കും പിഎസ്സി ക്രമക്കേട് അന്വേഷിക്കുക. അന്വേഷണത്തിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല. 642 റാങ്ക് ലിസ്റ്റുകളിലെ ഉത്തരക്കടലാസുകള്‍ നശിപ്പിക്കാന്‍ പിഎസ്സി നടപടി തുടങ്ങി. 2023 ജനുവരി മുതല്‍ ഡിസംബര്‍ 31 വരെ പുറത്തിറക്കിയ റാങ്ക് ലിസ്റ്റുകളിലെ ഉത്തരക്കടലാസുകളാണ് നശിപ്പിക്കാന്‍ ഉത്തരവിറക്കിയിരിക്കുന്നത്.

ഓണം ബമ്പര്‍ സമ്മാനത്തുക ഉയര്‍ത്തി

ഓണം ബമ്പര്‍ സമ്മാനത്തുക ഇനി മുതല്‍ 25 കോടി ആയിരിക്കില്ല. സമ്മാനത്തുക സര്‍ക്കാര്‍ ഉയര്‍ത്തി. 30 കോടിയായിരിക്കും ഇനി മുതല്‍ സമ്മാനത്തുക. 50 ലക്ഷമായിരുന്ന മൂന്നാം സമ്മാനം 25 ലക്ഷമാക്കി. അതേസമയം ടിക്കറ്റ് വിലയില്‍ മാറ്റമില്ല. 500 രൂപയാണ് ടിക്കറ്റ് വില. രാജ്യത്ത് ഇത്രയും ഉയര്‍ന്ന തുക ലോട്ടറി സമ്മാനമായി നല്‍കുന്നത് കേരളത്തിലാണ്.

രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും (ഒരോ സീരീസിലും രണ്ട് വീതം). നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതം പത്ത് പേര്‍ക്കാണ് ലഭിക്കുക (ഓരോ സീരീസിലും ഒന്നു വീതം). ആറാം സമ്മാനം അയ്യായിരം രൂപ വീതം 54,000 പേര്‍ക്ക് വലഭിക്കും. ഏഴാം സമ്മാനമായി ലഭിക്കുന്നത് 2000 രൂപയാണ്. ഇത് 81,000 പേര്‍ക്ക് വഭിക്കും. എട്ടാം സമ്മാനം ആയിരം രൂപ വീതം 1,24,200 പേര്‍ക്കാണ് ലഭിക്കുന്നത്. ഒന്‍പതാം സമ്മാനം അഞ്ഞൂറ് രൂപയാണ്. 2,75,400 പേര്‍ക്കാണ് ഈ തുക ലഭിക്കുക. സമാശ്വാസ സമ്മാനമായി അഞ്ച് ലക്ഷം വീതം ഒന്‍പത് പേര്‍ക്കും നല്‍കും. ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയാണ്.

ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം ജൂലൈ പതിനേഴിന് മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കുമെന്ന് വകുപ്പ് ഡയറക്ടര്‍ അഞ്ജു കെ എസ് അറിയിച്ചു. നറുക്കെടുപ്പ് സെപ്റ്റംബര്‍ 26ന് തിരുവനന്തപുരത്ത് നടക്കും. ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന നിയമവിരുദ്ധമാണ്. ലൈസന്‍സുള്ള ഏജന്റുമാരില്‍ നിന്ന് അച്ചടിച്ച ടിക്കറ്റുകള്‍ മാത്രം വാങ്ങണം. സോഷ്യല്‍ മീഡിയയിലൂടെയോ ഡിജിറ്റല്‍ പേയ്മെന്റ് ലിങ്കുകളിലൂടെയോ ടിക്കറ്റുകള്‍ വാങ്ങരുതെന്നും ഡയറക്ടര്‍ ആവശ്യപ്പെട്ടു. 90 ലക്ഷം ടിക്കറ്റുകളാണ് ഏജന്റുമാര്‍ക്ക് നല്‍കാന്‍ നിശ്ചയിച്ചിട്ടുളളതെങ്കിലും ഡിമാന്റ് അനുസരിച്ചാകും ടിക്കറ്റ് പ്രിന്റ് ചെയ്യുക. ടിക്കറ്റ് സീരീസ്: TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നിങ്ങനെയായിരിക്കുമെന്നും ഡയറക്ടര്‍ അറിയിച്ചു.

വീട്ടിലെ ലിഫ്റ്റില്‍ തല കുടുങ്ങി പത്തനംതിട്ടയില്‍ വയോധികന് ദാരുണാന്ത്യം

ലിഫ്റ്റില്‍ തല കുടുങ്ങി വയോധികന്‍ മരിച്ചു. പത്തനംതിട്ട കടമ്മനിട്ട കല്ലേലിമുക്കില്‍ മാത്തുക്കുട്ടി (75) ആണ് മരിച്ചത്. മാത്തുക്കുട്ടിയും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും രക്ഷിക്കാനായില്ല. കറന്റ് പോയി ലിഫ്റ്റ് നിന്നപ്പോള്‍ തല പുറത്തേക്കിട്ടതാവാം മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്. ഭിന്നശേഷിക്കാരനായ വ്യക്തിയാണ് അദ്ദേഹം.

വീട് സ്ഥിതി ചെയ്യുന്നത് താഴ്ചയില്‍ ആയതിനാല്‍ വീട്ടില്‍ നിന്നും റോഡിലേക്ക് ഇറങ്ങുന്നതിനായാണ് ലിഫ്റ്റ് സ്ഥാപിച്ചത്. മാത്തുക്കുട്ടി ശാരീരിക പരിമിതിയുള്ള വ്യക്തി ആയതിനാലാണ് ഇത്തരമൊരു ലിഫ്റ്റ് സ്ഥാപിച്ചത്. സാധാരണ കാണുന്ന രീതിയിലുള്ള ലിഫ്റ്റല്ല ഇത്. വീടിന് പുറത്ത് സ്‌ക്വയര്‍ പൈപ്പുകളും മറ്റും ഉപയോഗിച്ചാണ് ലിഫ്റ്റ് നിര്‍മിച്ചിരിക്കുന്നത്. കറന്റ് പോയപ്പോള്‍ സ്‌ക്വയര്‍ പൈപ്പുകള്‍ക്കിടയില്‍ തല കുടുങ്ങിയാണ് ജീവന്‍ നഷ്ടമായതെന്നാണ് പ്രാഥമിക വിവരം.

കെ എസ് ആര്‍ ടി സി യില്‍ നിന്നും വിരമിച്ച മാത്തുക്കുട്ടിയും ഭാര്യയും മാത്രമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. മക്കള്‍ വിദേശത്താണ്.

വയനാട് കള്ളാടി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം ധന സഹായം നല്‍കും; മുഖ്യമന്ത്രി

വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 5 ലക്ഷം രൂപ ധനസഹായം നല്‍കും.മണ്ണ് നീക്കം ചെയാത്തതില്‍ ഗുരുതര വീഴ്ചയുണ്ട്.

പ്രദേശത്തിന് തൊട്ടുമുകളിലായി മണ്ണിടിച്ചില്‍ ഉണ്ടായതായി വിവരങ്ങള്‍ ഉണ്ട്, അതുകൂടി പരിശോധിച്ച് കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കും. കേന്ദ്രസര്‍ക്കാര്‍ ഈ തുരങ്ക നിര്‍മാണത്തിനായി പാരിസ്ഥിതിക അനുമതി കൊടുത്തപ്പോള്‍ നല്‍കിയ കര്‍ശനമായ നിര്‍ദേശങ്ങള്‍ നിര്‍മാണ കരാര്‍ ഏറ്റെടുത്തവര്‍ പാലിച്ചിട്ടുണ്ടോയെന്ന് കൂടി പരിശോധിയ്ക്കും. അപകട സാദ്ധ്യതകള്‍ എന്തെല്ലാമാണെന്ന് പരിശോധിച്ച ശേഷം മാത്രമേ ഇനി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുള്ളുവെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ വ്യക്തമാക്കി.