Hivision Channel

latest news

മുതിര്‍ന്ന സ്ത്രീകള്‍ക്കായി പകല്‍വീടുകള്‍ വേണം: അഡ്വ. പി. സതീദേവി

വാര്‍ധക്യകാലത്ത് കുടുംബങ്ങളില്‍പ്പോലും ഒറ്റപ്പെട്ടുകഴിയേണ്ടി വരുന്ന സ്ത്രീകള്‍ക്ക് വേണ്ടി എല്ലാ പ്രദേശങ്ങളിലും പകല്‍വീട് ഒരുക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ മുന്നോട്ട് വരണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി അഭ്യര്‍ഥിച്ചു. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിന് കമ്മിഷന്‍ ശുപാര്‍ശയായി നല്‍കും. കണ്ണൂര്‍ കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടത്തിയ ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.നല്ല സാമ്പത്തിക ശേഷിയോടെ കഴിഞ്ഞിരുന്നവര്‍ പോലും പ്രായമായാല്‍ കുടുംബങ്ങളില്‍ ഒറ്റപ്പെടുന്ന സ്ഥിതിയുണ്ട്. മാതാപിതാക്കളുടെ സ്വത്തും സമ്പാദ്യവുമെല്ലാം ലഭിക്കുന്ന മക്കള്‍ പിന്നീട് ഇവരെ പരിഗണിക്കുന്നില്ലെന്ന പരാതികള്‍ വര്‍ധിക്കുന്നു. ചെറുമക്കള്‍ പോലും ഇവര്‍ക്ക് പരിഗണന നല്‍കുന്നില്ല. പട്ടണങ്ങളില്‍ മാത്രമല്ല, ഗ്രാമപ്രദേശങ്ങളിലും ഇപ്പോള്‍ ഈ അവസ്ഥ ഏറി വരുന്നു. വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ട് കഴിയേണ്ടി വരുന്ന സ്ത്രീകളുടെ കാര്യമാണ് കൂടുതല്‍ ദയനീയമാകുന്നത്. മാനസിക ഉല്ലാസത്തിനുള്ള ഒരു ഉപാധിയും ഇവര്‍ക്ക് ഇല്ല. അതിനാല്‍ പകല്‍ സമയമെങ്കിലും മാനസിക സന്തോഷം ലഭിക്കും വിധം പകല്‍വീടുകള്‍ ഉണ്ടാകുന്നത് ഗുണകരമായിരിക്കും.കേരളത്തില്‍ ജനസാന്ദ്രത കൂടുന്നതിന് അനുസരിച്ച് അയല്‍വാസികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരാതിയായി വരുന്നത് വര്‍ധിക്കുകയാണ്. വഴിതര്‍ക്കങ്ങള്‍, സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നത് തുടങ്ങി മാലിന്യ പ്രശ്‌നങ്ങള്‍ വരെ കമ്മിഷന്റെ മുമ്പില്‍ പരാതിയായി വരുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍ ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ഫലപ്രദമാക്കിയാല്‍ ഇതുപോലുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനും നാട്ടില്‍ സൗഹൃദാന്തരീക്ഷം ഉണ്ടാക്കാനും കഴിയും. ജാഗ്രതാ സമിതികള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ പരിശീലം നല്‍കാന്‍ കമ്മിഷന്‍ പരിപാടി തയാറാക്കിയിട്ടുണ്ട്. ഓഗസ്തില്‍ ഇത് ആരംഭിക്കും. സമൂഹത്തില്‍ ലിംഗ തുല്യത പ്രധാന വിഷയമായി വരുന്നുണ്ട്. ഈ വിഷയത്തില്‍ വിപുലമായ കാമ്പയിന്‍ ആസൂത്രണം ചെയ്യുകയാണ്. സംസ്ഥാന, ജില്ലാ, ഉപജില്ലാ തലങ്ങളില്‍ സെമിനാറും മറ്റ് ബോധവല്‍ക്കരണ പരിപാടികളുമാണ് ആലോചിക്കുന്നത്. തൊഴിലിടങ്ങളിലെ പരാതി പരിഹാര സെല്ലുകള്‍ സജ്ജമാക്കുന്നതില്‍ ആവശ്യമായ ഇടപെടല്‍ നടത്താന്‍ ജില്ലാ കളക്ടര്‍മാര്‍ മുകൈയെടുക്കണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ ആവശ്യപ്പെട്ടു.വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കലാലയ ജ്യോതി എന്ന പേരില്‍ ബോധവല്‍ക്കരണ പദ്ധതി നടത്തും. സൈബര്‍ വിഷയങ്ങള്‍, ആരോഗ്യകരമായ ബന്ധങ്ങള്‍, ലഹരി വിരുദ്ധ ബോധവല്‍ക്കരണം തുടങ്ങിയ വിഷയങ്ങളിലാണ് കാമ്പയിന്‍ നടത്തുകയെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.കണ്ണൂരിലെ ജില്ലാതല അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. അഞ്ച് പരാതിയില്‍ പോലീസിന്റെ റിപ്പോര്‍ട്ട് തേടി. മൂന്ന് പരാതികള്‍ ജാഗ്രതാ സമിതിയുടെ റിപ്പോര്‍ട്ടിനായി വിട്ടു. രണ്ട് പരാതി ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നിയമസഹായം ലഭ്യമാക്കാന്‍ നിര്‍ദേശിച്ചു. 45 പരാതി അടുത്ത സിറ്റിങ്ങിനായി മാറ്റി. ആകെ 67 പരാതികളാണ് പരിഗണിച്ചത്. വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവിയും വനിതാ കമ്മിഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷയും പരാതികള്‍ തീര്‍പ്പാക്കി.അഡ്വ. ഷിമ്മി, അഡ്വ. ചിത്തിര ശശിധരന്‍, കൗണ്‍സലര്‍ മാനസ പി ബാബു എന്നിവരും ജില്ലാതല അദാലത്തില്‍ പങ്കെടുത്തു.ഫോട്ടോ അടിക്കുറിപ്പ്- കണ്ണൂര്‍ സിറ്റിംഗ് ജൂലൈ 26-കണ്ണൂര്‍ കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടത്തിയ ജില്ലാതല അദാലത്തില്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവിയും വനിതാ കമ്മിഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷയും പരാതികള്‍ കേള്‍ക്കുന്നു.

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 406 പേർ, 196 പേർ ഹൈറിസ്ക് വിഭാഗത്തിൽ; അവലോകന യോഗം ഇന്ന്

മലപ്പുറം പാണ്ടിക്കാട് നിപ്പ ബാധിച്ച് മരിച്ച കുട്ടിയുടെ സന്പർക്ക പട്ടികയില്‍ ഉള്ളവരുടെ എണ്ണം 406 ആയി വര്‍ധിച്ചു.പുതുക്കിയ റൂട്ട് മാപ്പ് പ്രകാരമുള്ള കണക്കാണിത്.ഇതില്‍ 139 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പെടെ 196 പേര്‍ ഹൈറിസ്ക്ക് വിഭാഗത്തിലാണ്. മഞ്ചേരി, തിരുവനന്തപുരം,കോഴിക്കോട് എന്നിവിടങ്ങളിലായി ഇപ്പോള്‍ 15പേരാണ് ആശുപത്രികളില്‍ കഴിയുന്നത്. അതേസമയം, ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് ഇന്ന് അവലോകന യോഗം ചേരും. ഇന്നലെ, പതിനൊന്നു പേരുടെ സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവായത് ആരോഗ്യവകുപ്പിനും നാട്ടുകാര്‍ക്കും ആശ്വാസമായി. നിപ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന തിരുവനന്തപുരത്തെ 2 പേരുടെ പരിശോധനാ ഫലങ്ങളും നെഗറ്റീവാണെന്ന് ഇന്നലെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്ത് വന്നത്. അമ്മയും മകളുമാണ്  തിരുവനന്തപുരത്ത് നിപ നിരീക്ഷണത്തിലുണ്ടായിരുന്നത്.  മലപ്പുറത്ത് മരിച്ച 14 കാരൻ രോഗ ബാധിതനായി ചികിത്സയിലിരിക്കെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സക്കെത്തിയവരാണ് ഇരുവരും. 

 
 നിപ ബാധിച്ച് 14കാരൻ മരിച്ച പ്രദേശത്തെ 7239 വീടുകളിൽ സർവേ നടത്തി. 439 പേർ പനിബാധിതരാണ്. ഇതിൽ 4 പേർ കുട്ടിയുമായി സമ്പർക്കമുള്ളവരാണ്. 2023 ൽ കണ്ടെത്തിയ അതേ വൈറസ് വകഭേദമാണ് മലപ്പുറത്തും സ്ഥിരീകരിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഉദയഗിരിയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു; പത്ത് ഫാമുകളിലെ പന്നികളെ ഉന്‍മൂലനം ചെയ്യാന്‍ ഉത്തരവ്

ഉദയഗിരി ഗ്രാമപഞ്ചായത്തിലെ മണ്ണാത്തികുണ്ട് ബാബു കൊടകനാലിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഈ ഫാമിലെയും കൂടാതെ പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പന്നികളെയും അടിയന്തിരമായി ഉന്മൂലനം ചെയ്ത് മാനദണ്ഡങ്ങള്‍ പ്രകാരം സംസ്‌കരിക്കാനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ അരുൺ കെ വിജയന്‍ ഉത്തരവായി. ഉദയഗിരി പഞ്ചായത്തില്‍ രോഗം സ്ഥീരീകരിച്ച പന്നിഫാമിനു ചുറ്റുമുള്ള ഒരു കീലോമീറ്റര്‍ പ്രദേശം രോഗ ബാധിത പ്രദേശം ആയും 10 കീലോമീറ്റര്‍ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. ഈ പ്രദേശങ്ങളില്‍ പന്നി മാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവര്‍ത്തനവും പന്നികളെ ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളില്‍ നിന്ന് നിരീക്ഷണ മേഖലയിലേയ്ക്ക് കൊണ്ട് വരുന്നതും മൂന്ന് മാസത്തേക്ക് ജില്ലാ കലക്ടര്‍ നിരോധിച്ചു.പന്നികളെ ഉന്മൂലനം ചെയ്ത് ജഡങ്ങള്‍ മാനദണ്ഡങ്ങള്‍ പ്രകാരം സംസ്‌കരിച്ച് ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചു. ഉദയഗിരി ഗ്രാമ പഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ച പന്നി ഫാമുകളില്‍ നിന്നും മറ്റ് പന്നി ഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കുള്ളില്‍ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന് പരിശോധിച്ചു അടിയന്തിര റിപ്പോര്‍ട്ട് ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ സമര്‍പ്പിക്കണം.മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും പന്നി മാംസവും പന്നികളെയും അനധികൃതമായി ജില്ലയിലേക്ക് കടത്താന്‍ സാധ്യതയുള്ളതിനാല്‍ ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റ് പ്രവേശന മാര്‍ഗങ്ങളിലും പോലീസുമായും ആര്‍ടിഒയുമായും ചേര്‍ന്ന് മൃഗ സംരക്ഷണ വകുപ്പ് കര്‍ശനമായ പരിശോധന നടത്തും. രോഗ വിമുക്ത മേഖലയില്‍ നിന്നുള്ള പന്നികളെ മാത്രമേ ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ എന്ന് ഉറപ്പ് വരുത്തും.രോഗം സ്ഥിരീകരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ പോലീസ്, മൃഗസംരക്ഷണ വകുപ്പ്, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥന്‍, വില്ലേജ് ഓഫീസര്‍ കെ എസ് ഇ ബി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവരുള്‍പ്പെട്ട സംഘം രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കാനുള്ള നടപടി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കണം.പന്നികളെ ശാസ്ത്രീയമായി ഉന്മൂലനം ചെയ്ത് മറവ് ചെയ്യുന്നതിനാവശ്യമായ എല്ലാ സഹായവും ആരോഗ്യ വകുപ്പും കെ എസ് ഇ ബി അധികൃതരും നല്‍കേണ്ടതാണ്.ജില്ലയിലെ മറ്റ് ഭാഗങ്ങളില്‍ പന്നിപ്പനി വൈറസ് കണ്ടെത്തുന്ന പക്ഷം ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന അധികാരികള്‍, വില്ലേജ് ആപ്പീസര്‍മാര്‍, റൂറല്‍ ഡയറി ഡെവലപ്മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ബന്ധപ്പെട്ട വെറ്ററിനറി ഓഫീസറെ വിവരം അറിയിക്കണം. വെറ്ററിനറി ഓഫീസര്‍ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കണം. ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസിന്റെ നേതൃത്വത്തില്‍ ഫാമുകളില്‍ അണുവിമുക്തമാക്കാനുള്ള പ്രവര്‍ത്തനം നടത്താനും കലക്ടര്‍ നിര്‍ദേശിച്ചു.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14 വയസുകാരന് രോഗമുക്തി; ലോകത്ത് ആകെ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രം

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരന്‍ രോഗമുക്തി നേടി. കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിയ്ക്കാണ് രോഗം ഭേദമായത്. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്. ഏകോപനത്തിനും ചികിത്സയ്ക്കും നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

ഷിരൂരില്‍ തര്‍ക്കവും മര്‍ദനവും; രഞ്ജിത്ത് ഇസ്രയേലിനെ മര്‍ദിച്ചതായി പരാതി; മലയാളികളോട് പൊലീസ് പോകാന്‍ ആവശ്യപ്പെട്ടെന്ന് മനാഫ്

കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തെരച്ചില്‍ നടക്കുന്നതിനിടെ മലയാളി രക്ഷാപ്രവര്‍ത്തകരോട് കര്‍ണാടക പൊലീസ് മോശമായി പെരുമാറിയെന്ന് ഗുരുതര ആരോപണം. രക്ഷാപ്രവര്‍ത്തകന്‍ രഞ്ജിത്ത് ഇസ്രയേലിനെ പൊലീസ് മര്‍ദിച്ചതായും ആരോപണമുണ്ട്.

കനത്ത കാറ്റില്‍ കൊട്ടിയൂര്‍,കേളകം, കണിച്ചാര്‍ മേഖലകളില്‍ വ്യാപക നാശനഷ്ടം

കേളകം:തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ കനത്ത കാറ്റില്‍ കൊട്ടിയൂര്‍,കേളകം, കണിച്ചാര്‍ മേഖലകളില്‍ വ്യാപക നാശനഷ്ടം സംഭവിച്ചു.പല സ്ഥലങ്ങളിലും മരം കടപുഴകി വീണ് ഗതാഗത തടസം ഉണ്ടായി.

ചേമ്പര്‍ വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ സ്വര്‍ണപണയ വായ്പ ആരംഭിച്ചു

പേരാവൂര്‍:ചേമ്പര്‍ വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ സ്വര്‍ണപണയ വായ്പ ആരംഭിച്ചു.പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ഷിനോജ് നരിതൂക്കില്‍ അധ്യക്ഷത വഹിച്ചു.രക്ഷാധികാരി കെ എം ബഷീര്‍,വര്‍ക്കിംഗ് പ്രസിഡന്റ് വി കെ വിനേശന്‍,മുന്‍ട്രഷറര്‍ പ്രമോദ്,സെക്രട്ടറി അശ്വതി കാനാത്തായി എന്നിവര്‍ സംസാരിച്ചു.

നിപ; ഹൈറിസ്‌ക് പട്ടികയില്‍ 101 പേര്‍, തിരുവനന്തപുരത്തെ 4 പേര്‍ സമ്പര്‍ക്ക പട്ടികയില്‍, മലപ്പുറത്ത് മാസ്‌ക് നിര്‍ബന്ധമാക്കി

നിപ വൈറസ് ബാധയെ തുടര്‍ന്ന് 14കാരന്‍ മരിച്ച സാഹചര്യത്തില്‍ ഇന്ന് 13 പേരുടെ സാമ്പിളുകള്‍ പരിശോധിക്കും. 9 പേരുടേത് കോഴിക്കോടും 4 പേരുടേത് തിരുവനന്തപുരത്തുമാണ് പരിശോധിക്കുക. മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ 350 പേരാണുള്ളത്. ഹൈറിസ്‌ക് പട്ടികയില്‍ 101 പേരുണ്ട്. 68 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. മലപ്പുറത്ത് മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. പൊതുസ്ഥലത്ത് എല്ലാവരും മാസ്‌ക് ധരിക്കണമെന്നാണ് നിര്‍ദേശം.

തിരുവനന്തപുരത്തെ നാല് പേര്‍ സമ്പര്‍ക്ക പട്ടികയിലുണ്ട്. കുട്ടി ചികിത്സക്ക് വന്ന ആശുപത്രിയില്‍ ഇതേ സമയം ഇവര്‍ വന്നിരുന്നു. മൂന്നംഗ കുടുംബവും ഡ്രൈവറുമാണുള്ളത്. മലപ്പുറം തുവ്വൂരില്‍ പനിയുണ്ടായിരുന്ന യുവാവ് മരിച്ചതിന്റെ കാരണം പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മൃഗങ്ങളുടെ സാമ്പിളുകള്‍ എടുക്കും. മരിച്ച കുട്ടിയുടെ സഹപാഠികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കും.

അതിനിടെ നിപ സ്ഥിരീകരിച്ച് മരിച്ച കുട്ടിയുടെ വിശദമായ പുതിയ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തിറക്കി. പുതിയ റൂട്ട് മാപ്പില്‍ പ്രതിപാദിച്ച സ്ഥലങ്ങളില്‍ ഈ സമയങ്ങളില്‍ ഉണ്ടായിരുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിപ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കണമെന്നും നിര്‍ദേശിച്ചു.

ശക്തമായകാറ്റില്‍ മലയോരത്ത് വ്യാപക നാശനഷ്ടം

പേരാവൂര്‍:തിങ്കളാഴ്ച 12 മണിയോടെ വീശിയടിച്ചകാറ്റില്‍ മലയോരത്ത് വ്യാപക നാശനഷ്ടം.തൊണ്ടിയില്‍ കുറുമ്പുറത്ത് ജോമിഷിന്റെ വീടിന് മുകളില്‍ തെങ്ങ് വീണ് വീട് ഭാഗികമായി തകര്‍ന്നു.പേരാവൂര്‍ തെരുവത്ത് തേക്ക് മരം ഇലക്ട്രിക് ലൈനിലേക്ക് കടപുഴകി വീണു.കണിച്ചാര്‍ ചന്ദമാംകുന്നില്‍ റോഡിലേക്ക് മരം പൊട്ടി വീണ് ഗതാഗതം തടസപ്പെട്ടു.കുനിത്തലമുക്കില്‍ കൃഷി ഭവന് മുന്നില്‍ മരം റോഡിലേക്ക് പൊട്ടി വീണ് ഗതാഗതം തടസപ്പെട്ടു.പേരാവൂര്‍ ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ച് മാറ്റി .

രാജ്യത്തെ ആദ്യ മഴമാപിനി വെബ്‌സൈറ്റ് ഒരുക്കി വയനാട്

ഇന്ന് എത്ര മഴപെയ്തു, എത്ര മഴപെയ്യും… ഈ ആഴ്ചയിലോ? വയനാട്ടിലിരുന്നാണ് ഇതത്രയും ചിന്തിക്കുന്നതെങ്കില്‍ ഉത്തരംകിട്ടാന്‍ എളുപ്പമാണ്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ‘ഡി.എം. സ്യൂട്ട്’ എന്ന വെബ്സൈറ്റോ മൊബൈല്‍ ആപ്പോ തുറന്നാല്‍ മതി. ഓരോ പഞ്ചായത്തിലും പെയ്ത മഴയുടെ വിശദാംശങ്ങള്‍ മാപ്പും മറ്റു സചിത്രവിവരങ്ങളും സഹിതമുണ്ടാകും.

രാജ്യത്തെ ആദ്യ മഴമാപിനി വെബ്‌സൈറ്റാണ് വയനാട്ടില്‍ ഒരുക്കിയിരിക്കുന്നത്. കളക്ടറേറ്റിലുള്‍പ്പെടെ വിവിധസ്ഥലങ്ങളില്‍ സ്ഥാപിച്ച ഇരുനൂറിലധികം മഴമാപിനികളിലൂടെ ദൈനംദിനം ശേഖരിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച്, അപഗ്രഥിച്ച് വിദഗ്ധരുടെ സഹായത്തോടെയാണ് വെബ്സൈറ്റിലും മൊബൈല്‍ ആപ്ലിക്കേഷനിലും വിവരങ്ങള്‍ നല്‍കുന്നത്.

ജില്ലയുടെ വ്യത്യസ്ത ഭൂഘടനയനുസരിച്ച് മഴയുടെ വ്യതിയാനം നിരീക്ഷിക്കാനും സൂക്ഷ്മ കാലാവസ്ഥാസ്വഭാവം തിരിച്ചറിയാനും മഴമാപിനി നിരീക്ഷണത്തിലൂടെ സാധിക്കും. സംവിധാനത്തിലൂടെ ഓരോ പ്രദേശങ്ങളിലും രേഖപ്പെടുത്തുന്ന മഴ അളന്ന് മുന്നറിയിപ്പുകള്‍ നല്‍കാനാകും. മഴമാപിനികള്‍ രേഖപ്പെടുത്തുന്ന വിവരങ്ങള്‍ ആപ്പ് മുഖേന ലഭ്യമാകുന്നതിനാല്‍ വേഗത്തില്‍ മഴമാപ്പ് ക്രമീകരിക്കാനാകും.

ഓരോ ഭൂപ്രദേശങ്ങളിലും ലഭിച്ച മഴയുടെ അളവ് കണക്കാക്കി പ്രദേശത്ത് ചുവപ്പ്, ഓറഞ്ച്, മഞ്ഞ ജാഗ്രതകള്‍ പ്രഖ്യാപിക്കാനും മുന്നൊരുക്കങ്ങള്‍ നടത്താനുമാകും. വിവരങ്ങള്‍ വെബ്‌സൈറ്റിലൂടെ അറിയാനും സാധിക്കും. 600 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ തുടര്‍ച്ചയായി ലഭിക്കുന്ന പ്രദേശം മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള ദുര്‍ബലപ്രദേശമായി കണക്കാക്കും.

മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ തുടങ്ങിയ ദുരന്തങ്ങള്‍ കണ്ടെത്തി പ്രതിരോധിക്കാന്‍ മഴമാപിനി ഉപകരിക്കും. പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കുന്നതിലൂടെ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനാകുമെന്ന് ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍കൂടിയായ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു.

വെബ്സൈറ്റ്: www.dmsuite.kerala.gov.in