Hivision Channel

latest news

ഭാഷാ പണ്ഡിതന്‍ ഡോ. വെള്ളായണി അര്‍ജുനന്‍ അന്തരിച്ചു

ഭാഷാ പണ്ഡിതന്‍ ഡോ. വെള്ളായണി അര്‍ജുനന്‍ അന്തരിച്ചു. രാവിലെ 9.15 ഓടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 90 വയസായിരുന്നു. സര്‍വവിജ്ഞാനകോശം, വിശ്വസാഹിത്യ വിജ്ഞാന കോശം മുതലായ പരമ്പരകള്‍ തയാറാക്കിയത് വെള്ളായണി അര്‍ജുനന്റെ നേതൃത്വത്തിലാണ്. മഹാത്മാഗാന്ധി സര്‍വ്വകലാശാല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സസ് ഡയറക്ടര്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍സൈക്ലോപീഡിക്ക് പബ്ലിക്കേഷന്‍സ് ഡയറക്ടര്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജസ് ഡയറക്ടര്‍, സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ തുടങ്ങി നിരവധി പ്രമുഖ പദവികള്‍ വഹിച്ചിട്ടുണ്ട്. പത്മശ്രീ പുരസ്‌കാര ജേതാവുമാണ്.

1933 ഫെബ്രുവരി 10നാണ് വെള്ളായണി അര്‍ജുനന്റെ ജനനം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് എം എ മലയാളം എടുത്ത ശേഷമാണ് അദ്ദേഹം കൊല്ലം ശ്രീനാരായണ കോളജില്‍ മലയാള ഭാഷാ അധ്യാപകനായത്. ശൂരനാട് കുഞ്ഞന്‍പിള്ളയാണ് അധ്യാപകവൃത്തിയിലേക്ക് അര്‍ജുനനെ കൈപിടിച്ച് കയറ്റുന്നത്. പ്രൈവറ്റായി ഹിന്ദി പഠിച്ചാണ് അദ്ദേഹം ഹിന്ദി എം എ നേടിയെടുക്കുന്നത്.

ഇതിന് ശേഷമാണ് അദ്ദേഹം അലിഗഡ് സര്‍വകലാശാലയില്‍ മലയാളം അധ്യാപകനായി എത്തുന്നത്. അലിഗഡിലെ ആദ്യ മലയാള അധ്യാപകന്‍ എന്ന പ്രത്യേകത കൂടി അദ്ദേഹത്തിനുണ്ടായിരുന്നു. ഒന്‍പത് വര്‍ഷക്കാലമാണ് അദ്ദേഹം അലിഗഡില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചത്.

മലബാര്‍ പ്രക്ഷോഭ യാത്ര

പേരാവൂര്‍: ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് അപര്യാപ്തത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വെല്‍ഫയര്‍ പാര്‍ട്ടി പേരാവൂര്‍ മണ്ടലത്തില്‍ മലബാര്‍ പ്രക്ഷോഭ യാത്ര സംഘടിപ്പിച്ചു.പേരാവൂര്‍ ടൗണില്‍ നിന്ന് ആരംഭിച്ച യാത്ര ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയില്‍ ഉദ്ഘാടനം ചെയ്തു. പേരാവൂര്‍, കാക്കയങ്ങാട്, കീഴ്പള്ളി, ആറളം, എടൂര്‍, ഇരിട്ടി, ഉളിയില്‍ ചാവശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ ജാഥ പര്യടനം നടത്തി.മണ്ടലം പ്രസിഡണ്ട് അബ്ദുല്‍ കാദര്‍,ജില്ലാ കമ്മിറ്റി അംഗം പി വി സാബിറ ടീച്ചര്‍, ഷഫീര്‍ ആറളം,ഷാനിഫ്,സുബൈര്‍ തുടങ്ങിയവര്‍ സംസാരിച്ചു

വള്ളിത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പുകയില വിരുദ്ധ ദിനം ആചരിച്ചു

വള്ളിത്തോട്: പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പുകയില വിരുദ്ധ ദിനം ആചരിച്ചു.ഡോ.ജിബിന്‍ അബ്രഹാം, ജെഎച്ച്ഐമാരായ മുഹമ്മദ് സലീം, അബ്ദുള്ള അന്‍വര്‍ എന്നിവര്‍ സംസാരിച്ചു.

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞടുപ്പ്; മേല്‍ക്കൈ നേടി എല്‍ഡിഎഫ്

സംസ്ഥാനത്ത് വിവിധ തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ എല്‍ഡിഎഫിന് മേല്‍ക്കൈ. കോതമംഗലം തൃക്കാരിയൂര്‍ തുളുശേരികവലയിലും കോഴിക്കോട് വേളം കുറിച്ചകം വാര്‍ഡിലും എല്‍ഡിഎഫ് വിജയിച്ചു. കൊല്ലം അഞ്ചല്‍ പഞ്ചായത്ത് തഴമേല്‍ പതിനാലാം വാര്‍ഡ്
ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐയിലെ ജി.സോമരാജന്‍ 264 വോട്ടിന്റെ ഭൂരിപക്ഷം നേടി. കോഴിക്കോട് പുതുപ്പാടി കണലാട് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. വേളം കുറിച്ചകം വാര്‍ഡില്‍ എല്‍ഡിഎഫ് ജയിച്ചു.

മേലപ്രയില്‍ യുഡിഎഫ് വിജയം നേടിയതോടെ ഭരണം തുലാസിലായി. പഞ്ചായത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് സീറ്റ് നില അഞ്ച് വീതമായതോടെ സ്വതന്ത്രന്റെ നിലപാട് നിര്‍ണായകമാകും. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റാണ് യുഡിഎഫ് പിടിച്ചെടുത്തത്.

പൂഞ്ഞാര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു അശോകിന് പന്ത്രണ്ട് വോട്ടിന് ജയം. മണിമല പഞ്ചായത്തില്‍ എല്‍ഡിഎഫിനാണ് ജയം. തുളുശേരി കവല ആറാം വാര്‍ഡും എല്‍ഡിഎഫ് നേടി. പള്ളിപ്രം ഡിവിഷന്‍ യുഡിഎഫ് നിലനിര്‍ത്തി. ചേര്‍ത്തല നഗരസഭ വാര്‍ഡ് പതിനൊന്നും തിരുവനന്തപുരം മുട്ടട വാര്‍ഡും പെരിങ്ങോട്ടുകുറിശിയും ലക്കിടി പേരൂര്‍ വാര്‍ഡും എല്‍ഡിഎഫ് ജയിച്ചു.

കോട്ടയം നഗരസഭയില്‍ ഭരണം യുഡിഎഫ് നിലനിര്‍ത്തി. 72 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫിലെ സൂസന്‍ കെ സേവിയറിനാണ് വിജയം. പാലക്കാട് കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് കല്ലുമല മൂന്നാം വാര്‍ഡ് സിപിഐഎമ്മില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു. കിളിമാനൂര്‍ പഴയകുന്നമ്മേല്‍ യുഡിഎഫ് ജയിച്ചു. 19 വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്

മത പഠനകേന്ദ്രത്തില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം; ഒരാള്‍ അറസ്റ്റില്‍

ബാലരാമപുരം മതപഠന കേന്ദ്രത്തിലെ പെണ്‍കുട്ടിയുടെ മരണത്തില്‍ വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. പൂന്തുറ സ്വദേശി ഹാഷിം ഖാനാണ് അറസ്റ്റിലായത്. പെണ്‍കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. പോക്സോ ചുമത്തിയാണ് പൂന്തുറ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

പോസ്റ്റ്മോര്‍ട്ടത്തില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. ഒരു വര്‍ഷം മുമ്പാണ് പീഡനം നടന്നതെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ബാലരാമപുരം പൊലീസെടുത്ത പോക്സോ കേസ് പൂന്തുറ പൊലീസിന് കൈമാറിയിരുന്നു. പൂന്തുറ സ്വദേശി ഹാഷിം ഖാനെ ഇന്ന് രാവിലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുമായി യുവാവ് അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ആത്മഹത്യയുമായി ഇതിന് ബന്ധമുണ്ടോയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

പോക്സോ കേസ് പൂന്തുറ പൊലീസും മതപഠന കേന്ദ്രത്തിലെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസുകള്‍ നെയ്യാറ്റിന്‍കര എഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘവുമാണ് അന്വേഷിക്കുന്നത്. മതപഠന കേന്ദ്രത്തിലെ അധ്യാപകരില്‍ നിന്നോ മറ്റ് ജീവനക്കാരില്‍ നിന്നോ പെണ്‍കുട്ടിക്ക് ശാരീരികമോ മാനസികമോ ആയ പീഡനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കും.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ഇന്നും നാളെയും ഇടുക്കി ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തീരദേശത്തും മലയോര മേഖലയിലുമുള്ളവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കില്ല.

അതേസമയം മഴക്കാല പൂര്‍വ്വ തയ്യാറെടുപ്പുകള്‍ ഊര്‍ജിതമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് സജ്ജമാകാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

ഇന്ന് ലോക പുകയില വിരുദ്ധ ദിനം

ഇന്ന് ലോക പുകയില വിരുദ്ധ ദിനം. എല്ലാ വര്‍ഷവും മെയ് 31 ന് ലോകാരോഗ്യ സംഘടന ലോക പുകയില വിരുദ്ധ ദിനമായിആചരിക്കുന്നു. പുകയില ഉപയോഗത്തില്‍ നിന്നും ആളുകളെ പിന്തിരിപ്പിച്ച് പുകയില ഉത്പ്പന്നങ്ങള്‍ ഇല്ലാത്ത ലോകമെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിന് പ്രോത്സാഹിപ്പിക്കുകയാണ് പുകയില വിരുദ്ധ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. പുകയില ഉപഭോഗം മൂലമുണ്ടാകുന്ന രോഗങ്ങളും മരണങ്ങളും കുറയ്ക്കാനാണ് ലോകാരോഗ്യ സംഘടനയുടെ ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.

1987 മുതലാണ് ലോകാരോഗ്യ സംഘടനയിലെ അംഗരാജ്യങ്ങള്‍ ലോക പുകയില വിരുദ്ധ ദിനം ആചരിച്ച് തുടങ്ങിയത്. ആഗോളതലത്തില്‍ പുകയിലയുണ്ടാക്കിയ പ്രതിസന്ധിയും പകര്‍ച്ചവ്യാധി മൂലമുണ്ടാകുന്ന രോഗങ്ങളും പരിഗണിച്ചായിരുന്നു ഈ നീക്കം. തുടക്കത്തില്‍ ഏപ്രില്‍ 7ന് ആയിരുന്നു ലോക പുകവലി വിരുദ്ധ ദിനം. പിന്നീട് 1988ല്‍ ഈ ദിനാചരണം മെയ് 31 ആക്കി മാറ്റി.

പുകയില ഉപഭോഗം മൂലം പ്രതിവര്‍ഷം എട്ട് ദശലക്ഷം പേര്‍ മരിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ക്ഷയം, ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ്, മറ്റ് ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവ പുകയില ഉപയോഗത്തിന്റെ ഫലങ്ങളാണ്. പുകവലിക്കാത്തവരും പുകവലിയുടെ ദുരിതം അനുഭവിക്കേണ്ടി വരുന്നതാണ് ഏറ്റവും സങ്കടകരം. മുതിര്‍ന്നവരില്‍ പരോക്ഷമായ പുകവലി ഹൃദയ-ശ്വാസകോശ സംബന്ധ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുന്നു. കുട്ടികളില്‍ പെട്ടെന്നുള്ള മരണത്തിലേക്കും ഇത് വഴിതെല്‍ക്കുന്നു. ഗര്‍ഭിണികളില്‍ ഭാരം കുറഞ്ഞ കുഞ്ഞു ജനിക്കാന്‍ ഇടയാകുന്നു. കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളും ഇതുണ്ടാക്കുന്നു. പൊതുസ്ഥലങ്ങളില്‍ പകുതിയോളം കുട്ടികളും പുകയിലയുടെ പുക ശ്വസിക്കാന്‍ ഇടവരുന്നെന്നാണ് കണക്ക്.

ഇതിനിടെ 2008-ല്‍ പുകയിലയുടെ എല്ലാ തരത്തിലുമുള്ള പരസ്യങ്ങളും പ്രചാരണവും ലോകാരോഗ്യ സംഘടന നിരോധിച്ചു. സിഗരറ്റ് വ്യവസായത്തില്‍ ആഗോളതലത്തില്‍ തന്നെ ചൈനയാണ് മുന്നില്‍. 2014-ല്‍ ലോകത്തെ മൊത്തം സിഗരറ്റിന്റെ 30% വും ചൈനയില്‍ ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്‌തെന്നായിരുന്നു കണക്ക്. പരസ്യങ്ങളുടെ നിരോധനത്തിനൊപ്പം ലോക വ്യാപകമായി ബോധവത്കരണ പരിപാടികള്‍ നടത്തിയാണ് പുകയിലയ്‌ക്കെതിരായ പോരാട്ടം തുടരുന്നത്.

പുകവലി ഉപേക്ഷിക്കുന്നത് അത്ര എളുപ്പമല്ല. പക്ഷേ അത്തരമൊരു തീരുമാനമെടുക്കാന്‍ ഈ ദിനം എന്തുകൊണ്ടും മികച്ചതാണ്.

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും. സംസ്ഥാന ജില്ലാ തല പ്രവേശനോത്സവങ്ങളുമുണ്ടാകും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിന്‍കീഴ് ഗവ.വിഎച്ച്എസ്എസില്‍ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

ലളിതവും ഒപ്പം വ്യത്യസ്തവുമായ രീതില്‍ പ്രവേശനോത്സവം ഒരുക്കാനാണ് സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചു കൊണ്ടാണ് സ്‌കൂള്‍ തുറക്കുന്നതിന് വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്.

ജില്ലാ തലങ്ങളില്‍ നടക്കുന്ന പരിപാടിക്ക് വിവിധ മന്ത്രിമാര്‍ ആകും തുടക്കം കുറിക്കുക. ഈ അധ്യയന വര്‍ഷം 220 പ്രവൃത്തി ദിനങ്ങളാക്കാനുള്ള നീക്കത്തില്‍ നിന്നും അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് സര്‍ക്കാര്‍ പിന്മാറി. വിദ്യാലയങ്ങളില്‍ 204 പ്രവൃത്തി ദിനങ്ങള്‍ ഉറപ്പാക്കാനാണ് ഇപ്പോള്‍ ധാരണയായിട്ടുള്ളത്.

തലശ്ശേരിയില്‍ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍പ്പെട്ട സ്ത്രീയെ രക്ഷിച്ച് മണത്തണയിലെ ഓട്ടോ ഡ്രൈവര്‍

തലശ്ശേരി: പരശുറാം എക്‌സ്പ്രസിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ പെട്ടുപോയ സ്ത്രീയുടെ ജീവന്‍ രക്ഷിച്ച് ഓട്ടോ ഡ്രൈവര്‍ മാതൃകയായി. ഇന്ന് രാവിലെ തലശ്ശേരി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന സമയത്താണ് കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് കയറിയില്ല എന്ന സംശയത്തില്‍ ഒരു സ്ത്രീ ഓടിത്തുടങ്ങിയ ട്രെയിനില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയത്. ഇറങ്ങുന്നതിനിടെ അവര്‍ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങുകയായിരുന്നു.

പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നവര്‍ മുഴുവന്‍ പകച്ചു നില്‍കെ ഓട്ടോ ഡ്രൈവറായ ഹരിദാസ് ഓടിയെത്തി സ്ത്രീയെ വലിച്ച് പ്ലാറ്റ്‌ഫോമിലേക്ക് കയറ്റുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ പേരാവൂര്‍ മണത്തണ സ്വദേശിയായ ഹരിദാസാണ് ജീവന്‍ പണയപ്പെടുത്തി പ്ലാറ്റ്‌ഫോമിലും ട്രെയിനിനു മിടയില്‍ കുടുങ്ങിയ സ്ത്രീയെ അതി സാഹസികമായി രക്ഷപ്പെടുത്തിയത്.

പുല്‍പ്പള്ളി ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ ബാങ്ക് പ്രസിഡന്റ് കസ്റ്റഡിയില്‍

പുല്‍പ്പള്ളി ബാങ്ക് തട്ടിപ്പ് കേസില്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ കെ അബ്രഹാം കസ്റ്റഡിയില്‍. ഇയാളെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യാനായാണ് കസ്റ്റഡിയില്‍ എടുത്തതെന്ന് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തട്ടിപ്പ് നടക്കുന്ന വേളയില്‍ ബാങ്ക് ഭരണസമിതി പ്രസിഡന്റായിരുന്നു കെ കെ അബ്രഹാം. നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായ ഇയാളെ ഇന്നലെ അര്‍ധരാത്രിയാണ് ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തത്. മുന്‍ ബാങ്ക് സെക്രട്ടറി രമ ദേവിയും പൊലീസ് കസ്റ്റഡിയിലാണ്. പരാതിക്കാരന്റെ ആത്മഹത്യക്ക് പിന്നാലെയാണ് നടപടികളിലേക്ക് പൊലീസ് കടന്നത്.

പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരന്‍ രാജേന്ദ്രന്‍ നായര്‍ കഴിഞ്ഞ ദിവസമാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. 2016 ല്‍ രാജേന്ദ്രന്റെ വ്യാജ ഒപ്പിട്ട് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതി ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നായിരുന്നു പരാതി.
ആറ് വര്‍ഷം മുന്‍പാണ് പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് ഭൂമി പണയം വെച്ച് എണ്‍പതിനായിരത്തോളം രൂപ രാജേന്ദ്രന്‍ വായ്പയെടുക്കുന്നത്. തിരിച്ചടവ് മുടങ്ങിയതോടെ 2019 ല്‍ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചു. 25 ലക്ഷം രൂപ വായ്പയുണ്ടെന്നായിരുന്നു നോട്ടിസില്‍. ഇതോടെയാണ് തട്ടിപ്പിനിരയായ വിവരം രാജേന്ദ്രന്‍ അറിയുന്നത്. അന്നത്തെ കോണ്‍ഗ്രസ് ഭരണ സമിതി തന്റെ വ്യാജ ഒപ്പിട്ട് ലക്ഷങ്ങള്‍ തട്ടിയെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കി. ഹൈക്കോടതിയിലടക്കം കേസ് നീണ്ടതിനാല്‍ ബാങ്കില്‍ പണയം വെച്ച ഭൂമി വില്‍ക്കാന്‍ രാജേന്ദ്രനായില്ല. ഈ മനോവിഷമമാണ് 55 വയസുകാരനായ രാജേന്ദ്രന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം പറയുന്നു.

കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ എബ്രഹാമായിരുന്നു 2016 ലെ ഭരണ സമിതിയുടെ പ്രസിഡന്റ് രാജേന്ദ്രനെ പോലെ മുപ്പതോളം പേര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. 2022 ആഗസ്റ്റില്‍ സഹകരണ വകുപ്പ് ക്രമക്കേട് കണ്ടെത്തുകയും 8 കോടി 30 ലക്ഷം രൂപ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ നിന്ന് ഈടാക്കാനും ഉത്തരവായി. ഇത് ചോദ്യം ചെയ്ത് ബാങ്ക് ഭരണസമിതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.