Hivision Channel

latest news

കണ്ണൂര്‍ നഗരത്തില്‍ കൊട്ടിക്കലാശത്തിന് മാര്‍ഗനിര്‍ദേശം

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണത്തിന്റെ പരിസമാപ്തിയായ കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സിറ്റി പോലീസ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 22ന് കണ്ണൂര്‍ അസി.പോലീസ് കമ്മീഷണറുടെ കാര്യാലയത്തില്‍ ചേര്‍ന്ന വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.എല്‍ ഡി എഫ് ജാഥ ബുധനാഴ്ച വൈകിട്ട് 4.15 ന് പുതിയ ബസ് സ്റ്റാന്റില്‍ നിന്നാരംഭിച്ച് ഐ ഒ സി വഴി റെയില്‍വേ മുത്തപ്പന്‍ ക്ഷേത്രം റോഡ് വഴി 4.45 മണിക്ക് പ്ലാസ്സ ജംങ്ഷനില്‍ എത്തി മുഴുവന്‍ പ്രവര്‍ത്തകരും കടന്നു പോയതിനു ശേഷം റെയില്‍വേ സ്റ്റേഷന്‍, മുനീശ്വരന്‍ കോവില്‍, പഴയ ബസ് സ്റ്റാന്റ്, യോഗശാല ജംങ്ഷനിലെത്തി സ്റ്റേഡിയം കോര്‍ണര്‍ വഴി 5.30ന് കാല്‍ടെക്സ്, കെ എസ് ആര്‍ ടി സി പരിസരത്ത് എത്തി ആറ് മണിക്ക് സമാപിക്കും. യോഗശാല റോഡില്‍ നിന്ന് അഞ്ച് മണിക്ക് യു ഡി എഫ് ജാഥ കാര്‍ഗില്‍ ജംങ്ഷന്‍ ഭാഗത്തേക്ക് കടന്നു പോയതിനു ശേഷം മാത്രമേ എല്‍ ഡി എഫ് ജാഥ സ്റ്റേഡിയം കോര്‍ണര്‍ ഭാഗത്തേക്ക് കടക്കുകയുള്ളു.ബി ജെ പി ജാഥ 4.45 ന് പ്രഭാത് ജംങ്ഷനില്‍ നിന്നാരംഭിച്ച് ഫോര്‍ട്ട് റോഡ് വഴി പ്ലാസ ജംങ്ഷനില്‍ അഞ്ച് മണിക്ക് എത്തി ചേര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍, മുനീശ്വരന്‍ കോവില്‍ വഴി 5.30ന ്പഴയ ബസ് സ്റ്റാന്റിലെത്തി ആറ് മണിക്ക് അവസാനിപ്പിക്കുന്നതിനും പ്ലാസ ജംങ്ഷനില്‍ എല്‍ ഡി എഫ് ജാഥ മുഴുവനും 4.45 നുള്ളില്‍ കടന്നു പോയി 15 മിനുട്ടിനു ശേഷം മാത്രമേ റെയില്‍വേ സ്റ്റേഷന്‍ റോഡിലേക്ക് പ്രവേശിക്കാന്‍ പാടുള്ളു എന്നും തീരുമാനിച്ചു.യു ഡി എഫ് ജാഥ 3.15ന് കണ്ണൂര്‍ സിറ്റി ഭാഗത്ത് നിന്നും ആരംഭിച്ച് ചേമ്പര്‍ ഹാള്‍, ഗാന്ധി സര്‍ക്കിള്‍ സ്റ്റേഡിയം കോര്‍ണര്‍ വഴി അഞ്ച് മണിക്ക് മുമ്പായി യോഗശാല ജംങ്ഷന്‍ കടന്ന് കാര്‍ഗില്‍ ജംങ്ഷന്‍ പോലീസ് ക്ലബ് താവക്കര ഐഒസി വഴി റെയില്‍വേ മുത്തപ്പന്‍ ക്ഷേത്രം റോഡ് വഴി 5.30 ന് എസ്ബിഐ ജംങ്ഷനില്‍ എത്തി ആറ് മണിക്ക് അവസാനിപ്പിക്കുന്നതിനും തീരുമാനമായി .കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് ജാഥയില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നത് അനുവദനീയമല്ല. ജാഥയില്‍ പങ്കു ചേരുന്ന ഇരു ചക്രവാഹനങ്ങളില്‍ രണ്ടു പേരില്‍ കൂടുതല്‍ അനുവദനീയമല്ല.കൊട്ടിക്കലാശത്തിന് മുന്നണികള്‍ മുന്‍കൂട്ടി നിശ്ചയിച്ച റൂട്ടുകളില്‍ പ്രകടനത്തോടൊപ്പം മാത്രമേ പ്രചരണ വാഹനങ്ങള്‍ സഞ്ചരിക്കാന്‍ പാടുള്ളു.കൂടാതെ കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് 24ന് ഉച്ചക്ക് മൂന്ന് മണി മുതല്‍ ആറ് മണി വരെ കണ്ണൂര്‍ നഗരത്തില്‍ – പ്രഭാത് ജംങ്ഷന്‍, എസ് ബി ഐ ജംങ്ഷന്‍, പ്ലാസ, റെയില്‍വേ സ്റ്റേഷന്‍ റോഡ്, മുനീശ്വരന്‍ കോവില്‍, പഴയ ബസ് സ്റ്റാന്റ്, യോഗശാല റോഡ്, സ്റ്റേഡിയം കോര്‍ണര്‍, കാല്‍ടെക്സ്, ചേമ്പര്‍ ഹാള്‍, താവക്കര, ഐഒസി എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന ഗതാഗതക്കുരുക്കുകളൊഴിവാക്കുന്നതിന് ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും തീരുമാനിച്ചു. 24ന് ഉച്ചക്കു ശേഷം അത്യാവശ്യ വാഹനങ്ങള്‍ മാത്രം നഗരത്തില്‍ പ്രവേശിക്കാവൂ എന്നും, പുതിയതെരു ഭാഗത്തു നിന്നും തലശ്ശേരി ഭാഗത്തേക്ക് പോകേണ്ടുന്ന വാഹനങ്ങള്‍ തെക്കീ ബസാര്‍ ധനലക്ഷ്മി താണ വഴി തിരിച്ചു വിടുന്നതാണെന്നും പോലീസ് അറിയിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പ്;48 മണിക്കൂര്‍ ഡ്രൈഡേ.സംസ്ഥാനത്തെ എല്ലാ മദ്യ വില്‍പ്പനശാലകളും നാളെ വൈകിട്ട് 6 മണി മുതല്‍ അടച്ചിട്ടും

ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേരളത്തില്‍ മദ്യ നിരോധനം. സംസ്ഥാനത്തെ എല്ലാ മദ്യ വില്‍പ്പനശാലകളും നാളെ വൈകിട്ട് 6 മണി മുതല്‍ അടച്ചിട്ടും. രണ്ട് ദിവസം (48 മണിക്കൂര്‍) ആണ് സംസ്ഥാനത്തെ എല്ലാ മദ്യ വില്‍പ്പന ശാലകളും അടച്ചിടുക. 24 ന് വൈകിട്ട് 6 മണിക്ക് അടച്ചിടുന്ന മദ്യ വില്‍പ്പനശാലകള്‍ വോട്ടെടുപ്പ് ദിനമായ 26 ന് വൈകിട്ട് 6 മണിക്ക് ശേഷമാകും തുറക്കുക. വോട്ട് എണ്ണല്‍ ദിനമായ ജൂണ്‍ നാലിനും സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കില്ല.

സംസ്ഥാനത്ത് വീണ്ടും ട്രെയിനില്‍ ടിടിക്ക് നേരെ അതിക്രമം

സംസ്ഥാനത്ത് വീണ്ടും ട്രെയിനില്‍ ടിടിക്ക് നേരെ അതിക്രമം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ചെന്നൈ മെയിലിലാണ് വനിതാ ടിടിഇക്ക് നേരെ കൈയ്യേറ്റ ശ്രമം ഉണ്ടായത്. ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ ഇരുന്നത് ചോദ്യം ചെയ്തതിനായിരുന്നു അതിക്രമം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട കൊല്ലം കഴിഞ്ഞപ്പോഴാണ് സംഭവം ഉണ്ടായത്. പ്രതിയെ അറസ്റ്റ് ചെയ്ത് കായംകുളം ആര്‍പിഎഫിന് കൈമാറി.

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് ഗ്രാമിന് 140 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 6615 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് വില 52,920 രൂപയുമായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 130 രൂപ കുറഞ്ഞ് 5535 രൂപയിലെത്തി.

ഒരു പവന്‍ സ്വര്‍ണത്തിന് വില ഇന്നലെ 54040 രൂപയായിരുന്നു. ഈ വിലയാണ് നിലവില്‍ പവന് 1120 രൂപ കുറഞ്ഞ് 52920 രൂപയായത്.

കണ്ണൂര്‍ ജില്ലയില്‍ 100 ശതമാനം വെബ്കാസ്റ്റിങ്ങ്

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കാന്‍ കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ പോളിങ്ങ് ബൂത്തുകളിലും വെബ് കാസ്റ്റിങ്ങ് സംവിധാനം. 1866 ബൂത്തുകളിലായി 2664 ക്യാമറകളാണ് സജ്ജമാക്കുക. ഇവ കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് നിരീക്ഷിക്കും.തിരഞ്ഞെടുപ്പ് സുതാര്യമാക്കുക, നിയമലംഘനം, കള്ളവോട്ട് എന്നിവ തടയുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വെബ് കാസ്റ്റിങ്ങ് നടത്തുന്നത്. ഇന്റര്‍നെറ്റ് സഹായത്തോടെ ശബ്ദം ഉള്‍പ്പെടെ റെക്കോര്‍ഡ് ചെയ്യുന്ന ഫോര്‍ ജി ക്യാമറകളാണ് സ്ഥാപിക്കുക. പകര്‍ത്തുന്ന ദൃശ്യങ്ങള്‍ സെര്‍വ്വറില്‍ റെക്കോര്‍ഡ് ചെയ്യപ്പെടും. ഓഫാക്കാന്‍ ആകാത്ത വിധം സീല്‍ ചെയ്യുന്ന ക്യാമറ കേടുപാട് വരുത്തിയാലും അതുവരെയുള്ള ദ്യശ്യങ്ങള്‍ സുരക്ഷിതമായിരിക്കും. ക്യാമറ പ്രവര്‍ത്തന രഹിതമായാല്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നും മനസിലാക്കാനാകും. ഇത് ഉടന്‍ ടെക്‌നിക്കല്‍ സംഘമെത്തി പരിഹരിക്കും. ദൃശ്യങ്ങള്‍ പ്രത്യേക സെര്‍വ്വര്‍ വഴിയാണ് കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുക. വലിയ സ്‌ക്രീനുകളും ലാപ്‌ടോപുകളും ഉപയോഗിച്ച് ഇവ നിരീക്ഷിക്കാന്‍ 90 മോണിറ്ററിങ്ങ് ഉദ്യോഗസ്ഥരും 15 സൂപ്പര്‍വൈസര്‍മാരുമുണ്ടാകും. സാങ്കേതിക സഹായത്തിനായി 15 പേരടങ്ങിയ ടെക്‌നിക്കല്‍ സംഘവുമുണ്ടാകും. 16 ബൂത്തുകളിലെ ദൃശ്യങ്ങളാണ് ഒരാള്‍ നിരീക്ഷിക്കുക. കള്ളവോട്ട്, ക്രമസമാധാന പ്രശ്‌നം, പോളിങ്ങ് ഉദ്യോഗസ്ഥരുടെയും ബൂത്ത് ഏജന്റുമാരുടെയും പ്രവര്‍ത്തനം, ബാഹ്യ ഇടപെടല്‍, അനുവദനീയമല്ലാതെ ബൂത്തുകളിലേക്ക് ആളുകള്‍ പ്രവേശിക്കുന്നത്, അനാവശ്യ മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങി ബൂത്തിലെ മുഴുവന്‍ കാര്യങ്ങളും നിരീക്ഷിക്കും. പ്രശ്‌നസാധ്യത ബൂത്തുകളില്‍ അകത്തും പുറത്തുമായി രണ്ടു ക്യാമറയും മറ്റിടങ്ങളില്‍ ഒന്നു വീതവുമാണ് സ്ഥാപിക്കുന്നത്. അസാധാരണമായ കാര്യങ്ങള്‍ കണ്ടാല്‍ മോണിറ്ററിങ്ങ് ഉദ്യോഗസ്ഥര്‍ സൂപ്പര്‍വൈസറുടെ ശ്രദ്ധയില്‍പ്പെടുത്തും. സൂപ്പര്‍വൈസര്‍ ബുത്തിലെ പ്രിസൈഡിങ്ങ് ഓഫീസറെ അറിയിക്കുകയും ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യും. ഇത്തരം കാര്യങ്ങള്‍ക്കായി മുതിര്‍ന്ന ഉദ്യോഗസ്ഥരും കണ്‍ട്രോള്‍ റൂമിലുണ്ടാകും. രാവിലെ മോക്‌പോള്‍ ആരംഭിക്കുന്ന സമയം മുതല്‍ വോട്ടിങ്ങ് അവസാനിക്കുന്നതുവരെ ഇവര്‍ സമാന രീതിയിലാണ് പ്രവര്‍ത്തിക്കുക. തിരുവനന്തപുരത്ത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിലും ദൃശ്യങ്ങള്‍ നിരീക്ഷിക്കും. ബൂത്തുകളില്‍ ക്യാമറ ഘടിപ്പിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ഏപ്രില്‍ 24ന് ട്രയല്‍ റണ്‍ നടത്തും.അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍, വിവിധ സ്‌ക്വാഡുകള്‍, ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പരിപാടികള്‍, വോട്ടിങ് യന്ത്രങ്ങളുടെ സംഭരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നേരത്തെ ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. പൊലീസ്, എക്സൈസ്, മോട്ടോര്‍ വാഹന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവ നിരീക്ഷണം നടത്തുന്ന അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ സ്ഥിരമായുള്ള ക്യാമറകള്‍ക്ക് പുറമെ വൈഫൈ സംവിധാനത്തോടെയുള്ള ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം ജില്ലാ കണ്‍ട്രോള്‍ റൂമില്‍ നിന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തില്‍ നിന്നും നിരീക്ഷിക്കുന്നുണ്ട്. കലക്ടറേറ്റില്‍ സജ്ജമാക്കിയ വെബ്കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. 33 വീതം സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളും ഫ്ളയിങ് സ്‌ക്വാഡുകളും 360 ഡിഗ്രി കറങ്ങുന്ന വൈഫൈ ക്യാമറയുടെ സംവിധാനത്തോടെ 24 മണിക്കൂറും ജില്ലയിലാകെ പരിശോധന നടത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയമിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനങ്ങള്‍, ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ നിയമസഭ അടിസ്ഥാനത്തിലുള്ള സംഭരണ കേന്ദ്രങ്ങള്‍ എന്നിവയും പൂര്‍ണമായും നിരീക്ഷണത്തിലാണ്. വെബ്കാസ്റ്റിംഗിന്റെ നോഡല്‍ ഓഫീസറും പി ഡബ്ല്യൂ ഡി ഇലക്ട്രോണിക്സ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറുമായ ടോമി തോമസിന്റെ നേതൃത്വത്തിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക.നിരീക്ഷണ സംഘത്തിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം നല്‍കി. മാസ്റ്റര്‍ ട്രെയിനര്‍ അബ്ദുള്‍ ഗഫൂര്‍, വെബ്കാസ്റ്റിങ്ങ് ടീം അഡീഷണല്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ വൈശാഖ് എന്നിവര്‍ ക്ലാസെടുത്തു. വെബ്കാസ്റ്റിങ്ങ് നോഡല്‍ ഓഫീസര്‍ ടോമി തോമസ്, ജില്ലാ ഇന്‍ഫോര്‍മാര്‍റ്റിക് ഓഫീസര്‍ കെ രാജന്‍, ഐ ടി മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ മിഥുന്‍ കൃഷ്ണ എന്നിവര്‍ സംസാരിച്ചു.

വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജക്ക് വക്കീല്‍ നോട്ടീസ് അയച്ച് ഷാഫി പറമ്പില്‍

വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജക്ക് വക്കീല്‍ നോട്ടീസ് അയച്ച് ഷാഫി പറമ്പില്‍. കെകെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന് ഷാഫി പറമ്പില്‍. 24 മണിക്കൂറിനുള്ളില്‍ കെകെ ശൈലജ മാപ്പ് പറയണമെന്ന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടിയിലേക്ക് കടക്കുമെന്നും ഷാഫി പറമ്പില്‍ അറിയിച്ചു.

കെകെ ശൈലജയെ അപകീര്‍ത്തിപ്പെടും വിധത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചുവെന്നയാരുന്നു ഷാഫി പറമ്പിലിനെതിരെ ഉയര്‍ന്ന ആരോപണം. മോശം വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് കാട്ടി ശൈലജ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ വീഡിയോയെ കുറിച്ച് താന്‍ പറഞ്ഞിട്ടില്ലെന്ന് കെകെ ശൈലജ വ്യക്തമാക്കി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ഷാഫി പറമ്പില്‍ നിയമനടപടികളിലേക്ക് കടക്കാന്‍ ഒരുങ്ങുന്നത്.

തനിക്കെതിരെ അശ്ലീല വിഡിയോ പ്രചരിപ്പിക്കുന്നതായി എവിടെയും പറഞ്ഞിട്ടില്ലെന്നും മോര്‍ഫ് ചെയ്ത പോസ്റ്ററെന്നാണ് പറഞ്ഞതെന്നും കെകെ ശൈലജ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

ഇന്നസെന്റിന്റെ ചിത്രം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പ്രചരണ ബോര്‍ഡുകളില്‍ വച്ചതിനെതിരെ എല്‍ഡിഎഫ് പരാതി നല്‍കി

ഇടതുപക്ഷ ജനാധിപത്യമുന്നണി നേതാവും മുന്‍ എം പിയും ചലച്ചിത്ര നടനുമായ ഇന്നസെന്റിന്റെ ചിത്രം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പ്രചരണ ബോര്‍ഡുകളില്‍ വച്ചതിനെതിരെ എല്‍ഡിഎഫ് പരാതി നല്‍കി. ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി. മണിയാണ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്.

മുന്നണിയുടെയോ ഇന്നസെന്റിന്റെ കുടുബത്തിന്റെയോ അനുമതിയില്ലാതെയാണ് ചിത്രം ആലേഖനം ചെയ്തത്. ഇന്നസെന്റിന്റെ കുടുബം ഇതിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുരേഷ് ഗോപിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും, ദുരുപയോഗം ചെയ്ത് സ്ഥാപിച്ച ബോര്‍ഡുകള്‍ മാറ്റണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസില്‍ അതിജീവിതയുടെ പരാതിയില്‍ ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസില്‍ അതിജീവിതയുടെ പരാതിയില്‍ ഇടപെട്ട്മുഖ്യമന്ത്രിയുടെ ഓഫീസ്. പരാതിയെക്കുറിച്ച് ഉത്തരമേഖല ഐജിയോട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി. അതിജീവിതയുടെ സമരത്തെ കുറിച്ചും അന്വേഷണ റിപ്പോര്‍ട്ട് കൈമാറാത്തതും അന്വേഷിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. വിഷയത്തില്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു.

മൊഴിയെടുത്ത ഡോക്ടര്‍ക്കെതിരായ പരാതിയിലെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് അതിജീവിതയുടെ പ്രതിഷേധ സമരം. താന്‍ പറഞ്ഞ പല കാര്യങ്ങളും മൊഴിയെടുത്ത ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ കെ വി പ്രീതി രേഖപ്പെടുത്തിയില്ലെന്നും പ്രതികളെ രക്ഷിക്കാന്‍ ഡോക്ടര്‍ കൂട്ടുനിന്നുവെന്നുമായിരുന്നു അതിജീവിതയുടെ പരാതി. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് 2023 ജൂലൈയില്‍ അതിജീവിത വിവരാവകാശ കമ്മീഷണറെ സമീപിച്ചെങ്കിലും പൊലീസ് റിപ്പോര്‍ട്ട് നല്‍കാന്‍ തയ്യാറായിരുന്നില്ല. ഒപ്പം നിന്ന നഴ്‌സിങ് ഓഫീസര്‍ പി ബി അനിതയ്ക്കായി അതിജീവിത രണ്ടാഴ്ച മുമ്പാണ് കണ്ണുകെട്ടി സമരം നടത്തിയത്.

പാറശാല ഷാരോണ്‍ വധക്കേസ് അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കില്ല

പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് തിരിച്ചടി. കേസിലെ അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തളളി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ നിയമപരമായ അധികാരമില്ലെന്നായിരുന്നു ഗ്രീഷ്മയുടെ വാദം. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് മാത്രമേ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ കഴിയൂവെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ ഈ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 50 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 6755 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് വില 54,040 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 40 രൂപ കുറഞ്ഞ് വില 5665 രൂപയിലെത്തി.

തുടര്‍ച്ചയായി രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമാണ് സ്വര്‍ണവില കുറഞ്ഞത്. പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാധ്യത കുറഞ്ഞത് രാജ്യാന്തര സ്വര്‍ണവിലയില്‍ കുറവുണ്ടാക്കാനിടയായി.