Hivision Channel

latest news

കൊല്ലം സായ് ഹോസ്റ്റലില്‍ കായിക വിദ്യാര്‍ഥിനികള്‍ മരിച്ചനിലയില്‍

സ്‌പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) വനിതാ ഹോസ്റ്റലില്‍ രണ്ടു കായിക വിദ്യാര്‍ത്ഥിനികളെ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശി സാന്ദ്ര (18), തിരുവനന്തപുരം സ്വദേശി വൈഷ്ണവി (16) എന്നിവരാണ് മരിച്ചത്. ഒരാള്‍ പത്താം ക്ലാസ് വിദ്യര്‍ത്ഥിനിയും മറ്റൊരാള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുമാണ്. ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തോട് ചേര്‍ന്നുള്ള സായിയുടെ ഹോസ്റ്റലിലാണ് കുട്ടികളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ അഞ്ചുമണിക്ക് പ്രാക്ടീസിനായി പോകാന്‍ വാര്‍ഡനും മറ്റുവിദ്യാര്‍ത്ഥികളുമെത്തി വിളിച്ചപ്പോള്‍ മുറി തുറന്നിരുന്നില്ല. തുടര്‍ന്ന് വാതില്‍ ബലം പ്രയോഗിച്ച് തുറന്നപ്പോഴാണ് രണ്ട് ഫാനുകളിലായി വിദ്യാര്‍ത്ഥികള്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പുകള്‍ കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. സിറ്റി പൊലീസ് കമ്മീഷണര്‍ എത്തി വിവരങ്ങള്‍ ശേഖരിക്കുകയാണ്. പത്താം ക്ലാസ് വിദ്യാര്‍ഥി വൈഷ്ണവി കബഡി താരമാണ് കഴിഞ്ഞ ദിവസം കല്ലുവാതുക്കല്‍ നടന്ന മത്സരത്തില്‍ വിജയിച്ചിരുന്നു. പ്ലസ് ടു വിദ്യാര്‍ഥി സാന്ദ്ര അത്ലറ്റിക് താരമാണ്.

മലമ്പുഴയില്‍ മദ്യം നല്‍കി അധ്യാപകന്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂള്‍ പ്രധാന അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍

മലമ്പുഴയില്‍ മദ്യം നല്‍കി അധ്യാപകന്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂള്‍ പ്രധാന അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍. പീഡന വിവരം പൊലീസിനെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തല്‍. മാനേജരെ അയോഗ്യനാക്കാനും തീരുമാനമുണ്ട്. പീഡന വിവരമറിഞ്ഞിട്ടും പൊലീസില്‍ അറിയിക്കാത്തതില്‍ സ്‌കൂളിലെ അധ്യാപകരെയും കേസില്‍ പ്രതിചേര്‍ക്കുമെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. ആറുവര്‍ഷം മുന്‍പാണ് പ്രതി സ്‌കൂളിലെത്തിയത്. അന്ന് മുതലുള്ള ഇയാളുടെ പശ്ചാത്തലവും മലമ്പുഴ പൊലീസ് അന്വേഷിച്ചുവരികയാണ്.

അധ്യാപകനെതിരെ കൂടുതല്‍ വിദ്യാര്‍ഥികള്‍ രംഗത്ത് എത്തിയിരുന്നു. കേസ് അന്വേഷിക്കാന്‍ നിയോഗിച്ച വനിതാപൊലീസ് സംഘത്തിന് മുമ്പാകെയായിരുന്നു കുട്ടികളുടെ തുറന്നു പറച്ചില്‍. റിമാന്‍ഡില്‍ കഴിയുന്ന സംസ്‌കൃത അധ്യാപകന്‍ അനില്‍ പലപ്പോഴായി പീഡിപ്പിച്ചു. നേരത്തെ അഞ്ച് കുട്ടികളും സമാനമായി സിഡബ്ല്യുസിക്ക് മുന്‍പാകെ മൊഴി നല്‍കിയിരുന്നു. പഴുത്തടച്ചുള്ള നടപടികള്‍ ഉണ്ടാകും എന്നും സിഡബ്ല്യുസി വ്യക്തമാക്കുന്നു.

പുതുതായിമൊഴി നല്‍കിയ വിദ്യാര്‍ഥികളെ സിഡബ്ല്യുസിയുടെ കൗണ്‍സിലിംഗിന് വിധേയമാക്കിയ ശേഷം കേസ് ഉള്‍പ്പെടെ നടപടികളിലേക്ക് കടക്കാനായിരുന്നു പൊലീസ് തീരുമാനം.

സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാം ദിവസത്തിലേക്ക്

സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാമത്തെ ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം. കോഴിക്കോട് കണ്ണൂര്‍ ആലപ്പുഴ ജില്ലകള്‍ തമ്മിലാണ് മത്സരം. ഭരതനാട്യം, ഒപ്പന , മിമിക്രി, നാടോടി നൃത്തം തുടങ്ങി ജനപ്രിയ ഇനങ്ങള്‍ ഇന്ന് വേദിയിലെത്തും. ഇന്നലെ ചില മത്സരങ്ങള്‍ ഏറെ വൈകിയും തുടര്‍ന്നിരുന്നു.

തൃശൂരില്‍ പകല്‍ മുഴുവന്‍ കത്തുന്ന വെയിലാണെണെങ്കിലും കാണികള്‍ക്ക് കുറവില്ല. മത്സരങ്ങള്‍ കാണാന്‍ രാത്രി വൈകിയും കാണികള്‍ കലോത്സവനഗരിയിലേക്ക് ഒഴുകി എത്തി. 18 വരെ 5 ദിവസം 25 വേദികളിലായി നടക്കുന്ന കലാമത്സരങ്ങളില്‍ 15,000 പ്രതിഭകള്‍ മാറ്റുരയ്ക്കും. ഇന്നലെ രാവിലെ 10നു പാറമേക്കാവിന് എതിര്‍വശത്ത് എക്‌സിബിഷന്‍ ഗ്രൗണ്ടിലെ ഒന്നാം വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് കലോത്സവം ഉദ്ഘാടനം ചെയ്തത്.

പയ്യാവൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ഥിനി മരിച്ചു;അവയവങ്ങള്‍ ദാനം ചെയ്യും

കണ്ണൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ഥിനി മരിച്ചു. തിരൂര്‍ സ്വദേശിനി അയോണ മോണ്‍സണ്‍ ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് അന്ത്യം. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം. പയ്യാവൂര്‍ സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു അയോണ മോണ്‍സണ്‍. കുട്ടിയുടെ അവയവങ്ങള്‍ ദാനം ചെയ്യും.

അയോണ മോണ്‍സന്റെ വൃക്ക കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലാണ് വൃക്ക എത്തിക്കുക. വൃക്ക മാറ്റിവെക്കാനുള്ള നാലുപേരുടെ ക്രോസ് മാച്ചിങ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടക്കുക്കുകയാണ്.
അതില്‍ ഒരാള്‍ക്ക് ഇന്ന് വൃക്ക മാറ്റിവയ്ക്കും.

കണ്ണൂര്‍ മിംസില്‍ നിന്ന് റോഡ് മാര്‍ഗം കണ്ണൂര്‍ വിമാനത്താവളത്തിലേക്ക്
അവിടെനിന്ന് വിമാന മാര്‍ഗം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കും. തിരുവനന്തപുരത്ത് റോഡ് മാര്‍ഗം മെഡിക്കല്‍ കോളേജില്‍ എത്തിക്കും.

മലത്തിലെ രക്തം അവഗണിക്കരുത്; കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ സൗജന്യ പരിശോധന ക്യാമ്പ്

കണ്ണൂര്‍ : മലത്തില്‍ രക്തം കാണപ്പെടുന്ന അവസ്ഥയില്‍ ഭൂരിഭാഗം പേരും ചികിത്സ തേടാതെ അവഗണിക്കുന്നത് പതിവാണ്. തുറന്ന് പറയാനുള്ള മടിയും പൈല്‍സിന്റെ ലക്ഷണമാണെന്ന മുന്‍വിധിയുമാണ് ഈ അവഗണനയ്ക്ക് പ്രധാന കാരണം. ഈ അവസ്ഥയ്ക്ക് പൊതുവെയുള്ള കാരണം പൈല്‍സ് ആണെങ്കിലും ചിലപ്പോള്‍ മറ്റ് ചില മാരകരോഗങ്ങളുടെ കൂടി ലക്ഷണമായി ഇത് പ്രത്യക്ഷപ്പെടാറുണ്ട്. ഈ സാഹചര്യത്തിന്റെ പ്രാധാന്യത്തെ തിരിച്ചറിയുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ മലത്തില്‍ രക്തത്തിന്റെ സാന്നിദ്ധ്യം കാണപ്പെടുന്നവര്‍ക്കായി പ്രത്യേക സൗജന്യ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.

മലത്തില്‍ രക്തം കാണപ്പെടുക, മലവിസര്‍ജ്ജനത്തിന് ശേഷം രക്തം വരിക, മലവിസര്‍ജ്ജന സമയത്ത് വേദനയോ പുകച്ചിലോ അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് വിദഗ്ദ്ധ ജനറല്‍ സര്‍ജറി ഡോക്ടര്‍മാരുടെ സൗജന്യ പരിശോധനയും, ലാബ്, റേഡിയോളജി സേവനങ്ങള്‍ക്ക് 30% ഇളവും, സൗജന്യ രജിസ്ട്രേഷനും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാകും.

മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ക്യാമ്പിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാവുകയുള്ളൂ. ബുക്കിംഗിനായി 6235000570, 6235998000 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. 800 രൂപയാണ് ഇന്ന് വര്‍ധിച്ചത്. പവന് 1,05320 രൂപയാണ് ഇന്നത്തെ നിരക്ക്. 100 രൂപയാണ് ഗ്രാമിന് ഇന്ന് വര്‍ധിച്ചത്. 13,165 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

അറുപത്തിനാലാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തൃശൂരില്‍ ഇന്ന് തിരി തെളിയും

അറുപത്തിനാലാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തൃശൂരില്‍ ഇന്ന് തിരി തെളിയും. അഞ്ച് ദിവസം 25 വേദികളിലായി നടക്കുന്ന കലാമത്സരങ്ങളില്‍ 15,000 പ്രതിഭകള്‍ മാറ്റുരയ്ക്കും. തൃശൂരിന്റെ പൂരപ്രൗഢിയുടെ പ്രഖ്യാപനമെന്നോണം പാണ്ടിമേളവും കുടമാറ്റവും നടക്കും. 64ാം കലോത്സവത്തെ സൂചിപ്പിച്ച് 64 കുട്ടികള്‍ കുടമാറ്റത്തില്‍ അണിനിരക്കും. പൂക്കളുടെ പേരു നല്‍കിയ 25 വേദികളിലായാണു മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

ശബരിമല മകരവിളക്ക് ഇന്ന്

ശബരിമല മകരവിളക്ക് ഇന്ന്. മകരവിളക്കിനോടനുബന്ധിച്ച് സന്നിധാനത്ത് വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ന് 35,000 തീര്‍ത്ഥാടകര്‍ക്കു മാത്രമാണ് ദര്‍ശനത്തിന് അനുമതിയുള്ളത്. പന്തളത്തുനിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകിട്ട് ആറുമണിയോടെ സന്നിധാനത്ത് എത്തിച്ചേരും.

ഭിന്നശേഷി അധ്യാപക നിയമനത്തിനും കെ-ടെറ്റ് നിര്‍ബന്ധമാക്കി; ഉത്തരവ് പരിഷ്‌കരിച്ച് വിദ്യാഭ്യാസ വകുപ്പ്

വിവാദമായ കെ-ടെറ്റ് ഉത്തരവ് പരിഷ്‌കരിച്ച് വിദ്യാഭ്യാസ വകുപ്പ്. ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയവര്‍ക്കുള്ള ഇളവ് പുതിയ ഉത്തരവില്‍ പരാമര്‍ശിക്കുന്നില്ല. ഇനി മുതല്‍ ഭിന്നശേഷി അധ്യാപക നിയമനത്തിനും കെ-ടെറ്റ് നിര്‍ബന്ധമാക്കി. സുപ്രീംകോടതി അന്തിമ വിധി അനുസരിച്ച് മാനദണ്ഡങ്ങളില്‍ മാറ്റം ഉണ്ടാകുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ആദ്യ ഉത്തരവ് മരവിപ്പിച്ചിരുന്നു. വിവാദ നിര്‍ദേശങ്ങള്‍ ഒഴിവാക്കിയാണ് പുതിയ ഉത്തരവ്. കെ-ടെറ്റ് സ്ഥാനക്കയറ്റം ഉണ്ടാകില്ലെന്ന പരാമര്‍ശവും ഒഴിവാക്കി. കെ-ടെറ്റ് കാറ്റഗറി ഒന്ന്/ രണ്ട് എന്നിവയില്‍ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ LP, UP നിയമനത്തിന് പരിഗണിക്കും. കെ-ടെറ്റ് കാറ്റഗറി മൂന്ന് വിജയിച്ച ഹൈസ്‌കൂള്‍ ഭാഷാദ്ധ്യാപകര്‍ കാറ്റഗറി IV വിജയിക്കേണ്ടതില്ല.

സര്‍ക്കാര്‍ അനുകൂല അധ്യാപക സംഘടനകളുടെ കൂടി പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ്, കെ – ടെറ്റ് നിര്‍ബന്ധമാക്കി ഉത്തരവിറക്കി, രണ്ടാം ദിവസം അത് മരവിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. 40000 ത്തിലധികം അധ്യാപകരുടെ ജോലിയെയും പ്രമോഷനേയും ബാധിക്കുന്നതായിരുന്നു ഉത്തരവ്.

കെ എല്‍ ജി എസ് എ ഇരിട്ടി യൂണിറ്റ് സമ്മേളനം

ഇരിട്ടി:കെ എല്‍ ജി എസ് എ ഇരിട്ടി യൂണിറ്റ് സമ്മേളനം ഇരിട്ടി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പി എന്‍ നസീര്‍ ഉദ്ഘാടനം ചെയ്തു. ഇരിട്ടി യൂണിറ്റ് പ്രസിഡണ്ട് കെ വി രാജീവന്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി വിഷ്ണു, കൗണ്‍സിലര്‍ വി പി അബ്ദുല്‍ റഷീദ്, പി പി രാജീവന്‍, കെ കെ കുഞ്ഞിരാമന്‍, കെ എം സബിത എന്നിവര്‍ സംസാരിച്ചു.