Hivision Channel

Kerala news

സംസ്ഥാനത്ത് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി

സംസ്ഥാനത്ത് ഏപ്രില്‍ 26ന് നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ (ഇവിഎം) കമ്മീഷനിങ് തുടങ്ങിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. ഏപ്രില്‍ 20ഓടെ കമ്മീഷനിങ് പ്രക്രിയ പൂര്‍ത്തിയാവും. അതീവസുരക്ഷയോടെയാണ് ഇവിഎം കമ്മീഷനിങ് പ്രക്രിയ പുരോഗമിക്കുന്നത്.

ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ 25,231 ബൂത്തുകളില്‍ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളില്‍ ക്രമനമ്പര്‍, സ്ഥാനാര്‍ഥികളുടെ പേര്, ഫോട്ടോ, ചിഹ്നം എന്നിവ അടങ്ങിയ ബാലറ്റ് പേപ്പറും വിവിപാറ്റ് സ്ലിപ്പില്‍ പ്രിന്റ് ചെയ്യേണ്ട ക്രമനമ്പര്‍, പേര്, ചിഹ്നം എന്നിവ വിവിപാറ്റ് മെഷീനിലും സെറ്റ് ചെയ്യുന്ന പ്രക്രിയയാണ് കമ്മീഷനിങ്. പ്രക്രിയ പൂര്‍ത്തിയാവുന്നതോടെ ഓരോ ബൂത്തിലേക്കുമുള്ള ഇവിഎം (കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് ) വോട്ടെടുപ്പിന് സജ്ജമാകും. സംസ്ഥാനത്തെ 140 കേന്ദ്രങ്ങളിലാണ് കമ്മീഷനിങ് നടക്കുന്നത്. സ്ഥാനാര്‍ഥി അല്ലെങ്കില്‍ സ്ഥാനാര്‍ഥി നിശ്ചയിക്കുന്ന ഏജന്റ്, ജില്ലയിലേക്ക് അനുവദിച്ച ബെല്‍ എന്‍ജിനീയര്‍, തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് വരണാധികാരികളുടെ നേതൃത്വത്തില്‍ കമ്മീഷനിങ് നടക്കുന്നത്.

ബാലറ്റ് സെറ്റ് ചെയ്ത ശേഷം ഓരോ ഇവിഎമ്മിലും ഓരോ വോട്ട് ചെയ്ത് മെഷീനിന്റെയും കാര്യക്ഷമത ഉറപ്പുവരുത്തും. തുടര്‍ന്ന് അവ സീല്‍ ചെയ്യും. ശേഷം ഓരോ അസംബ്ലി സെഗ്മന്റിലും ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളില്‍ നിന്ന് റാന്‍ഡമായി തെരഞ്ഞെടുക്കുന്ന അഞ്ച് ശതമാനം ഇവിഎമ്മുകളില്‍ 1000 വീതം വോട്ട് രേഖപ്പെടുത്തി പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തും. തുടര്‍ന്നാണ് ഇവിഎമ്മുകള്‍ സ്ട്രോങ് റൂമുകളിലേക്ക് മാറ്റുക. സ്ട്രോങ് റൂമുകളില്‍ വരച്ചിട്ടുള്ള നിശ്ചിത കള്ളിയില്‍ അഡ്രസ്സ് ടാഗ് ചെയ്ത് ക്രമീകരിച്ചാണ് വോട്ടെടുപ്പ് യന്ത്രങ്ങള്‍ ഓരോന്നും സൂക്ഷിക്കുക. ഇങ്ങനെ സൂക്ഷിക്കുന്ന മെഷീനുകളാണ് വോട്ടെടുപ്പിന് തലേന്ന് സ്ട്രോങ് റൂം തുറന്ന് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നത്. ഇവിഎമ്മുകളുടെ കമ്മീഷനിങ് പ്രക്രിയ പൂര്‍ണമായും വെബ്കാസ്റ്റ് ചെയ്യുന്നുണ്ട്. സട്രോങ് റൂമുകളില്‍ കനത്ത സുരക്ഷയിലാണ് ഇവ സൂക്ഷിക്കുന്നത്.

ടൂറിസ്റ്റ് ബസുകളുടെ ടിക്കറ്റ് നിരക്കിലും സര്‍ക്കാര്‍ നിയന്ത്രണം

അന്തസംസ്ഥാന പാതകളിലെ സ്വകാര്യ ടൂറിസ്റ്റ് ബസുകളുടെ ടിക്കറ്റ് നിരക്കിലും സര്‍ക്കാര്‍ നിയന്ത്രണം വരുന്നു. ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന വ്യവസ്ഥചെയ്യുന്ന അഗ്രഗേറ്റര്‍ നയം നടപ്പാകുന്നതോടെ കോണ്‍ട്രാക്റ്റ് കാരേജ് വാഹനങ്ങളുടെ അടിസ്ഥാന നിരക്കും സര്‍ക്കാര്‍ നിയന്ത്രണത്തിലാകും. ആഘോഷകാലങ്ങളില്‍ നിരക്കുയരുന്ന രീതിക്ക് അവസാനമാകും.

വെബ്‌സൈറ്റുകള്‍, മൊബൈല്‍ ആപ്പുകള്‍ എന്നിവവഴി ടിക്കറ്റ് വില്‍ക്കുന്നവര്‍ക്കെല്ലാം അഗ്രഗേറ്റര്‍ നയപ്രകാരം ലൈസന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഓട്ടോറിക്ഷ, ടാക്സി ഉള്‍പ്പെടെയുള്ളവയ്ക്ക് നിലവില്‍ നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. ഡ്രൈവര്‍മാര്‍ക്ക് പരിശീലനം, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവ ഉള്‍പ്പെടെ കര്‍ശനവ്യവസ്ഥകളാണ് നയത്തിലുള്ളത്. ഇത് പാലിക്കാതെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന നടക്കില്ല.

ഓള്‍ ഇന്ത്യാ പെര്‍മിറ്റിന്റെ മറവില്‍ ബുക്കിങ് സ്വീകരിച്ച് റൂട്ട് ബസുകളെപ്പോലെ ഓടുന്ന ‘റോബിന്‍ മോഡല്‍’ പരീക്ഷണങ്ങള്‍ക്കും ഓണ്‍ലൈന്‍ നയം തടയിടും. ടിക്കറ്റ് വില്‍ക്കണമെങ്കില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ വ്യവസ്ഥകള്‍ പാലിക്കേണ്ടിവരും.

തൃശൂര്‍ പൂരം നാളെ;കുടമാറ്റം വൈകിട്ട് അഞ്ചിന് ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് വെടിക്കെട്ട്

ഒരു വര്‍ഷത്തെ കാത്തിരിപ്പിന് സമാപനം കുറിച്ച് തൃശൂര്‍ പൂരം നാളെ നടക്കും. കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതി വടക്കുന്നാഥ ക്ഷേത്രത്തിലെത്തി ഭഗവാനെ വണങ്ങി ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറന്ന് പൂര വിളംബരം നടത്തും.നാളെ രാവിലെ കണിമംഗലം ശാസ്താവിന്റെ പൂരമാണ് ആദ്യമെത്തുക.

പിന്നാലെ ഘടക പൂരങ്ങളുടെ വരവായി. തിരുവമ്പാടിയുടെ മഠത്തില്‍ വരവിന് രാവിലെ പത്തരയോടെ തുടക്കമാകും. കോങ്ങാട് മധു പഞ്ചവാദ്യം നയിക്കും. ഉച്ചയ്ക്ക് 12നാണ് പാറമേക്കാവിന്റെ പൂരം പുറപ്പാട്.ഉച്ചയ്ക്ക് രണ്ടിന് ഇലഞ്ഞിത്തറ മേളം. കിഴക്കൂട്ട് അനിയന്‍ മാരാര്‍ പ്രമാണിയാകും. ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടന്‍ മാരാര്‍ തിരുവമ്പാടിയുടെ മേള പ്രമാണത്തിന് നെടുനായകത്വം വഹിക്കും.

ചരിത്രപ്രസിദ്ധമായ കുടമാറ്റം വൈകിട്ട് അഞ്ചിന് നടക്കും. രാത്രി പൂരങ്ങള്‍ ആവര്‍ത്തിക്കും .ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് വെടിക്കെട്ട്. തുടര്‍ന്ന് തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും പകല്‍പ്പൂരം. അന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെ വടക്കുന്നാഥന് മുന്നില്‍ ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിയും. മുപ്പതു മണിക്കൂറിലേറെ നീളുന്ന പൂരം ഇതോടെ സമാപിക്കും.

കെ കെ ശൈലജക്കെതിരായ സൈബര്‍ അധിക്ഷേപം; പ്രവാസി മലയാളിക്കെതിരെ കേസ്

വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജക്കെതിരായ സൈബര്‍ അധിക്ഷേപത്തില്‍ പ്രവാസി മലയാളിക്കെതിരെ കേസ്. പ്രവാസി കെഎം മിന്‍ഹാജിന് എതിരെയാണ് കേസ്. കോഴിക്കോട് നടവണ്ണൂര്‍ സ്വദേശിയാണ് മിന്‍ഹാജ്. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്നതാണ് കേസ്.

ഫേസ്ബുക്ക് അക്കൗണ്ട് വഴി അധിക്ഷേപ സ്വഭാത്തിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കലാപ ആഹ്വാനം, സ്ത്രീത്വത്തെ ആക്ഷേപിക്കല്‍ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. മട്ടന്നൂര്‍ പൊലീസ് ആണ് കേസെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ആലപ്പുഴ ജില്ലയില്‍ വീണ്ടും പക്ഷിപ്പനി; താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും

പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടില്‍ എടത്വ, ചെറുതന, ചാമ്പക്കുളം പഞ്ചായത്തുകളില്‍ താറാവ് വില്‍പനക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ജില്ലാ കളക്ടരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വകുപ്പ് തല ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് പ്രതിനിധികളുടെയും യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഈ പഞ്ചായത്തുകളിലെ മുഴുവന്‍ താറാവുകളെയും ഉടന്‍ കൊന്നൊടുക്കും. ഇതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഒരാഴ്ചയായി കുട്ടനാട്ടിലെ എടത്വ, ചെറുതന, ചാമ്പക്കുളം എന്നീ പഞ്ചായത്തുകളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. തുടര്‍ന്ന് സാമ്പിളുകള്‍ ഭോപ്പാലിലെ ലാബിലേക്ക് അയച്ചു. ഈ പരിശോധനയിലാണ് അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.

തെരുവുനായയില്‍ നിന്നും പേവിഷബാധയേറ്റയാള്‍ മരിച്ചു

അടൂരില്‍ തെരുവുനായയില്‍ നിന്നും പേവിഷബാധയേറ്റയാള്‍ മരിച്ചു. അടൂര്‍ വെള്ളക്കുളങ്ങര പറവൂര്‍ കലായില്‍ പി എം. സൈമണ്‍ (58) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. രണ്ടാഴ്ച മുന്‍പാണ് സൈമണെ തെരുവുനായ കടിച്ചത്.റാബിസ് വാക്‌സിന്‍ എടുത്തിരുന്നില്ല.

തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂർ അന്തരിച്ചു .

പ്രശസ്‌ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ (62) നിര്യാതനായി. കളിയാട്ടം, കർമ്മയോഗി, സമവാക്യം, അന്യലോകം, പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ്.മുയൽ ഗ്രാമം, രവി ഭഗവാൻ, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യ കൃതികൾ), ബലൻ (സ്മ‌രണകൾ), പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം (പലവക), അനന്തം (പരീക്ഷണ കൃതി), കാശി (നോവൽ) എന്നീ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.നാറാത്ത് സ്വദേശിനിയായ കെ.എൻ.സൗമ്യയാണ് ഭാര്യ. മകൾ ഗായത്രി ബൽറാം. സഹോദരങ്ങൾ: ജയറാം, ശൈലജ, ഭാർഗവറാം, ലതീഷ്.

വേനൽ മഴയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു! കേരളത്തിന് ആശ്വാസം ഉറപ്പ്, ഇന്നും നാളെയും മഴ തകർക്കും

കൊടും ചൂടിൽ ദിവസങ്ങളോളം വെന്തുരികുന്ന കേരളത്തിന് വലിയ ആശ്വാസമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അടുത്ത ദിവസങ്ങളിലെ മഴ പ്രവചനം. ഇന്നും അടുത്ത ദിവസങ്ങളിലും കേരളത്തിൽ കാര്യമായ തോതിൽ മഴ പ്രതീക്ഷിക്കാമെന്നാണ് പ്രവചനം വ്യക്തമാക്കുന്നത്. കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം ഈ മാസം 21 -ാം തിയതിവരെ കേരളത്തിൽ വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് ഉറപ്പാണ്. ഇന്നും നാളെയും സംസ്ഥാനത്തെ 14 ജില്ലകളിലും മഴ സാധ്യതയുണ്ടെന്നാണ് പ്രവചനം. നാളെ 3 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്.

വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് തുടങ്ങികണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് മണ്ഡലംതല വിതരണ കേന്ദ്രങ്ങളില്‍ ആരംഭിച്ചു.

സ്ഥാനാര്‍ഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവയടങ്ങിയ ഇവിഎം ബാലറ്റ് ലേബലുകള്‍ ബാലറ്റ് യൂണിറ്റുകളില്‍ പതിച്ച് സീല്‍ ചെയ്ത ശേഷം കണ്‍ട്രോള്‍ യൂണിറ്റുകള്‍ ടാഗുകള്‍ ഉപയോഗിച്ച് സീല്‍ ചെയ്യുന്ന പ്രക്രിയയാണ് ഇവിഎം കമ്മീഷനിംഗ്. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡങ്ങളിലെ 1178 പോളിംഗ് ബൂത്തുകളിലേക്കുള്ള ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയുടെ എണ്ണത്തിന്റെ 20 ശതമാനവും വിവി പാറ്റ് യന്ത്രങ്ങളുടെ 30 ശതമാനവും അധികം യന്ത്രങ്ങളാണ് കമ്മീഷനിംഗ് ചെയ്യുന്നത്. വോട്ടിംഗ് മെഷീനുകളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തുന്നതിനായി കമ്മീഷനിംഗ് ചെയ്യുന്നവയില്‍ നിന്നും അഞ്ച് ശതമാനം വീതം ഇ വി എമ്മുകളില്‍ 1000 വോട്ടുകള്‍ ചെയത് പരിശോധന നടത്തുകയും ചെയ്തു. ഏജന്റുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് മണ്ഡലംതല വിതരണ കേന്ദ്രങ്ങളില്‍ ഇ വി എം കമ്മീഷനിംഗ് നടക്കുന്നത്.ഇ വി എം കമ്മീഷനിംഗ് നടക്കുന്ന മണ്ഡലം, കേന്ദ്രം എന്നിവ യഥാക്രമം തളിപ്പറമ്പ്- ടാഗോര്‍ വിദ്യാനികേതന്‍ ജി വി എച്ച് എസ് എസ്, ഇരിക്കൂര്‍-കുറുമാത്തൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, അഴീക്കോട് -പള്ളിക്കുന്ന് കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളേജ്, കണ്ണൂര്‍- കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ധര്‍മ്മടം- തോട്ടട എസ് എന്‍ ട്രസ്റ്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, മട്ടന്നൂര്‍-മട്ടന്നൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, പേരാവൂര്‍ -തുണ്ടിയില്‍ സെന്റ് ജോസഫ് ഹൈസ്‌കൂള്‍ എന്നിങ്ങനെയാണ്.

പോളിങ്ങ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ വോട്ട്:വിഎഫ്സി വ്യാഴാഴ്ച മുതല്‍

പോളിങ്ങ് ബൂത്തില്‍ ഡ്യൂട്ടിയുള്ള ഇതര പാര്‍ലമെണ്ട് മണ്ഡലങ്ങളില വോട്ടര്‍മാരായ ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാനൊരുക്കുന്ന വോട്ടര്‍ ഫെസിലിറ്റി സെന്റര്‍ (വിഎഫ്സി) വ്യാഴാഴ്ച മുതല്‍ ആരംഭിക്കും. പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം നടക്കുന്ന സെന്ററുകളില്‍ ഏപ്രില്‍ 18,19,20 തീയതികളില്‍ വിഎഫ്സി പ്രവര്‍ത്തിക്കും. ഏപ്രില്‍ ഒമ്പതിന് മുമ്പ് അപേക്ഷ നല്‍കിയവരുടെ പോസ്റ്റല്‍ ബാലറ്റുകളാണ് ഇതിനകം വോട്ടിങ്ങിനായി ലഭ്യമായിട്ടുള്ളത്. പോസ്റ്റല്‍ ബാലറ്റ് ലഭ്യമായവരെ എസ്എംഎസ് വഴി വിവരം അറിയിക്കും. https://kannur.nic.in/en/vfc/ എന്ന വെബ് സൈറ്റിലും ഈ പേര് വിവരം നല്‍കിയിട്ടുണ്ട്. ഈ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമേ വിഎഫ്സിയില്‍ ഏപ്രില്‍ 18ന് വോട്ട് രേഖപ്പെടുത്താനാകൂയെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അറിയിച്ചു. ഇക്കാര്യം ജീവനക്കാർ പരിശോധിച്ച് ഉറപ്പു വരുത്തണം.ഏപ്രില്‍ ഒമ്പതിനകം അപേക്ഷ സമര്‍പ്പിച്ച മലപ്പുറം, തൃശൂര്‍, പാലക്കാട്, വയനാട്, ഇടുക്കി, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലെ വോട്ടര്‍മാരായ 776 പേരുടെ പോസ്റ്റല്‍ ബാലറ്റുകളാണ് ഇതിനകം ലഭ്യമായിരിക്കുന്നത്. അതിനുശേഷം ഏപ്രില്‍ 15 വരെ അപേക്ഷ നല്‍കിയവരുടെ ബാലറ്റുകള്‍ അടുത്ത ഘട്ടത്തില്‍ എത്തും. പോളിങ്ങ് ഡ്യൂട്ടി ഒഴികെ മറ്റ് തിരഞ്ഞെടുപ്പ് ചുമതലയുള്ള പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിച്ച ജീവനക്കാര്‍ക്ക് ജില്ലാ ആസ്ഥാനത്ത് ഏപ്രില്‍ 22,23,24 തീയതികളില്‍ വോട്ടിങ്ങിന് സൗകര്യം ഒരുക്കുക.പോസ്റ്റല്‍ ബാലറ്റിന് ഇനിയും അപേക്ഷിക്കാന്‍ ബാക്കിയുള്ളവര്‍ അവസാന ദിവസത്തിലേക്ക് കാത്ത് നില്‍ക്കാതെ അപേക്ഷകള്‍ എത്രയും വേഗം സമര്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഏപ്രില്‍ ഒന്‍മ്പത് വരെ 992 അപേക്ഷകള്‍ മറ്റ് ജില്ലകളിലേക്ക് അയച്ചു. അതിനു ശേഷം ഏപ്രില്‍ 15 വരെ ലഭിച്ച 750 അപേക്ഷകളും ബന്ധപ്പെട്ട ജില്ലകളിലേക്ക് അയച്ചു.