Hivision Channel

hivision

അടൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ ഫ്രീസര്‍ തകരാര്‍; മൃതദേഹം അഴുകിയെന്ന് പരാതി

പത്തനംതിട്ട അടൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ വെച്ച മൃതദേഹം ഫ്രീസര്‍ തകരാറിനെ തുടര്‍ന്ന് അഴുകിയെന്ന് പരാതി. ഡോക്ടര്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് വിസമ്മതിച്ചെന്ന് ബന്ധുക്കള്‍ പറഞ്ഞു. അടൂര്‍ കുന്നിട സ്വദേശി പ്രദീപ് കുമാറിന്റെ മൃതദേഹമാണ് ഫ്രീസര്‍ കേടായതിനെത്തുടര്‍ന്ന് അഴുകിയത്. ഇന്ന് രാവിലെ ബന്ധുക്കള്‍ ആശുപത്രിയിലെത്തി മൃതദേഹം കാണാനായി ഫ്രീസര്‍ തുറന്നപ്പോള്‍ ദുര്‍ഗന്ധം വരികയായിരുന്നു. പേരിനാണ് ഫ്രീസര്‍ ഉണ്ടായിരുന്നതെന്നും. കഴിഞ്ഞ ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും ആശുപത്രിയുടെ ഭാഗത്ത് നിന്ന് യാതൊരു വിധത്തിലുള്ള പ്രതികാരനാണ് ഉണ്ടായില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.മോര്‍ച്ചറിക്ക് മുന്നില്‍ ബന്ധുക്കള്‍ പ്രതിഷേധം നടത്തി.

നിര്‍ബന്ധിത ആര്‍ത്തവ അവധി;സ്ത്രീകളെ ജോലിക്കെടുക്കാന്‍ കമ്പനികള്‍ മടിച്ചേക്കാമെന്ന് സുപ്രീംകോടതി

നിര്‍ബന്ധിത ആര്‍ത്തവ അവധിയില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. നിര്‍ബന്ധിത ആര്‍ത്തവ അവധി സ്ത്രീകളുടെ തൊഴില്‍ മേഖലയിലെ പങ്കാളിത്തത്തെ ദോഷകരമായി ബാധിച്ചേക്കാമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. നിയമം വന്നാല്‍ സ്ത്രീകളെ ജോലിക്ക് എടുക്കാന്‍ കമ്പനികള്‍ മടിച്ചേക്കുമെന്നും കോടതി പറഞ്ഞു

ആര്‍ത്തവ അവധിയുടെ പേരില്‍ സ്ത്രീകളെ ജോലിക്കെടുക്കാന്‍ കമ്പനികള്‍ മടിച്ചാല്‍ അത് അവരുടെ കരിയറിനെ പിന്നോട്ടടിക്കുമെന്നാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും നിര്‍ബന്ധിത ആര്‍ത്തവാവധി വേണമെന്ന ഹര്‍ജി തീര്‍പ്പാക്കിയാണ് കോടതി നീരിക്ഷണം. സ്ത്രീകള്‍ ദുര്‍ബലരാണെന്ന തെറ്റായ ധാരണ സൃഷ്ടിക്കാന്‍ ഇത്തരം ഹര്‍ജികള്‍ കാരണമായേക്കാമെന്ന് കോടതി പറഞ്ഞു. ആര്‍ത്തവ അവധി നയം രൂപപ്പെടുത്തുന്നതിന് ഹര്‍ജിക്കാരന്റെ പ്രാതിനിധ്യം പരിഗണിക്കണമെന്നും കേന്ദ്രത്തോട് കോടതി നിര്‍ദേശിച്ചു.

ആര്‍ത്തവ അവധി നിര്‍ബന്ധമാക്കുന്ന നിയമം വന്നാലുള്ള പ്രശ്നങ്ങള്‍ കോടതി വിശദമായി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് ഹര്‍ജി തീര്‍പ്പാക്കിയത്. ആര്‍ത്തവ അവധി നിര്‍ബന്ധമാക്കുന്നത് സ്ത്രീകളില്‍ ഭയം വര്‍ധിപ്പിക്കുകയേയുള്ളൂവെന്നും അവര്‍ പുരുഷന്മാരേക്കാള്‍ താഴ്ന്നവരെന്ന ഒരു ധാരണ സൃഷ്ടിക്കാന്‍ ഇത് കാരണമാകുമെന്നും കോടതി നിരീക്ഷിച്ചു.

ശ്രീനാദേവി കുഞ്ഞമ്മ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് റേഷന്‍ കാര്‍ഡില്‍ വ്യാജമായി പേരുചേര്‍ത്ത് ; പേര് വെട്ടാന്‍ ഉത്തരവിട്ട് താലൂക്ക് സപ്ലൈ ഓഫീസര്‍

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് റേഷന്‍ കാര്‍ഡില്‍ വ്യാജമായി പേര് ചേര്‍ത്തെന്ന് പരാതി. പേര് ചേര്‍ത്തത് കാര്‍ഡ് ഉടമയുടെ ഭര്‍തൃ സഹോദരിയുടെ മകള്‍ എന്ന് സൂചിപ്പിച്ചുകൊണ്ട്. എന്നാല്‍ കാര്‍ഡ് ഉടമയ്ക്ക് ഭര്‍തൃസഹോദരിയോ മകളോ ഇല്ലെന്ന പരാതിക്കാരന്‍ വ്യക്തമാക്കുന്നു. പരാതിയില്‍ നടപടിയുമായി അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ നടപടി എടുത്തു.ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുവെട്ടാനാണ് താലൂക്ക് സപ്ലൈ ഓഫീസറുടെ ഉത്തരവ്.തുവയൂര്‍ സ്വദേശികള്‍ നല്‍കിയ പരാതിയിലാണ് നടപടി.

കാര്‍ഡ് ഉടമ 2024 സെപ്റ്റംബര്‍ മാസം പതിനെട്ടാം തീയതി മരണപ്പെട്ടിരുന്നു . നിലവില്‍ ഈ മേല്‍വിലാസത്തില്‍ താമസിക്കാരില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അതുകൊണ്ടുതന്നെ റേഷന്‍ കാര്‍ഡ് റദ്ദാക്കാനും ഉത്തരവുണ്ട്. അതേസമയം, വിഷയത്തില്‍ കോടതിയെ സമീപിക്കുമെന്ന് ശ്രീനാദേവി കുഞ്ഞമ്മ പ്രതികരിച്ചു.

സംസ്ഥാനത്തെ പാചകവാതകക്ഷാമം നേരിടാന്‍ നടപടിയുമായി സര്‍ക്കാര്‍

സംസ്ഥാനത്തെ പാചകവാതകക്ഷാമം നേരിടാന്‍ നടപടിയുമായി സര്‍ക്കാര്‍. സിലിണ്ടറുകളുടെ വിതരണത്തില്‍ മുന്‍ഗണനാക്രമം നിശ്ചയിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ 50 ശതമാനം ഹോട്ടലുകളെയാണ് പാചകവാതക ക്ഷാമം നിലവില്‍ ഗുരുതരമായി ബാധിച്ചിരിക്കുന്നത്. നാളെയോടുകൂടി പ്രതിസന്ധി രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍.

ഗാര്‍ഹികേതര പാചകവാതക വിതരണത്തിലാണ് മുന്‍ഗണനാ ക്രമം നിശ്ചയിക്കുക. ആശുപത്രികള്‍, സ്‌കൂളുകള്‍ എന്നിവയ്ക്ക് പ്രഥമ പരിഗണന നല്‍കും. പാചകവാതക ഉപയോഗം നിരീക്ഷിക്കാന്‍ മോണിറ്ററിംഗ് കമ്മിറ്റിയും രൂപീകരിക്കാനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന അടിയന്തര യോഗം തീരുമാനിച്ചിരിക്കുന്നത്. വ്യാവസായിക ഗാര്‍ഹിക ഉപയോഗങ്ങള്‍ക്ക് ആവശ്യമായ പാചക വാതക സിലണ്ടറുകളുടെ ദിനം പ്രതിയുള്ള ഉപഭോഗം, വിതരണം എന്നിവ നിരീക്ഷിക്കാനാണ് സംസ്ഥാന അടിസ്ഥാനത്തില്‍ മോണിറ്ററിംഗ് കമ്മറ്റി രൂപീകരിക്കുക. ജില്ലകളില്‍ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതല മോണിറ്ററിംഗ് കമ്മറ്റിയും ഇതിനോട് അനുബന്ധമായി രൂപീകരിക്കും.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിവിധ പാചക വാതക കമ്പനി പ്രതിനിധികളുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് പാചക വാതക പ്രതിസന്ധി നേരിടാന്‍ അടിയന്തിര നടപടികള്‍ കൈകൊള്ളാന്‍ തീരുമാനിച്ചത്. വ്യവസായിക ഗ്യാസ് സിലണ്ടറുകള്‍ ലഭിക്കാത്തത് മൂലം പ്രതിസന്ധി രൂപപ്പെടുമ്പോള്‍ ഏതൊക്കെ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കി ഗ്യാസ് സിലണ്ടര്‍ നല്‍കണം എന്നും യോഗം അവലോകനം ചെയ്തു. ആശുപതികള്‍ , വൃദ്ധ സദനങ്ങള്‍ , അനാഥാലയങ്ങള്‍ , സ്‌കൂളുകള്‍ , ജനകീയ അടുക്കളകള്‍ , ഐ ടി പാര്‍ക്കിലെ ക്യാന്റീനുകള്‍ , ഫാക്ടറികളിലെ ക്യാന്റീനുകള്‍ അടക്കമുള്ളവര്‍ക്ക് മുന്‍ഗണന നിശ്ചയിക്കും. ഇതിന് വേണ്ടി ഒരു മാര്‍ഗ്ഗരേഖ പുറപ്പെടുവിക്കാം എന്ന് വിവിധ പാചക വാതക കമ്പനി പ്രതിനിധികള്‍ ഉറപ്പ് നല്‍കി.

തൃശൂര്‍ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി

തൃശൂര്‍ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി സംരക്ഷകനാണ് നായയെ പിടികൂടിയത്. പിടികൂടിയ നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. നായക്ക് പേ വിഷബാധയുണ്ടോയെന്ന് അറിയാന്‍ പരിശോധന നടത്തും. നായയുടെ കടിയേറ്റ മൂന്ന് നാട്ടുകാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കുത്തിവെയ്പ് നടത്തി. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് തൃശ്ശൂര്‍ എരുമപ്പെട്ടിയില്‍ കിടപ്പുരോഗിയായ വയോധികയെ തെരുവുനായ കടിച്ചുകീറി കൊന്നത്. 84 വയസുകാരിയായ കാര്‍ത്യായനിയാണ് തെരുവുനായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പം മുറിയില്‍ ഉണ്ടായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ ദേവദാസനെയും നായ കടിച്ച് പരിക്കേല്‍പ്പിച്ചു. ഇരുവര്‍ക്കും ഭക്ഷണവുമായി കാര്‍ത്യായനിയുടെ ഇളയ മകന്‍ മണി എത്തിയപ്പോഴാണ് ചോര തളംകെട്ടിയ നിലയില്‍ കാര്‍ത്യായനിയുടെ മൃതദേഹം കണ്ടത്. കാര്‍ത്യായനിയുടെ മുഖമടക്കം ശരീരമാസകലം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു. ഇവരെ കടിച്ചതിനുശേഷം ഇതേ നായ സമീപത്തുള്ള വീട്ടില്‍ ജോലിക്ക് എത്തിയവരെയും ആക്രമിച്ചു. നാട്ടുകാരും പൊലീസും ചേര്‍ന്ന് രാത്രി വൈകിയും നായക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് അര്‍ധരാത്രിക്കുശേഷം നടത്തിയ തെരച്ചിലിനൊടുവിലാണ് നായയെ പിടികൂടിയത്. ഇതിനുപിന്നാലെയാണ് നാട്ടുകാര്‍ നായയെ തല്ലിക്കൊന്നത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലുള്ള കാര്‍ത്യായനിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും.

ജി സുധാകരനെ പിന്തുണക്കുന്നതില്‍ യുഡിഎഫ് ഉചിതമായ നിലപാട് സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്

അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി സുധാകരനെ പിന്തുണക്കുന്നതില്‍ യുഡിഎഫ് ഉചിതമായ നിലപാട് സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ജി സുധാകരന്റെ വാര്‍ത്ത സമ്മേളനം ശ്രദ്ധപൂര്‍വ്വം കേട്ടു. സിപിഎം നേതൃത്വത്തെ വെട്ടിലാക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രസ്താവനയെന്നും അദ്ദേഹത്തിന്റെ നീക്കങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുന്നു. പിന്തുണ നല്‍കുന്നത് കൃത്യമായി ആലോചിച്ചു തീരുമാനിക്കുന്നും സണ്ണി ജോസഫ്

അമ്പലപ്പുഴയില്‍ ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും

അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ജി സുധാകരന്‍. സിപിഐഎം അംഗത്വത്തില്‍ നിന്ന് ഒഴിവാകുന്നു. പാര്‍ട്ടിക്ക് എതിരെ ഒന്നും പറയില്ല. വ്യക്തിഹത്യ ഇല്ല. കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ ഒന്നും പറയാന്‍ താന്‍ തയ്യാറല്ല. ആരും പിന്തുണയ്ക്കുന്ന കാര്യം അറിയിച്ചിട്ടില്ല. ആരുടെയും പിന്തുണക്കു പോകില്ല. സ്വതന്ത്രന്‍ ആണ്. പിന്തുണ നല്‍കുമെന്ന് പറഞ്ഞ് ആരും വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രസികന്‍ സിനിമയിലെ ബാലതാരം, ഹരിമുരളി വീട്ടില്‍ മരിച്ച നിലയില്‍

നിരവധി സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിരുന്ന ഹരി മുരളിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂരിലെ വീട്ടിലായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. രസികന്‍, അണ്ണന്‍ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളില്‍ ബാലതാരമായി അഭിനയിച്ചു.

ശമ്പള വര്‍ധന ആവശ്യപ്പെട്ടുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരം നാലാം ദിവസത്തിലേക്ക്

ശമ്പള വര്‍ധന ആവശ്യപ്പെട്ടുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരം നാലാം ദിവസത്തിലേക്ക്. സമരം ശക്തമായതോടെ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം മുഴുവനായും പ്രതിസന്ധിയിലായി. പല ആശുപത്രികളിലും അടിയന്തര ചികിത്സ വിഭാഗങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മിക്ക ആശുപത്രികളിലും ശസ്ത്രക്രിയകള്‍ മാറ്റിവെച്ചു. വാര്‍ഡിലുള്ള രോഗികളെയും ഡിസ്ചാര്‍ജ് ചെയ്തു. ഐസിയു സേവനത്തെയും സമരം സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ഇപ്പോഴുള്ള സമരം അനാവശ്യമാണെന്നാണ് ആശുപത്രി മാനേജുമെന്റുകളുടെ നിലപാട്.

അതേസമയം, കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ഇരട്ടിയായി. ജനറല്‍ മെഡിസിന്‍ വിഭാഗത്തിലാണ് കൂടുതലും രോഗികളെത്തുന്നത്. ഇതോടെ മെഡിക്കല്‍ കോളജിലെ ജീവനക്കാരുടെ ജോലിഭാരവും ഇരട്ടിയാകുന്ന രീതിയിലേക്ക് സമരം മാറുകയാണ്.ആശുപത്രി സേവനം മുടങ്ങുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ആശുപത്രികള്‍ക്ക് പൊലീസ് സംരക്ഷണം ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ താപനില മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ താപനില മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്.കേരളത്തില്‍ 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, പാലക്കാട്, കാസര്‍ഗോഡ്, ആലപ്പുഴ കോട്ടയം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.

ഇന്നും നാളെയുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും. പാലക്കാട് കാസര്‍ഗോഡ് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരും. ആലപ്പുഴ കോട്ടയം തൃശൂര്‍ മലപ്പുറം കോഴിക്കോട് ജില്ലയില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരും എന്നാണ് മുന്നറിയിപ്പ്.

സംസ്ഥാനത്ത് ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി ജാഗ്രത നിര്‍ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഉയര്‍ന്ന ചൂട് , സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി ജാഗ്രത നിര്‍ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഉയര്‍ന്ന ചൂട് , സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

പകല്‍ 11 മുതല്‍ വൈകിട്ട് 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും അറിയിച്ചിട്ടുണ്ട്. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കണമെന്നും ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണമെന്നും പരമാവധി ശുദ്ധജലം കുടിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

കഴിഞ്ഞ 24 മണിക്കൂറില്‍ മൂന്നാറില്‍ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചികയാണ് രേഖപ്പെടുത്തിയത്. പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.