Hivision Channel

hivision

സ്വച്ഛ് സര്‍വേക്ഷന്‍ 2024- ഇരിട്ടി നഗരസഭ വിജയകുതിപ്പിലേക്ക്

സ്വച്ഛ് സര്‍വേക്ഷന്‍ 2024ലെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മറ്റു വര്‍ഷങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ മികച്ച മുന്നേറ്റം കാഴ്ച വയ്ക്കുവാന്‍ ഇരിട്ടി നഗരസഭയ്ക്ക് സാധിച്ചിട്ടുണ്ട്.കഴിഞ്ഞ തവണ 1736 ഉണ്ടായിരുന്ന നാഷണല്‍ റാങ്കിങ് ഈ പ്രാവിശ്യം 250 ആയി ഉയര്‍ന്നു . കൂടാതെ കേരളത്തില്‍ ആദ്യമായി ഗാര്‍ബേജ് ഫ്രീ സിറ്റി സ്റ്റാര്‍ റേറ്റിംഗില്‍ ഇരിട്ടി നഗരസഭ 1 സ്റ്റാര്‍ പദവി നേടി.ഛഉഎ + സര്‍ട്ടിഫിക്കറ്റും ഇത്തവണ നിലനിര്‍ത്തി. കൃത്യമായ ആസൂത്രണം, കൂട്ടായ പ്രവര്‍ത്തനങ്ങള്‍, മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്‍, ഐ.ഇ.സി. പ്രവര്‍ത്തനങ്ങള്‍, കപ്പാസിറ്റി ബിള്‍ഡിംഗ്, ആവ്യശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ എന്നിവ വിജയ കുതിപ്പിലേക്ക് എത്താന്‍ ഇരിട്ടിയെ സഹായിച്ചു. മാലിന്യ സംസ്‌കരണ സംവിധാനങ്ങളില്‍ അത്തിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന എം.സി.എഫ്, ആര്‍ ആര്‍ എഫ്, വിന്‍ഡ്രോ കമ്പോസ്റ്റ്, തുമ്പൂര്‍മൂഴി, സി.ആന്റ്.ഡി പ്രൊസസിംഗ് പ്ലാന്റ് എന്നിവ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. മാര്‍ക്കറ്റുകളില്‍ നിന്ന് ശേഖരിക്കുന്ന ജൈവ മാലിന്യങ്ങള്‍ നഗരസഭയുടെ വിന്‍ഡ്രോ കമ്പോസ്റ്റിലും തുമ്പൂര്‍മൂഴി യൂണിറ്റിലും സംസ്‌കരിച്ച് ജൈവാമൃതം എന്ന പേരില്‍ വളമാക്കി കര്‍ഷകര്‍ക്ക് വില്‍ക്കുന്നു. ജൈവ മാലിന്യ സംസ്‌കരണത്തിനായി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉറവിടമാലിന്യ സംസ്‌കരണ ഉപാധികള്‍ നല്‍കിയിട്ടുണ്ട്. ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍, ക്ലീനിംഗ് ഡ്രൈവുകള്‍, ചെറുപട്ടണങ്ങളിലടക്കം നഗരസൗന്ദര്യവല്‍ക്കരണം, പൊതു ശൗചാലയങ്ങളുടെ വൃത്തിയും, ഡിജിറ്റല്‍ ഫീഡ്ബാക്ക് ക്രമീകരണം, സഫായി അപ്നാഓ ബീമാരി ഭഗാഓ, സ്വച്ഛത ഹി സേവാ, തുടങ്ങി വിവിധ മാലിന്യ നിര്‍മ്മാര്‍ജനങ്ങളുമായി ബന്ധപ്പെട്ട ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍, ഹരിത കര്‍മ്മസേന വഴിയുള്ള കൃത്യമായ അജൈവ മാലിന്യ ശേഖരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ചിട്ടയോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഈ നേട്ടം കൈവരിക്കാന്‍ നഗരസഭയ്ക്ക് സാധിച്ചു. സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് അനധികൃത മാലിന്യ നിക്ഷേപം തടയുന്നതിനും അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിനും സാധിച്ചിട്ടുണ്ട്. നഗര ശുചിത്വം മെച്ചപ്പെടുത്തുന്നതില്‍ ഇരിട്ടി നഗരസഭ വലിയ തോതിലുള്ള പൗര പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുകയും ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ചെയ്തു വരുന്നു.

വിദ്യാര്‍ത്ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവം; മിഥുന്റെ കുടുംബത്തിന് ആദ്യഘട്ടത്തില്‍ 5 ലക്ഷം നല്‍കും

കൊല്ലം തേവലക്കരയില്‍ സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥി മിഥുന്റെ കുടുംബത്തിന് ആദ്യഘട്ടത്തില്‍ 5 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി. വൈദ്യുതി ബോര്‍ഡിന്റെ ഭാഗത്ത് വീഴ്ചയുണ്ടായി. ഷെഡ് കെട്ടുമ്പോള്‍ അനുമതി തേടിയിട്ടില്ല. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഭാഗത്തും വീഴ്ചയുണ്ടായെന്നും മന്ത്രി കൃഷ്ണന്‍ കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച്ചയുണ്ടെങ്കില്‍ നടപടിയെടുക്കും.15 ദിവസത്തിനുള്ളില്‍ വിശദ റിപ്പോര്‍ട്ട് കെഎസ്ഇബിയും ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറും നല്‍കണം. ലൈന്‍ താഴ്ന്ന് കിടന്നിട്ടും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കേണ്ടതായിരുന്നു. സ്‌കൂളിന്റെ ഭാഗത്തു നിന്നും കെഎസ്ഇബിക്ക് പരാതി ലഭിച്ചിട്ടില്ല. പഞ്ചായത്തിന്റെ അനുമതി ഷെഡ് കെട്ടാന്‍ വേണമെന്നും മന്ത്രി പറഞ്ഞു.

റെഡ് അലേര്‍ട്ട് ; കണ്ണൂരില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിര്‍ത്തിവെച്ചു

അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ജൂലൈ 17 മുതല്‍ 20 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ജൂലൈ 17 കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട്, ജൂലൈ 18 കണ്ണൂര്‍, കാസര്‍കോട, വയനാട്, ജൂലൈ 19 കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട്, ജൂലൈ 20 കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിങ്ങനെയാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്.
അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
ജൂലൈ 21ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.

കണ്ണൂരില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും നിര്‍ത്തിവെച്ചു. 17, 18, 19, 20 തീയ്യതികളില്‍ ഡിടിപിസിക്ക് കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ജില്ലയിലെ ബീച്ചുകളില്‍ അടക്കം പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. കയാക്കിങ്, റാഫ്റ്റിങ്, ട്രെക്കിങ് തുടങ്ങിയ സാഹസിക വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍

  • ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകല്‍ സമയത്ത് തന്നെ മാറി താമസിക്കാന്‍ ആളുകള്‍ തയ്യാറാവണം.
  • സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം.
  • ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
  • സ്വകാര്യ, പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍, മതിലുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്.
  • ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.
  • മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കേണ്ടതാണ്.
  • ജലാശയങ്ങളോട് ചേര്‍ന്ന റോഡുകളിലൂടെയുള്ള യാത്രകളില്‍ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികള്‍ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തില്‍ റോഡപകടങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ കാണണം.
  • വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മല്‍സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കി വെക്കണം.
  • റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുന്‍കൂറായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിക്കേണ്ടതാണ്. തങ്ങളുടെ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പിനായി കണ്ടെത്തിയ കെട്ടിടം സംഭവിച്ച വിവരം ബന്ധപ്പെട്ട റവന്യൂ-തദ്ദേശ സ്ഥാപന അധികാരികളില്‍ നിന്ന് മുന്‍കൂറായി അറിഞ്ഞു വയ്‌ക്കേണ്ടതും അങ്ങോട്ടുള്ള സുരക്ഷിതമായ വഴി മനസിലാക്കി വയ്‌ക്കേണ്ടതുമാണ്.
  • ദുരന്ത സാധ്യതാ മേഖലയിലുള്ളവര്‍ ഒരു എമര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്‌ക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കില്‍ ലഭിക്കും.
  • ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.
  • മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കുക.
  • കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കില്‍ നിന്ന് ലഭ്യമാണ്.
  • വൈദ്യതി ലൈനുകള്‍ പൊട്ടി വീണ് അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. അതിനാല്‍ ഇടവഴികളിലേയും നടപ്പാതകളിലേയും വെള്ളക്കെട്ടുകളില്‍ ഇറങ്ങുന്നതിന് മുന്‍പ് വൈദ്യുതി അപകട സാധ്യത ഇല്ലെന്ന് ഉറപ്പാക്കണം. അതിരാവിലെ ജോലിക്ക് പോകുന്നവര്‍, ക്ലാസുകളില്‍ പോകുന്ന വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയില്‍ പെട്ടാല്‍ 1912 എന്ന നമ്പറില്‍ കെഎസ്ഇബിയെ അറിയിക്കുക.

കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ ഉണ്ട്. അപകട സാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ എങ്ങനെയാണ് മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലര്‍ട്ടുകളെ മനസിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2024 ല്‍ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/wp-content/uploads/2024/08/Orange-Book-of-Disaster-Management-2024-1.pdf എന്ന ലിങ്കില്‍ ലഭ്യമാണ്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ മാറ്റങ്ങള്‍ വരുത്തുന്നതനുസരിച്ച് അലര്‍ട്ടുകളില്‍ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്‌സൈറ്റ്, ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകളും പരിശോധിക്കുക.

കേരളത്തില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പ്രളയ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു

കേരളത്തില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പ്രളയ സാധ്യത മുന്നറിയിപ്പ് പുറത്തിറക്കി സംസ്ഥാന ജലസേചന വകുപ്പും, കേന്ദ്ര ജല കമ്മീഷനും. അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) ചേര്‍ന്ന് വിവധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കാനും അറിയിപ്പുണ്ട്.

കോഴിക്കോട്- കോരപ്പുഴ (കൊള്ളിക്കല്‍ സ്റ്റേഷന്‍), കുറ്റ്യാടി (കുറ്റ്യാടി സ്റ്റേഷന്‍), കണ്ണൂരിലെ പെരുമ്പ (കൈതപ്രം സ്റ്റേഷന്‍), കാസറഗോഡിലെ ഷിറിയ (അംഗഡിമൊഗര്‍ സ്റ്റേഷന്‍), ഉപ്പള (ഉപ്പള സ്റ്റേഷന്‍), നിലേശ്വരം (ചായോം റിവര്‍ സ്റ്റേഷന്‍), മൊഗ്രാല്‍ (മധുര്‍ സ്റ്റേഷന്‍), ഷിറിയ (പുത്തിഗെ സ്റ്റേഷന്‍) തുടങ്ങിയിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

വയനാട്ടിലെ കബനി (മുത്തങ്ങ സ്റ്റേഷന്‍), കോഴിക്കോട്ടെ കോരപ്പുഴ (കുന്നമംഗലം സ്റ്റേഷന്‍), കണ്ണൂര്‍- അഞ്ചരക്കണ്ടി (കണ്ണവം സ്റ്റേഷന്‍ & മെരുവമ്പായി സ്റ്റേഷന്‍), കവ്വായി (വെള്ളൂര്‍ റിവര്‍ സ്റ്റേഷന്‍), കാസറഗോഡ് ഉപ്പള (ആനക്കല്‍ സ്റ്റേഷന്‍), ചന്ദ്രഗിരി (പള്ളങ്കോട് സ്റ്റേഷന്‍), കാര്യംക്കോട് (ഭീമനാടി സ്റ്റേഷന്‍) എന്നീ തീരങ്ങളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നു.

കൊല്ലത്ത് സ്‌കൂളില്‍ നിന്ന് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; അന്വേഷിക്കാന്‍ ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

കൊല്ലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം അതീവ ദുഃഖകരമാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസര്‍മാരോട് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌കൂളിലെ സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് വിദ്യാര്‍ഥിക്ക് ഷോക്കേറ്റത്. 13 വയസുകാരനായ മിഥുനാണ് മരിച്ചത്. സ്‌കൂളിന് മുകളില്‍ കൂടി വൈദ്യുതലൈന്‍ അപകടരമായ അവസ്ഥയിലാണ് പോയിരുന്നതെന് നാട്ടുകാര്‍ ആരോപിച്ചു.

രാവിലെ കുട്ടികള്‍ പരസ്പരം ചെരുപ്പെറിഞ്ഞ് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മിഥുന്റെ ചെരുപ്പ് കെട്ടിടത്തിന് മുകളില്‍ വീഴുകയും ഇതെടുക്കാനായി കുട്ടി ഷീറ്റിലേക്ക് കയറുകയുമായിരുന്നു. സ്‌കൂള്‍ ടെറസിനോട് വളരെ ചേര്‍ന്നാണ് ലൈന്‍ കമ്പി പോകുന്നത്.

കയറുന്നതിനിടെയില്‍ അറിയാതെ കുട്ടി കമ്പിയില്‍ തട്ടുകയും ഷോക്കേറ്റ് ഉടനടി മരിക്കുകയുമായിരുന്നു. എന്നാല്‍ ലൈന്‍ കമ്പി സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ അപകടകരമായ രീതിയില്‍ സ്പര്‍ശിച്ചിരുന്നത് മുന്‍പ് തന്നെ സ്‌കൂള്‍ അധികൃതരുടെ ഉള്‍പ്പെടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.

സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് നടത്തിയ പരിശോധനയിലും കെട്ടിടത്തിലേക്ക് ഏറെ താഴ്ന്ന് അപകടാവസ്ഥയില്‍ കിടക്കുന്ന വൈദ്യുതി ലൈന്‍ കണ്ടെത്തി മാറ്റിസ്ഥാപിക്കാത്തതിന് വലിയ വിമര്‍ശനങ്ങളാണ് നാട്ടുകാരും രക്ഷിതാക്കളും ഉയര്‍ത്തുന്നത്.

രാജ്യത്തെ ഏറ്റവും ധനികരായ 5 പ്രൊമോട്ടർ നിക്ഷേപകരുടെ പട്ടികയിൽ ആസ്റ്റർ ഡി എം ഹെൽത്ത്കെയർ സ്ഥാപക-ചെയർമാൻ ഡോ. ആസാദ് മൂപ്പൻ

• കേരളത്തിൽ നിന്ന് പട്ടികയിൽ ഇടംപിടിച്ചത് ഒരാൾ മാത്രം.
• മുകേഷ് അംബാനി, അനിൽ അഗർവാൾ, അസിം പ്രേംജി തുടങ്ങിയ അതിസമ്പന്നരുടെ നിരയിൽ ഡോ. ആസാദ് മൂപ്പനും

കൊച്ചി,15-07-2025: ഇന്ത്യയിലെ ഏറ്റവും ധനികരായ പ്രമോട്ടർ നിക്ഷേപകരുടെ പട്ടികയിൽ ആദ്യ അഞ്ചിൽ ഇടംപിടിച്ച് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപക-ചെയർമാൻ ഡോ. ആസാദ് മൂപ്പൻ. 2,594 കോടിരൂപയുടെ ആളോഹരി വരുമാനമാണ് ഡോ. ആസാദ് മൂപ്പനെ ഈ സവിശേഷ പട്ടികയിൽ മുൻനിരയിൽ എത്തിച്ചത്. കേരളത്തിൽ നിന്നും ഈ പട്ടികയിൽ ഇടംപിടിച്ച ഒരേയൊരു വ്യവസായിയും ആസാദ് മൂപ്പനാണ്. രാജ്യത്തെ അതിസമ്പന്ന വ്യവസായികളായ മുകേഷ് അംബാനി, അനിൽ അഗർവാൾ, അസിം പ്രേംജി എന്നിവരാണ് പട്ടികയിൽ മുൻപന്തിയിൽ ഉള്ള മറ്റുള്ളവർ.
നിക്ഷേപകർക്ക് ഓരോ ഓഹരിക്കും 118 രൂപ വീതം ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ അടുത്തിടെ പ്രത്യേക ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു. 2025 സാമ്പത്തിക വർഷത്തിൽ 2 രൂപയുടെ അന്തിമ ഓഹരിവിഹിതവും 4 രൂപയുടെ ഇടക്കാല ഓഹരിവിഹിതവും നിക്ഷേപകർക്ക് നൽകി. നിലവിൽ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ കമ്പനിയുടെ 42% ഓഹരികളാണ് ഡോ. ആസാദ് മൂപ്പൻ ഉൾപ്പെടെയുള്ള പ്രമോട്ടർമാരുടെ കൈവശമുള്ളത്.
ഇക്കാലയളവിൽ ഡോ. ആസാദ് മൂപ്പന്റെ സമ്പത്ത് വളർന്നു എന്നതിനപ്പുറം, ഒരു കമ്പനി എന്ന നിലയിൽ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ കാഴ്ചവയ്ക്കുന്ന ശക്തവും സുദൃഢവുമായ സാമ്പത്തിക പ്രകടനത്തിന്റെ കൂടി സൂചനയാണ് ഈ നേട്ടം. ഇന്ത്യയിലും ഗൾഫ് മേഖലയിലും ഉന്നതനിലവാരമുള്ള സമഗ്രമായ ചികിത്സയും പരിചരണവും നൽകുന്ന ആശുപത്രി ശൃംഖലയാണ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ.
ഇതേ വർഷം തന്നെ ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡുമായുള്ള ലയനവും പ്രഖ്യാപിച്ചു എന്നതും ശ്രദ്ധേയമാണ്. ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിൽ ബ്ലാക്ക്സ്റ്റോണിന്റെ പിന്തുണയോടെ നിലവിൽ വരുന്ന “ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ”, ലയനനടപടികൾ പൂർത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്ന് ആശുപത്രി ശൃംഖലകളിൽ ഒന്നായി മാറും. ഈ വിശാല ശൃംഖലയിലെ ആശുപത്രികളുടെ എണ്ണം 38 ആയി ഉയരും. 27 നഗരങ്ങളിലായി 10,300 ലേറെപ്പേരെ കിടത്തി ചികില്സിക്കാനുള്ള പ്രാപ്തിയും നേടും.
പട്ടികയിലുള്ള മറ്റ് വ്യവസായികളെ അപേക്ഷിച്ച്, ആതുരസേവന രംഗത്തെ മികവിനും സാമൂഹികപരിരക്ഷയ്ക്കും വേണ്ടി പ്രവർത്തിച്ച് ആ പട്ടികയിൽ ഇടംനേടിയ ഒരേയൊരാൾ ഡോ. ആസാദ് മൂപ്പനാണ്. 1987ൽ ദുബായിൽ സ്ഥാപിച്ച ഒരു ചെറിയ ക്ലിനിക്കിൽ നിന്നാണ് ഇന്ന് 900ലേറെ ആശുപത്രികളുള്ള വലിയൊരു പ്രസ്ഥാനമായി ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ വളർന്നത്. ഏഴ് രാജ്യങ്ങളിലായി 34,000 ലധികം പേർക്ക് ജോലിയും നൽകി. തുടക്കക്കാലം മുതൽ സുസ്ഥിരതയ്ക്കും പ്രവർത്തനമികവിനും പ്രാധാന്യം നൽകിക്കൊണ്ടാണ് ഡോ. ആസാദ് മൂപ്പൻ വൈദ്യശാസ്ത്ര രംഗത്ത് തന്റെ ബിസിനസ് സാമ്രാജ്യം വളർത്തിക്കൊണ്ടുവന്നത്.

2011ൽ ഡോ. ആസാദ് മൂപ്പനെ രാജ്യം പദ്‌മശ്രീ നൽകി ആദരിച്ചു. കൂടാതെ കേന്ദ്രസർക്കാർ നൽകുന്ന “പ്രവാസി ഭാരതീയ സമ്മാൻ” പദവിയും സ്വീകരിച്ചു.
ഇന്ത്യയിലെ അരികുവത്കരിക്കപ്പെട്ടവർക്കും പാവപ്പെട്ട ജനവിഭാഗങ്ങൾക്കും കൂടി മികച്ച ചികിത്സ ലഭ്യമാക്കുന്നതിൽ പകരംവെയ്ക്കാനാകാത്ത സംഭാവനകൾ നൽകിയിട്ടുണ്ട്. ഒരേസമയം രോഗികൾക്ക് കാരുണ്യസ്പർശമേകുന്ന ഡോക്ടറായും ആദർശശാലിയായ ബിസിനസുകാരനായും പേരെടുത്തു. വയനാട്ടിലെ ചികിത്സാസംവിധാനങ്ങളിലെ പോരായ്മകൾ കണക്കിലെടുത്ത് അവിടുത്തെ ജനങ്ങൾക്ക് വേണ്ടി ഒരു മെഡിക്കൽ കോളേജ് സ്ഥാപിച്ചു. കേരളത്തിലെ മലയോര, ആദിവാസിമേഖലയിൽ, അതും ഒരു പിന്നാക്ക ജില്ലയിൽ സ്ഥാപിക്കപ്പെട്ട ആദ്യത്തെ മെഡിക്കൽ കോളേജ് ആണ് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്. വയനാട് ജില്ലയിലെ ആരോഗ്യരംഗം മാറ്റിമറിക്കുന്നതിൽ ഈ നീക്കം നിർണായകമായി.
2016ൽ തുടങ്ങിയ ആസ്റ്റർ വോളന്റിയേഴ്‌സ്, ലോകത്തിലെ തന്നെ ഏറ്റവും വലിയ സന്നദ്ധ സംഘടനകളിൽ ഒന്നായി ഇതിനോടകം വളർന്നു. 85,000 ലധികം സന്നദ്ധ പ്രവർത്തകരാണ് നിലവിൽ ആസ്റ്റർ വോളന്റിയേഴ്‌സിൽ ഉള്ളത്. വിദൂരമേഖലകളിൽ ചികിത്സാ സഹായം എത്തിക്കുക, അടിയന്തിര ഘട്ടങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുക എന്നിവയാണ് പ്രധാനലക്ഷ്യങ്ങൾ. 2018ലെ പ്രളയകാലത്ത് ദുരിതബാധിതർക്ക് വീടുകൾ വെച്ചുനൽകുമെന്ന് ഡോ. ആസാദ് മൂപ്പൻ പ്രഖ്യാപിച്ചിരുന്നു. 2022ൽ ആ വാഗ്ദാനം പൂർത്തിയാക്കി. 255 വീടുകൾ നിർമിച്ച് താക്കോൽ കൈമാറി. 2023ലെ വയനാട് ഉരുൾപൊട്ടൽ ദുരന്തകാലത്തും സഹായഹസ്തവുമായി മുന്നിലുണ്ടായിരുന്നു. സ്വന്തം ടീമിൽ നിന്നുള്ള ആരോഗ്യ വിദഗ്ധരെ ദുരന്തമുഖത്ത് എത്തിച്ച് വേണ്ട സഹായങ്ങൾ ചെയ്തുനൽകി.
വളർച്ചയുടെ പുതിയൊരു ഘട്ടത്തിലേക്കാണ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഇപ്പോൾ. സാമൂഹികനന്മയിൽ ഊന്നിക്കൊണ്ടുള്ള ആതുരസേവന പ്രവർത്തനത്തിലൂടെ ശക്തമായ സാമ്പത്തിക അടിത്തറയും നേടാമെന്ന് സ്വജീവിതം കൊണ്ട് മാതൃകയാവുകയാണ് ഡോ. ആസാദ് മൂപ്പൻ.

കീം പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികളില്‍ സംസ്ഥാനം മറുപടി നല്‍കണമെന്ന് സുപ്രീംകോടതി

കീം പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികളില്‍ സംസ്ഥാനം മറുപടി നല്‍കണമെന്ന് സുപ്രീംകോടതി. ഹര്‍ജി 4 ആഴ്ചയ്ക്ക് ശേഷം പരിഗണിക്കും. അപ്പീല്‍ നല്‍കിയില്ലെന്ന് കേരളം കോടതിയെ അറിയിച്ചു. ഈ വര്‍ഷത്തെ പ്രവേശനം തുടരാമെന്ന് സുപ്രീംകോടതി. സര്‍ക്കാര്‍ മാറ്റം അടുത്ത വര്‍ഷത്തേക്ക് കൊണ്ടുവരട്ടെ എന്ന് സിബിഎസ്ഇ സുപ്രീംകോടതിയില്‍ പറഞ്ഞു. കേരള സിലബസ് വിദ്യാര്‍ഥികളുടെ റാങ്ക് കുറയുക ഉണ്ടായെന്നും വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള വിവേചനം എന്ന് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചു.

വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് മാറ്റം സര്‍ക്കാര്‍ വരുത്തിയത് എന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു. അതേസമയം അപ്പീല്‍ ഫയല്‍ ചെയ്യുന്നില്ലെന്ന് കേരളം സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ഈ വര്‍ഷത്തെ പ്രവേശന നടപടികളെ ബാധിക്കപ്പെടുന്നത് ആഗ്രഹിക്കുന്നില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു.

സംസ്ഥാന വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടാണ് അപ്പീല്‍ ഫയല്‍ ചെയ്തിട്ടില്ല എന്നൊരു നിലപാടിലേക്ക് ഇപ്പോള്‍ സര്‍ക്കാര്‍ മാറിയിരിക്കുന്നത്. നിലവില്‍ ഇപ്പോള്‍ രണ്ടാമത്തെ റാങ്കിലെ പട്ടിക വന്നു. അടുത്ത പ്രവേശന നടപടികള്‍ നടപടികളിലേക്ക് കടക്കുമ്പോള്‍ അതില്‍ ഇടപെടുന്നില്ല എന്ന് സുപ്രീം കോടതി അറിയിച്ചു. ഇക്കാര്യത്തില്‍ എന്താണ് സംസ്ഥാനത്തിന് വിശദമായി അറിയിക്കാനുള്ളത് എന്ന കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.

നിമിഷ പ്രിയയുടെ വധശിക്ഷയില്‍ ഉറച്ച് യെമന്‍ പൗരന്റെ കുടുംബം

യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ രക്ഷകള്‍ക്കായുള്ള ഇടപെടലുകള്‍ക്ക് തിരിച്ചടിയായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ നിലപാട്. നിമിഷ പ്രിയക്ക് മാപ്പ് നല്‍കില്ലെന്ന കടുത്ത നിലപാടിലാണ് തലാലിന്റെ സഹോദരനെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരു ഒത്തു തീര്‍പ്പിനും ഇല്ലെന്നും ദയാധനം വേണ്ടെന്നും തലാലിന്റെ സഹോദരന്‍ പറഞ്ഞതായി വിവരമുണ്ട്. കുടുംബത്തിലെ മറ്റ് പലരും നിമിഷ പ്രിയക്ക് മാപ്പ് നല്‍കണമെന്ന നിലപാടിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബന്ധുക്കള്‍ക്കിടയില്‍ അഭിപ്രായ ഐക്യം ആയിട്ടില്ല. അതുകൊണ്ടുതന്നെ ഇനിയും ചര്‍ച്ച വേണ്ടി വരുമെന്നാണ് പ്രതിനിധികള്‍ പറയുന്നത്. സഹോദരനെ അടക്കം അനിനയിപ്പിക്കാനുള്ള ഊര്‍ജ്ജിത ശ്രമം തുടരുകയാണ്. അനുനയശ്രമം തുടരുമെന്ന് സൂചിപ്പിച്ച് കേന്ദ്രസര്‍ക്കാരും രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം പരസ്യപ്രതികരണം ഒഴിവാക്കാന്‍ വിദേശകാര്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യെമനില്‍ ഇത് ക്രമസമാധാനപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അനാവശ്യ തര്‍ക്കങ്ങള്‍ മോചനത്തിനുള്ള ശ്രമങ്ങളെ ബാധിക്കുമെന്നതിനാലാണ് ഇത്. തിങ്കളാഴ്ച തന്നെ യെമന്‍ പ്രസിഡന്റ് വിഷയത്തില്‍ ഇടപെട്ടിരുന്നു എന്നും കേന്ദ്രം സൂചന നല്‍കിയിട്ടുണ്ട്.

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഭീകരര്‍ ആഘോഷം നടത്തിയതായി സാക്ഷിമൊഴി

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഭീകരര്‍ ആഘോഷം നടത്തിയതായി സാക്ഷിമൊഴി.ഭീകരര്‍ ആകാശത്തേക്ക് നാല് റൗണ്ട് വെടിയുതിര്‍ക്കുന്നത് കണ്ടു എന്നും സാക്ഷി എന്‍ഐഎക്ക് മൊഴി നല്‍കി. അക്രമം കഴിഞ്ഞു മടങ്ങുന്നതിനിടെ ഭീകരര്‍ തടഞ്ഞു നിര്‍ത്തി കലിമ ചൊല്ലാന്‍ ആവശ്യപ്പെട്ടു. പ്രദേശവാസിയാണെന്ന് ബോധ്യപ്പെട്ടതോടെ തന്നെ വെറുതെ വിട്ടുവെന്നും മൊഴിയിലുണ്ട്.

ചിരിച്ചുകൊണ്ട് ആകാശത്തേക്ക് വെടിയുതിര്‍ത്തുവെന്നാണ് സാക്ഷി മൊഴി. കേസില്‍ നിലവില്‍ അറസ്റ്റിലുള്ള പര്‍വൈസ് അഹമ്മദ് ജോത്തര്‍, ബഷീര്‍ അഹമ്മദ് എന്നീ പ്രതികളെ ഭീകരര്‍ക്ക് ഒപ്പം കണ്ടതായും മൊഴിയില്‍ പറയുന്നു. ഭീകരര്‍ക്ക് പ്രാദേശിക സഹായം നല്‍കിയവരാണ് ഇവര്‍. എന്‍ഐഎ സംഘം ഈ സ്ഥലം പരിശോധിച്ച് ആ നാല് വെടിയുണ്ടകള്‍ കണ്ടെടുത്തിട്ടുണ്ട്.

സംസ്ഥാനത്ത് വ്യാപകമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് അഞ്ച് ജില്ലകളില്‍ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. ബാക്കി എല്ലാ ജില്ലകളിലും യെല്ലോ മുന്നറിയിപ്പും നിലവിലുണ്ട്. നിലവിലെ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം അനുസരിച്ച് 19 വരെ അതിശക്തമായ മഴ തുടരാനാണ് സാധ്യത.

മഴയോടൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. രാജസ്ഥാനും ഝാര്‍ഖണ്ഡിനും മുകളിലെ ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കൂടിയതാണ് മഴ വ്യാപകമാകാന്‍ കാരണം. കേരള കര്‍ണാടക ലക്ഷദീപ് തീരങ്ങളില്‍ ഈ മാസം 19 വരെ മത്സ്യബന്ധനത്തിനും വിലക്കുണ്ട്.