Hivision Channel

hivision

അത്യാധുനിക സമ്പൂര്‍ണ ശ്വാസകോശ ചികിത്സാ വിഭാഗവുമായി കണ്ണൂര്‍ കിംസ് ശ്രീചന്ദ് ആശുപത്രി; ലങ് കെയര്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

കണ്ണൂര്‍: വടക്കന്‍ കേരളത്തിലെ ആരോഗ്യ രംഗത്ത് പുതു ചരിത്രമെഴുതി, കണ്ണൂര്‍ കിംസ് ശ്രീചന്ദ് ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഫുള്‍-ഫ്‌ലെഡ്ജ്ഡ് പള്‍മണോളജി യൂണിറ്റ് ‘ലങ് കെയര്‍ സെന്റര്‍’ പ്രവര്‍ത്തനം ആരംഭിച്ചു. കണ്ണൂര്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ സജിത്ത്, ലങ് കെയര്‍ സെന്ററിന്റെ ലോഞ്ചിങ് കര്‍മ്മം നിര്‍വഹിച്ചു.

കണ്ണൂരില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ സജിത്തിനെ ചടങ്ങില്‍ ആദരിച്ചു. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കിംസ് ശ്രീചന്ദ് ആശുപത്രിയുടെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

ശ്വാസകോശ രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍, അത്യാധുനിക പള്‍മണറി ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റും (PCCU) ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി വിഭാഗവും ഉള്‍പ്പെടുന്ന ലങ് കെയര്‍ സെന്റര്‍, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് ഏറ്റവും മികച്ച ചികിത്സ വടക്കന്‍ കേരളത്തില്‍ തന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരംഭിച്ചിരിക്കുന്നത്.

അത്യാധുനിക പള്‍മണോളജി യൂണിറ്റ്

ശ്വാസകോശ രോഗങ്ങള്‍, സിഒപിഡി, ശ്വാസകോശ അണുബാധ തുടങ്ങിയവ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍, ഈ രംഗത്ത് വിദഗ്ദ്ധ ചികിത്സാ സൗകര്യങ്ങള്‍ അനിവാര്യമാണ്. ഈ തിരിച്ചറിവില്‍ നിന്നാണ് കിംസ് കണ്ണൂര്‍, അത്യാധുനിക പള്‍മണോളജി യൂണിറ്റിന് രൂപം നല്‍കിയിരിക്കുന്നത്. സങ്കീര്‍ണമായ ശ്വാസകോശ രോഗങ്ങള്‍ക്കും, ഗുരുതരമായ അവസ്ഥകള്‍ക്കും ഒരുപോലെ ചികിത്സ നല്‍കാന്‍ ശേഷിയുള്ള ഈ യൂണിറ്റ്, രോഗികള്‍ക്ക് വലിയ ആശ്വാസമാകും.

പള്‍മണറി ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് (PCCU)

ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍, എ ആര്‍ ഡി എസ് (അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം), സങ്കീര്‍ണമായ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ കൈകാര്യം ചെയ്യാന്‍ അത്യാധുനിക സൗകര്യങ്ങളോടെ സജ്ജമാണ് കിംസിലെ പള്‍മണറി ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്. ഇവിടെ, രോഗികള്‍ക്ക് 24 മണിക്കൂറും മുതിര്‍ന്ന പള്‍മണോളജിസ്റ്റുകളുടെയും ക്രിട്ടിക്കല്‍ കെയര്‍ സ്‌പെഷ്യലിസ്റ്റുകളുടെയും വിദഗ്ദ്ധ പരിചരണം ഉറപ്പാക്കുന്നു. അത്യാവശ്യ ഘട്ടങ്ങളില്‍ ഉടനടി ചികിത്സ ലഭ്യമാക്കുന്നതിലൂടെ രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ഈ യൂണിറ്റ് മുന്‍പന്തിയില്‍ ഉണ്ടാകും. കൂടാതെ, ഒരുപാട് ഡോക്ടര്‍മാരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഉയര്‍ന്നുവരുന്ന വിദഗ്ധ നിര്‍ദേശങ്ങള്‍ രോഗിയുടെ ചികിത്സയെ കൂടുതല്‍ ഫലപ്രദമാക്കുന്നു.

ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി

കിംസ് കണ്ണൂര്‍ പള്‍മണോളജി യൂണിറ്റിലെ ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി വിഭാഗം, ശ്വാസകോശ രോഗ ചികിത്സയില്‍ ഒരു നിര്‍ണ്ണായക മുന്നേറ്റമാണ്. ശസ്ത്രക്രിയകളില്ലാത്ത നൂതന ചികിത്സാ രീതികളാണ് ഈ വിഭാഗത്തിന്റെ പ്രധാന ആകര്‍ഷണം. ബ്രോങ്കോസ്‌കോപ്പി, എന്‍ഡോബ്രോങ്കിയല്‍ അള്‍ട്രാസൗണ്ട് (EBUS), ക്രയോതെറാപ്പി, എയര്‍വേ സ്റ്റെന്റിംഗ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ചെറിയ മുറിവുകളിലൂടെ കൃത്യമായ രോഗനിര്‍ണയവും ചികിത്സയും ഇവിടെ സാധ്യമാക്കുന്നു.

ഈ ചികിത്സാരീതികള്‍ ശസ്ത്രക്രിയ ഒഴിവാക്കാനും, ആശുപത്രി വാസം കുറയ്ക്കാനും, രോഗിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താനും സഹായിക്കുന്നു. പലപ്പോഴും രോഗികള്‍ക്ക് ഒരു ദിവസം കൊണ്ട് തന്നെ ആശുപത്രി വിട്ട് പോകാന്‍ സാധിക്കുന്നു എന്നത് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി വിഭാഗം ശ്വാസകോശ കാന്‍സര്‍ നേരത്തേ കണ്ടെത്താനും, ഫലപ്രദമായി ചികിത്സിക്കാനും സഹായിക്കുന്നു.

സാങ്കേതികവിദ്യയും രോഗി സൗഹൃദ സമീപനവും

കിംസ് കണ്ണൂര്‍ പള്‍മണോളജി യൂണിറ്റ്, അത്യാധുനിക സാങ്കേതികവിദ്യക്കും രോഗി സൗഹൃദ സമീപനത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്നു. പുതിയ വെന്റിലേറ്ററുകള്‍, നോണ്‍-ഇന്‍വേസിവ് വെന്റിലേഷന്‍ (NIV), ഹൈ-എന്‍ഡ് ഇമേജിംഗ് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങള്‍ മികച്ച രോഗനിര്‍ണയത്തിനും ചികിത്സക്കും ഇവിടെ ഉപയോഗിക്കുന്നു. കൃത്യമായ ശ്വാസകോശ വിലയിരുത്തലിനായി കോംപ്രിഹെന്‍സീവ് ലംഗ് ഫങ്ക്ഷന്‍ ടെസ്റ്റുകള്‍ (PFT, DLCO, FeNO) ഇവിടെ ലഭ്യമാണ്. ചികിത്സക്ക് ശേഷം രോഗികള്‍ക്ക് ശരിയായ പരിചരണവും, ആരോഗ്യവും വീണ്ടെടുക്കാന്‍ റീഹാബിലിറ്റേഷന്‍ പ്രോഗ്രാമുകളും ഈ യൂണിറ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

കണ്ണൂരില്‍ ആരംഭിച്ച ഈ അത്യാധുനിക പള്‍മണോളജി യൂണിറ്റ്, വടക്കന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ശ്വാസകോശ രോഗങ്ങളുടെ ചികിത്സയില്‍ പുതിയ പ്രതീക്ഷ നല്‍കുന്നു. മികച്ച ഡോക്ടര്‍മാരും, അത്യാധുനിക സൗകര്യങ്ങളും, രോഗി സൗഹൃദ സമീപനവും കിംസ് കണ്ണൂര്‍ പള്‍മണോളജി യൂണിറ്റിനെ വേറിട്ടതാക്കുന്നു.

വാര്‍ത്താ സമ്മേളനത്തില്‍ കിംസ് കേരള ക്ലസ്റ്റര്‍ സിഇഒ ആന്‍ഡ് ഡയറക്ടര്‍ ഫര്‍ഹാന്‍ യാസീന്‍, കിംസ് ശ്രീചന്ദ് ഹോസ്പിറ്റല്‍ യൂണിറ്റ് മേധാവി ഡോ. ദില്‍ഷാദ് ടി.പി, സ്‌പെഷ്യലിസ്റ്റ് ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി ഡോക്ടര്‍ ജുനൈദ് ഹുസൈന്‍, കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റ് ഡോക്ടര്‍ ഫിലിപ്‌സ് ആന്റണി, കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റ് ഡോക്ടര്‍ സാബിര്‍ സി, അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ക്രിട്ടിക്കല്‍ കെയര്‍ ഡോക്ടര്‍ സനില്‍ വി എന്നിവര്‍ പങ്കെടുത്തു.

പത്താംതരം തുല്യത,ഹയര്‍ സെക്കന്‍ഡറി തുല്യത രജിസ്‌ട്രേഷന്‍ ആരംഭിച്ചു

പേരാവൂര്‍:2025 വര്‍ഷത്തെ പത്താംതരം തുല്യത,ഹയര്‍ സെക്കന്‍ഡറി തുല്യത രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പേരാവൂര്‍ ബ്ലോക്ക് പരിധിയിലുള്ള മുഴുവന്‍ പഞ്ചായത്തുകളിലും തുല്യത രജിസ്‌ട്രേഷനുകള്‍ ആരംഭിച്ചു. 2025 ജനുവരി ഒന്നിന് 17 വയസ്സ് പൂര്‍ത്തിയായ ഏഴാം തരം വിജയിച്ചവര്‍ക്ക് പത്താംതരം തുല്യതയ്ക്ക് അപേക്ഷിക്കാവുന്നതാണ്. 22 വയസ്സ് പൂര്‍ത്തിയായ പത്താംതരം വിജയിച്ചവര്‍ക്ക് ഹയര്‍ സെക്കന്‍ഡറി തുല്യതയ്ക്ക് അപേക്ഷിക്കുന്നതാണ്. ഫോണ്‍: 790 260 73 45

സംസ്ഥാനത്ത് കനത്ത ചൂടും അപായകരമായ അളവിലുള്ള അള്‍ട്രാവയലറ്റ് വികിരണവും ഇന്നും തുടരുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് കനത്ത ചൂടും അപായകരമായ അളവിലുള്ള അള്‍ട്രാവയലറ്റ് വികിരണവും ഇന്നും തുടരുമെന്ന് മുന്നറിയിപ്പ്. ഇന്നലെ മലപ്പുറം, പാലക്കാട് ജില്ലകളില്‍ അള്‍ട്രാവയലറ്റ് വികിരണ തോത് അപകടകരമായ നിലയില്‍ എത്തിയിരുന്നു. കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. അതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കണം.

പകല്‍ 10 മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആ സമയങ്ങളില്‍ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍ എന്നിവര്‍ വെയിലിനെ സൂക്ഷിക്കണം. ചര്‍മരോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, രോഗപ്രതിരോധശേഷി
കുറഞ്ഞവര്‍ എന്നിവര്‍ ഒരിയ്ക്കലും നേരിട്ട് കനത്ത വെയില്‍ ഏല്‍ക്കരുത്. പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.

കളമശേരി ഗവ. പോളിടെക്നിക്കില്‍ വന്‍ കഞ്ചാവ് വേട്ട; മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

കൊച്ചി കളമശേരി ഗവ. പോളിടെക്നിക്കില്‍ വന്‍ കഞ്ചാവ് വേട്ട. കോളജ് ഹോസ്റ്റലില്‍ രാത്രിയാണ് റെയ്ഡ് നടന്നത്. രണ്ട് കിലോയിലധികം കഞ്ചാവ് പിടികൂടി. ഹോളി ആഘോഷങ്ങള്‍ക്കായി കോളേജ് ഹോസ്റ്റലിനുള്ളില്‍ ലഹരി സൂക്ഷിക്കുന്നുണ്ട് എന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. വെയിറ്റിംഗ് മെഷീന്‍ അടക്കം ഉപയോഗിച്ച് കഞ്ചാവ് ചെറിയ പാക്കറ്റുകളില്‍ ആക്കുന്നതിനിടെയായിരുന്നു പൊലീസ് പരിശോധന.

പൊലീസിന്റെയും ഡാന്‍സാഫിന്റെയും സംയുക്ത പരിശോധനയിലാണ് കഞ്ചാവ് ശേഖരം പിടികൂടിയത്. കസ്റ്റഡിയിലെടുത്ത് മൂന്ന് പേര്‍ കളമശേരി പൊലീസ് സ്റ്റേഷനിലാണ്. കൂടുതല്‍ പ്രതികള്‍ കേസില്‍ അറസ്റ്റിലാകാന്‍ സാധ്യതയുണ്ട്. ഇന്നലെ പൊലീസിനെ കണ്ടപ്പോള്‍ ഓടി രക്ഷപ്പെട്ട മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കായുള്ള തിരച്ചിലും നടത്തുന്നുണ്ട്.

എഫ് ഐ ആറില്‍ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയില്‍ നിന്ന് കണ്ടെടുത്തത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍, കരുനാഗപള്ളി സ്വദേശി അഭിരാജ് എന്നിവരുടെ മുറിയില്‍ നിന്ന് 9.70 ഗ്രാം കഞ്ചാവാണ് ഇവരുടെ മുറിയില്‍ നിന്ന് പിടിച്ചെടുത്തത്.

നേപ്പാളില്‍ വെച്ച് നടക്കുന്ന ഇന്റര്‍ നാഷണല്‍ ലങ്കാഡി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പേരാവൂരില്‍ നിന്ന് ഒമ്പത് പേര്‍ യോഗ്യത നേടി

നേപ്പാളില്‍ വെച്ച് മെയ് 23 മുതല്‍ 28 വരെ നടക്കുന്ന ഇന്റര്‍ നാഷണല്‍ ലങ്കാഡി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പേരാവൂരില്‍ നിന്ന് ഒമ്പത് പേര്‍ യോഗ്യത നേടി. കഴിഞ്ഞ മാസം നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിലെ മിന്നുന്ന പ്രകടനം ആണ് ഇന്ത്യന്‍ ടീമിലേക്ക് സെലക്ഷന്‍ നേടി കൊടുത്തത്.തൊണ്ടിയില്‍ സെന്റ് ജോണ്‍സ് യു പി സ്‌കൂള്‍ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ ആയ എം അമയ,തനയ ദാസ്, കാതറിന്‍ ബിജു,നിയ റോസ് ബിജു, അമര്‍നാഥ് അനീഷ്,പി പാര്‍ഥിപ്,പേരാവൂര്‍ സെന്റ്‌ജോസഫ് ഹൈ സ്‌കൂള്‍ 10 ക്ലാസ്സ് വിദ്യാര്‍ത്ഥിനി നിവേദിത സി സതീഷ്,മണത്തണ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ +2 വിദ്യാര്‍ത്ഥിനി ചൈതന്യ വിനോദ്,8ാം ക്ലാസ് വിദ്യാര്‍ത്ഥി ദിയ ആന്‍ ഡെന്നി
എന്നിവര്‍ കേരളത്തില്‍ നിന്ന് ഇന്ത്യന്‍ ലങ്കാഡി ടീമില്‍ മെഡല്‍ നേട്ടത്തിനായി അണിനിരക്കും. പരീക്ഷ സമയം ആയത് കൊണ്ട് ഇപ്പോള്‍ വൈകുന്നേരം മാത്രം ആണ് പരിശീലനം നടക്കുന്നത് ഏപ്രില്‍ 1 മെയ് 20 വരെ ഇന്ത്യന്‍ ലങ്കാഡി ടീമിലേക്ക് സെലക്ഷന്‍ കിട്ടിയ കുട്ടികള്‍ക്കുള്ള 50 ദിവസത്തെ ക്യാമ്പ് സെന്റ് ജോണ്‍സ് യൂ പി സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കും. തങ്കച്ചന്‍ കോക്കാട്ട് ആണ് കുട്ടികള്‍ക്ക് പരിശീലനം നല്‍ക്കുക. മെയ്യ് 20 ന് വൈകുന്നേരം ടീം പുറപ്പെട്ട് 23 ന് ഇന്ത്യന്‍ ടീമിനൊപ്പം ചേരും. ടീം മാനേജര്‍ തങ്കച്ചന്‍ കോക്കാട്ട്, കേരള സ്റ്റേറ്റ് ലങ്കാഡി അസോസിയേഷന്‍ സെക്രട്ടറി ഡോ.രജില സെല്‍വകുമാര്‍ എന്നിവര്‍ ടീമിനെ അനുഗമിക്കും.

സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ ഇരിട്ടിക്കു ദേശീയ പുരസ്‌കാരം

ഇരിട്ടി:ഉഡുപ്പിയില്‍ നടന്ന സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ ദേശീയ സമ്മേളനത്തില്‍ ഇരിട്ടി ലീജിയന് പബ്ലിക് റിലേഷന്‍ ഇമ്പാക്ട് അവാര്‍ഡ് ലഭിച്ചു.ജനസംമ്പര്‍ക്ക ജന സേവന പദ്ധതികള്‍ നടത്തിയതിനും, അത് വേണ്ട രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തതിനുമാണ് അവാര്‍ഡ് ലഭിച്ചത്.
പ്രസിഡന്റ് ഡോ ജി ശിവരാമകൃഷ്ണന്‍, സെക്രട്ടറി ജോയ് പടിയൂര്‍, ട്രഷറര്‍ വി എം നാരായണന്‍, അഡ്വ പി കെ ആന്റണി, എം വി അഗസ്റ്റിന്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റു വാങ്ങി

യുവതിയുടെ ഗർഭപാത്രത്തിനകത്തുനിന്ന് മൂന്നു കിലോ ഭാരം വരുന്ന മുഴ നീക്കം ചെയ്തു

കണ്ണൂർ കിംസ് ശ്രീചന്ദ് ആശുപത്രി പുതു ചരിത്രം കുറിച്ചിരിക്കുകയാണ്. നൂതന സാങ്കേതികവിദ്യയും വിദഗ്ധരായ ഡോക്ടർമാരുടെ സേവനവും കൊണ്ട് ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെക്കുന്ന കിംസ് ശ്രീ ചന്ദ് ആശുപത്രിയിൽ ഇന്നാണ് യുവതി ശസ്ത്രക്രിയയ്ക്ക് വിധേയയായത്. വയറു വീർത്തു വരികയും വയറിന്റെ അടിഭാഗത്ത് ഭാരം തോന്നിക്കുകയും ചെയ്തതിനെ തുടർന്നാണ് തായത്തെരു സ്വദേശിനിയായ യുവതി കിംസ് ആശുപത്രിയിൽ എത്തുന്നത് . ഡോ. ഹരിപ്രസാദിന്റെ നിർദ്ദേശപ്രകാരം യുവതിയെ സ്കാനിങ്ങിന് വിധേയയാക്കി. സ്കാനിങ്ങിലൂടെ ഗർഭപാത്രത്തിൽ വലിയ മുഴയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്യാൻ തീരുമാനിച്ചത്. ജനറൽ അനസ്തേഷ്യയുടെ സഹായത്തോടെ ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്തു. അതോടൊപ്പം ഗർഭപാത്രവും നീക്കം ചെയ്തിട്ടുണ്ട്. ഗർഭപാത്രത്തിനകത്ത് നിന്ന് നീക്കം ചെയ്ത മുഴക്ക് ഏകദേശം മൂന്ന് കിലോ ഗ്രാമോളം തൂക്കം വരും ഡോ.ഹരി പ്രസാദ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി.ഡോ. അഷ്ഫൽ ആണ് അനസ്തേഷ്യ നൽകിയത് .യുവതി സുഖം പ്രാപിച്ചു വരുന്നു .

സിപിഐഎമ്മിനെതിരെയും നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി ഭാരവാഹികള്‍ക്ക് നേരെയും നടത്തുന്ന കുപ്രചാരണങ്ങള്‍ തള്ളിക്കളയണമെന്ന് സിപിഐഎം ഇരിട്ടി ഏരിയാ കമ്മറ്റി

ഇരിട്ടി:ഏരിയ കമ്മിറ്റി ചര്‍ച്ച ചെയ്താണ് ഇരിട്ടി കേന്ദ്രീകരിച്ച് വിദ്യാഭ്യാസ മേഖലയില്‍ ഇടപെടുക എന്ന ലക്ഷ്യതോടെയാണ് നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി രൂപീകരിച്ച് 2015 ല്‍ പ്രവര്‍ത്തനമാരംഭിച്ചത് പാര്‍ട്ടി അംഗങ്ങളില്‍ നിന്നും പാര്‍ട്ടി ബന്ധുക്കളില്‍ നിന്നുമായി ഷെയര്‍ സമാഹരിച്ച് സൊസൈറ്റിയുടെ മൂലധനം കണ്ടെത്തി സൊസൈറ്റി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനാണ് തീരുമാനിച്ചത്. പാര്‍ട്ടി ഘടകങ്ങള്‍ മുഖാന്തിരവും നേരിട്ടും 22 ലക്ഷം രൂപയുടെ ഷെയര്‍ മാത്രമാണ് സമാഹരിച്ചത്.. അവര്‍ക്ക് ഷെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുമുണ്ട്. ആരില്‍ നിന്നും നിക്ഷേപം സ്വീകരിച്ചിട്ടുമില്ല.എഡ്യൂക്കേര്‍ അക്കാദമി എന്ന പാരലല്‍ കോളേജ് ആണ് ആദ്യ ഘട്ടത്തില്‍ തുടങ്ങിയത്. നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവെങ്കിലും കോവിഡ് വന്നതിന് ശേഷം മറ്റ് കോളേജുകളിലെ പോലെ കുട്ടികളുടെ എണ്ണം ഇവിടെയും കുറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍, എയിഡഡ് കോളേജുകളിലും സെല്‍ഫിനാന്‍സ് ക്ാളേജുകളിലും ആവശ്യത്തിന് കുട്ടികളെ കിട്ടാത്ത പൊതു സാഹചര്യം സൃഷ്ടിച്ച ആശങ്ക കൂടുതല്‍ വിപുലീകരണത്തിലേക്ക് പോകാന്‍ തടസ്സമായിട്ടുണ്ട്. ഷെയര്‍ ഇനത്തില്‍ സമാഹരിച്ച പണം ഉപയോഗിച്ചാണ് എഡ്യൂക്കേര്‍ ആക്കാദമി ആരംഭിച്ചത്. ഇരിട്ടി നേരമ്പോക്ക് റോഡില്‍ 39 സെന്റ് സ്ഥലം സൊസൈറ്റിയുടെ കൈവശം ഉണ്ട് ഷെയര്‍ ഇനത്തില്‍ സമാഹരിച്ച തുകയേക്കാള്‍ ഉയര്‍ന്ന മൂല്യം ഇന്ന് ആ സ്ഥലത്തിനുണ്ട്. സ്വന്തം കെട്ടിടം പണിയാന്‍ തറകല്ലിട്ടെങ്കിലും പണി ആരംഭിക്കാന്‍ സാധിച്ചില്ല.വലിയ ലക്ഷ്യത്തോടെ ആരംഭിച്ച പല സ്ഥാപനങ്ങള്‍ക്കും ഉണ്ടായ പ്രതിസന്ധികള്‍ മാത്രമാണ് ഈ സൊസൈറ്റിക്കും നേരിട്ടിട്ടുള്ളത്.പ്രതിസന്ധികളെ മറികടന്നു സൊസൈറ്റി യുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി മുന്നോട്ട് പോകാന്‍ പാര്‍ട്ടി സൊസൈറ്റി ആവശ്യമായ ഇടപെടലുകള്‍ നടത്തി കൊണ്ടിരിക്കുകയാണ്. സിപിഐഎം നെയും സൊസൈറ്റി ഭാരവാഹികളെയും അപകീര്‍ത്തി പെടുത്താന്‍ ചില തല്പര കക്ഷികള്‍ നടത്തുന്ന നീക്കങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് സിപിഐഎം ഇരിട്ടി ഏറിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ പ്രസ്താവനയില്‍ അറിയിച്ചു.

പാലക്കാട് സൂര്യാഘാതം; 2 കന്നുകാലികള്‍ ചത്തു

പാലക്കാട് സൂര്യാഘാതമേറ്റ് രണ്ട് കന്നുകാലികള്‍ ചത്തു. വടക്കഞ്ചേരി,കണ്ണമ്പ്ര എന്നിവിടങ്ങളിലാണ് വേനല്‍ചൂടേറ്റ് കന്നുകാലികള്‍ ചത്തത്. പോസ്റ്റുമോര്‍ട്ടത്തിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. വയലില്‍ മേയാന്‍ വിട്ടിരുന്ന പശുക്കളാണ് ചത്തത്. സംഭവത്തില്‍ മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തില്‍ കണ്‍ട്രോള്‍ റൂമും തുറന്നിരിക്കുകയാണ്. പാലക്കാട് കഴിഞ്ഞ ദിവസങ്ങളിലായി 39 ഡിഗ്രി വരെ താപനില രേഖപ്പെടുത്തിയിരുന്നു.

സംസ്ഥാനത്ത് ചൂട് കൂടുന്നതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പും പൊതുജനങ്ങളുടെ ശ്രദ്ധയ്ക്കായി ചില നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 3 വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നതിന് ഒഴിവാക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു

നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക

രോഗങ്ങള്‍ ഉള്ളവര്‍11 മുതല്‍3 വരെ എങ്കിലും സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക

പരമാവധി ശുദ്ധജലം കുടിക്കുക

അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക

വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം.

വയനാട് ടൗണ്‍ഷിപ്പ് നിര്‍മാണം; മാര്‍ച്ച് 27ന് മുഖ്യമന്ത്രി തറക്കല്ലിടും

മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പിന് ഈ മാസം 27ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടുമെന്ന് നിയമസഭയില്‍ റവന്യൂമന്ത്രി കെ രാജന്‍ വ്യക്തമാക്കി. പുനരധിവാസം വൈകുന്നത് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.