പാലക്കാട് നെന്മാറ പോത്തുണ്ടിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം. നിരവധി യാത്രക്കാര്‍ക്ക് പരുക്കേറ്റു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നാട്ടുകാരും പൊലീസും ചേര്‍ന്ന് പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയാണ്.
പോത്തുണ്ടി ഡാമിനടുത്ത് ചെക്ക് പോസ്റ്റിന് സമീപത്തുവച്ചാണ് ബസ് താഴ്ചയിലേക്ക് മറിഞ്ഞത്. നെന്മാറയില് നിന്ന് ഏഴോളം ആംബുലന്‍സുകള്‍ അപകടസ്ഥലത്തേക്ക് എത്തുകയാണ്. രണ്ട് പേരുടെ പരുക്ക് ഗുരുതരമെന്നാണ് വിവരം. ബസില്‍ കുടുങ്ങിയവരെ എല്ലാവരേയും പുറത്തെടുക്കാന്‍ സാധിച്ചതായി നാട്ടുകാരും പൊലീസും അറിയിച്ചു.
ബസ് കൂടുതല്‍ താഴ്ചയിലേക്ക് വീഴുന്നതിന് മുമ്പ് ഒരു മരത്തില്‍ ഇടിച്ച് നിന്നതിനാലാണ് വലിയ അപകടം ഒഴിവായത്. 80ലേറെ യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസാണ് അപകടത്തില്‍പ്പെട്ടത്.
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. പത്ത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. പത്തനതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ബുധന്‍ ഒഴികെ അടുത്ത അഞ്ചു ദിവസവും ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് പ്രവചനം. നാളെ 10 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന് കൃത്യമായ അറിയിപ്പ് നല്‍കിയിരുന്നെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്നലെ ഉണ്ടായത് അതി തീവ്ര മഴയാണ്. ആറാം തീയതി മുതല്‍ മഴ വീണ്ടും കനക്കുമെന്ന് ഐഎംഡി ശാസ്ത്രജ്ഞന് അഖില്‍ ശ്രീവാസ്തവ പറഞ്ഞു. ഇന്നലത്തേതിനെ അപേക്ഷിച്ച് ഇന്നും നാളെയും മഴ കുറവായിരിക്കും. പക്ഷെ നാളെയും അതി ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് അദേഹം വ്യക്തമാക്കി. ഇന്നലെ ലഭിച്ച ഏറ്റവും കൂടിയ മഴ 36സെന്റിമീറ്ററാണെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.
മഴ മുന്നറിപ്പ് നല്കുന്നതില് സര്‍ക്കാരിന് ഗുരുതര പാളിച്ച ഉണ്ടായി എന്ന പ്രതിപക്ഷ വിമര്‍ശനം ഉയരുന്നതിനിടെയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിശദീകരണവുമായി രംഗത്തെത്തിയത്. മഴ മുന്നറിയിപ്പുകള്‍ നല്കുന്നതില് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കുന്നത്. മഴ മുന്നറിയിപ്പ് നല്‍കുന്നത് ഒട്ടനവധി ശാസ്ത്രീയ നിരീക്ഷണങ്ങള്‍ക്ക് ശേഷമാണെന്നും ദുരന്ത നിവാരണ അതോരിറ്റി സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ് വിശദീകരിച്ചു.
സംസ്ഥാനത്തെ മഴക്കെടുതി സംബന്ധിച്ച് റവന്യു മന്ത്രിയുമായും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ ഭരണകൂടവുമായും ആശയവിനിമയം തുടരുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള അറിയിപ്പ്. ഇന്നലത്തെ അപേക്ഷിച്ച് മഴ കുറഞ്ഞത് ആശ്വാസകരമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ കുറിപ്പില്‍ പറയുന്നു. വെള്ളം കയറിയ സ്ഥലങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം. സര്‍ക്കാരിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും പ്രസ്താവനയില്‍ പറയുന്നു.
ഏറ്റവും പുതിയ കണക്കനുസരിച്ച് എട്ട് മരണം സ്ഥിരീകരിച്ചു. എട്ടു പേരെ കാണാതായിട്ടുണ്ട്. 13 പേര്‍ക്ക് പരുക്കേറ്റു. 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5792 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. 27 വീടുകള്‍ പൂര്‍ണമായും 196 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും വീടും ജീവനോപാദികളും നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയിട്ടുണ്ട്.
മലയോര മേഖലകളില്‍ ജാഗ്രത തുടരണം. മഴയുടെ അളവ് കുറഞ്ഞെങ്കിലും ഏതു സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ട്. ഏതാവശ്യത്തിനും സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെടാമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ എയ്ഡഡ് സ്കൂളിലെ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ വിഹിതത്തിന് ഭരണാനുമതിയായി. 2026-27 സാമ്പത്തിക വര്‍ഷം 649 കോടി രൂപയാണ് അനുവദിച്ചത്. പി എം പോഷന്‍ പദ്ധതിയുടെ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതത്തിനാണ് ഭരണാനുമതി. ഇതോടെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളിലെ കുട്ടികളുടെ ഉച്ചഭക്ഷണ പ്രതിസന്ധിക്ക് താത്ക്കാലിക പരിഹാരമാകും.
ഉച്ചഭക്ഷണ പദ്ധതിയ്ക്ക് കേന്ദ്രത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും വിഹിതം ഉപയോഗിച്ചാണ് നല്‍കിയിരുന്നത്. അതിലാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതത്തിന് അനുമതി നല്‍കിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് സമര്‍പ്പിച്ച പ്രൊപ്പോസലിന്റെ ഭാഗമായി നേരത്തെ തന്നെ ബജറ്റില്‍ നീക്കിയിരിപ്പ് ഉണ്ടായിരുന്നു അത് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കൂടിയാണിപ്പോള്‍ വന്നിരിക്കുന്നത്. സ്കൂളുകളിലെ കരാര്‍ ജീവനക്കാര്‍ക്കടക്കം ശമ്പളം കിട്ടാത്ത സ്ഥിതിയുണ്ടായിരുന്നു അവ കൂടി വിഹിതം കിട്ടുന്നതോടെ പരിഹരിക്കപ്പെടുമെന്നാണ് കണക്കുകൂട്ടല്‍.
ഫ്രൈഡ് റൈസും ബിരിയാണിയും മുട്ടയും ഉള്‍പ്പെടുത്തിയാണ് കഴിഞ്ഞ അധ്യയന വര്‍ഷം മെനു പരിഷ്കരിച്ചത്.
മുന്‍മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്. പ്രത്യേക അന്വേഷണസംഘം കേസ് അന്വേഷിക്കും. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാകും അന്വേഷണത്തിന്റെ ചുമതല. കെഎസ്യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ അഞ്ച് പേരാണ് കേസിലെ പ്രതികള്‍.
കേസില്‍ ശരിരായ അന്വേഷണം നടന്നില്ലെന്ന ആക്ഷേപമുയര്‍ന്ന പശ്ചാത്തലത്തിലാണ് ആഭ്യന്തര വകുപ്പിന്റെ ഈ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വീണാ ജോര്‍ജ് എത്തിയപ്പോള്‍ പ്രതിഷേധിക്കാനെത്തിയ കെഎസ്യു പ്രവര്‍ത്തകര്‍ അവരെ ആക്രമിച്ചുവെന്നും വധിക്കാന്‍ ശ്രമിച്ചുവെന്നും ഇതില്‍ അന്നത്തെ മന്ത്രിയായിരുന്ന വീണയ്ക്ക് പരുക്കേറ്റു എന്നുമായിരുന്നു കേസ്. എന്നാല്‍ ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടില്ലെന്നും ഇത് വ്യാജ പരാതിയാണെന്നുമായിരുന്നു അന്നത്തെ പ്രതിപക്ഷത്തിന്റെ നിലപാട്. ഫെബ്രുവരി 25നാണ് കെഎസ്യു പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ കരിങ്കൊടി പ്രതിഷേധം നടത്തിയത്.
എസ്ഐടി അന്വേഷിച്ച് കേസിന്റെ നിജസ്ഥിതി കണ്ടെത്തണമെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം. നിലവില്‍ റെയില്‍വേ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ആദ്യം ചുമത്തിയിരുന്നത് എങ്കിലും കോടതി ഇടപെടലില്‍ അതൊഴിവാക്കി റിപ്പോര്‍ട്ട് നല്കിയ സാഹചര്യവും ഉണ്ടായിരുന്നു. പരാതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സൂക്ഷ്മത പുലര്‍ത്താത്തതിന് സിപിഐഎം യോഗങ്ങളില്‍ ഉള്‍പ്പെടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഗ്രാമിന് 35 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,220 രൂപയായി. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് ഇടിഞ്ഞത് 280 രൂപയാണ്. ഇന്ന് 22 കാരറ്റ് സ്വര്‍ണം പവന് 1,05,760 രൂപ എന്ന നിരക്കിലാണ് വില്‍ക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍, എന്‍.ഡി.ആര്.എഫ്, പൊലീസ് ഉള്‍പ്പെടെ ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും പുനരധിവാസ പ്രവര്‍ത്തങ്ങള്‍ വേഗത്തിലാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ റവന്യൂ മന്ത്രി ഏകോപിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് രാവിലെ 11 മണിക്ക് ജില്ല കളക്ടര്‍മാരുടെ യോഗം റവന്യൂ മന്ത്രി വിളിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫ്, പൊലീസ് സേനകള്‍ ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണെന്നും പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയും ചിലയിടങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കളക്ടര്‍മാരുമായും ഫോണില്‍ ബന്ധപ്പെട്ടു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ റവന്യൂ മന്ത്രി ഏകോപിപ്പിക്കും. 11 മണിക്ക് ജില്ല കളക്ടര്‍മാരുടെ യോഗം റവന്യൂ മന്ത്രി വിളിച്ചിട്ടുണ്ട്. എന്‍.ഡി.ആര്.എഫ് പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണ്. പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും പുനരധിവാസ പ്രവര്‍ത്തങ്ങള്‍ വേഗത്തിലാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്’ മുഖ്യമന്ത്രി ഫേസ്ബുക്കില്‍ അറിയിച്ചു.
അതിശക്തമായ മഴയില്‍ ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ കനത്ത നാശം. 3 പേര് മരിച്ചു. അടൂര്‍മലയില്‍ ഉരുള്‍പൊട്ടി വീട്ടമ്മ മരിച്ചു. പയ്യാനിത്തോട്ടത്ത് വീടിന് മുകളില്‍ മണ്ണിടിഞ്ഞ് യുവാവിന് ദാരുണാന്ത്യം. അമ്മയെ കാണാതായി. കോലാഹലമേട്ടില്‍ മണ്ണിടിഞ്ഞ് 72 കാരനും മരിച്ചു. പത്തനംതിട്ട റാന്നിയില്‍ സ്ഥിതി അതീവഗുരുതരമാണ്. റോഡുകളെല്ലാം വെള്ളത്തിലാണ്. പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ആശങ്കയാണ്.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. എല്ലാ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. മധ്യ കേരളത്തില്‍ മഴയില്‍ കനത്ത നാശനഷ്ടങ്ങള്‍. സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കി അടൂര്‍മലയില്‍ ഉരുള്‍പൊട്ടി വയോധിക മരിച്ചു. ഭര്‍ത്താവും മാതാവും രക്ഷപ്പെട്ടു.
അടൂര്‍മലയിലെ ഉരുള്‍പൊട്ടലില്‍ കാണാതായ സുമതി എന്ന വീട്ടമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. അടൂര്‍മല സ്വദേശി രവിയുടെ ഭാര്യയാണ് മരിച്ച സുമതി. 500 അടിയോളം താഴ്ചയില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹം കണ്ടെടുത്തത്. രവിയേയും മകന് രാജേഷിനേയും രക്ഷപ്പെടുത്തി.
പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ജോണി എന്നയാളുടെ വീട് പൂര്‍ണമായും തകര്‍ന്നു. അപകട സമയത്ത് വീട്ടിലുണ്ടായിരുന്ന ജോണിയുടെ മകന് ജോസഫാണ് മരിച്ചത്. ജോണിയുടെ ഭാര്യ ഗ്രേസിയ്ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. അതിശക്തമായ മഴ തുടരുകയാണ്. ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടി. ഇടുക്കി കുടയത്തൂര്‍ അടൂര്‍മലയിലാണ് ഉരുള്‍പൊട്ടിയത്. മഷികല്ലേല്‍ രവിയുടെ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് വീട് പൂര്‍ണ്ണമായും തകര്‍ന്നു. കോട്ടയം പയ്യാനിത്തോട്ടത്തെ ഉരുള്‍പൊട്ടലിലും വീട് തകര്‍ന്നു. ഇടുക്കി, കോട്ടയം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.