സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. അതിശക്തമായ മഴ തുടരുകയാണ്. ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടി. ഇടുക്കി കുടയത്തൂര്‍ അടൂര്‍മലയിലാണ് ഉരുള്‍പൊട്ടിയത്. മഷികല്ലേല്‍ രവിയുടെ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് വീട് പൂര്‍ണ്ണമായും തകര്‍ന്നു. കോട്ടയം പയ്യാനിത്തോട്ടത്തെ ഉരുള്‍പൊട്ടലിലും വീട് തകര്‍ന്നു. ഇടുക്കി, കോട്ടയം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് അതിതീവ്രമഴ. വരും മണിക്കൂറുകളില്‍ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിലേക്കായി എട്ട് ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ക്കാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് എല്ലാ ജില്ലകള്‍ക്കും നിലവില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ഡാമുകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പുകള്‍ ഇങ്ങനെ:
പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാം. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത. മരങ്ങള്‍ കടപുഴകി വീണാല്‍ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം. വീടുകള്‍ക്കും കുടിലുകള്‍ക്കും ഭാഗിക കേടുപാടുകള്‍ക്ക് സാധ്യത. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത. മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകള്‍ക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്. നിര്‍ദേശങ്ങള്‍ ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരുക.
ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലനില്‍ക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
നാളെയും മുഴുവന്‍ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരും. കൂടാതെ ഇന്നും നാളെയും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അടുത്ത 3 മണിക്കൂറില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസറഗോഡ് (ഓറഞ്ച് അലര്‍ട്ട് : അടുത്ത മൂന്ന് മണിക്കൂര്‍ മാത്രം) ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളം കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല.
പടിയൂര്‍ – കല്ല്യാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡല്‍ സി.ഡി.എസ്, ഐ എഫ് സി, എഫ് എന്‍ എ ച്ച് ഡബ്ലു എ്‌നനിവയുടെ ആഭിമുഖ്യത്തില്‍ കര്‍ക്കിടക ഫെസ്റ്റും, ആരോഗ്യ ബോധവത്കരണ ക്ലാസും പടിയൂര്‍ കല്യാട് കൃഷിഭവന്‍ പരിസരത്തു സംഘടിപ്പിച്ചു.പടിയൂര്‍ കല്യാട് വൈസ് പ്രസിഡന്റ് വി വി രാജീവ് ന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജ ഉദ്ഘാടനം നിര്‍വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി. രാമചന്ദ്രന്‍,കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ട്രീസ ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. കര്‍ക്കിടക ആരോഗ്യ സംരക്ഷണം എന്ന വിഷയത്തില്‍ ഡോ:അനൂപ് ടി ജോര്‍ജ് ക്ലാസെടുത്തു.
അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസില്‍ നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തി എസ്ഐടി. ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയാ സംഘത്തലവന് കേസിലെ പ്രതികളുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. ഇയാള്‍ വയനാട് സ്വദേശിയാണ്. വയനാട് സ്വദേശി വിവിധ കേസുകളില്‍ പങ്കാളി എന്ന് പൊലീസ് വ്യക്തമാക്കുന്നു. പ്രതികളായ അധ്യാപികമാര്‍ക്ക് എംഡിഎംഎ മാഫിയാ തലവനുമായി നേരിട്ട് ബന്ധമുണ്ടെന്നു പൊലീസ് കണ്ടെത്തി.
അതേസമയം, കേസില്‍ വിദ്യാഭ്യാസ വകുപ്പ് ഉന്നതതല അന്വേഷം പ്രഖ്യാപിച്ചു. നാലംഗ സമിതിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. എസ്എസ്‌കെ സ്റ്റേറ്റ് അഡീഷണല്‍ പ്രൊജക്ട് ഡയറക്ടറാണ് അന്വേഷണ തലവന്‍. പേരാമ്പ്ര ബിആര്‍സിയിലും സമീപ ബിആര്‍സികളിലും സമിതി അന്വേഷണം നടത്തും. അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനും സമിതിക്ക് നിര്‍ദേശമുണ്ട്.
മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഇടനിലക്കാരാക്കി അവരുടെ അക്കൗണ്ട് വഴി പണം സ്വീകരിക്കുന്ന രീതിയാണ് കേസില്‍ പരീക്ഷിച്ചിരുന്നത്. ഒരു അക്കൗണ്ടിലേക്ക് മാത്രം നൂറിലേറെ പേരാണ് പണം അയച്ചിട്ടുള്ളത്. ലഹരിയുടെ മുഖ്യവിതരണക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിനോട് പങ്കുവയ്ക്കാന്‍ അറസ്റ്റിലായ കാവ്യ, കീര്‍ത്തന, നീഷ്മ എന്നീ അധ്യാപകര്‍ തയാറായിട്ടില്ല.
അറസ്റ്റിലായവരുടെ അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങള്‍ എത്തിയെന്നാണ് കണ്ടെത്തല്‍. ഈ പണം നര്‍ക്കോട്ടിക് ബിസിനസ് വഴി ഉണ്ടാക്കിയതാണെന്ന് തെളിഞ്ഞാല്‍ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനാണ് പൊലീസിന്റെ നീക്കം. പിടിക്കപ്പെടാതിരിക്കാന്‍ പ്രതികള്‍ വിദേശ ഫോണ്‍ നമ്പറുകളാണ് ഉപയോഗിച്ചിരുന്നത് എന്ന വിവരവും പൊലീസിന് ലഭിച്ചു.
സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകളില്‍ ജോലി ചെയ്യുന്ന വനിത കണ്ടക്ടര്‍മാര്‍ക്ക് ആര്‍ത്തവാവധി പരിഗണിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. വനിതാ കണ്ടക്ടര്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ആര്‍ത്തവാവധി സംബന്ധിച്ച് കാലതാമസം ഇല്ലാതെ തീരുമാനമെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ആര്‍ത്തവസമയങ്ങളില്‍ ദീര്‍ഘനേരം നിന്നും നടന്നു ജോലി ചെയ്യേണ്ടി വരുന്നത് ശാരീരികമായി ബാധിക്കുന്നുവെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ പറഞ്ഞു.
വൃത്തിയുള്ള ശുചിമുറി പോലും ലഭിക്കാത്തത് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്നുവെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു. പല കെഎസ്ആര്‍ടിസി ഡിപ്പോകളിലും ശുചിത്വമുള്ള ശൗചാലയങ്ങള്‍, ആവശ്യത്തിന് വിശ്രമമുറികള്‍, ആര്‍ത്തവ മാലിന്യങ്ങള്‍ ശരിയായി സംസ്‌കരിക്കാനുള്ള സൗകര്യങ്ങള്‍ എന്നിവയുടെ അഭാവമുണ്ടെന്നും ഈ സാഹചര്യങ്ങള്‍ വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ സമയത്തെ ജോലിയെ കൂടുതല്‍ പ്രയാസകരമാക്കുന്നുവെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
ഓപ്പറേഷന്‍ തുഫാന്‍, സംസ്ഥാനത്തെ ജയിലുകളില്‍ പരിശോധന. തിരുവനന്തപുരത്ത് ഇന്നലെ രാത്രി ആരംഭിച്ച പരിശോധന ഇന്ന് പുലര്‍ച്ചെ അവസാനിച്ചു. പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് പൊതികള്‍ കണ്ടെത്തി. കൂടാതെ കത്തിയും സിഗരറ്റ് ബണ്ടിലുകളും കണ്ടെത്തി. തിരുവനന്തപുരം, കണ്ണൂര്‍, വിയ്യൂര്‍, തവനൂര്‍ ജയിലുകളില്‍ ആണ് പരിശോധന നടത്തിയത്. ജയിലുകളില്‍ എത്തുന്ന പ്രതികളില്‍ ചിലര്‍ മയക്കു മരുന്ന് കച്ചവടക്കാരായി മാറുന്നുവെന്നും കണ്ടെത്തല്‍.
ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന നടന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും കഞ്ചാവ് പിടികൂടി. ഹാഷിഷ് ഓയിലും, മൊബൈല്‍ ചാര്‍ജറും കണ്ടെത്തി. ആറാം ബ്ലോക്കില്‍ നിന്നാണ് പിടികൂടിയത്. ഒന്നാം ബ്ലോക്കില്‍ നിന്ന് ബീഡികളും കണ്ടെത്തി. ജയില്‍ സൂപ്രണ്ട് ടൗണ്‍ പൊലീസില്‍ പരാതി നല്‍കി.
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ ഇന്നലെ 58 കേസുകളിലായി 62 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 8215 ആയി ഉയര്‍ന്നു. ആകെ 8835 അറസ്റ്റുകളാണ് ഇതുവരെ നടന്നത്. ഇതുവരെ 6675 ഗ്രാം എം.ഡി.എം.എ.യും 754 കി.ഗ്രാം കഞ്ചാവും 295.057 ഗ്രാം ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 10 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് 4 കേസുകളും കൊമേഴ്ഷ്യല്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് ഒരു കേസും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 43 കേസുകളും കോട്പ പ്രകാരം 23 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 17.490 ഗ്രാം എം.ഡി.എം.എയും 10.335 കി.ഗ്രാം കഞ്ചാവും 218 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു.
മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട കേസില്‍ ആദിവാസി നേതാവ് എം ഗീതാനനന്ദന്‍ ഉള്‍പ്പെടെ 35 പ്രതികളെ കോടതി വിട്ടയച്ചു. 23 മുതല്‍ 57 വരെ പ്രതികളെയാണ് വിട്ടയച്ചത്.
മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ ആദിവാസി ഗോത്രമഹാ സഭാ നേതാവ് എം ഗീതാനന്ദൻ ഉൾപ്പെടെ മുഴുവൻ പ്രതികളേയും വെറുതെ വിട്ടു. കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ തള്ളി. വനഭൂമിയിൽ അതിക്രമിച്ചു കയറിയ വകുപ്പ് തെളിക്കാനായില്ല. 40 പ്രതികൾ ഹാജരായി. നാല് പേർ ഹാജരായില്ല. വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി 23 വർഷത്തിന് ശേഷമാണ് വിധി പറഞ്ഞത്. പ്രതിപ്പട്ടികയിലുള്ള 15 പേർ ഇന്ന് ജീവിച്ചിരിപ്പില്ല.
2003 ജനുവരി 5-നാണ് മുത്തങ്ങ വന്യജീവി സങ്കേതത്തിൽ ആദിവാസികൾ കുടിൽകെട്ടി ഭൂസമരം ആരംഭിച്ചത്. ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തിൽ നടന്ന സമരത്തിന് നേരെ പൊലീസ് നടപടി തുടങ്ങിയതോടെ സംഘർഷം രൂക്ഷമായി. ഇതിനിടെ സമരക്കാർ കണ്ണൂർ കെഎപി നാലാം ബറ്റാലിയനിലെ കോൺസ്‌റ്റബിൾ കെ വി വിനോദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. സമരനായിക സി കെ ജാനു ഉൾപ്പെടെ ആകെ 53 പേരാണ് പ്രതിപ്പട്ടികയിൽ.
കേസ് ആദ്യം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും ഒടുവിൽ സിബിഐ ചെന്നൈ യൂണിറ്റുമാണ് അന്വേഷിച്ചത്. ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് എറണാകുളം സിബിഐ കോടതിയിൽനിന്ന് കേസ് കൽപ്പറ്റയിലേക്ക് മാറ്റിയത്. പൊലീസുകാരനെ തടവിലാക്കി കൊലപ്പെടുത്തി എന്നതിന് ദൃക്സാക്ഷികൾ ആരുമില്ല. 2003 ഫെബ്രുവരി 19-ന് സമരക്കാർക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ ജോഗി എന്ന ആദിവാസി യുവാവ് കൊല്ലപ്പെടുകയും നിരവധിപേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ജോഗി കൊല്ലപ്പെട്ടതിൽ കൃത്യമായ അന്വേഷണമോ നിയമനടപടിയോ ഉണ്ടായില്ലെന്ന വിമർശനങ്ങൾ ഇപ്പോഴുമുണ്ട്.
പിഎം ശ്രീ പദ്ധതിയില്‍ വീണ്ടും യുഡിഎഫ് സര്‍ക്കാരിനെ വെട്ടിലാക്കി കേന്ദ്രത്തിന്റെ മറുപടി. പദ്ധതിയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്മാറാമെന്ന് രാജ്യസഭയില്‍ കേന്ദ്രസര്‍ക്കാരിന്റെ മറുപടി. പിന്മാറുകയോ ഒപ്പിടാതിരിക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങള്‍ക്ക് പദ്ധതി ആനുകൂല്യങ്ങള്‍ നഷ്ടമാകും. ധാരണാപത്രം ഒപ്പിട്ട ശേഷം സംസ്ഥാനം സ്‌കൂളുകളുടെ പട്ടിക നല്‍കിയിട്ടില്ലെന്നും കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി മറുപടി നല്‍കി. പിവി അബ്ദുല്‍ വഹാബ് എംപിയുടെ ചോദ്യത്തിനാണ് മറുപടി.
പിഎം ശ്രീ ധാരണാ പത്രത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് പിന്മാറാന്‍ കഴിയില്ലെന്നായിരുന്നു വാദം. സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകാനും തീരുമാനിച്ചിരുന്നു. പദ്ധതിയ്ക്കായി ഇരുന്നൂറോളം സ്‌കൂളുകള്‍ തിരഞ്ഞെടുക്കാനാണ് ആലോചന. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പി എം ശ്രീ പദ്ധതി അറബിക്കടലില്‍ എറിയുമെന്ന് പ്രഖ്യാപിച്ച നേതാക്കന്മാരാണ് ഇപ്പോള്‍ മലക്കം മറിഞ്ഞത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോകാന്‍ കഴിയില്ല എന്നാണ് യുഡിഎഫ് യോഗത്തിന്റെ വിലയിരുത്തല്‍. കേന്ദ്രത്തില്‍നിന്ന് ഫണ്ട് ലഭിക്കുന്നതിന് പദ്ധതിയില്‍ തുടരേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി.
തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീം കോടതി നിര്‍ദേശം നടപ്പിലാക്കാന്‍ കേരളം. തെരുവുനായ്ക്കളെ ദയാവധം ചെയ്യാമെന്ന സുപ്രീം കോടതി നിര്‍ദേശമാണ് നടപ്പാക്കാനൊരുങ്ങുന്നത്. അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി. പ്രാഥമിക പ്രോട്ടൊക്കോള്‍ തയ്യാറാക്കി. തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ പ്രത്യേക സമിതികള്‍ രൂപീകരിച്ചു. നായ്ക്കളെ കൊല്ലുന്നത് ഈ സമിതിക്ക് തീരുമാനിക്കാം. അതുപോലെ ഷെല്‍ട്ടറുകള്‍ക്ക് സ്ഥലം കണ്ടെത്താന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കും. രണ്ടില്‍ കൂടുതല്‍ നായ്ക്കളുള്ള വീടുകള്‍ ഷെല്‍ട്ടറായി പരിഗണിക്കും. ഇവയ്ക്ക് പ്രത്യേക സ്മോള്‍ -ഷെല്‍ട്ടര്‍ ലൈസന്‍സ് നല്‍കും. തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതിനും പ്രത്യേക മാനദണ്ഡങ്ങള്‍ തയ്യാറാക്കാനാണ് തീരുമാനം.