Hivision Channel

hivision

മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന വ്യാപാരികള്‍ക്ക് സഹായ പദ്ധതി തീരുമാനിച്ച് മന്ത്രിസഭാ യോഗം

മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന വ്യാപാരികള്‍ക്ക് സഹായ പദ്ധതി തീരുമാനിച്ച് മന്ത്രിസഭാ യോഗം. കടകളില്‍ വെള്ളം കയറിയവര്‍ക്കും നഷ്ടപരിഹാരം നല്‍കും. കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തുകയും വര്‍ദ്ധിപ്പിച്ചു. നിലവില്‍ വീടുകളില്‍ വെള്ളം കയറിയതിന് ആയിരുന്നു സഹായം നല്‍കിയിരുന്നത്. വിശദാംശങ്ങള്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കും.

ജാഗ്രത തുടരണമെന്ന് റവന്യൂ മന്ത്രി എ പി അനില്‍കുമാര്‍ അറിയിച്ചു. കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമായി തുടരുന്നുവെന്നും റവന്യൂ മന്ത്രി അറിയിച്ചു. മഴയുടെ ശക്തി കുറഞ്ഞെങ്കിലും ജാഗ്രതയോടെ തന്നെ മുന്നോട്ടു പോകണമെന്നു റവന്യൂ മന്ത്രി എ പി അനില്‍കുമാര്‍. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.

കനത്ത വെള്ളക്കെട്ടില്‍ വലഞ്ഞ് കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകള്‍. നിരണം, എടത്വ തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ക്യാംപുകളില്‍ ഉള്‍പ്പെടെ വെള്ളം കയറിയത് ദുരിതം ഇരട്ടിയാക്കി. ആറന്മുളയില്‍ വെള്ളം ഇറങ്ങിത്തുടങ്ങിയതും മഴ മാറി നില്‍ക്കുന്നതും ആശ്വാസമാണ്. എന്നാല്‍ ഉള്‍പ്രദേശങ്ങള്‍ വെള്ളത്തില്‍ തന്നെയാണ്. റാന്നിയില്‍ വെള്ളം കയറിയ വീടുകളിലും കടകളിലും ഇന്ന് ശുചീകരണം ആരംഭിക്കും.

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം മഴ കനക്കും

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വീണ്ടും മഴ കനക്കാന്‍ സാധ്യത. പസഫിക് മഹാസമുദ്രത്തിലെ ‘ഡോള്‍ഫിന്‍’ ചുഴലിക്കാറ്റിന്റെ സ്വാധീനം കാരണം മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ വിദഗദ്ധര്‍. 9 ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട്. പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. മഴക്കെടുതിയില്‍ ഇതുവരെ 26 പേര്‍ മരിച്ചു. 27,048 പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നുണ്ട്. 14 ഡാമുകള്‍ നിലവില്‍ തുറന്നിട്ടുണ്ട്.

തെക്കന്‍ തമിഴ്‌നാട് തീരത്തെ ചക്രവാത ചുഴി, പസഫിക് മഹാസമുദ്രത്തിലെ ‘ഡോള്‍ഫിന്‍’ ചുഴലിക്കാറ്റ്, ഇവയുടെ സ്വാധീനം മൂലം സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അടുത്ത മൂന്നു ദിവസവും 14 ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്. മധ്യകേരത്തിലും വടക്കന്‍ കേരളത്തിലും കനത്ത മഴ തുടരാനാണ് സാധ്യത. മലയോര മേഖലകളില്‍ ജാഗ്രത തുടരണം.

ഇന്ന് രാവിലെ വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 462 ദുരിതാശ്വാസ ക്യാമ്പുകളിലായി 27048 പേര്‍ കഴിയുന്നു. മഴക്കെടുതിയില്‍ 67.44 കോടി രൂപയുടെ നഷ്ടമെന്ന് മുഖ്യമന്ത്രി. കനത്ത മഴയെത്തുടര്‍ന്ന് 53 വീടുകള്‍ പൂര്‍ണമായും 588 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 14 ഡാമുകള്‍ തുറന്നിട്ടുണ്ട്.

കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 8ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍

കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 8ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. വീട്ടില്‍ വെള്ളം കയറിയ എല്ലാവര്‍ക്കും 10,000 രൂപ നല്‍കുമെന്നും സംസ്‌കാര കര്‍മ്മങ്ങള്‍ക്കും 10000 രൂപ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2024ല്‍ തൃശ്ശൂരില്‍ കാലവര്‍ഷക്കെടുതിയില്‍ ബാക്കി നല്‍കാനുള്ള ധനസഹായം അനുവദിച്ചു. കാലവര്‍ഷക്കെടുതിയില്‍ 26പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. നാലു പേരെ കാണാനില്ല. സംസ്ഥാനത്ത് 462 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എട്ടാം തീയതി വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇന്ത്യക്ക് മാതൃകയാകുന്ന വിധത്തില്‍ കാലാവസ്ഥാ പ്രവചനത്തിന് സംവിധാനം ഉണ്ടാക്കും. ഫ്‌ലഡ് മാപ്പിംഗ് അടക്കം നടത്തും. ഡാമുകളിലെ മണല്‍ നീക്കും. നദികളില്‍ അടിഞ്ഞ് കൂടിയ മണ്ണും മാലിന്യവും നീക്കം ചെയ്യും. ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കും. ഡാം മാനേജ്മന്റിന് ആധുനിക സംവിധാനം കൊണ്ടുവരും. എഐ ഡ്രിവണ്‍ സംവിധാനം ഒരുക്കും. ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന് പ്രഗത്ഭരുടെ വലിയ സംഘം വരും. നദിതീര കയ്യേറ്റം കണ്ടെത്താന്‍ ലാന്റ് ഓഡിറ്റിംഗ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രിയദര്‍ശിനി വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. തെറ്റ് പറ്റിയെന്ന് മന്ത്രി തന്നെ പറഞ്ഞല്ലോ. വിവാദത്തിലേക്ക് പോകുന്നില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നു കൂടി പേര് ചേര്‍ക്കാം

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ ഉപ തിരഞ്ഞെടുപ്പിനായി തയ്യാറാക്കുന്ന വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇന്ന് (ആഗസ്റ്റ് 5) കൂടി അവസരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

2026 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് തികഞ്ഞവര്‍ക്ക് പട്ടികയില്‍ പേര് ചേര്‍ക്കാം. അതിന് ഓണ്‍ലൈനായി www.sec.kerala.gov.in വെബ്‌സൈറ്റില്‍ അപേക്ഷിക്കാം. അന്തിമ വോട്ടര്‍ പട്ടിക ആഗസ്റ്റ് 19ന് പ്രസിദ്ധീകരിക്കും.
ജൂലൈ 21ന് പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ ആകെ 306947 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 157616 സ്ത്രീകളും 149327 പുരുഷന്മാരും 4 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. 38 വാര്‍ഡുകള്‍ക്കായി 385 പോളിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിക്കും.

കരട് പട്ടിക അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും താലൂക്ക് വില്ലേജ് ഓഫീസുകളിലും കമ്മീഷന്‍ വെബ്‌സൈറ്റിലും പരിശോധിക്കാം.
കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലകളിലെ രണ്ട് കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ (എറണാകുളം, കോഴിക്കോട്) മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകള്‍ (കണ്ണൂര്‍, തൃശ്ശൂര്‍, പാലക്കാട്) മൂന്ന് ജില്ലാ പഞ്ചായത്ത് വാര്‍ഡുകള്‍ (തിരുവനന്തപുരം, കോട്ടയം, പാലക്കാട്) 7 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവയിലേക്കാണ് ഉപതിരഞ്ഞെടുപ്പ്.

പത്തനംതിട്ടയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം ആറന്‍മുള എംഎല്‍എ അബിന്‍ വര്‍ക്കിക്ക് പരുക്ക്

പത്തനംതിട്ട ഓമല്ലൂര്‍ പുത്തന്‍പീടികയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ആറന്‍മുള എംഎല്‍എ അബിന്‍ വര്‍ക്കിക്ക് പരുക്ക്. എംഎല്‍എ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരുക്കേറ്റു. ആരുടേയും പരുക്ക് ഗുരുതരമല്ല. കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രിയോടെയാണ് എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. പ്രളയ സംബന്ധമായി കാര്യങ്ങള്‍ ഏകോപിപ്പിച്ച ശേഷം എഎല്‍എ ഓഫീസില്‍ നിന്ന് വീട്ടിലേക്ക് പോകുന്നവഴിയ്ക്കാണ് അപകടം സംഭവിച്ചത്. മറ്റൊരു കാര്‍ എംഎല്‍എയുടെ കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. എംഎല്‍എയെയും ഒപ്പമുണ്ടായിരുന്നവരെയും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈയ്ക്കും കാലിനും ചതവുകളുണ്ട്. പരുക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇന്ന് രാവിലെ തന്നെ ആശുപത്രിയില്‍ നിന്ന് പരുക്കേറ്റ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്ക് വീട്ടിലേക്ക് മടങ്ങാം.

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത. ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം , ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ 10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മലയോര മേഖലകളില്‍ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യത നിലനില്‍ക്കുന്നതിനാല്‍ യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നും ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ശക്തമായ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 50കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത തുടരുന്നതിനാല്‍ തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

കനത്ത മഴയില്‍ കെഎസ്ഇബിയ്ക്ക് 25 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

കനത്ത മഴയില്‍ കെഎസ്ഇബിയ്ക്ക് 25 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ആറന്മുളയില്‍ അടക്കം വേഗത്തില്‍ വൈദ്യുത ബന്ധം പുനസ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി പത്തനംതിട്ടയില്‍ എത്താന്‍ വൈകിയിട്ടില്ലെന്നും തലസ്ഥാനം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും മന്ത്രി പറഞ്ഞു. അവിടെ ചുമതലയുള്ള മന്ത്രിമാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

പിഎം ശ്രീ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് മന്ത്രിസഭാ ഉപസമിതിയുടെ അവസാന യോഗം ഇന്ന്

പിഎം ശ്രീ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് മന്ത്രിസഭാ ഉപസമിതിയുടെ അവസാന യോഗം ഇന്ന് നടക്കും. വൈകുന്നേരം തിരുവനന്തപുരത്ത് വെച്ചാണ് യോഗം ചേരുന്നത്. മന്ത്രിമാര്‍ ചുമതലയുളള ജില്ലകളിലായതിനാല്‍ തന്നെ ഓണ്‍ലൈനായാകും യോഗം നടക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെയുളള എല്ലാ പുരോഗതിയും ചര്‍ച്ച ചെയ്യും. ഉപസമിതി റിപ്പോര്‍ട്ടിന്റെ ഏകദേശ രൂപവും യോഗത്തിലുണ്ടാകും. സിലബസ്, സ്‌കൂളുകള്‍ തെരഞ്ഞെടുക്കല്‍ തുടങ്ങിയവ ചര്‍ച്ചയാകും. കേന്ദ്രസര്‍ക്കാരിനോട് ആശയവിനിമയം നടത്തുന്നത് സംബന്ധിച്ചും യോഗത്തില്‍ ധാരണയാകും എന്നാണ് വിവരം. നേരത്തെ രണ്ടുതവണയാണ് ഉപസമിതി യോഗം ചേര്‍ന്നത്.

പിഎം ശ്രീ കേരളത്തില്‍ നടപ്പാക്കുന്നത് സംബന്ധിച്ച് മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും. വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീനാണ് ഉപസമിതി അധ്യക്ഷന്‍. പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോണ്‍ എന്നിവരാണ് ഉപസമിതി അംഗങ്ങള്‍.

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം ആരംഭിച്ചു; മണിക്കൂറില്‍ 300 ഭക്തര്‍ക്ക് ദര്‍ശനം നടത്താം

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനം ആരംഭിച്ചു. ഭക്തര്‍ക്ക് കൂടുതല്‍ സുഖമമായി ദര്‍ശനം സാധ്യമാക്കുന്നതിനാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥിന്റെ നേതൃത്വത്തിലാണ് വെര്‍ച്വല്‍ ക്യൂ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. അദ്യഘട്ടം മണിക്കൂറില്‍ 300 ഭക്തര്‍ക്കാണ് ഓണ്‍ലൈന്‍ വഴി ദര്‍ശനം ഒരുക്കുന്നത്. ചൊവ്വ, വ്യാഴം ദിനങ്ങളില്‍ ആണ് പരീക്ഷണാടിസ്ഥാനത്തിലുള്ള വെര്‍ച്വല്‍ ക്യൂ ദര്‍ശനം.

ദിവസവും എട്ട് മണിക്കൂറാണ് ദര്‍ശനം ഉണ്ടാകുക. അത്തരത്തില്‍ പ്രതിദിനം 2400 എന്ന നിലയിലാണ് വെര്‍ച്വല്‍ ക്യൂ പ്രവേശനം. പദ്ധതി നടപ്പിലാകുന്നതിലൂടെ ദര്‍ശനത്തിന് ഭക്തര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഒഴിവാകുമെന്നാണ് കരുതുന്നത്. ക്ഷേത്രത്തില്‍ മണിക്കൂറുകളോളം ഭക്തര്‍ക്ക് ദര്‍ശനത്തിനായി ക്യൂ നില്‍ക്കേണ്ടി വരുന്ന പ്രതിസന്ധി ഇതിലൂടെ ഒഴിവാക്കാന്‍ ആകും എന്നാണ് കരുതുന്നത്.

ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്താല്‍ ദര്‍ശനത്തിന് അനുവദിച്ചിരിക്കുന്ന സമയം ക്ഷേത്രത്തില്‍ എത്തിയാല്‍ മതിയാകും എന്നതാണ് ഈ സംവിധാനത്തിന്റെ ഗുണം. പദ്ധതി വിജയം കാണുന്ന മുറയ്ക്ക് എല്ലാ ദിവസവും വെര്‍ച്വല്‍ ക്യൂ ദര്‍ശനം സാധ്യമാക്കാനാണ് ഗുരൂവായൂര്‍ ദേവസ്വം ലക്ഷ്യമിടുന്നത്. ഓണം അടക്കം വരാനിരിക്കുന്ന ദിവസങ്ങളില്‍ ഭക്തര്‍ക്ക് വലിയ നിലയില്‍ പദ്ധതി ഉപകാരപ്രദമാകും എന്നാണ് കരുതുന്നതെന്നും ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറയുന്നു.

എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികളുടെ സമരം 29-ാം ദിവസം; നിരാഹാരം തുടരുന്നു

സെക്രട്ടറിയേറ്റിന് മുന്നിലെ എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികളുടെ സമരം ഇന്ന് ഇരുപത്തിയൊമ്പതാം ദിവസം.സമരസമിതി സെക്രട്ടറി എസ് വളര്‍മതി 5 ദിവസമായി നിരാഹാരം തുടരുന്നുണ്ട്. വിദ്യാര്‍ത്ഥി അധ്യാപക അനുപാതം കുറയ്ക്കുക, എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ പിഎസ്സിക്ക് വിടുക തുടങ്ങിയവയാണ് സമരാവശ്യങ്ങള്‍.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും നിയമനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധം . അഞ്ചു ജില്ലകളില്‍ ഇതുവരെ ഒന്നാം റാങ്കുകാരന് പോലും ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ല. സത്യാഗ്രഹം ആരംഭിച്ച് ഒരു മാസത്തോടടുക്കുമ്പോഴും സര്‍ക്കാര്‍ സമരാവശ്യങ്ങള്‍ പരിഗണിച്ചിട്ടില്ല.