Hivision Channel

hivision

തൃശൂരില്‍ ലോഡ്ജില്‍ മുറിയെടുത്ത് പ്രസവിച്ച യുവതിയും നവജാത ശിശുവും മരിച്ചു

തൃശൂരില്‍ ലോഡ്ജില്‍ മുറിയെടുത്ത് പ്രസവിച്ച യുവതിയും നവജാത ശിശുവും മരിച്ചു. തൃശൂര്‍ എടമുട്ടം സ്വദേശിനി ജ്യോതി (30) ആണ് മരിച്ചത്. തൃശ്ശൂര്‍ നഗരമധ്യത്തിലാണ് ഈ ലോഡ്ജുള്ളത്. 108ാം നമ്പര്‍ മുറിയിലാണ് ദാരുണസംഭവം നടന്നത്. കഴിഞ്ഞ 27ന് ഓട്ടോ ഡ്രൈവര്‍ക്കൊപ്പമാണ് യുവതി മുറിയെടുത്തത്. എടമുട്ടം സ്വദേശി, ജ്യോതി എന്നാണ് യുവതി റിസപ്ഷനില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍. ഇന്ന് ഉച്ചയോടെ ഓട്ടോ ഡ്രൈവര്‍ റിസപ്ഷനിലെത്തി, രണ്ട് ദിവസമായി വിളിക്കുന്നു, യുവതി ഫോണെടുക്കുന്നില്ല എന്ന് അറിയിച്ചു.

ജീവനക്കാര്‍ക്ക് ദുരൂഹത തോന്നിയതിനെ തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. പൊലീസും ഫയര്‍ഫോഴ്‌സും എത്തി മുറി ബലമായി തുറക്കുകയായിരുന്നു. അപ്പോഴാണ് അകത്ത് സ്ത്രീയും കുഞ്ഞും മരിച്ച നിലയില്‍ കണ്ടെത്തുന്നത്. രക്തത്തില്‍ കുളിച്ച നിലയിലാണ് യുവതിയുടെയും കുഞ്ഞിന്റെ മൃതദേഹങ്ങള്‍ കണ്ടത്. പ്രസവത്തെ തുടര്‍ന്നുള്ള മരണമാണോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന കാര്യവും പൊലീസിന്റെ അന്വേഷണ പരിധിയിലുണ്ട്. സുഹൃത്തായ ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

സ്വകാര്യ ബസ് മേഖലയില്‍ പ്രതിസന്ധി രൂക്ഷം; സ്വകാര്യ ബസുകള്‍ പുതിയ വരുമാന സ്രോതസ് നോക്കണമെന്നും പ്രശ്‌നം പരിഹരിക്കുമെന്നും മന്ത്രി സി പി ജോണ്‍

സ്വകാര്യ ബസ് മേഖലയില്‍ പ്രതിസന്ധി രൂക്ഷം. ജൂലൈ 20 മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ആരംഭിക്കാനാണ് ബസുടമകളുടെ തീരുമാനം. വരുമാനം കുറഞ്ഞതോടെ പാലക്കാട് സ്വകാര്യ ബസ് തൊഴിലാളികളുടെ വേതനം ഗണ്യമായി കുറച്ചു. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും വേതനം 600 രൂപ മാത്രമാക്കി. ഇതോടെ തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഗൗരവം അറിയാമെന്നും പ്രശ്‌നം പരിഹരിക്കുമെന്നും ഗതാഗത മന്ത്രി സി പി ജോണ്‍ അറിയിച്ചു. സ്വകാര്യ ബസുകള്‍ പുതിയ വരുമാന സ്രോതസ് നോക്കണമെന്നും കെഎസ്ആര്‍ടിസി പരസ്യം ചെയ്യുന്നത് പോലെ അവര്‍ക്കും പരസ്യം നല്‍കാമെന്നും മന്ത്രി വ്യക്തമാക്കി.

സ്വകാര്യ ബസ് പ്രതിസന്ധിയുടെ ഗൗരവം അറിയാമെന്ന് മന്ത്രി സി പി ജോണ്‍ വ്യക്തമാക്കി. നികുതി 59 ശതമാനം കുറച്ചെന്നും പ്രശ്‌നം പരിഹരിക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. സ്വകാര്യ ബസുകള്‍ പുതിയ വരുമാന സ്രോതസ് നോക്കണമെന്നും കെഎസ്ആര്‍ടിസി പരസ്യം ചെയ്യുന്നത് പോലെ അവര്‍ക്കും പരസ്യം നല്‍കാമെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. സമരങ്ങളോട് ചിലര്‍ കാണിച്ചതുപോലെ അലര്‍ജി ഇല്ല. വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കാം. സ്വകാര്യ ബസുകള്‍ക്ക് ടാക്‌സ് കുറച്ച് കൊടുത്തത് അവര്‍ക്ക് സഹായമാകാനാണ്. സ്വകാര്യ ബസും കെഎസ്ആര്‍ടിസി ഓര്‍ഡിനറിയും ഒരുമിച്ച് ഓടുന്ന സ്ഥലങ്ങളിലാണ് പ്രശ്‌നമെന്നും പരസ്പരം മത്സരിക്കാതെ സമയം ക്രമീകരിച്ച് ഓടുന്ന തരത്തില്‍ വിഷയം പരിഹരിക്കാമെന്നും സി പി ജോണ്‍ അറിയിച്ചു.

നിപ സ്ഥിരീകരിച്ച 43കാരന്റെ പുതിയ പരിശോധനഫലം നെഗറ്റീവ്; ആരോഗ്യനിലയില്‍ മാറ്റമില്ലാത്തതിനാല്‍ വെന്റിലേറ്ററില്‍ തുടരും

കോഴിക്കോട് നിപ സ്ഥിരീകരിച്ച 43കാരന്റെ പുതിയ പരിശോധനഫലം നെഗറ്റീവ്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് നിപ നെഗറ്റീവായത്. എന്നാല്‍, ആരോഗ്യനിലയില്‍ മാറ്റമില്ലാത്തതിനാല്‍ യുവാവ് മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററില്‍ തുടരും. പ്രോട്ടോക്കോളിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. സ്രവം വിദഗ്ധ പരിശോധനയ്ക്കായി പൂണെയിലേക്ക് അയക്കും. ഇക്കഴിഞ്ഞ പത്താം തീയതിയാണ് രാമനാട്ടുകര സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 12 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 40 മുതല്‍ 50 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

നാട്ടില്‍ ലഹരിക്കെതിരേ പോരാട്ടം, വീട്ടില്‍ MDMA കച്ചവടം; ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് MDMA കേസില്‍ പിടിയില്‍

പത്തനംതിട്ടയില്‍ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് MDMA കേസില്‍ പിടിയില്‍. എഴുമറ്റൂര്‍ സ്വദേശി ഷര്‍ഫിന്‍ സെബാസ്റ്റ്യനാണ് പിടിയിലായത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ആയിരുന്നു പരിശോധന. ANTI DRUGS MOVEMENT IN NATION എന്നാണ് സംഘടനയുടെ പേര്.

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരുമ്പെട്ടി പൊലീസും ഡാന്‍സാഫും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. നാട്ടില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും അത്തരം സംഘടനകളുടെ സംസ്ഥാന നേതാവ് എന്ന് അവകാശപ്പെടുകയും ചെയ്യുന്ന ആളാണ് ഷര്‍ഫിന്‍

പ്രതിയെ രണ്ടുദിവസമായി പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. എംഡിഎംഎ ഉപയോഗിക്കാനുള്ള ഉപകരണങ്ങളും യുവാവിന്റെ വീട്ടില്‍നിന്ന് കണ്ടെത്തി. ഇയാളില്‍നിന്ന് 1.590 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആന്റി ഡ്രഗ്‌സ് മൂവ്‌മെന്റ് ഇന്‍ നേഷന്‍ എന്ന സംഘടനയുടെ യൂത്ത് മൂവ്‌മെന്റ് ഇന്‍ നേഷന്‍ എന്ന സംഘടനയുടെ യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് എന്ന് രേഖപ്പെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡും കണ്ടെത്തി.

ഡാന്‍സാഫ് സംഘം ദിവസങ്ങളോളം ഇയാളെ നിരീക്ഷിച്ചു. ഞായറാഴ്ച ഉച്ചയോടെ വീട്ടിലെത്തിയ പോലീസ് സംഘത്തെ സ്വന്തം മുറി കാട്ടിക്കൊടുക്കാതെ മറ്റൊന്ന് കാട്ടി തെറ്റിദ്ധരിപ്പിക്കാന്‍ ഷെര്‍ഫിന്‍ ശ്രമിച്ചു. വീടിന്റെ മുക്കും മൂലയും അരിച്ചു പെറുക്കിയ പൊലീസ് പുസ്തകങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ എം.ഡി.എം.എ. കണ്ടെടുക്കുകയായിരുന്നു.

മലപ്പുറത്ത് വിദ്യാര്‍ഥികള്‍ക്ക് കള്ള് നല്‍കിയ സംഭവം: ഷാപ്പ് നടത്തിപ്പുകാരന്‍ റിമാന്‍ഡില്‍

മലപ്പുറം ചങ്ങരംകുളത്ത് വിദ്യാര്‍ഥികള്‍ക്ക് കള്ള് നല്‍കിയ സംഭവത്തില്‍, കള്ളുഷാപ്പ് നടത്തിപ്പുകാരന്‍ റിമാന്‍ഡില്‍. കള്ളുഷാപ്പ് ഉടമയ്‌ക്കെതിരെയും കേസെടുത്തു. തൂഫാന്‍ ദ നാര്‍കോ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ പ്രായപൂര്‍ത്തിയാവാത്ത ഒമ്പത് കുട്ടികളെ കള്ള് കുടിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് നടപടി. സംഭവത്തില്‍ കള്ള് ഷാപ്പ് ഉടമ കുന്നംകുളം സ്വദേശി ജോസിനെതിരെയും ചങ്ങരംകുളം പൊലീസ് കേസെടുത്തു.

ശനിയാഴ്ച രാത്രിയോടെയാണ് കോക്കൂരില്‍ പ്രായപൂര്‍ത്തിയാവാത്ത ഒമ്പതോളം കുട്ടികളെ കള്ള് കുടിച്ച നിലയില്‍ ചങ്ങരംകുളം പോലീസ് കണ്ടെത്തിയത്. വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തതോടെയാണ് സമീപത്തെ കള്ള് ഷാപ്പില്‍ നിന്ന് കള്ള് കുടിച്ചതാണെന്നും സ്ഥിരമായി കള്ള് കുടിക്കാറുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയത്.

വിദ്യാര്‍ഥികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഷാപ്പിലെ ജീവനക്കാരനെ ചോദ്യം ചെയ്തതോടെയാണ് കള്ള് നല്‍കിയെന്ന് സമ്മതിച്ചത്. നേരത്തെയും കുട്ടികള്‍ക്ക് ഇവിടെ നിന്ന് കള്ള് നല്‍കിയിരുന്നതായി പൊലീസിന് മൊഴി ലഭിച്ചു.

കേരളത്തില്‍ നിന്ന് ലഹരി മാഫിയയെ തുടച്ചുനീക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍

കേരളത്തില്‍ നിന്ന് ലഹരി മാഫിയയെ തുടച്ചുനീക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. സാങ്കേതിക ഉപയോഗിച്ച് ലഹരി മാഫിയയ്‌ക്കെതിരെ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട് നടപടികള്‍ സ്വീകരിക്കുന്നു. ലഹരിക്കെതിരായ യുദ്ധം ജയിക്കാനാകുമെന്ന് ഉറപ്പുണ്ട് . ഉറവിടവും വിതരണ ശൃഖലയും ഒരുപോലെ ഇല്ലാതാക്കുമെന്ന് ഡിജിപി വ്യക്തമാക്കി.

തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട് നടപ്പാക്കിയതിന് പിന്നാലെ അയ്യായിരത്തിലധികം കേസുകളും അഞ്ഞൂറിലധികം അറസ്റ്റും ഇതുവരെ നടന്നു. കേന്ദ്ര ഏജന്‍സികളുടെ ഉള്‍പ്പെടെ സഹകരണത്തോടെയാണ് സംയുക്ത ദൗത്യം പുരോഗമിക്കുന്നത്. പരിശോധന താത്കാലികമല്ലെന്നും തുടര്‍ച്ചയായ നടപടിയുണ്ടാകുമെന്നും ഡിജിപി പറഞ്ഞു. കഞ്ചാവ് കൂടുതല്‍ എത്തുന്നത് ആന്ധ്രയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമാണ്. രാസ ലഹരിയുടെ ഉറവിടം ബെംഗളൂരുവാണെന്നും വിദേശത്തുനിന്ന് ഉള്‍പ്പെടെ ലഹരി എത്തുന്നുവെന്നും ഡിജിപി പറഞ്ഞു.

കോച്ചിംഗ് സെന്ററുകള്‍ക്ക് കടിഞ്ഞാണിടാന്‍ കേന്ദ്രം

ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് വിവാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കോച്ചിംഗ് സെന്റുകളെ നിയന്ത്രിക്കാനുള്ള നിര്‍ണ്ണായക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. കോച്ചിംഗ് സെന്ററുകള്‍ക്കായുള്ള ദേശീയ നിയമം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് കേന്ദ്രം. ജെഇഇ, നീറ്റ്, സിയുഇടി പരീക്ഷകളില്‍ പരിഷ്‌കാരത്തിനാണ് സര്‍ക്കാര്‍ നീക്കം. കോച്ചിംഗ് സെന്ററുകളിലെ ടോപ്പര്‍ പരസ്യങ്ങള്‍ക്ക് ഇതോടെ കടിഞ്ഞാണ്‍ വീഴും. കോച്ചിംഗ് സെന്ററുകള്‍ അധ്യാപക യോഗ്യത, വിജയനിരക്ക് എന്നിവ വെളിപ്പെടുത്തണമെന്ന് നിയമത്തില്‍ കൊണ്ടുവരും. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് 23 മണിക്കൂര്‍ കോച്ചിങ് പരിധിയുണ്ടായിരിക്കും. കൂടാതെ പന്ത്രണ്ടാം ക്ലാസിന് ശേഷം മാത്രമായിരിക്കും തീവ്ര കോച്ചിംഗ് ഉള്‍പ്പെടെ നല്‍കാന്‍ പാടുള്ളൂ എന്നതടക്കമുള്ള നിര്‍ദേശങ്ങളും നിയമത്തിന്റെ പരിധിയില്‍ വരും. നിയമവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രാലയം നിയോഗിച്ച സമിതി റിപ്പോര്‍ട്ട് ഉടന്‍ നല്‍കും.

വാഹന മോഡിഫിക്കേഷനില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി ഗതാഗതമന്ത്രി സിപി ജോണ്‍.

വാഹന മോഡിഫിക്കേഷനില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി ഗതാഗതമന്ത്രി സിപി ജോണ്‍. വാഹനമോഡിഫിക്കേഷന്റെ ഭാഗമായി അമിതമായ വെളിച്ചവും ശബ്ദവും പുറത്തേക്ക് വരുന്നത് അനുവദിക്കാനാവില്ലെന്ന് മന്ത്രി സി പി ജോണ്‍ വ്യക്കതമാക്കി. അപകടകരമല്ലാത്ത കളര്‍ കോഡും, ഫിറ്റിംഗ്‌സും പ്രശ്‌നമല്ല. വാഹന മോഡിഫിക്കേഷനില്‍, കേന്ദ്ര നിയമാവലി ബാധകമാണെന്നും നിയമസഭയില്‍ മന്ത്രി പറഞ്ഞു.

കേരളത്തില്‍ വാഹനങ്ങളുടെ മോഡിഫിക്കേഷന്‍ സംബന്ധിച്ച കര്‍ശന നിയമങ്ങള്‍ നിലവിലുണ്ട്. നിയമവിരുദ്ധമായ മാറ്റങ്ങള്‍ വരുത്തിയാല്‍ പിഴ ചുമത്തപ്പെടാനും, വാഹനത്തിന്റെ ഇന്‍ഷുറന്‍സ് ക്ലെയിം റദ്ദാകാനും സാധ്യതയുണ്ട്. എന്നാല്‍, അനുമതിയില്ലാതെ വരുത്താവുന്ന മാറ്റങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ചകളും വിദഗ്ധ സമിതിയുടെ പഠനങ്ങളും പുരോഗമിക്കുകയാണ്.

വാഹനങ്ങളില്‍ സ്റ്റിക്കറുകളും ലൈറ്റ്കളുകളും പിടിപ്പിക്കുന്നതടക്കം 18 തരം മോഡിഫിക്കേഷന്‍ അനുവദിക്കാമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്. നിയമ തടസങ്ങളില്ലാത്ത 18 തരം സ്റ്റാന്‍ഡേര്‍ഡ് എക്യുപ്‌മെന്റുകള്‍ക്ക് മാത്രമാണ് മുന്‍കൂര്‍ അനുമതി ആവശ്യമില്ലാത്തത്. സീറ്റ് കവറുകള്‍, ഫ്‌ളോര്‍ മാറ്റുകള്‍, ഡോര്‍ വൈസറുകള്‍, മഡ് ഫ്‌ലാപ്പുകള്‍ എന്നിവയ്ക്കും, അശ്ലീലമല്ലാത്ത ബോഡി സ്റ്റിക്കറുകള്‍ പതിക്കുന്നതിനും നിയമ തടസമില്ല. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്പീക്കറുകള്‍, ഡാഷ് കാമറ, റിവേഴ്‌സ് കാമറ, പാര്‍ക്കിംഗ് സെന്‍സറുകള്‍, ജിപിഎസ്, റൂഫ് കാരിയറുകള്‍, 50 ശതമാനം കാഴ്ച ലഭിക്കുന്ന സണ്‍ ഫിലിമുകള്‍ എന്നിവയും ഈ പട്ടികയിലുണ്ട്.

നഴ്‌സസിന് മിനിമം വേതനത്തിനുള്ള നിയമം നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍

നഴ്‌സസിന് മിനിമം വേതനത്തിനുള്ള നിയമം നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. സമരം ചെയ്യുന്ന നഴ്‌സുമാരുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കും. ഒരാഴ്ചയ്ക്കകം നടപടിയെന്നും തൃശ്ശൂര്‍ അമല, ജൂബിലി ആശുപത്രികളില്‍ സമരം ചെയ്യുന്ന നഴ്‌സസ് സമരത്തില്‍ നിന്ന് പിന്മാറണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിയമസഭയിലായിരുന്നു കെ മുരളീധരന്റെ പ്രതികരണം.

സമരം ചെയ്യുന്ന നഴ്‌സുമാരുടെ ആവശ്യം അംഗീകരിക്കുന്നുവെന്നും അവരെയും സര്‍ക്കാര്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു ആശുപത്രികള്‍ക്ക് കെട്ടിടങ്ങള്‍ ഉണ്ടെങ്കിലും സൗകര്യങ്ങള്‍ കുറവാണ്. പല കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് പോലും ഇല്ല.ഇത് എല്ലാം പരിഹരിക്കുമെന്ന് മന്ത്രി കെ മുരളീധരന്‍ വ്യക്തമാക്കി.