നേരിട്ടത് അപ്രതീക്ഷിത തിരിച്ചടിയാണെന്നും പരാജയത്തിന്റെ ഉത്തരവാദിത്വം പിണറായി വിജയനിൽ കെട്ടിവയ്ക്കാൻ ആകില്ലെന്നും വി കെ സനോജ്. ജില്ലയിൽ വിമതർ ജയിച്ചത് കൊണ്ട് പാർട്ടി തകരില്ല. അതിജീവിക്കും. കോൺഗ്രസ് തരംഗത്തിൽ ഇടതുപക്ഷ വോട്ടുകൾ നഷ്ടമായി. മട്ടന്നൂരിലും വോട്ട് കുറഞ്ഞത് യുഡിഎഫ് തരംഗത്തിലാണെന്നും വി കെ സനോജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.പയ്യന്നൂരും തളിപ്പറമ്പിലും സംഘടന പ്രശ്നങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. വ്യക്തികേന്ദ്രീകൃത പ്രചാരണം തിരിച്ചടി ഉണ്ടാക്കി എന്ന വാദം പിണറായി വിജയനെ ലക്ഷ്യമിട്ടാണ്. പുതിയ സർക്കാർ ജനവിരുദ്ധ നയങ്ങൾ സ്വീകരിച്ചാൽ ഡിവൈഎഫ്ഐ സമര രംഗത്ത് ഉണ്ടാകുമെന്നും വി കെ സനോജ് പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ യുഡിഎഫിന് വോട്ട് ചെയ്ത ജനങ്ങളെ രൂക്ഷമായി വിമർശിച്ച് സിപിഎം നേതാവ് എം.എം. മണി. യുഡിഎഫിന് വോട്ട് ചെയ്ത ആളുകൾ വിഡ്ഢികളാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ജനങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടതുകൊണ്ടാണ് ഇടതുമുന്നണിക്ക് പരാജയം സംഭവിച്ചത്. സംസ്ഥാനതലത്തിൽ ഉണ്ടായ തിരിച്ചടി ഇടുക്കിയിലും പ്രതിഫലിച്ചുവെന്നും വോട്ട് കുറഞ്ഞുപോയത് വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ തിരിച്ചടിയാണ് ലഭിച്ചതെന്നും അദ്ദേഹം സമ്മതിച്ചു.
പരാജയത്തിൽ തളരില്ലെന്നും മുണ്ടും മടക്കി കുത്തി വീണ്ടും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം എന്നത് തിരഞ്ഞെടുപ്പിനെ മാത്രം അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന പാർട്ടിയല്ലെന്നും നിരവധി പ്രവർത്തനങ്ങളിൽ ഒന്ന് മാത്രമാണ് തിരഞ്ഞെടുപ്പെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഞങ്ങൾ തോറ്റു എന്നുള്ളത് ശരിതന്നെ, അതിപ്പോ ഇല്ലെന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ. വോട്ട് കുറഞ്ഞുപോയി ഞങ്ങൾ തോറ്റു. ഞങ്ങൾക്ക് ശക്തമായി തിരിച്ചടി തന്നെയാ വന്നതെന്നാണ് ഞാൻ കാണുന്നത്. പിന്നെ ഒരു കാര്യം നിങ്ങൾ മനസ്സിലാക്കിക്കോ ഞങ്ങൾ തിരഞ്ഞെടുപ്പിനെ അടിസ്ഥാനപ്പെടുത്തി മാത്രം പ്രവർത്തിക്കുന്ന പാർട്ടിയല്ല. ഞങ്ങളുടെ നിരവധി പ്രവർത്തനങ്ങളിൽ ഒരെണ്ണമാണ് തിരഞ്ഞെടുപ്പ്. സംസ്ഥാനതലത്തിൽ വന്ന തിരിച്ചടിയാണ് ഇടുക്കി ജില്ലയിൽ ഉണ്ടായത്. അല്ലാതെ ഉടുമ്പഞ്ചോലയിൽ പ്രത്യേകമുണ്ടായ ഒന്നല്ല ഈ മാറ്റം.’
‘ഒരു തിരഞ്ഞെടുപ്പ് തോറ്റതിനെ അടിസ്ഥാനപ്പെടുത്തി ഞങ്ങളെ വിലയിരുത്തേണ്ട. ഞങ്ങൾ മുണ്ടും മടക്കി കുത്തി ഇനി ഇറങ്ങി പ്രവർത്തനം സംഘടിപ്പിക്കും. ഇതിനെ എല്ലാം ഞങ്ങൾ നേരിടും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. അവർക്ക് വോട്ട് ചെയ്ത ആളുകൾ വിഡഢികളാ. കാരണം തിരഞ്ഞെടുപ്പിന് മുമ്പ് വോട്ട് പെട്ടിക്കകത്താകുന്നതിനു മുമ്പ് തന്നെ മുഖ്യമന്ത്രി ചർച്ച തുടങ്ങിയ ഒരു പാർട്ടിയെ പറ്റി എന്നാ പറയാനാ. ഇനി അവന്മാരെന്നാ ഉണ്ടാക്കാൻ പോകുന്നേന്ന് അറിയില്ല. നാറാൻ പോകുവാ നാടുമുഴുവൻ’. അദ്ദേഹം പറഞ്ഞു.
ഖ്യമന്ത്രി പദത്തിൽ നിന്ന് പിണറായി വിജയൻ പ്രതിപക്ഷനേതാവിന്റെ റോളിലെത്തുമോ എന്നതിൽ സസ്പെൻസ്. നാളെ ചേരുന്ന CPIM നേതൃയോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. പിണറായി വിജയൻ പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുത്തില്ലെങ്കിൽ, കേന്ദ്രകമ്മിറ്റി അംഗമായ കെ എൻ ബാലഗോപാലാണ് പരിഗണനയിൽ. ഇതിനിടെ മാധ്യമപ്രവർത്തകർക്കായുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാട്സ് ഗ്രൂപ്പിന്റെ പേര് മാറ്റി. സിഎംഒ മീഡിയ എന്നത് ഒപ്പോസിഷൻ മീഡിയ എന്നാക്കി മാറ്റി. ഗ്രൂപ്പിന്റെ പേര് മാറ്റിയെങ്കിലും ഡിപിയിൽ പിണറായി വിജയന്റെ ചിത്രം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.കനത്ത തോൽവിയിൽ ഒന്നും മിണ്ടാതെ കാവൽമുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് തലസ്ഥാനത്തെത്തിയ പിണറായി വിജയൻ, നാളെ ക്ലിഫ് ഹൗസിന്റെ പടിയിറങ്ങും. എകെജി സെന്ററിന് സമീപത്തെ, ചിന്ത ഫ്ലാറ്റിലാകും പിണറായി വിജയൻ താമസിക്കുക. വൻ ആത്മവിശ്വാസത്തിൽ വോട്ടെടുപ്പിന് മുമ്പ് തലസ്ഥാനം വിട്ട പിണറായി വിജയൻ, പരാജയം പേറിയാണ് മടങ്ങിയത്. തിരുവനന്തപുരത്ത് വിമാനത്താവളത്തിൽ എത്തിയ പിണറായി വിജയനെ, വി ശിവൻകുട്ടി,എ എ റഹീം, വി ജോയി തുടങ്ങിയ നേതാക്കൾ ചേർന്ന് സ്വീകരിച്ചു.
മുഖ്യമന്ത്രി ആരാകുമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് വി ഡി സതീശന്‍. പാര്‍ട്ടി പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കും. വിഷയത്തില്‍ അഭിപ്രായ പ്രകടനമോ അവകാശ വാദങ്ങള്‍ക്കോ ഇല്ലെന്നും വിഡി സതീശന്‍ പറഞ്ഞു.മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. അതില്‍ അഭിപ്രായ പ്രകടനം നടത്താനോ അവകാശവാദമുന്നയിക്കാനോ ഒന്നിനും ഞാനില്ല. എന്നെ ഏല്‍പ്പിച്ച ജോലി ഞാന്‍ നന്നായി പൂര്‍ത്തീകരിച്ചു. ആ ആത്മവിശ്വാസവും അഭിമാനവും എനിക്കുണ്ട് – അദ്ദേഹം പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് പല ഇടത്തും സിപിഐഎം-ബിജെപി ഡീല്‍ നടന്നെന്നും വി ഡി സതീശന്‍ ആരോപിച്ചു. മൂന്ന് സിറ്റിംഗ് സീറ്റാണ് പോയത്. രണ്ട് മന്ത്രിമാരുടെ സീറ്റാണ് പോയത്. സിപിഐഎം ബിജെപി ഡീല്‍ ഉണ്ടായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. പൂര്‍ണമായി കേരളത്തില്‍ അത് നടപ്പായില്ല. ചില സ്ഥലങ്ങളിലെങ്കിലും നടപ്പായി. ഒരു വെള്ളിത്തളികയില്‍ വച്ചിട്ടാണ് അവര്‍ക്ക് ആ സീറ്റ് നല്‍കിയത് സിപിഐഎമ്മാണ് – അദ്ദേഹം പറഞ്ഞു.
കന്നിയങ്കത്തിൽ തന്നെ തമിഴ്നാട് തൂക്കിയ വിജയ്ക്ക് ആശംസകളുമായി പ്രമുഖ സിനിമാ താരങ്ങൾ. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഇന്ത്യൻ സിനിമയിലെ നിരവധി താരങ്ങൾ വിജയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയും വിജയ്ക്ക് ആശംസകൾ നേർന്നു.ഇരു മുന്നണികളെയും പരാജയപ്പെടുത്തി തമിഴ് നാട്ടിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി തമിഴക വെട്രി കഴകം മാറിയതിന് പിന്നാലെയാണ് താരങ്ങൾ ദളപതിയ്ക്ക് ആശംസകളുമായി എത്തിയത്. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്ക് പുറമെ, രജനീകാന്ത്, സൂര്യ,ചിരഞ്ജീവി, ടൈഗർ ഷെറോഫ്, സിമ്രാൻ, അജുവർഗീസ് തുടങ്ങി നിരവധി പ്രമുഖരാണ് സമൂഹമാധ്യമങ്ങളിലൂടെ വിജയ്ക്ക് അഭിനന്ദനം അർപ്പിച്ചത്. ജനങ്ങൾക്ക് വിജയുടെ മേലുള്ള വിശ്വാസം അത്ഭുതകരമെന്നാണ് ടൈഗർ ഷെറോഫ് കുറിച്ചത്. സമൂഹ നീതിയിൽ ഊന്നിയ ഭരണം കാഴ്ചവെയ്ക്കാൻ വിജയ്ക്ക് സാധിയ്ക്കട്ടെയെന്ന് എ ആർ റഹ്മാന്റെ പോസ്റ്റ്.
നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ സിപിഐയിലും നേതൃമാറ്റ ആവശ്യം. ബിനോയ് വിശ്വത്തിനെതിരെ പാര്‍ട്ടിയില്‍ വികാരം ശക്തമാകുന്നു. സെക്രട്ടറി മാറണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായി. സിപിഐ എക്‌സിക്യൂട്ടീവ്, സെക്രട്ടേറിയറ്റ് യോഗങ്ങള്‍ നാളെ ചേരും. സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയെന്നാണ് വിലയിരുത്തല്‍. നേതൃത്വത്തിന്റെ പിടിവാശി പരാജയ കാരണമെന്ന് വിമര്‍ശനമുണ്ട്. നാദാപുരം,തൃശൂര്‍, അടൂര്‍, പീരുമേട്, സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്നും വിമര്‍ശനമുയരുന്നുണ്ട്. നാദാപുരത്ത് സി എന്‍ ചന്ദ്രന്റെ പേരാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ആദ്യം ഉണ്ടായിരുന്നത്. സംസ്ഥാന നേതൃത്വം ഇടപെട്ട് വെട്ടിയാണ് പി വസന്തത്തെ സ്ഥാനാര്‍ഥിയാക്കിയത്. അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരിയുടെ ഭാര്യയാണ് പി വസന്തം. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടവച്ചിട്ടുണ്ട്.ഇതിന് മുന്‍പ് 2001ല്‍ മാത്രമാണ് സിപിഐക്ക് ഇത്രയും വലിയ തിരിച്ചടിയുണ്ടായത്. അന്ന് ഏഴ് സീറ്റ് മാത്രമാണ് നേടിയത്. ഇത്തവണ എട്ട് സീറ്റ് നേടിയെങ്കിലും 25 സീറ്റില്‍ മത്സരിച്ച സിപിഐക്ക് ഏതാണ്ട് മൂന്നിലൊന്ന് സീറ്റുകള്‍ മാത്രമാണ് വിജയിക്കാനായത്. മാത്രമല്ല, സിപിഐയുടെ ഒരു സീറ്റില്‍ ബിജെപി വിജയിക്കുകയും ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും തിരിച്ചടി നേരിട്ടപ്പോള്‍ പിണറായി വിരുദ്ധ വികാരമാണ് സര്‍ക്കാര്‍ വിരുദ്ധ വികാരത്തേക്കാള്‍ കൂടുതലെന്ന കാര്യം പല തവണ സിപിഐയുടെ സംസ്ഥാന നേതൃസമിതികളില്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇതെല്ലാം ഉചിതമായ സമയത്ത് സിപിഐഎമ്മിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ ബിനോയ് വിശ്വത്തെ ചുമതലപ്പെടുത്തിയിരുന്നതാണ്. എന്നാല്‍ ബിനോയ് വിശ്വം ആ കടമ മറന്നുള്ള ഇടപെടലുകളാണ് പലപ്പോഴും നടത്തിയതെന്നും വിമര്‍ശമുണ്ട്.
അതേസമയം, തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ , പുതിയ നേതൃത്വം വരണമെന്ന് സിപിഐഎമ്മിലും ആവശ്യമുയരുന്നുണ്ട്. മുതിര്‍ന്ന നേതാക്കളാണ് രാഷ്ട്രീയ സംഘടന നേതൃത്വത്തില്‍ മാറ്റം ആവശ്യപ്പെടുന്നത്. അസാധാരണ സാഹചര്യം നേരിടാന്‍ അസാധാരണ നടപടി തന്നെ വേണമെന്നും, തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയന്‍ മാറണമെന്നുമാണ് പരോക്ഷമായി പറയുന്നത്. തോല്‍വി വിലയിരുത്താന്‍ സിപിഐഎം,സിപിഐ നേതൃയോഗങ്ങള്‍ നാളെ തുടങ്ങും.
ഭരണവിരുദ്ധ വികാരത്തിലുണ്ടായ കനത്ത തിരിച്ചടിയാണ് സിപിഐഎമ്മിന് ലഭിച്ചതെന്ന് കെ കെ രമ. പാർട്ടി എന്നാൽ ഏകാധിപതിയല്ല എന്ന തിരിച്ചറിവാണ് ജനങ്ങൾ സിപിഐഎമ്മിന് നൽകിയത്. തളിപ്പറമ്പ്, പയ്യന്നൂർ, തൃക്കരിപ്പൂർ, ഉദുമ എന്നിവടങ്ങളിൽ സിപിഐഎം വോട്ടുകൾ ചോർന്നത് ഇതിനുള്ള തെളിവെന്നും കെ കെ രമ പറഞ്ഞു.കഴിഞ്ഞ പത്ത് വർഷം നാട് ഭരിച്ച ഭരണാധികാരികൾക്ക് താഴെ തട്ടിലുള്ള ജനകളെ കേൾക്കാനോ അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തുകൊടുക്കാനോ സാധിച്ചിട്ടില്ലെന്ന ഭരണവിരുദ്ധ വികാരമാണ് വോട്ടായി മാറിയിട്ടുള്ളത്. കഴിഞ്ഞ 60 വർഷമായി സിപിഐഎം മാത്രം ഭരിച്ച തൃക്കരിപ്പൂരിൽ വലിയ ഭൂരിപക്ഷത്തിൽ സന്ദീപ് വാര്യർ ജയിക്കണമെങ്കിൽ അവിടെ വോട്ട് ചെയ്തിട്ടുള്ളത് പാർട്ടിക്കാർ മാത്രമാണ്. അത്രയേറെ തൃക്കരിപ്പൂരിലെ അണികൾക്ക് രോക്ഷമാണുള്ളത്. ഈ പ്രതിഷേധമാണ് അവർ വോട്ടിലൂടെ തീർത്തത് കെ കെ രമ വിമർശിച്ചു.പിണറായി വിജയൻറെ ഏകാധിപത്യത്തിനുള്ള മറുപടിയാണ് ലഭിച്ചിരിക്കുന്നത്. പാർട്ടി എന്നാൽ ഏകാധിപതി അല്ല സൈബർ ഇടത്തിൽ പോലും വ്യക്തിഹത്യ നടത്തുന്നുവെന്നും കെ കെ രമ വ്യക്തമാക്കി.
കെ.മുരളീധരനെ കാണാനെത്തി കെ.സുധാകരൻ. കൂടിക്കാഴ്ചയ്ക്ക് ഒരു കാരണവുമില്ല, മുഖ്യമന്ത്രി ആരെന്ന് പാർട്ടി ചർച്ച ചെയ്യുമെന്നും ഹൈകമാൻഡാണ് തീരുമാനിക്കുന്നതെന്നും കെ.സുധാകരൻ പറഞ്ഞു. അത് കെ.മുരളീധരനും കെ.സുധാകരനും ചർച്ച ചെയ്യേണ്ടത് അല്ല. കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയാകണം എന്ന് പറഞ്ഞ അന്നത്തെ സാഹചര്യം ഇപ്പോഴും ഉണ്ട്. ഉറച്ച് നിൽക്കാൻ ഞാൻ പൂഴിയിൽ അല്ല ഉള്ളതെന്നും കെ സുധാകരൻ പറഞ്ഞു. ആര് മുഖ്യമന്ത്രിയാകണം എന്നാഗ്രഹം ഇപ്പോൾ പറയാനാവില്ല. നമുക്ക് എപ്പോഴും പുതിയ നിലപാടാണ്. മുഖ്യമന്ത്രി ചർച്ച ആരുമായും നടത്തിയിട്ടില്ലെന്നും കെ.സുധാകരൻ പറഞ്ഞു. അതേസമയം വൻതരംഗമായ വിജയത്തിന് ശേഷം മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള നീക്കങ്ങൾ കോൺഗ്രസ്സിൽ അതിശക്തം. വോട്ടെണ്ണലിന് മുന്‍പ് ആരംഭിച്ച ചര്‍ച്ചയും പ്രതികരണങ്ങളും തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും തുടരുകയാണ്. ഒരാഴ്ചക്കകം മുഖ്യമന്ത്രിയെ പ്രഖ്യാപനത്തിനാണ് ഹൈക്കമാന്‍ഡിന്‍റെ ശ്രമം. മുഖ്യമന്ത്രിയാകാൻ മൂന്നു നേതാക്കൾക്കിടയിലെ മത്സരം ശക്തമായി തുടരവെ പാർട്ടിയിൽ പൊട്ടിത്തെറി ഒഴിവാക്കുക എന്ന ദൗത്യമാണ് ഹൈക്കമാൻഡിനെ കാത്തിരിക്കുന്നത്. സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന് എംഎൽഎമാർക്കൊപ്പം കേന്ദ്ര നേതാക്കളുടെയും പിന്തുണയുണ്ട്. എന്നാൽ, വിഡി സതീശനെ മുസ്ലിം ലീഗ് അടക്കം പിന്തുണയ്ക്കുകയും രമേശ് ചെന്നിത്തല തൻറെ സീനിയോറിറ്റി ഉയർത്തികാട്ടുകയും ചെയ്യുന്നതിനാൽ കരുതലോടെ നീങ്ങാനാണ് പാർട്ടി തീരുമാനം. തർക്കം തെരുവിലേക്ക് നീങ്ങി രംഗം വഷളാകുമോ എന്ന ആശങ്കയും പാർട്ടി നേതാക്കൾക്കുണ്ട്.
മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ഇന്ന് ചേരുന്ന യോഗത്തില്‍ രാഹുല്‍ ഗാന്ധിയും കെ സി വേണുഗോപാലും പങ്കെടുക്കും. നേതൃത്വത്തിന് വിശ്വസ്തരായ നേതാക്കളെയാകും നിരീക്ഷകരായി കേരളത്തിലേക്കയക്കുക. കേരളത്തിലെത്തുന്ന സംഘം ഓരോ എംഎല്‍എയുടെയും നിലപാട് തേടും. അക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിക്കും. തുടര്‍ന്ന് നേതൃത്വം എംപിമാരോട് സംസാരിക്കും. മുന്‍ കെപിസിസി അധ്യക്ഷന്മാരടക്കം മുതിര്‍ന്ന നേതാക്കളുടെയും നിലപാട് തേടാം. ഘടകക്ഷികളുടെ നിലപാടടെടുക്കുമെങ്കിലും 63 സീറ്റുള്ള സാഹചര്യത്തില്‍ സമ്മര്‍ദ്ദത്തി്ന വഴങ്ങില്ല. സംഖ്യ നോക്കാതെ കേരളത്തിൽ തുടക്കത്തിൽ തന്നെ രാഹുൽ ഗാന്ധി നേരിട്ട് ഇടപെട്ട് സമവായം ഉണ്ടാക്കണം എന്ന നിർദ്ദേശം വയ്ക്കുമെന്ന് ചില മുതിർന്ന നേതാക്കൾ അറിയിച്ചു.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ഒൻപതംഗ ഭരണഘടന ബെഞ്ച് ഇന്ന് സംസ്ഥാന സർക്കാരിന്റെ വാദം കേൾക്കും. സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത വാദിക്കും. മതപരമായ ആചാരങ്ങൾ ജുഡീഷ്യൽ അവലോകനത്തിന് അതീതമാണെന്ന വാദം അംഗീകരിക്കാൻ പ്രയാസമാണെന്ന് ഇന്നലെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നീരീക്ഷിച്ചിരുന്നു
ശബരിമല കേസിൽ തയ്യാറാക്കിയ ചോദ്യങ്ങളിൽ ഭരണഘടന ബഞ്ചിൻറെ വാദം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ നിലപാട് ഇന്ന് അറിയിച്ചേക്കും. ഇന്നലെ ഭരണഘടന വിഷയങ്ങളിൽ വാദം നടത്തിയ ഗോപാൽ സുബ്രഹ്മണ്യം ഇന്നും ഇത് തുടരും. ഇതിന് ശേഷം സംസ്ഥാനസർക്കാരിനായി മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്തയാകും വാദിക്കുക. ആചാരങ്ങളിൽ കോടതി ഇടപെടൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന്റെ വാദം നിർണ്ണായകമാണ്. ഒപ്പം ലിംഗസമത്വം ഉൾപ്പെെടെയുള്ള വിഷയങ്ങളിൽ സർക്കാരിന്റെ നിലപാടും ചർച്ചയാകും.
നിലവിൽ യുവതിപ്രവേശനത്തെ അനൂകുലിക്കാതെയോ എതിർക്കാതെയോ ആണ് സംസ്ഥാനം വാദങ്ങൾ എഴുതി നൽകിയത്. ഇന്നലെ വാദത്തിനിടെ പ്രധാനപ്പെട്ട ചില നീരീക്ഷണങ്ങൾ കോടതി നടത്തിയിരുന്നു. മതപരമായ ആചാരങ്ങളിൽ ഇടപെടാൻ കോടതികൾക്ക് പരിമിതികളുണ്ട്. പക്ഷെ ഒരു അധികാരവും ഇല്ലെന്ന വാദം നിലനിൽക്കില്ലെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു.വിശ്വാസികൾ ആചാരങ്ങൾ ചോദ്യം ചെയ്യില്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്ന വാദത്തിനിടെ ആവർത്തിച്ചു.