Hivision Channel

Local News

സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ഇന്ന് പവന് 480 രൂപയാണ് കുറഞ്ഞത്

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ഇന്ന് പവന് 480 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 66000 ത്തിനു താഴെയെത്തി. ഇന്നലെ പവന് 200 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വിപണി വില 65,800 രൂപയാണ്. ഏപ്രില്‍ 4 മുതല്‍ സ്വര്‍ണവില ഇടിഞ്ഞിട്ടുണ്ട്. വെറും നാല് ദിവസംകൊണ്ട് 2,680 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 8225 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6745 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 102 രൂപയാണ്.

ഏപ്രിലിലെ സ്വര്‍ണവില ഒറ്റനോട്ടത്തില്‍

ഏപ്രില്‍ 1 – ഒരു പവന്‍ സ്വര്‍ണത്തിന് 680 രൂപ ഉയര്‍ന്നു. വിപണി വില 68,080 രൂപ
ഏപ്രില്‍ 2 – സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 68,080 രൂപ
ഏപ്രില്‍ 3 – ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ ഉയര്‍ന്നു. വിപണി വില 68,480 രൂപ
ഏപ്രില്‍ 4 – ഒരു പവന്‍ സ്വര്‍ണത്തിന് 1280 രൂപ കുറഞ്ഞു. വിപണി വില 67,200 രൂപ
ഏപ്രില്‍ 5 – ഒരു പവന്‍ സ്വര്‍ണത്തിന് 720 രൂപ കുറഞ്ഞു. വിപണി വില 66,480 രൂപ
ഏപ്രില്‍ 6 – സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 66,480 രൂപ
ഏപ്രില്‍ 7 – ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 66,280 രൂപ
ഏപ്രില്‍ 8 – ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 65,800 രൂപ

നിയമസഭ പാസാക്കിയ ബില്ലുകളില്‍ 3 മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം

ദില്ലി: നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവയ്ക്കുന്ന ഗവര്‍ണമാരുടെ നടപടിക്ക് തടയിട്ട് സുപ്രീംകോടതി. ഗവര്‍ണര്‍ക്ക് ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ കോടതി സമയപരിധി നിശ്ചയിച്ചു. ബില്ലുകളില്‍ പരമാവധി മൂന്ന് മാസത്തിനുള്ളില്‍ ഇനി തീരുമാനം എടുക്കണം. ബില്ലുകള്‍ വീണ്ടും പാസാക്കി നിയമസഭ തിരിച്ച് അയച്ചാല്‍ പരമാവധി ഒരു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം. ബില്ല് തടഞ്ഞു വയ്ക്കുകയോ രാഷ്ട്രപതിക്ക് അയക്കാനായോ തീരുമാനിക്കുകയാണെങ്കില്‍ ഒരു മാസത്തിനകം ഗവര്‍ണര്‍ നടപടി സ്വീകരിക്കണം. അനുച്ഛേദം 200 അനുസരിച്ച് ഗവര്‍ണറുടെ വിവേചനാധികാരം എന്നൊന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശത്തിന് അനുസരിച്ചാകണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. ഗവര്‍ണര്‍ക്കെതിരായ തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് നിര്‍ണായക ഉത്തരവ്.

ഉറങ്ങിക്കിടന്ന മകനെ മദ്യലഹരിയില്‍ വെട്ടിപ്പരിക്കേല്‍പിച്ച് അച്ഛന്‍;

കൊല്ലം: കൊല്ലം പറവൂരില്‍ അച്ഛന്‍ മകനെ വെട്ടിപ്പരിക്കേല്‍പിച്ചു. കുറുമണ്ടല്‍ സ്വദേശി രാജേഷാണ് മകന്‍ അഭിലാഷിനെ മദ്യലഹരിയില്‍ വെട്ടിപ്പരിക്കേല്‍പിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ഉറങ്ങിക്കിടന്ന മകനെ പ്രതി രാജേഷ് മദ്യലഹരിയില്‍ ആക്രമിക്കുകയായിരുന്നു. രാജേഷിനെ പരവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ അഭിലാഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

26 ലക്ഷം കുട്ടികള്‍ക്ക് 4 കിലോ വീതം അരി നല്‍കും, പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെ സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍ പഠിക്കുന്ന 26 ലക്ഷം കുട്ടികള്‍ക്ക് 4 കിലോ വീതം അരി വിതരണം ചെയ്യുന്ന പദ്ധതി മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഏകദേശം 17,313 മെട്രിക് ടണ്‍ അരിയാണ് ആകെ വിതരണം ചെയ്യുന്നത്. മഹത്തായ ഈ പദ്ധതി വിജയകരമായി നടപ്പിലാക്കുന്ന അധ്യാപകര്‍ക്കും പാചക തൊഴിലാളികള്‍ക്കും സ്‌കൂള്‍ ഭരണസമിതികള്‍ക്കും മാതാപിതാക്കള്‍ക്കും എല്ലാ ഉദ്യോഗസ്ഥര്‍ക്കും മന്ത്രി നന്ദി അറിയിച്ചു. പട്ടം ഗേള്‍സ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ചാണ് ഉദ്ഘാടന ചടങ്ങ് നടന്നത്.

”പി എം പോഷണ്‍ പദ്ധതി ഒരു കേന്ദ്രാവിഷ്‌കൃതമായ പദ്ധതി ആണെങ്കിലും കേരളത്തില്‍ നിലവില്‍ വളരെ പ്രതീക്ഷയോടെയും ഊര്‍ജത്തോടെയുമാണ് നടപ്പിലാക്കുന്നത്. വിദ്യാര്‍ത്ഥികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയുള്ള കേന്ദ്ര സംസ്ഥാന പങ്കാളിത്തത്തോടെ ഓരോ വര്‍ഷവും ഇതിന് വിഹിതം അനുവദിക്കപ്പെടുന്നു. അച്ചാറോ രസമോ മാത്രം ഉച്ചഭക്ഷണത്തോടൊപ്പം നല്‍കുന്ന കാലം കടന്നുപോയി. പയര്‍വര്‍ഗ്ഗങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തി പോഷകമൂല്യം ഉറപ്പാക്കിയ ഉച്ചഭക്ഷണ മെനുവാണ് ഇന്ന് കുട്ടികള്‍ക്ക് ലഭ്യമാകുന്നത്. 2,200 സ്‌കൂളുകളിലാണ് പ്രഭാതഭക്ഷണ പദ്ധതി നടപ്പിലാക്കിയത്. ഇത്തരം പദ്ധതികള്‍ക്കായി നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്” എന്ന് മന്ത്രി വി ശിവന്‍കുട്ടി പ്രസംഗത്തില്‍ പറഞ്ഞു.

റവന്യൂ അവകാശം ലഭിക്കും വരെ മുനമ്പത്തിനൊപ്പമെന്ന് രാജീവ് ചന്ദ്രശേഖര്‍

കൊച്ചി: മുനമ്പത്തെ ജനങ്ങള്‍ക്ക് റവന്യൂ അവകാശം തിരികെ ലഭിക്കുന്നത് വരെ ബിജെപി ഒപ്പം നില്‍ക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വഖഫ് നിയമ ഭേദഗതിയെ എതിര്‍ത്ത എംപിമാരുടെ നയം പ്രീണന രാഷ്ട്രീയമെന്ന് അദ്ദേഹം വിമര്‍ശിച്ചു. എസ്എഫ്‌ഐഒ വീണയെ പ്രതിയാക്കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട അദ്ദേഹം. ഗോകുലത്തിലെ റെയ്ഡ് രാഷ്ട്രീയപ്രേരിതമല്ല. ജബല്‍പൂരിലെ ആക്രമണത്തിന് പിന്നില്‍ ക്രിമിനലുകളാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യ ചരിത്രത്തിലെ നാഴികക്കല്ലാണ് വഖഫ് ഭേദഗതി ബില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കേരളത്തിലെ ജനപ്രതിനിധികള്‍ അവഗണിച്ച മുനമ്പം സമരത്തിന്റെ അനുരണനങ്ങള്‍ ദില്ലിയിലെത്തി. അതിന്റെ അടിസ്ഥാനത്തിലുള്ള നിയമ ഭേദഗതി ജനാധിപത്യത്തിന്റെ ശക്തിയാണ് തെളിയിക്കുന്നത്. പ്രീണന രാഷ്ട്രീയത്തെ പിന്തുണയ്ക്കാനാണ് കേരളത്തിലെ എം പി മാര്‍ ശ്രമിച്ചതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം മുനമ്പത്തെ ജനങ്ങള്‍ക്ക് അവരുടെ റവന്യു അവകാശങ്ങള്‍ കിട്ടുമെന്നും പറഞ്ഞു.

നാണമില്ലാത്ത നുണ പറയുകയാണ് ഇന്‍ഡി സഖ്യ എം പിമാര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്നുള്ള പ്രതിപക്ഷ എംപിമാര്‍ അവരുടെ ഉത്തരവാദിത്വങ്ങള്‍ മറന്നു. മുനമ്പത്തെ ജനങ്ങള്‍ക്ക് അവരുടെ റവന്യു അവകാശങ്ങള്‍ കിട്ടും വരെ ബിജെപി കൂടെയുണ്ടാകും. മുനമ്പത്തിന്റെ റവന്യു അവകാശം ലഭിക്കാന്‍ സമയ പരിധി പറയാന്‍ കഴിയുമോയെന്ന ചോദ്യത്തോട് കേരളത്തില്‍ ഒരു എന്‍ഡിഎ മുഖ്യമന്ത്രിയായിരുന്നെങ്കില്‍ കൃത്യമായ സമയം പറയാന്‍ തനിക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഇനിയും എന്തെങ്കിലും കുരുക്കിട്ടാല്‍ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

റെക്കോഡിലെത്തിയതിന് പിന്നാലെ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്.

കൊച്ചി: റെക്കോഡിലെത്തിയതിന് പിന്നാലെ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് 1280 രൂപയുടെ കുറവാണ് ഉണ്ടായത്. 67,200 രൂപയായാണ് വില കുറഞ്ഞത്. ഗ്രാമിന്റെ വിലയില്‍ 160 രൂപയുടെ കുറവാണുണ്ടായത്. 8400 രൂപയായാണ് വില കുറഞ്ഞത്.

അന്താരാഷ്ട്ര വിപണിയിലും റെക്കോഡിലെത്തിയതിന് പിന്നാലെ സ്വര്‍ണവില കുറയുകയാണ്. രണ്ട് ശതമാനം ഇടിവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. സ്‌പോട്ട് ഗോള്‍ഡിന്റെ വില 0.85 ശതമാനം ഇടിവോടെ 3,106.99 ഡോളറായി. ഈ സീസണില്‍ അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണവില റെക്കോഡായ 3,167.57 ഡോളറായി ഉയര്‍ന്നിരുന്നു.

നടന്‍ രവികുമാര്‍ അന്തരിച്ചു;

ചെന്നൈ: മലയാള സിനിമയില്‍ ഒരു കാലത്ത് നിരവധി നായക കഥാപാത്രങ്ങളെ അവതരിപ്പിച്ച മുതിര്‍ന്ന നടന്‍ രവികുമാര്‍ (71) അന്തരിച്ചു. എഴുപതുകളിലും എണ്‍പതുകളിലും ബിഗ് സ്‌ക്രീനിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു അദ്ദേഹം. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു.

മലയാളത്തിലും തമിഴിലുമായി നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഒപ്പം ടിവി പരമ്പരകളിലും അഭിനയിച്ചു. ഭൗതികശരീരം ഇന്ന് ചെന്നൈ വല്‍സരവാക്കത്തെ വീട്ടില്‍ എത്തിക്കും. സംസ്‌കാരം നാളെ.

തൃശൂര്‍ സ്വദേശികളായ കെ എം കെ മേനോന്റെയും ആര്‍ ബാരതിയുടെയും മകനാണ്. ചെന്നൈയില്‍ ആയിരുന്നു ജനനം. 1967 ല്‍ പുറത്തെത്തിയ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എം കൃഷ്ണന്‍ നായരുടെ സംവിധാനത്തില്‍ 1976 ല്‍ പുറത്തെത്തിയ അമ്മ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ ശ്രദ്ധേയ മുഖമായി മാറി രവികുമാര്‍. അനുപല്ലവി, അവളുടെ രാവുകള്‍, അങ്ങാടി അടക്കം നിരവധി ഹിറ്റുകളില്‍ അഭിനയിച്ചിട്ടുണ്ട്. അവസാനമായി അഭിനയിച്ചത് ആറാട്ട്, സിബിഐ 5 എന്നീ ചിത്രങ്ങളിലാണ്. എന്‍ സ്വരം പൂവിടും ഗാനമേ, സ്വര്‍ണ്ണ മീനിന്റെ തുടങ്ങി മലയാളി തലമുറകളിലൂടെ കേട്ടാസ്വദിക്കുന്ന പല നിത്യഹരിത ഗാനങ്ങളിലും അഭിനയിച്ചത് അദ്ദേഹമായിരുന്നു.

തെക്കന്‍ കേരളത്തിന് മുകളില്‍ ന്യൂനമര്‍ദ്ദ പാത്തി, ഏപ്രില്‍ 6 വരെ ശക്തമായ മഴ

തിരുവനന്തപുരം: കേരളത്തില്‍ ഏപ്രില്‍ 6 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കു കിഴക്കന്‍ അറബിക്കടലിനു മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ചക്രവാതച്ചുഴിയില്‍ നിന്നും തെക്കന്‍ കേരളത്തിന് മുകളില്‍ വരെ ന്യൂനമര്‍ദ്ദ പാത്തി രൂപപ്പെട്ടു. അതോടൊപ്പം അറബിക്കടലില്‍ നിന്നും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും വരുന്ന കാറ്റിന്റെ സംയോജന ഫലമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഇടിമിന്നലിനും സാധ്യതയുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മറ്റ് ഒന്‍പത് ജില്ലകളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാല്‍ ഈ ജില്ലകളില്‍ പ്രത്യേകമായ മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

ഹയര്‍ സെക്കന്ററി പരീക്ഷകളുടെ മൂല്യനിര്‍ണയം സമയബന്ധിതമായി പൂര്‍ത്തിയാകും

ഏപ്രില്‍ 3 ന് ആരംഭിച്ച എസ്.എസ്.എല്‍.സി/ റ്റി.എച്ച്.എസ്.എല്‍.സി/ എ.എച്ച്.എസ്.എല്‍.സി പരീക്ഷാ മൂല്യനിര്‍ണയത്തിന്റെ ആദ്യഘട്ടം ഏപ്രില്‍ 11-ാം തീയതി അവസാനിക്കും. രണ്ടാംഘട്ടം ഏപ്രില്‍ 21-ാം തീയതി ആരംഭിച്ച് ഏപ്രില്‍ 26-ാം തീയതി അവസാനിക്കും. മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു..

ഈ വര്‍ഷത്തെ പരീക്ഷാ ഉത്തരക്കടലാസ്സുകളുടെ മൂല്യനിര്‍ണ്ണയം നടത്തുന്നതിനായി സംസ്ഥാനമൊട്ടാകെ 72 കേന്ദ്രീകൃതമൂല്യനിര്‍ണ്ണയ ക്യാമ്പുകളാണ് ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 26 വരെ രണ്ട് ഘട്ടങ്ങളിലായാണ് മൂല്യനിര്‍ണ്ണയ ക്യാമ്പുകളുടെ പ്രവര്‍ത്തനം നടക്കുക.

952 അഡീഷണല്‍ ചീഫ് എക്‌സാമിനര്‍മാരെയും 8975 എക്‌സാമിനര്‍മാരെയുമാണ് സംസ്ഥാനത്തെ എല്ലാ മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലുമായി നിയോഗിച്ചിരിക്കുന്നത്. 72 ക്യാമ്പ് ഓഫീസര്‍മാര്‍, 72 ഡെപ്യൂട്ടി ക്യാമ്പ് ഓഫീസര്‍മാര്‍ 216 ഓഫീസ് ജീവനക്കാര്‍ എന്നിവരാണ് ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

ഹയര്‍സെക്കന്ററി പരീക്ഷകളുടെ മൂല്യനിര്‍ണ്ണയത്തിനായി 89 ക്യാമ്പുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഏപ്രില്‍ 3-ന് ആരംഭിച്ച മൂല്യനിര്‍ണ്ണയം മെയ് 10-ന് അവസാനിക്കുന്ന രീതിയിലാണ് നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. മെയ് മൂന്നാം വാരത്തിനുള്ളില്‍ എസ് എസ് എല്‍ സി,ഹയര്‍ സെക്കന്ററി പരീക്ഷകളുടെ ഫലപ്രഖ്യാപനം നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ്.

സിപിഐ ഇരിട്ടി ബ്രാഞ്ച് സമ്മേളനം

ഇരിട്ടി:കേരളത്തില്‍ 61 ഡാമുകള്‍ക്കു ഇരു കരകളിലും 120 മീറ്റര്‍ ദൂരം ബഫര്‍ സോണായി പ്രഖ്യാപിച്ചത്
പുനഃപ്പരിശോധിക്കണമെന്ന് സിപിഐ ഇരിട്ടി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. പഴശ്ശി ജലസേചന പദ്ധതിയെചുറ്റിയുള്ള സ്വന്തം സ്ഥലത്തു ജനങ്ങള്‍ നിര്‍മിച്ചു വരുന്ന, ഭാവിയില്‍ നിര്‍മ്മിക്കാനിരിക്കുന്ന വീടുകള്‍ക്ക് ബഫര്‍ സോണ്‍ ഭീഷണിയായിട്ടുണ്ട്.
ഇരിട്ടി വിശ്വശ്രീ കലാക്ഷേത്രം ഹാളില്‍ വെച്ച് നടന്ന സിപിഐ ഇരിട്ടി ബ്രാഞ്ച് സമ്മേളനം സി രാജന്റെ അധ്യക്ഷതയില്‍ ഷിജിത് വായന്നൂര്‍ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി പായം ബാബുരാജ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എന്‍ വി രവീന്ദ്രന്‍, ചാവശ്ശേരി ലോക്കല്‍ സെക്രട്ടറി കെ പി പദ്മനാഭന്‍, ഡോ ജി ശിവരാമകൃഷ്ണന്‍,ബെന്നി പാലക്കല്‍, ഇ രവി എന്നിവര്‍ സംസാരിച്ചു.
പുതിയ ബ്രാഞ്ച് സെക്രട്ടറിയായി ഡോ ജി ശിവരാമകൃഷ്ണനെയും അസി : സെക്രട്ടറിയായി സി രാജനെയും തിരഞ്ഞെടുത്തു.