കൊണ്ടോട്ടി പെരിയമ്പലത്ത് വാഹനാപകടത്തില്‍ രണ്ട് മരണം. ട്രാവലറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രാവലര്‍ ഡ്രൈവര്‍ രാജേഷ്, ട്രാവലറിലെ യാത്രക്കാരിയായ രമണി എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. പത്ത് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ ട്രാവലര്‍ പൂര്‍ണ്ണമായും തകര്‍ന്നു. അപകടത്തില്‍ പരിക്കേറ്റ എല്ലാവരേയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
പാലക്കാട് കൊല്ലങ്കോട് പയ്യല്ലൂരില്‍ നിന്നും കൊട്ടിയൂര്‍ക്ക് പോകുന്ന സംഘം സഞ്ചരിച്ച ട്രാവലര്‍ ആണ് അപകടത്തില്‍ പെട്ടത്. 28 പേര്‍ ട്രാവലറില്‍ ഉണ്ടായിരുന്നു. യാത്രക്കാരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ് ഉണ്ടായിരുന്നത്.
കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം സിബിഐയ്ക്ക് വിട്ടു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കുടുംബത്തിന്റെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു. മൂത്ത മകള്‍ നിരഞ്ജനയ്ക്ക് ആശ്രിത നിയമനം നല്‍കും. അന്വേഷണത്തിനായി വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള നടപടികളും ഇന്നുണ്ടാകുമെന്നാണ് വിവരം.
സിപിഐഎമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയ നവീന്‍ ബാബുവിന്റെ മരണമാണ് യുഡിഎഫ് സര്‍ക്കാര്‍ ആദ്യമായി സിബിഐക്ക് വിടുന്ന കേസ്. പൊലീസ് അന്വേഷണത്തില്‍ കുടുംബം അതൃപ്തി പ്രകടിപ്പിച്ചു കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചു വിഞ്ജാപനമിറക്കാനുള്ള സര്‍ക്കാര്‍ നീക്കം. ഇനി സിബിഐയാണ് കേസില്‍ തീരുമാനമെടുക്കേണ്ടത്. സിബിഐ അന്വേഷണം നല്ല രീതിയില്‍ പോകുമെന്ന് പ്രതീക്ഷിക്കുന്നതായി നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചിരുന്നു.
സിബിഎസ്ഇ പുനര്‍മൂല്യനിര്‍ണ്ണയ പോര്‍ട്ടലിന്റെ പേയ്മെന്റ് സംവിധാനത്തില്‍ സൈബര്‍ ആക്രമണം ഉണ്ടായതായി സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍. അപേക്ഷ നല്‍കാന്‍ ശ്രമിച്ച അമ്പത് വിദ്യാര്‍ഥികളെ ബാധിച്ചതായും സ്ഥിരീകരണം. എച്ച്ഡിഎഫ്സി പേയ്മെന്റ് ഗേറ്റ്വേയുമായി സംയോജിപ്പിച്ച പോര്‍ട്ടലുമായി ബന്ധപ്പെട്ടതാണ് സൈബര്‍ ആക്രമണം ഉണ്ടായത്.
മദ്രാസ് കാണ്‍പൂര്‍ ഐഐടികളില്‍ നിന്നുള്ള വിദഗ്ധര്‍ പോര്‍ട്ടലിന്റെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍ മൂല്യനിര്‍ണയത്തിനുള്ള പോര്‍ട്ടല്‍ നാളെ തുറക്കും. സിബി എസ് ഇ വെബ്ബ് സൈറ്റ് തകരാര്‍ സംബന്ധിച്ച്, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ സാങ്കേതിക അവലോകനം ഐഐടി മദ്രാസിലെയും ഐഐടി കാണ്‍പൂരിലെയും സംഘം ആരംഭിച്ചു.പരിശോധനയ്ക്കുശേഷം സിബിഎസ്ഇക്ക് രഹസ്യ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
അതിനിടെ സാങ്കേതിക തകരാറ് മൂലം യു.ജി കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് പരീക്ഷ എഴുതാന്‍ സാധിക്കാത്ത 3765 വിദ്യാര്‍ഥികള്‍ക്ക് വീണ്ടും അവസരം ലഭിക്കും. പരീക്ഷയുടെ ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡറായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ ഭാഗത്ത് നിന്നാണ് പ്രശ്‌നം ഉണ്ടായത്. രാവിലെ രണ്ടുമണിക്കൂര്‍ നേരം തടസം അനുഭവപ്പെട്ടിരുന്നു. പുതിയ തീയതി എന്‍ടിഎ ഉടന്‍ അറിയിക്കും.
കണ്ണൂര്‍: കേള്‍വി പരിമിതി അനുഭവിക്കുന്ന നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യമായി കേള്‍വിശക്തി വീണ്ടെടുത്ത് നല്‍കുന്ന ശ്രുതിസ്പര്‍ശം പദ്ധതിയുമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസ്. ആശുപത്രിയില്‍ പുതുതായി ആരംഭിക്കുന്ന അത്യാധുനിക കോക്ലിയര്‍-ഹിയറിങ് എയ്ഡ് ക്ലിനിക്കിന്റെ പ്രവര്‍ത്തനാരംഭത്തോടനുബന്ധിച്ച് അര്‍ഹരായവര്‍ക്ക് സൗജന്യ നിരക്കില്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയയും അതോടൊപ്പം 20 പേര്‍ക്ക് ഹിയറിങ്ങ് എയ്ഡും സൗജന്യമായി നല്‍കുമെന്ന് ആസ്റ്റര്‍ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. അനൂപ് നമ്പ്യാരും ആശുപത്രി അധികൃതരും ചേര്‍ന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ശ്രുതിസ്പര്‍ശം പദ്ധതിയിലൂടെ അര്‍ഹരായവരെ കണ്ടെതുന്നതിനായി ആസ്റ്റര്‍ മിംസിലെ ഇ.എന്‍.ടി വിഭാഗത്തിന്റെ നേതൃത്വത്തില്‍ 20 ദിവസം നീണ്ടുനില്‍ക്കുന്ന പ്രത്യേക നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കും. ഇ.എന്‍.ടി വിഭാഗം ഡോ. രാമകൃഷ്ണന്‍ വി, ഡോ. അക്ഷയ് വി കെ , ഡോ. വിഷ്ണുദാസ് ടി വി എന്നിവരുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ വെച്ച് നടക്കുന്ന ക്യാമ്പില്‍ വിശദമായ പരിശോധനകള്‍ക്ക് ശേഷമായിരിക്കും അര്‍ഹരായവരെ ശസ്ത്രക്രിയയ്ക്കും ഹിയറിങ്ങ് എയ്ഡും നല്‍കുന്നതിനായി തിരഞ്ഞെടുക്കുക. കണ്ണൂര്‍ ആസ്റ്റര്‍ മിംസ് വിഭാവനം ചെയ്ത പദ്ധതിയില്‍ ആസ്റ്റര്‍ വോളന്റിയേഴ്‌സും ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായാണ് നടപ്പിലാക്കുന്നത്.
സാമ്പത്തിക പ്രതിസന്ധികള്‍ കാരണമോ കൃത്യമായ ചികിത്സയുടെ അഭാവം കൊണ്ടോ കേള്‍വിശക്തി വീണ്ടെടുക്കാന്‍ കഴിയാതെ പോയവര്‍ക്ക് കേള്‍വി തിരിച്ചുനല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ശ്രുതിസ്പര്‍ശം പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക സംവിധാനങ്ങളിലൂടെ വിദഗ്ധ പരിചരണം സാധാരണക്കാരിലേക്ക് കൂടി എത്തിക്കാന്‍ സാധിച്ചതില്‍ വലിയ അഭിമാനമുണ്ടെന്ന് സി.ഒ.ഓ ഡോ. അനൂപ് നമ്പ്യാര്‍ പറഞ്ഞു.
നിശബ്ദതയില്‍ നിന്ന് ശബ്ദത്തിന്റെ പുതുലോകത്തേക്ക് കേള്‍വി വൈകല്യമുള്ളവരെ ശ്രുതിസ്പര്‍ശം പദ്ധതിയിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ സാധിക്കുമെന്ന് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന കുടുംബങ്ങള്‍ക്ക് താങ്ങാനാവാത്ത ചികിത്സാച്ചെലവുകള്‍ പൂര്‍ണ്ണമായും സൗജന്യമാക്കുന്നത് വഴി കൃത്യമായ ആരോഗ്യപരിപാലനം സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം എന്ന് ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജര്‍, മുഹമ്മദ് ഹസീം കെ വി പറഞ്ഞു.
01 ജൂണ്‍ 2026 മുതല്‍ 20 ജൂണ്‍ 2026 വരെ നീണ്ടുനില്‍ക്കുന്ന പരിശോധനാ ക്യാമ്പിന്റെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക.+91 62352 34000
ഡോ. അനൂപ് നമ്പ്യാര്‍, ഡോ. സുപ്രിയ രഞ്ജിത്, ഡോ രാമകൃഷ്ണന്‍ വി, ഡോ അക്ഷയ് വി കെ, മുഹമ്മദ് ഹസീം കെ വി തുടങ്ങിയവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന കാത്തിരിപ്പിന് ഇന്ന് അവസാനമായേക്കും. വൈകിട്ട് ഏഴ് മണിക്ക് മുഖ്യമന്ത്രിയെ കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് വിവരം. ഡൽഹിയിലേക്ക് വിളിപ്പിച്ച മുൻ കെപിസിസി അധ്യക്ഷന്മാരും മുതിർന്ന നേതാക്കളും വർക്കിംഗ് പ്രസിഡന്റുമാരുമായി ഹൈക്കമാൻഡ് ഉടൻ ചർച്ച നടത്തുംമുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ പാർട്ടിയ്ക്കുള്ളിലും മുന്നണിയിലും അതൃപ്തി ശക്തമാകുന്നതിനാൽ, ഇനി പ്രഖ്യാപനം വൈകേണ്ടെന്നാണ് ധാരണ. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അവകാശവാദമുന്നയിക്കുന്ന കെ സി വേണുഗോപാലും വി ഡി സതീശനും രമേശ് ചെന്നിത്തലയും പ്രതീക്ഷയിലാണ്.കെ സുധാകരൻ, കെ മുരളീധരൻ, വി എം സുധീരൻ, ഷാഫി പറമ്പിൽ,എ പി അനിൽകുമാർ,പിസി വിഷ്ണുനാഥ്,തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർ രാഹുൽഗാന്ധിയുമായും മല്ലികാർജുൻ ഖാർഗെയുമായും ആശയവിനിമയം നടത്തും. മുഖ്യമന്ത്രിയെ സംബന്ധിച്ച സംസ്ഥാനത്തെ പൊതുവികാരം വിലയിരുത്താൻ ഹൈക്കമാൻഡ് കേരളത്തിലേക്ക് അയച്ച രഹസ്യനിരീക്ഷകർ ഇന്ന് റിപ്പോർട്ട് നൽകിയേക്കും.
കണ്ണൂർ: ന്യൂഡൽഹിയിൽ നടന്ന മൂന്നാമത് നാഷണൽ സ്ട്രോക്ക് കോൺക്ലേവിൽ ഇരട്ട നേട്ടവുമായി കണ്ണൂർ ആസ്റ്റർ മിംസ്. വോയ്സ് ഓഫ് ഹെൽത്ത് കെയറും ഇന്ത്യൻ സ്ട്രോക്ക് അസോസിയേഷനും സംയുക്തമായി ഏർപ്പെടുത്തിയ സ്ട്രോക്ക് ഇന്നൊവേഷൻസ് ആൻഡ് എക്സലൻസ് അവാർഡ്‌സിൽ ദക്ഷിണേന്ത്യയിലെ മികച്ച സ്ട്രോക്ക് കെയർ ഡെലിവറി ടീം ആയി കണ്ണൂർ ആസ്റ്റർ മിംസിലെ സ്ട്രോക്ക് വിഭാഗം തിരഞ്ഞെടുക്കപ്പെട്ടു. സ്ട്രോക്ക് ചികിത്സാ രംഗത്തെ മികച്ച സേവനങ്ങൾക്ക് ലഭിച്ച ഈ അംഗീകാരത്തിന് പുറമെ, ദക്ഷിണേന്ത്യയിലെ മികച്ച സ്ട്രോക്ക് ന്യൂറോളജിസ്റ്റിനുള്ള വ്യക്തിഗത പുരസ്കാരത്തിന് ആശുപത്രിയിലെ ന്യൂറോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. സൗമ്യ സി.വി. അർഹയായി. ഡൽഹിയിൽ നടന്ന ചടങ്ങിൽ ആരോഗ്യരംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ പുരസ്കാരങ്ങൾ സമ്മാനിച്ചു.
സ്ട്രോക്ക് ബാധിച്ച രോഗികൾക്ക് ആദ്യ മണിക്കൂറുകളിൽ നൽകുന്ന ചികിത്സ അവരുടെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിൽ നിർണ്ണായകമാണ്. ഡോ. സൗമ്യ സി.വി.യുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഈ മേഖലയിൽ നടത്തുന്ന നൂതനമായ ഇടപെടലുകളും സങ്കീർണ്ണമായ കേസുകളിൽ നേടിയ വിജയവുമാണ് പുരസ്കാരത്തിന് അർഹമാക്കിയത്. അത്യാധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗവും ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരുടെ കൃത്യതയാർന്ന ഏകോപനവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ജൂറി വിലയിരുത്തി.
മികച്ച നിലവാരമുള്ള ചികിത്സയിലൂടെയും രോഗീസൗഹൃദ സമീപനത്തിലൂടെയും ജനങ്ങളുടെ വലിയ വിശ്വാസം നേടിയെടുക്കാൻ ആശുപത്രിക്ക് സാധിച്ചിട്ടുണ്ട്. സ്ട്രോക്ക് ചികിത്സയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ലഭിച്ച വലിയൊരു സാക്ഷ്യപത്രമാണ് ഈ ദേശീയ പുരസ്കാരങ്ങൾ. ഗുണനിലവാരവും മികച്ച സേവനവും മുൻനിർത്തി ലഭിച്ച ഈ അംഗീകാരം വരും നാളുകളിൽ കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ കരുത്തുനൽകുന്നതാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
നേരിട്ടത് അപ്രതീക്ഷിത തിരിച്ചടിയാണെന്നും പരാജയത്തിന്റെ ഉത്തരവാദിത്വം പിണറായി വിജയനിൽ കെട്ടിവയ്ക്കാൻ ആകില്ലെന്നും വി കെ സനോജ്. ജില്ലയിൽ വിമതർ ജയിച്ചത് കൊണ്ട് പാർട്ടി തകരില്ല. അതിജീവിക്കും. കോൺഗ്രസ് തരംഗത്തിൽ ഇടതുപക്ഷ വോട്ടുകൾ നഷ്ടമായി. മട്ടന്നൂരിലും വോട്ട് കുറഞ്ഞത് യുഡിഎഫ് തരംഗത്തിലാണെന്നും വി കെ സനോജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.പയ്യന്നൂരും തളിപ്പറമ്പിലും സംഘടന പ്രശ്നങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. വ്യക്തികേന്ദ്രീകൃത പ്രചാരണം തിരിച്ചടി ഉണ്ടാക്കി എന്ന വാദം പിണറായി വിജയനെ ലക്ഷ്യമിട്ടാണ്. പുതിയ സർക്കാർ ജനവിരുദ്ധ നയങ്ങൾ സ്വീകരിച്ചാൽ ഡിവൈഎഫ്ഐ സമര രംഗത്ത് ഉണ്ടാകുമെന്നും വി കെ സനോജ് പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ യുഡിഎഫിന് വോട്ട് ചെയ്ത ജനങ്ങളെ രൂക്ഷമായി വിമർശിച്ച് സിപിഎം നേതാവ് എം.എം. മണി. യുഡിഎഫിന് വോട്ട് ചെയ്ത ആളുകൾ വിഡ്ഢികളാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ജനങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടതുകൊണ്ടാണ് ഇടതുമുന്നണിക്ക് പരാജയം സംഭവിച്ചത്. സംസ്ഥാനതലത്തിൽ ഉണ്ടായ തിരിച്ചടി ഇടുക്കിയിലും പ്രതിഫലിച്ചുവെന്നും വോട്ട് കുറഞ്ഞുപോയത് വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ തിരിച്ചടിയാണ് ലഭിച്ചതെന്നും അദ്ദേഹം സമ്മതിച്ചു.
പരാജയത്തിൽ തളരില്ലെന്നും മുണ്ടും മടക്കി കുത്തി വീണ്ടും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം എന്നത് തിരഞ്ഞെടുപ്പിനെ മാത്രം അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന പാർട്ടിയല്ലെന്നും നിരവധി പ്രവർത്തനങ്ങളിൽ ഒന്ന് മാത്രമാണ് തിരഞ്ഞെടുപ്പെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഞങ്ങൾ തോറ്റു എന്നുള്ളത് ശരിതന്നെ, അതിപ്പോ ഇല്ലെന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ. വോട്ട് കുറഞ്ഞുപോയി ഞങ്ങൾ തോറ്റു. ഞങ്ങൾക്ക് ശക്തമായി തിരിച്ചടി തന്നെയാ വന്നതെന്നാണ് ഞാൻ കാണുന്നത്. പിന്നെ ഒരു കാര്യം നിങ്ങൾ മനസ്സിലാക്കിക്കോ ഞങ്ങൾ തിരഞ്ഞെടുപ്പിനെ അടിസ്ഥാനപ്പെടുത്തി മാത്രം പ്രവർത്തിക്കുന്ന പാർട്ടിയല്ല. ഞങ്ങളുടെ നിരവധി പ്രവർത്തനങ്ങളിൽ ഒരെണ്ണമാണ് തിരഞ്ഞെടുപ്പ്. സംസ്ഥാനതലത്തിൽ വന്ന തിരിച്ചടിയാണ് ഇടുക്കി ജില്ലയിൽ ഉണ്ടായത്. അല്ലാതെ ഉടുമ്പഞ്ചോലയിൽ പ്രത്യേകമുണ്ടായ ഒന്നല്ല ഈ മാറ്റം.’
‘ഒരു തിരഞ്ഞെടുപ്പ് തോറ്റതിനെ അടിസ്ഥാനപ്പെടുത്തി ഞങ്ങളെ വിലയിരുത്തേണ്ട. ഞങ്ങൾ മുണ്ടും മടക്കി കുത്തി ഇനി ഇറങ്ങി പ്രവർത്തനം സംഘടിപ്പിക്കും. ഇതിനെ എല്ലാം ഞങ്ങൾ നേരിടും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. അവർക്ക് വോട്ട് ചെയ്ത ആളുകൾ വിഡഢികളാ. കാരണം തിരഞ്ഞെടുപ്പിന് മുമ്പ് വോട്ട് പെട്ടിക്കകത്താകുന്നതിനു മുമ്പ് തന്നെ മുഖ്യമന്ത്രി ചർച്ച തുടങ്ങിയ ഒരു പാർട്ടിയെ പറ്റി എന്നാ പറയാനാ. ഇനി അവന്മാരെന്നാ ഉണ്ടാക്കാൻ പോകുന്നേന്ന് അറിയില്ല. നാറാൻ പോകുവാ നാടുമുഴുവൻ’. അദ്ദേഹം പറഞ്ഞു.