Hivision Channel

Local News

കൊട്ടിയൂരിൽ ഭാരത പ്രകൃതി കൃഷി പദ്ധതി പ്രകാരം പരിശീലന പരിപാടി നടത്തി

കൊട്ടിയൂർ:കേരള കാർഷിക വികസന കാർഷക ക്ഷേമ വകുപ്പ് കൃഷിഭവൻ കൊട്ടിയൂരിൻ്റെ ആഭിമുഖ്യത്തിൽ നവകേരള സദസിൻ്റെ ഭാഗമായി ഭാരത പ്രകൃതി കൃഷി പദ്ധതി പ്രകാരം പരിശീലന പരിപാടി നടത്തി.ഔഷധ സസ്യങ്ങളും മാർക്കറ്റിംഗും എന്ന വിഷയത്തെ ആസ്‌പദമാക്കി നടത്തിയ പരിശിലനപരിപാടിയിൽ പ്രശസ്ത പ്രകൃതി ചികിൽസകൻ എൻ.ഇ.പവിത്രൻ ഗുരുക്കൾ ക്ലാസെടുത്തു. കൃഷി ഓഫീസർ എ.അപർണ പരിപാടി ഉൽഘാടനം നടത്തി. കൃഷി അസിസ്റ്റൻറ് റെജി, ഡോ. ചാർളി എന്നിവർ സംസാരിച്ചു

തലശേരി കോടതിയില്‍ ഇന്ന് പകര്‍ച്ചവ്യാധി പ്രതിരോധ വിദഗ്ധസംഘം പരിശോധന നടത്തും

തലശേരി കോടതിയില്‍ ഇന്ന് പകര്‍ച്ചവ്യാധി പ്രതിരോധ വിദഗ്ധസംഘം പരിശോധന നടത്തും. തലശേരി കോടതിയിലെ ജഡ്ജിമാര്‍ക്കും ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കും സിക വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പരിശോധന. എട്ട് പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. കൂടുതല്‍പേരില്‍ സമാനരോഗ രോഗലക്ഷണങ്ങള്‍ കാണുന്ന സാഹചര്യത്തിലാണ് പരിശോധന. കൂടുതല്‍ രക്ത-സ്രവ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കും.

ജില്ലാ കോടതി സമുച്ചയത്തിലെ മൂന്ന് കോടതികളിലെ ജീവനക്കാര്‍ക്കും കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ക്കും രണ്ട് ജഡ്ജിമാര്‍ക്കുമാണ് ശാരീരികപ്രശ്നങ്ങളുണ്ടായത്. നൂറോളം പേര്‍ അസുഖബാധിതരായ സാഹചര്യത്തില്‍ മൂന്ന് കോടതികള്‍ അടച്ചിട്ടിരുന്നു.

ഈഡിസ് വിഭാഗത്തിലുള്ള കൊതുകകളാണ് സിക വൈറസ് പരത്തുന്നത്. വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കൊതുകുനശീകരണം അടക്കമുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം ജീവന്‍ കൊടുത്തും നിലനിര്‍ത്തും; സര്‍വകക്ഷിയോഗം പ്രമേയം പാസാക്കി

കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. യോഗത്തില്‍ ഐകകണ്ഠേന പ്രമേയം പാസാക്കി. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം ജീവന്‍ കൊടുത്തും നിലനിര്‍ത്തും അതാണ് കേരളത്തിന്റെ പാരമ്പര്യം എന്നാണ് പ്രമേയത്തിലുള്ളത്.

സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ അസഹിഷ്ണുതയുള്ളവര്‍ ശ്രമിക്കുന്നുണ്ട്. അവരുടെ ഒറ്റപ്പെട്ട ശ്രമങ്ങളെ കേരളം അതിജീവിക്കും. സ്പര്‍ദ്ധ വളര്‍ത്താനുള്ള ഇത്തരം നീക്കങ്ങളെ സമൂഹം മുളയിലെ നുള്ളി കളയണം. ഒറ്റപ്പെട്ട സംഭവങ്ങളെ മുന്‍നിര്‍ത്തി കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം തകര്‍ക്കാനും ശ്രമം നടക്കുന്നുണ്ട്. രാജ്യവിരുദ്ധവും സമൂഹവിരുദ്ധവുമായ ദുഷ്ടലാക്ക് തിരിച്ചറിയാനുള്ള ജാഗ്രത ഓരോ മനുഷ്യനും ഉണ്ടാകണമെന്നും പ്രമേയത്തില്‍ പറയുന്നു.

ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ മെഡൽ വാരിക്കൂട്ടി  പേരാവൂർ സ്വദേശി രഞ്ജിത്ത് മാക്കുറ്റി

ദുബായ് അൽവാസൽ സ്റ്റേഡിയത്തിൽ വെച്ച് ഒക്ടോബർ 27 മുതൽ 29 വരെ നടന്ന ഇന്റർ നാഷ്ണൽ മാസ്റ്റേഴ്സ് അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ രഞ്ജിത്ത് മാക്കുറ്റിക്ക് മൂന്ന് മെഡൽ.1500 മീറ്റർ ഓട്ടത്തിൽ സ്വർണ്ണ മെഡലും 5000 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡലും,10000 മീറ്റർ ഓട്ടത്തിൽ വെങ്കല മെഡലും സ്വന്തമാക്കി തന്റെ ആദ്യ ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ മെഡൽ വാരിക്കൂട്ടി  പേരാവൂർ ജനതയക്ക് അഭിമാനം ആയിമാറിയിരിക്കുയാണ് രഞ്ജിത് മാക്കുറ്റി. പേശി വലിവിനെ തുടർന്ന് 800 മീറ്റർ ഓട്ടത്തിലും,4400 റിലേയിലും പങ്കെടുക്കാൻ കഴിഞ്ഞില്ല.നിരവധി ഇന്റർ നാഷ്ണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല എന്നാൽ ഈകുറി സഹപാടികളുടെയും നാട്ടുകാരുടെയും പിന്തുണയിൽ ആണ് ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോയ രഞ്ജിത് ദുബായിലും മെഡൽ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ 3 മെഡൽ നേടാൻ കഴിഞ്ഞതും, ഇന്ത്യക്കായി കളിക്കാൻ കഴിഞ്ഞതിലും അഭിമാനിക്കുന്നു എന്നും, ഇന്ത്യക്ക് വേണ്ടി കളിക്കുക എന്നത് തന്റെ വലിയ സ്വപനം ആയിരുന്നു എന്നും രഞ്ജിത് പറഞ്ഞു.നിരവധി സംസ്ഥാന, ദേശിയ മെഡൽ രഞ്ജിത് നേടിയിട്ടുണ്ട്. പേരാവൂർ ചെവിടിക്കുന്ന്  സ്വദേശി ആണ് മാക്കുറ്റി അനന്തൻ, നാരായണി ദമ്പതികളുടെ മകൻ ആണ് ഭാര്യ രമ്യാ, ദേശിയ അമ്പെയത് താരങ്ങൾ ആയ അനുരഞ്ജ്, അനുനന്ദ് മക്കൾ ആണ്.

ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഗവേഷക വിദ്യാർത്ഥി മരിച്ചു.

ഇരിട്ടി: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഗവേഷക വിദ്യാര്‍ത്ഥി മരിച്ചു.ഉളിക്കല്‍ കോക്കാടിലെ ഗൗരി സദനത്തില്‍
റിട്ട. അധ്യാപകന്‍ രാമചന്ദ്രന്‍ മാസ്റ്ററുടെയും, ഉളിക്കല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പടുവിലാന്‍ ഗൗരി ടീച്ചറുടെയും മകന്‍ പി.ആശിഷ് ചന്ദ്ര (26) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.
ജൂനിയര്‍ റിസേര്‍ച്ച് ഫെല്ലോഷിപ്(ജെ ആര്‍ ഫ്) നേടി
ഫിസിക്‌സില്‍ പി എച്ച് ഡി വിദ്യാര്‍ത്ഥിയായിരുന്നു പി. ആശിഷ് ചന്ദ്ര.വ്യാഴാഴ്ച രാവിലെ ഉളിക്കല്‍ കോക്കാടിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം 10 മണിക്ക് പരിക്കളം കയനിയില്‍ തറവാട്ട് വീട്ടുവളപ്പില്‍ സംസ്‌കരിക്കും

കഞ്ചാവ് കൈവശം വച്ച് കടത്തിക്കൊണ്ടുവന്ന ദമ്പതികൾ പേരാവൂർ എക്‌സൈസ് പിടിയിൽ

യുവാക്കൾക്കും വിദ്യാർത്ഥികൾക്കും വില്പന നടത്താനായി കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ടുവന്ന വയോധിക ദമ്പതികളെ പേരാവൂർ എക്സൈസ് പിടികൂടി എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു.
കൊട്ടിയൂർ ചുങ്കക്കുന്ന് പൊട്ടൻതോട് സ്വദേശി പാണ്ടിമാക്കൽ വീട്ടിൽ ബാലൻ പി കെ , ഭാര്യ ശാരദ എന്നിവരാണ് മാനന്തവാടിയിൽ നിന്ന് കെഎസ്ആർടിസി ബസിൽ കടത്തിക്കൊണ്ടുവന്ന നാനൂറ്റിപ്പത്ത് ഗ്രാം കഞ്ചാവുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായത്.

ചൊവ്വാഴ്ച രാവിലെ പേരാവൂർ ചെവിടിക്കുന്ന് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കെഎസ്ആർടിസിയിൽ ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ഇവർ പിടിയിലായത്. എക്സൈസ് പ്രിവന്റീവ് ഓഫീസർ എം പി സജീവൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ എൻ പത്മരാജൻ, പ്രിവന്റീവ് ഓഫീസർ ജയിംസ് സി എം, സിവിൽ എക്സൈസ് ഓഫിസർ ശിവദാസൻ പി എസ്, വനിത സിവിൽ എക്സൈസ് ഓഫിസർ ഷീജ കാവളാൻ എന്നിവർ പങ്കെടുത്തു. 2019ൽ 500 ഗ്രാം കഞ്ചാവുമായി പേരാവൂർ എക്സൈസ് പിടികൂടി റിമാൻ്റ് ചെയ്തതുൾപ്പെടെ നിരവധി കഞ്ചാവ് കേസുകളിൽ ഈ ദമ്പതികൾ പ്രതികളാണ്. ഇവരെ കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി.

അമിത വേഗത്തിൽ വന്ന ബൈക്കിടിച്ച് പോലീസുകാരനുൾപ്പെടെ രണ്ടു പേർക്ക് പരിക്ക്.

കേളകം: ഇരട്ടത്തോടിൽ റോഡരികിൽ നിൽക്കുകയായിരുന്ന
കേളകം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ എം.വി.ജിജേഷ്, ചുങ്കക്കുന്ന് സ്വദേശി ഷാജു വട്ടക്കുന്നേൽ
എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും തലശ്ശേരിയിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച രാത്രി 8:00 മണിയോടെയായിരുന്നു അപകടം.

മട്ടന്നൂര്‍ പാലോട്ടുപള്ളി എന്‍.ഐ.എസ്. സ്‌കൂളിനു സമീപം ബൈക്കിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു.

കാവുംമ്പടി അക്കരമ്മല്‍ ഞാലില്‍ മൊയ്തിന്‍ (72) ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്. അപകടത്തില്‍പ്പെട്ട മൊയ്തിനെ കണ്ണൂരിലെ സ്വാകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ വഴിമദ്ധ്യേ മരണപ്പെടുകയായിരുന്നു.
ഭാര്യ: കദീജ. മക്കള്‍: റഫീക്ക്, നൗഷാദ്, ഹനീഫ, മുഹമ്മദ്, മുനീര്‍, ശിഹാബ്. മരുമക്കള്‍: സാജിത, ജസീല, സഫിയ, ഷംന, ഷംബ്‌ന.

അടയ്ക്കാത്തോട് രാമച്ചിയിൽ ആയുധധാരികളായ അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തി

കേളകം:പഞ്ചായത്തിലെ അടയ്ക്കാത്തോട് രാമച്ചിയിൽ ആയുധധാരികളായ അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തി. രാമച്ചിയിലെ കുറിച്യ കോളനിയിലെ വേളേരി വിനീജയുടെ വീട്ടിലാണ് സംഘം എത്തിയത്. പതിനാലാം തീയതി രാത്രി 7 മണിയോടെ എത്തിയ സംഘം രാത്രി 10 മണിയോടെയാണ് മടങ്ങിയത്. ഭക്ഷണം പാകം ചെയ്തു കഴിക്കുകയും, അരിയും തേങ്ങയും മറ്റ് ആഹാരസാധനങ്ങളും ശേഖരിക്കുകയും ചെയ്തു. ഇതിനുമുമ്പും പലതവണ രാമച്ചിയിൽ മാവോയിസ്റ്റ് സംഘം എത്തിയിട്ടുണ്ട്. സംഘത്തിൽ സ്ത്രീകൾ ഇല്ലായിരുന്നു. ആറളം വന്യജീവി ‘ സങ്കേതത്തിൽ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിതീകരിച്ച
ശേഷമാണ് രാമച്ചിയിൽ എത്തുന്നത്.
സി പി മൊയ്തീൻ, ആഷിഖ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇവർക്കെതിരെ കേളകം പോലീസ് യു എ പി എ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

ആറ് ലിറ്റർ ചാരായം ബൈക്കിൽ കടത്തികൊണ്ടു പോകുകയായിരുന്ന രണ്ട് യുവാക്കളെ പേരാവൂർ എക്സൈസ് പിടികൂടി.

പേരാവൂർ തെറ്റുവഴി പാലയാട്ടുകരി ലക്ഷം വീട് കോളനി ഭാഗത്തേക്ക് വിൽപനക്കായി മിനറൽ വാട്ടർ കുപ്പികളിൽ ചാരായം നിറച്ച് പാഷൻ ബൈക്കിൽ കടത്തി കൊണ്ടു പോകുകയായിരുന്ന രണ്ടു പേർക്കെതിരെ  പേരാവൂർ എക്സൈസ് അബ്ക്കാരി നിയമ പ്രകാരം കേസെടുത്തു. ഇവർ ബൈക്കിൽ കടത്തികൊണ്ടുവന്ന  ആറ് മിനറൽ വാട്ടർ കുപ്പികളിൽ നിന്ന് ആറ് ലിറ്റർ ചാരായം പിടികൂടി.

വെള്ളർവള്ളി പുതുശ്ശേരി പൊയിൽ സ്വദേശി  ബാബു.വി,ഇരിട്ടി പായം തന്തോട് സ്വദേശി പയറ്റുക്കാട്ടിൽ ആദർശ് എം സി  എന്നിവരാണ് അറസ്റ്റിലായത്. പാലയാട്ടുകരി മേഖലകളിൽ വില്പന നടത്താൻ KL 58 N 4580 നമ്പർ പാഷൻ ബൈക്കിൽകൊണ്ടുവന്ന ചാരായമാണ്  വെള്ളിയാഴ്ച രാത്രി തെറ്റുവഴി – പാലയാട്ടുകരി ഭാഗത്ത് വെച്ച് എക്സൈസ് ഇൻസ്പെക്ടർ എ.കെ. വിജേഷും സംഘവും പിടി കൂടിയത് .

പ്രിവന്റീവ് ഓഫീസർമാരായ എം.പി സജീവൻ, സജീവൻ തരിപ്പ. പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ജയിംസ് സി എം. സിവിൽ എക്സൈസ് ഓഫീസർമാരായ മജീദ്.കെ എ , സിനോജ്.വി എന്നിവർ പങ്കെടുത്തു. പ്രതികളെ കൂത്തുപറമ്പ് JFCM കോടതിയിൽ ഹാജരാക്കും.