Hivision Channel

Local News

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

റെഡ് അലർട്ട്

07/08/2026: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

ഓറഞ്ച് അലർട്ട്

07/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം

08/08/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മഞ്ഞ അലർട്ട്

07/08/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്

08/08/2026: തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂർ പാലക്കാട്, മലപ്പുറം

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

  • ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ ആളുകൾ തയ്യാറാവണം.
  • സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം.
  • ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
  • സ്വകാര്യ – പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.
  • ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
  • മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കേണ്ടതാണ്.
  • ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർധിക്കാനുള്ള സാധ്യത മുന്നിൽ കാണണം.
  • വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണം.
  • റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകൂറായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കേണ്ടതാണ്. തങ്ങളുടെ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പിനായി കണ്ടെത്തിയ കെട്ടിടം സംഭവിച്ച വിവരം ബന്ധപ്പെട്ട റവന്യൂ-തദ്ദേശ സ്ഥാപന അധികാരികളിൽ നിന്ന് മുൻകൂറായി അറിഞ്ഞു വയ്‌ക്കേണ്ടതും അങ്ങോട്ടുള്ള സുരക്ഷിതമായ വഴി മനസിലാക്കി വയ്‌ക്കേണ്ടതുമാണ്.
  • ദുരന്ത സാധ്യതാ മേഖലയിലുള്ളവർ ഒരു എമർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്‌ക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.
  • ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
  • മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കുക.
  • കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്.
  • വൈദ്യതി ലൈനുകൾ പൊട്ടി വീണ് അപകടങ്ങൾക്ക് സാധ്യതയുണ്ട്. അതിനാൽ ഇടവഴികളിലേയും നടപ്പാതകളിലേയും വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നതിന് മുൻപ് വൈദ്യുതി അപകട സാധ്യത ഇല്ല എന്ന് ഉറപ്പാക്കണം. അതിരാവിലെ ജോലിക്ക് പോകുന്നവർ, ക്ലാസുകളിൽ പോകുന്ന വിദ്യാർഥികൾ തുടങ്ങിയവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയിൽ പെട്ടാൽ 1912 എന്ന നമ്പറിൽ KSEB യെ അറിയിക്കുക.

കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ ഉണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലർട്ടുകളെ മനസിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2026 ൽ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/wp-content/uploads/2026/06/Orange-Book-of-Disaster-Management-2026_WithSECEdits-2026.pdf എന്ന ലിങ്കിൽ ലഭ്യമാണ്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്‌സൈറ്റ്, ഫേസ്‌ബുക്ക്, ട്വിറ്റർ പേജുകളും പരിശോധിക്കുക.

മഴ ശക്തം; കണ്ണൂര്‍ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം

മഴ ശക്തമായി തുടരുന്നതിനാല്‍ കണ്ണൂര്‍ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകരുടെ പ്രവേശനത്തിന് താല്‍ക്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഡിടിപിസി അറിയിച്ചു. വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയിലേക്കുള്ള സന്ദര്‍ശകരുടെ പ്രവേശനത്തിനും നിയന്ത്രണമുണ്ട്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ റാഫ്റ്റിങ്, കയാക്കിങ് ഉള്‍പ്പടെയുള്ളവയ്ക്ക് വിലക്കേര്‍പ്പെടുത്തിയിതായും ഡിടിപിസി അറിയിച്ചു.

മഴയുടെ ശക്തി കുറയുന്നതിന് അനുസരിച്ച് നിയന്ത്രണത്തില്‍ ഇളവ് വരുത്തും. കടല്‍ ക്ഷോഭത്തിനുള്ള സാധ്യത കണക്കിലെടുത്ത് ബീച്ചുകളിലേക്ക് ഉള്‍പ്പെടെ ഉള്ള യാത്ര ഒഴിവാക്കണമെന്നും ഡിടിപിസി അറിയിച്ചു. ബീച്ചുകളോട് അനുബന്ധിച്ചുള്ള പാര്‍ക്കുകള്‍ ഉള്‍പ്പെടെ താല്‍ക്കാലികമായി അടച്ചിട്ടിട്ടുണ്ട്. മുഴപ്പിലങ്ങാട് ബീച്ചിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനത്തിനും നിലവില്‍ നിരോധനമുണ്ട്.

പ്രധാന്റെ രാജിയിൽ ഒതുങ്ങില്ല, പ്രധാനമന്ത്രി മാപ്പ് പറയണം; കേന്ദ്രത്തെ മുട്ടുക്കുത്തിച്ച പ്രക്ഷോഭത്തിൽ അണിനിരന്നവരെ ഓർത്ത് അഭിമാനമെന്നും രാഹുൽ ഗാന്ധി

നീറ്റ് ക്രമക്കേടുകൾക്കെതിരായ രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ സ്വാഗതം ചെയ്ത് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പുനഃസൃഷ്ടിക്കുന്നതിലേക്കുള്ള വളരെ വലിയൊരു ചുവടുവെപ്പാണ് ധർമേന്ദ്ര പ്രധാന്റെ രാജിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തെരുവിലിറങ്ങി ജനാധിപത്യത്തെയും ഭരണഘടനയെയും സ്വന്തം ഭാവിയെയും സംരക്ഷിക്കാൻ ഉറച്ചുനിന്ന രാജ്യത്തെ എല്ലാ യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും രാഹുൽ വ്യക്തമാക്കി. കേന്ദ്രത്തെ മുട്ടുക്കുത്തിച്ച പ്രക്ഷോഭത്തിൽ അണിനിരന്ന എല്ലാവരെയും ഓർത്ത് അഭിമാനിക്കുന്നുവെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

‘പാറ്റകളുടെ വിജയം’; മരിച്ച കുട്ടികളുടെ ചിത്രമുയർത്തി അഭിജിത് ദീപ്കെ, മറ്റ് ആവശ്യങ്ങളും അംഗീകരിക്കണമെന്ന് സിജെപി, രാജ്യത്ത് പാറ്റ വിപ്ലവം

 കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ പ്രതികരിച്ച് കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കേ. പാറ്റകളുടെ വിജയമെന്നായിരുന്നു ദീപ്കേയുടെ ആദ്യപ്രതികരണം. ജീവനൊടുക്കിയ കുട്ടികളുടെ ചിത്രത്തെ നോക്കി നിങ്ങൾക്ക് നീതി കിട്ടിയെന്ന് പറഞ്ഞ ദീപ്കെ കുട്ടികൾക്ക് ആദരാഞ്ജലി നേരുന്നുവെന്നും കൂട്ടിച്ചേർത്തു. വിജയം ജീവനൊടുക്കിയ കുട്ടികള്‍ക്ക് സമര്‍പ്പിക്കുന്നു. ഏകാധിപതിയുടെ പരാജയമാണെന്നും ജനാധിപത്യത്തിന്‍റെയും ഭരണഘടനയുടെയും വിജയമെന്നും ദീപ്കേ പറഞ്ഞു. ജന്തർമന്തറിൽ ആഘോഷത്തോടെ വൈകാരികമായിട്ടാണ് സമരക്കാര്‍ പ്രതികരിച്ചത്. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് ദില്ലിയിൽ 35 ദിവസമായി നടത്തിവരുന്ന സമരത്തിനൊടുവിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി.മറ്റ് ആവശ്യങ്ങള്‍ കൂടി അംഗീകരിക്കണെന്നും സിജെപി ആവശ്യപ്പെട്ടു. കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നൽകണം. എടുത്ത കേസുകളെല്ലാം പിൻവലിക്കണം. പ്രതികാര നടപടി ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകണമെന്നും സിജെപി ആവശ്യപ്പെട്ടു. പൊലീസിനെതിരെ നടപടി വേണമെന്നും സിജെപി ആവശ്യമുന്നയിച്ചു.

കീഴടങ്ങി കേന്ദ്ര സർക്കാർ; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

സിജെപിയും പ്രതിപക്ഷവും സമരം ശക്തമാക്കിയതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ഇന്ന് ഉച്ചയോടെയാണ് രാജി പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് രാജിക്കത്ത് നല്‍കിയത്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. പ്രധാൻ രാജിവെക്കേണ്ടതില്ലെ എന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെ കേന്ദ്ര സർക്കാർ വഴങ്ങി.കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി ആഹ്വാനം ചെയ്തിരുന്നു. ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചില്ലെങ്കിൽ ഡൽഹി സമരക്കാരെക്കൊണ്ട് നിറയുമെന്നും ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി. നാളെ വൈകീട്ട് 6 മണിക്ക് രാജ്യവ്യാപകമായി മെഴുകുതിരി കത്തിച്ച് മാർച്ച് സംഘടിപ്പിക്കുമെന്നും, 24 മണിക്കൂറിനുള്ളിൽ പാർലമെന്റ് മാർച്ച് പുനരാരംഭിക്കുമെന്നും സിജെപി വ്യക്തമാക്കി. പിന്നാലെയാണ് രാജി. 

ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. പ്രധാനെ മാറ്റുന്നത് കൂടുതൽ പ്രക്ഷോഭങ്ങൾക്ക് വഴിവെക്കുമെന്നായിരുന്നു സർക്കാരിൻ്റെ വിലയിരുത്തൽ. 

കണ്ഠരര് ബ്രഹ്മദത്തൻ ശബരിമല തന്ത്രി; ചിങ്ങം ഒന്നിന് ചുമതലയേൽക്കും

ശബരിമലയിലെ താന്ത്രിക ചുമതലകൾ നിർവഹിക്കുന്നതിന് താഴമൺ മഠം കണ്Oരര് ബ്രഹ്മദത്തനെ നിയോഗിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേർന്ന ബോർഡ് യോഗത്തിലാണ് തീരുമാനം. യോഗത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ. ജയകുമാർ, അംഗങ്ങളായ അഡ്വ. കെ രാജു, അഡ്വ. പീ.ഡി സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.ചിങ്ങം ഒന്നിന് തന്ത്രിയായി ബ്രഹ്മദത്തൻ ചുമതലയേൽക്കും.ബ്രഹ്മദത്തന് താന്ത്രികവൃത്തിയിൽ പരിജ്ഞാനമുണ്ടോ എന്ന് പരിശോധിക്കാനായി അക്കീരമൺ കാളിദാസ ഭട്ടതിരി, തറയിൽ കുഴിക്കാട്ട് അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരി, കടിയക്കോൽ സുബ്രഹ്മണ്യൻ നമ്പൂതിരി എന്നിവരുടെ നേത്യത്വത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരു വിദഗ്‌ധസമിതിയെ നിയോഗിച്ചിരുന്നു. എന്നാൽ അദ്ദേഹം താന്ത്രിയാകാൻ യോഗ്യൻ ആണെന്ന് വിദഗ്‌ധസമിതി പരിശോധിച്ചുകൊണ്ട് ബോർഡിന് റിപ്പോർട്ട് നൽകിയിരുന്നു.

തന്നെ തന്ത്രിസ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് തന്ത്രി കണ്ഠരര് രാജീവരര് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കഴിഞ്ഞദിവസം കത്ത് അയച്ചിരുന്നു. അനാരോഗ്യം മൂലം മാറി നിൽക്കുകയാണെന്നും മകൻ ബ്രഹ്മദത്തനെ ശബരിമല തന്ത്രി ആക്കണമെന്നും ദേവസ്വം ബോർഡിനോട് തന്ത്രി കണ്ഠരര് രാജീവരര് ആവശ്യപ്പെട്ടിരുന്നു. ഈ കാര്യം പരിഗണിച്ചാണ് ബ്രഹ്മദത്തനെ തന്ത്രിയാക്കാനുള്ള താത്പ്പര്യം ദേവസ്വം ബോർഡ് സ്വീകരിച്ചത്.

എഐ കാമറകൾ വീണ്ടും മിഴിതുറന്നു

ഗതാഗത നിയമലംഘനങ്ങൾ കർശനമായി നിരീക്ഷിച്ചിരുന്ന മോട്ടോർവാഹന വകുപ്പിന്‍റെ എഐ കാമറകൾ വീണ്ടും പ്രവർത്തനക്ഷമമായി. ഇന്‍റർനെറ്റ് കണക്ഷൻ പുനഃസ്ഥാപിച്ചതോടെ കാമറകൾ വീണ്ടും മിഴിതുറക്കുകയും കഴിഞ്ഞദിവസം മുതൽ നിയമലംഘകർക്ക് പിഴ ചുമത്തിത്തുടങ്ങുകയും ചെയ്തു.

മോട്ടോർവാഹന വകുപ്പിനായി കാമറകൾ സ്ഥാപിച്ച കെൽട്രോണിന് സർക്കാരിൽനിന്ന് ലഭിക്കേണ്ട 55 കോടി രൂപ കുടിശകയായതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇതിൽ കാമറകൾക്ക് ഇന്‍റർനെറ്റ് നൽകിയിരുന്ന സ്വകാര്യ കമ്പനിക്ക് കെൽട്രോൺ നൽകേണ്ട അഞ്ചുലക്ഷം രൂപയും അടച്ചിരുന്നില്ല.

ഇതേത്തുടർന്നാണ് കഴിഞ്ഞ ജൂലൈ ആദ്യം ഇന്‍റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടത്. റോഡ് സുരക്ഷാ അഥോറിറ്റിയാണ് കെൽട്രോണിന് തുക കൈമാറേണ്ടത്. ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് തത്കാലം പ്രതിസന്ധി പരിഹരിച്ച് കാമറകളുടെ പ്രവർത്തനം പുനഃസ്ഥാപിച്ചത്.

കണ്ണൂർ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഗുരുതര പ്രതിസന്ധി, ഒഴിഞ്ഞുകിടക്കുന്നത് 120 തസ്തികകൾ

കണ്ണൂർ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഗുരുതര പ്രതിസന്ധി. ഒഴിഞ്ഞുകിടക്കുന്നത് 120 ഡോക്ടേഴ്സ് തസ്തികകൾ. ഡോക്ടേഴ്സിന്റെ അഭാവം മഴക്കാല രോഗ പ്രതിരോധത്തെ ബാധിക്കുന്നു, പൊതുജനാരോഗ്യ സംവിധാനം പ്രതിസന്ധിയിലെന്ന് KGMOA വ്യക്തമാക്കി. താലൂക്ക് ആശുപത്രികൾ ഉൾപ്പെടെയുള്ള പ്രധാന ആരോഗ്യ കേന്ദ്രങ്ങളിൽ രൂക്ഷമായ അവസ്ഥയാണ് നിലവിലുള്ളത്.ആശുപത്രികളിൽ വേണ്ടത്ര ഡോക്ടർമാർ ഇല്ലാത്തത് ദൈനംദിന ചികിത്സകളെ ബാധിച്ചു. ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണമെന്ന് ആവശ്യം. ഉടൻ നിയമനം നടത്തിയില്ലെങ്കിൽ സ്ഥിതി രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് നൽകികൊണ്ട് കണ്ണൂർ ഡിഎംഒയ്ക്ക് KGMOA കത്ത് നൽകി.

വർഷങ്ങൾക്ക് മുമ്പത്തെ സ്റ്റാഫ് പാറ്റേൺ പ്രകാരമാണ് ഇപ്പോഴും ഈ ആശുപത്രികൾ പ്രവർത്തിക്കുന്നത്. രോഗികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടും ആവശ്യമായ തസ്തികകൾ സൃഷ്ടിക്കുകയോ നിലവിലുള്ള ഒഴിവുകൾ നികത്തുകയോ ചെയ്തിട്ടില്ലെന്നാണ് ആക്ഷേപം. ഈ തസ്തികകൾ നികത്താത്തത് നിലവിലുള്ള ഡോക്ടർമാരുടെ ജോലിഭാരം വർദ്ധിപ്പിക്കുകയും ചികിത്സാ നിലവാരത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുകയാണ്.

‘മോദിയുടെ കരുത്തൻ പ്രതിച്ഛായയിൽ വിള്ളലുകൾ വീണുതുടങ്ങി’, വിദ്യാർത്ഥി പ്രക്ഷോഭം മോദി സർക്കാരിന് വെല്ലുവിളിയെന്ന് അന്തർദേശീയ മാധ്യമങ്ങൾ

ദില്ലിയിൽ വിദ്യാർഥി പ്രക്ഷോഭം ശക്തമാകുമ്പോൾ നരേന്ദ്ര മോദി സർക്കാർ സമ്മർദ്ദത്തിലാണെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെരാജി ആവശ്യപ്പെട്ട് നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് സോനം വാങ്ചുക് ജൂൺ 28-ന് നിരാഹാര സമരം ആരംഭിച്ചതോടെയാണ് ദില്ലി പ്രക്ഷോഭം അന്തർദേശീയ മാധ്യമങ്ങളിൽ വാർത്തയായി തുടങ്ങിയത്. സമൂഹ മാധ്യമങ്ങളിൽ തുടങ്ങി തെരുവിൽ പടർന്ന പ്രതിഷേധം കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കിയെന്ന് അന്തർദേശീയ മാധ്യമങ്ങൾ പറയുന്നു. പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയും ദില്ലിയുടെ ഹൃദയഭാഗത്ത് ഇന്റർനെറ്റ് വിച്ഛേദിച്ചതും ബംഗ്ലാദേശിലെയും നേപ്പാളിലെയും ശ്രീലങ്കയിലെയും സർക്കാരുകളെ അട്ടിമറിച്ച ജെൻസി പ്രക്ഷോഭങ്ങളുമായും അന്തർദേശീയ മാധ്യമങ്ങൾ താരതമ്യം ചെയ്യുന്നു.ഇന്ത്യൻ തലസ്ഥാന നഗരത്തിലെ തെരുവുകളിൽ എന്തുകൊണ്ട് രാഷ്ട്രീയ രോഷം അണപൊട്ടിയൊഴുകുന്നു? യുവജനങ്ങൾ ഉയർത്തുന്ന ആവശ്യങ്ങൾ മോദി സർക്കാരിന് വലിയ വെല്ലുവിളിയാകുന്നു, തുടങ്ങിയ തലക്കെട്ടുകളിലാണ് സിഎൻഎന്നും ബിബിസിയും അൽജസീറയും റോയിറ്റേഴ്സും, ബ്ലൂംബെർഗും ദില്ലി പ്രക്ഷോഭത്തെ അവതരിപ്പിക്കുന്നത്. ഡൽഹിയിലെ തെരുവുകളിൽ സർക്കാരിനെതിരായ പ്രക്ഷോഭം അരങ്ങേറുമ്പോൾ, പ്രധാനമന്ത്രിക്ക് സംസാരിക്കാതിരിക്കാൻ കഴിയുന്നതെങ്ങനെയെന്ന് ന്യൂയോർക്ക് ടൈംസ് ചോദിക്കുന്നു. മോദിയുടെ കരുത്തൻ എന്ന പ്രതിച്ഛായയിൽ വിള്ളലുകൾ വീണുതുടങ്ങിയേക്കാമെന്നും ന്യൂയോർക്ക് ടൈംസ് എഴുതി.

വർഷങ്ങൾക്കിടെ ഇന്ത്യൻ തലസ്ഥാനം കണ്ടതിൽ വെച്ച് ഏറ്റവും വലിയ പ്രതിഷേധമെന്ന് ഫിനാൻഷ്യൽ ടൈംസും 2021-ലെ കർഷക സമരത്തിന് ശേഷം ദേശീയ തലസ്ഥാനത്ത് നടന്ന ഏറ്റവും വലിയ പ്രതിഷേധമെന്ന് ബ്ലൂംബെർഗും എഴുതി. മോദിയുടെ സർക്കാരിനോടും ഭരണകക്ഷിയായ ബിജെപിയോടുമുള്ള ശക്തമായ പ്രതിഷേധമെന്ന് ദി ഗാർഡിയനും കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട ഏറ്റവും വലിയ പ്രതിഷേധമെന്ന് വാൾ സ്ട്രീറ്റ് ജേണലും വാർത്ത നൽകി. ബ്രിട്ടണിൽ ജനപ്രീതി നഷ്ടപ്പെട്ട കെയർ സ്റ്റാമർ രാജിവെച്ച് പുതിയ പ്രധാനമന്ത്രി ആൻഡി ബേണം അധികാരമേറ്റ സാഹചര്യം പറഞ്ഞതാണ് ധർമേന്ദ്ര പ്രധാന്‍റെ രാജി എന്ന പ്രക്ഷോഭകരുടെ ആവശ്യത്തെ അൽജസീറ വാർത്തയാക്കിയത്.

ഓട്ടോറിക്ഷകൾ കുത്തിത്തുറന്നുള്ള മോഷണം: പ്രതിയെ പിടികൂടി തലശ്ശേരി പോലീസ്

തലശ്ശേരി: പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ഓട്ടോറിക്ഷകളുടെ ഡാഷ് ബോർഡുകൾ കുത്തിത്തുറന്ന് മോഷണം നടത്തിവന്ന പ്രതിയെ തലശ്ശേരി പോലീസ് പിടികൂടി. കഴിഞ്ഞ കുറെ കാലമായി ഓട്ടോ ഡ്രൈവർമാർക്കും പോലീസിനും തലവേദനയായി മാറിയ മോഷണ പരമ്പരയ്ക്കാണ് ഇതോടെ അറുതിയായത്. തലശ്ശേരി പോലീസ് സ്റ്റേഷനിലെ സി.പി.ഒ ഷിജിൻ കാരായിയുടെ അർപ്പണബോധത്തോടെയുള്ള ഇടപെടലാണ് പ്രതിയെ കുടുക്കാൻ സഹായകമായത്.

കഴിഞ്ഞ ജൂലൈ ഏഴാം തീയതി രാവിലെ പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള സിറ്റി ലാബിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ ഡാഷ് ബോക്സ് കുത്തിത്തുറന്ന് അതിൽ സൂക്ഷിച്ചിരുന്ന പേഴ്സിൽ നിന്ന് എണ്ണായിരം രൂപ മോഷണം പോയിരുന്നു. ഇത് സംബന്ധിച്ച് പതിനൊന്ന് മണിയോടെ സ്റ്റേഷനിൽ വിവരം ലഭിച്ച ഉടൻ തന്നെ ഷിജിൻ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. സമീപത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചപ്പോൾ മാസ്ക് ധരിച്ച ഒരാൾ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷകളിൽ കയറിയിറങ്ങുന്ന ദൃശ്യങ്ങൾ പതിഞ്ഞതായി കണ്ടെത്തി. പ്രതിയെ കണ്ടെത്തുന്നതിനായി അന്ന് വൈകുന്നേരം ഷിജിൻ പഴയ ബസ് സ്റ്റാൻഡിലും പരിസരത്തും തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

തുടർന്ന് പിറ്റേദിവസം എട്ടാം തീയതി രാവിലെ വീണ്ടും സ്റ്റാൻഡിലെത്തിയ ഷിജിൻ, ഓട്ടോറിക്ഷകൾ നിർത്തിയിട്ടിരിക്കുന്ന ഭാഗങ്ങളിൽ സൂക്ഷ്മമായി നിരീക്ഷണം നടത്തി. ഈ തിരച്ചിലിനിടെ ജൂബിലി കോംപ്ലക്സിന് മുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ കാക്കി ഷർട്ട് ധരിച്ച് ഡ്രൈവർ സീറ്റിൽ കയറിയിരിക്കുന്ന ഒരാളെ ശ്രദ്ധയിൽപ്പെടുകയും, സി.സി.ടി.വിയിൽ കണ്ട വ്യക്തി തന്നെയാണ് ഇതെന്ന് തിരിച്ചറിയുകയും ചെയ്തു. ഉടൻ തന്നെ ഇയാളെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതിയെ ബഹുമാനപ്പെട്ട കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.