Hivision Channel

Local News

സണ്ണി ജോസഫിന് നൽകിയിരിക്കുന്നത് മികച്ച ടീമിനെ, ചുമതല ഭംഗിയായി നിർവഹിക്കുമെന്ന് ആത്മവിശ്വാസമുണ്ട്; കെ സി വേണുഗോപാൽ

സണ്ണി ജോസഫ് ധീരനായ നേതാവെന്ന് കെ സി വേണുഗോപാൽ എം പി. കെപിസിസിയുടെ ചുമതല അദ്ദേഹം ഭംഗിയായി നിർവ്വഹിക്കുമെന്ന് തികഞ്ഞ ആത്മവിശ്വാസം ഉണ്ട്. കുട്ടിക്കാലം മുതൽ തന്റെ കൈ പിടിച്ച് കൂടെ നിന്ന ആളാണ് സണ്ണി ജോസഫ്. പേരാവൂരിൽ നിന്നും തുടർച്ചയായി മൂന്ന് തവണയും എല്ലാ വെല്ലുവിളികളും അതിജീവിച്ചുകൊണ്ട് ജയിക്കുക മാത്രമല്ല കണ്ണൂർ ജില്ലയിലെ കോൺഗ്‌സിനെ കെട്ടിപ്പടുക്കാൻ ഏറ്റവും വിലപ്പെട്ട സംഭാവനകൾ ചെയ്ത ആളെയാണ് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി കേരളത്തിന്റെ ചുമതല ഏറ്റെടുത്തിരിക്കുന്ന സണ്ണി ജോസഫെന്ന് കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു. കെപിസിസി ഭാരവാഹികൾ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിലാണ് പരാമർ‌ശം.കേരളത്തിൽ അടുത്ത സർക്കാർ യുഡിഎഫിന്റേതായിരിക്കും ആ ഉത്തരവാദിത്വമാണ് പുതിയ ടീമിനുള്ളത്. ഒറ്റകെട്ടായി മുന്നോട്ട് പോകും മറ്റ് ചിന്തകൾക്ക് ഒരു പ്രസക്തി ഇല്ലെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി. കെപിസിസി പുതിയ ടീം ഡൽഹിക്ക് പോകും നാളെ അഖിലേന്ത്യാ നേതാക്കളുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, നേട്ടങ്ങൾ എന്നി പറഞ്ഞുകൊണ്ടായിരുന്നു കെ സുധാകരൻ ചടങ്ങിൽ സംസാരിച്ചത്. ഭരണകൂടങ്ങളുമായി നോ കോംപ്രമൈസ് എന്നാണ് എന്റെ ശൈലി. ഇരട്ട ചങ്ക് ഉള്ളവരോടും നിലപാടിൽ മാറ്റമില്ല. ഗർഖയോടും രാഹുൽഗാന്ധിയോടും നന്ദി പറയുന്നു. വർക്കിംഗ് കമ്മിറ്റിയിലേക്ക് നിയോഗിച്ചതിനും നന്ദി. സണ്ണി ജോസഫ് എന്റെ അനുജനാണ്. സണ്ണിയുടെ രാഷ്ട്രീയ നേട്ടത്തിൽ അഭിമാനമുണ്ടെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

തദ്ദേശ ഉപ തിരഞ്ഞെടുപ്പുകളിൽ മികച്ച വിജയം ഉണ്ടാക്കാൻ കഴിഞ്ഞു. പ്രസിഡന്റ്‌ സ്ഥാനം ഒഴിഞ്ഞത് ഒരു പ്രശ്നമല്ല. പ്രവർത്തകർ ആണ് എന്റെ കരുത്ത്. സിപിഐഎമ്മിനെതിരെ ഒരു പടക്കുതിര ആയി ഞാൻ ഉണ്ടാകുമെന്നും കെ സുധാകരൻ പറഞ്ഞു. സണ്ണി ജോസഫിനൊപ്പം മൂന്ന് വർക്കിങ് പ്രസിഡന്റുമാരും ഇന്ദിരാ ഭവനിൽ എത്തി ചുമതലകൾ ഏറ്റെടുത്തു.

കൈക്കൂലിക്കേസ്; വിജിലന്‍സ് പിടികൂടിയ കൊച്ചിന്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥയെ സസ്പെന്‍ഡ് ചെയ്യും

കൈക്കൂലി കേസില്‍ അറസ്റ്റിലായ കൊച്ചി കോര്‍പ്പറേഷനിലെ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ എ സ്വപ്നയെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം. കൊച്ചി മേയര്‍ നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇന്നലെ തൃശ്ശൂര്‍ വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജ് ജി അനിലിന് മുന്നില്‍ ഹാജരാക്കിയ സ്വപ്നയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.

ഔദ്യോഗിക കാലയളവില്‍ സ്വപ്ന വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് വിജിലന്‍സ് . വൈറ്റിലയിലെ കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ വിജിലന്‍സ് രേഖകള്‍ പിടിച്ചെടുത്തു. മുന്‍പ് നല്‍കിയ ബില്‍ഡിംഗ് പെര്‍മിറ്റുകളുടെ രേഖകളിലും വിജിലന്‍സ് പരിശോധന നടത്തും.

വൈറ്റിലയിലെ കൊച്ചി കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസിലെ എന്‍ജിനീയറിങ് ആന്‍ഡ് ടൗണ്‍ പ്ലാനിങ് വിഭാഗത്തില്‍ വിജിലന്‍സ് സി ഐ ഫിറോസിന്റെ നേതൃത്വത്തില്‍ മൂന്നു മണിക്കൂര്‍ നീണ്ട പരിശോധനയിലാണ് രേഖകള്‍ പിടിച്ചെടുത്തത്.സമീപകാലത്ത് സ്വപ്ന അനുവദിച്ച കെട്ടിട നിര്‍മാണ പെര്‍മിറ്റുകളുടെ പൂര്‍ണ്ണവിവരം വിജിലന്‍സ് സംഘം ശേഖരിച്ചു. സ്വപ്നയുടെ കാറില്‍ നിന്ന് പിടിച്ചെടുത്ത 45,000 രൂപയും കൈക്കൂലി പണം ആണോ എന്നും അന്വേഷണം നടക്കുന്നുണ്ട്.

ബുധനാഴ്ചയാണ് കൈക്കൂലി വാങ്ങുന്നതിനിടെ സ്വപ്ന നാടകീയമായി വിജിലന്‍സിന്റെ പിടിയിലായത്. തൃശ്ശൂര്‍ സ്വദേശിയായ സ്വപ്ന കുടുംബവുമായി നാട്ടിലേക്ക് പോകും വഴിയാണ് പൊന്നുരുന്നിക്ക് സമീപം പണം വാങ്ങുന്നതിനിടെ വിജിലന്‍സ് കയ്യോടെ പിടികൂടിയത്. മൂന്നു നില അപാര്‍ട്‌മെന്റിലെ 20 ഫ്‌ലാറ്റുകള്‍ക്കു നമ്പറിട്ടു നല്‍കാനായിരുന്നു സ്വപ്ന കൈക്കൂലി ആവശ്യപ്പെട്ടത്.പരാതിക്കാരന്‍ ജനുവരിയില്‍ അപേക്ഷ നല്‍കിയെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് നടപടി വൈകിപ്പിച്ചു. സ്വപ്ന നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയിട്ടും നമ്പര്‍ ലഭിക്കാതെ വന്നതോടെ ഒരു നിലക്ക് 5000 രൂപ വീതം 15,000 രൂപ ആവശ്യപ്പെട്ടതോടെയാണ് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചത്. വിജിലന്‍സ് തയ്യാറാക്കിയ കൊച്ചി കോര്‍പ്പറേഷനിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടികയിലെ മുന്‍നിരക്കാരിയാണ് പിടിയിലായ സ്വപ്ന.

പുരോഗതിയിലേക്ക് വാതില്‍ തുറന്ന് വിഴിഞ്ഞം; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടന്‍ രാജ്യത്തിന് സമര്‍പ്പിക്കും. കമ്മിഷനിങ്ങിനായി പ്രധാനമന്ത്രി വിഴിഞ്ഞത്തെത്തി. മദര്‍ഷിപ്പുകള്‍ അടുപ്പിക്കാന്‍ കഴിയുന്ന രാജ്യത്തെ ആദ്യ മദര്‍പോര്‍ട്ടാണ് പ്രധാനമന്ത്രി കമ്മിഷന്‍ ചെയ്യുന്നത്

മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, തലസ്ഥാനത്തുനിന്നുള്ള മന്ത്രിമാര്‍, ഡോ.ശശി തരൂര്‍ എം.പി, അടൂര്‍ പ്രകാശ് എം.പി, എ. എ റഹീം എം.പി, എം വിന്‍സെന്റ് എം.എല്‍.എ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. പ്രതിപക്ഷ നേതാവിനും വേദിയില്‍ കസേരയുണ്ട്. എന്നാല്‍, അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കില്ല.

സ്വാഭാവിക ആഴമുള്ള, ഏതു കാലാവസ്ഥയിലും കപ്പല്‍ അടുപ്പിക്കാവുന്ന കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് പോര്‍ട്ടാണ് വിഴിഞ്ഞത്തേത്. ഡ്രഡ്ജിങ് ഇല്ലാതെ തന്നെ 20 മീറ്റര്‍ വരെ ആഴം നിലനിര്‍ത്താനാകും. അന്താരാഷ്ട്ര കപ്പല്‍ ചാലിലേക്ക് ദൂരം കുറവാണെന്നതും വിഴിഞ്ഞം തുറമുഖത്തിന്റെ സവിശേഷതയാണ്. അദാനി പോര്‍ട്ട് ലിമിറ്റഡാണ് തുറമുഖത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

സിനിമാ – സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

സിനിമാ സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരള്‍ രോഗബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ശസ്ത്രക്രിയയ്ക്ക് തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് മരണം സംഭവിച്ചത്.

നടന്റെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവര്‍ത്തകരും. മകള്‍ കരള്‍ നല്‍കാന്‍ തയാറുമായിരുന്നു. ശസ്ത്രക്രിയയ്ക്കായുള്ള തുക കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് മരണം.

കാശി, കൈ എത്തും ദൂരത്ത്, റണ്‍വേ, മാമ്പഴക്കാലം, ലയണ്‍, ബെന്‍ ജോണ്‍സണ്‍, ലോകനാഥന്‍ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. സീരിയല്‍ രംഗത്തും സജീവമായിരുന്നു. നടന്‍ കിഷോര്‍ സത്യയാണ് മരണ വിവരം തന്റെ സാമൂഹ്യ മാധ്യമ പേജിലൂടെ അറിയിച്ചത്.
അഭിരാമി, അനനിക എന്നിവര്‍ മക്കളാണ്.

വിഴിഞ്ഞം കേരളത്തിന്റെ ദീര്‍ഘകാലമായുള്ള സ്വപ്നമാണെന്നും സ്വപ്ന സാക്ഷാത്കാരത്തിന്റെ നിമിഷമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

അങ്ങനെ നമ്മള്‍ ഇതും നേടി എന്നാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. എല്ലാ രീതിയിലും അഭിമാനകരമായ നിമിഷമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി അധ്യക്ഷ പ്രസംഗം തുടങ്ങിയത്.

വിഴിഞ്ഞം നമ്മുടെ രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായി മാറുകയാണ്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമെന്ന് പറയുമ്പോള്‍ ലോകത്തെ തന്നെ ശ്രദ്ധിക്കപ്പെടുന്ന തുറമുഖങ്ങളിലൊന്നായി ഇത് മാറുകയാണ്. നിര്‍മാണം ഈ രീതിയില്‍ പൂര്‍ത്തിയാക്കുന്ന എല്ലാവര്‍ക്കും നന്ദി. എല്ലാവരും സഹകരിച്ചു. അദാനി ഗ്രൂപ്പ് നിര്‍മാണത്തില്‍ നല്ല രീതിയില്‍ സഹായിച്ചു. സംസ്ഥാനത്തിന്റെ മുന്‍ കയ്യില്‍ തുറമുഖം നിര്‍മാണം നടക്കുന്നത് ആദ്യം. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു തുറമുഖ നിര്‍മാണം നടക്കുന്നത് ആദ്യം. ചെലവ് കൂടുതലും വഹിച്ചത് സംസ്ഥാനം. ഒരു പുതിയ യുഗത്തിന് തുടക്കം. വിഴിഞ്ഞം ഭാവിയെ കുറിച്ച് ആത്മവിശ്വാസം പകരുന്നു. കേവലം തുറമുഖം തുറക്കല്ലല്ല, വികസനത്തിലേക്കുള്ള മഹാകവാടമാണ് തുറക്കുന്നത്. ഒന്നാംഘട്ടം പതിറ്റാണ്ട് മുമ്പ് പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്യുന്നു- മുഖ്യമന്ത്രി വ്യക്തമാക്കി.

ഒരുപാട് പ്രതിസന്ധികള്‍ നേരിട്ടുവെന്നും കേരളം തകര്‍ന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 1996 ലെ എല്‍ഡിഎഫ് സര്‍ക്കാറിന്റെ പദ്ധതിയാണ് നടപ്പിലാകുന്നതെന്ന് പറഞ്ഞ അദ്ദേഹം പദ്ധതിക്കായി പ്രതിപക്ഷത്തിരുന്നപ്പോള്‍ പ്രക്ഷോഭം നടത്തിയെന്നും വ്യക്തമാക്കി. തെറ്റിദ്ധാരണകളെ അതിജീവിച്ചു. നിയമക്കുരുക്കുകള്‍ നീക്കി. തദ്ദേശീയര്‍ക്കായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു – മുഖ്യമന്ത്രി പറഞ്ഞു.

മാലയിലെ പുലിപ്പല്ല്; വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി വനംവകുപ്പ്

മാലയില്‍ പുലിപ്പല്ല് കണ്ടെത്തയ സംഭവത്തില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി വനംവകുപ്പ്. കോടനാട് റേഞ്ച് ഓഫീസര്‍ എത്തി വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മൃഗവേട്ടയടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് വേടനെതിരെ കേസ് എടുത്തിട്ടുള്ളത്. ഇന്നലെ രാത്രിയോടുകൂടി വേടനെ ഫോറസ്റ്റ് ഓഫീസില്‍ എത്തിച്ചിരുന്നു.

വിശദമായി ചോദ്യം ചെയ്യലില്‍ പുലിപ്പല്ല് നല്‍കിയത് രഞ്ജിത്ത് എന്നയാളാണെന്ന് വേടന്‍ മൊഴി നല്‍കിയത്. 2024ലാണ് പുലിപ്പല്ല് തനിക്ക് ചെന്നൈയില്‍ വെച്ച് ലഭിച്ചതെന്ന് വേടന്‍ പറഞ്ഞു. ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കും. ഇയാള്‍ക്ക് ഇത് എവിടെ നിന്ന് കിട്ടി എന്നതടക്കം അന്വേഷിക്കുമെന്നാണ് വിവരം.

കേസ് അതീവ ഗൗരവമായിത്തന്നെയാണ് വനം വകുപ്പ് കാണുന്നത്. ഈ പശ്ചാത്തലത്തിലാണ് ഇന്നലെ രാത്രി തന്നെ വേടനെതിരെ കേസെടുത്ത് കസ്റ്റഡിയില്‍ വാങ്ങാനുള്ള തീരുമാനമെടുത്തത്. ഇന്നലെ നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലാണ് പുലിപ്പല്ല് എവിടെ നിന്ന് ലഭിച്ചുവെന്ന ചോദ്യത്തിന് വേടന്‍ മറുപടി നല്‍കിയത്.

കൂട്ടുപുഴ വളവുപാറയിൽ റോഡിൽ പൂച്ചപ്പുലിയെ വാഹനം ഇടിച്ചു ചത്ത നിലയിൽ കണ്ടെത്തി.

ഇരിട്ടി:കൂട്ടുപുഴ വളവുപാറയിൽ റോഡിൽ പൂച്ചപ്പുലിയെ വാഹനം ഇടിച്ചു ചത്ത നിലയിൽ കണ്ടെത്തി. ഇരിട്ടി സെക്ഷൻ ഫോറസ്‌റ്റർ സി.സുനിൽ കുമാർ, ബീറ്റ് ഫോറസ്‌റ്റ് ഓഫിസർ ഉത്തര എന്നിവരുടെ നേതൃത്വത്തിൽ സ്‌ഥലത്തെത്തി പരിശോധന നടത്തി

കൂട്ടുപുഴ വളവുപാറയിൽ റോഡിൽ പൂച്ചപ്പുലിയെ വാഹനം ഇടിച്ചു ചത്ത നിലയിൽ കണ്ടെത്തി

ഇരിട്ടി:കൂട്ടുപുഴ വളവുപാറയിൽ റോഡിൽ പൂച്ചപ്പുലിയെ വാഹനം ഇടിച്ചു ചത്ത നിലയിൽ കണ്ടെത്തി. ഇരിട്ടി സെക്ഷൻ ഫോറസ്‌റ്റർ സി.സുനിൽ കുമാർ, ബീറ്റ് ഫോറസ്‌റ്റ് ഓഫിസർ ഉത്തര എന്നിവരുടെ നേതൃത്വത്തിൽ സ്‌ഥലത്തെത്തി പരിശോധന നടത്തി.

പഹല്‍ഗാം ഭീകരാക്രമണം; പിന്നില്‍ പ്രവര്‍ത്തിച്ച രണ്ട് കശ്മീരികളുടെ വീടുകള്‍ സ്‌ഫോടനത്തിലൂടെ തകര്‍ത്തു

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കശ്മിരി സ്വദേശികളായ രണ്ടു ഭീകരരുടെ വീടുകള്‍ തകര്‍ത്തു. ആസിഫ് ഷെയ്ക് ,ആദില്‍ തോക്കര്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. ത്രാല്‍ ,ബീജ് ബെഹാര എന്നിവിടങ്ങളിലെ വീടുകളാണ് തകര്‍ത്തത്. സുരക്ഷാസേനയും ,പ്രാദേശിക ഭരണകൂടവും ചേര്‍ന്ന് സ്‌ഫോടനത്തിലൂടെ ആണ് വീടുകള്‍ തകര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരുടെ ഒളിയിടം പിര്‍ പഞ്ജാലെന്ന് സൂചന ലഭിച്ചു. ആസൂത്രകരിലൊരാളായ സുലൈമാന്‍ എന്ന ഹാഷിം മൂസ പാകിസ്താന്‍ പൗരനെന്നും വിവരം ലഭിച്ചു.

അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച രണ്ടുപേര്‍ പാകിസ്താനില്‍ നിന്നുള്ള
ഭീകരര്‍ എന്ന് സ്ഥിരീകരിച്ച് ജമ്മു കാശ്മീര്‍ പൊലീസ്. ഹാഷിം മുസ, അലി ഭായ് എന്നിവര്‍
രണ്ട് വര്‍ഷം മുന്‍പാണ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതെന്ന് പൊലീസ് കണ്ടെത്തി. ഇരുവര്‍ക്കും ഒപ്പം കശ്മീര്‍ സ്വദേശിയായ ആദില്‍ ഹുസൈന്‍ തോക്കറും ഭീകര ആക്രമണത്തില്‍ പങ്കെടുത്തതായി ജമ്മു കശ്മീര്‍ പൊലീസ് കണ്ടെത്തി. ഹാഷിം മുസ മുമ്പും ഭീകരാക്രമണം നടത്തിയിട്ടുള്ളതായി കേന്ദ്ര ഏജന്‍സികള്‍ പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തിലെ പാകിസ്ഥാന്റെ പങ്ക് ഇന്ത്യ വിവിധ രാജ്യങ്ങളോട് വിശദീകരിച്ചിരുന്നു. വിവിധ നയതന്ത്ര പ്രതിനിധികളെ വിളിച്ചാണ് ഇന്ത്യ ഇക്കാര്യം വിശദീകരിച്ചത്. യു എസ്, യു കെ, റഷ്യ എന്നിവയുള്‍പ്പടെയുള്ള രാജ്യങ്ങളുടെ അംബാസഡര്‍മാരാണ് ഇന്ത്യ ക്ഷണിച്ചത് പ്രകാരം വിദേശകാര്യമന്ത്രാലയത്തില്‍ എത്തിയത്.

ജില്ലാതല ആശുപത്രികളില്‍ ആദ്യമായി ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ സജ്ജമായി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

ജില്ലാതല ആശുപത്രികളില്‍ ആദ്യമായി ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ സജ്ജമായി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കരള്‍ രോഗങ്ങള്‍ പ്രത്യേകിച്ച് ഫാറ്റി ലിവര്‍ രോഗം നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്. ഇതിനായി ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടമായി മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഫാറ്റി ലിവര്‍ ക്ലിനിക്ക് സജ്ജമാണ്. തിരുവനന്തപുരം ജനറല്‍ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ അന്തിമ ഘട്ടത്തിലാണെന്ന് മന്ത്രി അറിയിച്ചു.

മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ ഘട്ടംഘട്ടമായി സംസ്ഥാനത്ത് ഉടനീളം ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ജനസംഖ്യയില്‍ നല്ലൊരു ശതമാനത്തോളം ആളുകളെ നിശബ്ദമായി ബാധിക്കുന്ന ഒരു രോഗമായി Metabolic Dysfunction Associated Steatotic Liver Disease (MASLD) മാറിയിരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് നിര്‍ണായക ഇടപെടല്‍ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഏപ്രില്‍ 19 ലോക കരള്‍ ദിനമായി ആചരിക്കുകയാണ്. കരളിന്റെ പ്രാധാന്യത്തെക്കുറിച്ചും കരള്‍ രോഗങ്ങളെക്കുറിച്ചും അവബോധം നല്‍കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ‘ഭക്ഷണം മരുന്നാണ്’ എന്നതാണ് ഈ വര്‍ഷത്തെ ലോക കരള്‍ ദിനത്തിന്റെ പ്രധാന ആശയം. ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെ കരള്‍ രോഗങ്ങളെ ഒരു പരിധി വരെ തടയാനും കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും സാധിക്കും എന്ന് ഈ ആശയം ഓര്‍മ്മിപ്പിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.