Hivision Channel

Local News

കൂട്ടുപുഴയിൽ എംഡിഎംഎയുമായി യുവാവ് പിടിയില്‍

കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിന്റെയും ഇരിട്ടി എക്സൈസ് റെയിഞ്ച് ഓഫീസിന്റെയും സംയുക്ത വാഹന പരിശോധനയിൽ 5 ലക്ഷം രൂപയോളം വിലമതിക്കുന്ന 100 ഗ്രാം അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി കണ്ണൂർ മാട്ടൂൽ മടക്കരയിലെ കളത്തിൽ പറമ്പിൽ കെ പി സലീൽ കുമാർ അറസ്റ്റിൽ . ബാംഗ്ലൂരുവിൽ നിന്ന് വരുന്നതിനിടയിലാണ് സലീൽ കുമാർ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇരിട്ടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ സി രജിത്ത് , കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിലെ പ്രിവന്റീവ് ഓഫീസർ വിവി ബിജു എന്നിവർ നടത്തിയ സംയുക്ത വാഹന പരിശോധനക്ക് ഇടയിലാണ് എം ഡി എം എ പിടികൂടിയത്. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ പ്രമോദ് കുമാർ കെ പി , ഉമ്മർ കെ, പ്രിവന്റീവ് ഓഫീസർ ദിനേശൻ ഇ സി , രവി കെ എൻ , ബിജു കെ സിവിൽ എക്സൈസ് ഓഫീസർമാരായ സതീഷ് വി എൻ , കെ കെ രാഗിൽ, ഹണി .സി , സനേഷ് കെ പി വനിത സിവിൽ എക്സൈസ് ഓഫീസർ ശിൽപ വന്നിവരും ഉണ്ടായിരുന്നു.

നെഹ്റു സ്മാരക ഗ്രന്ഥശാലയ്ക്ക് അനുവദിച്ച പുസ്തകങ്ങള്‍ ഏറ്റുവാങ്ങി

കൊട്ടിയൂര്‍: നെഹ്റു സ്മാരക ഗ്രന്ഥശാലയ്ക്ക് എം എല്‍ എ ഫണ്ടില്‍ നിന്നും അനുവദിച്ച പുസ്തകങ്ങളുടെ ഏറ്റുവാങ്ങല്‍ എം എല്‍ എ അഡ്വ. സണ്ണി ജോസഫ് നിര്‍വ്വഹിച്ചു. കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം മുഖ്യാതിഥി ആയിരുന്നു.കെ എ ബഷീര്‍ ,എം ഐ ചെറിയാന്‍ മാസ്റ്റര്‍,ടി കെ ശിവന്‍, .കെ സി വര്‍ക്കി,കെ ടി തോമസ് എന്നിവര്‍ സംസാരിച്ചു

എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ പേരാവൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം

പേരാവൂര്‍:നിയമസഭയിലെ യുഡിഎഫ് എംഎല്‍എമാരുടെ അതിക്രമത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ പേരാവൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.വി ജി പത്മനാഭന്‍,ഷിജിത്ത്,കെ എ രജീഷ്,വി ഗീത,എം രാജീവന്‍,വി ബാബു മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

നിയമസഭയിലെ യുഡിഎഫ് എംഎല്‍എമാരുടെ അതിക്രമത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഇരിട്ടി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി

ഇരിട്ടി:നിയമസഭയിലെ യുഡിഎഫ് എംഎല്‍എമാരുടെ അതിക്രമത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഇരിട്ടി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. പി പി അശോകന്‍, പി വിജയന്‍, പായം ബാബുരാജ്, ഡോ. വി ശിവരാമകൃഷ്ണന്‍, പി ശാംജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സമഗ്ര ആരോഗ്യ കായിക വികസന പദ്ധതിയായ പ്ലേ ഫോര്‍ ഹെല്‍ത്തി കേളകം ആലോചനയോഗം

കേളകം: ഗ്രാമ പഞ്ചായത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന സമഗ്ര ആരോഗ്യ കായിക വികസന പദ്ധതിയായ പ്ലേ ഫോര്‍ ഹെല്‍ത്തി കേളകത്തിന്റെ ആലോചനയോഗം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു. തങ്കമ്മ മേലേക്കൂറ്റ് അധ്യക്ഷയായിരുന്നു. പ്രമുഖ ഫുട്‌ബോള്‍ പരിശീലനം ബിഎസ്എന്‍എല്‍ ഫുട്‌ബോള്‍ താരവുമായ പ്രസാദ് വി.ഹരിദാസ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി . സജീവന്‍ പാലുമി, പി എം രമണന്‍, പവിത്രന്‍ ഗുരിക്കള്‍, ബിന്റോ സി കെ, എം.വി.മാത്യു, സോജന്‍ വര്‍ഗ്ഗീസ്, പ്രേംദാസ് തുടങ്ങിയവര്‍ സംസാരിച്ചു.എല്ലാ ജനവിഭാഗങ്ങളേയും ഉള്‍പ്പെടുത്തി സമഗ്രമായ കായിക വികസനത്തിലൂടെ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പ്

പേരാവൂര്‍:എല്ലാ പ്രായക്കാരിലും ജീവിത ശൈലി രോഗങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ഇത് കണ്ടെത്താനായി പേരാവൂര്‍ പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.കുനിത്തല വയോജന വിശ്രമ മന്ദിരത്തില്‍ നടന്ന ക്യാമ്പില്‍ നിരവധി പേര്‍ പങ്കെടുത്തു

അധമ കലയെ വാഴ്ത്തുന്നവർ മാനവികതയുടെ അന്തകന്മാർ

പേരാവൂർ:ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഇക്കിളികഥകളെപ്പോലും നാണിപ്പിക്കുന്ന അധമ കലയെ പൊതുസമൂഹത്തിൽ അവതരിപ്പിക്കുന്നവരും ,അതിന് സാമ്പത്തികം നൽകി പ്രോത്സാഹിപ്പിക്കുന്നവരും മാനവികതയുടെ അന്തകന്മാരാണെന്ന് കെ.സി.ബി.സി.മദ്യവിരുദ്ധ സമിതി സംസ്ഥാന വക്താവ് ഫാ.ചാക്കോ കുടിപ്പറമ്പിൽ.പേരാവൂർ മേജർ ആർക്കി എപ്പിസ്ക്കോപ്പൽ ഓഡിറ്റോറിയത്തിന് മുമ്പിൽ വെച്ചു നടന്ന ‘നമ്മൾ പ്രകാശിക്കേണ്ടവർ ‘ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പരസ്പര സ്നേഹവും സാഹോദര്യവും മൂല്യബോധവും വളർത്തുന്ന കലകളും അതിന്റെ ആവിഷ്ക്കാരവുമാണ് ലോകനന്മയ്ക്കുതകുന്നതെന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകണം.താഴ്ന്ന നിലവാരവും ധാർമ്മികതയും ഉള്ളവർ കലക്കായ് തൂലിക ചലിപ്പിക്കരുതേ എന്നും അദ്ദേഹം കൂടിച്ചേർത്തു.പേരാവൂർ മേജർ ആർക്കി എപ്പിസ്ക്കോപ്പൽ ആർച്ച് പ്രീസ്റ്റ് റവ.ഡോ.തോമസ് കൊച്ചുകരോട്ട് ദീപം കൊളുത്തി ‘നമ്മൾ പ്രകാശിക്കേണ്ടവർ’ എന്ന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഫാ.ജിബിൻപുത്തൻപുര,ഫാ.ജിബിൻ മണ്ടങ്കുന്നേൽ,ജോജോ കൊട്ടാരംകുന്നേൽ,മാത്യു എടത്താഴെ എന്നിവർ പ്രസംഗിച്ചു .

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഏപ്രിൽ 1 ന് ആരംഭിക്കും

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഏപ്രിൽ 1 ന് ആരംഭിക്കും. വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവർത്തനങ്ങൾ ഉറപ്പുവരുത്തണമെന്ന് ഇതുമായി ബന്ധപ്പെട്ടു ചേർന്ന ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു.

തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക് പുറമെ വീടുകളിലും ഓഫീസുകളിലും ഉൾപ്പെടെ ശുചീകരണ പ്രവർത്തനങ്ങൾ പൊതുജന പങ്കാളിത്തത്തോടെ നടത്തണം.

വൃത്തിയുള്ള കേരളം, വലിച്ചെറിയൽമുക്ത കേരളം ക്യാമ്പയിനിന്റെ ഭാഗമായി വൃത്തിയാക്കാൻ നിശ്ചയിച്ചിട്ടുള്ള ഇടങ്ങൾ, മാലിന്യക്കൂനകൾ, കവലകൾ, ചെറു പട്ടണങ്ങൾ, പൊതു ഇടങ്ങൾ, അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സുകൾ, വ്യാപാര കേന്ദ്രങ്ങൾ, ഷോപ്പിംഗ് കോംപ്ലക്‌സുകൾ, ചന്തകൾ, കമ്മ്യൂണിറ്റി ഹാൾ, വിവാഹ മണ്ഡപങ്ങൾ, ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ക്യാമ്പസുകൾ മുതലായവ വൃത്തിയാക്കി വലിച്ചെറിയൽ മുക്ത ഇടങ്ങളായി പ്രഖ്യാപിക്കണം. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഇക്കാര്യം ചെയ്യണം.

മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ജൈവമാലിന്യം ഉറവിടത്തിൽ സംസ്‌ക്കരിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രധാന ചുമതലയായി ഇത് കാണണം.

ഹരിത കർമ്മസേനയെ ഫലപ്രദമായി ഉപയോഗിച്ച് വാതിൽപ്പടി ശേഖരണവും തരംതിരിക്കലും ഉറപ്പാക്കണം.

കൊതുക് നിവാരണത്തിന്റെ ഭാഗമായി ഞായറാഴ്ചകളിൽ വീടുകളിലും വെള്ളിയാഴ്ചകളിൽ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ഡ്രൈ ഡേ ആചരിക്കണം.

മഴക്കാലപൂർവ്വ ശുചീകരണത്തിന് ഓരോ വകുപ്പിലുമുള്ള ഫണ്ടുകളുടെ ലഭ്യത ജില്ലാ കളക്ടർമാർ ഉറപ്പാക്കേണ്ടതാണ്.

മുഴുവൻ ഓടകളും വൃത്തിയാക്കി എന്നുറപ്പാക്കണം. മലിനമായിക്കിടക്കുന്ന നീർച്ചാലുകൾ, തോടുകൾ, കുളങ്ങൾ, ഓടകൾ എന്നിവയുടെ പട്ടിക തയ്യാറാക്കി വൃത്തിയാക്കൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം.

കെട്ടിടങ്ങൾ പൊളിച്ച അവശിഷ്ടങ്ങൾ നദി, കായൽ എന്നിവിടങ്ങളിൽ ഇടുന്നത് സാമൂഹിക പ്രശ്‌നമായി മാറുന്നുണ്ട്. ഇക്കാര്യത്തിൽ ശ്രദ്ധ വേണം. പുഴകളിലെയും നദികളിലെയും ചെളിയും എക്കലും നീക്കം ചെയ്യണം. വൃത്തിയാക്കിയ ശേഷമുള്ള മണലും ചെളിയും നിക്ഷേപിക്കാനുള്ള സൗകര്യം പ്രാദേശികമായി മുൻകൂട്ടി തയ്യാറാക്കണം.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ വകുപ്പും പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകൾ, സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ എന്നിവ പഞ്ചായത്ത് വാർഡ് തലം വരെ എത്തുന്നുണ്ടെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ ഉറപ്പ് വരുത്തണം.

ഓരോ പ്രദേശത്തെയും ഏറ്റവും ദുരന്ത സാധ്യത കൂടിയ ആളുകളുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കി വില്ലേജ് ഓഫീസർ, പോലീസ്, അഗ്‌നിശമന രക്ഷാസേന എന്നിവരെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളെയും ഏൽപ്പിക്കണം. കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച് അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ആവശ്യമായ ഘട്ടങ്ങളിൽ ആളുകളെ കുടിയൊഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കണം.

ഓരോ പ്രദേശത്തും ദുരിതാശ്വാസ ക്യാമ്പുകളായി തെരഞ്ഞെടുത്ത കെട്ടിടങ്ങളും അവിടങ്ങളിലേക്കുള്ള സുരക്ഷിതമായ വഴിയും അടയാളപ്പെടുത്തി പ്രസിദ്ധീകരിക്കണം. ഇവ ദുരന്ത സാധ്യതാ പ്രദേശങ്ങളിലുള്ള ജനങ്ങളെ മുൻകൂട്ടി അറിയിക്കണം.

അപകടസാധ്യതയുള്ള മരച്ചില്ലകൾ വെട്ടി മരങ്ങൾ കോതിയൊതുക്കുന്ന പ്രവൃത്തി തദ്ദേശ സ്ഥാപനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണം.

വൈദ്യുത ലൈനുകളുടെയും പോസ്റ്റുകളുടെയും സുരക്ഷാ പരിശോധന കെ.എസ്.ഇ.ബി നടത്തണം. ഇതിന് സമയക്രമം നിശ്ചയിച്ച് ചുമതല നൽകണം.

മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും മഴക്കാല കണ്ട്രോൾ റൂമുകൾ ആരംഭിച്ച് 24 മണിക്കൂറും പ്രവർത്തിക്കണം. കണ്ട്രോൾ റൂമുകളുടെ ഫോൺ നമ്പറുകൾ പൊതുജനങ്ങളിലേക്ക് എത്തിയെന്ന് ഉറപ്പാക്കണം. താലൂക്ക്, ജില്ലാതലത്തിലുള്ള ദുരന്ത നിവാരണ കണ്ട്രോൾ റൂമുകളുമായി ചേർന്നുകൊണ്ടായിരിക്കണം തദ്ദേശ സ്ഥാപന കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കുന്നത്.

പോലീസ്, അഗ്‌നിശമന രക്ഷാസേന എന്നീ രക്ഷാസേനകൾ അവരുടെ പക്കലുള്ള ഉപകരണങ്ങൾ പ്രവർത്തനക്ഷമമാണോ എന്ന് മുൻകൂട്ടി പരിശോധിച്ച് ഉറപ്പ് വരുത്തണം.

എല്ലാ ജില്ലകളിലും ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ പ്രതിമാസ മഴക്കാല മുന്നൊരുക്ക അവലോകനയോഗം ചേരണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. യോഗത്തിൽ വകുപ്പ് മേധാവികളെയും തദ്ദേശ സ്ഥാപന മേധാവികളെയും പങ്കെടുപ്പിക്കണം. ജില്ലകളിൽ നടന്നുവരുന്ന മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ, മഴക്കാലപൂർവ്വ ശുചീകരണ പ്രവൃത്തികളുടെ പുരോഗതി എന്നിവ വിലയിരുത്തേണ്ടതും പൂർത്തീകരിക്കപ്പെടാത്ത കാര്യങ്ങളുണ്ടെങ്കിൽ അവ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കാൻ കർമ്മ പദ്ധതി തയ്യാറാക്കുകയും വേണം.

എല്ലാ തദ്ദേശ സ്ഥാപനങ്ങളും മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കണം. പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും പ്രവർത്തന കലണ്ടർ തയ്യാറാക്കുന്നത് ഉചിതമാകും. പൂർത്തീകരിക്കാത്ത പ്രവൃത്തികൾ ബന്ധപ്പെട്ട വകുപ്പ് മേധാവികളെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളെയും അറിയിക്കണം.

യോഗത്തിൽ മന്ത്രിമാരായ പി. രാജീവ്, പി. എ. മുഹമ്മദ് റിയാസ്, റോഷി അഗസ്റ്റിൻ, എം.ബി. രാജേഷ്, വീണാ ജോർജ്ജ്, അഡീ. ചീഫ് സെക്രട്ടറിമാരായ ഡോ. വി. വേണു, ശാരദാ മുരളീധരൻ, വകുപ്പ് മേധാവികൾ, ജില്ലാ കളക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.

ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയില്‍ ഇരിട്ടിയില്‍ ഇക്കോ പാര്‍ക്ക്

ഇരിട്ടി:കേരളത്തിലെ പ്രാദേശിക ടൂറിസം കേന്ദ്രങ്ങളെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് ഡെസ്റ്റിനേഷന്‍ ചലഞ്ച്.

പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തങ്ങളുടെ പരിധിക്കുള്ളിലെ ടൂറിസം സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി, ഡിപിആര്‍ തയ്യാറാക്കി ടൂറിസം വകുപ്പിന്‍റെ വെബ്സൈറ്റ് വഴിയാണ് പ്രൊപ്പോസല്‍ സമര്‍പ്പിക്കുന്നത് .

പായം ഗ്രാമപഞ്ചായത്തിലെ ഇരിട്ടി പെരുമ്പറമ്പില്‍ ഇക്കോ പാര്‍ക്ക് ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ ഒരുങ്ങുന്നു. ഇരിട്ടിയിലെ ജനങ്ങളുടെ വലിയൊരു ആഗ്രഹമായിരുന്നു വിപുലമായൊരു ഇക്കോ പാര്‍ക്ക്. 90 ലക്ഷം രൂപ ചെലവഴിച്ചാണ് പാര്‍ക്ക് ഒരുക്കുന്നത്.
ആംഫി തിയേറ്റര്‍, കുട്ടികളുടെ ഉദ്യാനം, പഴശ്ശി ജലാശയത്തില്‍ ബോട്ട് സവാരി, ബോട്ട് ജെട്ടി നിര്‍മ്മാണം, ഇരിപ്പിടങ്ങള്‍ തുടങ്ങി ജില്ലയിലെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിധത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

കവർച്ചാ സംഘത്തിൻ്റെ മർദ്ദനം. ലോറി ഡ്രൈവർക്കും ക്ലീനർക്കും പരിക്ക്

ഇരിട്ടി:മൈസൂരിൽ നിന്നും പച്ചക്കറി കയറ്റി ഇരിട്ടിയിലേക്ക് വരികയായിരുന്ന മിനി ലോറി ഡ്രൈവർക്കും ക്ലീനർക്കുമാണ് പരിക്ക് പറ്റിയത്. ഡ്രൈവർ ആറളം സ്വദേശി റജീബ് (40) വള്ളിത്തോട് സ്വദേശി അലി (60) എന്നിവർക്കാണ് പരിക്കേറ്റത്. വിരാജ്പേട്ട പെരുമ്പാടിയിൽ വച്ച് ബൈക്കിൽ എത്തിയ സംഘം ഇവരെ മർദ്ദിക്കുകയായിരുന്നു. കയ്യിലുള്ള പണവും മറ്റും നൽകണമെന്ന് ആവശ്യപ്പെട്ട് ആയിരുന്നു മർദ്ദനം. പരിക്കേറ്റ ഇരുവരും ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. രാത്രി 10 മണിയോടെയായിരുന്നു സംഭവം.