Hivision Channel

Local News

സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ സി ബി ഐക്ക് കൈമാറി

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ കേരളം സി ബി ഐക്കു കൈമാറി. സ്പെഷ്യല്‍ സെല്‍ ഡി വൈ എസ് പി. ശ്രീകാന്താണ് രേഖകള്‍ കൈമാറിയത്. അന്വേഷണം സി ബി ഐക്ക് കൈമാറുന്നതിലെ കാലതാമസത്തില്‍ മുഖ്യമന്ത്രി ഇന്നലെ വിശദീകരണം തേടിയിരുന്നു. ആഭ്യന്തര സെക്രട്ടറിയോടാണ് വിശദീകരണം തേടിയത്.

എല്ലാ വിദ്യാര്‍ഥികള്‍ക്കും വോട്ട്;രാജ്യത്ത് ആദ്യജില്ലയായി കണ്ണൂര്‍.പുതുതായി ചേര്‍ന്നത് 27,450 വിദ്യാര്‍ഥികള്‍



അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ഥികളെയും വോട്ടര്‍മാരാക്കിയ രാജ്യത്തെ ആദ്യ ജില്ലയായി കണ്ണൂര്‍. അസിസ്റ്റന്റ് കലക്ടര്‍ അനൂപ് ഗാര്‍ഗ് നോഡല്‍ ഓഫീസറായ സ്വീപിന്റെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്പയിനിലാണ് ഈ നേട്ടം കൈവരിച്ചത്. ഇതോടെ 11 നിയമസഭ മണ്ഡലങ്ങളിലെ 115 കോളജുകളില്‍ നിന്നായി 27,450 വിദ്യാര്‍ഥികളെയാണ് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തത്. ജില്ലാ നോഡല്‍ ഓഫീസറുടെ കീഴില്‍ ഓരോ മണ്ഡലങ്ങളിലും പ്രത്യേക നോഡല്‍ ഓഫീസര്‍മാര്‍ ടീമായാണ് ക്യാമ്പയിന്‍ ഏകോപിപ്പിച്ചത്. കല്യാശ്ശേരി മണ്ഡലത്തിലെ വിവിധ കോളജുകളില്‍ നിന്നാണ് കൂടുതല്‍ വിദ്യാര്‍ഥികളെ ചേര്‍ത്തത്. 8207 യുവതകളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തു. പയ്യന്നൂര്‍ 2967, തളിപ്പറമ്പ് 2623, ഇരിക്കൂര്‍ 1767, പേരാവൂര്‍ 2708, മട്ടന്നൂര്‍ 1517, കൂത്തുപറമ്പ് 2266, ധര്‍മ്മടം 1071, തലശ്ശേരി 1847, കണ്ണൂര്‍ 2010, അഴീക്കോട് 467 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളില്‍ ചേര്‍ത്ത വിദ്യാര്‍ഥികളുടെ കണക്ക്. 20 നീണ്ട ക്യാമ്പയിന്റെ ഭാഗമായി 50 പ്രത്യേക ക്യാമ്പുകളും വിവിധ കോളജുകളില്‍ നടത്തിയാണ് ഈ നേട്ടം കൈവരിക്കാനായത്. ക്യാമ്പയിന്റെ വിജയത്തിനായി കോളജ് പ്രിന്‍സിപ്പല്‍മാരുടെ സഹായവും എന്‍എസ്എസ് കേഡറ്റുമാരുടെ പിന്തുണയും സ്വീപ്പിന് ലഭിച്ചിരുന്നു. കൂടാതെ വോട്ടര്‍ രജിസ്ട്രേഷന്‍ സുഗമമാക്കാന്‍ ജില്ലാതലത്തില്‍ ഒരു പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്പറും ഇമെയില്‍ പിന്തുണയും ഉറപ്പാക്കിയിരുന്നു. തെരഞ്ഞെടുപ്പിന്റെ പ്രധാന്യത്തെ കുറിച്ച് കൃത്യമായ അറിവില്ലാത്ത വിദ്യാര്‍ഥികള്‍ക്കിടിയില്‍ കൂടുതല്‍ അവബോധനം സൃഷ്ടിക്കാന്‍ ക്യാമ്പയിന്‍ കൊണ്ട് സാധിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ്:മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്കി 


ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ശ്രദ്ധിക്കേണ്ട വിവിധ വിഷയങ്ങളെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്കി. മാതൃക പെരുമാറ്റ ചട്ടം, വ്യാജ വാര്‍ത്ത, രാഷ്ട്രീയ പരസ്യങ്ങളുടെ പ്രീ സര്‍ട്ടിഫിക്കേഷന്‍ എന്നിവയെ സംബന്ധിച്ചായിരുന്നു ക്ലാസ്സ്. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. മാസ്റ്റര്‍ ട്രെയിനര്‍ എം പി വിനോദ്കുമാര്‍ ക്ലാസെടുത്തു.സബ്കലക്ടര്‍ സന്ദീപ് കുമാര്‍, ഫിനാന്‍സ് ഓഫീസര്‍ ശിവപ്രകാശന്‍ നായര്‍, ജില്ലാ ട്രെയിനിങ്ങ് നോഡല്‍ ഓഫീസര്‍ നെനോജ് മേപ്പടിയത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, ഐടി മിഷന്‍ ജില്ലാ പ്രൊജക്ട് ഓഫീസര്‍ മിഥുന്‍ കൃഷ്ണ എന്നിവര്‍ പങ്കെടുത്തു.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുരസ്ക്കാരം

ഇന്ത്യൻ കോഫി വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജബൽപൂരിൻ്റെ നേതൃത്വത്തിൽ നടന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതാജി സുഭാഷ് ചന്ദ്രബോസ് മെഡിക്കൽ കോളേജ് ഏർപ്പെടുത്തിയ പ്രശസ്തി പത്രവും, ഫലകവും സൊസൈറ്റി സെക്രട്ടറി എം പ്രകാശൻ ഏറ്റുവാങ്ങി.

സൊസൈറ്റി പ്രസിഡണ്ട് ഒ കെ രാജഗോപാലന്റെ എഴുപത്തി അഞ്ചാം ജന്മദിനത്തോടനുബന്ധിച്ചായിരുന്നു വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.

കഴിഞ്ഞ 5 വർഷം വയനാടിന്‍റെ ശബ്‍ദം ലോക്സഭയിൽ ഉയർന്നോ? യുഡിഎഫിന് വോട്ട് ചെയ്തതിൽ എല്ലാവർക്കും കുറ്റബോധം: പിണറായി

വയനാട് ലോക്സഭ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ആനി രാജയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ രാഹുല്‍ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.കഴിഞ്ഞ 5 വർഷം വയനാടിന്‍റെ   ശബ്ദം ലോക്സഭയിൽ ഉയർന്നോയെന്ന് അദ്ദേഹം ചോദിച്ചു.പാർലമെന്‍റില്‍ കേരളത്തിന്‍റെ  ശബ്ദവും വേണ്ടവിധത്തിൽ ഉയർന്നില്ല.കൂടുതൽ എംപി മാരും യുഡിഎഫ് ആയിരുന്നല്ലോ.സാധാരണ പാർലമെന്‍റില്‍ കേരളത്തിന്‍റെ  ശബ്ദം മുഴങ്ങാറുണ്ട്. ഇത്തവണ അത് നേർത്തത് ആയി പോയി..കഴിഞ്ഞ തവണ ഇടതു പക്ഷത്തിനു തിരിച്ചടി നേരിട്ടത് ആണ് ഇതിനു കാരണം

കേരളക്കാരുടെത് ശുദ്ധ മനസാണ് . രാഹുൽ വയനാട്ടിൽ മത്സരിക്കാൻ വന്നപ്പോൾ വലിയ പ്രതീക്ഷയായിരുന്നു. ഇത്തവണ കോൺഗ്രസ് ജയിച്ചു പോകട്ടെ എന്ന് ജനം കരുതി. അത് ഇടതു പക്ഷത്തോട് വിരോധം ഉള്ളത് കൊണ്ടായിരുന്നില്ല.വയനാടിന്‍റെ  ജീവൽ പ്രശ്നങ്ങളിൽ ഒന്നും രാഹുൽ ഇടപെട്ടില്ല.ലോക്സഭയിൽ ഉന്നയിക്കാൻ പോലും രാഹുൽ തയ്യാറായില്ല. 

പൗരത്വനിയമ ഭേദഗതിക്കെതിരെ വയനാട് മണ്ഡലത്തിലെ എംപി  എന്തെങ്കിലും പറഞ്ഞോ?അന്നത്തെ പ്രതിഷേധങ്ങളിൽ രാഹുലിനെക്കാൾ കൂടുതൽ ആനി രാജ രംഗത്ത് ഉണ്ടായിരുന്നു.ജനങ്ങൾക്ക് കുറ്റബോധം ഉണ്ട്. കഴിഞ്ഞ തവണ കേരളത്തിൽ യുഡിഎഫിന് ന് വോട്ട് ചെയ്തതിൽ എല്ലാവർക്കും കുറ്റബോധം ഉണ്ട്..രാഹുൽ ഗാന്ധിയുടെ നേത്രത്തിലാണ് ഭാരത് ജോഡോ യാത്ര നടക്കുന്ത്.. CAA യെ കുറിച്ചു രാഹുല്‍ എന്തെങ്കിലും മിണ്ടിയോയെന്നും പിണറായി ചോദിച്ചു

38 ഡിഗ്രിയും കടന്ന് മുകളിലേക്ക് ചൂട്, 10 ജില്ലകളിൽ മഞ്ഞ അലർട്ട്

സംസ്ഥാനത്ത് കൊടും ചൂട് തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് നേരത്തെ ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. പുതിയ അറിയിപ്പ് പ്രകാരം ഒരു ജില്ല കൂടി മഞ്ഞ അലർട്ടിൽ ഉൾപ്പെടുത്തി. ചൂട് കൂടാൻ സാധ്യതയുള്ളതിനാലാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് അലർട്ട് പ്രഖ്യാപിച്ചത്. പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് അലർട്ട്. 

2024 മാർച്ച് 16 മുതൽ 20 വരെ പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി വരെയും ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയും കോട്ടയം, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയും തിരുവനന്തപുരം, എറണാകുളം, കണ്ണൂർ  ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെയും   (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ)  ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.  ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ,  മലയോര മേഖലകളിലൊഴികെ, 2024 മാർച്ച് 16 മുതൽ 20 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

അതേസമയം, ഇന്ന് രാത്രി 11.30 വരെ കേരള തീരത്ത് 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
 
ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ  

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ  ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. 

* പകൽ 11 am മുതല്‍ വൈകുന്നേരം 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.

* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.

* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും,40 ശതമാനത്തിലേറെ വൈകല്യമുള്ളവര്‍ക്കും’വോട്ട് ഫ്രം ഹോം’

ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ 85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും, 40 ശതമാനത്തിലേറെ വൈകല്യമുള്ളവര്‍ക്കും’വോട്ട് ഫ്രം ഹോം’ സൗകര്യം പ്രയോജനപ്പെടുത്താം. അതായത് വീട്ടില്‍വച്ചുതന്നെ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം.

ദില്ലിയില്‍ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപനത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.  പ്രായാധിക്യം മൂലം അവശനിലയില്‍ ആയി പുറത്തിറങ്ങാൻ പ്രയാസമനുഭവിക്കുന്നവര്‍ക്കും ശാരീരികവൈകല്യം മൂലം വോട്ട് ചെയ്യാൻ പോകാൻ ബുദ്ധിമുട്ടുന്നവര്‍ക്കുമെല്ലാം ഈ സൗകര്യം ഏറെ ആശ്വാസകരമായിരിക്കും.

കുടിവെള്ളം, ശൗചാലയം, വീല്‍ച്ചെയര്‍, മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നിവയും വോട്ടിംഗ് കേന്ദ്രങ്ങളില്‍ സജ്ജമാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. എത്താവുന്ന എല്ലായിടങ്ങളിലുമെത്തി വോട്ടെടുപ്പില്‍ ജനങ്ങളെ പങ്കാളികളാക്കാനാണ് തീരുമാനം. 

പേപ്പര്‍ ഉപയോഗം പരമാവധി കുറയ്ക്കും, ഇ-വോട്ടര്‍ ലിസ്റ്റ് പ്രയോജനപ്പെടുത്തും, ഇലക്ട്രോണിക് സംവിധാനങ്ങളെ തന്നെ കാര്യമായി ആശ്രയിക്കാനും തീരുമാനം.

ലോക്സഭാ തെര‍ഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു,7 ഘട്ടങ്ങളിൽ വോട്ടെടുപ്പ്, കേരളത്തിൽ ഏപ്രിൽ 26ന്

ആദ്യ ഘട്ടത്തിൽ 102 ലോക്സഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കും. തമിഴ്നാട് ,രാജസ്ഥാൻ, ഛത്തീസ്ഘട്ട്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് നടക്കും.  രണ്ടാം ഘട്ടത്തിൽ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലും  മൂന്നാമത്തെ ഘട്ടത്തിൽ 94 മണ്ഡലങ്ങളിൽ നാലാം ഘട്ടത്തിൽ 96 മണ്ഡലങ്ങളിലും അഞ്ചാം ഘട്ടത്തിൽ 49  മണ്ഡലങ്ങളിലും ആറാം ഘട്ടത്തിൽ 57 മണ്ഡലങ്ങളിലും ഏഴാം 57 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും.  

ഇതിനൊപ്പം നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കും. 

നിയമസഭാ തെരഞ്ഞെടുപ്പ് 

1. ആന്ധ്രാ പ്രദേശ്  വോട്ടെടുപ്പ് -മെയ് 13ന് 

2. സിക്കിം- ഏപ്രിൽ 19 ന്

3. ഒറീസ- മെയ് 13 ന്

4. അരുണാചൽ പ്രദേശിൽ ഏപ്രിൽ 19 ന്

ജൂൺ 4 ന് വോട്ടെണ്ണൽ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനൊപ്പം പുതുതായി ചുമതലയേറ്റ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാറും, സുഖ്ബീര്‍ സിംഗ് സന്ധുവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പിന് രാജ്യം പൂ‍ര്‍ണ സജ്ജമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണ‍ര്‍ അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളിലും സന്ദ‍ര്‍ശനം നടത്തി. എല്ലാ ഒരുക്കങ്ങളും നേരിട്ട് കണ്ട് വിലയിരുത്തി. തെരഞ്ഞെടുപ്പ് കാലം രാജ്യത്തിൻ്റെ അഭിമാനം എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ മുദ്രാവാക്യം. 97 കോടി വോട്ടർമാരാണ് രാജ്യത്തുളളത്. എല്ലാ വോട്ട‍ര്‍മാരും തെരഞ്ഞെടുപ്പിൽ പങ്കാളികളാകണം.

കൈവെസി ആപ്പും വോട്ട് ഫ്രം ഹോം സൗകര്യവും 

10.5 ലക്ഷം പോളിംഗ് ബൂത്തുകളാണ് രാജ്യത്താകെ സജ്ജീകരിച്ചിട്ടുളളത്. 49.7 കോടി പുരുഷ വോട്ടർമാ‍ര്‍ക്കും 47.1 കോടി സ്ത്രീ വോട്ടർമാ‍ര്‍ക്കും ഇത്തവണ വോട്ടകാശമുണ്ട്. 48,000 പേ‍ര്‍ ട്രാൻസ്ജെൻഡ‍ര്‍മാരാണ്. യുവ വോട്ടർമാർ 19.74 കോടി പേരാണ്. കന്നി വോട്ടർമാരിൽ 85 ലക്ഷം പെൺകുട്ടികളാണ്. 85 വയസിന് മുകളിലുള്ളവർക്കും 40 ശതമാനത്തിലേറെ വൈകല്യം ഉള്ളവർക്കും വോട്ട് ഫ്രം ഹോം സൗകര്യം പ്രയോജനപ്പെടുത്താം. എത്താവുന്ന എല്ലായിടങ്ങളിലുമെത്തി വോട്ടെടുപ്പിൽ ജനങ്ങളെ പങ്കാളികളാക്കും. പേപ്പർ ഉപയോഗം പരമാവധി കുറയ്ക്കും. ഇ-വോട്ടർ ലിസ്റ്റ് പ്രയോജനപ്പെടുത്തും. പരമാവധി ഇലക്ട്രോണിക് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തും. കൈവെസി ആപ്പിലൂടെ (Know your Candidate app) സ്ഥാനാർത്ഥികളുടെ വിവരങ്ങൾ ലഭ്യമാക്കും. ക്രിമിനൽ കേസുകളുടെ വിവരങ്ങളടക്കം ലഭ്യമാക്കും. 

പ്രശ്ന ബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിംഗ്,  5 വർഷത്തിനിടെ 3400 കോടി രൂപ പിടിച്ചെടുത്തു

പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ചെറുക്കും. 11 നിയമസഭ തെരഞ്ഞെടുപ്പുകളിൽ കഴിഞ്ഞ 5 വർഷത്തിനിടെ 3400 കോടി രൂപ പിടിച്ചെടുത്തു. എയർപോർട്ടുകളിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തും. റയിൽവേ സ്റ്റേഷനുകളിലും പരിശോധന കർശനമാക്കും. ഓൺലൈൻ പണമിടപാടുകളും നിരീക്ഷിക്കും. വ്യാജ വാർത്തകൾക്കെതിരെ കർശന നടപടിയുണ്ടാകും. പ്രശ്നബാധിത, പ്രശ്നസാധ്യത ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് നടത്തും. അതിർത്തികളിൽ ഡ്രോൺ നിരീക്ഷണം. ജില്ലയിൽ സുരക്ഷ സംവിധാനങ്ങൾക്ക് 24×7 കൺട്രോൾ റൂം. നെറ്റ് വർക്ക് ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കും. 

ബജറ്റ് പ്രഖ്യാപനം ഉത്തരവായി ഇറക്കി; റബ്ബര്‍ സബ്‌സിഡി വര്‍ധിപ്പിച്ചു.

റബ്ബര്‍ സബ്‌സിഡി 180 ആക്കി വര്‍ധിപ്പിച്ച് സര്‍ക്കാര്‍. ബജറ്റ് പ്രഖ്യാപനം ഉത്തരവായി ഇറക്കി. ഏപ്രില്‍ 1 മുതലാണ് സബ്‌സിഡി പ്രാബല്യത്തില്‍ വരിക. റബ്ബര്‍ ബോര്‍ഡ് അംഗീകരിച്ച മുഴുവന്‍ പേര്‍ക്കും സബ്‌സിയുണ്ട്. ആകെ സബ്‌സിഡി നല്‍കാനായി 24.48 കോടി രൂപ അനുവദിച്ചു.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ റബ്ബര്‍ കയറ്റുമതിക്കാര്‍ക്ക് ഇന്‍സെന്റീവ് പ്രഖ്യാപിച്ചത്. ഒരു കിലോ റബര്‍ കയറ്റുമതി ചെയ്യുമ്പോള്‍ 5 രൂപ ഇന്‍സെന്റീവ് ലഭിക്കും. കോട്ടയത്ത് ചേര്‍ന്ന റബര്‍ ബോര്‍ഡ് മീറ്റിംഗിലാണ് തീരുമാനം.

ഷീറ്റ് റബറിനാണ് കിലോയ്ക്ക് 5 രൂപ ഇന്‍സന്റ്റീവ് പ്രഖ്യാപിച്ചിരിക്കുന്നത്. 40 ടണ്‍ വരെ കയറ്റുമതി ചെയ്യുന്നവര്‍ക്ക് 2 ലക്ഷം രൂപാ ഇന്‍സന്റീവ് ലഭിക്കും. അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നടപടി. ജൂണ്‍ മാസം വരെയാണ് ഷീറ്റ് റബറിന് കിലോയ്ക്ക് 5 രൂപ ഇന്‍സന്റീവ് പ്രഖ്യാപിച്ചത്. ആര്‍എസ്എസ് 1 മുതല്‍ ആര്‍എസ്എസ് 4 വരെ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്‍സ്റ്റീവ് ലഭിക്കും.

കോഴിക്കോട് ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ച് വൻ അപകടം,  8 പേര്‍ക്ക് പരിക്ക്

ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ടു പേര്‍ക്ക് പരിക്ക്. കോഴിക്കോട് -വയനാട് പാതയിൽ പുതുപ്പാടിയിൽ ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്. സുല്‍ത്താന്‍ ബത്തേരിയിൽ നിന്നും കോഴിക്കോടേക്ക് വരുകയായിരുന്ന ആംബുലന്‍സും എതിരെ വരുകയായിരുന്ന ട്രാവലറുമാണ് കൂട്ടിയിടിച്ചത്. ആംബുലന്‍സുമായി ഇടിച്ച ട്രാവലര്‍ നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിലും ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ട്രാവലറിന്‍റെയും മുന്‍ഭാഗം തകര്‍ന്നു. ട്രാവലറിലും ആംബുലന്‍സിലും ഉണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റു.