Hivision Channel

Kerala news

നാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേയ്ക്ക് കൂടി മഴ മുന്നറിയിപ്പ്. ഇന്ന് 3 ജില്ലകളിലാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ മുന്നറിയിപ്പ് ഉള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ എന്നിവക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം എന്നും ജാഗ്രത നിര്‍ദേശമുണ്ട്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷം, തടയാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരുക്ക്

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷം. തടയാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. സെന്‍ട്രല്‍ ജയിലിലെ ഒന്നാം ബ്ലോക്കിലാണ് ഇന്നലെ ഏറ്റുമുട്ടല്‍ ഉണ്ടായത്. മലപ്പുറം സ്വദേശി ജലാലുദ്ധീനാണ് സംഘര്‍ഷം ഉണ്ടാക്കിയത്. ജലാലുദ്ധീന്‍ സെല്ലില്‍ ബ്ലേഡ് കൊണ്ട് സ്വയം മുറിവേല്‍പ്പിച്ചതാണ് അക്രമത്തിന്റെ തുടക്കം. ഉദ്യോഗസ്ഥരും തടവുകാരും ഉള്‍പ്പെടെ 11 പേര്‍ക്ക് പരുക്ക്.

തടവുകാര്‍ തമ്മില്‍ ഇന്നലെ ഏറ്റുമുട്ടിയിരുന്നു തുടര്‍ന്ന് ജലാലുദീന്‍ സ്വയം ബ്ലേഡ് ഉപയോഗിച്ച് ശരീരത്തില്‍ മുറിവ് ഉണ്ടാക്കിയിരുന്നു. ഇത് അറിഞ്ഞ് ജയില്‍ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് കാപ്പ കേസ് പ്രതികള്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ തിരിഞ്ഞു, ആക്രമണം നടത്തി. 11 പേര്‍ക്ക് പരുക്കേറ്റു. ആരുടേയും പരുക്ക് സരമുള്ളതല്ല.

രാത്രികാല പോസ്റ്റുമോര്‍ട്ടം നടത്താമെന്ന ഹൈക്കോടതി നിര്‍ദേശം നടപ്പിലാക്കുന്നതില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പ്രതിസന്ധിയെന്ന് മന്ത്രി കെ മുരളീധരന്‍

രാത്രികാല പോസ്റ്റുമോര്‍ട്ടം നടത്താമെന്ന ഹൈക്കോടതി നിര്‍ദേശം നടപ്പിലാക്കുന്നതില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പ്രതിസന്ധിയെന്ന് മന്ത്രി കെ മുരളീധരന്‍. അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ ഇടപെട്ടിരുന്നുവെന്നും കഴിയാതെ പോയതെന്ന് മന്ത്രി പറഞ്ഞു. ജീവനക്കാരോ അടിസ്ഥാന സൗകര്യങ്ങളോ ഉറപ്പുവരുത്താതെ ജീവനക്കാരെ നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതിയുടെ ഉത്തരവുണ്ടെന്ന് മന്ത്രി പറഞ്ഞു.

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍ മെഡിക്കല്‍ കോളേജ്, കാസര്‍ഗോഡ് ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ പോസ്റ്റുമോര്‍ട്ടം നടത്തണമെന്നായിരുന്നു ഉത്തരവ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ പ്രോട്ടോക്കോള്‍ അനുസരിച്ച്, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുള്ള ആശുപത്രികളില്‍ രാത്രിയിലും പോസ്റ്റുമോര്‍ട്ടം നടത്താന്‍ അനുവാദമുണ്ട്. പരമ്പരാഗതമായി പകല്‍ വെളിച്ചത്തില്‍ മാത്രം ചെയ്തിരുന്ന ഈ നടപടിക്രമം, അവയവദാന പ്രക്രിയകള്‍ വേഗത്തിലാക്കാനും മൃതദേഹങ്ങള്‍ വേഗത്തില്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാനും ലക്ഷ്യമിട്ടാണ് 24 മണിക്കൂറാക്കി മാറ്റിയത്.

സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യാസക്തി കുറക്കാന്‍ വീര്യം കുറഞ്ഞ മദ്യം ഉപകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍.

സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യാസക്തി കുറക്കാന്‍ വീര്യം കുറഞ്ഞ മദ്യം ഉപകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. വീര്യം കുറഞ്ഞ മദ്യം ലഭ്യമാക്കിയാല്‍ വീര്യം കൂടിയതിന്റെ ഉപയോഗം കുറയ്ക്കാന്‍ കഴിയും.2021ല്‍ വീര്യം കുറഞ്ഞ മദ്യം വില്‍ക്കുന്നത് പഠിക്കാന്‍ സമിതിയെ വച്ചു. ഫിനാന്‍സ് ബില്ലില്‍ ഒളിച്ചു കടത്തിയതല്ല. ബജറ്റില്‍ പ്രഖ്യാപിച്ചതാണ്. ബജറ്റ് നിര്‍ദ്ദേശം ഫിനാന്‍സ് ബില്ലില്‍ വരുമെന്ന് അറിയാത്ത ആളാണോ പത്തുവര്‍ഷം മുഖ്യമന്ത്രിയായ പിണറായി വിജയനെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.

ചട്ടം ഭേദഗതിചെയ്ത് കാറ്റഗറി ചെയ്തത് കഴിഞ്ഞ സര്‍ക്കാര്‍. ഓരോ കാറ്റഗറിക്കും നികുതി ഉണ്ട്. ആ നികുതിയാണ് ഈ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. വീര്യം കുറഞ്ഞ മദ്യത്തിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് കേരളത്തില്‍. കേരളത്തില്‍ മദ്യം വില്‍ക്കുന്നതിന്റെ കുത്തക ബെവ്‌കോയ്ക്കാണ്. വീര്യം കുറഞ്ഞ മദ്യം വില്‍ക്കേണ്ടന്ന് യുഡിഎഫ് തീരുമാനിച്ചാല്‍ ബെവ്‌കോ അത്തരം മദ്യം വാങ്ങില്ല.

ബെവ്‌കോ വാങ്ങിയാലല്ലേ വില്‍ക്കാനാവു. മദ്യനയത്തിന്റെ ഭാഗമായി വീര്യം കുറഞ്ഞ മദ്യം വേണ്ട എന്നാണ് യുഡിഎഫ് പറയുന്നതെങ്കില്‍ പിന്നെ അത് വേണ്ട. യുഡിഎഫ് മാത്രമല്ല കേരളം ആകെ ചര്‍ച്ച ചെയ്യട്ടെ. വളരെ നിസ്സാരമായ വിഷയം ഊതിപ്പെരുപ്പിച്ച് ബജറ്റിന്റെ മഹിമ കെടുത്താനാണ് ശ്രമം. അതിലൊന്നും വഴങ്ങില്ല. അങ്ങനെ വഴങ്ങുന്ന സര്‍ക്കാരല്ല ഇത്. കൃത്യമായ പ്ലാനും വിഷനും ഉള്ള സര്‍ക്കാരാണിത്. നികുതിയിളവ് പെട്ടെന്ന് നടപ്പാക്കാന്‍ അല്ലെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

ബില്ല് പാസാക്കിയത് കൊണ്ട് വില്‍പ്പന തുടങ്ങുന്നില്ല. തീരുമാനമെടുക്കേണ്ടത് എക്‌സൈസ് വകുപ്പ്. വില്‍പ്പന നടത്താന്‍ തീരുമാനിക്കേണ്ടത് ബിവ്‌റജസ് കോര്‍പ്പറേഷന്‍. സ്വകാര്യ ബസ് മേഖല വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. അത് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര വന്നത് കൊണ്ടല്ല. അവരെ താങ്ങി നിര്‍ത്താനുള്ള എല്ലാ സഹായവും ഉണ്ടാകും. അവര്‍ക്ക് നികുതിയിളവ് നല്‍കിയത് ആ വ്യവസായം തകര്‍ന്നു പോകാതിരിക്കാന്‍. ഇനിയും സഹായങ്ങള്‍ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സെന്‍സസ് 2027: എന്യൂമറേറ്റര്‍മാര്‍ ഇന്ന് മുതല്‍ വീട്ടിലെത്തി വിവരം ശേഖരിക്കും

കണ്ണൂര്‍:ദേശീയ സെന്‍സസ് 2027 ന്റെ
ആദ്യഘട്ടമായ വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെന്‍സസും ജൂലൈ ഒന്നു മുതല്‍ 30 വരെ നടക്കും. ഈ കാലയളവില്‍ എന്യൂമറേറ്റര്‍മാര്‍ വീടുകളില്‍ എത്തി വിവരശേഖരണം നടത്തും.

കണ്ണൂര്‍ ജില്ലയില്‍ ആകെ 4100 എന്യൂമറേറ്റര്‍മാര്‍ ആണുള്ളത്.
ജില്ലയെ താലൂക്ക്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലങ്ങളില്‍ 16 ചാര്‍ജുകളായി തിരിച്ചാണ് എന്യൂമറേറ്റര്‍മാറരെ വിന്യസിച്ചിട്ടുള്ളത്. തലശ്ശേരി താലൂക്കില്‍ ആണ് കൂടുതല്‍ എന്യൂമറേറ്റര്‍മാര്‍-818.

ഇതിനു പുറമേ ജില്ലയില്‍ 670 സൂപ്പര്‍വൈസര്‍മാരുമുണ്ട്. ആദ്യത്തെ മൂന്നു ദിവസം എന്യൂമറേറ്റര്‍മാരുടെ കൂടെ സൂപ്പര്‍വൈസര്‍മാരും ഫീല്‍ഡില്‍ ഉണ്ടാകും.

ആകെ 33 ചോദ്യങ്ങളാണ് വീടുകളിലെത്തുന്ന എന്യൂമറേറ്റര്‍ വിവരശേഖരണത്തിനായി ചോദിക്കുക. ഈ ചോദ്യങ്ങള്‍ നേരത്തെ വെബ്‌സൈറ്റില്‍ പ്രവേശിച്ച് സെല്‍ഫ് എന്യൂമറേഷന്‍ നടത്താന്‍ ജൂണ്‍ 30 വരെ അവസരം നല്‍കിയിരുന്നു. സെല്‍ഫ് എന്യൂമറേഷന്‍ മുഖേന വിവരം നല്‍കിയവര്‍ക്ക് ലഭിച്ച, ഒ ല്‍ തുടങ്ങുന്ന 11 അക്ക എസ്.ഇ ഐഡി നമ്പര്‍ എന്യൂമറേറ്റര്‍ക്ക് നല്‍കിയാല്‍ എന്യൂമറേറ്റര്‍ക്ക് ഈ 33 ചോദ്യങ്ങള്‍ക്ക് വീണ്ടും വിവരശേഖരണം നടത്തേണ്ടതില്ല. നല്‍കിയ ഉത്തരങ്ങള്‍ സ്ഥിരീകരിച്ചാല്‍ മാത്രം മതി. സെല്‍ഫ് എന്യൂമറേഷന്‍ മുഖേന നല്‍കിയ വിവരങ്ങളില്‍ തിരുത്ത് ഉണ്ടെങ്കില്‍ അത് എന്യൂമറേറ്ററുടെ ശ്രദ്ധയില്‍പ്പെടുത്തി തിരുത്തുകയും ചെയ്യാം.

എച്ച്.എല്‍.ഒ ആപ്പ് ഉപയോഗിച്ചാണ് എന്യൂമറേറ്റര്‍മാര്‍ വിവരശേഖരം നടത്തുക. വീടുകളില്‍ എത്തുന്ന എന്യൂമറേറ്ററുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ നല്‍കി സെന്‍സസ് പ്രവര്‍ത്തനങ്ങളുമായി എല്ലാവരും പൂര്‍ണ്ണമായും സഹകരിക്കണമെന്ന് ജില്ലയുടെ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍ ആയ ജില്ലാ കളക്ടര്‍ പി വിഷ്ണുരാജ് അഭ്യര്‍ത്ഥിച്ചു.

സെന്‍സസിന്റെ രണ്ടാംഘട്ടമായ ജനസംഖ്യ കണക്കെടുപ്പ് 2027 ഫെബ്രുവരിയില്‍ നടക്കും.

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറഞ്ഞു; വൈദ്യുതി ഉല്പാദനം പ്രതിസന്ധിയിലേക്ക്

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് വൈദ്യുതി ഉല്പാദനം പ്രതിസന്ധിയിലേക്ക്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 44 അടി കുറവാണ് നിലവിലെ ജലനിരപ്പ്. മഴ ശക്തമായി പെയ്തില്ലെങ്കില്‍ വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലാകും. നിലവിലുള്ളത് സംഭരണശേഷിയുടെ 23 ശതമാനം വെള്ളം മാത്രം. കഴിഞ്ഞ ഒരു മാസമായി നാലടി മാത്രമാണ് ജലനിരപ്പ് ഉയര്‍ന്നിട്ടുള്ളത്.

342 മില്ലിമീറ്റര്‍ മഴയാണ് ജൂണില്‍ ഇടുക്കിയില്‍ ലഭിച്ചത്. കാര്യമായ മഴ ജൂണില്‍ ലഭിച്ചിട്ടില്ല. 20 ശതമാനത്തിന് താഴേക്ക് പോയാല്‍ മൂലമറ്റത്തെ വൈദ്യുതി ഉല്പാദനം നിര്‍ത്തേണ്ടിവരും. നിലവില്‍ പ്രതിസന്ധിയില്ല. നാല് ദശലക്ഷം യുണിറ്റ് വൈദ്യുതി ഒരു ദിവസം ശരാശരി ഉല്പാദിപ്പിക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ 12 ദശലക്ഷം യുണിറ്റ് വരെ ഉല്പാദിപ്പിച്ചിരുന്നതാണ്. ജലനിരപ്പ് കുറഞ്ഞതോടെയാണ് ഉല്പാദനവും കുറഞ്ഞത്. ചെറുഡാമുകളിലും ജലനിരപ്പ് കുറവാണ്.

അതേസമയം ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ അനുമതി നല്‍കിയിരുന്നു. സെപ്റ്റംബര്‍ ഒഴികെ ജൂലൈ മുതല്‍ ഡിസംബര്‍ വരെ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാം. കെ.എസ്.ഇ.ബി സമര്‍പ്പിച്ച വിവിധ രേഖകളും വൈദ്യുതി ലഭ്യതയുടെ കണക്കും പരിശോധിച്ചാണ് അനുമതി നല്‍കിയത്.

വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വില്‍ക്കാന്‍ സര്‍ക്കാരിന്റെ അനുമതി വേണമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍

വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വില്‍ക്കാന്‍ സര്‍ക്കാരിന്റെ അനുമതി വേണമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. സര്‍ക്കാരിനോട് അദാനി ഗ്രൂപ്പ് അനുമതി തേടിയിട്ടില്ല. വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ടം 2028ല്‍ പൂര്‍ത്തിയാകണമെന്നും ഇതിന് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

അദാനിയുടെ 49 ശതമാനം ഓഹരി MSC കമ്പനിയുടെ ഉപവിഭാഗമായ, ടെര്‍മിനല്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ് ആണ് അദാനി പോര്‍ട്‌സുമായി കൈകോര്‍ക്കുന്നത്. 27, 000 കോടി രൂപയുടെ പദ്ധതിയില്‍ MSC-യുടെ നിക്ഷേപം പതിമൂവായിരം കോടി രൂപയാണ്. രാജ്യത്തെ തുറമുഖ അടിസ്ഥാന സൗകര്യ വികസന മേഖലയിലെയും ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണിത്. ആഗോള ഷിപ്പിംഗ് കമ്പനിയായ MSC , വിഴിഞ്ഞം തുറമുഖത്തിന്റെ 49% ഓഹരി വാങ്ങി.

ആകെ 2.85 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള പദ്ധതിയില്‍ MSC യുടെ ഉപ കമ്പനിയായ TiL നിക്ഷേപിക്കുന്നത് 1.397 ബില്യണ്‍ യുഎസ് ഡോളറാണ്. ഇന്ത്യന്‍ രൂപയില്‍ ഏതാണ്ട് 13000 കോടി രൂപയാണ് MSC യുടെ നിക്ഷേപം. BOT കരാര്‍ പ്രകാരം 40 വര്‍ഷത്തേക്ക് വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നടത്തിപ്പുകാരായ അദാനി പോര്‍ട്‌സിന് 49% ഓഹരി വില്‍ക്കാന്‍ അനുവാദമുണ്ട് . ഈ വ്യവസ്ഥ പാലിച്ചാണ് 13000 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചിട്ടുള്ളത്.

സംസ്ഥാനത്ത് കാലവര്‍ഷം സജീവമായി; അതിശക്തമായ മഴ തുടരും

സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം സജീവമായി. അതിശക്തമായ മഴ തുടരും. ഒന്‍പത് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കി. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ മുന്നറിയിപ്പുമുണ്ട്. ഈമാസം നാലുവരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 40 മുതല്‍ 50 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തീരദേശ ന്യൂന മര്‍ദ പാത്തീ സ്വാധീനമാണ് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലെ അതിശക്ത മഴയ്ക്ക് കാരണം. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്കുണ്ട്. ജൂലൈ മാസത്തിലും സാധാരണയേക്കാള്‍ കുറവ് മഴയാണ് കേരളത്തില്‍ ലഭിക്കുകയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. എല്‍നിനോ പ്രതിഭാസമടക്കം മഴയെ സ്വാധീനിച്ചിട്ടുണ്ട്.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുനന് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 ാാ മുതല്‍ 204.4 ാാ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കുറച്ചു

രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കുറച്ചു. 19 കിലോഗ്രാം എല്‍പിജി സിലിണ്ടര്‍ വില 183 രൂപയാണ് കുറച്ചത്. പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടര്‍ന്നായിരുന്നു വാണിജ്യ എല്‍പിജി സിലിണ്ടര്‍ വര്‍ധിപ്പിച്ചിരുന്നത്. നേരത്തെ വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നീക്കിയിരുന്നു. വാണിജ്യ എല്‍പിജി വിതരണം പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് പുനഃസ്ഥാപിച്ചിരുന്നു.

ഇറാനെതിരായ യുഎസിന്റെയും ഇസ്രയേലിന്റെയും ആക്രമണങ്ങള്‍ ലോകമെമ്പാടും കടുത്ത ഊര്‍ജ്ജ പ്രതിസന്ധിക്ക് കാരണമായി. ആക്രമണങ്ങളെത്തുടര്‍ന്ന്, ത ഹോര്‍മുസ് കടലിടുക്കിലൂടെ അസംസ്‌കൃത എണ്ണയും വാതകവും വഹിക്കുന്ന കപ്പലുകളുടെ നീക്കം ഇറാന്‍ തടഞ്ഞിരുന്നു. വിതരണത്തിലെ ഈ തടസമാണ് ലോകമെമ്പാടുമുള്ള പെട്രോള്‍, ഡീസല്‍, ഗ്യാസ് എന്നിവയുടെ വിലയില്‍ കുത്തനെ വര്‍ദ്ധനവിന് കാരണമായത്.

ഹോര്‍മുസ് കടലിടുക്കില്‍ നിന്നുള്ള വിതരണ തടസ്സത്തെത്തുടര്‍ന്ന്, ഇന്ത്യയില്‍ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില നാല് തവണ വര്‍ദ്ധിപ്പിച്ചിരുന്നു. ഗാര്‍ഹിക ഉപയോഗത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വിലയും രണ്ട് തവണയായി വര്‍ദ്ധിപ്പിച്ചിരുന്നു. കൂടാതെ ഇന്ധന വിലയും കേന്ദ്രസര്‍ക്കാര്‍ ഘട്ടം ഘട്ടമായി വര്‍ധിപ്പിച്ചിരുന്നു. പെട്രോള്‍ ഡീസല്‍ വില്‍പ്പന നിയന്ത്രണം കേന്ദ്രം പിന്‍വലിച്ചെങ്കിലും വിലവര്‍ധനവ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ നിര്‍ദേശങ്ങളൊന്നും വന്നിട്ടില്ല.

മുചക്രവാഹനം വിതരണം ചെയ്തു

ഇരിട്ടി:നഗരസഭയുടെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗ പരിമിതരായവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് സഹായകരമായ യാത്ര സൗകര്യം ലഭ്യമാക്കുന്നതിനായി മുചക്രവാഹനം നല്‍ക്കുന്നതിന്റെ വിതരണോദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.വിനോദ്കുമാര്‍ നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ.സോയ അധ്യക്ഷത വഹിച്ചു. ഇംപ്ലിമെന്റ് ഓഫിസര്‍ ജിസ്മി അഗസ്റ്റിന്‍ പദ്ധതി വിശദീകരിച്ചു.സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ പി.ധനിഷ, കെ.രാജന്‍, ആര്‍.കെ.ഷൈജു, വുമണ്‍ഫെസിലിറ്റേറ്റര്‍ ഷര്‍മ്യ.സി എന്നിവര്‍ സംസാരിച്ചു.