Hivision Channel

Kerala news

സ്വാതന്ത്ര്യാമൃതം 2022 സഹവാസ ക്യാമ്പ് ഉദ്ഘാടനം

പേരാവൂര്‍ : സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് സ്വാതന്ത്ര്യാമൃതം 2022 സഹവാസ ക്യാമ്പ് സ്‌കൂള്‍ മാനേജര്‍ ഫാ. ഡോ. തോമസ് കൊച്ചുകരോട്ടിന്റെ അധ്യക്ഷതയില്‍ പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണു ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. കെ.വി സെബാസ്റ്റ്യന്‍, സന്തോഷ് കോക്കാട്ട്, കെ.പി കത്രീന, ജാക്‌സിന്‍ ടി ജോസ്, വന്ദന പ്രദീപ്, നിര്‍മ്മല ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. സഹവാസ ക്യാമ്പ് 18-ന് സമാപിക്കും.

ദേശീയ പതാക ഉയര്‍ത്തി

പേരാവൂര്‍: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ബി.ജെ.പി പേരാവൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹര്‍ ഘര്‍ തിരംഗിന്റെ ഭാഗമായി പേരാവൂര്‍ ടൗണില്‍ ദേശീയ പതാക ഉയര്‍ത്തി. വിമുക്ത ഭടന്‍ സദാനന്ദന്‍ തിരുവോണപുറം പതാക ഉയര്‍ത്തി. ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ മെമ്പര്‍ കൂട്ട ജയപ്രകാശ്, സുബ്രഹ്മണ്യന്‍ കയ്യന്തല, ഷിബു മണത്തണ, പ്രമോദ് ചെറിയാണ്ടി, മുരളീധരന്‍ മേപ്പാട്, ജസ ആനന്ദന്‍, സുരേഷ് ബാബു അണിയേരി, ജിജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

പതാക ഉയര്‍ത്തി

പേരാവൂര്‍: ഹര്‍ ഘര്‍ തിരംഗിന്റെ ഭാഗമായി പേരാവൂര്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണുഗോപാലന്‍ പതാക ഉയര്‍ത്തി.

സെക്രട്ടറി ഹനീഫ്, പഞ്ചായത്ത് അംഗങ്ങളും പഞ്ചായത്ത് സ്റ്റാഫും എന്നിവര്‍ പങ്കെടുത്തു.

ദേശീയ പതാക ഉയര്‍ത്തി

പേരാവൂര്‍: വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഹര്‍ഘര്‍ തിരംഗിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഓഫീസിന് മുന്നില്‍ കെ.കെ രാമചന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തി. പി.അബ്ദുള്ള, പി. പുരുഷോത്തമന്‍, സമീര്‍, ഷീജ ജയരാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പതാക ദിനം ആചരിച്ചു

പേരാവൂര്‍: ആഗസ്റ്റ് 23, 24 തീയതികളില്‍ തൃശ്ശൂരില്‍ വച്ച് നടക്കുന്ന കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പതാകദിനം ആചരിച്ചു. കേരള പ്രവാസി സംഘം പേരാവൂര്‍ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പതാക ദിനത്തിന്റെ ഭാഗമായി ഏരിയ പ്രസിഡണ്ട് ടി.വിജയന്‍ പതാക ഉയര്‍ത്തി. ഏരിയ സെക്രട്ടറി പി.വി വേലായുധന്‍, നാസര്‍, ഷംസുദ്ദീന്‍, ഉണ്ണികൃഷ്ണന്‍, സി.പി ബാബു എന്നിവര്‍ സംബന്ധിച്ചു.

ക്വിസ് മത്സരവും സ്വാതന്ത്ര്യ ദിനാഘോഷവും സംഘടിപ്പിച്ചു

കേളകം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി കേളകം ഇ.എം.എസ് സ്മാരക വായനശാല ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരവും സ്വാതന്ത്ര്യ ദിനാഘോഷവും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു. കെ.പി ഷാജി, കെ.പി അമ്പിളി എന്നിവര്‍ സംസാരിച്ചു.

സ്വര്‍ണ വില ഉയര്‍ന്നു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു. ഇന്നലെയും സ്വര്‍ണ വിലയില്‍ വര്‍ദ്ധനവുണ്ടായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഇന്നലെയും 320 രൂപ ഉയര്‍ന്നിരുന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് ആകെ ഉയര്‍ന്നത് 640 രൂപയാണ്. ബുധനാഴ്ച രണ്ട് തവണയായി ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 38,520 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 40 രൂപ വര്‍ദ്ധിച്ചു. ഇന്നലെയും 40 രൂപ വര്‍ദ്ധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4815 രൂപയാണ്. രു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 35 രൂപ വര്‍ദ്ധിച്ചു. ഇന്നലെയും 35 രൂപ വര്‍ദ്ധിച്ചിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3,985 രൂപയാണ്.

പാലുകാച്ചി മല ഇക്കോ ടൂറിസം മേഖലയിലേക്കുള്ള ട്രക്കിംഗ് ഇന്ന് പുനരാരംഭിക്കും

കൊട്ടിയൂർ:കനത്ത മഴയെ തുടർന്ന് നിർത്തിവെച്ച പാലുകാച്ചി മല ഇക്കോ ടൂറിസം മേഖലയിലേക്കുള്ള ട്രക്കിംഗ് ഇന്ന് മുതൽ പുനരാരംഭിക്കും. മഴക്ക് ശമനം ആയതോടെയാണ് നിർത്തിവെച്ച പാലുകാച്ചി മല ട്രക്കിംഗ് ശനിയാഴ്ച്ച മുതൽ പുനരാരംഭിക്കുന്നത് .

ഹർ ഘർ തിരംഗ: സർക്കാർ കെട്ടിടങ്ങളിൽ പ്രധാന സ്ഥലത്തു ദേശീയ പതാക പ്രദർശിപ്പിക്കണം

file

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഹർ ഘർ തിരംഗയിൽ സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ ആഗസ്റ്റ് 13 മുതൽ 15 വരെ കെട്ടിടത്തിന്റെ പ്രധാന സ്ഥലത്തുതന്നെ ദേശീയ പതാക പ്രദർശിപ്പിക്കണമെന്നു ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി അറിയിച്ചു. സർക്കാർ പുറപ്പെടുവിച്ച സർക്കുലർ അനുസരിച്ച് സ്വാതന്ത്ര്യ ദിനത്തിൽ (ആഗസ്റ്റ് 15) എല്ലാ വർഷത്തേയും പോലെ  കൊടിമരത്തിൽ പതാക ഉയർത്തണമെന്നും ആഘോഷ പരിപാടികൾ സംഘടിപ്പിക്കണമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

നഞ്ചിയമ്മയുടേത്
പ്രകൃതിയുടെ സംഗീതം- ടി പത്മനാഭൻ

പ്രകൃതിയുടെ സംഗീതമാണ് നഞ്ചിയമ്മയുടേതെന്ന് കഥാകൃത്ത് ടി പത്മനാഭന്‍. ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം നേടിയ നഞ്ചിയമ്മയെ ആദരിക്കാന്‍ കേരള ഫോക്‌ലോര്‍ അക്കാദമി സംഘടിപ്പിച്ച ‘പാട്ടമ്മയ്ക്കൊപ്പം’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


മറയൂര്‍ ശര്‍ക്കര പോലെ ശുദ്ധമാണ് നഞ്ചിയമ്മയുടെ സംഗീതമെന്ന് അദ്ദേഹം പറഞ്ഞു.  കാറ്റിലും മഴയിലും കിളികളുടെ ശബ്ദത്തിലും സംഗീതമുണ്ട്. കിളികള്‍ പാടുന്നത് സംഗീതത്തിന്റെ നിയമവും സ്വരസ്ഥാനവും പഠിച്ചല്ല. സംഗീതത്തില്‍ കണക്കുകളും നിയമവും ആവശ്യമാണ്. എന്നാല്‍ കൂടുതലായാല്‍ അതും ഭാരമാണ്. സംഗീതജ്ഞര്‍ക്ക് മുമ്പേ സംഗീതം ഉണ്ടായിട്ടില്ലേ എന്ന് ഒരിക്കല്‍ നഞ്ചിയമ്മ ചോദിച്ചു.

ആ ചോദ്യം പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായിരുന്നു പരിപാടി.
സംവിധായകന്‍ സച്ചി അട്ടപ്പാടിയിലേക്ക്  വഴിവെട്ടി വന്ന് പലര്‍ക്കും വഴികാട്ടിക്കൊടുത്തുവെന്ന് നഞ്ചിയമ്മ പറഞ്ഞു. എനിക്ക് പാട്ടിന്റെ വഴി പറഞ്ഞു തന്നു. ഇപ്പോള്‍ അട്ടപ്പാടിയിലേക്ക് ഒരു പാട് പേര്‍ വരുന്നു. അതില്‍ എനിക്ക് അഭിമാനമുണ്ട്-നഞ്ചിയമ്മ പറഞ്ഞു നിര്‍ത്തി. പിന്നെ കാത്തിരുന്നവരുടെ കാതുകളിലേക്ക് നഞ്ചിയമ്മയുടെ പാട്ടുകള്‍ കാട്ടരുവി പോലെ ഒഴുകിയെത്തി. മണ്ണിന്റെ മണമുള്ള പാട്ടിലൂടെ നഞ്ചിയമ്മ സദസിന്റെ മനവും മിഴിയും നിറച്ചു.

തുടര്‍ന്ന് അതുല്‍ നറുകരയും സംഘവും നാടന്‍ പാട്ടിലൂടെ സദസിനെ കയ്യിലെടുത്തു.
അക്കാദമി ചെയര്‍മാന്‍ ഒ എസ് ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ വി സുമേഷ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, കണ്ണൂര്‍ ബ്ലേക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, ചിറക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രുതി, ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി എ വി അജയകുമാര്‍ ,പ്രോഗ്രാം ഓഫീസര്‍ പി.വി ലവ്‌ലിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.