Hivision Channel

latest news

പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ വേണ്ടത്ര ഫാര്‍മസിസ്റ്റില്ല ഇന്ന് ഉച്ചകഴിഞ്ഞ് മരുന്നിനായി ക്യു നിന്നവരോട് മരുന്ന് തീര്‍ന്നുവെന്ന് പറഞ്ഞ് ഫാര്‍മസിയുടെ കൗണ്ടറുകള്‍ അടച്ചതായി പരാതി.

thaluk hospital

പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ഒ പിയില്‍ ഡോക്ടറെ കാണിച്ച് കഴിഞ്ഞാല്‍ മണിക്കൂറുകളോളം മരുന്നിനായി കാത്തിരിക്കേണ്ട അവസ്ഥയാണ്.മിക്ക ദിവസവും ഫാര്‍മസിസ്റ്റില്ലാത്തതിന്റെ പേരില്‍ വാക്കേറ്റവും ഉണ്ടാകാറുണ്ട്.രോഗവുമായി എത്തുന്നവര്‍ മണിക്കൂറുകളോളം ക്യൂ നിന്ന് കൗണ്ടറിന് മുന്നിലെത്തുന്നതിന് മുന്‍പ് തന്നെ അവശരായി സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങി പോകുന്ന കാഴ്ചയും കാണാം.ബുധനാഴ്ച 4 മണിക്ക് ശേഷം ഡോക്ടറെ കണ്ട് മരുന്നിനായി ക്യൂ നിന്നപ്പോള്‍ മരുന്ന് തീര്‍ന്നുവെന്ന് പറഞ്ഞ് നിലവില്‍ ക്യൂ നിന്നവര്‍ക്ക് മരുന്ന് നല്‍കാതെ ഫാര്‍മസി അടച്ചു.തുടര്‍ന്ന് മരുന്നിനായി ക്യു നിന്നവരും ആശുപത്രി ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി.ആശുപത്രിയില്‍ വേണ്ടത്ര ഫാര്‍മസിസ്റ്റ് ഇല്ലാത്തതിനാലാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാവുന്നത്.ആശുപത്രിയില്‍ പിഎസ്സി തസ്തികയിലുള്ള ഒരു ഫാര്‍മസിസ്റ്റ് സ്വയം ഇഷ്ടപ്രകാരം ലീവെടുത്തിനാലും ,നിലവിലുള്ളവര്‍ക്ക് ജോലി ഭാരം കൂടി നാല് തവണ ഫാര്‍മസിസ്റ്റിനായി എച്ച്എംസി ഇന്റര്‍വ്യു നടത്തിയെങ്കിലും ഒരാള്‍മാത്രമാണ് ഇന്റര്‍വ്യുവില്‍ പങ്കെടുത്തത്.

16000 രൂപ ശമ്പളം നല്‍കിയിട്ടും ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ വരാത്തതിനാലാണ് ഇത്തരത്തില്‍ ബുദ്ധിമുട്ട് നേരിടുന്നതെന്ന് സൂപ്രണ്ട് പറഞ്ഞു.ഉച്ചക്ക് ശേഷം സ്റ്റാഫ്‌നേഴ്‌സാണ് മരുന്ന് നല്‍കുന്നതെന്നും അതിനാല്‍ ആശുപത്രിയിലേക്ക് ഫാര്‍മസിസ്റ്റ് വന്നാല്‍ മാത്രമേ ഇതിന് ശാശ്വത പരിഹാരം കാണാന്‍ കഴിയുവെന്നും ആശുപത്രി സൂപ്രണ്ട് ഗ്രിഫിന്‍ സുരേന്ദ്രന്‍ പറഞ്ഞു.

ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം : മുഖ്യമന്ത്രി

hivision online

Chalakudy Puzha

ചാലക്കുടി പുഴയിൽ വൈകിട്ടോടെ കൂടുതൽ ജലം എത്തിച്ചേരുമെന്ന് മുന്നറിയിപ്പുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കാൻ തയ്യാറാവേണ്ടതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.തൃശ്ശൂർ, എറണാകുളം ജില്ലകളുടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരും ജാഗ്രത പുലർത്തണം. 2018 ലെ പ്രളയകാലത്ത് ആളുകള്‍ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവര്‍ മുഴുവന്‍ ക്യാംപുകളിലേക്ക് മാറണം.സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലെർട്ട് പ്രഖ്യപിച്ചിട്ടുണ്ട് .കൊല്ലം , മലപ്പുറം, കോഴിക്കോട് , വയനാട് , കാസർഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലെർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കേണ്ടതുണ്ട്.ലയങ്ങൾ, പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർ, ദുരന്ത സാധ്യത പ്രദേശങ്ങളിൽ ഉള്ളവർ മഴ സാഹചര്യം കണക്കിലെടുത്തു അധികൃതരുടെ നിർദ്ദേശങ്ങൾക്കനുസരിച്ചു മാറ്റി താമസിക്കേണ്ടതാണ്. എല്ലാ ജില്ലകളിലും ക്യാമ്പുകൾ തുറക്കുകയും സൗകര്യങ്ങൾ ഉറപ്പു വരുത്തുകയും ചെയ്തിട്ടുണ്ട്.താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.ജലനിരപ്പ് ഉയർന്ന പ്രദേശങ്ങളിൽ, പ്രത്യേകിച്ചും പുഴകളുടെ കരകളിൽ, പുഴയിൽ, കായലിൽ, കുളങ്ങളിൽ വിനോദ സഞ്ചാരം, കുളിക്കൽ, തുണി കഴുകൽ, ചൂണ്ട ഇടൽ എന്നിവ ഒഴിവാക്കുകഎല്ലാ വീടുകളിലും എമർജൻസി കിറ്റുകൾ തയ്യാറാക്കി വെക്കേണ്ടതിന്റെ പ്രാധാന്യം എല്ലാവരും ഗൗരവത്തോടെ കാണേണ്ടതാണ്.ലോവർ പെരിയാർ (ഇടുക്കി), കല്ലാർകുട്ടി (ഇടുക്കി), പൊന്മുടി (ഇടുക്കി), ഇരട്ടയാർ (ഇടുക്കി), കുണ്ടള (ഇടുക്കി), മൂഴിയാർ (പത്തനംതിട്ട) എന്നീ അണക്കെട്ടുകളിൽ നിലവിൽ റെഡ് അലെർട്ട് പ്രഖ്യപിച്ചിട്ടുണ്ട്.കേരളത്തിൽ ആഗസ്ത് 4 വരെ മത്സ്യബന്ധനം പൂർണ്ണമായും നിരോധിച്ചു. ആയതിനാൽ മത്സ്യതൊഴിലാളികൾ യാതൊരു കാരണവശാലും മുന്നറിയിപ്പുകൾ അവഗണിക്കരുത്. ബോട്ടുകളും വള്ളങ്ങളും മറ്റു മത്സ്യബന്ധനഉപകരണങ്ങളും സുരക്ഷിതസ്ഥാനങ്ങളിൽ വെക്കേണ്ടതാണ്.
വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. അടിയന്തിര സഹായങ്ങൾക്കായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ടോൾ ഫ്രീ നമ്പർ ആയ 1077 ൽ വിളിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഉരുൾപൊട്ടലിൽ മരിച്ച ആദിവാസി യുവാവ് രാജേഷിൻ്റെ ഭാര്യയ്ക്ക് ധനസഹായം കൈമാറി.

.ഉരുൾപൊട്ടലിൽ മരിച്ച ആദിവാസി യുവാവ് രാജേഷിൻ്റെ ഭാര്യയ്ക്ക് ധനസഹായം കൈമാറി. 4 ലക്ഷം രൂപയാണ് രാജേഷിൻ്റെ ഭാര്യ കല്ല്യാണിക്ക് തദ്ദേശ സ്വയം ഭരണ മന്ത്രി എം.വി ഗോവിന്ദൻ കൈമാറിയത്

KERALA NEWS കൃഷി ഓഫീസര്‍ ഡോണ സ്‌കറിയക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി……

പേരാവൂര്‍: കൃഷിഭവനില്‍ നിന്നും സ്ഥലംമാറി പോകുന്ന കൃഷി ഓഫീസര്‍ ഡോണ സ്‌കറിയക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. പഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണുഗോപാലിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് അംഗം വി ഗീത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രീത ദിനേശന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രീതി ലത, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷ ബാലകൃഷ്ണന്‍, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ജിജി ജോയി, ശശീന്ദ്രന്‍ മാസ്റ്റര്‍, ഇബ്രാഹിം, പഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത് സെക്രട്ടറി ഹനീഫ ചിറ്റാക്കൂല്‍ എന്നിവര്‍ സംബന്ധിച്ചു.

hivision

പ്ലസ് വണ്‍ ആദ്യഘട്ട അലോട്ട്മെന്റ് 5ന്; രാവിലെ 11 മുതല്‍ പ്രവേശനം നേടാം……

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്‌മെന്റും സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റും മറ്റന്നാള്‍ പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മറ്റന്നാള്‍ രാവിലെ 11 മുതല്‍ പ്രവേശനം നേടാം. മൂന്ന് അലോട്ട്‌മെന്റുകളാണ് പ്രവേശനത്തിനുണ്ടാകുക. പ്ലസ് വണ്‍ ക്ലാസുകള്‍ ഈ മാസം 25 മുതല്‍ തുടങ്ങും.

ഖാദര്‍ കമ്മിഷന്റെ ആദ്യഘട്ട ശുപാര്‍ശകള്‍ ഈ വര്‍ഷം നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ഉച്ചഭക്ഷണ പദ്ധതിയില്‍ കേന്ദ്രവിഹിതം ലഭിക്കാത്തതിനാല്‍ ബുദ്ധിമുട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 21 സ്‌കൂളുകള്‍ പുതുതായി മിക്‌സഡ് ആക്കി. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പ്പിക്കില്ല. വിഷയത്തില്‍ ആവശ്യമെങ്കില്‍ പുനപരിശോധന നടത്തും.

മഴസാധ്യത; കേന്ദ്ര കാലാവസ്ഥാവകുപ്പ് അടുത്ത 5 ദിവസത്തേക്ക് വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു……

കേന്ദ്ര കാലാവസ്ഥാവകുപ്പ് അടുത്ത 5 ദിവസത്തേക്ക് വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

ജൂലൈ 3 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, ജൂലൈ 4 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, ജൂലൈ 5ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു.  ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മി.മീ മുതല്‍ 204.4 മി.മീ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. അതേസമയം ജൂലൈ 3ന്  തിരുവനന്തപുരം, കൊല്ലം, കാസര്‍കോഡ്, ജൂലൈ 4 ന് തിരുവനന്തപുരം, കൊല്ലം, ജൂലൈ 5 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, ജൂലൈ 6 ന്  കോഴിക്കോട്,കണ്ണൂര്‍, കാസര്‍ഗോഡ്, ജൂലൈ 7 ന് കോഴിക്കോട്,കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും മഞ്ഞ അലേര്‍ട്ടുംപ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മി.മീ മുതല്‍ 115.5 മി.മീ വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേര്‍ട്ടാണ് നല്‍കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

2018, 2019, 2020, 2021 വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളില്‍ ഉള്ളവര്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകള്‍ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങള്‍ എന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അപകട സാധ്യത മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ നടത്താന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2022 ലൂടെ നിര്‍ദേശിച്ച തരത്തിലുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്.

പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കേണ്ടതാണ്.വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മല്‍സ്യബന്ധനോപധികള്‍ സുരക്ഷിതമാക്കി വെക്കണം.

അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയ്യാറാവേണ്ടതാണ്. സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവണം. ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമെര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ https://sdma.kerala.gov.in/…/2020/07/Emergency-Kit.pdf എന്ന ലിങ്കില്‍ ലഭിക്കും.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറി താമസിക്കണം.

ആശങ്ക ഒഴിയുന്നു; സംസ്ഥാനത്ത് റെഡ് അലേര്‍ട്ട് പിന്‍വലിച്ചു……

സംസ്ഥാനത്ത് ആശങ്ക ഒഴിയുന്നു. വിവിധ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. ഇന്ന് 11 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

പത്തനംതിട്ട മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

നാളെ പത്തനംതിട്ട മുതല്‍ കാസര്‍ഗോഡ് വരെ ഓറഞ്ച് അലേര്‍ട്ടാണ്. തിരുവനന്തപുരത്തും കൊല്ലത്തും മാത്രമാണ് യെല്ലോ അലേര്‍ട്ട്.

കുരങ്ങുവസൂരി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്……

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കുരങ്ങുവസൂരി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്. യുഎഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ നിരീക്ഷണത്തിലാക്കി. 

സംസ്ഥാനത്ത് ഇതുവരെ കുരങ്ങുവസൂരി സ്ഥിരീകരിച്ചത് അഞ്ചുപേര്‍ക്ക്. വ്യാപനതോത് വളരെ കുറവെന്ന് വിലയിരുത്തുമ്പോഴും കുരങ്ങുവസൂരിയില്‍ ജാഗ്രത ശക്തമാക്കുകയാണ് സര്‍ക്കാര്‍. രേഗലക്ഷണങ്ങളുള്ളവരെല്ലാം പരിശോധനയ്ക്ക് വിധേയമാകണമെന്നും ആശങ്കവേണ്ടെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കി. നിലവില്‍ ചികിത്സയിലുള്ള മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.

ആദ്യ രോഗം സ്ഥിരീകരിച്ച കൊല്ലം സ്വദേശിയെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. തൃശൂരില്‍ കുരങ്ങുവസൂരിയെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്നെത്തുന്നവര്‍ കനത്ത ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

KERALA NEWS ഇന്ന് പത്ത് ജില്ലകളില്‍ റെഡ് അലേര്‍ട്ട്……

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് പത്ത് ജില്ലകളില്‍ റെഡ് അലേര്‍ട്ടും നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുമാണ്. മധ്യ വടക്കന്‍ ജില്ലകളിലാണ് ഇന്ന് അതിതീവ്ര മഴ ലഭിക്കുക.ആലപ്പുഴ മുതല്‍ കണ്ണൂര്‍ വരെയുള്ള പത്ത് ജില്ലകളില്‍ റെഡ് അലേര്‍ട്ടും ബാക്കിയുള്ള നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുമാണ്. നാളെയും 9 ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പുണ്ട്. മിന്നല്‍ പ്രളയത്തിനും ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ അപകട സാധ്യതാമേഖലയിലുള്ളവര്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കി. കടലില്‍ പോകുന്നതിന് മത്സ്യതൊഴിലാളികള്‍ക്ക് കര്‍ശന വിലക്കുണ്ട്.

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കുരങ്ങുവസൂരി സ്ഥിരീകരിച്ചു……

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കുരങ്ങുവസൂരി സ്ഥിരീകരിച്ചു……

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കുരങ്ങുവസൂരി സ്ഥിരീകരിച്ചു. യു.എ.ഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് കുരങ്ങുവസൂരി സ്ഥിരീകരിച്ചത്. ഇയാള്‍ മലപ്പുറത്ത് ചികിത്സയിലാണ്. ജൂലൈ 27-നാണ് ഇയാള്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്. 

യുവാവിന്റെ സമ്പര്‍ക്ക പട്ടികയിലുള്ള മാതാവും മറ്റ് ബന്ധുക്കളും നിരീക്ഷണത്തിലാണ്. യുവാവിന് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയപ്പോഴാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. നിലവില്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ കുരങ്ങുവസൂരി കേസാണിത്.