Hivision Channel

latest news

രക്തജന്യ രോഗങ്ങള്‍ ബാധിച്ചവരെ കണ്ടെത്തി ചികിത്സയും പരിചരണവും ഉറപ്പാക്കാന്‍ സംസ്ഥാനതല മാപ്പിംഗ് നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

ഹീമോഫീലിയ, തലസീമിയ, സിക്കിള്‍സെല്‍ അനീമിയ തുടങ്ങിയ അപൂര്‍വ രക്തജന്യ രോഗങ്ങള്‍ ബാധിച്ചവരെ കണ്ടെത്തി ചികിത്സയും പരിചരണവും ഉറപ്പാക്കാന്‍ സംസ്ഥാനതല മാപ്പിംഗ് നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതിലൂടെ രോഗികളെ കൃത്യമായി ട്രാക്ക് ചെയ്ത് ചികിത്സയും സഹായങ്ങളും എത്തിക്കാന്‍ സാധിക്കും. മാത്രമല്ല അടിയന്തരഘട്ടത്തില്‍ രോഗികളെ വേഗത്തില്‍ ആശുപത്രികളിലെത്തിക്കാനും കഴിയും. രോഗം ബാധിച്ച സിക്കിള്‍സെല്‍ രോഗികളെ സൗജന്യമായി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ 108 ആംബുലന്‍സ് സേവനം ലഭ്യമാക്കിവരുന്നതായും മന്ത്രി വ്യക്തമാക്കി. രക്തജന്യ രോഗങ്ങള്‍ ബാധിച്ചവരുടെ സേവനങ്ങള്‍ മെച്ചപ്പെടുത്താനായി കൂടിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

വീല്‍ചെയറുകള്‍ വിതരണം ചെയ്തു

ഇരിട്ടി: ബി എല്‍ എം സൊസൈറ്റിയുടെ 18ാം ജനന്മദിനത്തോടനുബന്ധിച്ച് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ വീല്‍ചെയറുകള്‍ വിതരണം ചെയ്തു. കോഡിനേറ്റര്‍ പി സജിനയുടെ അധ്യക്ഷതയില്‍ സോണല്‍ഹെഡ് സുനില്‍ കുമാര്‍ ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എം രാജേഷിന് വില്‍ചെയര്‍ കൈമാറി. നഗരസഭ കൗണ്‍സിലര്‍ കെ നന്ദനന്‍, ഹെല്‍ത്ത് സൂപ്പര്‍വൈര്‍ പി.ജി രാജീവ്, രേഷ്മ കെ, എ വിജയന്‍, സജില, മനോജ് നാറാത്ത്, പി ഷാജി, കെ.വി ശിവന്‍, ബാബു സി കീഴൂര്‍ എന്നിവര്‍ സംസാരിച്ചു

കാല് മാറി ശസ്ത്രക്രിയ നടത്തിയ സംഭവം;ഡോക്ടര്‍ക്ക് പിഴവ് പറ്റിയെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്

കാല് മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍, നാഷണല്‍ ആശുപത്രിയിലെ ഡോക്ടര്‍ പി ബെഹിര്‍ ഷാന് പിഴവ് പറ്റിയെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് അഡീഷണല്‍ ഡിഎംഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംഭവത്തില്‍ വിശദമായി അന്വേഷണം ആവശ്യമാണെന്ന് എഡിഎംഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിദഗ്ധ വൈദ്യ സംഘം കൂടുതല്‍ പരിശോധന നടത്തും. തിങ്കളാഴ്ച ആശുപത്രി അധികൃതരെ ഉള്‍പ്പടെ വിളിച്ചുവരുത്തി തെളിവെടുക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയത്.

ജീവന ഹോമിയോ മെഡിക്കല്‍ സെന്റര്‍

കേളകം: അടയ്ക്കാത്തോട് റോഡില്‍ ജീവന ഹോമിയോ മെഡിക്കല്‍ സെന്റര്‍ എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം മേരിക്കുട്ടി ജോണ്‍സണ്‍, കേളകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കുറ്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് പ്രസിഡന്റ് രജീഷ് ബൂണ്‍, ഹോമിയോ മെഡിക്കല്‍ സെന്റര്‍ ഉടമ ഡോ.സാരംഗി രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

ഡോ. കെ ജെ റീന ആരോഗ്യ വകുപ്പ് ഡയറക്ടര്‍

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആയി ഡോ. കെ.ജെ. റീനയെ നിയമിച്ചു. നിലവില്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ആണ്. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളുമായ സെലക്ഷന്‍ കമ്മിറ്റി സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റി സമര്‍പ്പിച്ച പാനലിന്റെ അടിസ്ഥാനത്തിലാണ് ഡോ. കെ.ജെ. റീനയെ ആരോഗ്യ വകുപ്പ് ഡയറക്ടറായി നിയമിച്ചത്.

ഹെല്‍ത്ത് കാര്‍ഡ് രജിസ്‌ട്രേഷന്‍

പേരാവൂര്‍: കേരള സംസ്ഥാന ചിക്കന്‍ വ്യാപാരി സമിതി,കേരള വ്യാപാരി വ്യവസായി സമിതി ,മൈക്രോ ഹെല്‍ത്ത് ലബോറട്ടറി എന്നിവയുടെ നേതൃത്വത്തില്‍ ഹെല്‍ത്ത് കാര്‍ഡ് രജിസ്‌ട്രേഷന്‍ പേരാവൂര്‍ റോബിന്‍സ് ഓഡിറ്റോറിയത്തില്‍ നടന്നു.പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ചിക്കന്‍ വ്യാപാരി സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി കെ എം അക്ബര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം ഷംഷുദ്ദീന്‍, വ്യാപാരി വ്യവസായി സമിതി പേരാവൂര്‍ ഏരിയ പ്രസിഡന്റ് അഷറഫ് ചെവിടിക്കുന്ന്, ദിനേശ് ബാബു, ഡോ. നിഷ, എം ബിന്ദു, ഷനോജ് എന്നിവര്‍ സംസാരിച്ചു.

ക്ഷേമപെന്‍ഷന്‍ കുടിശിക ഇന്ന് മുതല്‍ വിതരണം ചെയ്യും

ക്ഷേമപെന്‍ഷന്‍ കുടിശിക ഇന്ന് മുതല്‍ വിതരണം ചെയ്യും. പെന്‍ഷന്‍ തുക അനുവദിച്ച് ധനവകുപ്പ് ഇന്നലെ ഉത്തരവിറക്കിയിരുന്നു. രണ്ടു മാസത്തെ കുടിശികയില്‍ ഡിസംബറിലെ പെന്‍ഷനാണ് നല്‍കുന്നത്. ഇന്ന് മുതല്‍ സഹകരണ ബാങ്കുകളിലെ അക്കൗണ്ടുകളില്‍ പെന്‍ഷന്‍ എത്തിത്തുടങ്ങും.

സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പയെടുത്താണ് പെന്‍ഷന്‍ തുക നല്‍കുന്നത്. 2000 കോടി സമാഹകരിക്കാന്‍ ലക്ഷ്യമിട്ടുവെങ്കിലും 1300 കോടി രൂപ മാത്രമാണ് ഇതുവരെ സമാഹരിക്കാന്‍ കഴിഞ്ഞത്. ഒരു മാസം ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ 900 കോടിയാണ് വേണ്ടത്. രണ്ടു മാസത്തെ കുടിശിക നല്‍കാനായി ഇനിയും 500 കോടി കൂടി വേണം. ഈ സാഹചര്യത്തിലാണ് ഒരു മാസത്തെ പെന്‍ഷന്‍ അനുവദിക്കാന്‍ തീരുമാനിച്ചത്.

സ്റ്റേഷന്‍ വിട്ട ട്രെയിന്‍ കിട്ടാന്‍ ബോംബ് ഭീഷണി; യാത്രക്കാരന്‍ പിടിയില്‍

സ്റ്റേഷന്‍ വിട്ട ട്രെയിനില്‍ കയറാന്‍ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരന്‍ അറസ്റ്റില്‍. പഞ്ചാബ് സ്വദേശി ജയ്‌സിംഗ് റാത്തറാണ് അറസ്റ്റിലായത്. രാജധാനി എക്‌സ്പ്രസ്സില്‍ കയറാനാണ് യാത്രക്കാരന്‍ ബോംബ് ഭീഷണി മുഴക്കിയത്. എറണാകുളത്ത് നിന്നും ട്രെയിന്‍ പുറപ്പെട്ടപ്പോഴാണ് സംഭവം. ട്രെയിനില്‍ കയറാന്‍ കഴിയാതെ വന്ന യാത്രക്കാരന്‍ ഭീഷണി മുഴക്കുകയായിരുന്നു.

ഭീഷണിയെ തുടര്‍ന്ന് ഷൊര്‍ണൂരില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടു. ഭീഷണി മുഴക്കിയ യാത്രക്കാരന്‍ ഷൊര്‍ണൂരിലേക്ക് പുറപ്പെട്ടു. ഷൊര്‍ണൂരില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നതിനിടെ യാത്രക്കാരന്‍ ട്രെയിനില്‍ കയറുകയായിരുന്നു.

കച്ചേരിക്കടവില്‍ തീപിടിത്തം

ഇരിട്ടി: കച്ചേരിക്കടവില്‍ തീപിടിത്തം. സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് തീപിടിത്തം ഉണ്ടായത്. ബാരാപ്പോള്‍ പുഴയോട് ചേര്‍ന്ന് ഭാഗത്ത് ഇന്ന് രാവിലെ 9 മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമം നടത്തുന്നു.

ആറ്റുകാല്‍ പൊങ്കാല; ഒരുക്കങ്ങള്‍ തൃപ്തികരമായി പുരോഗമിക്കുകയാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍

ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നടത്തുന്ന ഒരുക്കങ്ങള്‍ തൃപ്തികരമായ രീതിയില്‍ പുരോഗമിക്കുകയാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കൊവിഡിന് ശേഷം പൂര്‍ണ അര്‍ഥത്തില്‍ നടക്കുന്ന പൊങ്കാല എന്നതിനാല്‍ മുന്‍ വര്‍ഷങ്ങളെക്കാള്‍ ജനപങ്കാളിത്തം ഇത്തവണ ഉണ്ടാകും. അതിനാല്‍ കൂടുതല്‍ കരുതല്‍ നടപടികള്‍ ആവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

800 വനിതാ പൊലീസുകാരുള്‍പ്പെടെ 3300 പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിക്കും. വിവിധ ഇടങ്ങളില്‍ സിസിടിവികള്‍ സ്ഥാപിക്കും. അറിയിപ്പ് ബോര്‍ഡുകള്‍ മലയാളത്തിലും തമിഴിലും ഉണ്ടാകും. ഗതാഗതക്കുരുക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ മുന്‍കൂട്ടി ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും ഡിസിപി അജിത് വി പറഞ്ഞു. എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ പരിശോധനകളും ബോധവത്കരണവും ശക്തമാക്കും.

27 ആംബുലന്‍സുകള്‍ സജ്ജീകരിക്കും. ക്ഷേത്രപരിസരത്ത് ആരോഗ്യവകുപ്പിന്റെ കണ്ട്രോള്‍ റൂമും എമര്‍ജന്‍സി മെഡിക്കല്‍ സെന്ററും ഏര്‍പ്പെടുത്തും. പൊങ്കാലയില്‍ ഹരിത പ്രോട്ടോകോള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ശുചിത്വമിഷനും കോര്‍പ്പറേഷനും മലിനീകരണ നിയന്ത്രണ ബോര്‍ഡും സംയുക്തമായി ഉറപ്പാക്കും. 27 മുതല്‍ കെഎസ്ആര്‍ടിസി പത്ത് വീതം ദീര്‍ഘ, ഹ്രസ്വ ദൂര സര്‍വ്വീസുകളും ഇലക്ട്രിക് ബസ് സര്‍വ്വീസും ഏര്‍പ്പെടുത്തും.

പൊങ്കാല ദിവസം മാത്രം 400 ബസുകള്‍ സര്‍വീസ് നടത്തും. മുന്‍വര്‍ഷം 250 ബസുകളാണ് സര്‍വീസ് നടത്തിയിരുന്നത്. കുടിവെള്ള വിതരണത്തിനായി വാട്ടര്‍ അതോറിറ്റി 1270 താല്‍കാലിക ടാപ്പുകള്‍ സജ്ജീകരിക്കും. കോര്‍പ്പറേഷനിലെ 40 വാര്‍ഡുകളിലായി 4500 ഓളം തെരുവുവിളക്കുകള്‍ കെഎസ്ഇബി അറ്റകുറ്റപ്പണി നടത്തി പുനസ്ഥാപിക്കും.