Hivision Channel

hivision

വ്യാപാരി വ്യവസായി സമിതി കീഴുര്‍ പയഞ്ചേരി യൂണിറ്റ് സമ്മേളനം

ഇരിട്ടി:വ്യാപാരി വ്യവസായി സമിതി കീഴുര്‍ പയഞ്ചേരി യൂണിറ്റ് സമ്മേളനം കീഴുര്‍ വി.യു.പി സ്‌കൂളില്‍ വച്ചു നടന്നു.വാഹിദിന്റെ അധ്യക്ഷതയില്‍ ജില്ലകമ്മിറ്റി അംഗം ചന്ദ്രന്‍ കെ. പി ഉദ്ഘാടനം നിര്‍വഹിച്ചു. ഏരിയ പ്രസിഡന്റ് പി. പ്രഭാകരന്‍ വ്യാപാരി മിത്രയെക്കുറിച്ചു സംസാരിച്ചു. എല്‍എസ്എസ്,എസ്എസ്എല്‍സി വിജയികളെ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീലേഷ് അനുമോദിച്ചു. മുതിര്‍ന്ന വ്യാപാരികളായ മുഹമ്മദലി, ഭാസ്‌കരന്‍, സുധാകരന്‍ എന്നിവരെ ആദരിച്ചു. ഏരിയ സെക്രട്ടറി ഒ. വിജേഷ്,വാര്‍ഡ് കൗണ്‍സിലര്‍ അബ്ദുല്‍ റഷീദ്, ഏരിയ കമ്മിറ്റി അംഗങ്ങള്‍ ആയ ഷാജി, ടോമി കെ. ടി, പി.സി രാമചന്ദ്രന്‍, ബിനു മാട്ടറ,അനൂപ് ,ബാബു. സി എന്നിവര്‍ സംസാരിച്ചു.പ്രസിഡന്റ് വാഹിദ്, സെക്രട്ടറി അനൂപ്,ട്രഷറര്‍ മുഹമ്മദലി, ജോയിന്റ് സെക്രട്ടറിമാര്‍ ബാബു, ഭാസ്‌കരന്‍ മില്‍, വൈസ് പ്രസിഡന്റ് സുധാകരന്‍, ഭാസ്‌കരന്‍ വോള്‍ക എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.

8 മാസത്തില്‍ എക്‌സൈസ് പിടികൂടിയത് 7000 ലിറ്റര്‍ സ്പിരിറ്റ്, 209 ലിറ്റര്‍ വ്യാജ ചാരായം

കണ്ണൂര്‍:2025 നവംബര്‍ 27 മുതല്‍ 2026 ആഗസ്റ്റ് 5 വരെയുള്ള കാലയളവില്‍ ജില്ലയില്‍ എക്‌സൈസ് പിടികൂടിയത് 7000 ലിറ്റര്‍ സ്പിരിറ്റും 209 ലിറ്റര്‍ വ്യാജ ചാരായവും 14175 ലിറ്റര്‍ വാഷും. 3412 കോട്പ കേസുകളിലായി 6.81 ലക്ഷം രൂപ പിഴ ഈടാക്കി.

ഈ കാലയളവില്‍ 8068 റെയ്ഡുകളും 220 സംയുക്ത റെയ്ഡുകളും നടത്തി. 1086 പേരെ അബ്കാരി കേസുകളില്‍ പ്രതി ചേര്‍ക്കുകയും 949 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നര്‍കോട്ടിക് കേസുകളില്‍ 570 പേരെ പ്രതി ചേര്‍ത്തതില്‍ 559 പേര്‍ അറസ്റ്റിലായി. 56 വാഹനങ്ങള്‍ കണ്ടുകെട്ടി.

ഈ കാലയളവില്‍ 94.544 കിലോ കഞ്ചാവും 22 കഞ്ചാവ് ചെടികളും പിടികൂടി. ഹെറോയിന്‍ (9.3 ഗ്രാം), ബ്രൗണ്‍ഷുഗര്‍ (17.57 ഗ്രാം), ഹാഷിഷ് (5.60 ഗ്രാം), ഹാഷിഷ് ഓയില്‍ 623 ഗ്രാം), എം.ഡി.എം.എ (83.5 ഗ്രാം), മെത്താഫിറ്റമിന്‍ (257.3 ഗ്രാം), എല്‍.എസ്.ഡി (0.015 ഗ്രാം), നൈട്രാസെപാം (7.5 ഗ്രാം) എന്നിങ്ങനെയാണ് പിടികൂടിയ രാസലഹരിയുടെ കണക്ക്. 1103 പേരെ ഡീ അഡിക്ഷന്‍ കേന്ദ്രത്തില്‍ ഒ.പി വിഭാഗത്തില്‍ ചികിത്സിക്കുകയും 56 പേരെ കിടത്തി ചികില്‍സിക്കുകയും ചെയ്തു.

വിമുക്തിയുടെ ബാനറില്‍ 386 ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസുകളും വിദ്യാര്‍ത്ഥികള്‍ക്കായി നടത്തി.

വ്യാജമദ്യവും അനധികൃത മദ്യക്കടത്തും തടയാനായി രൂപീകരിച്ച ജില്ലാതല ജനകീയ കമ്മിറ്റിയുടെ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ ശ്രുതി കെ.വി അധ്യക്ഷത വഹിച്ചു.

ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ സുലേഖ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി സരള, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരന്‍, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ട്, കതിരൂര്‍ ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് സുജയ പി.പി, മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കനകം ടി.കെ, പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീപ് കുമാര്‍, ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അര്‍ജുന്‍ പവിത്രന്‍, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസമ്മ ജോസഫ്, ബ്ലോക്ക് അംഗം ദീപ ഗിരീഷ്, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ശ്രീനിവാസന്‍ ടി.എം, തൊഴിലാളി സംഘടന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

കേരള പോലീസിന്റെ ഓപ്പറേഷന്‍ തൂഫാന് പൂര്‍ണ്ണ പിന്തുണ;കെ.ജി.എം.ഒ.എ

കേരളത്തിന്റെ ഭാവി തലമുറയെ തന്നെ ലക്ഷ്യമിടുന്ന ലഹരി മാഫിയക്കെതിരെ സംസ്ഥാന ആഭ്യന്തരവകുപ്പ് ആരംഭിച്ച ‘ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍കോ ഹണ്ട്’ എന്ന ശക്തമായ ക്യാമ്പയിന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ പൂര്‍ണ്ണ പിന്തുണ. കോട്ടയ്ക്കലില്‍ ചേര്‍ന്ന കെ.ജി.എം.ഒ.എ സംസ്ഥാന സമിതി യോഗത്തിലാണ് സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കാന്‍ തീരുമാനമെടുത്തത്.ലഹരി ഉപയോഗം കേവലം ഒരു നിയമപ്രശ്‌നം മാത്രമല്ല, മറിച്ച് അതിഗുരുതരമായ ഒരു പൊതുജനാരോഗ്യ പ്രശ്‌നം കൂടിയാണെന്ന് സംസ്ഥാന സമിതി വിലയിരുത്തി.

ലഹരിയുടെ വിതരണ ശൃംഖല തകര്‍ക്കുന്നതിനൊപ്പം തന്നെ, ലഹരിക്ക് അടിമപ്പെട്ടവരെ കൃത്യമായ ചികിത്സയിലൂടെയും പുനരധിവാസത്തിലൂടെയും സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനും വലിയ പ്രാധാന്യം നല്‍കേണ്ടതുണ്ട്. ലഹരിക്കെതിരായ പോരാട്ടം സമൂഹത്തിന്റെയാകെ കൂട്ടായ ഉത്തരവാദിത്വമാണെന്നും യോഗം അഭിപ്രായപ്പെട്ടു.ഡോക്ടര്‍മാരുടെ സംഘടന എന്ന നിലയില്‍, സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹകരണവും നല്‍കാന്‍ കെ.ജി.എം.ഒ.എ പ്രതിജ്ഞാബദ്ധമാണ്.

ഓഗസ്റ്റ് 9ന് കോട്ടയ്ക്കലില്‍ വച്ച് നടന്ന സംസ്ഥാന സമിതി യോഗത്തില്‍ കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ. സുനില്‍ പി. കെ, ജനറല്‍ സെക്രട്ടറി ഡോ. ജോബിന്‍ ജി. ജോസഫ്, സംസ്ഥാന ട്രഷറര്‍ ഡോ. അനൂപ് വി. എസ്, മാനേജിംഗ് എഡിറ്റര്‍ ഡോ. മുരളീധരന്‍, ഐ.പി.പി ഡോ. സുരേഷ് ടി. എന്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. റൗഫ് എ. കെ എന്നിവര്‍ സംസാരിച്ചു.

മുഴക്കുന്ന് പോലീസ് സ്റ്റേഷനില്‍ ജനകീയ സുരക്ഷ യോഗം ചേര്‍ന്നു

കാക്കയങ്ങാട്:ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി മുഴക്കുന്ന് പോലീസ് സ്റ്റേഷനില്‍ ജനകീയ സുരക്ഷ യോഗം ചേര്‍ന്നു. പൊതു ജനങ്ങള്‍ വ്യാപാര സംഘടനകള്‍ ഓട്ടോ ടാക്‌സി തൊഴിലാളികള്‍ റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ ഓപ്പറേഷന്‍ തുഫാന്‍ സൈബര്‍ സുരക്ഷ ട്രാഫിക്ക് നിയമ അവബോധം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. മുഴക്കുന്ന് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി. ജംഷീദ് യോഗം ഉദ്ഘാടനം ചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍മാരായ മെല്‍വിന്‍ വിന്‍സന്റ്, വി.കെ.ശശീന്ദ്രന്‍,ജി.സജേഷ്,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ. രതീഷ്,വാര്‍ഡ് മെമ്പര്‍ എം.കെ.റഷീദ തുടങ്ങിയവര്‍ സംസാരിച്ചു

പേരാവൂര്‍ അത്‌ലറ്റിക്സ് അക്കാഡമിക്ക് അഭിമാന നേട്ടം;രണ്ട് കായികതാരങ്ങള്‍ക്ക് ദേശീയ മത്സരത്തിലേക്ക് സെലക്ഷന്‍

കായിക രംഗത്ത് പേരാവൂര്‍ അത്‌ലറ്റിക്സ് അക്കാഡമിക്ക് ഇത് അഭിമാനനിമിഷം. അക്കാഡമിയില്‍ പരിശീലനം നേടുന്ന രണ്ട് യുവ താരങ്ങള്‍ ആദ്യമായി ദേശീയ അത്‌ലറ്റിക്‌സ് മത്സരത്തിലേക്ക് യോഗ്യത നേടി. സനുഷ, അശ്വിന്‍ സുരേഷ് എന്നിവരാണ് അക്കാഡമിയുടെ ചരിത്രത്തില്‍ ആദ്യമായി ദേശീയ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

2018-ല്‍ പ്രവര്‍ത്തനം ആരംഭിച്ച പേരാവൂര്‍ അത്ലറ്റിക്‌സ് അക്കാഡമി, കഴിഞ്ഞ എട്ട് വര്‍ഷമായി കുട്ടികളുടെ കായിക സ്വപ്നങ്ങള്‍ക്ക് കരുത്തേകി മുന്നോട്ട് പോകുകയാണ്.ഈ എട്ട് വര്‍ഷത്തെ കഠിനാധ്വാനത്തിനും പരിശീലനത്തിനും സമര്‍പ്പണത്തിനും ഫലം ലഭിച്ചിരിക്കുകയാണ്. അക്കാഡമിയുടെ ചരിത്രത്തില്‍ ആദ്യമായാണ് രണ്ട് താരങ്ങള്‍ ദേശീയ മത്സരത്തിലേക്ക് സെലക്ഷന്‍ നേടിയത്.

സനുഷ 3000 മീറ്ററില്‍ രണ്ടാം സ്ഥാനം, 5000 മീറ്ററില്‍ മൂന്നാം സ്ഥാനം നേടി ദേശീയ മത്സരത്തിലേക്ക് യോഗ്യത നേടി.അശ്വിന്‍ സുരേഷ് 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ രണ്ടാം സ്ഥാനം നേടി ദേശീയ മത്സരത്തിലേക്ക് സെലക്ഷന്‍ നേടി.

അര്‍ജുന്‍ ആയങ്കിയെ കുറിച്ച് വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

അര്‍ജുന്‍ ആയങ്കിയെ കുറിച്ച് വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം. ഒരു ലക്ഷം രൂപയാണ് നല്‍കുക. ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം നല്‍കാന്‍ തയ്യാറെന്ന് ഒരു വ്യക്തി അറിയിച്ചതായി മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

അതേസമയം, സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകളിട്ടത് സുഹൃത്ത് ആണെന്ന് അര്‍ജുന്‍ ആയങ്കി പൊലീസിനോട് വെളിപ്പെടുത്തി. എറണാകുളത്തുനിന്ന് കണ്ണൂരിലേക്ക് വരുമ്പോള്‍ സുഹൃത്ത് പ്രണവും ഒപ്പമുണ്ടായിരുന്നു. തളിപ്പറമ്പില്‍ നിന്ന് ഇന്നലെയാണ് പ്രണവ് മറ്റൊരിടത്തേക്ക് മാറിയതെന്നും അര്‍ജുന്‍ ആയങ്കി പറഞ്ഞു. അര്‍ജുന്റെ കൈശമുണ്ടായിരുന്ന ഫോണ്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റുകളിട്ടത് ഈ ഫോണില്‍ നിന്നാണോയെന്ന് പരിശോധിച്ചുവരികയാണ്.

അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍; തലശേരി സബ് ജയിലിലേക്ക് മാറ്റി

പൊലീസിനെ വെല്ലുവിളിച്ച് ഒളിവില്‍ കഴിയുകയായിരുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയെ റിമാന്‍ഡ് ചെയ്തു. കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റും. പ്രതി ഭാഗം ജാമ്യപേക്ഷ നല്‍കിയിരുന്നില്ല. കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ ഫ്‌ലാറ്റില്‍ നിന്നുമാണ് അര്‍ജുന്‍ ആയങ്കിയെ പിടികൂടിയത്. അര്‍ജുന്‍ ആയങ്കിയ്‌ക്കെതിരെ കാപ്പാ ചുമത്താനാണ് പൊലീസ് നീക്കം.

സുഹൃത്തായ മറ്റൊരാളും അര്‍ജുനൊപ്പം ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നു. കണ്ണൂര്‍ സൈബര്‍ക്രൈം പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. വൈദ്യപരിശോധനയ്ക്ക് ശേഷം കൂത്തുപറമ്പ് കോടതിയില്‍ അര്‍ജുനെ ഹാജരാക്കി. തുടരെ പൊലീസിനെ വെല്ലുവിളിച്ച അര്‍ജുനെ പിടികൂടിയത് പൊലീസിന് വലിയ ആശ്വാസമായി. കേരളം ഗുണ്ടകളുടെ പറുദീസയല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സിസ്റ്റത്തെ വെല്ലുവിളിക്കുന്ന ഗുണ്ടകള്‍ക്ക് ഇതാണ് അവസ്ഥയെന്നും മന്ത്രി.

അര്‍ജുന്‍ ആയങ്കിയുടെ ഇളയ സഹോദരന്‍ അജയ് കോഴിക്കോട് പൊലീസിന്റെ കസ്റ്റഡിയിലായി. അര്‍ജുന്‍ ആയങ്കിയുമായി ബന്ധമുള്ള പലരും പൊലീസ് കസ്റ്റഡിയിലായി. പ്രധാന കൂട്ടാളി പ്രണവ് ഇപ്പോഴും ഒളിവിലാണ്. അര്‍ജുനെ തേടി സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. ഒളിവില്‍ കഴിഞ്ഞശേഷം തളിപ്പറമ്പില്‍നിന്ന് അര്‍ജുന്‍ കയറിയ ഓട്ടോറിക്ഷയുടെ ഡ്രൈവറുടെ മൊഴിയാണ് അറസ്റ്റില്‍ നിര്‍ണായകമായത്.

കേരളം ഗുണ്ടകളുടെ പറുദീസയല്ല; അര്‍ജുന്‍ ആയങ്കിയെപോലുള്ളവരെ ആര് സംരക്ഷിച്ചാലും കാര്യമില്ല’; മന്ത്രി രമേശ് ചെന്നിത്തല

അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റില്‍ പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എല്ലാ സിസ്റ്റത്തേയും വെല്ലുവിളിക്കുന്ന ഗുണ്ടയ്ക്ക് ഇതാണ് അനുഭവം. കേരളം ഗുണ്ടകളുടെ പറുദീസയല്ല. സൈ്വര്യജീവിതം അപകടത്തിലാക്കുന്ന ഗുണ്ടകള്‍ക്കെതിരെ കര്‍ശനനടപടിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അര്‍ജുന്‍ ആയങ്കിയെപോലുള്ള ഗുണ്ടകളെ ആര് സംരക്ഷിച്ചാലും കാര്യമില്ല. ഇങ്ങനെയുള്ള ആളുകളെ സംരക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ല. പിണറായി വിജയനും എം വി ജയരാജനും അര്‍ജുന്‍ ആയങ്കിയെ തള്ളിപ്പറഞ്ഞെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ എല്ലാ ഗുണ്ടകളെയും നിലയ്ക്ക് നിര്‍ത്താന്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങളുടെ സമാധാന ജീവിതം ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. പൊലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ഗുണ്ടകളുടെ ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്. ജനങ്ങളെ വെല്ലുവിളിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് അദേഹം വ്യക്തമാക്കി.

ഓണക്കാലം കൂടി മുന്‍ നിര്‍ത്തി നടപടികള്‍ ഊര്‍ജിതമാക്കും. എല്ലാ പോലീസ് സ്റ്റേഷനുകളിലെയും ലിസ്റ്റുകള്‍ പ്രകാരം ഗുണ്ടകള്‍ക്കെതിരെ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും. ഏത് സംരക്ഷണം കിട്ടിയാലും ഇത്തരം ആളുകള്‍ക്കെതിരെ നടപടി ഉണ്ടാകും. മനഃപ്പൂര്‍വം പ്രശ്‌നമുണ്ടാക്കുന്നവര്‍ ആരായാലും ശരി , കര്‍ശന നടപടി ഉണ്ടാകും. ഗുണ്ടകളെ മാത്രമല്ല ഗുണ്ടകളെ പോറ്റി വളര്‍ത്തുന്ന ആളുകളെയും നടപടിയെടുക്കും.കൊച്ചിയിലെയും തിരുവനന്തപുരത്തെയും ക്രിമിനല്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് എതിരെയും നടപടിയെടുക്കും.നിയമപരമായി സ്വീകരിക്കാന്‍ കഴിയുന്ന എല്ലാ നടപടിയും സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

വന്ദേമാതരം വിവാദം: വിശദീകരണവുമായി ലോക് ഭവന്‍; ഭമുഴുവന്‍ പാടാന്‍ നിര്‍ദേശം നല്‍കിയിട്ടില്ല

വന്ദേമാതരം വിവാദത്തില്‍ വിശദീകരണവുമായി ലോക് ഭവന്‍. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ വന്ദേമാതരം മുഴുവന്‍ പാടാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് വിശദീകരണം. വന്ദേമാതരം പൂര്‍ണമായും ചൊല്ലാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രിയും വ്യവസായ മന്ത്രിയും പ്രതികരിച്ചപ്പോള്‍ ലോക്ഭവന്‍ നിര്‍ദേശപ്രകാരമാണ് സര്‍ക്കുലര്‍ എന്ന വിചിത്ര വിശദീകരണമാണ് വിദ്യാഭ്യാസ മന്ത്രി നല്‍കിയത്.

എന്നാല്‍, ജില്ലകളിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ക്കായി പ്രോട്ടോക്കോള്‍ വിഭാഗം നല്‍കിയ സര്‍ക്കുലറില്‍ വന്ദേമാതരം പാടുന്നതിനെ കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. ദേശീയ ഗാനത്തെ കുറിച്ച് മാത്രമാണ് പരാമര്‍ശം. നേരത്തെ വിഡി സതീശന്‍ സര്‍ക്കാരിന്റെ സത്യാപ്രതിജ്ഞാ ചടങ്ങില്‍ ലോക് ഭവന്‍ നിര്‍ദേശ പ്രകാരം വന്ദേമാതരം മുഴുവന്‍ പാടിയത് വിവാദമായിരുന്നു.

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 21% കുറവ്

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 21% കുറവ്. ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 8 വരെയുള്ള കണക്കാണ് പുറത്തുവന്നത്. ഏഴ് ജില്ലകളില്‍ പ്രതീക്ഷിച്ച മഴ കിട്ടിയില്ല. വയനാട്ടില്‍ 49% കുറവ്. അധിക മഴ പത്തനംതിട്ടയിലും തിരുവനന്തപുരത്തുമാണ് ലഭിച്ചത്. മഴയുടെ ശക്തി കുറയും. വരുംദിവസങ്ങളില്‍ തീവ്രമഴ സാധ്യത കുറവ് ഇന്ന് നാല് വടക്കന്‍ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.