Hivision Channel

അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍; തലശേരി സബ് ജയിലിലേക്ക് മാറ്റി

പൊലീസിനെ വെല്ലുവിളിച്ച് ഒളിവില്‍ കഴിയുകയായിരുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയെ റിമാന്‍ഡ് ചെയ്തു. കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റും. പ്രതി ഭാഗം ജാമ്യപേക്ഷ നല്‍കിയിരുന്നില്ല. കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ ഫ്‌ലാറ്റില്‍ നിന്നുമാണ് അര്‍ജുന്‍ ആയങ്കിയെ പിടികൂടിയത്. അര്‍ജുന്‍ ആയങ്കിയ്‌ക്കെതിരെ കാപ്പാ ചുമത്താനാണ് പൊലീസ് നീക്കം.

സുഹൃത്തായ മറ്റൊരാളും അര്‍ജുനൊപ്പം ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നു. കണ്ണൂര്‍ സൈബര്‍ക്രൈം പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. വൈദ്യപരിശോധനയ്ക്ക് ശേഷം കൂത്തുപറമ്പ് കോടതിയില്‍ അര്‍ജുനെ ഹാജരാക്കി. തുടരെ പൊലീസിനെ വെല്ലുവിളിച്ച അര്‍ജുനെ പിടികൂടിയത് പൊലീസിന് വലിയ ആശ്വാസമായി. കേരളം ഗുണ്ടകളുടെ പറുദീസയല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സിസ്റ്റത്തെ വെല്ലുവിളിക്കുന്ന ഗുണ്ടകള്‍ക്ക് ഇതാണ് അവസ്ഥയെന്നും മന്ത്രി.

അര്‍ജുന്‍ ആയങ്കിയുടെ ഇളയ സഹോദരന്‍ അജയ് കോഴിക്കോട് പൊലീസിന്റെ കസ്റ്റഡിയിലായി. അര്‍ജുന്‍ ആയങ്കിയുമായി ബന്ധമുള്ള പലരും പൊലീസ് കസ്റ്റഡിയിലായി. പ്രധാന കൂട്ടാളി പ്രണവ് ഇപ്പോഴും ഒളിവിലാണ്. അര്‍ജുനെ തേടി സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. ഒളിവില്‍ കഴിഞ്ഞശേഷം തളിപ്പറമ്പില്‍നിന്ന് അര്‍ജുന്‍ കയറിയ ഓട്ടോറിക്ഷയുടെ ഡ്രൈവറുടെ മൊഴിയാണ് അറസ്റ്റില്‍ നിര്‍ണായകമായത്.

Leave a Comment

Your email address will not be published. Required fields are marked *