Hivision Channel

Local News

കണ്ണൂർ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഗുരുതര പ്രതിസന്ധി, ഒഴിഞ്ഞുകിടക്കുന്നത് 120 തസ്തികകൾ

കണ്ണൂർ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഗുരുതര പ്രതിസന്ധി. ഒഴിഞ്ഞുകിടക്കുന്നത് 120 ഡോക്ടേഴ്സ് തസ്തികകൾ. ഡോക്ടേഴ്സിന്റെ അഭാവം മഴക്കാല രോഗ പ്രതിരോധത്തെ ബാധിക്കുന്നു, പൊതുജനാരോഗ്യ സംവിധാനം പ്രതിസന്ധിയിലെന്ന് KGMOA വ്യക്തമാക്കി. താലൂക്ക് ആശുപത്രികൾ ഉൾപ്പെടെയുള്ള പ്രധാന ആരോഗ്യ കേന്ദ്രങ്ങളിൽ രൂക്ഷമായ അവസ്ഥയാണ് നിലവിലുള്ളത്.ആശുപത്രികളിൽ വേണ്ടത്ര ഡോക്ടർമാർ ഇല്ലാത്തത് ദൈനംദിന ചികിത്സകളെ ബാധിച്ചു. ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണമെന്ന് ആവശ്യം. ഉടൻ നിയമനം നടത്തിയില്ലെങ്കിൽ സ്ഥിതി രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് നൽകികൊണ്ട് കണ്ണൂർ ഡിഎംഒയ്ക്ക് KGMOA കത്ത് നൽകി.

വർഷങ്ങൾക്ക് മുമ്പത്തെ സ്റ്റാഫ് പാറ്റേൺ പ്രകാരമാണ് ഇപ്പോഴും ഈ ആശുപത്രികൾ പ്രവർത്തിക്കുന്നത്. രോഗികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടും ആവശ്യമായ തസ്തികകൾ സൃഷ്ടിക്കുകയോ നിലവിലുള്ള ഒഴിവുകൾ നികത്തുകയോ ചെയ്തിട്ടില്ലെന്നാണ് ആക്ഷേപം. ഈ തസ്തികകൾ നികത്താത്തത് നിലവിലുള്ള ഡോക്ടർമാരുടെ ജോലിഭാരം വർദ്ധിപ്പിക്കുകയും ചികിത്സാ നിലവാരത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുകയാണ്.

‘മോദിയുടെ കരുത്തൻ പ്രതിച്ഛായയിൽ വിള്ളലുകൾ വീണുതുടങ്ങി’, വിദ്യാർത്ഥി പ്രക്ഷോഭം മോദി സർക്കാരിന് വെല്ലുവിളിയെന്ന് അന്തർദേശീയ മാധ്യമങ്ങൾ

ദില്ലിയിൽ വിദ്യാർഥി പ്രക്ഷോഭം ശക്തമാകുമ്പോൾ നരേന്ദ്ര മോദി സർക്കാർ സമ്മർദ്ദത്തിലാണെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെരാജി ആവശ്യപ്പെട്ട് നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് സോനം വാങ്ചുക് ജൂൺ 28-ന് നിരാഹാര സമരം ആരംഭിച്ചതോടെയാണ് ദില്ലി പ്രക്ഷോഭം അന്തർദേശീയ മാധ്യമങ്ങളിൽ വാർത്തയായി തുടങ്ങിയത്. സമൂഹ മാധ്യമങ്ങളിൽ തുടങ്ങി തെരുവിൽ പടർന്ന പ്രതിഷേധം കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കിയെന്ന് അന്തർദേശീയ മാധ്യമങ്ങൾ പറയുന്നു. പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയും ദില്ലിയുടെ ഹൃദയഭാഗത്ത് ഇന്റർനെറ്റ് വിച്ഛേദിച്ചതും ബംഗ്ലാദേശിലെയും നേപ്പാളിലെയും ശ്രീലങ്കയിലെയും സർക്കാരുകളെ അട്ടിമറിച്ച ജെൻസി പ്രക്ഷോഭങ്ങളുമായും അന്തർദേശീയ മാധ്യമങ്ങൾ താരതമ്യം ചെയ്യുന്നു.ഇന്ത്യൻ തലസ്ഥാന നഗരത്തിലെ തെരുവുകളിൽ എന്തുകൊണ്ട് രാഷ്ട്രീയ രോഷം അണപൊട്ടിയൊഴുകുന്നു? യുവജനങ്ങൾ ഉയർത്തുന്ന ആവശ്യങ്ങൾ മോദി സർക്കാരിന് വലിയ വെല്ലുവിളിയാകുന്നു, തുടങ്ങിയ തലക്കെട്ടുകളിലാണ് സിഎൻഎന്നും ബിബിസിയും അൽജസീറയും റോയിറ്റേഴ്സും, ബ്ലൂംബെർഗും ദില്ലി പ്രക്ഷോഭത്തെ അവതരിപ്പിക്കുന്നത്. ഡൽഹിയിലെ തെരുവുകളിൽ സർക്കാരിനെതിരായ പ്രക്ഷോഭം അരങ്ങേറുമ്പോൾ, പ്രധാനമന്ത്രിക്ക് സംസാരിക്കാതിരിക്കാൻ കഴിയുന്നതെങ്ങനെയെന്ന് ന്യൂയോർക്ക് ടൈംസ് ചോദിക്കുന്നു. മോദിയുടെ കരുത്തൻ എന്ന പ്രതിച്ഛായയിൽ വിള്ളലുകൾ വീണുതുടങ്ങിയേക്കാമെന്നും ന്യൂയോർക്ക് ടൈംസ് എഴുതി.

വർഷങ്ങൾക്കിടെ ഇന്ത്യൻ തലസ്ഥാനം കണ്ടതിൽ വെച്ച് ഏറ്റവും വലിയ പ്രതിഷേധമെന്ന് ഫിനാൻഷ്യൽ ടൈംസും 2021-ലെ കർഷക സമരത്തിന് ശേഷം ദേശീയ തലസ്ഥാനത്ത് നടന്ന ഏറ്റവും വലിയ പ്രതിഷേധമെന്ന് ബ്ലൂംബെർഗും എഴുതി. മോദിയുടെ സർക്കാരിനോടും ഭരണകക്ഷിയായ ബിജെപിയോടുമുള്ള ശക്തമായ പ്രതിഷേധമെന്ന് ദി ഗാർഡിയനും കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട ഏറ്റവും വലിയ പ്രതിഷേധമെന്ന് വാൾ സ്ട്രീറ്റ് ജേണലും വാർത്ത നൽകി. ബ്രിട്ടണിൽ ജനപ്രീതി നഷ്ടപ്പെട്ട കെയർ സ്റ്റാമർ രാജിവെച്ച് പുതിയ പ്രധാനമന്ത്രി ആൻഡി ബേണം അധികാരമേറ്റ സാഹചര്യം പറഞ്ഞതാണ് ധർമേന്ദ്ര പ്രധാന്‍റെ രാജി എന്ന പ്രക്ഷോഭകരുടെ ആവശ്യത്തെ അൽജസീറ വാർത്തയാക്കിയത്.

ഓട്ടോറിക്ഷകൾ കുത്തിത്തുറന്നുള്ള മോഷണം: പ്രതിയെ പിടികൂടി തലശ്ശേരി പോലീസ്

തലശ്ശേരി: പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ഓട്ടോറിക്ഷകളുടെ ഡാഷ് ബോർഡുകൾ കുത്തിത്തുറന്ന് മോഷണം നടത്തിവന്ന പ്രതിയെ തലശ്ശേരി പോലീസ് പിടികൂടി. കഴിഞ്ഞ കുറെ കാലമായി ഓട്ടോ ഡ്രൈവർമാർക്കും പോലീസിനും തലവേദനയായി മാറിയ മോഷണ പരമ്പരയ്ക്കാണ് ഇതോടെ അറുതിയായത്. തലശ്ശേരി പോലീസ് സ്റ്റേഷനിലെ സി.പി.ഒ ഷിജിൻ കാരായിയുടെ അർപ്പണബോധത്തോടെയുള്ള ഇടപെടലാണ് പ്രതിയെ കുടുക്കാൻ സഹായകമായത്.

കഴിഞ്ഞ ജൂലൈ ഏഴാം തീയതി രാവിലെ പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള സിറ്റി ലാബിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ ഡാഷ് ബോക്സ് കുത്തിത്തുറന്ന് അതിൽ സൂക്ഷിച്ചിരുന്ന പേഴ്സിൽ നിന്ന് എണ്ണായിരം രൂപ മോഷണം പോയിരുന്നു. ഇത് സംബന്ധിച്ച് പതിനൊന്ന് മണിയോടെ സ്റ്റേഷനിൽ വിവരം ലഭിച്ച ഉടൻ തന്നെ ഷിജിൻ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. സമീപത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചപ്പോൾ മാസ്ക് ധരിച്ച ഒരാൾ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷകളിൽ കയറിയിറങ്ങുന്ന ദൃശ്യങ്ങൾ പതിഞ്ഞതായി കണ്ടെത്തി. പ്രതിയെ കണ്ടെത്തുന്നതിനായി അന്ന് വൈകുന്നേരം ഷിജിൻ പഴയ ബസ് സ്റ്റാൻഡിലും പരിസരത്തും തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

തുടർന്ന് പിറ്റേദിവസം എട്ടാം തീയതി രാവിലെ വീണ്ടും സ്റ്റാൻഡിലെത്തിയ ഷിജിൻ, ഓട്ടോറിക്ഷകൾ നിർത്തിയിട്ടിരിക്കുന്ന ഭാഗങ്ങളിൽ സൂക്ഷ്മമായി നിരീക്ഷണം നടത്തി. ഈ തിരച്ചിലിനിടെ ജൂബിലി കോംപ്ലക്സിന് മുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ കാക്കി ഷർട്ട് ധരിച്ച് ഡ്രൈവർ സീറ്റിൽ കയറിയിരിക്കുന്ന ഒരാളെ ശ്രദ്ധയിൽപ്പെടുകയും, സി.സി.ടി.വിയിൽ കണ്ട വ്യക്തി തന്നെയാണ് ഇതെന്ന് തിരിച്ചറിയുകയും ചെയ്തു. ഉടൻ തന്നെ ഇയാളെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതിയെ ബഹുമാനപ്പെട്ട കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

ചെറുതാഴത്ത് സ്‌കൂട്ടറില്‍ കാട്ടുപന്നിയിടിച്ച് തെറിച്ചു വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു

കണ്ണൂർ: ചെറുതാഴത്ത് സ്‌കൂട്ടറില്‍ കാട്ടുപന്നിയിടിച്ച് തെറിച്ചു വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു. പരിയാരം മുടിക്കാനം കുണ്ടപ്പാറയിലെ ഇടച്ചേരിയന്‍ തോമസ് (62) ആണ് മരിച്ചത്.
സംഭവത്തില്‍ മകന്‍ ഇ.ടി ജിനുവിന് (31) പരിക്കേറ്റിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ എട്ടിന് ചെറുതാഴം മേലതിയടത്താണ് അപകടം.

സ്‌കൂട്ടറില്‍ ഏമ്പേറ്റ് വഴി മാട്ടൂലിലേക്ക് പോകുന്നതിനിടെ മേലതിയടം റോഡിന്റെ ഇടതുഭാഗത്തുള്ള കുറ്റിക്കാട്ടില്‍നിന്നും പന്നി ഓടിവന്ന് സ്‌കൂട്ടറിനിടിക്കുക യായിരുന്നു. ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. ജിനുവിൻ്റെ തോളെല്ലിനും കൈക്കും പരിക്ക് പറ്റി.

തോമസിന് തലയ്ക്കും നട്ടെല്ലിനുമാണ് പരിക്കേറ്റിരുന്നത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ
ഇന്ന് രാവിലെയാണ് മരിച്ചത്. മൃതദേഹം പരിയാരം പൊലിസ് ഇൻക്വസ്റ്റ് നടത്തി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്, മൂന്നംഗ കുടുംബത്തെ കാണാനില്ലെന്ന് പരാതി; വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാന്‍ കേന്ദ്രീകരിച്ച് അന്വേഷണം

പാലക്കാട് വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ നാല് ദിവസമായി കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ. വാണിയംകുളം കൃഷ്ണകൃപ വീട്ടിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കാണാനില്ലെന്ന് ബന്ധുക്കൾ പറയുന്നത്. ബന്ധുക്കളുടെ പരാതിയില്‍ ഷൊർണൂർ പൊലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു.ഇവരുടെ വാണിയംകുളത്തുള്ള വീട് കഴിഞ്ഞ നാല് ദിവസമായി പൂട്ടിയിട്ട നിലയിലാണ്. ബന്ധുക്കൾ ഇവരുടെ ഫോണുകളിൽ വിളിച്ചു കിട്ടാതെ ആയതോടെ അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ ഇവരുടെ പിക്കപ്പ് വാഹനം വീട്ടിൽ നിന്നും പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആ വാഹനത്തിൽ മൂന്നുപേരും പോയതായാണ് സംശയിക്കുന്നത്. പൊലീസ് സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചും അന്വേഷിച്ചുവരികയാണ്. ഇവരുടെ കൈവശമുള്ള മൊബൈൽ ഫോണുകൾ എല്ലാം സ്വിച്ച് ഓഫ് ആണ്. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ വീട് സ്ഥിതി ചെയ്യുന്ന പനയൂർ തന്നെയാണ് അവസാന ലൊക്കേഷൻ കാണുന്നതെന്ന് പൊലീസ് പറഞ്ഞു.

മണ്ണിനടിയിൽ ജീവന്റെ തുടിപ്പുണ്ടോ? കണ്ടെത്താൻ മൂവ്മെന്റ് ലോക്കേറ്റിംഗ് ക്യാമറയും 2 കെഡാവർ നായ്ക്കളെയും എത്തിച്ചു, തിരച്ചിൽ തുടരുന്നു;ദുരന്തത്തിൽ മരണം അഞ്ചായി

മേപ്പാടി:കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണം അഞ്ചായി. പ്രദേശത്ത് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്തപ്രതികരണ സേനയുടെ (എൻഡിആർ എഫ് ) രണ്ട് സംഘങ്ങളാണ് നിലവിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. ആകെ 70 രക്ഷാപ്രവർത്തകരാണ് ഈ സംഘങ്ങളിലുള്ളത്. മൺകൂനകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം കണ്ടെത്തുകയും ജീവനോടെ പുറത്തെത്തിക്കുന്നതിനാണ് ശ്രമിക്കുന്നത്.

ദുരന്തത്തിൽ എത്രപേർ മണ്ണടിയിൽ അകപ്പെട്ട് പോയിരിക്കാമെന്നതിൽ കൃത്യമായ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. തിരച്ചിൽ കൂടുതൽ ഫലപ്രദമാക്കുന്നതിനായി രണ്ട് കെഡാവർ നായ്ക്കളെയും പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. കൂടാതെ, മണ്ണടിയിലെ ജീവന്റെ സാന്നിധ്യം കണ്ടെത്താൻ സഹായിക്കുന്ന ‘മൂവ്മെന്റ് ലൊക്കേറ്റിംഗ് ക്യാമറകളും’ രക്ഷാപ്രവർത്തകർ ഉപയോഗിക്കുന്നുണ്ട്.

മണ്ണിനടിയിൽ എന്തെങ്കിലും തരത്തിലുള്ള ചലനങ്ങളോ അനക്കങ്ങളോ ക്യാമറയിൽ ശ്രദ്ധയിൽപ്പെട്ടാൽ, അവിടെ അതീവ ജാഗ്രതയോടെ പതിയെ മണ്ണ് നീക്കി ആളുകളെ സുരക്ഷിതമായി പുറത്തെത്തിക്കാനാണ് എൻഡിആർഎഫ് ശ്രമിക്കുന്നത്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എൻഡിആർഎഫ് ഓപ്പറേഷൻസ് ഡെപ്യൂട്ടി കമാൻഡന്റിന്റെ നേതൃത്വത്തിലുള്ള മുതിർന്ന ഉദ്യോഗസ്ഥർ ദുരന്തസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

കള്ളാടി മണ്ണിടിച്ചിലിൽ മരണസംഖ്യ നാലായി; രക്ഷപ്പെടുത്തിയ ഒമ്പത് പേരെ ആശുപത്രിയിലേക്ക് മാറ്റി

വയനാട് മേപ്പാടിയ്ക്ക് സമീപം കള്ളാടി തുരങ്കപാതാ നിർമ്മാണമേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ മരണസംഖ്യ നാലായി. രക്ഷപ്പെടുത്തിയ ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണിനടിയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. ദുരന്തത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മണ്ണിടിച്ചിലിൽ അതിവേഗം പിന്നോട്ട് നീങ്ങിയ ടാങ്കർ ലോറിയ്ക്കിടയിൽ ആളുകൾ പെടുന്നതിന്റെയും അത്ഭുതരകമായി രക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് നടുക്കിയ ദുരന്തം. മണ്ണും വെള്ളവും കുത്തിയൊലിച്ച് ബസും പാലവും മൂടുകയായിരുന്നു. കനത്ത മഴയിൽ തുരങ്കപാതയ്ക്കായി കൂട്ടിയിട്ട മണ്ണ് കുത്തിയൊലിച്ച് വരികയായിരുന്നു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. NDRF സംഘങ്ങൾ സ്ഥലത്തെത്തി. ദുരന്തനിവാരണ അതോറിറ്റി ആസ്ഥാനത്ത് മുഖ്യമന്ത്രി വി ഡി സതീശന്റെ അധ്യക്ഷതയിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മന്ത്രിമാരായ ടി സിദ്ദിഖും എ പി അനിൽകുമാറും വയനാട്ടിലെത്തും. വയനാട് ജില്ലയിൽ അതിശക്തമായ മഴ തുടരുകയാണ്. കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ അകപ്പെട്ടത് നിർമ്മാണത്തിൽപ്പെട്ട അതിഥി തൊഴിലാളികൾ എന്നാണ് പ്രാഥമിക നിഗമനമെന്ന് മന്ത്രി കെ മുരളീധരൻ പറഞ്ഞു.

‘പണംമാത്രമല്ല ജീവിതംകൂടിയാണ് നൽകിയത്,എല്ലാവർക്കും നന്ദി’; കുഞ്ഞുധ്രുവാനുവേണ്ടി 16കോടിരൂപ സമാഹരിച്ചു

സ്പൈന‍ൽ മസ്കുലർ അട്രോഫി ബാധിച്ച കൂത്താട്ടുകുളം സ്വദേശികളായ അനന്തുവിന്റെയും അശ്വതിയുടെയും മകനായ കുഞ്ഞുധ്രുവാന് വേണ്ടിയുള്ള ധനസമാഹരണയജ്ഞം ഫലംകണ്ടു. ചികിത്സയ്ക്കാവശ്യമായി 16 കോടിരൂപ സമാഹരിക്കാനായെന്ന് ക്യാംപയിനുവേണ്ടി തയ്യാറാക്കിയ ഇൻസ്റ്റഗ്രാം പേജിൽ കുടുംബം പങ്കുവെച്ചു. ക്യംപയിനിലൂടെ അസാധ്യമെന്നു കരുതിയത് സാധ്യമെന്ന് തെളിയിക്കാനായി. നിങ്ങളോരോരുത്തരും പണം മാത്രമല്ല നൽകിയത് മകന് ഒരു ജീവിതം കൂടിയാണ്. ഓരോ രൂപയ്ക്കും ഓരോ പ്രാർഥനയ്ക്കും ഓരോ ദയയുള്ള വാക്കുകൾക്കും ഉറക്കമില്ലാതെ പ്രാർഥിച്ച ഓരോ രാത്രികൾക്കും നന്ദിയറിക്കുന്നുവെന്നും പോസ്റ്റിലുണ്ട്.ധ്രുവാൻ ജീവിക്കാനും വളരാനും ചിരിക്കാനും സ്വപ്നം കാണാനുമുള്ള കാരണം നിങ്ങളോരോരുത്തരും ആണെന്നും നന്ദിയറിയിക്കാൻ വാക്കുകളില്ലെന്നും പങ്കുവെച്ചിട്ടുണ്ട്. സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും കേരളത്തിന്റെയും കഥയാണിത്. ഇത് ധ്രുവാന്റെ മാത്രം കഥയല്ല നമ്മളോരോരുത്തരുടേയും മനുഷ്യത്വത്തിന്റെയും കഥയാണെന്നും പോസ്റ്റിലുണ്ട്.

‘സേവ് ബേബി ധ്രുവാൻ’ എന്നപേരിലാണ് ക്യാംപെയ്ൻ നടത്തിയത്. ഒരുമാസം പ്രായമുള്ളപ്പോഴാണ് ധ്രുവാന് രോഗാവസ്ഥ സ്ഥിരീകരിച്ചതെന്ന് മാതാപിതാക്കൾ പറയുന്നു. കാലുകൾ പൊക്കാതിരുന്നത് കണ്ടപ്പോൾ ഡോക്ടർമാരെ കാണിച്ചു, വിദഗ്ധ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

സ്‌പൈനൽ മസ്‌കുലർ അട്രോഫി

ജനിതകവൈകല്യം മൂലം ഉണ്ടാകുന്ന രോഗമാണ് സ്‌പൈനൽ മസ്‌കുലർ അട്രോഫി. നാഡീകോശങ്ങളുടേയും മോട്ടോർ ന്യൂറോണുകളുടേയും നശീകരണം മൂലം പേശികൾക്ക് ബലക്ഷയം സംഭവിക്കുന്ന അവസ്ഥയാണ് സ്‌പൈനൽ മസ്‌കുലാർ അട്രോഫി. പതിനായിരം കുഞ്ഞുങ്ങളിൽ ഒരാൾ എന്ന അനുപാതത്തിലാണ് സാധാരണ രോഗബാധ. ഞരമ്പുകളിലെ തകരാറുകാരണം പേശികൾ ചലനശേഷിയില്ലാതാവുകയും പിന്നീട് അസ്ഥികളെ രോഗം ബാധിക്കുകയും ചെയ്യും. പ്രായമേറും തോറും അവസ്ഥ കൂടുതൽ ഗുരുതരമാകും. കുട്ടികളിലാണ് സാധാരണ ഈ രോഗാവസ്ഥ കണ്ടുവരുന്നത്. ജീൻ തെറാപ്പി മാത്രമാണ് ഇതിന് പരിഹാരം.

വയനാട് മണ്ണിടിച്ചിൽ: 3 മരണം, മേപ്പാടി എസ്ഐക്ക് പരിക്ക്; പരിക്കേറ്റത് രക്ഷാപ്രവർത്തനത്തിനിടെയെന്ന് സൂചന

വയനാട് മണ്ണിടിച്ചിലിനിടെ മേപ്പാടി എസ്ഐക്ക് പരിക്ക്. ഇരുമ്പ് കമ്പി തലയിൽ കൊണ്ടാണ് പരിക്കേറ്റത്. രക്ഷാപ്രവർത്തനത്തിന് ഇടയിലാണെന്നാണ് സൂചന. അതിനിടെ മണ്ണിടിച്ചിൽ മൂന്ന് പേർ മരിച്ചതാണ് ലഭ്യമാകുന്ന വിവരം. പരിക്കേറ്റ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആറ് പേരെ കാണാനില്ല. ഇവർക്കായി തെരച്ചിൽ പുരോ​ഗമിക്കുകയാണ്. ഹിര കുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്‌ജയ് താക്കൂർ, രജനീഷ്, തന്മയ് ഘോഷ്, കൂപമാൽ, കുഞ്ചു, സന്തോഷ് കുമാർ എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.കള്ളാടി മീനാക്ഷി പാലത്തിനു സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. വയനാട് – കള്ളാടി തുരങ്ക പാതയുടെ പണികൾ നടക്കുന്ന സ്ഥലത്താണ് അപകടം. പാലത്തിനടുത്തുള്ള കുന്ന് ഇടിഞ്ഞ് നിർമാണ സ്ഥലത്തേക്ക് വീഴുകയായിരുന്നു. തൊഴിലാളികളുമായി വന്ന രണ്ടു ബസുകളും മണ്ണിനടിയിൽ പെട്ടിട്ടുണ്ട്. തുരങ്ക പാതയ്ക്കായി കെട്ടി ഉണ്ടാക്കിയ കോൺക്രീറ്റ് മതിൽ ഉൾപ്പെടെ ഇടിഞ്ഞുവീണു. കഴിഞ്ഞ ദിവസം അതിതീവ്ര മഴയാണ് ജില്ലയിൽ പെയ്തത്. മണ്ണിടിച്ചിലിൻ്റെ പശ്ചാത്തലത്തിൽ മന്ത്രിമാരോട് വയനാട്ടിലേക്കെത്താൻ മുഖ്യമന്ത്രി നിർദേശം നൽകി. ജില്ലയിൽ നിന്നുള്ള മന്ത്രി ടി സിദ്ദിഖുമായി മുഖ്യമന്ത്രി വി ഡി സതീശൻ അടിയന്തര കൂടിക്കാഴ്ച നടത്തുകയും ചെയ്തു. രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാനും കോഴിക്കോടുള്ള സംഘത്തോടും വയനാട്ടിൽ എത്താൻ നിർദേശിച്ചു. വയനാട് ജില്ലാ കളക്ടറുമായും മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു.

വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം മണ്ണിടിച്ചിൽ: നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു

വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം മണ്ണിടിച്ചിൽ. വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു. തുരങ്കപാതക്കായി നിർമ്മിച്ച കോൺക്രീറ്റ് ഭിത്തി പൂർണമായും തകർന്നു. കഴിഞ്ഞ മണിക്കൂറിലായി കനത്ത മഴയായിരുന്നു ഇവിടെ അനുഭവപ്പെട്ടിരുന്നത്. എന്‍ഡിആര്‍എഫ് സംഘത്തോട് സംഭവസ്ഥലത്തേക്ക് പുറപ്പെടാന്‍ മന്ത്രി ടി സിദ്ദിഖ് നിര്‍ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിട്ടുണ്ട്.വാഹനങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞിട്ടില്ല. തുരങ്കപാതയില്‍ നിര്‍മാണ് നടക്കുന്നതിനാല്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന സംശയമുണ്ട്. കൂടുതൽ ആളുകൾ കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നു. രണ്ടു പേരെ ആശുപത്രിയിലെത്തിച്ചു. ഇവരുടെ പരുക്ക് ​ഗുരുതരല്ല. തുടർച്ചയായ മഴയാണ് മണ്ണിടിച്ചിലിന് കാരണമെന്നാണ് വിലയിരുത്തൽ.