Hivision Channel

Kerala news

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി. എന്‍ജിനീയറിങ്ങില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്കും, കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് രണ്ടാം റാങ്കും നേടി. തൃശൂര്‍ സ്വദേശിനി വിസ്മയ കെ.ആറിനാണ് മൂന്നാം റാങ്ക്. എറണാകുളം ചോറ്റാനിക്കര സ്വദേശി രോഹിത് കൃഷ്ണ എച്ച്. നാലാം റാങ്ക് നേടി. എസ്സി/എസ്ടി വിഭാഗം ഉള്‍പ്പെടെയുള്ള മറ്റ് വിശദമായ റാങ്ക് വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണെന്ന് മന്ത്രി അറിയിച്ചു.

രോഹിത് കൃഷ്ണ, ഗോവിന്ദ് വിനോദ്, ആല്‍ഫ്രഡ് ജെന്‍സണ്‍, തലാല്‍ ഷിഹാബുദ്ദീന്‍, കൃഷ്ണ ജെ മേനോന്‍, ജോഷ്വ എസ് ചുണ്ടാട്ട്, റിതിന്‍ രാജ് കെ എന്നിവരാണ് എന്‍ജിനീയറിങ്ങില്‍ ആദ്യ പത്ത് റാങ്കുകള്‍ നേടിയ മറ്റുള്ളവര്‍.

ഫാര്‍മസിയില്‍ ഒന്നാം റാങ്ക് സ്വദേശി വിനായകന്‍ നാരായണനും, ജെസ്സി ജസ്റ്റിന്‍ രണ്ടാം റാങ്കും നേടി. ഇരുവരും തൃശൂര്‍ സ്വദേശികളാണ്. മലപ്പുറം സ്വദേശി ദിയ ഫാത്തിമ മൂന്നാം റാങ്കും കരസ്ഥമാക്കി. പ്രണവ് ജി സജീവ്, റെന നസ്റിന്‍, നിമീഷ് പി രാജന്‍, കേശവ്നാഥ്, മുരളീകൃഷ്ണ അശോക്, ഷഹാന ഷെറിന്‍ പിവി, വൈഷ്ണവി പി കി എന്നിവരാണ് ഫാര്‍മസിയില്‍ ആദ്യ പത്ത് റാങ്കുകള്‍ നേടിയത്. 26,943 പേരാണ് ഫാര്‍മസി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടത്.

വലിയ തയ്യാറെടുപ്പുകളോടുകൂടിയാണ് കീം പരീക്ഷ നടത്തിയതെന്നും പരാതികള്‍ ഇല്ലാതെ സമയബന്ധിതമായി നടത്തിയെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ പറഞ്ഞു. കേരളത്തില്‍ 192 പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു, കേരളത്തിന് പുറത്തും വിദേശത്തും പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. കേരളത്തില്‍ 95,016 പേര്‍ പരീക്ഷയ്ക്ക് ഹാജരായിരുന്നു. സിബിഎസ്ഇ പുനര്‍ മൂല്യനിര്‍ണയ ഫലം വൈകിയതിനാല്‍ കുറച്ച് കുട്ടികള്‍ക്ക് മാര്‍ക്ക് ഷീറ്റ് അപ്ലോഡ് ചെയ്യാനാണ് കീം ഫലപ്രഖ്യാപനം വൈക്കിയത്. എന്‍ജിനീയറിങ്ങില്‍ ആകെ 96,750 പേര്‍ പരീക്ഷയ്ക്ക് ഹാജരായത്തില്‍ 79,717 പേര്‍ യോഗ്യത നേടി മന്ത്രി വ്യക്തമാക്കി. എന്‍ജിനീയറിങ്ങില്‍ ഒന്നാം റാങ്ക് നേടിയ റോഷന്‍ രാജുവിനെയും രണ്ടാം റാങ്ക് നേടിയ ധ്യാനിനേയും മന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.

സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിക്കാന്‍ പരമാവധി സമയം നല്‍കിയെന്ന് മന്ത്രി പറഞ്ഞു. മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിക്കാന്‍ രണ്ടു തവണ സമയം നീട്ടി നല്‍കി. രാജ്യത്താകെ സിബിഎസ്ഇ പുനര്‍മൂല്യനിര്‍ണയത്തില്‍ 13 ശതമാനം കൂടി ഫലം പുറത്തു വരാനുണ്ട്. ഇതില്‍ വളരെ ചെറിയൊരു ശതമാനം എണ്ണം കുട്ടികളേ കേരളത്തില്‍ നിന്നുള്ളൂ അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് എട്ട് പേര്‍ക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു. കോഴിക്കോട് 3, വയനാട് 2, എറണാകുളം, തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ 1 വീതം എന്നിങ്ങനെയാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നിപയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തില്‍പ്പെട്ട ഒരാളെ ഇന്ന് ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കി. 21 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കിയ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തില്‍പെട്ട ഒരാളെയാണ് ഇന്ന് ക്വാറന്റൈനില്‍ നിന്നു ഒഴിവാക്കിയിരിക്കുന്നത്. രോഗബാധിതന്റെ സഹപ്രവര്‍ത്തകനായിരുന്നു ഇദ്ദേഹം. രോഗബാധിതന്‍ വെന്റിലേറ്ററില്‍ തുടരുകയാണ്.

നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. നാല്‍പ്പത് വര്‍ഷത്തോളം നീണ്ട സിനിമാ ജീവിതത്തിനാണ് അന്ത്യമായത്. 25ല്‍ അധികം ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു.

തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലെ വെള്ളന്‍കോയിലില്‍ കൃഷ്ണസ്വാമി അമരാവതിയമ്മ ദമ്പതികളുടെ മകനായി 1953 ജനുവരി 7നാണ് അദ്ദേഹം ജനിച്ചത്. നര്‍മബോധംകൊണ്ടും നിര്‍ബന്ധബുദ്ധികൊണ്ടും പ്രതിസന്ധികളെ അതിജീവിക്കാന്‍ ശ്രമിക്കുന്ന നായകനായി തമിഴ് സിനിമയില്‍ തിളങ്ങിയ നായകനാണ് അദ്ദേഹം.

1983 ല്‍ മുന്താണൈ മുടിച്ച് എന്ന ചിത്രത്തിലൂടെ നടി ഉര്‍വശിയെ സിനിമ ലോകത്തിന് പരിചയപ്പെടുത്തിയ സംവിധായകന്‍ ആണ് ഇദ്ദേഹം. 1979-ല്‍ പുറത്തിറങ്ങിയ സുവരില്ലാത ചിത്രങ്ങള്‍ ആണ് അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രം. മൗന ഗീതങ്ങള്‍, അന്ത ഏഴ് നാട്കള്‍, ഡാര്‍ലിംഗ് ഡാര്‍ലിംഗ് ഡാര്‍ലിംഗ്, ചിന്ന വീട്, എങ്ക ചിന്ന രാസ എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത പ്രധാന ചിത്രങ്ങള്‍. അഭിനയ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. മിസ്റ്റര്‍ മരുമകന്‍ ഉള്‍പ്പെടെ മലയാള ചിത്രങ്ങളിലും വേഷമിട്ടു.

സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം സജീവമാകുന്നു; ഇന്ന് മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ഒരിടവേളക്കു ശേഷം സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം സജീവമാകുന്നു. ഇന്ന് മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കി.

തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഞായര്‍, തിങ്കള്‍. ചൊവ്വ ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. മലയോര മേഖലകളില്‍ മഴ കനത്തേക്കും. കേരള, കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്കേര്‍പ്പെടുത്തി.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ) ജില്ലയിലെ തീരങ്ങളില്‍ നാളെ (28/06/2026) രാവിലെ 05.30 വരെ 1.2 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

പശ്ചിമ ബംഗാളിൽ യുവതിയെ കൊലപ്പെടുത്തി മുങ്ങി; പെരുമ്പാവൂരിൽ പൊങ്ങിയെങ്കിലും കേരള പൊലീസ് പിടികൂടി; പ്രതിയെ കൈമാറും

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി പൊലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ കൃഷ്ണകുഞ്ചി സ്വദേശി ഫക്കീർ മണ്ഡൽ (51)നെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. കൊൽക്കത്ത ബാഗ്യുയാട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവതിയെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. സംഭവ ശേഷം ഇയാൾ ഒളിവിൽ പോയി. ഒരാഴ്ചയായി പെരുമ്പാവൂർ മുടിക്കൽ കുതിരപ്പറമ്പ് ഭാഗത്ത് ഒളിവിൽ താമസിക്കുകയായിരുന്നു. ഇൻസ്പെക്ടർ എൽ അനിൽകുമാർ, എസ്ഐ മാരായ വിഷ്ണു മുരളി, ആദർശ്, സീനിയർ സിപിഒ ബെന്നി ഐസക്ക്, സിപിഒ എ കെ നജിമി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിടികൂടിയ ശേഷം പെരുമ്പാവൂർ പൊലീസ് ഇയാളെ വെസ്റ്റ് ബംഗാൾ പൊലീസിന് കൈമാറി.

മഞ്ഞ കാർഡിലെ ഒരംഗത്തിന് ഏഴുകിലോ അരി മാത്രം: പുതിയ നീക്കത്തിൽ കേന്ദ്രത്തിൻ്റെ ന്യായീകരണമിത്; പ്രതിഷേധമറിയിക്കാൻ കേരളം

അന്ത്യോദയ അന്നയോജന കാർഡിനുള്ള (മഞ്ഞ റേഷൻ കാർഡ്) ധാന്യവിഹിതം കുറയ്ക്കാനുള്ള നീക്കം റേഷൻ വിതരണത്തിലെ അസമത്വം ഇല്ലായ്‌മ ചെയ്യാനെന്ന് കേന്ദ്ര സർക്കാരിൻ്റെ ന്യായീകരണം. അംഗസംഖ്യ പരിഗണിക്കാതെ ഒരു കുടുംബത്തിന് 35 കിലോ അരിയെന്നത് അസമത്വം ഉണ്ടാക്കുന്നുവെന്നും കൂടുതൽ അംഗങ്ങുള്ള കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കാനാണ് പുതിയ ഭേദഗതിയെന്നുമാണ് കേന്ദ്രം വിശദീകരിക്കുന്നത്. വ്യക്തികൾക്ക് നിശ്ചിത തൂക്കം നൽകുമ്പോൾ തുല്യത ഉറപ്പാക്കാനാകുമെന്നും കേന്ദ്രം പറയുന്നു. എന്നാൽ പുതിയ തീരുമാനം നടപ്പിലാക്കിയാൽ കേരളത്തിൻ്റെ അരി വിഹിതത്തിൽ വലിയ കുറവുണ്ടാകും. പ്രതിവർഷം ഒരു ലക്ഷം ടൺ അരിവരെ നഷ്‌ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ കേരളം കേന്ദ്രത്തെ പ്രതിഷേധമറിയിക്കും.

ചെണ്ടുമല്ലിക്കൃഷിയുമായി വെള്ളരിവയല്‍ സുഹ്‌റ യു.പി സ്‌കൂള്‍

ഇരിട്ടി:ആറളം വെള്ളരിവയല്‍ വെള്ളരിവയല്‍ സുഹറ യുപി സ്‌കൂള്‍ ചെണ്ടുമല്ലി കൃഷിക്ക് തുടക്കം കുറിച്ചു. ഈ വര്‍ഷത്തെ ഓണപ്പൂക്കളം കൂടുതല്‍ വര്‍ണ്ണാഭമാക്കാന്‍ ലക്ഷ്യം വെച്ചുകൊണ്ട് സ്‌കൂള്‍ നല്ല പാഠം, എക്കോ ക്ലബ് ,എന്നിവരുടെ നേതൃത്വത്തില്‍ സ്‌കൂളിനോട് ചേര്‍ന്ന് തന്നെ നിലമൊരുക്കി പൂ കൃഷിക്കായി സജ്ജമാക്കി.ആറളം പഞ്ചായത്ത് പ്രസിഡണ്ട് ശോഭ .വി ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ സെലീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു .സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോസ് ,പിടിഎ വൈസ് പ്രസിഡന്റ് പ്രശാന്ത്,മദര്‍ പിടിഎ പ്രസിഡന്റ് നിഷ എന്നിവര്‍ സംസാരിച്ചു.

ആധാർ: കുട്ടികൾക്ക് നിർബന്ധിത ബയോമെട്രിക് പുതുക്കൽ സെപ്റ്റംബർ വരെ സൗജന്യം

ആധാർ എടുത്ത കുട്ടികൾക്ക് 5 വയസ്സിലും 15 വയസ്സിലും
ബയോമെട്രിക് വിവരങ്ങൾ (വിരലടയാളം, കൃഷ്ണമണി രേഖ, ഫോട്ടോ) എന്നിവ നിർബന്ധമായും പുതുക്കുന്നത്
2026 സെപ്റ്റംബർ വരെ എല്ലാ ആധാർ കേന്ദ്രങ്ങളിലും സൗജന്യമായി ചെയ്തു നൽകും.  കൃത്യസമയത്ത് ബയോമെട്രിക് പുതുക്കാത്ത കുട്ടികളുടെ ആധാർ കാർഡുകൾ താൽക്കാലികമായി അസാധുവാകാൻ സാധ്യതയുണ്ട്. സ്കോളർഷിപ്പുകൾ, റേഷൻ കാർഡിൽ പേര് ചേർക്കൽ, സ്കൂൾ/കോളേജ് അഡ്മിഷൻ, ഡിജിലോക്കർ, പാൻ കാർഡ് എന്നിവയ്ക്ക് ആധാർ അത്യാവശ്യമാണ്.

സമയബന്ധിതമായി ബയോമെട്രിക് പുതുക്കുന്നതിലൂടെ
നീറ്റ്, ജെ.ഇ.ഇ, കീം തുടങ്ങിയ മത്സരപരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുമ്പോൾ വിദ്യാർത്ഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാം.

ഇത് കൂടാതെ, നവജാതശിശുക്കൾക്ക് ഉൾപ്പെടെ ആധാറിന് എൻട്രോൾ ചെയ്യാം. 0 മുതൽ 5 വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ, ഫോട്ടോ) ശേഖരിക്കുന്നില്ല. മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് ഈ പ്രായത്തിലുള്ള കുട്ടികൾക്ക് ആധാർ നൽകുന്നത്. കുട്ടിയുടെ ഫോട്ടോ എടുക്കുന്നതിനൊപ്പം ജനന സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാൽ മതിയാവും.

കുട്ടികൾക്ക് ഭാവിയിൽ വിവിധ സർക്കാർ ആനുകൂല്യങ്ങൾ തടസ്സമില്ലാതെ ലഭിക്കാൻ ജനന സർട്ടിഫിക്കറ്റ് ലഭിച്ചയുടൻ ആധാർ എടുക്കാൻ ശ്രദ്ധിക്കണം.

പരാതി പരിഹാര നമ്പറുകൾ:
സിറ്റിസൺ കോൾ സെൻറർ-1800 4251 1800, 0471 2335523, സംസ്ഥാന ഐടി മിഷൻ ആധാർ സെക്ഷൻ-0471 2525442.

ദരിദ്ര കുടുംബങ്ങള്‍ക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നല്‍കുന്ന ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ഏറ്റവും ദരിദ്രരായ കുടുംബങ്ങള്‍ക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നല്‍കുന്ന ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍. ഇതിനായി 2013ലെ ഭക്ഷ്യഭദ്രതാ നിയമം ഭേദഗതി ചെയ്യാനാണ് നീക്കം. മഞ്ഞ കാര്‍ഡുള്ള കുടുംബത്തില്‍ ഒരാള്‍ക്കുള്ള ധാന്യം 7 കിലോ ആയി കുറയ്ക്കാനാണ് നിര്‍ദ്ദേശം. നിലവില്‍ ഓരോ അന്ത്യോദയ കുടുംബത്തിനും അംഗങ്ങളുടെ എണ്ണം പരിഗണിക്കാതെ പ്രതിമാസം 35 കിലോ സൗജന്യ ഭക്ഷ്യധാന്യം നല്‍കുന്ന രീതി മാറും. പകരം ഓരോ അംഗത്തിനും 7 കിലോഗ്രാം വീതം നല്‍കും. എന്നാല്‍ ഒരു കുടുംബത്തിനു ലഭിക്കാവുന്ന പരമാവധി ഭക്ഷ്യധാന്യം 35 കിലോ തന്നെയായി തുടരും. അതേസമയം നിയമഭേദഗതിയെ എതിര്‍ക്കുമെന്ന് പ്രതിപക്ഷ എംപിമാര്‍ വ്യക്തമാക്കി. ഇത് രണ്ടാം തവണയാണ് കേന്ദ്രം നിയമത്തില്‍ ഭേദഗതി ചെയ്യാനൊരുങ്ങുന്നത്. 2017ലും സമാന ഭേദഗതിക്ക് കരട് പുറത്തിറക്കിയിരുന്നു.

വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍

വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ താത്ക്കാലിയ നിയന്ത്രണങ്ങളാണ് നീക്കിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കത്തയച്ചു. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റേതാണ് തീരുമാനം
നിയന്ത്രണങ്ങള്‍ നീക്കിയത് ചൂണ്ടിക്കാട്ടി കേന്ദ്ര പെട്രോളിയം മന്ത്രാലയം സെക്രട്ടറി നീരജ് മിത്തലാണ് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചത്. വാണിജ്യ എല്‍പിജി വിതരണം പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് പുനസ്ഥാപിക്കും. പ്രതിസന്ധിക്ക് മുമ്പുള്ള ഉപഭോഗത്തിന്റെ 50 ശതമാനം വരെ ബള്‍ക്ക് എല്‍പിജി വിതരണങ്ങള്‍ പുനസ്ഥാപിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ദീര്‍ഘകാല പരിഹാരമായി പിഎന്‍ജിയിലേക്ക് മാറുന്നത് പരിഗണിക്കണമെന്ന നിര്‍ദേശവും കേന്ദ്രം ആവര്‍ത്തിച്ചിട്ടുണ്ട്.

അതേസമയം വിലവര്‍ധനവ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ നിര്‍ദേശങ്ങളൊന്നും വന്നിട്ടില്ല. പെട്രോളിയം വിതരണ കമ്പനികളുടെ യോഗത്തിലായിരിക്കും ഇക്കാര്യത്തില്‍ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുക. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കങ്ങള്‍ പുനസ്ഥാപിക്കാന്‍ സാധിച്ചതിനാലാണ് രാജ്യത്തെ എല്‍പിജി പ്രതിസന്ധി ഒഴിയുന്നത്. വാണിജ്യ സിലിണ്ടറുകളുടെ വിലയേറിയതോടെ ഹോട്ടല്‍ ഭക്ഷണത്തിനും ചെലവേറിയിരുന്നു.