Hivision Channel

Kerala news

എബോള സംശയം; കോട്ടയത്ത് യുവതി നിരീക്ഷണത്തില്‍

എബോള സംശയത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ തുടരുന്ന യുവതിയുടെ പരിശോധനാഫലം ഇന്ന് വൈകിട്ട് ലഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. യുവതി ഐസൊലേഷനിലാണെന്നും എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയെന്നും മന്ത്രി പറഞ്ഞു. ഒരു ശതമാനം പോലും റിസ്‌ക് എടുക്കാന്‍ ആരോഗ്യ വകുപ്പ് തയ്യാറല്ല. പിപിഇ കിറ്റ് അടക്കമുള്ള കാര്യങ്ങള്‍ എല്ലാം ഒരുക്കി കഴിഞ്ഞെന്ന് മന്ത്രി വ്യക്തമാക്കി.

എബോള ലക്ഷണങ്ങള്‍ വന്നതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍ പറഞ്ഞു. പ്രാഥമികമായി നോക്കുമ്പോള്‍ ഭയപ്പെടാനില്ലെന്നാണ് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചിരിക്കുന്നത്. സമ്പര്‍ക്ക പട്ടിക തയാറാക്കിയിട്ടുണ്ടെന്ന് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു.

അതേസമയം ഷിഗെല്ല, ഡെങ്കി തുടങ്ങിയവ ബാധിച്ച് ഇന്നലെ മാത്രം നാല് പേരാണ് മരിച്ചത്. 12,191 പേരാണ് പനി ബാധിച്ച് ഇന്നലെ ചികിത്സ തേടിയത്.12 പേര്‍ക്കാണ് ഇന്നലെ ഷിഗെല്ല സ്ഥിരീകരിച്ചുത്. നിപ ബാധിച്ച നാല്‍പത്തിമൂന്നുകാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്.

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈദ്യൂതി ലഭ്യതയില്‍ വന്‍ കുറവെന്ന് കെഎസ്ഇബി. ഈ മാസം 30 വരെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും. വൈകുന്നേരം ആറിനും രാത്രി പന്ത്രണ്ടിനും ഇടയില്‍ വൈദ്യുതി നിയന്ത്രണ ഏര്‍പ്പെടുത്തുമെന്നാണ് കെഎസ്ഇബി അറിയിച്ചത്. വൈദ്യുതി ലഭ്യതയില്‍ 900 മെഗാവാട്ടിന്റെ കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വൈദ്യുതി നിയന്ത്രണത്തിന് കെഎസ്ഇബി ഒരുങ്ങുന്നത്.

സെൻസസ് 2027: സെൽഫ് എന്യൂമറേഷൻ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ നിർവഹിച്ചു

ദേശീയ സെൻസസ് 2027 ന്റെ ഭാഗമായുള്ള സെൽഫ് എന്യൂമറേഷന്റെ ജില്ലാതല ഉദ്ഘാടനം ഫോണിൽ നിന്ന് സ്വന്തം വിവരങ്ങൾ അപ്ലോഡ് ചെയ്തുകൊണ്ട് ജില്ലാ കളക്ടർ പി. വിഷ്ണുരാജ് നിർവഹിച്ചു. ജൂൺ 16 മുതൽ ജൂൺ 30 വരെയാണ്  സെൽഫ് എന്യൂമറേഷൻ മുഖേന വിവരങ്ങൾ നൽകാനുള്ള സമയം.

രാജ്യത്തിന്റെ സുപ്രധാന പദ്ധതികളും പരിപാടികളും നടപ്പാക്കുന്നത് സെൻസസ് വിവരങ്ങൾ അടിസ്ഥാനമാക്കിയാണെന്നും സെൻസസ് ഗൗരവമായി കണ്ട് എല്ലാവരും ഫോണിൽ നിന്നോ, കമ്പ്യൂട്ടറിൽ നിന്നോ ടാബിൽ നിന്നോ വെബ്സൈറ്റിൽ പ്രവേശിച്ചു  സെൽഫ് എന്യൂമറേഷൻ മുഖേന വിവരങ്ങൾ നൽകണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

se.census.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്താണ് സെൽഫ് എന്യൂമറേഷൻ മുഖേന വിവരങ്ങൾ നൽകേണ്ടത്. മൊബൈൽ നമ്പർ, കുടുംബനാഥന്റെയോ കുടുംബനാഥയുടെയോ യോ പേര് എന്നിവ നൽകി മുന്നോട്ടു പോകാം.

ഇത്തരത്തിൽ 34 ചോദ്യങ്ങൾക്ക് ഉത്തരം നൽകി സബ്മിറ്റ് ചെയ്‌താൽ 11 അക്കങ്ങളുള്ള, H ൽ തുടങ്ങുന്ന എസ്.ഇ ഐഡി നമ്പർ ഫോണിൽ മെസ്സേജ് ആയി ലഭിക്കും. ഈ നമ്പർ പിന്നീട് ജൂലൈ 1 മുതൽ ജൂലൈ 30 വരെയുള്ള കാലയളവിൽ സെൻസസിനായി വീട് സന്ദർശിക്കാൻ എത്തുന്ന എന്യൂമറേറ്റർക്ക് നൽകിയാൽ മതി.

സെൽഫ് എന്യൂമറേഷനിൽ നൽകിയ വിവരങ്ങളിൽ തിരുത്തൽ ഉണ്ടെങ്കിൽ എന്യൂമറേറ്ററെ അറിയിക്കാം.
എന്യൂമറേറ്റർ പരിശോധിച്ച വിവരമാണ് അന്തിമമായി സെൻസസ് ഡാറ്റബേസിലേക്ക് പോവുക.

ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന പരിപാടിയിൽ സബ് കളക്ടർ കാർത്തിക് പാണിഗ്രഹി, അസിസ്റ്റന്റ് കളക്ടർ സ്വാതി എസ്, എൻ.ഐ.സി അഡീഷണൽ ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ വിശാൽ കുമാർ, ഡെപ്യൂട്ടി കളക്ടർ കെ ബാലഗോപാൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. പി വിനീഷ്, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ വിജുല കെ  തുടങ്ങിയവർ സംബന്ധിച്ചു.

സംസ്ഥാനത്തെ പകര്‍ച്ചവ്യാധി വ്യാപനം; വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്രൈ ഡേ ആചരിക്കാന്‍ തീരുമാനം

ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്റെ അധ്യക്ഷതയില്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി വിളിച്ചു ചേര്‍ത്ത ജില്ലാ കളക്ടര്‍മാരുടെയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെയും യോഗം അവസാനിച്ചു.വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്രൈ ഡേ ആചരിക്കാന്‍ തീരുമാനിച്ചു.വെള്ളിയാഴ്ച സ്‌കൂളുകളിലും ശനിയാഴ്ച സര്‍ക്കാര്‍ ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കും.

ഷിഗെല്ല ഉള്‍പ്പെടെയുള്ള മറ്റ് പകര്‍ച്ചവ്യാധികള്‍ തടയുന്നതിനൊപ്പം ഡെങ്കിപ്പനി പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി.

ഇന്‍ഡിഗോ വിമാനത്തിലെ മര്‍ദ്ദന പരാതി; ഇ പി ജയരാജനെതിരെ എസ്ഐടി അന്വേഷണം

ഇന്‍ഡിഗോ വിമാനത്തിലെ മര്‍ദ്ദന പരാതിയില്‍ സിപിഐഎം നേതാവ് ഇ പി ജയരാജനെതിരായ അന്വേഷണം പ്രത്യേക സംഘ(എസ്ഐടി)ത്തിന്. സിറ്റി പൊലീസ് കമ്മീഷണറുടെ തീരുമാനത്തിലാണ് എസ്ഐടി രൂപീകരിക്കുന്നത്. എസിപിയുടെ നേതൃത്വത്തിലുള്ള എസ്ഐടിയായിരിക്കും അന്വേഷണം നടത്തുക.

ഇതുസംബന്ധിച്ചുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ ഗണ്‍മാന്‍ അനില്‍ കുമാറിനെതിരെയും അന്വേഷണമുണ്ടാകും. പരാതിയില്‍ തുടരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പരാതി നല്‍കിയിരുന്നത്.

ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന കേസില്‍ ഇ പി ജയരാജനെതിരായ കേസ് എഴുതി തള്ളാനാവില്ലന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കിയിരുന്നു. കേസ് ഒഴിവാക്കി പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് കോടതി തള്ളിയിരുന്നു. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എസ്ഐടിയെ നിയമിച്ചത്.

സംസ്ഥാനത്ത് ഇന്നും നാളെയും മഴക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും മഴ സാധ്യത. കോഴിക്കോട് ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. നാളെ ഏഴ് ജില്ലയില്‍ യെല്ലോ അലര്‍ട്ടാണ്. 21 മുതല്‍ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ മഴ ശക്തമായി. പന്തലായനിയില്‍ ഇടിമിന്നലില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായി. രാവിലെ എട്ടു മണിയോടെയാണ് പ ന്തലായനിയില്‍ നാഗരാജന്റെ വീടിന് ഇടിമിന്നലേറ്റത്. ആളപായമില്ല. ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് കേടുപാടുണ്ടായി. വീടിന്റെ തറയ്ക്കും ഭിത്തിക്കും വിള്ളല്‍ രൂപപ്പെട്ടു.

പിഎം ശ്രീയില്‍ തുടരാന്‍ കേരളം; കരാര്‍ വ്യവസ്ഥയില്‍ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

പിഎം ശ്രീയില്‍ തുടരാന്‍ കേരളം. കരാര്‍ വ്യവസ്ഥയില്‍ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പി എം ശ്രീയില്‍ തുടരാന്‍ നിര്‍ബന്ധിതരായി എന്നും ഉപസമിതി റിപ്പോര്‍ട്ടിന് ശേഷമായിരിക്കും തുടര്‍നടപടിയെന്നും വി ഡി സതീശന്‍ പറഞ്ഞു. മുന്‍ സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ട് പണം വാങ്ങിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലപാട് നിശ്ചയിക്കാന്‍ വേണ്ടിയാണ് മന്ത്രിസഭ ഉപസമിതി. ആദ്യ നൂറ് ദിന കര്‍മ്മ പദ്ധതി ജൂലായ് 1 മുതല്‍ നടപ്പിലാക്കും. പിഎം ശ്രീയില്‍ ബിജെപി ഇതര സംസ്ഥാനങ്ങളുമായി ഒരുമിച്ച് നീങ്ങും. സംസ്ഥാന അവകാശങ്ങളെ ഹനിക്കാതെ പദ്ധതി തുടരാന്‍ ശ്രമമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റി; ഡോ. എസ് എസ് ലാല്‍ ചെയര്‍മാന്‍; സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകള്‍; കെ മുരളീധരന്‍

പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ഡോ. എസ് എസ് ലാല്‍ ചെയര്‍മാനായും പ്രിന്‍സിപ്പല്‍ സെക്രട്ടറി ശര്‍മിള മേരി ജോസഫ് കോര്‍ഡിനേറ്ററായും ഡോ. ശ്രീജിത്ത് എന്‍ കുമാര്‍ കണ്‍വീനറായുമാണ് കമ്മിറ്റി. സര്‍ക്കാര്‍ – സ്വകാര്യ മേഖലകളിലെ വിദഗ്ധ ഡോക്ടര്‍മാരായിരിക്കും കമ്മിറ്റിയിലെ അംഗങ്ങളെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ആരോഗ്യം നിയന്ത്രിക്കാന്‍ എല്ലാ മേഖലയും വേണം. അത് സ്വകാര്യവത്കരണമായിട്ട് ആരും കാണണ്ട. എനിക്ക് റിപ്പോര്‍ട്ട് നല്‍കുന്ന ചുമതല മാത്രമേയുള്ളു – അദ്ദേഹം വിശദമാക്കി. ആയുഷ് വകുപ്പിലെ ഡോക്ടര്‍മാര്‍, മൃഗസംരക്ഷണ വകുപ്പ്, ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്നിവയില്‍ നിന്നുള്ള വിദഗ്ധന്‍മാരും കമ്മിറ്റിയില്‍ ഉള്‍പ്പെടും. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ വിശദമാക്കി. ഈ വര്‍ഷം 146 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഷിഗല്ല ബാധിച്ച് അഞ്ചുപേര്‍ മരിച്ചു. മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് ഷിഗല്ല ബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയ്തത്. പത്തനംതിട്ടയാണ് ഇതുവരെ ഷിഗല്ല റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ല. നിപയില്‍ എല്ലാ മരുന്നുകളും സ്റ്റോക്ക് ഉണ്ട്. 38 പരിശോധനകള്‍ നടത്തി. എല്ലാം നെഗറ്റീവാണ് – അദ്ദേഹം പറഞ്ഞു.

ടെലിഗ്രാമിന് ഇന്ത്യയിൽ നിയന്ത്രണം; നീറ്റ് ചോദ്യപേപ്പർ ചോർച്ച തടയാൻ കേന്ദ്ര നടപടി, ജൂൺ 22 വരെ താത്കാലിക നിയന്ത്രണം

ടെലിഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക നിയന്ത്രണം. ജൂൺ 22 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. നീറ്റ് പുന പരീക്ഷയ്ക്ക് മുന്നോടിയായാണ് നടപടി. നടപടി സ്വാഗതം ചെയ്തു എൻടിഎ. ടെലിഗ്രാമിലൂടെയുള്ള തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായാണ് നടപടി. ടെലിഗ്രാം പ്ലാറ്റ്ഫോമിലെ ആക്സസുകളിലാണ് നിയന്ത്രണം. ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം നിർദ്ദേശത്തെ തുടർന്ന് ആണ് നടപടി.

നേരത്തെ തന്നെ നീറ്റ് പരീക്ഷാ പേപ്പർ ചോർന്നതായി അവകാശപ്പെട്ട് ടെലിഗ്രാമിൽ സജീവമായിരുന്ന നിരവധി ചാനലുകൾക്കെതിരെ നാഷണൽ ടെസ്റ്റിങ് ഏജൻസി (എന്‍ടിഎ) പരാതിപ്പെട്ടിരുന്നു.PAPER LEAKED NEET, Re-NEET 2026, ‘Private Mafia’ തുടങ്ങിയ പേരുകളിൽ പ്രവർത്തിക്കുന്ന ചാനലുകൾ പണം വാങ്ങി ചോദ്യപേപ്പർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിദ്യാർഥികളെയും രക്ഷിതാക്കളെയും കബളിപ്പിച്ചതായി പരാതികളും ഉയര്‍ന്നിരുന്നു.ഇത്തരം ചാനലുകളെ ഓരോന്നായി നീക്കം ചെയ്തതുകൊണ്ട് മാത്രം തട്ടിപ്പ് സംഘങ്ങളെ നിയന്ത്രിക്കാൻ കഴിയില്ലെന്നാണ് എൻടിഎ വിലയിരുത്തല്‍. തുടർന്നാണ് കർശന നടപടിയായി പ്ലാറ്റ്‌ഫോമിന് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ ഇടപെടലുകളും ഫലപ്രദമാകാതിരുന്ന സാഹചര്യത്തിലാണ് നടപടി.

രാജ്യത്ത് ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പുകൾ കിട്ടില്ല; കര്‍ശന ഉത്തരവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പുകൾ കിട്ടില്ല; കര്‍ശന ഉത്തരവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് കഫ് സിറപ്പുകൾ വാങ്ങുന്നതിന് ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ഇനി നേരിട്ട് സിറപ്പുകൾ വാങ്ങുന്ന രീതി ഇല്ലാതാവും. കഫ് സിറപ്പുകൾ ഉൾപ്പടെ എല്ലാ സിറപ്പുകൾക്കും കേന്ദ്ര ആരോഗ്യമന്ത്രാലത്തിന്‍റെ ഉത്തരവ് ബാധകമാണ്. മെഡിക്കൽ സ്റ്റോറുകളുടെ കൗണ്ടറിൽ നിന്ന് സിറപ്പിന്റെ പേര് പറഞ്ഞ് നേരിട്ട് വാങ്ങുന്നത് നിയമവിരുദ്ധമായി കണക്കാകുമെന്നാണ് ഉത്തരവ്. വ്യാജ സിറപ്പ് കഴിച്ച് മധ്യപ്രദേശിലെയും രാജസ്ഥാനിലെയും നിരവധി കുട്ടികൾ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കർശന നടപടി സ്വീകരിച്ചത്.

കഫ് സിറപ്പുകളുടെ സുരക്ഷിത ഉപയോഗവും പൊതുജനങ്ങളുടെ ആരോഗ്യവും ലക്ഷ്യമിട്ടാണ് പുതിയ നടപടി. രാജ്യവ്യാപകമായി പരാതികൾ ഉയ‍ർന്നതിന്റെ അടിസ്ഥാനത്തിലാണ് സിറപ്പുകൾ വാങ്ങുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മധ്യപ്ര‌ദേശിൽ ഇരുപത്തോളം കുട്ടികൾ വ്യാജ സിറപ്പുകൾ കുടിച്ച് മരിച്ചിരുന്നു. ഈ സംഭവത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് നൽകുന്ന സിറപ്പുകൾക്ക് നിലവിൽ എല്ലാ സംസ്ഥാനങ്ങളിലും ഈ നിയമം നിലനിൽക്കുന്നുണ്ട്. 1945 ലെ ഡ്ര​ഗ് റൂൾസിലെ അ‍ഞ്ചാമത്തെ അമൻമെന്റായിട്ടാണ് ഈ ഭേദ​ഗതി ഇപ്പോൾ കൊണ്ടുവരുന്നത്. ഇതോടെ, കഫ് സിറപ്പുകൾ നേരിട്ട് ഫാർമസികളിൽനിന്ന് വാങ്ങുന്നതിന് പകരം ഡോക്ടർ നൽകുന്ന കുറിപ്പടി ഹാജരാക്കിയാൽ മാത്രമേ ലഭിക്കൂ