
രാജ്യത്ത് ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പുകൾ കിട്ടില്ല; കര്‍ശന ഉത്തരവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
രാജ്യത്ത് കഫ് സിറപ്പുകൾ വാങ്ങുന്നതിന് ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ഇനി നേരിട്ട് സിറപ്പുകൾ വാങ്ങുന്ന രീതി ഇല്ലാതാവും. കഫ് സിറപ്പുകൾ ഉൾപ്പടെ എല്ലാ സിറപ്പുകൾക്കും കേന്ദ്ര ആരോഗ്യമന്ത്രാലത്തിന്‍റെ ഉത്തരവ് ബാധകമാണ്. മെഡിക്കൽ സ്റ്റോറുകളുടെ കൗണ്ടറിൽ നിന്ന് സിറപ്പിന്റെ പേര് പറഞ്ഞ് നേരിട്ട് വാങ്ങുന്നത് നിയമവിരുദ്ധമായി കണക്കാകുമെന്നാണ് ഉത്തരവ്. വ്യാജ സിറപ്പ് കഴിച്ച് മധ്യപ്രദേശിലെയും രാജസ്ഥാനിലെയും നിരവധി കുട്ടികൾ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കർശന നടപടി സ്വീകരിച്ചത്.
കഫ് സിറപ്പുകളുടെ സുരക്ഷിത ഉപയോഗവും പൊതുജനങ്ങളുടെ ആരോഗ്യവും ലക്ഷ്യമിട്ടാണ് പുതിയ നടപടി. രാജ്യവ്യാപകമായി പരാതികൾ ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് സിറപ്പുകൾ വാങ്ങുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മധ്യപ്രദേശിൽ ഇരുപത്തോളം കുട്ടികൾ വ്യാജ സിറപ്പുകൾ കുടിച്ച് മരിച്ചിരുന്നു. ഈ സംഭവത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് നൽകുന്ന സിറപ്പുകൾക്ക് നിലവിൽ എല്ലാ സംസ്ഥാനങ്ങളിലും ഈ നിയമം നിലനിൽക്കുന്നുണ്ട്. 1945 ലെ ഡ്രഗ് റൂൾസിലെ അഞ്ചാമത്തെ അമൻമെന്റായിട്ടാണ് ഈ ഭേദഗതി ഇപ്പോൾ കൊണ്ടുവരുന്നത്. ഇതോടെ, കഫ് സിറപ്പുകൾ നേരിട്ട് ഫാർമസികളിൽനിന്ന് വാങ്ങുന്നതിന് പകരം ഡോക്ടർ നൽകുന്ന കുറിപ്പടി ഹാജരാക്കിയാൽ മാത്രമേ ലഭിക്കൂ














