Hivision Channel

latest news

സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍

സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപത്രങ്ങള്‍ 2017 മുതല്‍ തന്നെ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയിരുന്നെങ്കിലും അതിനു താഴേക്കുള്ള മുദ്രപത്രങ്ങള്‍ കൂടി ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയതോടെ രജിസ്‌ട്രേഷന്‍ മേഖലയില്‍ ഇ-സ്റ്റാമ്പിംഗ് ഏര്‍പ്പെടുത്തുന്ന ആദ്യ സംസ്ഥാനമെന്ന നേട്ടത്തിലാണ് കേരളം. മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകുന്നതാണ് ഇ-സ്റ്റാമ്പിങ്.

സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നായ രജിസ്‌ടേഷന്‍ മേഖലയിലെ സേവനങ്ങള്‍ കൂടുതല്‍ സുതാര്യതയോടെയും വേഗത്തിലും പൊതുജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ-സ്റ്റാമ്പിംഗ് സേവനങ്ങള്‍ നടപ്പിലാക്കിയിരിക്കുന്നത്. വെണ്ടര്‍മാരുടെ തൊഴില്‍ നഷ്ടം പരിഗണിച്ച് അവരുടെ വരുമാനം നിലനിര്‍ത്തിയാണ് സേവനങ്ങള്‍ നല്‍കുന്നത്. ഇ-സ്റ്റാമ്പിംഗ് വഴി വെണ്ടര്‍മാര്‍ മുഖേന പൊതുജനങ്ങള്‍ക്ക് മുദ്രപത്രങ്ങള്‍ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

വെണ്ടര്‍മാര്‍ക്ക് വെബ്സൈറ്റ് ഉപയോഗപ്പെടുത്തുന്നതിന് പ്രത്യേക ലോഗിന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുദ്രപത്രങ്ങള്‍ കടലാസില്‍ അടിക്കുന്നത് ഒഴിവാകുന്നതിലൂടെ പ്രതിവര്‍ഷം 60 കോടിയില്‍പ്പരം രൂപ സര്‍ക്കാരിന് ലാഭമുണ്ടാകുമെന്നാണ് ഏകദേശ കണക്ക്. ട്രഷറി വകുപ്പാണ് മുദ്ര പത്രങ്ങള്‍ അച്ചടിച്ച് വിതരണം ചെയ്യുന്നതെങ്കിലും അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപയോക്താക്കള്‍ രജിസ്ട്രേഷന്‍ വകുപ്പാണ്. ഇ-സ്റ്റാമ്പിങ്ങിലൂടെ ഏത് മൂല്യത്തിലുള്ള മുദ്രപത്രവും ലഭ്യമാക്കാന്‍ കഴിയുമെന്നത് മുദ്രപത്ര ക്ഷാമമെന്ന പരാതിക്ക് ശാശ്വത പരിഹാരമായി മാറുകയാണ്.

രജിസ്ട്രേഷന്‍ വകുപ്പ് ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി പഴയ ആധാരങ്ങളുടെ ഡിജിറ്റലൈസേഷന്‍ നടത്തി ആധാര പകര്‍പ്പുകള്‍ ഓണ്‍ലൈനായി ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. കേരളത്തിന്റെ രജിസ്ട്രേഷന്‍ മേഖലയില്‍ സമഗ്രമായ ഇ-സ്റ്റാമ്പിംഗ് സേവനങ്ങള്‍ നടപ്പിലാക്കുന്നത് പ്രക്രിയകളില്‍ കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കും.

സ്വര്‍ണവില സര്‍വകാല റെക്കോഡില്‍; പവന് 74320 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡില്‍. സ്വര്‍ണ്ണവില ആദ്യമായി 74000 കടന്നു. ഒരു പവന് ഇന്ന് കൂടിയത് 2200 രൂപയാണ്.ഇതോടെ പവന് 74320 രൂപയായി.ഗ്രാമിന് 275 രൂപയും കൂടി 9290 രൂപയായി. ഈ മാസം ഇതുവരെ പവന് 6240 രൂപയാണ് കൂടിയത്.

താരിഫ് തര്‍ക്കങ്ങളും പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുമാണ് വിലക്കയറ്റത്തിന് കാരണം.
കഴിഞ്ഞ 12 ദിവസം കൊണ്ട് 560 ഡോളറിന്റെ വിലവര്‍ധനമാണ് അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ ഉണ്ടായത്. 3,500 ഡോളര്‍ മറികടന്ന് മുന്നോട്ടു കുതിക്കുമെന്ന സൂചനകളാണ് സ്വര്‍ണ വിപണി നല്‍കുന്നത്.

വിശ്വശ്രീ മ്യൂസിക്ക് ഫൗണ്ടേഷന്‍ സംഗീത സൗഹൃദ സദസും എടക്കാനത്തപ്പന്‍ ഭക്തിഗാന ആല്‍ബം വീഡിയോ പ്രദര്‍ശനവും

ഇരിട്ടി:വിശ്വശ്രീ മ്യൂസിക്ക് ഫൗണ്ടേഷന്‍ സംഗീത സൗഹൃദ സദസും എടക്കാനത്തപ്പന്‍ ഭക്തിഗാന ആല്‍ബം വീഡിയോ പ്രദര്‍ശനവും സംഘടിപ്പിച്ചു.ഫൗണ്ടേഷന്‍ പ്രസിഡന്റ് എ കെ ഹസന്റെ അധ്യക്ഷതയില്‍ ഇരിട്ടി നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു.കെ പി കെ വെങ്ങര ആല്‍ബം റിലീസ് ചെയ്തു.
വി എം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പ്രദീപ് കുമാര്‍ കക്കറയില്‍,മനോഹരന്‍ കൈതപ്രം ഡോ ജി.ശിവരാമകൃഷ്ണന്‍ മനോജ് അമ്മ സന്തോഷ് കോയിറ്റി, കെ.രാമകൃഷ്ണന്‍,വി വി ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് ഭക്തിഗാന വീഡിയോ പ്രദര്‍ശനവും സംഗീത സൗഹൃദ സദസും അരങ്ങേറി

കേരളാ എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ 23 മുതല്‍

202526 അധ്യയന വര്‍ഷത്തെ എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലേയ്ക്കുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പ്രവേശന പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ദുബായ്, ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളുരു എന്നിവിടങ്ങളിലുമായി 138 പരീക്ഷാ കേന്ദ്രങ്ങള്‍ സജീകരിച്ചിട്ടുണ്ട്.

എന്‍ജിനിയറിങ് കോഴ്സിനു 97,759 വിദ്യാര്‍ഥികളും, ഫാര്‍മസി കോഴ്സിനു 46,107 വിദ്യാര്‍ഥികളും പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. എന്‍ജിനിയറിങ് പരീക്ഷ 23 നും, 25 മുതല്‍ 29 വരെ ഉച്ചയ്ക്ക് 2 മുതല്‍ വൈകുന്നേരം 5 വരെ നടക്കും. ഫാര്‍മസി പരീക്ഷ 24 ന് 11.30 മുതല്‍ 1 വരെയും (സെഷന്‍ 1) ഉച്ചയ്ക്ക് 3.30 മുതല്‍ വൈകുന്നേരം 5 വരെയും (സെഷന്‍ 2) 29 ന് രാവിലെ 10 മുതല്‍ 11.30 വരെയും നടക്കും.

വിദ്യാര്‍ഥികള്‍ അഡ്മിറ്റ് കാര്‍ഡ് കൂടാതെ ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി., ഫോട്ടോ പതിച്ച ഹാള്‍ടിക്കറ്റ്, വിദ്യാര്‍ഥി പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ സ്ഥാപന മേധാവി നല്‍കുന്ന വിദ്യാര്‍ഥിയുടെ ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഒരു ഗസറ്റഡ് ഓഫീസര്‍ നല്‍കുന്ന ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ കരുതണം. അഡ്മിറ്റ് കാര്‍ഡുകള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ (www.cee.kerala.gov.in) ലഭ്യമാണ്. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471 -2525300, 2332120, 2338487

ദുബായ് വേദിയാകുന്ന ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്‌ളോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ്‌സ് 2025ന്റെ ഗ്രാന്‍ഡ് ജൂറി അംഗങ്ങളായി ആഗോള ആരോഗ്യ വിദഗ്ധരെ പ്രഖ്യാപിച്ചു

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്‌ളോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ്‌സ് ലോകത്തിലെ ഏറ്റവും വലിയ നഴ്‌സിങ്ങ് വാര്‍ഡുകളില്‍ ഒന്നാണ്, ജേതാവാകുന്ന നഴ്‌സിന് 250,000 യുഎസ് ഡോളറിന്റെ വലിയ സമ്മാനത്തുകയാണ് ലഭിക്കുന്നത്.
199 രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാരില്‍ നിന്നും 100,000ലധികം രജിസ്‌ട്രേഷനുകളാണ് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന മൂന്നാം എഡിഷനില്‍ ലഭിച്ച 78,000ലധികം രജിസ്‌ട്രേഷനുകളില്‍ 28 ശതാനമാനം വര്‍ധനയാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്.
Ø ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്‌ളോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ്‌സ് 2025, മെയ് 26-ന് യുഎഇയിലെ ദുബായില്‍ നടക്കും.

ദുബായ്, 21.04.2025: ജിസിസിയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ സംയോജിത ആരോഗ്യ പരിചരണ സേവന ദാതാക്കളിലൊന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ യുഎഇയിലെ ദുബായ് വേദിയാകുന്ന ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്‌ളോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ്‌സ് 2025ന്റെ ഗ്രാന്‍ഡ് ജൂറിയെ പ്രഖ്യാപിച്ചു. ആരോഗ്യ പരിചരണ രംഗത്തെ ആഗോള വിദഗ്ധരായ അഞ്ച് പേരെയാണ്് ഗ്രാന്‍ഡ് ജൂറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബോട്‌സ്‌വാനയിലെ മുന്‍ ആരോഗ്യ വകുപ്പ് മന്ത്രിയും, പാര്‍ലമെന്റംഗവും, ആഫ്രിക്കന്‍ ലീഡേര്‍സ് മലേറിയ അലയന്‍സ് സ്‌പെഷ്യല്‍ അംബാസഡറും, ഗ്‌ളോബല്‍ എച്ച്‌ഐവി പ്രിവെന്‍ഷന്‍ കോ അലീഷന്‍ കോ-ചെയര്‍ പേഴ്‌സണുമായ ഷൈയ്‌ല ട്‌ലോ, സിഡ്‌നിയിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഡബ്ല്യൂഎച്ച്്ഒ കൊളാബറേറ്റിങ്ങ് സെന്റര്‍ ഫോര്‍ നഴ്‌സിങ്ങിന്റെ അഡ്ജങ്ക്റ്റ് പ്രൊഫസറും, ഹ്യൂമണ്‍ റിസോര്‍സസ് ഫോര്‍ ഹെല്‍ത്ത് ജേര്‍ണലിന്റെ എഡിറ്റര്‍ ഓഫ് എമരിറ്റസുമായ ജെയിംസ് ബുക്കാന്‍, OBE അവാര്‍ഡ് ജേതാവ് ((ഓഫീസര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ബ്രിട്ടീഷ് എംപയര്‍), സ്വതന്ത്ര ഹെല്‍ത്ത് കെയര്‍ കണ്‍സള്‍ട്ടന്റ്, NHS സെന്‍ട്രല്‍-നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍ മൂന്‍ സിഇഒ, റോയല്‍ കോളേജ് ഓഫ് നഴ്സിങ്ങിന്റെ മുന്‍ സിഇഒയുമായ ഡോക്ടര്‍ പീറ്റര്‍ കാര്‍ട്ടര്‍, ഇന്റര്‍നാഷനല്‍ ഡയബറ്റിസ് ഫെഡറേഷന്‍ പ്രസിഡന്റ് ഇലക്റ്റ്, ഫ്രാന്‍സിലെ AXA EssentiAll സീനിയര്‍ കണ്‍സള്‍ട്ടന്റ്, Harbr-ന്റെ ബോര്‍ഡ് ചെയര്‍, യുക്കെയിലെ Health4all Advisory-യുടെ മാനേജിങ്ങ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഡോ. നിതി പാല്‍, ഏഷ്യാ ഹെല്‍ത്ത് കെയര്‍ ഹോള്‍ഡിങ്ങ്‌സ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍, TPG Growth സീനിയര്‍ അഡൈ്വസര്‍, നീയോനേറ്റ്‌സ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ കൗണ്‍സില്‍ മെംബര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന വിശാല്‍ ബാലി എന്നിവരാണ് ഗ്രാന്‍ഡ് ജൂറി അംഗങ്ങള്‍.

ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്‌ളോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ്‌സ് നാലാം എഡിഷനിലേക്ക് കടക്കുമ്പോള്‍ ഈ പുരസ്‌ക്കാരവേദിയുടെ വളര്‍ച്ചയും ആഗോള ആരോഗ്യ പരിചരണ രംഗത്ത് ഈ അംഗീകാരം സൃഷ്ടിച്ച സ്വാധീനവും കാണാനാകുന്നത് ഏറെ സന്തോഷം നല്‍കുന്നതായി ഈ അവസരത്തില്‍ പ്രതികരിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. 199 രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാരില്‍ നിന്നും 100,000ലധികം രജിസ്‌ട്രേഷനുകള്‍ ലഭിച്ചതിലൂടെ മികച്ച പ്രതികരണമാണ് ഇത്തവണയും പുരസ്്ക്കാരത്തിന് ലഭിച്ചത്. ആഗോള രംഗത്തെ നഴ്‌സിങ്ങ് മികവിനെ തിരിച്ചറിയാനുള്ള സാധ്യതകള്‍ക്കൊപ്പം ഏറ്റവും മികവുറ്റ 10 മത്സരാര്‍ത്ഥികളെത്തുമ്പോള്‍, സമൂഹത്തിനും, ആരോഗ്യ പരിരണ രംഗത്തിനും മികച്ച സംഭാവനകളേകിയ ഒരു നഴ്‌സിനെ ജേതാവായി തിരഞ്ഞെടുക്കുക എന്ന വെല്ലുവിളിയും നിയോഗിക്കപ്പെട്ടെ ഗാന്‍ഡ് ജൂറിയെ കാത്തിരിക്കുന്നു. ഏറ്റവും മികവ് പുലര്‍ത്തുന്ന ഒരു നഴ്‌സിനെ കാത്തിരിക്കുന്നത് ഈ അഭിമാനകരമായ അവാര്‍ഡ് നേട്ടമായിരിക്കും. 250,000 യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള അവാര്‍ഡാണ് ജേതാവിന് ലഭിക്കുകയെന്നും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

ഞങ്ങളുടെ ഈ ഉദ്യമത്തിന്റെ പ്രധാന്യം മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്ത ഗ്രാന്‍ഡ് ജൂറി അംഗങ്ങളോട് നന്ദി അറിയിക്കുന്നു. ഏഷ്യ ഹെല്‍ത്ത് കെയര്‍ ഹോള്‍ഡിങ്ങ്‌സിന്റെ എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ വിശാല്‍ ബാലിയെ ഈ എഡിഷനിലെ ഗ്രാന്‍ഡ് ജൂറിയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഏറെ സന്തോഷമുണ്ട്. ഹെല്‍ത്ത് കെയര്‍ സംവിധാനങ്ങളെ പുതിയ തലത്തിലേക്ക് നവീകരിക്കുന്നതിലുള്ള അവരുടെ അനുഭവ പരിചയവും, ആഗോള ആരോഗ്യ പരിചരണരംഗത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള അവരുടെ സമര്‍പ്പണവും ഈ ജൂറി പാനലിന്റെ ഭാഗമാകുന്നതിലുടെ ഈ ഉദ്യമത്തിനും മുതല്‍ക്കൂട്ടാകുമെന്ന് ഡോ. ആസാദ് മൂപ്പന്‍ കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷത്തെ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്‌ളോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ്‌സ് 2025ന്റെ ഗ്രാന്‍ഡ് ജൂറിയിലെത്തിയിരിക്കുന്ന വിശാല്‍ ബാലി, ആഗോള ആരോഗ്യ പരിചരണ രംഗത്ത് 30 വര്‍ഷത്തെ പരിചരയസമ്പത്തുള്ള വ്യക്തിയാണ്. രോഗീപരിചരണത്തില്‍ അത്യാധുനിക സംവിധാനങ്ങള്‍ കൊണ്ടുവരുന്നതിനായി നിരന്തരം പരിശ്രമിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ ജൂറിയിലേക്കുള്ള കടന്നവരവ് പുരസ്‌ക്കാര ഉദ്യമത്തിന് വലിയ നേട്ടം സമ്മാനിക്കും.

നഴ്‌സിങ്ങ് എന്നത്് സാമര്‍ത്ഥ്യം, കരുതല്‍, അനുകമ്പ എന്നിവയുടെ സംയോജനമാണെന്ന്, ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്‌ളോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ്‌സ് 2025ന്റെ ജൂറിയുടെ ഭാഗമായ വിശാല്‍ ബാലി വ്യക്തമാക്കി. ശുഭാപ്തി വിശ്വാസം, പ്രതീക്ഷ, മാറ്റം എന്നിവയുടെ പ്രതീകമാണ് ഓരോ ന്‌ഴസുമാരും. മറ്റുള്ളവരുടെ നന്മയ്ക്കായി സ്വയം സമര്‍പ്പിക്കുകയും, രോഗികളെ ആത്മാര്‍ത്ഥമായി പരിചരിക്കുകയും കരുതലേകുകയും ചെയ്യുന്ന നഴ്‌സുമാര്‍ നമ്മുടെ സമൂഹത്തിന്റെ നിര്‍ണായക ഭാഗമാണ്. അവര്‍ സഹതാപവും, സഹാനുഭൂതിയും പ്രകടിപ്പിക്കുന്നു. ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്‌ളോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ്‌സ് എന്നത് നഴ്‌സിങ്ങ് രംഗത്ത് ജീവിതകാലം മുഴുവന്‍ സംഭാവന നല്‍കിയ നഴ്‌സുമാരെ അംഗീകരിക്കാനും ആദരിക്കാനും ഉള്ള ഒരു മികച്ച ഉദ്യമമാണ്. ഇത് വ്യക്തികള്‍ക്കും സമൂഹത്തിനും ആഗോള ജനസംഖ്യയ്ക്കും മെച്ചപ്പെട്ട ആഗോര്യ പരിരചരണ സംവിധാനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ ഗ്രാന്‍ഡ് ജൂറിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷവതിയാണെന്നും വിശാല്‍ ബാലി വ്യക്തമാക്കി.

പ്രൊഫസര്‍ ഷൈയ്‌ല ട്‌ലോ, തന്റെ കരിയറിലൂടനീളം ദേശീയ നഴ്‌സിങ്ങ്, മെഡിക്കല്‍ വിദ്യാഭ്യാസ പരിപാടികളുടെ വികസനത്തില്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുള്ള വ്യക്തിത്വമാണ്. ബോട്സ്വാനയിലെ മുന്‍ ആരോഗ്യമന്ത്രിയും, ബോട്സ്വാന സര്‍വകലാശാലയിലെ മുന്‍ നഴ്സിങ്ങ് പ്രൊഫസറും, ആംഗ്ലോഫോണ്‍ ആഫ്രിക്കയ്ക്കായുള്ള പ്രാഥമിക ആരോഗ്യ സംരക്ഷണത്തിലെ നഴ്സിങ് ആന്‍ഡ് മിഡ്വൈഫറി ഡെവലപ്മെന്റിനായുള്ള ഡബ്ല്യുഎച്ച്ഒ സഹകരണ കേന്ദ്രത്തിന്റെ ഡയറക്ടറും കൂടിയാണ് അവര്‍. നഴ്‌സുമാര്‍ ജീവിതങ്ങള്‍ മാറ്റിമറിക്കുന്ന നിര്‍ണായകമായ പങ്ക് വഹിച്ച നിരവധി ഘട്ടങ്ങള്‍ നേരില്‍ കണ്ടിട്ടുണ്ടെന്ന് പ്രൊഫ. ഷൈയ്‌ല ട്‌ലോ പറഞ്ഞു. ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്‌ളോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ്‌സ് 2025ലൂടെ വീണ്ടും ഗ്രാന്‍ഡ് ജൂറിയുടെ ഭാഗമാകുമ്പോള്‍, ലോകമെമ്പാടുമുള്ള നഴ്‌സുമാര്‍ നിരവധി വെല്ലുവിളികള്‍ നിറഞ്ഞ ഘട്ടങ്ങളിലൂടെ കടന്ന് നിര്‍വഹിക്കുന്ന അവരുടെ ജോലിയെ അടുത്തറിയാനും അതില്‍ പ്രചോദിതനാകാനും സാധിക്കുന്നു. ആഗോള രംഗത്ത്് നഴ്‌സിങ്ങ് സമൂഹം ചെയ്തുവരുന്ന അതുല്ല്യമായ സേവനങ്ങള്‍ക്കുള്ള തെളിവാണ് ഈ അംഗീകാരമെന്നും അവര്‍ വ്യക്തമാക്കി.

പ്രൊഫസര്‍ ജെയിംസ് ബുക്കാന്‍, പോളിസി മേക്കര്‍, പോളിസി അനലിസ്റ്റ്, ഹെല്‍ത്ത് വര്‍ക്ക്ഫോഴ്സ്, ഹെല്‍ത്ത് സിസ്റ്റങ്ങളില്‍ കണ്‍സള്‍ട്ടന്റ് എന്നീ നിലകളില്‍ വിപുലമായ അനുഭവസമ്പത്തുള്ള പ്രൊഫസര്‍ ജെയിംസ് ബുക്കാന്‍, ഓസ്ട്രേലിയയിലെ സിഡ്നിയിലെ ടെക്നോളജി യൂണിവേഴ്സിറ്റിയിലെ ഡബ്ല്യുഎച്ച്ഒ സഹകരണ കേന്ദ്രത്തില്‍ അഡ്ജങ്ക്റ്റ് പ്രൊഫസറും, ഹ്യൂമന്‍ റിസോഴ്സ് ഫോര്‍ ഹെല്‍ത്ത് ജേര്‍ണലിന്റെ എഡിറ്റര്‍ എമരിറ്റസും കൂടിയാണ്. നഴ്‌സുമാരാണ് ലോകമെമ്പാടുമുള്ള ആരോഗ്യ പരിചരണ സംവിധാനത്തിന്റെ നട്ടെല്ല്. പ്രതിസന്ധി ഘട്ടങ്ങളില്‍ അവരാണ് നേതൃനിരയിലേക്കുയര്‍ന്ന് പരിചരണവും കരുതലുമേകുന്നത്. ഈ അവാര്‍ഡ് തുടങ്ങിയത് മുതല്‍ ജൂറിയുടെ ഭാഗമായ എനിക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നഴ്‌സുമാരുടെ നവീകരണം, സുരക്ഷിതത്വം, സ്വാധീനം എന്നിവയുടെ അതുല്ല്യമായ കഥകള്‍ നേരില്‍ കാണാന്‍ സാധിച്ചിട്ടുണ്ട്. ഈ അവാര്‍ഡ് അവരുടെ സംഭാവനകളെ ആഘോഷിക്കുക മാത്രമല്ല, ആരോഗ്യ പരിചരണ നയങ്ങളിലും, വിതരണത്തിലും ഈ തൊഴിലിന്റെ പ്രചാരണത്തിലും സ്വാധീനത്തിലും മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന സുപ്രധാനമായ വേദിയാണ്.

ഡോ. പീറ്റര്‍ കാര്‍ട്ടര്‍, സ്വതന്ത്ര ഹെല്‍ത്ത് കെയര്‍ കണ്‍സള്‍ട്ടന്റും, റോയല്‍ കോളേജ് ഓഫ് നഴ്സിങ്ങിന്റെ മുന്‍ സിഇഒയുമായ ഡോ. പീറ്റര്‍ കാര്‍ട്ടര്‍ വൈവിധ്യമാര്‍ന്ന അനുഭവങ്ങളുമായാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. മികച്ച ഫെലോഷിപ്പുകള്‍ നേടിയിട്ടുളള അദ്ദേഹം NHS സേവനത്തിന് ശേഷം OBE പോലുള്ള ബഹുമതികളും സ്വന്തമാക്കിയിട്ടുണ്ട്. RCN ല്‍ ജോലി ചെയ്തതിന് ശേഷം, അദ്ദേഹം രാജ്യത്തിനകത്തും, വിദേശ രാജ്യങ്ങളിലും ജോലി ചെയ്തു. ‘എന്റെ കരിയറിലുടനീളം നഴ്‌സായി ജോലി ചെയ്യാന്‍ എനിക്ക് സാധിച്ചു. നഴ്‌സുമാരുടെ പ്രാവീണ്യവും സമര്‍പ്പണവും ആരോഗ്യ പരിചരണ രംഗത്തെ മാറ്റിമറിക്കുന്നു. നഴ്‌സിങ്ങിന്റെ മികവ് അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നത് ഏറെ പ്രധാനമാണ്, ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ്‌സ് ആ ദൗത്യമാണ് നിര്‍വഹിക്കുന്നത്. രോഗീ പരിചരണവും, ആ മികച്ച ജോലിയും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാന്‍ അധ്വാനിക്കുന്നവരെ ആഘോഷിക്കുന്നതാണ് ഈ ഉദ്യമമെന്നും ഡോ. പീറ്റര്‍ കാര്‍ട്ടര്‍ വ്യക്തമാക്കി.

ഡോ. നീതി പാല്‍, ഇന്റര്‍നാഷനല്‍ ഡയബറ്റിസ് ഫെഡറേഷന്‍ പ്രസിഡന്റ് ഇലക്റ്റ്, ഫ്രാന്‍സിലെ EssentiAll സീനിയര്‍ കണ്‍സള്‍ട്ടന്റ്, Harbr ബോര്‍ഡ് ചെയര്‍, യുക്കെയിലെ Health4All അഡൈ്വസറി മാനേജിങ്ങ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഡോ. നിതി പാല്‍, ദീര്‍ഘവീക്ഷണമുള്ള മുതിര്‍ന്ന ക്ലിനിക്കല്‍ വ്യക്തിത്വമാണ്. യുകെയിലെ ബര്‍മിംഗ്ഹാമില്‍ പ്രാക്ടീസ് ചെയ്യുന്ന സമയത്ത്, അദ്ദേഹം 44 രാജ്യങ്ങളിലെ ആരോഗ്യ പരിചരണ രംഗത്തിന് ഗുണകരമാകുന്ന സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. രോഗീപരിചരണത്തിന്റെ കേന്ദ്ര സ്ഥാനത്തുളള നഴ്‌സുമാരുടെ സംഭാവനകള്‍ ഇല്ലാതെ ആരോഗ്യ പരിചരണ രംഗത്തിന് നവീകരണത്തോടെ നിലനില്‍ക്കാന്‍ സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ രംഗം മെച്ചപ്പെടുത്തുന്നതിലും പുതിയ സമീപനങ്ങളോടെ മുന്നോട്ട് കൊണ്ടുപോകുന്നതിനും അവരുടെ പങ്ക് അംഗീകരിക്കുന്നത് ഏറെ പ്രധാനപ്പെട്ടതാണ്. ഒരു ജൂറി അംഗം എന്ന നിലയില്‍, അവരുടെ സമര്‍പ്പണവും, ആത്മാര്‍ത്ഥതയും കൊണ്ട് ആരോഗ്യ പരിചരണ രംഗത്തെ പുനര്‍നിര്‍മ്മിക്കുന്ന പല അസാധാരണമായ ഉദാഹരണങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. അവരുടെ വിലപ്പെട്ട സേവനങ്ങളെ ആദരിക്കുന്ന ഈ ഉദ്യമത്തിന്റെ ഭാഗമാകാന്‍ വീണ്ടും കഴിഞ്ഞത് വലിയൊരു ബഹുമതിയാണെന്നും അദ്ദഹം വ്യക്തമാക്കി.

ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്‌ളോബല്‍ നഴ്‌സിങ്ങ് അവാര്‍ഡിന്റെ ഈ പതിപ്പിനായി ആസ്റ്റര്‍, ഏണസ്റ്റ് ആന്റ് യംഗ് എ്ല്‍എല്‍പി (EY) യെ ‘പ്രോസസ് അഡൈ്വസര്‍’ ആയി നിയമിച്ചിട്ടുണ്ട്.. നിര്‍വചിക്കപ്പെട്ട യോഗ്യതാ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അപേക്ഷകള്‍ ഏണസ്റ്റ് ആന്റ് യംഗ് അവലോകനം ചെയ്യും. ഒരു സ്വതന്ത്ര വിദഗ്ധ സമിതി എന്‍ട്രികളുടെ ഷോര്‍ട്ട്ലിസ്റ്റിങ്ങ് പ്രക്രിയ പൂര്‍ത്തിയാക്കും. ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഫൈനലിസ്റ്റുകളുടെ ഒരു ലിസ്റ്റ് ഗ്രാന്‍ഡ് ജൂറിക്ക് സമര്‍പ്പിക്കുകയും ചെയ്യും. ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത അപേക്ഷകള്‍ പരിശോധിച്ച് അവസാന റൗണ്ടിലേക്ക് മികച്ച 10 നഴ്‌സുമാരില്‍ നിന്നും ഗ്രാന്‍ഡ് ജൂറി ഈ വര്‍ഷത്തെ അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുക്കും.

ചാവശ്ശേരി – കൊട്ടാരം – വെളിയമ്പ്ര റോഡ് മെക്കാഡം ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കണം

ഇരിട്ടി:ചാവശേരി – കൊട്ടാരം – വെളിയമ്പ്ര റോഡ് മെക്കാഡം ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് സി പി ഐ.ജലസേചന വകുപ്പിന്റെ കീഴിലുള്ള 2.9 കിലോമീറ്റര്‍ റോഡ് പൂര്‍ണ്ണമായി ടാര്‍ ചെയ്തിട്ട് വര്‍ഷങ്ങളായെന്നും ഉടന്‍ മെക്കാഡം ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നും സി പി ഐ ചാവശ്ശേരി ലോക്കല്‍ സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.സമ്മേളനം ഡോ ജി ശിവരാമകൃഷ്ണന്റെ അധ്യക്ഷതയില്‍ സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അഡ്വ: വി ഷാജി ഉദ്ഘാടനം ചെയ്തു.കെ.പി കുഞ്ഞികൃഷ്ണന്‍, പായം ബാബുരാജ്, ശങ്കര്‍ സ്റ്റാലിന്‍ ,എന്‍ വി രവീന്ദ്രന്‍ ,കെ പി പദ്മനാഭന്‍, മഹിജ മോഹനന്‍, കവിത ആദിത്യന്‍ എന്നിവര്‍ സംസാരിച്ചു.പുതിയ സെക്രട്ടറിയായി കെ.പി പത്മനാഭനെയും അസി:സെക്രട്ടറിയായി പി.മോഹനനെയും തിരഞ്ഞെടുത്തു.ലിറ്റില്‍ കൈറ്റ്‌സ് അനിമേഷന്‍ വിഭാഗത്തില്‍ സംസ്ഥാനതല അവാര്‍ഡ് ലഭിച്ച അമന്യു പ്രശോഭിനെ അനുമോദിച്ചു.

സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കം.സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ കാസര്‍ഗോഡ് കാലിക്കടവില്‍ നിര്‍വഹിച്ചു. മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. വാര്‍ഷികാഘോഷം ധൂര്‍ത്ത് എന്ന പ്രതിപക്ഷ ആരോപണം മന്ത്രിമാര്‍ തള്ളിയിരുന്നു.

72000 കടന്ന് സ്വര്‍ണവില; പവന് 72120 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്ന് സര്‍വകാല റെക്കോര്‍ഡിലെത്തി. പവന് ഇന്ന് 760 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 72120 രൂപയായി. ചരിത്രത്തിലാദ്യമായി ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 9000 കടന്നു. ഗ്രാമിന് 95 രൂപ വര്‍ധിച്ച് ഇന്ന് ഗ്രാമിന് 9015 രൂപ എന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.

ട്രംപിന്റെ താരിഫ് യുദ്ധം ലോകമെമ്പാടും സൃഷ്ടിക്കുന്ന അനിശ്ചിതത്വവും പണപ്പെരുപ്പ സാധ്യതയും ഉള്‍പ്പെടെയാണ് സ്വര്‍ണവില ഉയരാന്‍ കാരണമായിരിക്കുന്നത്. കഴിഞ്ഞ ദിവസം 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 71000 കടന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. മൂന്ന് ദിവസത്തിനിടെ 1800 രൂപയാണ് വര്‍ധിച്ചത്.

കണ്ണൂര്‍ സര്‍വകലാശാല പരീക്ഷ പേപ്പര്‍ ചോര്‍ച്ച; കോളേജ് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു

കാസര്‍കോട് പാലക്കുന്ന് കോളേജിലെ ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഗ്രീന്‍വുഡ്‌സ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പി. അജീഷിനെ സസ്‌പെന്‍ഡ് ചെയ്തു. ബേക്കല്‍ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് മാനേജ്‌മെന്റിന്റെ നടപടി. ചോദ്യ പ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട അന്വേഷണവുമായി സഹകരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ബുധനാഴ്ച അധ്യാപകരെയും രക്ഷാകര്‍ത്താക്കളെയും, വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി യോഗം വിളിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

സംഭവത്തില്‍ പ്രിന്‍സിപ്പല്‍ പി. അജീഷിനെതിരേ പോലീസ് നേരത്തെ കേസെടുത്തിരുന്നു. ചോദ്യക്കടലാസ് ചോര്‍ത്തിയത് പ്രിന്‍സിപ്പല്‍ തന്നെയാണെന്ന് സിന്‍ഡിക്കേറ്റ് ഉപസമിതിയുടേയും കണ്ടെത്തല്‍.

കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് അയച്ച ബി സി എ ആറാം സെമസ്റ്റര്‍ ചോദ്യപ്പേപ്പര്‍ കാസര്‍കോട് പാലക്കുന്ന് ഗ്രീന്‍വുഡ്സ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നിന്ന് ചോര്‍ന്നതായാണ് പരാതി. പരീക്ഷയ്ക്ക് രണ്ടു മണിക്കൂര്‍ മുന്‍പ് കോളേജ് പ്രിന്‍സിപ്പലിന്റെ ഇ-മെയില്‍ ഐഡിയിലേക്ക് യൂണിവേഴ്സിറ്റി അധികൃതര്‍ അയച്ച ചോദ്യ പ്പേപ്പറിന്റെ ലിങ്കാണ് ചോര്‍ന്നത്. ഇത് വിദ്യാര്‍ഥികള്‍ക്ക് വാട്സാപ്പ് വഴി ഉള്‍പ്പെടെ ലഭ്യമായെന്നാണ് സര്‍വകലാശാലയുടെ കണ്ടെത്തല്‍.

സര്‍വകലാശാല രണ്ടുമണിക്കൂര്‍ മുന്‍പ് മെയില്‍ ചെയ്തുകൊടുക്കുന്ന ചോദ്യക്കടലാസ് തുറക്കാനുള്ള പാസ്വേഡ് ഒരുമണിക്കൂര്‍ മുന്‍പാണ് നല്‍കുക. പാസ്വേഡ് കിട്ടിയയുടന്‍ പ്രിന്‍സിപ്പല്‍ കുറച്ച് ചോദ്യങ്ങള്‍ വിദ്യാര്‍ഥികളുടെ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അയച്ചുവെന്ന് വിദ്യാര്‍ഥി തെളിവുസഹിതം സമ്മതിച്ചു

എന്നാല്‍, അധ്യാപകര്‍ ചോദ്യപേപ്പര്‍ വാട്‌സ്ആപ്പ് വഴി ചോര്‍ത്തിയിട്ടില്ലെന്നാണ് കാസര്‍കോട് പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് അജീഷ് നേരത്തെ പറഞ്ഞത്. മുന്‍വര്‍ഷങ്ങളിലെ ബി സി എ ചോദ്യപേപ്പറുകളും വരാന്‍ സാധ്യതയുള്ള ചോദ്യങ്ങളും അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാറുണ്ട്. അക്കൂട്ടത്തില്‍ ദൗര്‍ഭാഗ്യകരമായി ചിലപ്പോള്‍ ഇത്തവണത്തെ ചോദ്യപേപ്പറുകളും ഉള്‍പ്പെട്ടതാവാമെന്നാണ് വിശദീകരണം. ഒരു കുട്ടി കോപ്പിയടിച്ചിരുന്നു. കുട്ടിയുടെ കൈയ്യില്‍ നിന്ന് പിടിച്ച കുറിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചോദ്യപേപ്പറിലും ഉണ്ടായിരുന്നു. കുട്ടി സര്‍വകലാശാലയില്‍ നിന്നുള്ള സ്‌ക്വോഡ് അംഗങ്ങളോട് പറഞ്ഞ മൊഴി തെറ്റിദ്ധരിക്കപ്പെട്ടതാവാമെന്നായിരുന്നു പ്രിന്‍സിപ്പളിന്റെ പ്രതികരണം.

സംസ്ഥാന പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നക്ഷത്ര അണിയേരിക്ക് ഗോള്‍ഡ് മെഡല്‍

ഇരിട്ടി:തിരുവനന്തപുരത്ത് വെച്ച് നടന്ന കേരള സംസ്ഥാന പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 69 കിലോ സബ് ജൂനിയര്‍ വിഭാഗത്തില്‍ തില്ലങ്കേരിയിലെ നക്ഷത്ര അണിയേരിക്ക് ഗോള്‍ഡ് മെഡല്‍.മെയ് മാസം ഹൈദരബാദില്‍ നടക്കുന്ന നാഷണല്‍ മീറ്റില്‍ സെലക്ഷനും നേടി.മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ നക്ഷത്ര തില്ലങ്കേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രന്റെയും തില്ലങ്കേരി സര്‍വീസ് സഹകരണ ബേങ്ക് ജീവനക്കാരി സൂര്യയുടേയും മകളാണ്.