കൊവിഡ് വാക്സിനുകള്‍ അപൂര്‍വമായി പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന വാര്‍ത്ത പുറത്ത് വന്നതിന് ആഴ്ചകള്‍ പിന്നാലെ കൊവിഷീല്‍ഡ് വാക്സിന്‍ പിന്‍വലിച്ച് ആസ്ട്രസെനെക. വാണിജ്യപരമായ കാരണങ്ങളെ തുടര്‍ന്നാണ് നടപടിയെന്നാണ് ആസ്ട്രസെനെക നല്‍കുന്ന വിശദീകരണം.
ലോകമെമ്പാടും ഉപയോഗത്തിലുണ്ടായിരുന്ന വാക്സിനുകളിലൊന്നാണ് ആസ്ട്രസെനെകെയും ഓക്സഫഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ച കൊവിഡ് വാക്സിന്‍. ഇന്ത്യയില്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ‘കൊവിഷീല്‍ഡ്’ എന്ന പേരില്‍ ഈ വാക്സിന്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്തിരുന്നത്.
വാക്സിന്‍ ഉദ്പാദിപ്പിക്കാനുള്ള അവകാശം എല്ലാവരില്‍ നിന്നും എടുത്തുമാറ്റിയ ആസ്ട്രസെനെക വാക്സിന്റെ ഉപയോഗവും തടഞ്ഞിട്ടുണ്ട്.
കൊട്ടിയൂർ മഹാക്ഷേത്രത്തിലെ വൈശാഖ മഹോത്സവത്തിൻ്റെ സുഗമമായ നടത്തിപ്പിനു ഓരോ വകുപ്പുകളെയും ഏൽപിച്ച പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജില്ലാ കലക്ടർ അരുൺ കെ വിജയൻ നിർദേശിച്ചു. കൊട്ടിയൂർ ഉത്സവുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോൺഫറൻസ് ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഉത്സവുമായി ബന്ധപ്പെട്ടുള്ള റോഡുകളുടെയും പാർക്കിങ്ങിൻ്റെയും വിഷയങ്ങൾ ചർച്ചചെയ്യുന്നതിന് തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാറിൻ്റെ അധ്യക്ഷതയിൽ മെയ് 10 ന് യോഗം കൂടുന്നതിനും തീരുമാനിച്ചു. ഉത്സവുമായ ബന്ധപ്പെട്ട ഭക്തരുടെയും വാഹനങ്ങളുടെയും സുഗമമായ നീക്കത്തിന് പരിചയ സമ്പന്നരായ പോലീസ്കാരെ നിയോഗിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചതായി പോലീസ് യോഗത്തിൽ അറിയിച്ചു. തടസമില്ലാതെ വൈദ്യുതി , ജല വിതരണം ഉറപ്പാക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി കെ എസ് ഇ ബി യും വാട്ടർ അതോറിറ്റിയും യോഗത്തിൽ അറിയിച്ചു.കെ എസ് ആർ ടി സി 25 ബസുകൾ കൊട്ടിയൂരിലേക്ക് സ്പെഷ്യൽ സർവ്വീസിനായി വിവിധ ഡിപ്പോകളിൽ നിന്നും കൊണ്ടുവരുമെന്ന് യോഗത്തിൽ അറിയിച്ചു. കൂടാതെ തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ , മാനന്തവാടി , താമരശ്ശേരി , വടകര, കോഴിക്കോട് തുടങ്ങിയ ഡിപ്പോകളിൽ നിന്നും യാത്രകാരുടെ ആവിശ്യത്തിനനുസരിച്ച് കൊട്ടിയൂരിലേക്ക് സർവീസ് നടത്തുമെന്നും കെ എസ് ആർ ടി സി അറിയിച്ചു.ഭക്ഷണത്തിൻ്റെ ഗുണ നിലവാരം ഉറപ്പാക്കുന്നതിനുവേണ്ടി ഭക്ഷ്യ സുരക്ഷ വകുപ്പിൻ്റെ മൊബൈൽ ലാബിൻ്റെ സേവനവും ഉത്സവത്തിൻ്റെ ഭാഗമായി ഉറപ്പാക്കിയിട്ടുണ്ട്.യോഗത്തിൽ സബ് കലക്ടർ സന്ദീപ് കുമാർ, കണ്ണൂർ ഡി എഫ് ഒ എസ് വൈശാഖ്, എ ഡി എം കെ നവീൻ ബാബു ,കൊട്ടിയൂർ ദേവസ്വം പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
വയനാട് അമ്പലവയല്‍ ആറാട്ടുപാറയില്‍ ജനവാസ മേഖലയില്‍ പുലി ഇറങ്ങിയതില്‍ ആശങ്ക. ആറാട്ടുപാറ സ്വദേശി പി കെ കേളുവിന്റെ വളര്‍ത്തു നായയെ പുലി കടിച്ചുകൊണ്ടുപോയി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വീടിന് പുറത്ത് ചങ്ങലയില്‍ കെട്ടിയ നായയെയാണ് പുലി കൊണ്ടുപോയത്.
ഇന്ന് പുലര്‍ച്ചയാണ് സംഭവം. അടുക്കള ഭാഗത്തെ ശബ്ദം കേട്ട് കേളു പുറത്ത് ഇറങ്ങിയപ്പോള്‍ പുലി ഓടിമറയുന്നത് കണ്ടിരുന്നു. തുടര്‍ന്ന് വീട്ടില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വളര്‍ത്തുനായയെ കടിച്ചുകൊണ്ടുപോകുന്നത് കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ജനവാസ മേഖലയില്‍ ഇറങ്ങിയ പുലിയെ കൂട് വെച്ച് പിടികൂടണം എന്ന ആവശ്യം ഉയര്‍ന്നു.
സ്‌കൂളുകളില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കാന്‍ സ്‌കൂളുകള്‍ക്കും പി.ടി.എ.യ്ക്കും കൂടി അനുമതി നല്‍കിയത് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാതിരിക്കാനാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. എസ്എസ്എല്‍സിക്ക് മികച്ച വിജയമാണ് സംസ്ഥാനത്ത് ഉണ്ടാകാറുള്ളത്. ഇതുമായി ബന്ധപ്പെട്ട അധിക ബാച്ചുകളും സീറ്റുകളുടെ മാര്‍ജിനല്‍ വര്‍ദ്ധനവും നേരത്തെ തന്നെ നടത്തിയിട്ടുണ്ടെന്ന് മന്ത്രി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
പുതിയ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുന്നതിന് സ്വാഭാവികമായ കാലതാമസം ഉണ്ടാകാറുണ്ട്. അതുകൊണ്ട് പഠന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാതിരിക്കാന്‍ താല്‍ക്കാലിക നിയമനങ്ങള്‍ അടിയന്തര സാഹചര്യങ്ങളില്‍ നടത്തേണ്ടി വരാറുണ്ട്.ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സര്‍ക്കാര്‍,എയ്ഡഡ് മേഖലകളിലായി 30,273 നിയമനങ്ങളാണ് നടത്തിയത്. ഇത് സമീപകാല കേരള ചരിത്രത്തില്‍ തന്നെ ആദ്യമാണ്.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നിയമനങ്ങള്‍ തന്നെയാണ് സര്‍ക്കാരിന്റെ ആദ്യ പരിഗണന. എന്നാല്‍ വേണ്ടത്ര മനുഷ്യ വിഭവശേഷി ലഭ്യമാകാതെ ഇരിക്കുന്ന സാഹചര്യത്തില്‍ മറ്റ് വഴികള്‍ തേടേണ്ടി വരും. ഒരു അധ്യയന വര്‍ഷം മുഴുവന്‍ പഠിപ്പിക്കാന്‍ അധ്യാപകരെ ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണന. ഇക്കാര്യം വിമര്‍ശനം ഉന്നയിക്കുന്നവര്‍ മനസ്സിലാക്കണമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
വേനല്‍ ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് സംസ്ഥാനത്ത് ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളൊഴികെ 12 ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. എട്ടാം തീയതി മുതല്‍ പതിനൊന്നാം തീയതി വരെ എല്ലാ ജില്ലകളിലും മഴയയെത്തുമെന്നുമാണ് പ്രവചനം. നാളെ ഇടുക്കി, മലപ്പുറം ജില്ലകളിലും പതിനൊന്നാം തീയതി പത്തനംതിട്ട ജില്ലയിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
പ്രത്യേക ജാഗ്രതാ നിര്‍ദേശം
കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കോമോറിന്‍ പ്രദേശം അതിനോട് ചേര്‍ന്ന ഗള്‍ഫ് ഓഫ് മാന്നാര്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ആന്ധ്രാപ്രദേശ് തീരത്തും അതിനോട് ചേര്‍ന്ന ഒഡിഷ തീരത്തും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കന്‍ തമിഴ്‌നാട് തീരത്ത് ഇന്ന് (07052024) രാത്രി 11.30 വരെ 0.5 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കന്‍ഡില്‍ 40 രാ വരെ മാറിവരുവാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. മുന്നറിയിപ്പുള്ള സമുദ്ര മേഖലകളുടെ വ്യക്തതയ്ക്കായി ഇതിനോടൊപ്പം നല്‍കിയിട്ടുള്ള ഭൂപടം പരിശോധിയ്ക്കുക. മേല്‍ പറഞ്ഞ തീയതികളില്‍ മുകളില്‍ പരാമര്‍ശിക്കപ്പെട്ട പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.
മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്.
കഴിഞ്ഞയാഴ്ച നടന്ന ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ ഭരണകൂടങ്ങളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും നിര്‍ദേശം നല്‍കി.
ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് വിവിധ ഭാഗങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കയയ്ച്ചു. അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി. 2011 മുതല്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വെസ്റ്റ് നൈല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ആശങ്കപ്പെടേണ്ട കാര്യമില്ല. പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
ജപ്പാന്‍ ജ്വരത്തിന് സമാനമായ രോഗ ലക്ഷണങ്ങളോടെയാണ് വെസ്റ്റ് നൈല്‍ പനിയും കാണാറുള്ളത്. എന്നാല്‍ ജപ്പാന്‍ ജ്വരത്തെ പോലെ രോഗം ഗുരുതരമാകാറില്ല. എങ്കിലും ജാഗ്രത പാലിക്കണം. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വ്യക്തികള്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനില്‍ക്കാതെ നോക്കണം.
മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. ഗുരുവായൂര്‍ സ്വദേശി ശ്രീനാഥ്, ശരത് മേനോന്‍ എന്നിവരും കാറിലുണ്ടായിരുന്ന മറ്റൊരാളുമാണ് മരിച്ചത്. കാസര്‍കോടുനിന്നും മംഗളൂരുവിലേക്ക് പോയ ആംബുലന്‍സാണ് കാറുമായി കൂട്ടിയിടിച്ചത്.
മൂന്നുപേരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗി ഉഷ, ശിവദാസ്, ഡ്രൈവര്‍ എന്നിവര്‍ക്കും പരിക്കുണ്ട്.
കെ സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അനുമതി നല്‍കി. കെ സുധാകരന്‍ നാളെ 10 മണിക്ക് ചുമതലയേല്‍ക്കും. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതിനു മുമ്പുള്ള മടങ്ങിവരവ്.
എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് മന്ത്രി വി.ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കും. നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതോടൊപ്പം ടെക്‌നിക്കല്‍, ആര്‍ട്ട് എസ്.എല്‍.സി പരീക്ഷ ഫലവും പ്രഖ്യാപിക്കും. ഫലങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ പരീക്ഷ ഭവന്റെ വെബ്‌സൈറ്റില്‍ ലഭ്യമാക്കും. ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷ ഫലം മറ്റന്നാള്‍ പ്രഖ്യാപിക്കും.
എസ്എസ്എല്‍സി പരീക്ഷാ ഫലം www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാകും.
കോഴിക്കോട് ജില്ലയില്‍ നാലുപേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച് പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഫലം വന്നത്. രോഗം സ്ഥിരീകരിച്ച നാലുപേരും രോ?ഗമുക്തി നേടി. വെസ്റ്റ്‌നൈല്‍ സംശയിക്കുന്ന വേങ്ങേരി സ്വദേശി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അതിനിടെ രണ്ടുപേരുടെ മരണം വെസ്റ്റ്‌നൈല്‍ ബാധിച്ചാണോ എന്ന സംശയവുമുണ്ട്.
എന്താണ് വെസ്റ്റ് നൈല്‍?
ക്യൂലക്‌സ് കൊതുക് പരത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍. പക്ഷികളിലും രോഗബാധയുണ്ടാകാറുണ്ട്. 1937-ല്‍ യുഗാണ്‍ഡയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. സംസ്ഥാനത്താദ്യമായി 2011-ല്‍ ആലപ്പുഴയില്‍ റിപ്പോര്‍ട്ട് ചെയ്തു.
രോഗലക്ഷണങ്ങള്‍
തലവേദന, പനി, പേശിവേദന, തലചുറ്റല്‍, ഓര്‍മനഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമാകാറില്ല. ചിലര്‍ക്ക് പനി, തലവേദന, ഛര്‍ദി, ചൊറിച്ചില്‍ തുടങ്ങിയവ കാണാം.
ഒരു ശതമാനം ആളുകളില്‍ തലച്ചോറിനെ ബാധിക്കുന്നതുകാരണം ബോധക്ഷയവും മരണംവരെയും സംഭവിക്കാം.
രോഗപ്രതിരോധവും ചികിത്സയും
ശരിയായ ചികിത്സയോ വാക്‌സിനോ ലഭ്യമല്ല. കൊതുകുകടി ഏല്‍ക്കാതിരിക്കുകയാണ് ഏറ്റവുംനല്ല പ്രതിരോധമാര്‍ഗം. സ്വയംചികിത്സ രോഗത്തെ സങ്കീര്‍ണമാക്കും.
മുന്‍കരുതലുകള്‍
വീട്ടിലും പരിസരങ്ങളിലും ചെളിവെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുക ജലക്ഷാമമുള്ള ഇടങ്ങളില്‍ വെള്ളം ശേഖരിച്ചുവെക്കുന്ന വലിയ പാത്രങ്ങളുടെ മുകള്‍ഭാഗം കോട്ടണ്‍ തുണികൊണ്ട് മൂടുക കൊതുകുകടി ഏല്‍ക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കുക സ്വയംചികിത്സ ഒഴിവാക്കുക ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ചെളിവെള്ളത്തിലാണ് വെസ്റ്റ് നൈല്‍ രോഗം പരത്തുന്ന കൊതുകുകള്‍ പെറ്റുപെരുകുന്നത്. രാത്രികാലത്താണ് ഇവ കടിക്കുക. മനുഷ്യരെയും മൃഗങ്ങളെയും പക്ഷികളെയും ഒരുപോലെ കടിക്കുന്നതുകൊണ്ട് രോഗബാധ ഉണ്ടാകും. എന്നാല്‍ ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് രോഗം പകരില്ല.