Hivision Channel

latest news

ഇഡി കേസില്‍ ബിനീഷ് കോടിയേരിക്ക് ആശ്വാസം; വിചാരണ കോടതി നടപടികള്‍ക്ക് സ്റ്റേ

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ആശ്വാസം. ഇഡി കേസിലെ വിചാരണ കോടതി നടപടികള്‍ കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. മയക്കുമരുന്ന് കള്ളക്കടത്ത് കേസിലെ പ്രതിയല്ലാത്തതിനാല്‍ പ്രഥമദൃഷ്ട്യാ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണക്കോടതിയില്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ബിനീഷ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ഹേമന്ത് ആണ് ഹര്‍ജി പരിഗണിച്ചത്. ലഹരിക്കടത്ത് കേസിലെ പ്രതിയല്ലാത്തതിനാല്‍ പ്രഥമദൃഷ്ട്യാ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ബിനീഷിനെതിരായ കേസ് സ്റ്റേ ചെയ്തതിനാല്‍ ഹൈക്കോടതി നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ ബിനീഷിന് വിചാരണക്കോടതിയില്‍ ഹാജരാകേണ്ടതില്ല. 2020 ഓഗസ്റ്റില്‍ കൊച്ചി സ്വദേശിയായ മുഹമ്മദ് അനൂപ് തൃശൂര്‍ സ്വദേശി റിജേഷ് രവീന്ദ്രന്‍, കന്നഡ നടി അനിഖ എന്നിവരെ ലഹരി കേസില്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തതായിരുന്നു കേസിന്റെ തുടക്കം.

ഒന്നാം പ്രതി അനൂപില്‍ നിന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കപ്പെട്ട ബിനീഷ് ബെംഗളൂരുവിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തുവച്ച് അറസ്റ്റിലാവുകയായിരുന്നു. ഒരു വര്‍ഷ കാലം ജാമ്യമില്ലാതെ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞ ബിനീഷ് കോടിയേരിക്ക് 2021ല്‍ ആയിരുന്നു ഉപാധികളോടെ ജാമ്യം ലഭിച്ചത്.

ഐ.ടി വകുപ്പ് സെക്രട്ടറിയെ നോഡല്‍ ഓഫീസറായി നിയമിച്ചു

യൂട്യൂബ് സംപ്രേഷണവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് അവ ബ്ലോക്ക് ചെയ്യുന്നതിനായി ഡെസിഗ്നേറ്റഡ് ഓഫീസര്‍ക്ക് ശുപാര്‍ശ നല്‍കുന്നതിന് സംസ്ഥാന ഐ.ടി വകുപ്പ് സെക്രട്ടറിയെ നോഡല്‍ ഓഫീസറായി നിയമിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍.
പി വി അന്‍വറിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലും നോഡല്‍ ഓഫീസര്‍ക്ക് ഇത്തരത്തില്‍ ശുപാര്‍ശ നല്‍കാവുന്നതാണ്.

യൂട്യൂബില്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്ന വിവരങ്ങള്‍ നിയമ വിരുദ്ധമായതോ രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ, വിദേശരാജ്യങ്ങളുമായിട്ടുള്ള സൗഹൃദബന്ധം, ക്രമസമാധാനം, കോടതിയലക്ഷ്യം, മതസ്പര്‍ദ്ധ, അപകീര്‍ത്തിപ്പെടുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ടതോ ആണെങ്കില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഇന്റര്‍ മീഡിയറി ഗൈഡ് ലൈന്‍സ് ആന്റ് ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡ്) റൂള്‍സ്-2021 പ്രകാരം അവ നിരോധിച്ചിട്ടുണ്ട്. ഇപ്രകാരം പ്രചരിപ്പിക്കപ്പെടുന്ന വിവരങ്ങള്‍ ബ്ലോക്ക് ചെയ്യുന്നതിനായി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി റൂള്‍സ് 2009 പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ഡെസിഗ്നേറ്റഡ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ ഓഫീസര്‍ക്കാണ് പരാതികളിന്മേല്‍ നോഡല്‍ ഓഫീസര്‍ ശുപാര്‍ശ നല്‍കുക. വളരെ കാലിക പ്രാധാന്യമുള്ളതും ഗൗരവമുള്ളതുമായ വിഷയമാണിത്. സമഗ്രമായ ഒരു നിയമനിര്‍മാണത്തിന്റെ കാര്യം പ്രത്യേകം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീപദവി പഠനം;ജില്ലാതല സര്‍വ്വേ ഉദ്ഘാടനം 21ന്

കണ്ണൂര്‍:ജില്ലയിലെ സ്ത്രീകളുടെ സാമൂഹ്യ സാമ്പത്തിക സ്ഥിതി മനസിലാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നടത്തുന്ന സ്ത്രീപദവി പഠനത്തിന്റെ സര്‍വ്വേ ആഗസ്റ്റ് 21ന് ആരംഭിക്കാന്‍ ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ തീരുമാനം. 21ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ മുന്‍ മന്ത്രി പി കെ ശ്രീമതി ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. സെപറ്റംബര്‍ 15ന് സര്‍വ്വേ പൂര്‍ത്തിയാക്കി ഒക്ടോബറില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. ജില്ലയില്‍ കൂടുതല്‍ ജലം ഉപയോഗിക്കുന്നത് കണ്ണൂര്‍, തലശ്ശേരി, പാനൂര്‍ ബ്ലോക്ക് പഞ്ചായത്തുകളിലാണെന്ന് ഭൂജല വകുപ്പിന്റെ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും അതിനാല്‍ ഈ തദ്ദേശ സ്ഥാപനങ്ങള്‍ ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.
ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതികള്‍ ഉള്‍പ്പെടുത്തി 43 തദ്ദേശ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച 2023-24 വാര്‍ഷിക പദ്ധതി ഭേദഗതി യോഗം അംഗീകരിച്ചു. കേരള ഖരമാലിന്യ പരിപാലന പദ്ധതി കോര്‍പ്പറേഷനിലും നഗരസഭകളിലും നടപ്പാക്കാന്‍ അംഗീകാരം നല്‍കി.

ഓഗസ്റ്റ് 12, 13 തീയതികളില്‍ കാണാം ആകാശ വിസ്മയം

മനോഹരമായ കാഴ്ച്ച ഒരുക്കി പാഞ്ഞ് പോകുന്ന കൊള്ളിമീനുകള്‍ നമ്മുക്കെന്നും അത്ഭുതമാണ്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പെഴ്‌സീയിഡ്‌സ് ഉല്‍ക്കാവര്‍ഷം കാണാന്‍ വരുന്ന 12 ,13 തീയതികളില്‍ ആകാശം നോക്കാം.

നിലാവില്ലാത്ത ആകാശത്ത് കൂടുതല്‍ ശോഭയോടെ ഇത്തവണ ഉല്‍ക്കവര്‍ഷം കാണാമെന്നാണ് വാനനിരീക്ഷകള്‍ പറയുന്നത്. വര്‍ഷം തോറുമുള്ള പെഴ്‌സീയിഡ്‌സ് ഉല്‍ക്കകള്‍ ഈ മാസം 12ന് അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ മൂന്ന് മണി വരെ ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറില്‍ 50 മുതല്‍ 100 ഉല്‍ക്കകള്‍ വരെ ആകാശത്ത് ദൃശ്യമാകുമെന്നാണ് കണക്കുകൂട്ടല്‍.

വര്‍ഷത്തിലെ ഏറ്റവും ദീര്‍ഘവും കൂടുതല്‍ വ്യക്തവുമായ ഉല്‍ക്ക വര്‍ഷമാണ് 12ന് ദൃശ്യമാകുക. ബഹിരാകാശത്തുനിന്നും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗത്തില്‍ പ്രവേശിക്കുന്ന പാറക്കഷണങ്ങളും തരികളുമാണ് ഉല്‍ക്കകള്‍. സെക്കന്‍ഡില്‍ 11 മുതല്‍ 70 വരെ കിലോമീറ്റര്‍ വേഗത്തിലാണ് ഇവ വരുന്നത്. ഇവ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോള്‍ വായുവുമായുള്ള ഘര്‍ഷണം മൂലം ചൂടു പിടിക്കുന്നു. ഈ തീപ്പൊരികളാണ് രാത്രി സമയങ്ങളില്‍ നാം കാണുന്നത്. ഭൂമിയില്‍ എല്ലായിടത്തും ഉല്‍ക്കവര്‍ഷം ദൃശ്യമാകുമെന്നാണ് വാന നിരീക്ഷകര്‍ പറയുന്നത്.

കൊച്ചിക്ക് പിന്നാലെ കൊല്ലത്തും വാട്ടര്‍ മെട്രോ വരുന്നു

കൊച്ചിക്ക് പിന്നാലെ കൊല്ലത്തും വാട്ടര്‍ മെട്രോ വരും. പദ്ധതി കൊല്ലത്ത് യാഥാര്‍ത്ഥ്യമാക്കുന്നതിനായി ജലഗതാഗത വകുപ്പുമായി മേയര്‍ പ്രസന്ന ഏണസ്റ്റ് പ്രാഥമിക ചര്‍ച്ച നടത്തി. വിനോദസഞ്ചാരം കൂടി ലക്ഷ്യമാക്കിയാണ് കൊല്ലം വാട്ടര്‍ മെട്രോ പദ്ധതി ആവിഷ്‌കരിക്കുന്നത്. കൊച്ചിയില്‍ വന്‍ വിജയമായ സാഹചര്യത്തിലാണ് വാട്ടര്‍ മെട്രോ പദ്ധതി കൊല്ലത്തേക്ക് കൂടി എത്തിക്കുന്നത്.

കൊല്ലത്ത് അഷ്ടമുടി കായലില്‍ ഗതാഗത വിപുലീകരണത്തിന് സഹയാകരമാകുന്ന നിലയിലാണ് കൊല്ലം വാട്ടര്‍ മെട്രോയുടെ പ്രാരംഭ ചര്‍ച്ച തുടങ്ങിയിരിക്കുന്നത്. കൊല്ലം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്ന് വന്ന പൊതു അഭിപ്രായമാണ് ജൈവ വൈവിധ്യ സര്‍ക്യൂട്ട് പദ്ധതിയുമായി ബന്ധിപ്പിച്ച് മുന്നേറുന്നത്. ആദ്യഘട്ടത്തില്‍ മണ്‍റോതുരുത്തിലേക്കാവും വാട്ടര്‍ മെട്രോ സര്‍വീസ്. പിന്നീട് പരവൂരിലേക്കും ചവറയിലേക്കും പദ്ധതി നീട്ടും.

കൊലക്കേസുകളില്‍ വിചാരണ നീളുന്നു; കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് കൊലപാതക കേസുകളില്‍ വിചാരണ നീണ്ടുപോകുന്നതായി കേരളാ ഹൈക്കോടതി . വിചാരണ പൂര്‍ത്തിയാകാത്ത കേസുകളുടെ എണ്ണപ്പെരുപ്പവും, വിചാരണ നീളുന്നത് കൊലക്കേസുകളില്‍ സാക്ഷികള്‍ കൂറുമാറുന്നതിന് കാരണമാകുന്നുവെന്ന വിലയിരുത്തലുമാണ് ഹൈക്കോടതിയുടെ ഉത്കണ്ഠയ്ക്ക് പിന്നില്‍.

ഈ സാഹചര്യത്തില്‍ കൊലക്കേസുകള്‍ സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കുന്നതിന് ഹൈക്കോടതി കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ചു. തിരുവനന്തപുരത്ത് 2 കോടതികളും തൃശ്ശൂര്‍, കൊല്ലം തലശേരി എന്നിവിടങ്ങളില്‍ ഓരോ കോടതികളും കൊലപാതക കേസ് മാത്രം പരിഗണിക്കണമെന്ന് ഈ കര്‍മ്മ പദ്ധതിയില്‍ നിര്‍ദ്ദേശിക്കുന്നു. ഈ കോടതികള്‍ മാസം അഞ്ച് കൊലക്കേസുകള്‍ വീതം തീര്‍പ്പാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അഡീഷണല്‍ സെഷന്‍സ് കോടതികള്‍ അവധി കാലത്തും കേസുകള്‍ തീര്‍പ്പാക്കണമെന്നും മാര്‍ച്ച് 31 ന് മുന്‍പ് കുറ്റപത്രം നല്‍കിയ കേസുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ആവശ്യമായ ക്രമീകരണം കോടതികളില്‍ ഇന്ന് തന്നെ ഉണ്ടാക്കി ഹൈക്കോടതിയെ വിവരം അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിമാരോടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി കത്തയച്ചു.

മാനന്തവാടി മട്ടന്നൂര്‍ നാലുവരിപാത; സമാന്തര പാതക്ക് അതിര് കല്ലിടുന്ന പ്രവര്‍ത്തി പേരാവൂര്‍ പഞ്ചായത്തില്‍ പുനരാരംഭിച്ചു

പേരാവൂര്‍:നിര്‍ദ്ദിഷ്ട മാനന്തവാടി മട്ടന്നൂര്‍ നാലുവരിപാതയുടെ സമാന്തര പാതകള്‍ക്ക് അതിര് കല്ലിടുന്ന പ്രവര്‍ത്തി പേരാവൂര്‍ പഞ്ചായത്തില്‍ പുനരാരംഭിച്ചു.പേരാവൂര്‍ ടൗണിനെ ഒഴിവാക്കി കൊട്ടംചുരം മുതല്‍ തെരുവരെ 2.525 കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മ്മിക്കുന്ന സമാന്തരപാതയുടെ അതിര് കല്ലിടുന്നതിന് സ്ഥലം അടയാളപ്പെടുത്തി കുറ്റിയടിക്കുന്ന പ്രവര്‍ത്തിയാണ് പുനരാരംഭിച്ചത്.പുതുശേരി റോഡില്‍ നിന്നാണ് സ്ഥലം അളന്ന് കുറ്റിയടിക്കുന്ന പ്രവര്‍ത്തി അരംഭിച്ചത്

ചന്ദ്രയാന്‍ മൂന്ന് പേടകത്തിന്റെ രണ്ടാം ഘട്ട ഭ്രമണപഥം താഴ്ത്തല്‍ പ്രക്രിയയും വിജയകരം

ചന്ദ്രയാന്‍ മൂന്ന് പേടകത്തിന്റെ രണ്ടാം ഘട്ട ഭ്രമണപഥം താഴ്ത്തല്‍ പ്രക്രിയയും വിജയകരമെന്നറിയിച്ച് ഐഎസ്ആര്‍ഒ. അടുത്ത ഭ്രമണപഥം താഴ്ത്തല്‍ 14-ന് രാവിലെ 11.30-നും 12.30-നും ഇടയില്‍ നടക്കും.നിലവില്‍ ചന്ദ്രനില്‍ നിന്ന് 1,474 കിലോമീറ്റര്‍ അകലെയാണ് പേടകം.

ബിഎല്‍ഒമാര്‍ക്ക് ഡ്യൂട്ടി ലീവ് അനുവദിക്കാന്‍ ഉത്തരവ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക സംക്ഷിപ്ത സമ്മതിദായക പട്ടിക പുതുക്കലിന്റെയും വോട്ടര്‍പട്ടികയുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന്റെയും ഭാഗമായി വോട്ടര്‍മാരുടെ വീടുകള്‍ സന്ദര്‍ശിക്കേണ്ടതിനാല്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ആഗസ്റ്റ് ഒന്ന് മുതല്‍ 28 വരെ ഏതെങ്കിലും രണ്ട് ദിവസം ഡ്യൂട്ടി ലീവ് അനുവദിക്കാന്‍ വകുപ്പ് മേധാവികളോട് പൊതുഭരണ വകുപ്പ് ഉത്തരവിട്ടു. ഇതിനായി ബിഎല്‍ഒമാര്‍ ബന്ധപ്പെട്ട ഇആര്‍ഒ (തഹസില്‍ദാര്‍)യുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

സ്വാതന്ത്യദിനാഘോഷം; മന്ത്രി പി എ മുഹമ്മദ് റിയാസ് സല്യൂട്ട് സ്വീകരിക്കും

കണ്ണൂര്‍:രാജ്യത്തിന്റെ 76ാം സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 15ന് രാവിലെ കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ദേശീയപതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിക്കും. സ്വാതന്ത്യദിന പരേഡില്‍ 30 പ്ലാറ്റൂണുകള്‍ അണിനിരക്കും. പോലീസ്, എക്സൈസ്, ഫയര്‍ ഫോഴ്സ്, വനം വകുപ്പ് എന്നിവയ്ക്ക് പുറമെ സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, എന്‍സിസി, എസ്പിസി, ജൂനിയര്‍ റെഡ്ക്രോസ് എന്നിവയുടെ പ്ലാറ്റൂണുകള്‍ക്കൊപ്പം കണ്ണൂര്‍ ഡിഎസ്സിയുടേതുള്‍പ്പെടെ മൂന്ന് ബാന്‍ഡ് സെറ്റുകളും ഉണ്ടാവും. ആഗസ്റ്റ് 10 മുതല്‍ 13 വരെ പരേഡിന്റെ പരിശീലനം നടക്കും. സ്വാതന്ത്ര്യദിനാഘോഷം പൂര്‍ണമായും ഹരിതപെരുമാറ്റച്ചട്ടം പാലിച്ച് നടത്തും.സ്വാതന്ത്യദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. എഡിഎം കെ കെ ദിവാകരന്‍, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.