പേരാവൂരിൽ 10 ലിറ്റർ വാറ്റ് ചാരായം പിടികൂടി; പ്രതി ഓടി രക്ഷപ്പെട്ടു

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പേരാവൂർ എക്സൈസ് റേഞ്ച് നടത്തിയ പരിശോധനയിൽ 10 ലിറ്റർ വാറ്റ് ചാരായം പിടികൂടി. സംഭവത്തിൽ മുൻ അബ്കാരി കേസിലെ പ്രതിയായ കൊട്ടിയൂർ ആലുങ്കൽ വീട്ടിൽ ബിജുവിനെതിരെ അബ്കാരി കേസ് രജിസ്റ്റർ ചെയ്തു.കൊട്ടിയൂർ, ചുങ്കക്കുന്ന്, പൊട്ടൻതോട്, കരിമ്പുംകണ്ടം തുടങ്ങിയ മലയോര മേഖലകളിൽ ചാരായ വാറ്റും വിൽപ്പനയും നടക്കാൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പൊട്ടൻതോട്–കരിമ്പുംകണ്ടം ഭാഗത്ത് പരിശോധന നടത്തുന്നതിനിടെ പ്ലാസ്റ്റിക് ചാക്കിൽ 10 ലിറ്റർ ചാരായവുമായി ബിജു എത്തുകയായിരുന്നു.എക്സൈസ് സംഘത്തെ കണ്ടതോടെ ചാരായം ഉൾപ്പെടെയുള്ള ചാക്ക് ഉപേക്ഷിച്ച് ഇയാൾ ഓടി രക്ഷപ്പെട്ടു. പിന്തുടർന്നെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. തുടർന്ന് അബ്കാരി നിയമത്തിലെ 8(1), 8(2) വകുപ്പുകൾ പ്രകാരം CR No. 83/26 ആയി കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ തുടരുകയാണെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എൻ. പത്മരാജന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർമാരായ കെ.കെ. ബിജു, മജീദ് കെ., സിവിൽ എക്സൈസ് ഓഫീസർ എം.കെ. ബാലകൃഷ്ണൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശരണ്യ, സിവിൽ എക്സൈസ് ഡ്രൈവർ അൻവർ ഷാ എന്നിവർ സംഘത്തിലുണ്ടായിരുന്നു.








