
അർജുൻ ആയങ്കിയുമായി ഫോണിലൂടെയും അല്ലാതെയും സൗഹൃദം പുലർത്തിയിരുന്ന 30 പേരെ ജില്ലയിൽ പോലീസ് കണ്ടെത്തി. ഫെയ്സ്ബുക്ക് പോസ്റ്റുകൾക്ക് കമന്റ് ഇട്ടവരും ലൈക്ക് അടിച്ചവരുംവരെ നിരീക്ഷണത്തിലുണ്ട്. വാട്സാപ്പ് സന്ദേശം, വാട്സാപ്പ് കോളുകൾ, ഫെയ്സ് ബുക്കിലെ ലൈക്കും കമന്റും എന്നിവയെല്ലാം നിരീക്ഷണത്തിലാണ്.അർജുൻ ആയങ്കിയെത്തേടി രാത്രിയിൽ മല്ലപ്പള്ളി കാട്ടാമലയിൽ മണിക്കൂറുകളോളമാണ് പോലീസ് പരിശോധന നടന്നത്. ശനിയാഴ്ച രാത്രി പരിശോധന നടത്തി മടങ്ങിയ പോലീസ് അർധരാത്രിയോടെ വീണ്ടുമെത്തി ഞായറാഴ്ച പുലർച്ചവരെ പരിശോധിച്ചു. എന്നാൽ, ഗുണ്ടാപ്രവർത്തനങ്ങൾക്ക് തടയിടാനുള്ള ഒാപ്പറേഷൻ ഗ്രിപ്പിന്റെ ഭാഗമായുള്ള പരിശോധനയാണ് നടന്നതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, മല്ലപ്പള്ളി കാട്ടാമലയിൽ മാത്രം ഇത്രയധികം സമയം പരിശോധന നടത്താനുള്ള കാരണം വ്യക്തമായിട്ടില്ല. പോലീസ് അനാവശ്യമായി ആളുകളെ ഉപദ്രവിച്ചുവെന്നാരോപിച്ച് സി.പി.എം. രംഗത്തുവന്നിരുന്നു.














