Hivision Channel

Kerala news

മദ്യത്തിന്റെ നികുതി ഇളവ് തീരുമാനം പിന്‍വലിക്കണം; മുഖ്യമന്ത്രിക്കെതിരെ വിഎം സുധീരന്‍

വീര്യം കുറഞ്ഞ് മദ്യത്തിന്റെ നികുതി ഇളവ് വിഷയത്തില്‍, മുഖ്യമന്ത്രി വിഡി സതീശന് എതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. നികുതി ഇളവിനുള്ള തീരുമാനം പിന്‍വലിക്കണം. നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ്, കോണ്‍ഗ്രസിലും യുഡിഎഫിലും ചര്‍ച്ച ചെയ്യണമായിരുന്നു. പിന്‍വാതില്‍ നടപടി പാടില്ലെന്നും പ്രകടനപത്രികയിലെ ഉറപ്പ് പാലിക്കണമെന്നും വിഎം സുധീരന്‍ പറഞ്ഞു.

കേരളത്തില്‍ കൃത്യമായി എത്ര ബാര്‍ ഉണ്ടെന്ന് ഇനിയും പുറത്തു വരേണ്ടതുണ്ട്. ചര്‍ച്ച നടത്തി നയം രൂപീകരിച്ച ശേഷം നയത്തിനു രൂപം കൊടുത്തിരുന്നെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ ഇല്ലാതാകുമായിരുന്നു. മദ്യവ്യാപനം തടയുന്നതിന് മുഖ്യമന്ത്രിയുടെയും എക്‌സൈസ് മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. നിര്‍ഭാഗ്യവശാല്‍ സമൂഹത്തില്‍ ഉയര്‍ന്നു വന്നിട്ടുള്ള സംശയങ്ങളും ആശങ്കകളും നിലനില്‍ക്കുന്ന സ്ഥിതി. ബജറ്റ് നിര്‍ദേശം പിന്‍വലിക്കണം. ഫിനാന്‍സ് ബില്‍ അവതരിപ്പിക്കുമ്പോള്‍ ഈ പ്രൊപ്പോസല്‍ ഒഴിവാക്കണമെന്ന് വിഎം സുധീരന്‍ ആവശ്യപ്പെട്ടു. അതേസമയം, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ലഹരിക്ക് എതിരായ ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയെ വിഎം സുധീരന്‍ പ്രശംസിച്ചു. ആഭ്യന്തരവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് വിഎം സുധീരന്‍ പറഞ്ഞു.

ജനാധിപത്യ സര്‍ക്കാരിനെ സംബന്ധിച്ച് എടുക്കുന്ന ഓരോ നയങ്ങളും സ്വീകരിക്കുന്ന ഓരോ നടപടികളും ഔചിത്യം നിലനിര്‍ത്തിക്കൊണ്ടുവേണം മുന്നോട്ടുപോകണമെന്ന് വിഎം സുധീരന്‍ പറഞ്ഞു. ഒരു തീരുമാനം പോലും പാളി പോകരുത്. എല്ലാവരുമായി ആലോചിച്ച് മാത്രമേ മുന്നോട്ടു പോകാവൂ. അതാണ് അഭികാമ്യമെന്ന് സുധീരന്‍ പറഞ്ഞു. ആലപ്പുഴ തീരത്ത് ഒരുതരത്തിലുള്ള ഖനനവും ഉണ്ടാകില്ല എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചേ മതിയാകൂ എന്ന് വിഎം സുധീരന്‍ ആവശ്യപ്പെട്ടു. ആലപ്പുഴ തീരദേശത്തെ ജനങ്ങള്‍ക്ക് വലിയ ആശങ്കയുണ്ടെന്ന് അദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രതികരണത്തില്‍ അവ്യക്തതയുണ്ട്. കരിമണല്‍ കര്‍ത്ത ആയാലും അദാനി ആയാലും തീരദേശത്ത് കരിമണല്‍ ഖനനം അനുവദിക്കരുത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുമേഖലയ്ക്ക് ആണ് ഖനനം എന്നായിരുന്നു പറഞ്ഞത്. പിന്നീട് അത് സ്വകാര്യമേഖലയില്‍ ഉള്ളവര്‍ ഖനനം നടത്തുന്ന സ്ഥിതിയായി. ഇത് മുഖ്യമന്ത്രിയും സര്‍ക്കാരും ആലോചിക്കണമെന്ന് വി എം സുധീരന്‍ പറഞ്ഞു.

മാസപ്പടി കേസ്; വീണ ടി ഇഡിക്ക് മുന്നില്‍ വീണ്ടും ഹാജരായി

സിഎംആര്‍എല്‍ എക്‌സാലോജിക് മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണ ഇഡിക്ക് മുന്നില്‍ വീണ്ടും ഹാജരായി. 29 ന് ഹാജരാകാം എന്നായിരുന്നു നേരത്തെ വീണ അറിയിച്ചത്. എന്നാല്‍, ഇഡി വിളിപ്പിച്ചത് അനുസരിച്ചാണ് വീണ നേരത്തെ ഹാജരായത്. ഇന്നലെ എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ ഭാഗമായുള്ള 134 രേഖകള്‍ ഇഡിക്ക് ലഭിച്ചിരുന്നു. നേരത്തെ കോടതി ഉത്തരവായിരുന്നെങ്കിലും എസ്എഫ്‌ഐഒയില്‍ നിന്നും അത് ലഭിക്കാന്‍ താമസം നേരിട്ടിരുന്നു. ഈ രേഖകള്‍ കൂടി മുന്‍നിര്‍ത്തിയായിരിക്കും വീണയുടെ ചോദ്യം ചെയ്യല്‍.

ജൂണ്‍ 17 ന് നടത്തിയ ചോദ്യം ചെയ്യലിന്റെ തുടര്‍ച്ചയായിരിക്കും ഇന്നത്തെ ചോദ്യം ചെയ്യല്‍. ആദ്യ ചോദ്യ ചെയ്യലില്‍ പല രേഖകളും ഹാജരാക്കാന്‍ കൂടുതല്‍ സാവകാശം വേണമെന്ന് ഇഡിയോട് വീണ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ നീട്ടിയത്. നേരത്തെ ഹാജരായപ്പോള്‍ വീണ നല്‍കിയ അക്കൗണ്ട് വിശദാംശങ്ങലും കരാര്‍ രേഖകളും ഇഡി പരിശോധിച്ചു. ഇതിന്റെ തുടര്‍ച്ചയായി തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കിലെ ലോക്കര്‍ അടക്കം തുറന്ന പരിശോധന നടത്തി. വീണയുടെ ചോദ്യം ചെയ്യലിന് തുടര്‍ച്ചയായി സിഎംആര്‍എല്‍, എംപവര്‍ ഇന്ത്യ ക്യാപ്റ്റില്‍ എന്നീ കമ്പനികളുടെ ഡയറക്ടര്‍മാരായ കര്‍ത്ത കുടുംബത്തെ ചോദ്യം ചെയ്തിരുന്നു. ഈ മൊഴികളുടെ കൂടി അടിസ്ഥാനത്തിലാണ് തുടര്‍ന്നടപടികള്‍.

ഇന്ത്യന്‍ പാസ്പോര്‍ട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ഇന്ത്യന്‍ പാസ്പോര്‍ട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്നും അത് ‘യാത്രാരേഖ’ മാത്രമാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പതിനാലാമത് പാസ്പോര്‍ട്ട് സേവാ ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വം തെളിയിക്കുന്ന മറ്റ് രേഖകളുമായി പാസ്പോര്‍ട്ടിനെ താരതമ്യം ചെയ്യരുതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും അന്താരാഷ്ട്ര തലത്തില്‍ വ്യക്തിയുടെ ദേശീയത സാക്ഷ്യപ്പെടുത്തുന്നതിനും വേണ്ടിയാണ് പാസ്പോര്‍ട്ട് നല്‍കുന്നത്. എന്നാല്‍ ഇത് ഒരാളുടെ ഇന്ത്യന്‍ പൗരത്വത്തിനുള്ള അന്തിമ തെളിവല്ല. പാസ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത് പോലെ, ഈ രേഖ പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ്. ആവശ്യപ്പെടുന്ന പക്ഷം ഇത് സര്‍ക്കാരിലേക്ക് തിരികെ നല്‍കാന്‍ കൈവശക്കാരന്‍ ബാധ്യസ്ഥനാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

വോട്ടര്‍ ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയും പൗരത്വം തെളിയിക്കാനുള്ള അന്തിമ രേഖകളല്ലെന്ന് നേരത്തെ സുപ്രീം കോടതിയും ഹൈക്കോടതികളും വ്യക്തമാക്കിയിട്ടുണ്ട്. ഇവ കേവലം തിരിച്ചറിയല്‍-വിലാസ രേഖകള്‍ മാത്രമാണ്. 1955-ലെ സിറ്റിസണ്‍ഷിപ്പ് ആക്ട് പ്രകാരമാണ് ഒരാളുടെ ഇന്ത്യന്‍ പൗരത്വം നിയമപരമായി നിശ്ചയിക്കുന്നത്. ജനന തീയതി, മാതാപിതാക്കളുടെ പൗരത്വം തുടങ്ങിയ മാനദണ്ഡങ്ങളാണ് ഇതിനായി പരിഗണിക്കുന്നത്.

അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്ന ബയോമെട്രിക് ഡാറ്റ അടങ്ങിയ ഇ-പാസ്പോര്‍ട്ടുകള്‍ ഇന്ത്യ വിജയകരമായി നടപ്പിലാക്കി കഴിഞ്ഞു. ഇതുവരെ 1.47 കോടി ഇ-പാസ്പോര്‍ട്ടുകള്‍ വിതരണം ചെയ്തു. പോലീസ് വെരിഫിക്കേഷന്‍ ഒഴികെ, 6 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഇപ്പോള്‍ പാസ്പോര്‍ട്ട് ലഭ്യമാക്കുന്നുണ്ട്. പാസ്പോര്‍ട്ട് കേന്ദ്രങ്ങളില്‍ അപേക്ഷകര്‍ ചെലവഴിക്കുന്ന സമയം 45 മിനിറ്റില്‍ താഴെയായി കുറഞ്ഞു. ഒരു പതിറ്റാണ്ട് മുന്‍പ് രാജ്യത്ത് വെറും 77 പാസ്പോര്‍ട്ട് കേന്ദ്രങ്ങള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ അത് 545 ആയി ഉയര്‍ന്നു. ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് നിലവില്‍ 27 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനവും, 47 രാജ്യങ്ങളില്‍ വിസ ഓണ്‍ അറൈവല്‍ സൗകര്യവും, 66 രാജ്യങ്ങളില്‍ ഇ-വിസ സൗകര്യവും ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു

കരിമണലില്‍ യൂ ടേണ്‍ ഇല്ല, ഒന്നും സ്വകാര്യവല്‍ക്കരിക്കില്ല’; നയം വ്യക്തമാക്കി മുഖ്യമന്ത്രി

ബജറ്റ് ചര്‍ച്ചയില്‍ നിയമസഭയില്‍ മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശന്‍.ഒരു സ്ഥാപനം പോലും സ്വകാര്യവല്‍ക്കരിക്കില്ല. ഞങ്ങള്‍ക്ക് കൃത്യമായ നയമുണ്ട്. പൊതുമേഖല സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ പോകുന്നവയല്ല. പൊതുമേഖലാ സ്ഥാപനം സ്വകാര്യവല്‍ക്കരിക്കുന്നതിനെ കുറിച്ച് ഒരു വാക്കുപോലും ബജറ്റില്‍ ഇല്ല. കൃത്യമായ പരിപാടികള്‍ ആവിഷ്‌കരിച്ച് പൊതുമേഖല സ്ഥാപനങ്ങളെ ശക്തമാക്കും ലാഭകരമാക്കും. വെള്ളാനകളായ പൊതുമേഖലാ സ്ഥാപനങ്ങളെ ഉണ്ടാക്കി ശമ്പളം കൊടുക്കുകയല്ല സര്‍ക്കാരിന്റെ നയമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി പറഞ്ഞു.

ഭാവി കേരളത്തെ കെട്ടിപ്പടുക്കാനുള്ള ഉറപ്പാണ് ജനങ്ങള്‍ക്ക് നല്‍കിയത്. അതിന് തുടക്കം കുറിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് സര്‍ക്കാര്‍. ഭാവിയെ കെട്ടിപ്പടുക്കാനുള്ള ഒരു ഡോക്യുമെന്റ് അവതരിപ്പിച്ചു. പരമ്പരാഗത രീതിയില്‍ അവതരിപ്പിച്ച ബജറ്റ് അല്ല. കാലഹരണപ്പെട്ട കാര്യങ്ങള്‍ മാറ്റി നിര്‍ത്തി ഓരോ മേഖലയിലും എക്‌സ്‌പെര്‍ട്ടിനെ വെക്കുകയാണ്.

വയോജനങ്ങളെ സംരക്ഷിക്കണം.നന്നായി പഠിച്ചിട്ടാണ് വയോജനങ്ങള്‍ക്കായി വകുപ്പ് ഉണ്ടാക്കിയിരിക്കുന്നത്. ഒരാളും സാമൂഹികമായി ഒറ്റപ്പെടില്ലെന്ന് ഈ സര്‍ക്കാര്‍ ഉറപ്പുവരുത്തും. അശരണരെ ചേര്‍ത്തുനിര്‍ത്താനാണ് വണ്‍ കേരള പദ്ധതി. ജനങ്ങളുടെ തലയില്‍ ഭാരം കെട്ടിവെക്കാതെ തന്നെ ഖജനാവ് നിറയ്ക്കും.ജനങ്ങളുടെ തലയില്‍ നികുതിഭാരം കെട്ടിവെച്ചിട്ടല്ല ഖജനാവ് നിറയ്‌ക്കേണ്ടത് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു.

കെഎസ്ആര്‍ടിസിയെ സ്വയം പര്യാപ്തമാക്കും,സപ്ലൈകോ ലാഭം ഉണ്ടാക്കും. കൃത്യമായ പരിപാടികള്‍ ആവിഷ്‌കരിച്ച് പൊതുമേഖല സ്ഥാപനങ്ങളെ ശക്തമാക്കും ലാഭകരമാക്കും.കെഎസ്ഇബി ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരിന്റെ കാലത്ത് ലാഭത്തില്‍ ആയിരുന്നു. ഇപ്പോള്‍ കോടികളുടെ നഷ്ടത്തില്‍. കരിമണല്‍ സ്വകാര്യ വത്ക്കരിക്കില്ല. കരിമണലിനെ സംബന്ധിച്ച് താന്‍ പറഞ്ഞതില്‍ വാക്കുമാറില്ല.സര്‍ക്കാരിന് യൂ ടേണ്‍ ഇല്ല, പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള മോഡല്‍ മങ്ങിയിരിക്കുകയാണ്. കേരള മോഡല്‍ നവീകരിച്ച് നീയോ കേരള മോഡല്‍ ഉണ്ടാക്കണം. കേരള മോഡലില്‍ ഒന്നും ആരും അഭിരമിക്കേണ്ട. ഭൂമിയാണ് സര്‍ക്കാരിന്റെ ഓഹരി, ബാക്കി നിക്ഷേപമായി വരണം എന്നാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. സാധാരണക്കാരായ പ്രവാസികളെ നിക്ഷേപകരാക്കി കേരളത്തിന്റെ വികസനത്തില്‍ പങ്കാളികളാക്കി മാറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള സാങ്കേതിക സര്‍വകലാശാല യിലേക്കുള്ള എസ്എഫ്‌ഐ മാര്‍ച്ചിനിടെ ബാരിക്കേഡില്‍ കുടുങ്ങി പൊലീസുകാരന്റെ കൈവിരല്‍ അറ്റു

കേരള സാങ്കേതിക സര്‍വകലാശാലയിലേക്കുള്ള എസ്എഫ്‌ഐ മാര്‍ച്ചിനിടെ പൊലീസുകാരന്റെ കൈവിരല്‍ അറ്റു. ഇന്നലെ നടന്ന മാര്‍ച്ചിലായിരുന്നു സംഭവം. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബാരിക്കേഡ് കടക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസുകാരന്റെ കൈ കുടുങ്ങുകയായിരുന്നു. എസ്എഫ്‌ഐ സംസ്ഥാന ഭാരവാഹികള്‍ അടക്കമുള്ളവര്‍ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. പൊലീസുകാരന്റെ ഇടത് കൈവിരലാണ് അറ്റുപോയത്. സര്‍വകലാശാലയിലേക്ക് പ്രവര്‍ത്തകര്‍ കടക്കാതിരിക്കാനായി ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. എന്നാല്‍ പ്രതിഷേധത്തിനിടെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് പിടിച്ച് കുലുക്കുകയും പൊലീസുകാരന്റെ മോതിര വിരലിന്റെ മുകള്‍ ഭാഗം ഇതിനിടയില്‍ പെട്ടുപോകുകയുമായിരുന്നു. ഉടന്‍ തന്നെ ഉദ്യോഗസ്ഥനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. ആരോഗ്യനില തൃപ്തികരമാണ്.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ജൂണ്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.

22 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 25 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 13,230 രൂപയായി. പവന് 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില്‍പ്പന വില 1,05,840 രൂപ എന്ന നിലയിലേക്ക് എത്തുകയും ചെയ്തു. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 27 രൂപ കുറഞ്ഞ് 14,433 രൂപയിലെത്തിയപ്പോള്‍ ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ക്കായി ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 20 രൂപ കുറഞ്ഞ് 10,825 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്.

ഗതാഗത വകുപ്പിന്റെ വന്‍ തീരുമാനം; സംസ്ഥാനത്ത് പുതിയ പോസ്റ്റ് ക്രാഷ് ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിക്കും

സംസ്ഥാനത്തുണ്ടാകുന്ന വലിയ വാഹനാപകടങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ ജില്ലകളിലും ‘പോസ്റ്റ് ക്രാഷ് ഇന്‍വെസ്റ്റിഗേഷന്‍ ടീം’ (അപകടാനന്തര അന്വേഷണസംഘം) രൂപീകരിക്കാന്‍ ഗതാഗത വകുപ്പ് നിര്‍ദേശം നല്‍കി. കൊട്ടാരക്കരയില്‍ കഴിഞ്ഞദിവസമുണ്ടായ ദാരുണമായ ടിപ്പര്‍ ലോറി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഗതാഗത മന്ത്രിയുടെ അടിയന്തര ഇടപെടല്‍. അപകടങ്ങളില്‍ കൃത്യമായ ശാസ്ത്രീയ അന്വേഷണം നടത്തി ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കുകയാണ് ഈ സമിതിയുടെ പ്രധാന ചുമതല.

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് രൂപീകരിക്കുന്ന ഈ വിദഗ്ദ്ധ സമിതിയില്‍ അതത് ജില്ലയിലെ ആര്‍.ടി.ഒ, ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍, പി.ഡബ്ല്യു.ഡി അല്ലെങ്കില്‍ ദേശീയപാത അതോറിറ്റിയിലെ എന്‍ജിനീയര്‍. നാറ്റ്പാക് പ്രതിനിധി എന്നിവര്‍ അംഗങ്ങളായിരിക്കും. അപകടം നടക്കാന്‍ ഇടയാക്കിയ സാഹചര്യം, റോഡിന്റെ ഘടനയിലുള്ള പിഴവുകള്‍, വാഹനത്തിന്റെ സാങ്കേതിക തകരാറുകള്‍, ഡ്രൈവറുടെ അശ്രദ്ധ എന്നിവ വിശദമായി പരിശോധിച്ച് കൃത്യമായ റിപ്പോര്‍ട്ട് തയ്യാറാക്കുകയുമാണ് ഇവരുടെ ചുമതല. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ റോഡ് സുരക്ഷ ഉറപ്പാക്കാനുള്ള കര്‍ശന നടപടികളിലേക്ക് ഗതാഗത വകുപ്പ് കടക്കും.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗണ്‍സിലര്‍മാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി. 20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധുവെന്ന് വ്യക്തമാക്കിയ കോടതി അംഗങ്ങള്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും ചൂണ്ടിക്കാട്ടി. നാലാഴ്ചക്ക് അകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സിപിഎം കൗണ്‍സിലര്‍ എസ് പി ദീപക്ക് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ഭരണഘടനാ ചട്ടങ്ങള്‍ അനുസരിച്ച് അംഗങ്ങളെ അയോഗ്യരാക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കി വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ബിശ്വനാഥ് സിന്‍ഹ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി

ബിശ്വനാഥ് സിന്‍ഹ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി. നിലവില്‍ ആഭ്യന്തര സെക്രട്ടറിയാണ്. 1992 ബാച്ച് IPS ഉദ്യോഗസ്ഥനാണ്. എ ജയതിലക് 30ന് വിരമിക്കും. ശാരദ മുരളീധരന്‍ 2025 ഏപ്രില്‍ 30-ന് വിരമിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനത്തിന്റെ 50ാമത് ചീഫ് സെക്രട്ടറിയായി ജയതിലക് സ്ഥാനമേറ്റത്. ധനകാര്യ അഡിഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ പുതിയ ചീഫ് സെക്രട്ടറി ആകാനാണ് സാധ്യത. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മനോജ് ജോഷി , സഞ്ജീവ് കൗശിക് തുടങ്ങിയ പേരുകളും ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണനയില്‍ ഉണ്ടായിരുന്നു.

പകര്‍ച്ചവ്യാധി വ്യാപനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ ആരോഗ്യവകുപ്പ്

പകര്‍ച്ചവ്യാധി വ്യാപനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ ആരോഗ്യവകുപ്പ്. ദിവസവും പകര്‍ച്ചവ്യാധി കണക്കുകള്‍ കൈമാറാന്‍, സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്വകാര്യ ആശുപത്രികളിലെ വിവരശേഖരണത്തിന് ആരോഗ്യവകുപ്പില്‍ നിന്ന് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും.

നിലവില്‍ സര്‍ക്കാര്‍ പുറത്തിറക്കുന്നത് സര്‍ക്കാര്‍ ആശുപത്രിയിലെ കണക്കുകള്‍ മാത്രം. ഈ കണക്കുകള്‍ മാത്രമെടുത്ത് ഹോട്ട്‌സ്‌പോട്ടുകള്‍ നിര്‍ണയിക്കാന്‍ കഴിയില്ലെന്ന് വിലയിരുത്തല്‍. സ്വകാര്യ ആശുപത്രിയിലെ വിവരശേഖരണത്തിന് ആരോഗ്യവകുപ്പില്‍ നിന്ന് ഉദ്യോഗസ്ഥനെ ചുമതലപെടുത്തും. സംസ്ഥാനത്ത് ഇന്നലെ മാത്രം 13,747 പേര്‍ പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.

ഇന്നലെ 159 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഡെങ്കുവിന് പുറമെ എലിപ്പനിയും വ്യാപകമാണ് സംസ്ഥാനത്ത്. ഇന്ന് 22 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു.എലിപ്പനി ബാധിച്ച് ഇന്ന് മരിച്ചത് രണ്ടുപേരാണ്. നാലുപേര്‍ക്ക് മലേറിയ ,അമീബിക് മസ്തിഷ്‌കജ്വരം ഒരാള്‍ക്കും സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ ചികിത്സ തുടരുകയാണ്.