Hivision Channel

മദ്യത്തിന്റെ നികുതി ഇളവ് തീരുമാനം പിന്‍വലിക്കണം; മുഖ്യമന്ത്രിക്കെതിരെ വിഎം സുധീരന്‍

വീര്യം കുറഞ്ഞ് മദ്യത്തിന്റെ നികുതി ഇളവ് വിഷയത്തില്‍, മുഖ്യമന്ത്രി വിഡി സതീശന് എതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. നികുതി ഇളവിനുള്ള തീരുമാനം പിന്‍വലിക്കണം. നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ്, കോണ്‍ഗ്രസിലും യുഡിഎഫിലും ചര്‍ച്ച ചെയ്യണമായിരുന്നു. പിന്‍വാതില്‍ നടപടി പാടില്ലെന്നും പ്രകടനപത്രികയിലെ ഉറപ്പ് പാലിക്കണമെന്നും വിഎം സുധീരന്‍ പറഞ്ഞു.

കേരളത്തില്‍ കൃത്യമായി എത്ര ബാര്‍ ഉണ്ടെന്ന് ഇനിയും പുറത്തു വരേണ്ടതുണ്ട്. ചര്‍ച്ച നടത്തി നയം രൂപീകരിച്ച ശേഷം നയത്തിനു രൂപം കൊടുത്തിരുന്നെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ ഇല്ലാതാകുമായിരുന്നു. മദ്യവ്യാപനം തടയുന്നതിന് മുഖ്യമന്ത്രിയുടെയും എക്‌സൈസ് മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. നിര്‍ഭാഗ്യവശാല്‍ സമൂഹത്തില്‍ ഉയര്‍ന്നു വന്നിട്ടുള്ള സംശയങ്ങളും ആശങ്കകളും നിലനില്‍ക്കുന്ന സ്ഥിതി. ബജറ്റ് നിര്‍ദേശം പിന്‍വലിക്കണം. ഫിനാന്‍സ് ബില്‍ അവതരിപ്പിക്കുമ്പോള്‍ ഈ പ്രൊപ്പോസല്‍ ഒഴിവാക്കണമെന്ന് വിഎം സുധീരന്‍ ആവശ്യപ്പെട്ടു. അതേസമയം, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ലഹരിക്ക് എതിരായ ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയെ വിഎം സുധീരന്‍ പ്രശംസിച്ചു. ആഭ്യന്തരവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് വിഎം സുധീരന്‍ പറഞ്ഞു.

ജനാധിപത്യ സര്‍ക്കാരിനെ സംബന്ധിച്ച് എടുക്കുന്ന ഓരോ നയങ്ങളും സ്വീകരിക്കുന്ന ഓരോ നടപടികളും ഔചിത്യം നിലനിര്‍ത്തിക്കൊണ്ടുവേണം മുന്നോട്ടുപോകണമെന്ന് വിഎം സുധീരന്‍ പറഞ്ഞു. ഒരു തീരുമാനം പോലും പാളി പോകരുത്. എല്ലാവരുമായി ആലോചിച്ച് മാത്രമേ മുന്നോട്ടു പോകാവൂ. അതാണ് അഭികാമ്യമെന്ന് സുധീരന്‍ പറഞ്ഞു. ആലപ്പുഴ തീരത്ത് ഒരുതരത്തിലുള്ള ഖനനവും ഉണ്ടാകില്ല എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചേ മതിയാകൂ എന്ന് വിഎം സുധീരന്‍ ആവശ്യപ്പെട്ടു. ആലപ്പുഴ തീരദേശത്തെ ജനങ്ങള്‍ക്ക് വലിയ ആശങ്കയുണ്ടെന്ന് അദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രതികരണത്തില്‍ അവ്യക്തതയുണ്ട്. കരിമണല്‍ കര്‍ത്ത ആയാലും അദാനി ആയാലും തീരദേശത്ത് കരിമണല്‍ ഖനനം അനുവദിക്കരുത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുമേഖലയ്ക്ക് ആണ് ഖനനം എന്നായിരുന്നു പറഞ്ഞത്. പിന്നീട് അത് സ്വകാര്യമേഖലയില്‍ ഉള്ളവര്‍ ഖനനം നടത്തുന്ന സ്ഥിതിയായി. ഇത് മുഖ്യമന്ത്രിയും സര്‍ക്കാരും ആലോചിക്കണമെന്ന് വി എം സുധീരന്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *