Hivision Channel

Kerala news

വൈദ്യുതി പരാതികള്‍ക്ക് പരിഹാരം കാണാന്‍ നിയോജകമണ്ഡലം തല കമ്മിറ്റികള്‍ സജീവമാക്കണം;മന്ത്രി സണ്ണി ജോസഫ്

കണ്ണൂര്‍:വൈദ്യുതി മുടക്കം, വോള്‍ട്ടേജ് ക്ഷാമം, മഴക്കാലത്തെ പ്രശ്നങ്ങള്‍ എന്നിവ സംബന്ധിച്ച് ജനങ്ങളുടെ പരാതികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍
എംഎല്‍എയുടെ നേതൃത്വത്തിലുള്ള നിയോജകമണ്ഡലം തല കമ്മിറ്റികള്‍ സജീവമാക്കണമെന്ന് വൈദ്യുതി മന്ത്രി അഡ്വ. സണ്ണി ജോസഫ്. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകള്‍ ഉള്‍പ്പെട്ട കെഎസ്ഇബിയുടെ ഉത്തര മലബാര്‍ മേഖലാ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ വിളിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ജനങ്ങള്‍ ഫോണ്‍ വഴി ഉന്നയിക്കുന്ന പരാതികള്‍ക്ക് പരിഹാരം കാണാന്‍ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. വൈദ്യുതി മുടക്കത്തിന് പുറമേ വോള്‍ട്ടേജ് ക്ഷാമവും മലബാറിലെ ചില ഭാഗങ്ങളിലുണ്ട്. അറ്റകുറ്റപ്പണി കാരണമോ പെട്ടെന്ന് ഉണ്ടായ സംഭവങ്ങള്‍ മൂലമോ വൈദ്യുതി മുടങ്ങുകയാണെങ്കില്‍ അക്കാര്യം ഉപഭോക്താക്കളെ പ്രാദേശിക തലത്തിലുള്ള വാട്ട്സാപ്പ് ഗ്രൂപ്പുകള്‍, വെബ്സൈറ്റ്, മാധ്യമങ്ങള്‍ വഴി അറിയിക്കണം.

പകല്‍ സമയത്ത് സൗരോര്‍ജ്ജം ബാറ്ററിയില്‍ സ്റ്റോര്‍ ചെയ്തു രാത്രി പീക്ക് സമയങ്ങളില്‍ വിതരണം ചെയ്യുന്ന ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം (ബെസ്) പദ്ധതിയില്‍ മൂന്ന് പദ്ധതികള്‍ അടുത്ത മാര്‍ച്ചിന് മുമ്പ് കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്ന് യോഗത്തില്‍ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇതില്‍ കേരളത്തിലെ ആദ്യത്തെ ബെസ് പദ്ധതി കാസര്‍കോട് മൈലാട്ടിയില്‍ ഈ ഡിസംബറില്‍ കമ്മീഷന്‍ ചെയ്യും. 125 മെഗാവാട്ടാണ് രാത്രി നാല് മണിക്കൂര്‍ നേരം വിതരണം ചെയ്യാനായി ഈ പദ്ധതിയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുക. കണ്ണൂരിലെ ശ്രീകണ്ഠാപുരം പദ്ധതിയ്ക്ക് 160
എംഡബ്ല്യുഎച്ച് ശേഷിയും കാസര്‍കോട്ടെ മുള്ളേരിയയിലേതിന് 60 എംഡബ്ല്യുഎച്ച് ശേഷിയുമാണുള്ളത്.

സര്‍ക്കാര്‍ സ്ഥലം മാത്രം വിട്ടു നല്‍കി സ്വകാര്യ കമ്പനി സൗരോര്‍ജ്ജം സംഭരിച്ച് രാത്രിയിലെ നാലു മണിക്കൂര്‍ നേരം വിതരണം ചെയ്യുന്ന പദ്ധതിയാണിത്. ഇത് മൂലം സര്‍ക്കാറിന് യൂണിറ്റിന് ഏഴ് രൂപയുടെ അടുത്ത് മാത്രമേ ചെലവ് വരുന്നുള്ളൂ.

കണ്ണൂര്‍ നഗരത്തില്‍ കെഎസ്ഇബി അധികൃതര്‍ ലൈനിലേക്ക് ചാഞ്ഞ മരച്ചില്ലകള്‍ വെട്ടി റോഡില്‍ ഉപേക്ഷിച്ചു പോകുന്ന സംഭവമുണ്ടെന്ന് കണ്ണൂര്‍ എംഎല്‍എ ടി ഒ മോഹനന്‍ ചൂണ്ടിക്കാട്ടി. നൂറുകണക്കിന് കെഎസ്ഇബി പോസ്റ്റുകള്‍ കോര്‍പ്പറേഷന്‍ ഭൂമിയില്‍ അനാഥമായി സ്ഥലം മുടക്കി കിടക്കുന്നുണ്ടെന്ന് മേയര്‍ അഡ്വ. പി ഇന്ദിര പറഞ്ഞു.

കല്ല്യാശ്ശേരി മണ്ഡലത്തിലെ അഞ്ചു ഗ്രാമപഞ്ചായത്തുകളില്‍ ഓവര്‍ലോഡ് കാരണം വൈദ്യുതി മുടങ്ങുന്ന സ്ഥിതിയുണ്ടെന്നും 33 കെവി സബ്സ്റ്റേഷന്‍ അടിയന്തരമായി സ്ഥാപിക്കണമെന്നും എം. വിജിന്‍ എംഎല്‍എ ഉന്നയിച്ചു. വൈദ്യുതി പോസ്റ്റുകള്‍ റോഡിലോ ഓവുചാലിലോ വീണ് അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ സാങ്കേതികതകള്‍ നോക്കാതെ ഉടന്‍ പരിഹാരം കാണേണ്ടതുണ്ടെന്ന് തളിപ്പറമ്പ് എംഎല്‍എ ടി കെ ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

കൂടുതല്‍ ഉപഭോക്താക്കള്‍ സോളാറിലേക്ക് മാറുമ്പോള്‍ താങ്ങാനുള്ള ശേഷി ട്രാന്‍സ്ഫോമറുകള്‍ക്ക് ഇല്ലെന്നും ട്രാന്‍സ്ഫോമറുകളുടെ ശേഷി വര്‍ധിപ്പിക്കണമെന്നും തലശ്ശേരി എംഎല്‍എ കാരായി രാജന്‍ ആവശ്യപ്പെട്ടു.
പാറാട്, കല്ലിക്കണ്ടി ഭാഗത്ത് നിര്‍ദ്ദേശിക്കപ്പെട്ട 110 കെവി സബ്സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന് കൂത്തുപറമ്പ് എംഎല്‍എ പി. കെ പ്രവീണ്‍ ഉന്നയിച്ചു.

കോളയാട് ഗ്രാമപഞ്ചായത്തിലെ വനമേഖലയില്‍ കൂടി കടന്നുപോകുന്ന വൈദ്യുതി ലൈനിലേക്ക് ചാഞ്ഞ മരം വെട്ടാന്‍ വനംവകുപ്പ് അനുമതി ആവശ്യമാണെന്നും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകണമെന്നും മട്ടന്നൂര്‍ എംഎല്‍എ വി.എസ് സനോജ് പറഞ്ഞു.
കാസര്‍കോട് സബ്സ്റ്റേഷനുകള്‍ കുറവാണെന്നും ബോവിക്കാനത്ത് സെക്ഷന്‍ ഓഫീസ് സ്ഥാപിക്കണമെന്നും ഉദുമ എംഎല്‍എ കെ നീലകണ്ഠന്‍ ആവശ്യപ്പെട്ടു.

വയനാട് ജില്ലയ്ക്ക് വൈദ്യുതി ഭവന്‍ അടിയന്തരമായി വേണമെന്ന് സുല്‍ത്താന്‍ബത്തേരി എംഎല്‍എ ഐ. സി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
മൂന്ന് ജില്ലകളിലേയും പ്രശ്നങ്ങളും വെല്ലുവിളികളും ഉദ്യോഗസ്ഥര്‍ മന്ത്രിക്ക് മുമ്പാകെ ഉന്നയിച്ചു. മഴക്കാലത്ത് രാത്രികളില്‍ ഒരു അധിക ലൈന്‍മാന്റെ ഡ്യൂട്ടി അനുവദിക്കാനുള്ള പ്രൊപോസല്‍ തയ്യാറാക്കി നല്‍കാന്‍ മന്ത്രി സണ്ണി ജോസഫ് നിര്‍ദേശം നല്‍കി.

യോഗത്തില്‍ എംഎല്‍എമാരായ കെ. വി സുമേഷ്, വി കുഞ്ഞികൃഷ്ണന്‍, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, കെഎസ്ഇബി നോര്‍ത്ത് മലബാര്‍ റീജ്യന്‍ ചീഫ് എഞ്ചിനീയര്‍ ടി എസ് ജയശ്രീ, മറ്റ് വൈദ്യുത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

പയ്യോളിയില്‍ മൂന്ന് വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

കോഴിക്കോട് പയ്യോളിയില്‍ മൂന്ന് വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. പയ്യോളി മുനിസിപ്പാലിറ്റിയിലെ തച്ചന്‍കുന്നിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. പനിയും മറ്റ് ലക്ഷണങ്ങളും ഉണ്ടായതിനെ തുടര്‍ന്ന് കുട്ടി വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരിശോധനാ ഫലം ഇന്നലെ പുറത്തുവന്നപ്പോഴാണ് ഷിഗെല്ല പോസിറ്റീവാണെന്ന് വ്യക്തമായത്. നിലവില്‍ മൂന്ന് വയസ്സുകാരന്റെ ആരോഗ്യനില തൃപ്തികരമാണ്. വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് രോഗബാധയില്ല. പ്രദേശത്ത് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി.കോഴിക്കോട് ജില്ലയില്‍ ഇതുവരെ 12 പേര്‍ക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

രാജ്യത്ത് പെട്രോള്‍ പമ്പുകളില്‍ പുതിയ നിയന്ത്രണം

സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് ഇന്ധനം മുടങ്ങാതെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സുപ്രധാന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി വ്യവസായ- വാണിജ്യ- സ്ഥാപന ആവശ്യങ്ങള്‍ക്കായി റീട്ടെയില്‍ പെട്രോള്‍ പമ്പുകളില്‍ നിന്ന് പെട്രോളും ഡീസലും വാങ്ങുന്നത് സര്‍ക്കാര്‍ വിലക്കി. പകരം ഇവര്‍ക്ക് ഇന്ധനം വാങ്ങാന്‍ പ്രത്യേക ബള്‍ക്ക് സപ്ലൈ സംവിധാനങ്ങള്‍ ഉപയോഗിക്കാമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു

നിയന്ത്രണം 90 ദിവസത്തേക്ക്
പൊതുജനങ്ങള്‍ക്കുള്ള ഇന്ധനവിതരണം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയന്ത്രണം. തുടക്കത്തില്‍ 90 ദിവസത്തേക്കാണ് വിലക്കെങ്കിലും ആവശ്യമെങ്കില്‍ ഇത് നീട്ടിയേക്കാം. റീട്ടെയില്‍ പമ്പുകളിലെ കുറഞ്ഞ വിലയുടെ ആനുകൂല്യം മുതലെടുത്ത് വന്‍കിട ഉപഭോക്താക്കള്‍ പമ്പുകളില്‍ നിന്ന് വന്‍തോതില്‍ ഇന്ധനം വാങ്ങുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഈ ഇടപെടല്‍.

ആരെയാണ് ഇത് ബാധിക്കുക?
പുതിയ ഉത്തരവ് പ്രകാരം വ്യാവസായിക യൂണിറ്റുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍, മറ്റ് വലിയ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇനി ഇന്ധനം വാങ്ങാന്‍ കഴിയില്ല. പകരം അംഗീകൃത ബള്‍ക്ക് സപ്ലൈ സംവിധാനങ്ങള്‍ വഴിയോ സ്വന്തം കണ്‍സ്യൂമര്‍ പമ്പുകള്‍ വഴിയോ ഇവര്‍ ഇന്ധനം കണ്ടെത്തണം. റീട്ടെയില്‍, ബള്‍ക്ക് വിലകള്‍ തമ്മിലുള്ള വലിയ വ്യത്യാസം കാരണം വന്‍കിടക്കാര്‍ പമ്പുകളെ ആശ്രയിക്കുന്നത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും പെട്രോളിന്റെയും ഡീസലിന്റെയും വില്പനയില്‍ അസാധാരണമായ വര്‍ധനവിന് കാരണമായതായി സര്‍ക്കാര്‍ വിലയിരുത്തുന്നു. ഉദാഹരണത്തിന്, ഡല്‍ഹിയില്‍ റീട്ടെയില്‍ പമ്പുകളില്‍ ലിറ്ററിന് 95.20 രൂപയ്ക്കാണ് ഡീസല്‍ വില്‍ക്കുന്നത്. എന്നാല്‍ ബള്‍ക്ക് വില്‍പന വില ലിറ്ററിന് 134.50 രൂപയോളമാണ്. ഇതാണ് വന്‍കിടക്കാരെ പമ്പുകളിലേക്ക് ആകര്‍ഷിച്ചത്.

സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയും, ഇന്ന് 9 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയും, ഇന്ന് 9 ജില്ലകളില്‍ മഴ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂരില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം കൊല്ലം ഇടുക്കി എറണാകുളം തൃശൂര്‍ മലപ്പുറം കോഴിക്കോട് കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്.

കാസര്‍ഗോഡ് കണ്ണൂര്‍ കോഴിക്കോട് ജില്ലകളില്‍ നാളെ യെല്ലോ മുന്നറിയിപ്പ്. മലയോര മേഖലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ശക്തമായ കാറ്റിനും സാധ്യത. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്ക്. കേരളതീരത്ത് ഉയര്‍ന്ന തിരമാലക്കും കടലേറ്റത്തിനും സാധ്യത.

അതേസമയം നദികളിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര ജലകമ്മിഷന്‍ മുന്നറിയിപ്പ് നല്‍കി. ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ കരമന നദിയില്‍ (വെള്ളൈകടവ് സ്റ്റേഷന്‍) കേന്ദ്ര ജല കമ്മിഷന്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു. നദിയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. യാതൊരു കാരണവശാലും നദിയില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്ന് കെഎസ്ഡിഎംഎ അറിയിച്ചു.

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദ്ദേശവും കാലാവസ്ഥാ വകുപ്പ് നല്‍കിയിട്ടുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. നാളെ പുലര്‍ച്ചെ 05.30 വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (ഇന്‍കോയിസ്) അറിയിപ്പ്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ചന്ദ്രന്‍ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിന്റെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി ആകും

ചന്ദ്രന്‍ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിന്റെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി ആകും. കെപിസിസി സെക്രട്ടറിയാണ് ചന്ദ്രന്‍ തില്ലങ്കേരി. ബെന്നി തോമസ് രാജിവച്ച ഒഴിവിലേക്കാണ് നിയമനം. ബന്ധുവിനെ നിയമിച്ചു എന്ന വിവാദങ്ങളുടെ പേരിലാണ് ബെന്നി തോമസ് രാജിവെച്ചത്.

മാസപ്പടി കേസ്; ടി വീണയ്ക്ക് വീണ്ടും ഇഡി സമന്‍സ്

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകള്‍ ടി വീണയ്ക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. ബുധനാഴ്ച ഹാജരാകാന്‍ നിര്‍ദേശം. ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നേരത്തെ സമന്‍സ് അയിച്ചിരുന്നെങ്കിലും വീണ ഇന്ന് ഹാജരായില്ല. ഹാജരാകുന്നതില്‍ ഇഡിയോട് സാവകാശം ചോദിച്ചിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് രണ്ടാഴ്ചത്തെ സാവകാശമാണ് ആവശ്യപ്പെട്ടിരുന്നത്.

വീണയ്ക്ക് സമയം അനുവദിക്കാന്‍ തയാറല്ലെന്ന് ഇഡി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ്ടും സമന്‍സ് അയച്ചിരിക്കുന്നത്. ഇന്ന് രാവിലെ 10.30ന് കൊച്ചിയിലെ ഇഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് വിണ ടി ഉള്‍പ്പെടെ 9 പേര്‍ക്ക് നേരത്തെ ഇ ഡി സമന്‍സ് അയച്ചിരുന്നത്.ആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത ഉള്‍പ്പെടെ എട്ട് പേരും വൈകാതെ ചോദ്യം ചെയ്യലിന് ഹാജരാകും.സി എം ആര്‍ എല്ലില്‍ നിന്ന് വീണയ്ക്ക് ലഭിച്ച പണം ഉപയോഗിച്ച് സ്വത്തുക്കള്‍ സമ്പാദിച്ചിട്ടുണ്ടെങ്കില്‍ അത് കണ്ടു കെട്ടാനാണ് ഇ ഡി നീക്കം.

കേരളത്തിലെ നിപ വൈറസ് ബാധ;: സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സാഹചര്യം അതീവ ഗൗരവത്തോടെ വീക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്തെ നിലവിലെ അവസ്ഥ കേന്ദ്ര ആരോഗ്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും രോഗവ്യാപനം തടയാന്‍ ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രോഗബാധ സംശയിക്കുന്നവരുടെയും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരുടെയും സാമ്പിളുകള്‍ അടിയന്തരമായി പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് വിശദമായ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇവിടെ നിന്നുള്ള ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം മാത്രമേ വൈറസ് ബാധയുടെ തീവ്രതയും കൃത്യമായ ഉറവിടവും സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരികയുള്ളൂ. പരിശോധനാ ഫലങ്ങള്‍ എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.

നിപ വൈറസ് ബാധ ഫലപ്രദമായി പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും മുന്‍പ് നിശ്ചയിച്ചിട്ടുള്ള സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോക്കോളുകളും പ്രവര്‍ത്തന നടപടിക്രമങ്ങളും കര്‍ശനമായി നടപ്പിലാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. നിലവിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന ആരോഗ്യ വകുപ്പുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. സംസ്ഥാനത്തിന് ആവശ്യമായ സാങ്കേതിക സഹായങ്ങളും വിദഗ്‌ധോപദേശങ്ങളും നല്‍കാന്‍ കേന്ദ്രസംഘം സന്നദ്ധമാണെന്നും മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും ഹാജരാക്കണം” നടിയെ ആക്രമിച്ച കേസില്‍ സുപ്രധാന നിര്‍ദേശം നല്‍കി ഹൈക്കോടതി

നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി ഹൈക്കോടതി. മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും നേരിട്ട് ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അതിജീവിതയുടെ ആവശ്യം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും ഹൈക്കോടതി അറിയിച്ചു. മെമ്മറി കാര്‍ഡ് പരിശോധനയില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ഫൊറന്‍സിക് വിദഗ്ധരെ ഉള്‍പ്പെടുത്തി അന്വേഷണം വേണമെന്നാണ് അതിജീവിതയുടെ ആവശ്യം. നിയമവിരുദ്ധമായി മെമ്മറി കാര്‍ഡ് തുറന്നു പരിശോധിച്ചെന്ന വിഷയത്തില്‍ എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധവും നിയമപരമായി നിലനില്‍ക്കാത്തതുമാണെന്ന് കാണിച്ചാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്.

”മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും ഹാജരാക്കണം”; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു പൊലീസ് തലപ്പത്ത് അടിമുടി മാറ്റം; എഡിജിപി എസ്. ശ്രീജിത്ത് പുതിയ ജയില്‍ മേധാവി, ബല്‍റാം കുമാര്‍ ഉപാധ്യായ ബറ്റാലിയന്‍ എഡിജിപി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗ്രോവറാണ് അതിജീവിതയ്ക്കായി ഹാജരാകുന്നത്. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ മൂന്നു തവണ മെമ്മറി കാര്‍ഡ് തുറന്നു പരിശോധിച്ചതായി ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു.

കൂടുതല്‍ കുട്ടികളുടെ പരിശോധന ഫലം ഇന്ന്

വയനാട്ടിലെ ഷിഗെല്ല ബാധയില്‍ കൂടുതല്‍ കുട്ടികളുടെ പരിശോധന ഫലം ഇന്ന്. നിലവില്‍ രോഗം സ്ഥിരീകരിച്ചത് 9 കുട്ടികള്‍ക്ക് ആണ്. ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഇന്നലെയാണ് ഒരു കുട്ടിക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 502 കുട്ടികളാണ് കോളിയാടി സ്‌കൂളില്‍ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുള്ളത്. നിലവില്‍ 47 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നുണ്ട്. അതേസമയം, സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നത് ഒഴിവാക്കാന്‍ മൂന്ന് പഞ്ചായത്തിലും ബത്തേരി നഗരസഭയിലും സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. കുട്ടികളുമായി പുറത്തു പോകുന്നതും പരിപാടികളില്‍ പങ്കെടുക്കുന്നതും ഒഴിവാക്കണമെന്ന് രക്ഷിതാക്കളോട് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ഷൂട്ടിംഗ് ഇതിഹാസം ജസ്പാല്‍ റാണ അന്തരിച്ചു

ഇന്ത്യന്‍ ഷൂട്ടിംഗ് ഇതിഹാസം ജസ്പാല്‍ റാണ അന്തരിച്ചു. മാക്‌സ് സാകേത് ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. മ്യൂണിക്കില്‍ നടന്ന ഐഎസ്എസ്എഫ് ലോകകപ്പില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഡല്‍ഹിയില്‍ തിരിച്ചെത്തിയ അദേഹത്തെ സാകേതിലെ മാക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഏഷ്യന്‍ ഗെയിംസില്‍ 4 സ്വര്‍ണ്ണം ഉള്‍പ്പെടെ എട്ട് മെഡല്‍ നേടിയിട്ടുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 9 സ്വര്‍ണ ഉള്‍പ്പെടെ 15 മെഡല്‍ നേടിയിട്ടുണ്ട്. രാജ്യം പത്മശ്രീ, അര്‍ജുന, ദ്രോണ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. മനു ഭാക്കര്‍ പാരിസ് ഒളിമ്പിക്‌സില്‍ ഇരട്ട മെഡല്‍ നേടിയപ്പോള്‍ പരിശീലകനായിരുന്നു. 1996 അറ്റ്‌ലാന്‍ഡ ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു.

1976 ജൂണ്‍ 28 ന് ഉത്തരാഖണ്ഡില്‍ ജനിച്ച റാണ 1994 ല്‍ മിലാനില്‍ നടന്ന ലോക ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ വിഭാഗത്തില്‍ ലോക റെക്കോര്‍ഡ് സ്‌കോറോടെ സ്വര്‍ണം നേടി. ആ വര്‍ഷം തന്നെ ഏഷ്യന്‍ ഗെയിംസില്‍ 25 മീറ്റര്‍ സെന്റര്‍ ഫയര്‍ പിസ്റ്റള്‍ ഇനത്തില്‍ സ്വര്‍ണം നേടി. മ്പത് സ്വര്‍ണ്ണ മെഡലുകള്‍ ഉള്‍പ്പെടെ 15 മെഡലുകള്‍ നേടിയിട്ടുള്ള അദ്ദേഹം ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും വിജയകരമായ കോമണ്‍വെല്‍ത്ത് ഗെയിംസ് ഷൂട്ടര്‍മാരില്‍ ഒരാളാണ്.

2006-ല്‍ ദോഹയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലാണ് അദ്ദേഹത്തിന്റെ ഏറ്റവും അവിസ്മരണീയമായ പ്രകടനം നടന്നത്. മൂന്ന് സ്വര്‍ണ്ണ മെഡലുകള്‍ നേടുകയും 25 മീറ്റര്‍ സെന്റര്‍ ഫയര്‍ പിസ്റ്റള്‍ ഇനത്തില്‍ ലോക റെക്കോര്‍ഡ് ചെയ്തു. 18-ാം വയസ്സില്‍ അര്‍ജുന അവാര്‍ഡ് ലഭിച്ച റാണ മൂന്ന് വര്‍ഷത്തിന് ശേഷം പത്മശ്രീ നല്‍കി ആദരിച്ചു. 1994, 1998, 2002, 2006 എന്നീ വര്‍ഷങ്ങളില്‍ നാല് കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ പങ്കെടുത്തിരുന്നു.