
കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സാഹചര്യം അതീവ ഗൗരവത്തോടെ വീക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്തെ നിലവിലെ അവസ്ഥ കേന്ദ്ര ആരോഗ്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും രോഗവ്യാപനം തടയാന്‍ ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രോഗബാധ സംശയിക്കുന്നവരുടെയും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരുടെയും സാമ്പിളുകള്‍ അടിയന്തരമായി പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് വിശദമായ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇവിടെ നിന്നുള്ള ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം മാത്രമേ വൈറസ് ബാധയുടെ തീവ്രതയും കൃത്യമായ ഉറവിടവും സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരികയുള്ളൂ. പരിശോധനാ ഫലങ്ങള്‍ എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
നിപ വൈറസ് ബാധ ഫലപ്രദമായി പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും മുന്‍പ് നിശ്ചയിച്ചിട്ടുള്ള സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോക്കോളുകളും പ്രവര്‍ത്തന നടപടിക്രമങ്ങളും കര്‍ശനമായി നടപ്പിലാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. നിലവിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന ആരോഗ്യ വകുപ്പുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. സംസ്ഥാനത്തിന് ആവശ്യമായ സാങ്കേതിക സഹായങ്ങളും വിദഗ്‌ധോപദേശങ്ങളും നല്‍കാന്‍ കേന്ദ്രസംഘം സന്നദ്ധമാണെന്നും മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.














