Hivision Channel

വൈദ്യുതി പരാതികള്‍ക്ക് പരിഹാരം കാണാന്‍ നിയോജകമണ്ഡലം തല കമ്മിറ്റികള്‍ സജീവമാക്കണം;മന്ത്രി സണ്ണി ജോസഫ്

കണ്ണൂര്‍:വൈദ്യുതി മുടക്കം, വോള്‍ട്ടേജ് ക്ഷാമം, മഴക്കാലത്തെ പ്രശ്നങ്ങള്‍ എന്നിവ സംബന്ധിച്ച് ജനങ്ങളുടെ പരാതികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍
എംഎല്‍എയുടെ നേതൃത്വത്തിലുള്ള നിയോജകമണ്ഡലം തല കമ്മിറ്റികള്‍ സജീവമാക്കണമെന്ന് വൈദ്യുതി മന്ത്രി അഡ്വ. സണ്ണി ജോസഫ്. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകള്‍ ഉള്‍പ്പെട്ട കെഎസ്ഇബിയുടെ ഉത്തര മലബാര്‍ മേഖലാ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ വിളിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ജനങ്ങള്‍ ഫോണ്‍ വഴി ഉന്നയിക്കുന്ന പരാതികള്‍ക്ക് പരിഹാരം കാണാന്‍ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. വൈദ്യുതി മുടക്കത്തിന് പുറമേ വോള്‍ട്ടേജ് ക്ഷാമവും മലബാറിലെ ചില ഭാഗങ്ങളിലുണ്ട്. അറ്റകുറ്റപ്പണി കാരണമോ പെട്ടെന്ന് ഉണ്ടായ സംഭവങ്ങള്‍ മൂലമോ വൈദ്യുതി മുടങ്ങുകയാണെങ്കില്‍ അക്കാര്യം ഉപഭോക്താക്കളെ പ്രാദേശിക തലത്തിലുള്ള വാട്ട്സാപ്പ് ഗ്രൂപ്പുകള്‍, വെബ്സൈറ്റ്, മാധ്യമങ്ങള്‍ വഴി അറിയിക്കണം.

പകല്‍ സമയത്ത് സൗരോര്‍ജ്ജം ബാറ്ററിയില്‍ സ്റ്റോര്‍ ചെയ്തു രാത്രി പീക്ക് സമയങ്ങളില്‍ വിതരണം ചെയ്യുന്ന ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം (ബെസ്) പദ്ധതിയില്‍ മൂന്ന് പദ്ധതികള്‍ അടുത്ത മാര്‍ച്ചിന് മുമ്പ് കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്ന് യോഗത്തില്‍ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇതില്‍ കേരളത്തിലെ ആദ്യത്തെ ബെസ് പദ്ധതി കാസര്‍കോട് മൈലാട്ടിയില്‍ ഈ ഡിസംബറില്‍ കമ്മീഷന്‍ ചെയ്യും. 125 മെഗാവാട്ടാണ് രാത്രി നാല് മണിക്കൂര്‍ നേരം വിതരണം ചെയ്യാനായി ഈ പദ്ധതിയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുക. കണ്ണൂരിലെ ശ്രീകണ്ഠാപുരം പദ്ധതിയ്ക്ക് 160
എംഡബ്ല്യുഎച്ച് ശേഷിയും കാസര്‍കോട്ടെ മുള്ളേരിയയിലേതിന് 60 എംഡബ്ല്യുഎച്ച് ശേഷിയുമാണുള്ളത്.

സര്‍ക്കാര്‍ സ്ഥലം മാത്രം വിട്ടു നല്‍കി സ്വകാര്യ കമ്പനി സൗരോര്‍ജ്ജം സംഭരിച്ച് രാത്രിയിലെ നാലു മണിക്കൂര്‍ നേരം വിതരണം ചെയ്യുന്ന പദ്ധതിയാണിത്. ഇത് മൂലം സര്‍ക്കാറിന് യൂണിറ്റിന് ഏഴ് രൂപയുടെ അടുത്ത് മാത്രമേ ചെലവ് വരുന്നുള്ളൂ.

കണ്ണൂര്‍ നഗരത്തില്‍ കെഎസ്ഇബി അധികൃതര്‍ ലൈനിലേക്ക് ചാഞ്ഞ മരച്ചില്ലകള്‍ വെട്ടി റോഡില്‍ ഉപേക്ഷിച്ചു പോകുന്ന സംഭവമുണ്ടെന്ന് കണ്ണൂര്‍ എംഎല്‍എ ടി ഒ മോഹനന്‍ ചൂണ്ടിക്കാട്ടി. നൂറുകണക്കിന് കെഎസ്ഇബി പോസ്റ്റുകള്‍ കോര്‍പ്പറേഷന്‍ ഭൂമിയില്‍ അനാഥമായി സ്ഥലം മുടക്കി കിടക്കുന്നുണ്ടെന്ന് മേയര്‍ അഡ്വ. പി ഇന്ദിര പറഞ്ഞു.

കല്ല്യാശ്ശേരി മണ്ഡലത്തിലെ അഞ്ചു ഗ്രാമപഞ്ചായത്തുകളില്‍ ഓവര്‍ലോഡ് കാരണം വൈദ്യുതി മുടങ്ങുന്ന സ്ഥിതിയുണ്ടെന്നും 33 കെവി സബ്സ്റ്റേഷന്‍ അടിയന്തരമായി സ്ഥാപിക്കണമെന്നും എം. വിജിന്‍ എംഎല്‍എ ഉന്നയിച്ചു. വൈദ്യുതി പോസ്റ്റുകള്‍ റോഡിലോ ഓവുചാലിലോ വീണ് അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ സാങ്കേതികതകള്‍ നോക്കാതെ ഉടന്‍ പരിഹാരം കാണേണ്ടതുണ്ടെന്ന് തളിപ്പറമ്പ് എംഎല്‍എ ടി കെ ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

കൂടുതല്‍ ഉപഭോക്താക്കള്‍ സോളാറിലേക്ക് മാറുമ്പോള്‍ താങ്ങാനുള്ള ശേഷി ട്രാന്‍സ്ഫോമറുകള്‍ക്ക് ഇല്ലെന്നും ട്രാന്‍സ്ഫോമറുകളുടെ ശേഷി വര്‍ധിപ്പിക്കണമെന്നും തലശ്ശേരി എംഎല്‍എ കാരായി രാജന്‍ ആവശ്യപ്പെട്ടു.
പാറാട്, കല്ലിക്കണ്ടി ഭാഗത്ത് നിര്‍ദ്ദേശിക്കപ്പെട്ട 110 കെവി സബ്സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന് കൂത്തുപറമ്പ് എംഎല്‍എ പി. കെ പ്രവീണ്‍ ഉന്നയിച്ചു.

കോളയാട് ഗ്രാമപഞ്ചായത്തിലെ വനമേഖലയില്‍ കൂടി കടന്നുപോകുന്ന വൈദ്യുതി ലൈനിലേക്ക് ചാഞ്ഞ മരം വെട്ടാന്‍ വനംവകുപ്പ് അനുമതി ആവശ്യമാണെന്നും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകണമെന്നും മട്ടന്നൂര്‍ എംഎല്‍എ വി.എസ് സനോജ് പറഞ്ഞു.
കാസര്‍കോട് സബ്സ്റ്റേഷനുകള്‍ കുറവാണെന്നും ബോവിക്കാനത്ത് സെക്ഷന്‍ ഓഫീസ് സ്ഥാപിക്കണമെന്നും ഉദുമ എംഎല്‍എ കെ നീലകണ്ഠന്‍ ആവശ്യപ്പെട്ടു.

വയനാട് ജില്ലയ്ക്ക് വൈദ്യുതി ഭവന്‍ അടിയന്തരമായി വേണമെന്ന് സുല്‍ത്താന്‍ബത്തേരി എംഎല്‍എ ഐ. സി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
മൂന്ന് ജില്ലകളിലേയും പ്രശ്നങ്ങളും വെല്ലുവിളികളും ഉദ്യോഗസ്ഥര്‍ മന്ത്രിക്ക് മുമ്പാകെ ഉന്നയിച്ചു. മഴക്കാലത്ത് രാത്രികളില്‍ ഒരു അധിക ലൈന്‍മാന്റെ ഡ്യൂട്ടി അനുവദിക്കാനുള്ള പ്രൊപോസല്‍ തയ്യാറാക്കി നല്‍കാന്‍ മന്ത്രി സണ്ണി ജോസഫ് നിര്‍ദേശം നല്‍കി.

യോഗത്തില്‍ എംഎല്‍എമാരായ കെ. വി സുമേഷ്, വി കുഞ്ഞികൃഷ്ണന്‍, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, കെഎസ്ഇബി നോര്‍ത്ത് മലബാര്‍ റീജ്യന്‍ ചീഫ് എഞ്ചിനീയര്‍ ടി എസ് ജയശ്രീ, മറ്റ് വൈദ്യുത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *