Hivision Channel

Kerala news

സ്വാതന്ത്ര്യത്തിന്റെ അമൃതവർഷം: ദീപാലങ്കാര മത്സരത്തിന് രജിസ്റ്റർ ചെയ്യാം

File

സ്വാതന്ത്ര്യത്തിന്റെ അമൃതവർഷം 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും ദേശീയപതാകയിലെ നിറങ്ങളിലുള്ള ദീപാലങ്കാരം നടത്താം. ഏറ്റവും നന്നായി അലങ്കരിച്ച ഓഫീസിന് സമ്മാനം നൽകും. ദീപാലങ്കാര മത്സരത്തിൽ പങ്കെടുക്കുന്ന ഓഫീസുകളുടെ പേര് വിവരം കണ്ണൂർ തഹസിൽദാരെ ആഗസ്റ്റ് 13നകം അറിയിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഫോൺ: 04972700225

കുമരകത്തേക്ക് കെ എസ് ആർ ടി സി യാത്ര

കണ്ണൂർ:സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കെ എസ് ആർ ടി സി കണ്ണൂർ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ വിനോദയാത്ര നടത്തുന്നു. വെള്ളിയാഴ്ച രാത്രി ഏഴ് മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ തിരിച്ചെത്തും. ആദ്യ ദിവസം കെ എസ് ആർ ടി സി ഡബിൾ ഡെക്കർ ബസിൽ തിരുവനന്തപുരം നഗരം ചുറ്റിക്കാണും. പത്മനാഭസ്വാമി ക്ഷേത്രം, കുതിരമാളിക, മ്യൂസിയം, പ്ലാനറ്റേറിയം, കോവളം ബീച്ച്, ശംഖുമുഖം ബീച്ച്, ലുലുമാൾ എന്നിവയും കാണാൻ സൗകര്യമൊരുക്കും. രണ്ടാം ദിവസം കുമരകത്ത് ഹൗസ് ബോട്ടിൽ കായൽ സഞ്ചാരവും മറൈൻ ഡ്രൈവിംഗിൽ സൈറ്റ് സീൻ സൗകര്യവും ഒരുക്കും. ഡോർമിറ്ററിയിലെ താമസം ഉൾപ്പടെ ഒരാൾക്ക് 3400 രൂപയാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 8089463675, 9496131288, 9048298740 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

പ്രളയമുഖത്ത് സന്നദ്ധ സേവനവുമായി ഉദ്യോഗാര്‍ഥികള്‍

ഉരുള്‍പൊട്ടല്‍ നാശം വിതച്ച കണിച്ചാര്‍, കോളയാട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തനവുമായി യൂണിഫോം സേനയിലേക്ക് പരിശീലനം നേടിയ ഉദ്യോഗാര്‍ഥികള്‍. വിവിധ യൂണിഫോം സേനകളിലേക്ക് ജില്ലാ പഞ്ചായത്തിന്റെ പരിശീലനം ലഭിച്ച പട്ടിക വര്‍ഗത്തിലെ 130 ഓളം യുവതീ യുവാക്കളാണ് സന്നദ്ധ പ്രവര്‍ത്തനത്തിനായി ഒരു ദിവസം രംഗത്തിറങ്ങിയത്. മയ്യില്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡ്രോണ്‍ അക്കാദമിയിലെ കുട്ടികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. സേവന പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ നിര്‍വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഗീത സംസാരിച്ചു.

‘ഹരിതമിത്രം’ ആപ്പ്: 33 തദ്ദേശ സ്ഥാപനങ്ങൾ ഡിജിറ്റലാകുന്നു

കണ്ണൂർ:സംസ്ഥാനത്തെ അജൈവ മാലിന്യങ്ങളുടെ ശേഖരണവും സംസ്‌കരണവും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയിലെ 33 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഈ മാസം അവസാനത്തോടെ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് ആപ്ലിക്കേഷൻ നിലവിൽ വരുന്നു. 
എരഞ്ഞോളി, കതിരൂർ, പന്ന്യന്നൂർ, മാങ്ങാട്ടിടം, കോട്ടയം, ചിറ്റാരിപ്പറമ്പ്, അഞ്ചരക്കണ്ടി, വേങ്ങാട്, പിണറായി, ചെമ്പിലോട്, പെരളശ്ശേരി, കരിവെള്ളൂർ-പെരളം, രാമന്തളി, കടന്നപ്പളളി, ഉദയഗിരി, ചെങ്ങളായി, കണ്ണപുരം, ചെറുതാഴം, ചെറുകുന്ന്, പാപ്പിനിശ്ശേരി, കുറ്റിയാട്ടൂർ, മലപ്പട്ടം, കോളയാട്, കണിച്ചാർ, പേരാവൂർ, മാലൂർ, കേളകം, പടിയൂർ, പയ്യാവൂർ, പായം, കൂടാളി ഗ്രാമപഞ്ചായത്തുകളിലും ആന്തൂർ ഉൾപ്പടെ രണ്ട് നഗരസഭകളിലുമാണ് പദ്ധതി നടപ്പാക്കുക. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പരിശീലനം പൂർത്തിയായി. എരഞ്ഞോളി ഗ്രാമ പഞ്ചായത്തിലും ആന്തൂർ നഗരസഭയിലും സർവേ ആരംഭിച്ചു. മറ്റിടങ്ങളിൽ ഈ മാസം സർവേ നടത്തും.ഹരിത കർമസേന അംഗങ്ങൾ ഹരിതമിത്രം ആപ് ഡൗൺലൗഡ് ചെയ്ത് വീടുകളിലും കടകളിലും കയറിയാണ് വിവരശേഖരണം നടത്തുന്നത്. ശേഷം ക്യൂ ആർ കോഡ് പതിക്കും. തുടർന്നുള്ള മാസങ്ങളിൽ ഇവിടങ്ങളിൽ ശേഖരിക്കുന്ന മാലിന്യങ്ങളുടെ വിവരങ്ങൾ ക്യൂ ആർ കോഡ് വെച്ച് പുതുക്കാനാവും. ആപ്പ് നിലവിൽവരുന്നതോടെ പൊതുജനങ്ങൾക്ക് സേവനങ്ങൾ ആവശ്യപ്പെടാം. പരാതികൾ ഉന്നയിക്കാനും മാലിന്യം തള്ളുന്നത് റിപ്പോർട്ട് ചെയ്യാനും കഴിയും. തദ്ദേശ സ്ഥാപന അധ്യക്ഷർ, അംഗങ്ങൾ, ഹരിതകർമസേന അംഗങ്ങൾ, സൂപ്പർവൈസർമാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ക്ലീൻ കേരള കമ്പനി, ശുചിത്വമിഷൻ, ഹരിത കേരള മിഷൻ എന്നീ വിഭാഗക്കാർക്ക് ആപ്പിലൂടെ വിവരങ്ങൾ ലഭിക്കും. പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഇത് ഓഫ്ലൈനായും ഓൺലൈനായും ഉപയോഗിക്കാം. തദ്ദേശം, ജില്ല, സംസ്ഥാനതലം വരെ മോണിറ്റർ ചെയ്യാനുള്ള സംവിധാനമാണ് കെൽട്രോണിന്റെ സാങ്കേതിക സഹായത്തോടെ നടപ്പാക്കുന്ന ഹരിതമിത്രം ഗാർബേജ് ആപ്പിലുള്ളത്.

വൈകല്യങ്ങളെ മറികടന്ന് പത്താം തരം തുല്യതാ പരീക്ഷക്ക് 35കാരി

വൈകല്യങ്ങളെ വകവെക്കാതെ ആത്മവിശ്വാസത്തോടെ പത്താം ക്ലാസ് യോഗ്യത നേടിയെടുക്കാനുള്ള കഠിന ശ്രമത്തിലാണ് 35 വയസ്സുകാരിയായ കണ്ണൂർ സ്വദേശിനി സബ്രീന. 

വാരം സിഎച്ച്എം ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താംതരം തുല്യതാ പഠിതാവായ സബ്രീനയുടെ ആഗ്രഹം എന്തെങ്കിലും ജോലി സമ്പാദിക്കണം തുടർപഠനം നടത്തണം എന്നതാണ്. അവശതകൾ മറികടന്ന് പലതും ചെയ്യാൻ കഴിയും എന്ന തിരിച്ചറിവുണ്ടായത് പത്താം തരം തുല്യതാ ക്ലാസിൽ എത്തിയപ്പോഴാണെന്ന് സബ്രീന പറയുന്നു. പഠനത്തോടൊപ്പം എംബ്രോയ്ഡ്റിയും പാട്ടും സബ്രീന സ്വായത്തമാക്കിയിട്ടുണ്ട്. എല്ലാവരും അംഗീകരിക്കുന്ന ഈ സമയത്ത് പ്രേരക് രശ്മിയോടും പഠനത്തിന് അവസരം ഒരുക്കിയ സാക്ഷരതാ മിഷനോടുമാണ് സബ്രീനയ്ക്ക് നന്ദി പറയാനുള്ളത്.തുടർപഠനം നടത്താൻ ഏറെ ആഗ്രഹം ഉണ്ടെങ്കിലും രണ്ടാം വയസ്സിൽ പോളിയോ ബാധിച്ചതിനെ തുടർന്ന് ആഗ്രഹങ്ങളെ തളച്ചിടേണ്ടി വന്നു. സ്‌കൂൾ വിദ്യാഭ്യാസം ചെയ്തുവെങ്കിലും പത്താം ക്ലാസ് പാസ്സാവാൻ കഴിഞ്ഞില്ല. മറ്റുള്ളവരുടെ സഹതാപമല്ല പിന്തുണയാണ് വേണ്ടതെന്ന് മനസ്സിൽ കരുതിയ നിമിഷമാണ് തുടർ പഠനത്തിനുള്ള ഈ പരിശ്രമം തുടങ്ങിയത്. എംബ്രോയ്ഡ്റി കാര്യക്ഷമമായി എടുക്കണം, പത്താം ക്ലാസ്സ് നന്നായി പാസ്സാവണം, ഒന്നുമല്ലെന്ന് തോന്നിയവർക്ക് മുന്നിൽ എല്ലാമാണെന്ന് കാണിച്ചു കൊടുക്കണം-സബ്രീന പറയുന്നു. അഞ്ചു വയസ്സുകാരി മകളും സബ്രീനയ്ക്ക് കൂട്ടിനുണ്ട്. ഇരുപത്തിയെട്ടാം വയസിലായിരുന്നു സബ്രീനയുടെ വിവാഹം.

ആഫ്രിക്കൻ പന്നിപ്പനി: നഷ്ടപരിഹാര വിതരണം 11ന്

കണിച്ചാർ പഞ്ചായത്തിലെ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച ഫാമുകളുടെ ഉടമസ്ഥരായ കർഷകർക്കുള്ള നഷ്ടപരിഹാര വിതരണം ആഗസ്റ്റ് 11 വ്യാഴാഴ്ച വൈകീട്ട് 3.30ന് കണ്ണൂർ കക്കാട് റോഡിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നടക്കും. മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നഷ്ടപരിഹാര തുക വിതരണം നിർവഹിക്കും. രണ്ട് കർഷകരുടെ 247 പന്നികളെയാണ് ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ചതിനെ തുടർന്ന് ഉൻമൂലനം ചെയ്ത് സംരക്ഷണ നടപടികൾ സ്വീകരിച്ചത്.

ഇതിന്റെ ഭാഗമായുള്ള സെമിനാർ കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്യും. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷനാവും. എംപിമാരായ കെ സുധാകരൻ, അഡ്വ. പി സന്തോഷ് കുമാർ എന്നിവർ ഉപഹാര സമർപ്പണം നടത്തും. പന്നിപ്പനി രോഗപ്രതിരോധ കിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിർവഹിക്കും.

പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണം-ഡി എം ഒ

ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ജലജന്യ രോഗങ്ങൾ, ജന്തുജന്യ രോഗങ്ങൾ, വായുജന്യ രോഗങ്ങൾ, പ്രാണിജന്യ രോഗങ്ങൾ എന്നിവ ശ്രദ്ധിക്കണം. വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയിഡ്, വൈറൽ പനി, എലിപ്പനി, ഡെങ്കിപ്പനി എന്നിവയാണ് അധികമായി കണ്ടുവരുന്നത്. ജലജന്യ രോഗങ്ങൾ തടയുന്നതിനായി ക്ലോറിനേഷൻ നടത്തണം. കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പ് വരുത്തണം. പഴകിയതും തുറന്നു വച്ചിരിക്കുന്നതുമായ ഭക്ഷണ പദാർഥങ്ങൾ ഒഴിവാക്കണം. കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക. വയറിളക്കം വന്നാൽ ഒആർഎസ് ലായനി ആവശ്യാനുസരണം നൽകണം. വർധിച്ച ദാഹം, ഉണങ്ങിയ നാവും ചുണ്ടുകളും, വരണ്ട ചർമ്മം, മയക്കം, മൂത്രം കുറവ്, കടുത്ത മഞ്ഞ നിറത്തിലുള്ള മൂത്രം തുടങ്ങിയ നിർജ്ജലീകരണ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആശുപത്രിയിൽ എത്തിക്കണം. കോവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിക്കണം. മാസ്‌ക് കൃത്യമായി ധരിക്കണം. ഇതിലൂടെ വിവിധ വായുജന്യ രോഗങ്ങളെ പ്രതിരോധിക്കാനും സാധിക്കും. വ്യാജവാർത്തകളിൽ പരിഭ്രാന്തരാകരുത്. ആധികാരിക നിർദ്ദേശങ്ങൾ മാത്രമേ സ്വീകരിക്കാവൂ എന്നും അധികാരികളുടെ നിർദ്ദേശങ്ങൾ അനുസരിക്കണമെന്നും ഡി എം ഒ അറിയിച്ചു. .

വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും നല്‍കി

പൂളക്കുറ്റി : ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി മുള്ളേരിക്കല്‍ മാര്‍ഗദീപം പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തില്‍ വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും നല്‍കി. ലൈബ്രറി പ്രസിഡണ്ട് ഓമനക്കുട്ടി ടീച്ചര്‍ പൂളക്കുറ്റി ദുരിതാശ്വാസ ക്യാമ്പില്‍ എത്തിയാണ് സാധനങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് കൈമാറിയത്. പുഷ്പ മനോജ്,രാധ എന്നിവര്‍ പങ്കെടുത്തു.

യുദ്ധ വിരുദ്ധ റാലിയും വീഡിയോ പ്രദര്‍ശനവും

ചെട്ടിയാംപറമ്പ് : ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് ചെട്ടിയാംപറമ്പ് ഗവ. യു.പി സ്‌കൂളിന്റെ നേതൃത്വത്തില്‍ യുദ്ധ വിരുദ്ധ റാലിയും വീഡിയോ പ്രദര്‍ശനവും നടത്തി. പി.ടി.എ പ്രസിഡണ്ട് വിനോദ് തത്തുപാറ യുദ്ധ വിരുദ്ധ സന്ദേശം നല്‍കി. സീനിയര്‍ അസിസ്റ്റന്റ് വിജയശ്രീ, ഷിജിത്ത് മാസ്റ്റര്‍, ഷാജി മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഹിരോഷിമ നാഗസാക്കി ദിനാചരണം നടത്തി

അടയ്ക്കാത്തോട് ഗവ. യു.പി സ്‌കൂളില്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ നാഗസാക്കി ദിനാചരണം നടത്തി. വിമുക്തഭടന്‍ സത്യന്‍ യുദ്ധവും യുദ്ധക്കെടുതികളും എന്ന വിഷയത്തില്‍ ക്ലാസ്സ് നയിച്ചു. സഡാക്കോ കൊക്ക് നിര്‍മ്മാണം, യുദ്ധവിരുദ്ധ പോസ്റ്റര്‍ നിര്‍മ്മാണം, യുദ്ധവിരുദ്ധ പ്രതിജ്ഞ എന്നിവയും നടത്തി.