2026ലെ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. 281 പൊലീസുദ്യോഗസ്ഥരാണ് മെഡലിന് അര്‍ഹരായത്. സേവനത്തിന്റെയും സമര്‍പ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവിന്റെയും അടിസ്ഥാനത്തിലാണ് പുരസ്‌കാരം. പതിവായി സ്വാതന്ത്ര്യദിന തലേന്നാണ് മെഡല്‍ പ്രഖ്യാപിക്കുന്നതെന്നിരിക്കെ ഇന്നലെ വൈകിയാണ് പട്ടിക പ്രഖ്യാപിച്ചത്.
സംസ്ഥാന പൊലീസ് മേധാവിയുടേയും സംസ്ഥാനതല സ്‌ക്രീനിങ് സമിതിയുടേയും ശുപാര്‍ശ പരിഗണിച്ചാണ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തത്. അസി. പൊലീസ് കമ്മീഷണര്‍, ഇന്‍സ്പെക്ടര്‍, സബ് ഇന്‍സ്പെക്ടര്‍, അസി. സബ് ഇന്‍സ്പെക്ടര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍, സിവില്‍ പൊലീസ് ഓഫീസര്‍, വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങി വിവിധ റാങ്കിലുള്ളവരാണ് പട്ടികയിലുള്ളത്.
ഓണക്കാലത്തെ യാത്രാ തിരക്ക് മുന്‍നിര്‍ത്തി കേരളത്തിലേക്ക് 112 സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ മന്ത്രാലയം. ദക്ഷിണ റെയില്‍വേയില്‍ നിന്ന് 54 ഓണം സ്പെഷ്യല്‍ സര്‍വീസുകളും മറ്റ് സോണുകള്‍ 58 സര്‍വീസുകളും നടത്തും. സ്പെഷ്യല്‍ ട്രെയിനുകള്‍ സെപ്റ്റംബര്‍ ആദ്യവാരം വരെ സര്‍വീസ് നടത്തും. കേരളത്തിലേക്ക് ചെന്നൈ, ബെംഗളൂരു, ആന്ധ്രാപ്രദേശ് ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ നിന്നാണ് സ്പെഷ്യല്‍ സര്‍വീസ് നടത്തുന്നത്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ആവശ്യമെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കുമെന്നും റെയിവേ മന്ത്രാലയം അറിയിച്ചു.
അതേമയം, കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് 150 കെഎസ്ആര്‍ടിസി (കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍) ബസുകള്‍ സര്‍വീസ് നടത്തുമെന്ന് കര്‍ണാടക ഗതാഗത മന്ത്രിയുടെ ഉത്തരവില്‍ വ്യക്തമാക്കിയത്. ഓണക്കാലത്തെ തിരക്ക് ഒഴിവാക്കാനാണ് പ്രത്യേക ബസുകള്‍ അനുവദിച്ചിരിക്കുന്നത്. കര്‍ണാടക ഗതാഗത മന്ത്രി ബി എസ് ബൈരതി സുരേഷാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാല്‍ എം പി നല്‍കിയ നിര്‍ദ്ദേശം പരിഗണിച്ചാണ് ഈ തീരുമാനം. ട്രെയിനുകളില്‍ ടിക്കറ്റ് ലഭ്യമല്ലാത്തതും സ്വകാര്യ ബസുകളില്‍ അമിത നിരക്ക് ഈടാക്കുന്നതും യാത്രക്കാര്‍ക്ക് വലിയ പ്രതിസന്ധിയാകുന്നത് മുന്‍നിര്‍ത്തിയായിരുന്നു എംപിയുടെ ഇടപെടല്‍. ആദ്യം പ്രഖ്യാപിച്ചിരുന്നത് 60 ബസുകളായിരുന്നു.
ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്, കോട്ടയം, പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കാസര്‍കോട് എന്നീ പ്രധാന ജില്ലകളിലേക്കാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഓണം ആഘോഷിക്കാനായി നാട്ടിലേക്ക് പോകുന്നവര്‍ക്കായി ഈ മാസം 21 മുതല്‍ 25 വരെയാണ് കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്കുള്ള സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. തുടര്‍ന്ന്, ഇവിടങ്ങളില്‍ നിന്ന് കര്‍ണാടകയിലേക്ക് തിരികെ പോകേണ്ടവര്‍ക്കായി 27 മുതല്‍ 30 വരെയുള്ള ദിവസങ്ങളിലും മടക്ക സര്‍വീസുകളും ലഭ്യമാക്കിയിട്ടുണ്ട്.
ഇന്ന് 80-ാമത് സ്വാതന്ത്ര്യദിനം. അടിമത്തത്തിന്റെ ഒരു യുഗത്തിന് അന്ത്യമായതിനൊപ്പം പ്രതീക്ഷയുടെ പുലരിയിലേക്ക് ഇന്ത്യ ഉണര്‍ന്നെഴുന്നേറ്റ ദിവസം.
1947 ഓഗസ്റ്റ് 14 അര്‍ധരാത്രി. കൊളോണിയല്‍ ഭരണത്തിന്റെ അടിമത്തത്തില്‍ നിന്നും സ്വാതന്ത്ര്യത്തിന്റെയും പരമാധികാരത്തിന്റെയും പ്രകാശത്തിലേക്ക് ഇന്ത്യ ഉണര്‍ന്നെഴുന്നേറ്റ ദിവസം. ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെയാണ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ വാക്കുകള്‍ കേട്ടത്.
ചമ്പാരന്‍ സത്യഗ്രഹവും ഖിലാഫത്തും നിസ്സഹകരണപ്രസ്ഥാനവും ദണ്ഡിയാത്രയും ക്വിറ്റ് ഇന്ത്യ സമരവും. ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടത്തിയ എണ്ണമറ്റ സഹനസമരങ്ങള്‍. എത്രയെത്ര ദേശസ്‌നേഹികളുടെ സഹനത്തിന്റെയും കഷ്ടപ്പാടുകളുടേയും ചെറുത്തുനില്‍പിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം.
സ്വാതന്ത്രാനന്തരഭാരതത്തിന് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. വിഭജനത്തിന്റെ മുറിവുകളും അടിയന്തരാവസ്ഥയും ചരിത്രത്തിലെ കറുത്ത ദിനങ്ങളായി. എന്നാല്‍ പിന്നീടിങ്ങോട്ട് രാജ്യം വികസനത്തിന്റെ പാതയില്‍ മുന്നേറി. ശാസ്ത്രസാങ്കേതികരംഗത്തും ബഹിരാകാശ ഗവേഷണത്തിലും പുതിയ ഉയരങ്ങളിലേക്ക് കുതിച്ചു. സാമ്പത്തികരംഗത്തും പ്രതിരോധരംഗത്തും ഇന്ത്യ കുതിച്ചു. എന്നാല്‍ നേട്ടങ്ങള്‍ ആഘോഷിക്കുന്നതിനൊപ്പം വെല്ലുവിളികളെപ്പറ്റി നാം ബോധവാന്മാരാകുക കൂടി വേണം. സുസ്ഥിരവും സ്വയംപര്യാപ്തവുമായ വികസിതഭാരതമാകണം നമ്മുടെ സ്വപ്നം. ഐക്യവും ഒരുമയുമാകണം വളര്‍ച്ചയിലേക്കുള്ള നമ്മുടെ വഴികാട്ടി.
യുവജനങ്ങളുടെ പരാതികളില്‍ സൗജന്യ നിയമ സഹായം ലഭ്യമാക്കുമെന്ന് യുവജന കമ്മീഷനംഗം പി പി രണ്‍ദീപ്. കളക്ടട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ വേതന കുടിശ്ശിക ലഭ്യമാകാത്ത സാഹചര്യം, അധിക സമയ ജോലിക്ക് വേതനം നല്‍കാത്ത സംഭവങ്ങള്‍ തുടങ്ങി നിരവധി പരാതികളാണ് യുവജന കമ്മീഷന് മുമ്പാകെ വരുന്നത്. വിദേശത്ത് തൊഴില്‍ വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പിനിരയാകുന്ന കേസുകളും ഏറിവരികയാണ്. സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളി വിരുദ്ധ നടപടികള്‍, കോളേജിലെയും ഹോസ്റ്റലിന്റെയും ശോചനീയാവസ്ഥ പരിഹരിക്കുന്നത് സംബന്ധിച്ചുള്ള പരാതികള്‍ തുടങ്ങി വീട് അറ്റകുറ്റപ്പണികള്‍ നടത്തിയതിന്റെ തുക ലഭിക്കാത്ത പരാതികള്‍ വരെ കമ്മീഷന് മുമ്പില്‍ പരിഗണനയ്ക്ക് വരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാപനങ്ങളില്‍ നിന്ന് പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ മറ്റു ജോലികള്‍ തരപ്പെടാതെ പോകുന്നവര്‍ ഏറെയുണ്ട്. ഇതിന് പരിഹാരം കാണണമെന്ന്് ആവശ്യപ്പെട്ടും വിവിധ ജില്ലകളില്‍ നിന്നും യുവജന കമ്മീഷന് പരാതികള്‍ ലഭിക്കാറുണ്ട്. സാമൂഹ്യമാധ്യമങ്ങള്‍ വ്യാപകമാവുന്നതിനനുസരിച്ച് അതുവഴിയുള്ള കുറ്റകൃത്യങ്ങളും സൈബര്‍ തട്ടിപ്പിന് ഇരയാകുന്ന യുവജനങ്ങളുടെ എണ്ണവും ഏറിവരുകയാണ്. പി.എസ്.സി യുമായി ബന്ധപ്പെട്ട പരാതികളിലും യുവജനങ്ങള്‍ നീതി തേടി കമ്മീഷന് മുന്നിലെത്തുന്നു. പരാതിയുടെ ഗൗരവം അനുസരിച്ച് ശക്തമായ നടപടികള്‍ക്ക് കമ്മീഷന്‍ ശുപാര്‍ശചെയ്യുന്നുണ്ടെന്നും പി.പി.രണ്‍ദീപ് പറഞ്ഞു.
സംസ്ഥാന യുവജന കമ്മീഷന്‍ കണ്ണൂര്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ജില്ലാ അദാലത്തില്‍ 17 പരാതികള്‍ പരിഗണിച്ചു. 8 പരാതികള്‍ പരിഹരിച്ചു. 9 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. പുതിയ 3 പരാതികള്‍ ലഭിച്ചു. അദാലത്തില്‍ യുവജന കമ്മീഷന്‍ അഡ്മിനിട്രേറ്റീവ് ഓഫീസര്‍ എ ഷഹന്‍ഷാ, ലീഗല്‍ അഡൈ്വസര്‍ അഡ്വ. പി കൃഷ്ണപ്രസാദ്, അസിസ്റ്റന്റ് പി അഭിഷേക് എന്നിവരും പങ്കെടുത്തു.
കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും കേരളത്തിലുണ്ടാക്കുന്ന മഴക്കെടുതിയും പ്രളയവും ശാസ്ത്രീയമായി പ്രതിരോധിക്കാന്‍ ‘കേരള ഫ്‌ളെഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ്’ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഐ.ഐ.ടികളിലെ വിദഗ്ധര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
രാജ്യത്തിനുതന്നെ മാതൃകയാകുന്ന വിധത്തില്‍ അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി മികച്ച പ്രളയ പ്രതിരോധ സംവിധാനം സംബന്ധിച്ച സമഗ്ര രൂപരേഖ ഐ.ഐ.ടി റൂര്‍ക്കി, ഐ.ഐ.ടി പാലക്കാട്, ഐ.ഐ.ഐ.ടി കോട്ടയം എന്നിവിടങ്ങളിലെ വിദഗ്ധര്‍ അടങ്ങിയ സംഘം മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു.
സംസ്ഥാനത്തുണ്ടാകുന്ന തീവ്രമഴ, നഗരങ്ങളിലെ വെള്ളക്കെട്ട്, നദീതീര പ്രളയം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ വിവിധ തരം പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ ശാസ്ത്രീയമായ മുന്നൊരുക്കങ്ങളാണ് വിദഗ്ധ സംഘം നിര്‍ദ്ദേശിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, റിമോട്ട് സെന്‍സിംഗ്, ഹൈഡ്രോഡൈനാമിക് മോഡലിംഗ്, കൃത്യതയാര്‍ന്ന മഴ പ്രവചന സംവിധാനങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തി പ്രളയ സാധ്യതയുള്ള പ്രദേശങ്ങള്‍ നേരത്തെ കണ്ടെത്താനും കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കാനും പദ്ധതി വഴി സാധിക്കും. പുഴകള്‍, തടാകങ്ങള്‍, കായലുകള്‍ എന്നിവയിലെ എക്കലും മണ്ണും നീക്കം ചെയ്യുന്ന നടപടികള്‍ പ്രകൃതിയെയും ജലത്തിന്റെ ഒഴുക്കിനെയും എങ്ങനെ ബാധിക്കുമെന്നത് ശാസ്ത്രീയമായി പഠിച്ചശേഷമെ നടപ്പാക്കാവൂ എന്നും ഐ.ഐ.ടി സംഘം ചൂണ്ടിക്കാട്ടി.
കേരളത്തിലെവിടെയും ശല്യക്കാരായ കാട്ടുപന്നിയെ വെടിവെക്കാം. ചട്ടത്തില്‍ ഭേദഗതി വരുത്തി ഉത്തരവിറക്കി വനം വകുപ്പ്. ശല്യക്കാരായ കാട്ടുപന്നിയെ പിടികൂടാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് കീഴിലെ അംഗീകൃത ഷൂട്ടര്‍മാര്‍ക്ക് നല്‍കുന്ന അനുമതി വിപുലീകരിച്ച് ഉത്തരവ് വനംവകുപ്പ് പുറത്തിറക്കി.
അംഗീകൃത ഷൂട്ടര്‍മാരുടെ പ്രവര്‍ത്തന പരിധി വിപുലീകരിച്ചു കൊണ്ടാണ് ഉത്തരവ്. നിലവില്‍ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലെ പട്ടികയില്‍ ഉള്ള അംഗീകൃത ഷൂട്ടര്‍മാര്‍ക്ക് ആ പരിധിയില്‍ മാത്രമേ കാട്ടുപന്നിയെ വെടിവെക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. അതിനുപകരം സംസ്ഥാനത്തില്‍ എവിടെ വേണമെങ്കിലും അംഗീകൃത ഷൂട്ടര്‍ ആണെങ്കില്‍ കാട്ടുപന്നിയെ വെടിവയ്ക്കാം എന്ന് ഉത്തരവില്‍ പറയുന്നു.
സംസ്ഥാനത്തെ 95 ശതമാനം പഞ്ചായത്തുകളിലും കാട്ടുപന്നികളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് വ്യക്തമാക്കുന്നു. കൃഷിനാശവും മനുഷ്യര്‍ക്കുള്ള ഭീഷണിയും വര്‍ധിച്ചതോടെ കാട്ടുപന്നി നിയന്ത്രണത്തിന് പ്രത്യേക നടപടികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.
വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം, ജനവാസ മേഖലകളില്‍ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥരോ ഉത്തരവ് നല്‍കാം. പഞ്ചായത്ത് പ്രസിഡന്റുമാര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍മാര്‍, കോര്‍പറേഷന്‍ മേയര്‍മാര്‍ എന്നിവരെ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരായും ബന്ധപ്പെട്ട സെക്രട്ടറിമാരെ അധികാരപ്പെട്ട ഉദ്യോഗസ്ഥരായും നിയമിച്ചിട്ടുണ്ട്.
അതേസമയം, നിയമാനുസൃത നടപടിക്രമങ്ങള്‍ പാലിക്കാതെ കാട്ടുപന്നിയെ കൊല്ലുന്നതും മാംസം ഉപയോഗിക്കുന്നതും ഗുരുതര കുറ്റമാണ്. ഇത്തരത്തിലുള്ള കുറ്റങ്ങള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നല്‍കി.
കൊല്ലം കരുനാഗപ്പള്ളിയില്‍ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ ഇടപെട്ട് എക്‌സൈസ് മന്ത്രി. അന്വഷിച്ച് നടപടിയെടുക്കാന്‍ സിഎംഡിക്ക് നിര്‍ദേശം നല്‍കി. ബെവ്കോയുടെ ഇന്റേണല്‍ ഓഡിറ്റ് വിഭാഗം പരാതിയില്‍ അന്വേഷണം നടത്തും. റിപ്പോര്‍ട്ട് ഉടന്‍ കൈമാറണമെന്നാണ് ഓഡിറ്റ് സംഘത്തിന് നല്‍കിയ നിര്‍ദേശം. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കും. മദ്യം വാങ്ങാന്‍ എത്തിയ ആളില്‍ നിന്ന് ജീവനക്കാരന്‍ 50 രൂപ അധികം ആവശ്യപ്പെട്ടതാണ് സംഭവം. അധികമായി വാങ്ങുന്ന ദൃശ്യം സഹിതം മന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇടപെടല്‍.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. നാളെ മുതല്‍ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സെക്രട്ടേറിയറ്റിനും മുന്നില്‍ യുപിഎസ്ടി ഉദ്യോഗാര്‍ഥികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സമവായം. വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീനുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് സമരത്തില്‍നിന്ന് പിന്മാറാനുള്ള ഉദ്യോഗാര്‍ഥികളുടെ തീരുമാനം. പ്രശ്‌നപരിഹാരത്തിനായി 45 ദിവസത്തെ സാവകാശമാണ് സര്‍ക്കാര്‍ തേടിയത്. ഒഴിവില്ലാതെ പിഎസ്സി നോട്ടിഫിക്കേഷന്‍ ഇറക്കുന്നതും ഒഴിവാക്കും.
മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും ഫിഷറീസ് സ്‌കൂളുകളിലും യുപി അധ്യാപക നിയമനം പരിശോധിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. നിലവിലെ റാങ്ക് പട്ടികയുടെ കാലാവധി നീട്ടുന്നത് പരിഗണിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഉറപ്പു നല്‍കിയ തീയതിക്കുള്ളില്‍ തീരുമാനമായില്ലെങ്കില്‍ വീണ്ടും പ്രതിഷേധം തുടങ്ങുമെന്ന് ഉദ്യോഗാര്‍ഥികളും വ്യക്തമാക്കി.
2025 ഒക്ടോബറിലാണ് യുപിഎസ്ടി റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. ലിസ്റ്റ് വന്നതിനു പിന്നാലെ ആദ്യ അധ്യായന വര്‍ഷവും കഴിഞ്ഞു. പക്ഷേ ഒരാള്‍ക്കും ഇതുവരെ നിയമനം ലഭിച്ചിട്ടില്ല. വിദ്യാര്‍ത്ഥികളുടെ എണ്ണം പല സ്‌കൂളുകളിലും അധികമാണ് ഇതുനസരിച്ച് വിദ്യാര്‍ത്ഥി-അധ്യാപക അനുപാതം പുനര്‍ നിശ്ചിയ്ക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം.
സംസ്ഥാനത്തെ വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് സെപ്റ്റംബറില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ സര്‍വേയില്‍ 17,000 പേരുടെ നിര്‍ദേശങ്ങള്‍ ലഭിച്ചു. ഗൂഗിള്‍ ഫോമിലൂടെ ആണ് മോട്ടോര്‍ വാഹന വകുപ്പ് പൊതുജനങ്ങളുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചത്. രണ്ടാഴ്ചക്കകം ഇതിന്റെ പരിശോധന പൂര്‍ത്തിയാവും. കേന്ദ്രം നയം വ്യക്തമാക്കിയതിനാല്‍ കൂടുതല്‍ മോഡിഫിക്കേഷനുകള്‍ അനുവദിക്കാന്‍ സാധ്യതയില്ല.
ജൂണ്‍ മാസം മോട്ടോര്‍ വാഹന വകുപ്പ് പുറത്തുവിട്ട പട്ടികയില്‍ അനുമതിയില്ലാതെ ചെയ്യാവുന്ന 18 മോഡിഫിക്കേഷനുകളും അനുമതിയോടെ ചെയ്യാവുന്ന ആറു മോഡിഫിക്കേഷനുകളും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഇതിലെ ഭൂരിഭാഗം മോഡിഫിക്കേഷനുകളും മുമ്പേ ഉള്ളതാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പൊതുജനാഭിപ്രായം തേടാനായി സര്‍വേ ആരംഭിച്ചത്. ജൂലൈ 28 മുതല്‍ ഓഗസ്റ്റ് ഏഴുവരെയാണ് സര്‍വേ നടന്നത്. സര്‍വേയില്‍ ലഭിച്ച നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി മോട്ടോര്‍ വാഹന വകുപ്പ് റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും.
അതേസമയം വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. കേന്ദ്രം നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരമുള്ള രൂപമാറ്റം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച വര്‍ക്ക് ഷോപ്പുകളിലോ സര്‍വീസ് സ്റ്റേഷനുകളിലോ നടത്താം. രൂപമാറ്റം വരുത്തുന്നതിന് മുമ്പ് ഫോം 22 സി വഴി രജിസ്റ്ററിംഗ് അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. മാറ്റങ്ങള്‍ വരുത്തിയ ശേഷം 14 ദിവസത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കേറ്റില്‍ രേഖപ്പെടുത്തണമെന്നതാണ് വ്യവസ്ഥയെന്നും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി സഭയില്‍ അറിയിച്ചിരുന്നു.