Hivision Channel

Kerala news

പ്രഭാഷണ സദസ്സ്

മണത്തണ: ഇന്ത്യയുടെ സ്വാതന്ത്ര്യം അറിയപ്പെടുന്നവരും അല്ലാത്തവരുമായ അസംഖ്യം മനുഷ്യരുടെ പോരാട്ടത്തിന്റെ ഫലമാണെന്നും സ്വാന്തന്ത്ര്യ ലബ്ധിയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പങ്ക് നിഷേധിക്കാനാവില്ലെന്നും അഡ്വ. പി. സന്തോഷ് കുമാര്‍ എംപി പറഞ്ഞു. സ്വാതന്ത്ര്യ സമരവും കമ്മ്യൂണിസ്റ്റ് കാരും എന്ന വിഷയത്തില്‍ സിപിഐ പേരാവൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രഭാഷണ സദസ്സ് മണത്തണയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റുകാര്‍ സ്വാതന്ത്ര്യ ലബ്ധിക്കായി നിരന്തരവും ഉജ്ജ്വലവുമായ പോരാട്ടമാണ് നടത്തിയത്. ഈ ചരിത്ര വസ്തുത ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമരവും കമ്മ്യൂണിസ്റ്റുകാരും എന്ന വിഷയത്തില്‍ പേരാവൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രഭാഷണ സദസ്സ് മണത്തണയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം സെക്രട്ടറി സി.കെ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ അസി. സെക്രട്ടറി എ. പ്രദീപന്‍, എക്സിക്യൂട്ടിവ് അംഗം അഡ്വ. വി. ഷാജി, യുവകലാസാഹിതി ജില്ലാ സെക്രട്ടറി ഷിജിത്ത് വായന്നൂര്‍, പേരാവൂര്‍ ലോക്കല്‍ സെക്രട്ടറി വി. ഗീത എന്നിവര്‍ പ്രസംഗിച്ചു.

മന്ത്രി വീണ ജോര്‍ജിന് ഡി.വൈ.എഫ്.ഐ പേരാവൂര്‍ ബ്ലോക്ക് കമ്മറ്റി ഭാരവാഹികള്‍ നിവേദനം നല്‍കി

പേരാവൂര്‍: താലൂക്ക് ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ആരോഗ്യ – വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജിന് ഡി.വൈ.എഫ്.ഐ. പേരാവൂര്‍ ബ്ലോക്ക് കമ്മറ്റി ഭാരവാഹികള്‍ നിവേദനം നല്‍കി. ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി കെ രഗിലാഷ്, പ്രസിഡണ്ട് എം.എസ് അമല്‍ എന്നിവര്‍ മന്ത്രിയെ ഓഫീസില്‍ സന്ദര്‍ശിച്ചാണ് നിവേദനം നല്‍കിയത്. പേരാവൂര്‍ താലൂക്ക് ആശുപത്രിയുടെ വികസനത്തിന് പ്രത്യേക പരിഗണനയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് പേരാവൂര്‍ താലൂക്കാശുപത്രിയില്‍ നടപ്പിലാക്കിയിട്ടുളളത്. മുന്‍പില്ലാത്ത വിധത്തില്‍ സ്‌പെഷ്യലൈസ്ഡ് ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ലഭ്യമായിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാഷ്വാലിറ്റി, ആധുനിക സജ്ജീകരണങ്ങളോടെയുള്ള പ്രസവ ചികിത്സ, ഡയാലിസിസ് യൂണിറ്റ്, ദന്തരോഗ വിഭാഗം, സ്പീച്ച് തെറാപ്പി, ഓഡിയോളജി വിഭാഗം തുടങ്ങിയവ ഇടതുപക്ഷ സര്‍ക്കാരിന്റെ ജനപക്ഷ നിലപാടിന് ഉദാഹരണങ്ങളാണ്. വര്‍ക്കിംഗ് അറേഞ്ച്‌മെന്റെിന്റെ ഭാഗമായി താത്കാലികമായി അനസ്‌തേഷ്യ വിഭാഗം ഡോക്ടറെ ലഭ്യമാക്കിയിട്ടുള്ളതായിരുന്നു. അനസ്‌തേഷ്യ ഡോക്ടറുടെ ആഭാവം പരിഹരിക്കാന്‍ അടിയന്തിര ഇടപെടല്‍ നടത്തുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പുതിയ ആശുപത്രി കെട്ടിടത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ ദ്രുതഗതിയിലാക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിക്കെതിരെ നിരന്തരമായി നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ ബോധപൂര്‍വ്വം പടച്ചുവിടുന്നതാണെന്നും, അവ തള്ളിക്കളഞ്ഞ് ആശുപത്രി വികസനത്തിനായി ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിക്കുന്ന ജനകീയ ഇടപെടലിനോടൊപ്പം ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും മന്ത്രി പറഞ്ഞു.

കിടത്തി ചികിത്സ ആരംഭിക്കണം; എസ്.എന്‍.ഡി.പി കാക്കയങ്ങാട് ശാഖ വാര്‍ഷിക പൊതുയോഗം

മുഴക്കുന്ന്: പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സ ആരംഭിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്.എന്‍.ഡി.പി കാക്കയങ്ങാട് ശാഖ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. എസ്.എന്‍.ഡി.പി ഇരിട്ടി യൂണിയന്‍ പ്രസിഡണ്ട് കെ.വി.അജി അധ്യക്ഷനായി. പി.കെ രവീന്ദ്രന്‍, വി.മുരളീധരന്‍, കെ.ഗോപി തുടങ്ങിയവര്‍ സംസാരിച്ചു.

വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കില്ല; മുഖ്യമന്ത്രി

വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കെ.കെ. ശൈലജ ടീച്ചറുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരും പി.ടി.എ പ്രതിനിധികളും വിദ്യാര്‍ത്ഥി പ്രതിനിധികളും പരസ്പരം ആലോചിച്ച് ഉചിതമായ യൂണിഫോം തീരുമാനിച്ച് നടപ്പിലാക്കുകയാണ് വേണ്ടത്. യൂണിഫോമിന്റെ കാര്യത്തില്‍ ഉണ്ടായിരിക്കുന്ന വിവാദം ഒരു ഉദാഹരണമാണ്. ഒരുതരം വേഷവിതാനവും ആരുടെ മേലും അടിച്ചേല്‍പ്പിക്കുന്നത് ഈ സര്‍ക്കാരിന്റെ നയമല്ല. വസ്ത്രധാരണം, ആഹാരം, വിശ്വാസം എന്നിവയുടെ കാര്യത്തില്‍ വ്യക്തികള്‍ക്ക് സാമൂഹ്യകടമകള്‍ക്ക് അനുസൃതമായുള്ള സര്‍വ്വസ്വാതന്ത്ര്യവും ഉണ്ടായിരിക്കുന്നതാണ്. ഒരുതരത്തിലുള്ള തീവ്ര നിലപാടുകളും മേല്‍പ്പറഞ്ഞവയെ ഹനിക്കാന്‍ പാടില്ലായെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. ഓരോ വിദ്യാലയങ്ങളിലും അവരുടെ യൂണിഫോം വിദ്യാലയതലത്തിലാണ് തീരുമാനിക്കുക. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേക നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടില്ല. പുറപ്പെടുവിക്കാന്‍ ഉദ്ദേശിക്കുന്നുമില്ല. പുരോഗമന സ്വഭാവമുള്ള ഒരു വിജ്ഞാന സമൂഹ നിര്‍മ്മിതിയാണ് നമ്മുടെ ലക്ഷ്യം. അതിന് ശാസ്ത്ര അവബോധം അനിവാര്യമാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സ്ത്രീകളുടെ മേലുള്‍പ്പെടെ വസ്ത്രധാരണ രീതി അടിച്ചേല്‍പ്പിക്കാന്‍ ഉണ്ടാകുന്ന ശ്രമങ്ങള്‍ നമ്മുടെ ലക്ഷ്യത്തിന് തടസ്സം നില്‍ക്കുന്ന ഒന്നാണ്. അത്തരം വാദഗതികള്‍ അംഗീകരിച്ചുകൊടുക്കുന്ന നയമല്ല സര്‍ക്കാരിന്റേത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവരുടെ ജാതി-മത-ലിംഗ ഭേദമന്യേ അവര്‍ അര്‍ഹിക്കുന്ന സ്വാതന്ത്ര്യം ഉണ്ടാകണം എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇതിന് സഹായകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാനാണ് നമ്മളേവരും മുന്‍കൈ എടുക്കേണ്ടത്. സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഇതിനുണ്ടായിരിക്കുന്നതാണ്. നമ്മുടെ സമൂഹത്തില്‍ സ്ത്രീ സമൂഹത്തിന് തുല്യതാബോധം എന്ന ലക്ഷ്യത്തോടെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. ഈ ലക്ഷ്യത്തിന് കടകവിരുദ്ധമായി അടുത്തകാലത്ത് കാണുന്ന ചില പ്രവണതകള്‍ തീര്‍ത്തും നിരുത്സാഹപ്പെടുത്തേണ്ടവയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതിശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. മധ്യ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കും. കടലില്‍ മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. കാലവര്‍ഷക്കാറ്റുകള്‍ സജീവമാകുന്നതും ബംഗാള്‍ ഉള്‍കടലില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നതുമാണ് മഴയ്ക്ക് കാരണം.

മുസ്ലീം യൂത്ത് ലീഗ് പേരാവൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിക്ക് സമീപം ധര്‍ണ്ണാ സമരം നടത്തി

പേരാവൂര്‍: ആശുപത്രി നിര്‍മ്മാണം ഉടന്‍ ആരംഭിക്കുക, ആശുപത്രിയില്‍ അടിയന്തിരമായി അനസ്തിസ്റ്റിനെ നിയമിക്കുക, ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നത് പൊതു റോഡില്‍ നിന്നും മാറ്റി ഉചിതമായ മറ്റൊരു സ്ഥലം കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മുസ്ലീം യൂത്ത് ലീഗ് പേരാവൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിക്ക് സമീപം ധര്‍ണ്ണാ സമരം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു.
എം.വൈ.എല്‍ പേരാവൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് സി.പി ഷഫീക്ക് അധ്യക്ഷത വഹിച്ചു. എം.വൈ.എല്‍ പേരാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് സിറാജ് പൂക്കോത്ത്, ഷബീര്‍ കെ.സി, സലാം പാണമ്പ്രോന്‍, കാസിം പേരാവൂര്‍ എന്നിവര്‍ സംസാരിച്ചു.സക്കരിയ ബി കെ, ഗഫൂര്‍ എസ്.കെ, ഫൈസല്‍, ഷമാസ്, ഷംസീര്‍, അജ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി

പേരാവൂര്‍ താലൂക്കാശുപത്രി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്തിലേക്ക് ജനകീയ മാര്‍ച്ച് നടത്തി

പേരാവൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് പേരാവൂര്‍ താലൂക്കാശുപത്രിയിലേക്ക് ആസുപത്രി സംരക്ഷണസമിതിയും ജനകീയസമിതിയും മാര്‍ച്ച് നടത്തി. താലൂക്കാശുപത്രിക്കനുവദിച്ച ഓക്സിജന്‍ പ്ലാന്റ് ഉടന്‍ സ്ഥാപിക്കുക,ആശുപത്രി ഭൂമി ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കുക, ബഹുനില കെട്ടിട നിര്‍മാണം ഉടനാരംഭിക്കുക, അടിയന്തരമായി അനസ്തേഷ്യ ഡോക്ടര്‍മാരെ നിയമിക്കുക, പ്രസവ ചികിത്സ പുനരാരംഭിക്കുക, താലൂക്കാശുപത്രിയെ നശിപ്പിക്കുന്ന എച്ച്.എം.സി അംഗങ്ങളെ കമ്മറ്റിയില്‍ നിന്ന് പുറത്താക്കുക, വികസന വിരോധികളെ ഒറ്റപ്പെടുത്തുക എന്നീ പ്ലക്കാര്‍ഡുകളുമായാണ് ജനകീയ മാര്‍ച്ച് നടത്തിയത്. പേരാവൂര്‍ ടൗണ്‍ ചുറ്റി ബ്ലോക്ക് ഓഫീസിനു മുന്നിലെത്തിയ മാര്‍ച്ച് ഗേറ്റിനു സമീപം പോലീസ് തടഞ്ഞു. പൊതുപ്രവര്‍ത്തകനായ ബേബി കുര്യന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കെ.സതീശന്‍, തെയ്യമ്പാടി രാജു, വി.സുനില്‍ കുമാര്‍, ആനന്ദന്‍, ചക്ക്യത്ത് കൃഷ്ണന്‍, പി.പി.അനില്‍ കുമാര്‍, അശോകന്‍ മട്ടാങ്കോട്ട്, കെ.അജിത്ത്കുമാര്‍, സുനീര്‍ കാഞ്ഞിരപ്പുഴ, ഹരി, വിജേഷ്, ചക്ക്യത്ത് അനില്‍ കുമാര്‍, എം വത്സന്‍ ഞണ്ടാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആശുപത്രി മാനേജിംഗ് കമ്മറ്റിയിലെ ചിലര്‍ ചേര്‍ന്ന് ആശുപത്രി വികസനം അട്ടിമറിക്കുന്നതിനെതിരെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും രംഗത്ത് വരാതിരിക്കുന്ന സാഹചര്യത്തിലാണ് നാട്ടുകാര്‍ സംഘടിച്ച് ബ്ലോക്ക് പഞ്ചായത്തിലേക്ക് ജനകീയ മാര്‍ച്ച് നടത്തിയത്.

സ്വര്‍ണ വില ഉയര്‍ന്നു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു. കഴിഞ്ഞ പത്ത് ദിവസമായി കുത്തനെ ഇടിഞ്ഞുകൊണ്ടിരുന്ന സ്വര്‍ണ വിലയാണ് ഇന്ന് ഉയര്‍ന്നത്. പത്ത് ദിവസംകൊണ്ട് 920 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ വര്‍ദ്ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37800 രൂപയാണ്.

കുട്ടികളെ ഇടകലര്‍ത്തി ഇരുത്തല്‍; നിര്‍ദ്ദേശം തിരുത്തി വിദ്യാഭ്യാസ വകുപ്പ്

പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ മാറ്റംവരുത്തി വിദ്യാഭ്യാസ വകുപ്പ്. ക്ലാസുകളില്‍ ലിംഗവ്യത്യാസമില്ലാതെ ഇരിപ്പിടങ്ങള്‍ ഒരുക്കേണ്ടതല്ലേ എന്ന ചോദ്യമാണ് തിരുത്തിയത്. ഇരിപ്പിടം എന്ന വാക്കിനുപകരം സ്‌കൂള്‍ അന്തരീക്ഷം എന്നാക്കിമാറ്റി. ആണ്‍-പെണ്‍കുട്ടികളെ ഒരുമിച്ച് ഇരുത്തണമെന്ന നിര്‍ദ്ദേശനത്തിനെതിരെ വിമര്‍ശനം ഉയരുന്നതിന്റെ സാഹചര്യത്തിലാണ് വിദ്യാഭാസ വകുപ്പ് നിര്‍ദ്ദേശം തിരുത്തിയത്.

രാജ്യത്ത് ടോള്‍ പ്ലാസകള്‍ നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

ടോള്‍ പ്ലാസകളും ഫാസ്റ്റ് ട്രാക്കും നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നമ്പര്‍ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള പിരിവിലേക്കാണ് രാജ്യം മാറുന്നത്. നിശ്ചിത ഇടങ്ങളില്‍ സ്ഥാപിക്കുന്ന ക്യാമറകള്‍ ആകും നമ്പര്‍ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള ടോള്‍ പിരിവ് സാധ്യമാക്കുക. ടോള്‍ പിരിവുമായി ബന്ധപ്പെട്ട ദൂരപരിധി പ്രശ്‌നങ്ങളും പുതിയ സംവിധാനത്തില്‍ പരിഹരിക്കപ്പെടും. പുതിയ ടോള്‍ പിരിവ് സമ്പ്രദായത്തിനായി നിയമഭേദഗതി അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. രണ്ട് ഉപാധികളാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. ടോള്‍ പ്ലാസയ്‌ക്കൊപ്പം ഫാസ്റ്റ് ട്രാക്കും പുതിയ ഭേദഗതി വരുന്നതോടെ ഇല്ലാതാകും. അടുത്ത ഒരു വര്‍ഷത്തില്‍ തന്നെ ഇതിനായുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനം.