Hivision Channel

latest news

തദ്ദേശ തിരഞ്ഞെടുപ്പ്: എ ഐ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ചുള്ള പ്രചാരണങ്ങൾക്ക് കർശന നിരീക്ഷണം ഏർപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. ആധുനിക സാങ്കേതിക വിദ്യകളിലൂടെ വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിർമ്മിക്കുന്നതും അവ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഉപയോഗിക്കുന്നതിനുമെതിരെ ശക്തമായ നടപടികളുണ്ടാവും. പ്രചാരണത്തിന്റെ വിശ്വാസ്യതയും മത്സരത്തിലെ തുല്യതയും ഉറപ്പാക്കുന്നതിന് സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും പ്രചാരണം നടത്തുന്നവരും ഇക്കാര്യം കൃത്യമായി ശ്രദ്ധിക്കണമെന്നും കമ്മീഷണർ പറഞ്ഞു.

തിരഞ്ഞെടുപ്പ് കാലത്ത് സാങ്കേതികവിദ്യകൾ ദുരുപയോഗം ചെയ്യപ്പെടുന്നതിനുള്ള സാധ്യത കൂടുതലാണ്. പ്രചാരണത്തിന് ഉപയോഗിക്കുന്ന ഡീപ് ഫേക്ക്, സിന്തറ്റിക് കണ്ടന്റ് എന്നിവ പൊതുജനാഭിപ്രായത്തെ തെറ്റിദ്ധരിപ്പിക്കാനും തിരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കാനും സാധ്യതയുള്ളതായി കമ്മീഷൻ വിലയിരുത്തി. ഇത് സംബന്ധിച്ച് വ്യക്തമായ മാർഗനിർദ്ദേശങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. സാങ്കേതികവിദ്യയുടെ ദുരുപയോഗമില്ലാതെ തിരഞ്ഞെടുപ്പ് നടത്തുന്നത് നീതിപൂർവ്വമാക്കാൻ എല്ലാവരുടെയും സഹകരിക്കണമെന്നും കമ്മീഷണർ ആവശ്യപ്പെട്ടു.

ഐ ടി ആക്റ്റ് 2000, ഐടി (ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ് ) റൂൾസ് 2021, ഭാരതീയ ന്യായ സംഹിത 2023, മാതൃകാ പെരുമാറ്റചട്ടം എന്നിവയിലുള്ള എല്ലാ വ്യവസ്ഥകളും ഇത്തരം ഉള്ളടക്കങ്ങളുടെ നിർമ്മാണത്തിലും പ്രചാരണത്തിലും കൃത്യമായി പാലിക്കണം. ഡീപ് ഫേക്ക് വീഡിയോ, ഓഡിയോ, തെറ്റായ വിവരങ്ങൾ, സ്ത്രീകളെ അപമാനിക്കുന്ന ഉള്ളടക്കം, കുട്ടികളെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്, മൃഗങ്ങളോടുള്ള ഹിംസ പ്രചരിപ്പിക്കുന്നത് എന്നിവ പൂർണ്ണമായും വിലക്കുന്നു.

പ്രചാരണത്തിനായി ഉപയോഗിക്കുന്ന എ.ഐ., അല്ലെങ്കിൽ ഡിജിറ്റലായി മാറ്റം വരുത്തിയ എല്ലാ ഉള്ളടക്കങ്ങളിലും ‘AI Generated’/ ‘Digitally Enhanced’/ ‘Synthetic Content’ എന്നീ വ്യക്തമായ ലേബലുകൾ ഉൾക്കൊള്ളണം. വീഡിയോയിൽ സ്‌ക്രീനിന്  മുകളിലായി, ചിത്രങ്ങളിൽ കുറഞ്ഞത് 10 ശതമാനം ഡിസ്‌പ്ലേ ഭാഗത്തും, ഓഡിയോയിൽ ആദ്യ 10 ശതമാനം സമയദൈർഘ്യത്തിലും ലേബൽ വ്യക്തമായി ഉണ്ടാകണം. ഉള്ളടക്കം സൃഷ്ടിച്ച വ്യക്തിയുടെ/സ്ഥാപനത്തിന്റെ പേര് മെറ്റാഡാറ്റയിലും വിവരണത്തിലും വെളിപ്പെടുത്തണം.

ഒരാളുടെ രൂപം, ശബ്ദം, സ്വത്വം തുടങ്ങിയവ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ മാറ്റിയും അനുമതിയില്ലാതെയും പ്രചരിപ്പിക്കുന്നതും പൂർണമായും നിരോധിച്ചു. പാർട്ടികളുടെ ഔദ്യോഗിക സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ ഇത്തരം ഉള്ളടക്കം കണ്ടെത്തുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്താൽ മൂന്നു മണിക്കൂറിനുള്ളിൽ അത് നീക്കം ചെയ്യണം. കൂടാതെ അവയുടെ സൃഷ്ടിക്ക് ഉത്തരവാദികളായവർക്ക് മുന്നറിയിപ്പ് നൽകണം, വ്യാജ അക്കൗണ്ടുകളും നിയമവിരുദ്ധ വിവരങ്ങളും അതത് പ്ലാറ്റ്‌ഫോമുകൾക്ക് റിപ്പോർട്ട് ചെയ്യണം. എ.ഐ. ഉപയോഗിച്ച് നിർമ്മിച്ച എല്ലാ പ്രചാരണ സാമഗ്രികളും സൃഷ്ടിക്കപ്പെട്ട തീയതി, നിർമ്മാതാവിന്റെ വിവരങ്ങൾ എന്നിവ ആഭ്യന്തര രേഖകളായി രാഷ്ട്രീയ പാർട്ടികൾ സൂക്ഷിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 2.86 കോടി വോട്ടേഴ്‌സ് ആണ് ഉള്ളത്. 1.51 സ്ത്രീ വോട്ടേഴ്‌സും 1.35 കോടി പുരുഷ വോട്ടേഴ്‌സ്. 289 ട്രാന്‍സ്‌ജെന്റേഴ്‌സ് വോട്ടേഴ്‌സും സംസ്ഥാനത്തുണ്ട്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേക്ക് സജീവമാവുകയാണ്. പത്രിക നവംബര്‍ 21 വരെ സമര്‍പ്പിക്കാം. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 22ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 24.

2020 ലെ തിരഞ്ഞെടുപ്പില്‍ ആകെ 1,16,969 പേരാണ് നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നത്. എന്നാല്‍ 74,835 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. രണ്ട് ഘട്ടമായാണ് സംസ്ഥാത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ ഡിസംബര്‍ ഒന്‍പതിനും തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഡിസംബര്‍ 11-നുമാണ് തിരഞ്ഞെടുപ്പ്. 13-നാണ് വോട്ടെണ്ണല്‍.

തദ്ദേശ തിരഞ്ഞെടുപ്പ്; ആര്‍ കീര്‍ത്തി കണ്ണൂര്‍ ജില്ലയിലെ പൊതു നിരീക്ഷക

തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയിലെ പൊതുനിരീക്ഷകയായി ഐഎഫ്എസ് ഉദ്യോഗസ്ഥയായ ആര്‍ കീര്‍ത്തിയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചു. തിരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കുന്നതിനായി ജില്ലയിലെ ചെലവ് നിരീക്ഷകരേയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചു. ഡെപ്യൂട്ടി സെക്രട്ടറി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥരെയാണ് ചെലവ് നിരീക്ഷകരായി നിയമിച്ചിട്ടുള്ളത്. നവംബര്‍ 25 മുതല്‍ അതത് ജില്ലയിലെ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയാണ് ചെലവ് നിരീക്ഷകരുടെ ഡ്യൂട്ടി.
ചെലവ് നിരീക്ഷകര്‍:
ഹരികുമാര്‍ ജി: പയ്യന്നൂര്‍ ബ്ലോക്ക്, കല്ല്യാശ്ശേരി ബ്ലോക്ക്, പയ്യന്നൂര്‍ നഗരസഭ.
സുനില്‍ ദാസ് എസ്: തളിപ്പറമ്പ് ബ്ലോക്ക്, ആന്തൂര്‍ നഗരസഭ, തളിപ്പറമ്പ് നഗരസഭ, ശ്രീകണ്ഠാപുരം നഗരസഭ.
ജോണ്‍ മനോഹര്‍ എ: ഇരിക്കൂര്‍ ബ്ലോക്ക്, ഇരിട്ടി ബ്ലോക്ക്, ഇരിട്ടി നഗരസഭ.
ചന്ദ്രന്‍ വി: പേരാവൂര്‍ ബ്ലോക്ക്, കൂത്തുപറമ്പ് ബ്ലോക്ക്, കൂത്തുപറമ്പ് നഗരസഭ.
എ ഷിബു: പാനൂര്‍ നഗരസഭ, തലശ്ശേരി നഗരസഭ, പാനൂര്‍ ബ്ലോക്ക്, തലശ്ശേരി ബ്ലോക്ക്.
വൈ അഹമ്മദ് കബീര്‍: എടക്കാട്‌ േബ്ലാക്ക്, കണ്ണൂര്‍ ബ്ലോക്ക്.
എന്‍ ശ്രീകുമാര്‍: കണ്ണൂര്‍ കോര്‍പറേഷന്‍.
നിരീക്ഷകരുടെ വിവരങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റായ www.sec.kerala.gov.in ലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മണ്ഡല- മകരവിളക്ക് തീര്‍ഥാടനം; ശബരിമല നട തുറന്നു

മണ്ഡല- മകരവിളക്ക് തീര്‍ഥാടനകാലത്തിനു തുടക്കം കുറിച്ച് ക്ഷേത്രനട ഇന്ന് വൈകിട്ട് 5 ന് തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ നിലവിലെ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നട തുറന്നു ദീപം തെളിയിച്ചു. ആഴി തെളിച്ചശേഷം തീര്‍ഥാടകരെ പടികയറി ദര്‍ശനത്തിന് അനുവദിക്കും. നാളെ (17ന്) വൃശ്ചികപ്പുലരിയില്‍ പൂജകള്‍ തുടങ്ങും.

വൃശ്ചികമാസം ഒന്നുമുതല്‍ (നവംബര്‍ 17-തിങ്കളാഴ്ച) രാവിലെ മൂന്ന് മണി മുതല്‍ ഉച്ചക്ക് ഒരു മണിവരെയും ഉച്ചക്കഴിഞ്ഞ് മൂന്ന് മണിമുതല്‍ രാത്രി 11 മണിക്കുള്ള ഹരിവരാസനം വരെയും തിരുനട തുറന്നിരിക്കും.

ഡിസംബര്‍ 26 ന് തങ്കഅങ്കി ചാര്‍ത്തി ദീപാരാധന. ഡിസംബര്‍ 27ന് മണ്ഡലപൂജയ്ക്കു ശേഷം നടയടയ്ക്കും. ഡിസംബര്‍ 30ന് വൈകിട്ട് 5ന് മകരവിളക്കിനായി നട തുറക്കും. ജനുവരി 14 നാണ് മകരവിളക്ക്. ജനുവരി 20നു മണ്ഡലക്കാലത്തിന് ശേഷം തിരുനടയടയ്ക്കും.

ഓണ്‍ലൈന്‍ ആയി 70,000 പേര്‍ക്കും തത്സമയ ബുക്കിങ് വഴി 20,000 പേര്‍ക്കും ദര്‍ശനം സാദ്ധ്യമാകും. ഓണ്‍ലൈന്‍ ദര്‍ശനം ബുക്കുചെയ്ത് ക്യാന്‍സല്‍ ചെയ്യുമ്പോള്‍ ആ ക്വാട്ട കൂടി തത്സമയ ബുക്കിങ്ങിലേക്ക് മാറും.

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപെട്ടതോടെ കേരളത്തിലും മഴ ശക്തമാകുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കക്ക് സമീപത്തായാണ് ഇന്നലെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. അതിനിടെ കേരളത്തില്‍ ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് (16/11/2025) മുതല്‍ 20/11/2025 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ അടുത്ത 5 ദിവസങ്ങളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് (16/11/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കണ്ണൂരില്‍ ബിഎല്‍ഒ ജീവനൊടുക്കി

കണ്ണൂര്‍ ഏറ്റുകുടുക്കയില്‍ ബൂത്ത് ലെവല്‍ ഓഫിസര്‍ (ബിഎല്‍ഒ) ജീവനൊടുക്കിയ സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ജില്ലാ കളക്ടറോടാണ് റിപ്പോര്‍ട്ട് തേടിയത്.പയ്യന്നൂര്‍ മണ്ഡലം 18-ാം ബൂത്ത് ബിഎല്‍ഒ അനീഷ് ജോര്‍ജ് (44) ആണ് ജീവനൊടുക്കിയത്. ജോലി സമ്മര്‍ദ്ദമെന്ന് കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. കഴിഞ്ഞ കുറെയധികം ദിവസങ്ങളായി എസ്ഐആര്‍ ഫോമുമായി ബന്ധപ്പെട്ട ജോലി സമ്മര്‍ദം ഇയാള്‍ വീട്ടുകാരുമായി പങ്കുവെച്ചിരുന്നു.

ശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് നാളെ ശാസ്ത്രീയ പരിശോധന നടക്കും

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സന്നിധാനത്ത് ശാസ്ത്രീയ പരിശോധന നടത്തും. ഇതിനായി എസ് പി ശശിധരനും എസ് ഐ ടി സംഘവും പൊലീസും പമ്പയില്‍ എത്തി. സന്നിധാനത്തെ ശ്രീകോവിലിലെ ദ്വാരപാലക പാളിയുടെയും കട്ടിളപ്പാളിയുടെയും ശാസ്ത്രീയ പരിശോധന നടത്തണമെന്ന് എസ്‌ഐടിയോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സാമ്പിള്‍ ശേഖരിച്ച് ശാസ്ത്രീയ പരിശോധന നടത്താന്‍ സംഘം തീരുമാനിച്ചത്. നാളെ ഉഷപൂജയ്ക്ക് ശേഷമായിരിക്കും ശാസ്ത്രീയ പരിശോധന നടത്തുക. പമ്പയില്‍ എത്തിയ എസ്‌ഐടി സംഘം ഇന്ന് വൈകീട്ടോടുകൂടി സന്നിധാനത്തേയ്ക്ക് പോകും.

ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഏറ്റവും നിര്‍ണായകമാണ് ശാത്രീയ പരിശോധന. സന്നിധാനത്ത് നിന്ന് സ്വര്‍ണ്ണപ്പാളി കടത്തിയോ ഇതില്‍ തിരിമറി നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ക്ക് ശാസ്ത്രീയ പരിശോധന നിര്‍ണായകമാണ്. ഇതില്‍ നിന്നും ലഭിക്കുന്ന ഫലമാണ് കേസിനെ മുന്നോട് നയിക്കുക.

അനശ്വര നടന്‍ ജയന്റെ ഓര്‍മകള്‍ക്ക് 45 വയസ്

മലയാള സിനിമയിലെ ആദ്യ ആക്ഷന്‍ ഹീറോ ജയന്‍ വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് 45 വര്‍ഷം. ഡയലോഗിലും രൂപത്തിലും വേഷത്തിലും ആക്ഷനിലും വേറിട്ടു നിന്ന താരം നാലു പതിറ്റാണ്ടുകള്‍ക്കുശേഷവും മലയാളിയുടെ മങ്ങാത്ത ഓര്‍മയാണ്. നെഞ്ചുവിരിച്ചുള്ള നടത്തം, ബെല്‍ബോട്ടം പാന്റ്‌സ്, സണ്‍ഗ്ലാസ്സ്, മാസ്സ് ഡയലോഗുകള്‍, വേറിട്ട അംഗചലനങ്ങള്‍ ഇവയെല്ലാം പറഞ്ഞാല്‍ തന്നെ മലയാളികളുടെ മനസില്‍ തെളിയുന്നത് ജയന്റെ ചിത്രമായിരിക്കും. മലയാള സിനിമയില്‍ ഒരു പുതുയുഗപ്പിറവിയായിരുന്നു സാഹസികതയുടെയും ആക്ഷന്റെയും പര്യായമായി മാറിയ ജയന്‍.

കൊല്ലത്തെ തേവള്ളിയില്‍ മാധവന്‍ പിള്ളയുടേയും ഭാരതിയമ്മയുടേയും മകനായി ജനിച്ച കൃഷ്ണന്‍ നായരാണ് പില്‍ക്കാലത്ത് ജയന്‍ എന്ന പേരില്‍ സിനിമയിലെത്തിയത്. പതിനഞ്ചു വര്‍ഷത്തോളം നാവികസേനയില്‍ തൊഴിലെടുത്തശേഷമായിരുന്നു സിനിമയിലേക്കുള്ള ജയന്റെ വരവ്.

1974ല്‍ ശാപമോക്ഷത്തിലൂടെയാണ് ജയന്റെ സിനിമയിലെ അരങ്ങേറ്റം. തുടര്‍ന്ന് വില്ലന്‍ വേഷങ്ങളിലേക്കും ഉപനായകവേഷങ്ങളിലേക്കും നായകവേഷങ്ങളിലേക്കും വളര്‍ന്നു. ശരപഞ്ജരം, അങ്ങാടി, കരിമ്പന, മൂര്‍ഖന്‍, മാമാങ്കം, ചാകര, ഇടിമുഴക്കം തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. സംഘട്ടനരംഗങ്ങളില്‍ ഡ്യൂപ്പുകളെ ഉപയോഗിക്കാതെയായിരുന്നു ജയന്റെ പ്രകടനം.

സാഹസികതയോടുള്ള അതിരുകടന്ന പ്രണയമാണ് ജയന്റെ ജീവിതത്തിന് തിരശ്ശീല വീഴ്ത്തിയത്. 1980 നവംബര്‍ 16-ന് കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ട് നാല്‍പത്തിയൊന്നാം വയസ്സിലാണ് ജയന്റെ മരണം. എട്ടുവര്‍ഷങ്ങള്‍ മാത്രം നീണ്ട കരിയറില്‍ നൂറ്റിയമ്പതിലേറെ ചിത്രങ്ങളില്‍ വേഷമിട്ടു ജയന്‍. വിടവാങ്ങി 45 വര്‍ഷം പിന്നിടുമ്പോഴും സാഹസികതയുടെ പ്രതീകമായി ജയന്‍ ഇന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്നു.

കണ്ണൂരില്‍ യുവാവ് വെടിയേറ്റ് മരിച്ചു

കണ്ണൂര്‍ പെരിങ്ങോം വെള്ളോറയില്‍ യുവാവ് വെടിയേറ്റ് മരിച്ചു. എടക്കോം സ്വദേശി സിജോയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചയാണ് 5 മണിയോടെയാണ് സംഭവം. നായാട്ടിനിടെ അബദ്ധത്തില്‍ വെടികൊണ്ടതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. റബ്ബര്‍ തോട്ടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

ശബരിമല നട ഇന്ന് തുറക്കും

ശബരിമല രണ്ടു മാസത്തിലേറെ നീളുന്ന മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലത്തിനു തുടക്കം കുറിച്ച് ശബരിമല അയ്യപ്പക്ഷേത്രനട ഇന്ന് വൈകിട്ട് 5നു തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ നിലവിലെ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പുതിരി നട തുറന്നു വിളക്ക് തെളിക്കും.
പതിനെട്ടാംപടി ഇറങ്ങി ആഴി തെളിച്ചശേഷം തീര്‍ഥാടകരെ പടികയറി ദര്‍ശനത്തിന് അനുവദിക്കും. 17ന് വൃശ്ചികപ്പുലരിയില്‍ പൂജകള്‍ തുടങ്ങും.
ഡിസംബര്‍ 26ന് തങ്കഅങ്കി ചാര്‍ത്തി ദീപാരാധന. 27ന് മണ്ഡലപൂ ജയ്ക്കു ശേഷം നടയടയ്ക്കും. ഡിസംബര്‍ 30ന് വൈകിട്ട് 5ന് മകരവിളക്കിനായി നട തുറക്കും. ജനുവരി 14ന് മകരവിളക്ക്. 20നു നടഅടയ്ക്കും.

തദ്ദേശ തിരഞ്ഞെടുപ്പ്: വിതരണ സ്വീകരണ കേന്ദ്രങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനായി പോളിംഗ് സ്റ്റേഷനുകളിലേക്കുള്ള സാധന സാമഗ്രികളുടെ വിതരണത്തിനും വോട്ടെടുപ്പിന് ശേഷമുള്ള അവയുടെ ശേഖരണത്തിനും സ്ട്രോങ്ങ് റൂമുകളും കൗണ്ടിംഗ് സെന്ററുകളും സ്ഥാപിക്കുന്നതിനും ആവശ്യമായ വിതരണ സ്വീകരണ കേന്ദ്രങ്ങളുടെ പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു.വിതരണ സ്വീകരണ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ:ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ എരുവേശ്ശി, പയ്യാവൂർ, ഉളിക്കൽ, പടിയൂർ, ഇരിക്കൂർ, മലപ്പട്ടം, കുറ്റിയാട്ടൂർ, മയ്യിൽ ഗ്രാമപഞ്ചായത്തുകൾ: പട്ടാനൂർ കെ.പി.സി ഹയർ സെക്കൻഡറി സ്‌കൂൾ നായാട്ടുപാറ. പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കണിച്ചാർ, കേളകം, കൊട്ടിയൂർ, കോളയാട്, പേരാവൂർ, മാലൂർ, മുഴക്കുന്ന് ഗ്രാമപഞ്ചായത്തുകൾ: സെന്റ് ജോസഫ് യു.പി സ്‌കൂൾ തൊണ്ടിയിൽ, പേരാവൂർ. എടക്കാട് ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ചെമ്പിലോട്, കടമ്പൂർ, പെരളശ്ശേരി, മുണ്ടേരി, കൊളച്ചേരി ഗ്രാമപഞ്ചായത്തുകൾ: എളയാവൂർ സി എച്ച് എം ഹയർസെക്കൻഡറി സ്‌കൂൾ. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ആലക്കോട്, ഉദയഗിരി, നടുവിൽ, ചപ്പാരപ്പടവ്, ചെങ്ങളായി, കുറുമാത്തൂർ, പട്ടുവം, പരിയാരം, കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തുകൾ: തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കൻഡറി സ്‌കൂൾ. കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ അഴീക്കോട്, ചിറക്കൽ, പാപ്പിനിശ്ശേരി, വളപട്ടണം ഗ്രാമപഞ്ചായത്തുകൾ: കണ്ണൂർ പള്ളിക്കുന്ന് കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വിമൻസ് കോളേജ്. തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ അഞ്ചരക്കണ്ടി, ധർമ്മടം, എരഞ്ഞോളി, മുഴപ്പിലങ്ങാട്, ന്യൂ മാഹി, പിണറായി, വേങ്ങാട് ഗ്രാമപഞ്ചായത്തുകൾ: തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ്. പാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പന്ന്യന്നൂർ, ചൊക്ലി, കതിരൂർ, മൊകേരി ഗ്രാമപഞ്ചായത്തുകൾ: മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ചെറുപുഴ, പെരിങ്ങോം-വയക്കര, രാമന്തളി, കാങ്കോൽ-ആലപ്പടമ്പ്, കുഞ്ഞിമംഗലം, എരമം-കുറ്റൂർ, കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്തുകൾ: പയ്യന്നൂർ കോളേജ്, എടാട്ട്. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്, കുന്നോത്ത്പറമ്പ്, തൃപ്പങ്ങോട്ടൂർ, പാട്യം, കോട്ടയം ഗ്രാമപഞ്ചായത്തുകൾ: കൂത്തുപറമ്പ് നിർമലഗിരി കോളേജ്. ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ആറളം, പായം, അയ്യങ്കുന്ന്, കൂടാളി, കീഴല്ലൂർ, തില്ലങ്കേരി ഗ്രാമപഞ്ചായത്തുകൾ: മട്ടന്നൂർ ഹയർ സെക്കൻഡറി സ്‌കൂൾ.കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ചെറുതാഴം, മാടായി, ഏഴോം, ചെറുകുന്ന്, മാട്ടൂൽ, കണ്ണപുരം, കല്ല്യാശ്ശേരി, നാറാത്ത് ഗ്രാമപഞ്ചായത്തുകൾ: എരിപുരം മാടായി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ്.ശ്രീകണ്ഠപുരം നഗരസഭയുടെ ഒന്ന് മുതൽ 31 വരെ വാർഡുകൾ: ശ്രീകണ്ഠപുരം ഹയർ സെക്കൻഡറി സ്‌കൂൾ (എച്ച് എസ് എസ് ബ്ലോക്ക്), തലശ്ശേരി നഗരസഭയുടെ ഒന്ന് മുതൽ 53 വരെ വാർഡുകൾ: സാന്റ് ജോസ് മെട്രോപൊളിറ്റൻ സ്‌കൂൾ, തളിപ്പറമ്പ് നഗരസഭയുടെ ഒന്നു മുതൽ 35 വരെ വാർഡുകൾ: തളിപ്പറമ്പ് സർ സയ്യിദ് കോളേജ്, കണ്ണൂർ കോർപ്പറേഷന്റെ ഒന്നു മുതൽ 28 വരെയും 29 മുതൽ 56 വരെയും വാർഡുകൾ: ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ (സ്പോർട്സ് സ്‌കൂൾ), പയ്യന്നൂർ നഗരസഭയുടെ ഒന്ന് മുതൽ 23 വരെയും 24 മുതൽ 46 വരെയും വാർഡുകൾ: പയ്യന്നൂർ എ കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ. വെക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ (ഹയർസെക്കൻഡറി ബ്ലോക്ക്). ആന്തൂർ നഗരസഭയുടെ ഒന്നു മുതൽ 29 വരെ വാർഡുകൾ: കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ,് മാങ്ങാട്ടുപറമ്പ്. കൂത്തുപറമ്പ് നഗരസഭയുടെ ഒന്നു മുതൽ 29 വരെ വാർഡുകൾ: കൂത്തുപറമ്പ് നിർമ്മലഗിരി റാണിജയ് ഹയർ സെക്കൻഡറി സ്‌കൂൾ. പാനൂർ നഗരസഭയുടെ ഒന്നു മുതൽ 21 വരെയും 22 മുതൽ 41 വരെയും വാർഡുകൾ: പാനൂർ കെ കെ വി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ. ഇരിട്ടി നഗരസഭയുടെ ഒന്നു മുതൽ 34 വരെ വാർഡുകൾ: ചാവശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ (എച്ച് എസ് എസ് വിഭാഗം). ബന്ധപ്പെട്ട വിതരണ സ്വീകരണ കേന്ദ്രങ്ങളിൽ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമായ സ്ട്രോങ്ങ് റൂമുകളും കൗണ്ടിംഗ് സെന്ററുകളും സമയബന്ധിതമായി സജ്ജമാക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകി.