Hivision Channel

latest news

നവംബര്‍ ഒന്നിന് കേരളത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കും;മുഖ്യമന്ത്രി

2025 നവംബര്‍ ഒന്നിന് കേരളത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ധര്‍മ്മടം നിയോജകമണ്ഡലത്തെ സംസ്ഥാനത്തെ ആദ്യ അതിദാരിദ്ര്യമുക്ത മണ്ഡലമായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തെ അതിദാരിദ്ര്യമുക്തമാക്കും എന്നത് മൂന്നുവര്‍ഷം മുമ്പ് സര്‍ക്കാര്‍ കണക്കാക്കിയതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചുമതലകള്‍ ഏറിയകൂറും നിര്‍വഹിച്ചത് തദ്ദേശ സ്വയംഭരണ വകുപ്പാണ്. എന്നാല്‍ മറ്റെല്ലാ വകുപ്പുകളുടെയും സഹകരണവും ഇതിന് ആവശ്യമാണ്. ഇതിന്റെ ഭാഗമായുള്ള യോജിച്ച കൂട്ടായ ഇടപെടലുകളാണ് കേരളത്തില്‍ നടന്നത്.
ഒരു ശതമാനത്തില്‍ താഴെയായിരുന്നു കേരളത്തിലെ അതി ദരിദ്രരുടെ കണക്ക്. ഇത് ഗൗരവമായി എടുത്ത് അവരെയെല്ലാം അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കുക എന്നുള്ളതാണ് സര്‍ക്കാര്‍ എടുത്ത നിലപാട്. പദ്ധതി ഒന്നാം വര്‍ഷത്തില്‍ എത്തിയപ്പോള്‍ തന്നെ നല്ല മാറ്റം ദൃശ്യമായിരുന്നു. കേരളത്തില്‍ അതിദരിദ്രര്‍ 64,002 എന്ന് കണ്ടെത്തി അവരെ കുടുംബമായി എടുത്തുകൊണ്ടുതന്നെ അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കുന്നതിനുള്ള മൈക്രോ പ്ലാന്‍ തയ്യാറാക്കി. അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണ് ഓരോ പ്രദേശത്തും ഇക്കാര്യത്തില്‍ നടന്നിട്ടുള്ളത്. ഇത് മാനവ സ്‌നേഹത്തിന്റെയും സഹജീവികളോടുള്ള കരുതലിന്റെയും ഉദാത്തമായ മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ രജിസ്‌ട്രേഷന്‍, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായി. കേരളത്തില്‍ അതിദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ബൃഹത് പദ്ധതിയാണ് അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രക്രിയ. സമൂഹത്തിന്റെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, ആരോഗ്യം, സുരക്ഷിത താമസസ്ഥലം, അടിസ്ഥാന വരുമാനം എന്നിവ നേടിയെടുക്കാന്‍ കഴിയാതെ പോവുന്ന കുടുംബങ്ങളെ സാമൂഹിക നിരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്നതിനും അവര്‍ക്ക് ആവശ്യമായ മൈക്രോപ്ലാന്‍ തയ്യാറാക്കി അതിദാരിദ്ര്യത്തില്‍ നിന്നും ഉയര്‍ത്തികൊണ്ടു വരുന്നതിനുമായി വിപുലമായ ക്യാമ്പെയിന്‍ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് 2021 ആഗസ്ത് മാസം മുതല്‍ ആരംഭിച്ചു.
ധര്‍മ്മടം മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി ഇതിനോടകം അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. 2021 ആഗസ്ത് മുതല്‍ അതിദരിദ്രരെ കണ്ടെത്തുന്നതിനും സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി. ‘റൈറ്റ് ടു സ്വിഫ്റ്റ് അസിസ്റ്റന്‍സ്’ സംരംഭവും മൈക്രോ പ്ലാനുകളും ആവിഷ്‌കരിച്ചാണ് അതിദാരിദ്ര്യമുക്ത മണ്ഡലം എന്ന ലക്ഷ്യം കൈവരിച്ചത്.
ഹ്രസ്വകാലയളവില്‍ നടപ്പിലാക്കാവുന്ന പദ്ധതികള്‍, ഉടന്‍ നടപ്പിലാക്കുന്നവ, ദീര്‍ഘകാല പദ്ധതികള്‍ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി തിരിച്ചാണ് മൈക്രോപ്ലാനിലൂടെ സേവനങ്ങള്‍ നല്‍കിയത്. എട്ട് ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി 196 കുടുംബങ്ങളാണ് ഗുണഭോ ക്താക്കളായുള്ളത്. അതിദരിദ്ര വിഭാഗത്തിലുള്ളവര്‍ക്ക് അവകാശ രേഖകളായ റേഷന്‍ കാര്‍ഡ്, ഭിന്നശേഷി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ടുകള്‍, സാമൂഹിക സുരക്ഷ പെന്‍ഷന്‍ എന്നിവ ലഭ്യമാക്കി. ആവശ്യമായ ചികിത്സയും മരുന്നുകളും ലഭ്യമാക്കി. 20 പേര്‍ക്ക് ആധാര്‍ കാര്‍ഡ്, 4 പേര്‍ക്ക് ജോബ് കാര്‍ഡ്, 4 പേര്‍ക്ക് ഗ്യാസ് കണക്ഷന്‍, 31 പേര്‍ക്ക് വോട്ടര്‍ ഐ ഡി, 12 പേര്‍ക്ക് റേഷന്‍ കാര്‍ഡ്, രണ്ട് പേര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, രണ്ട് പേര്‍ക്ക് സെക്യൂരിറ്റി പെന്‍ഷന്‍ എന്നിവ ലഭ്യമാക്കി.
ഭക്ഷണം ആവശ്യമായ 19 കുടുംബങ്ങളില്‍ 79 പേര്‍ക്കും ഭക്ഷണം ഗ്രാമപഞ്ചായത്തുകള്‍ വഴിയും കുടുംബശ്രീ സന്നദ്ധ സംഘടനകള്‍ വഴിയും എത്തിച്ചു നല്‍കി. ആരോഗ്യ സേവനങ്ങള്‍ ആവശ്യമായ 139 കുടുംബങ്ങളില്‍ എല്ലാവര്‍ക്കും സേവനങ്ങള്‍ ഹെല്‍ത്ത് സെന്റര്‍ മുഖേനയും, പാലിയേറ്റീവ് കെയര്‍ സംവിധാനം വഴിയും നല്‍കുകയും വരുമാനം ലഭ്യമാക്കുന്നതിന് 20 കുടുംബങ്ങള്‍ക്ക് വിവിധ വകുപ്പുകള്‍ മുഖേനയും ഗ്രാമപഞ്ചായത്ത് പദ്ധതിയിലൂടെയും, കുടുംബശ്രീയുടെ ഉജ്ജീവനം പദ്ധതിയിലൂടെയും വരുമാനദായിക സംവിധാനങ്ങള്‍ വഴിയും ലഭ്യമാക്കി. വീട് ആവശ്യമായ 83 പേരില്‍ ലൈഫ് പദ്ധതിയിലൂടെ 27 പേര്‍ക്ക് വീടും ആറ് പേര്‍ക്ക് വീടും സ്ഥലവും അനുവദിക്കുകയും 40 പേര്‍ക്ക് ഗ്രാമപഞ്ചായത്ത് മുഖേന ഭവന പുനരുദ്ധാരണത്തിനുള്ള തുക അനുവദിക്കുകയും ചെയ്തു. മൂന്ന് കുടുംബങ്ങള്‍ക്ക് ടോയിലറ്റ്, ഒരു കുടുംബത്തിന് കുടിവെള്ള കണക്ഷന്‍ എന്നിവ അനുവദിച്ചതിലൂടെ പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ഗുണഭോക്താക്കള്‍ക്കും വാസയോഗ്യമായ ഭവനം എന്ന സ്വപ്നം സാധ്യമാക്കാന്‍ സാധിച്ചു.
.ഡോ. വി ശിവദാസന്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്‌നകുമാരി, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. പി എ യു പ്രോജക്ട് ഡയറക്ടര്‍ എം രാജേഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിപി അനിത, തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയറക്ടര്‍ ടി കെ അരുണ്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍ കെ രവി, എ വി ഷീബ, കെ കെ രാജീവന്‍, കെ ഗീത, പി വി പ്രേമവല്ലി, ടി സജിത, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കോങ്കിരവീന്ദ്രന്‍, ചന്ദ്രന്‍ കല്ലാട്ട്, കെ വി ബിജു, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ടി എം സജിത, എ ദീപ്തി, കെ ശശിധരന്‍, സി എന്‍ ചന്ദ്രന്‍, വി എ നാരായണന്‍, ടി ഭാസ്‌കരന്‍, വി കെ ഗിരിജന്‍, കെ ജയാനന്ദന്‍, എം ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.

മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പി ജി മനു മരിച്ച നിലയില്‍

മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പി ജി മനു മരിച്ച നിലയില്‍. കൊല്ലം ആനന്ദവല്ലീശ്വരത്തെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ്.ബലാത്സംഗക്കേസില്‍ കര്‍ശന ഉപാധികളോടെ മാര്‍ച്ച് അവസാനം മനുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ പ്രോസിക്യൂഷന്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. ഡോ. വന്ദന കേസില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരാകാന്‍ വേണ്ടിയാണ് എറണാകുളം പിറവം സ്വദേശിയായ മനു കൊല്ലത്തെത്തിയത്.

ഇന്ന് 4 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കേരളത്തിലെ 4 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളില്‍ മൂന്ന് മാസത്തിനകം തീരുമാനം എടുക്കണം;സുപ്രീം കോടതി

ഗവര്‍ണര്‍ക്ക് പുറമെ രാഷ്ട്രപതിക്കും ബില്ലുകള്‍ക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീം കോടതി. രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളില്‍ മൂന്ന് മാസത്തിനകം തീരുമാനം എടുക്കണം. ബില്ലുകള്‍ പിടിച്ചു വച്ചാല്‍ അതിന് വ്യക്തമായ കാരണം വേണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. രാഷ്ട്രപതിക്കും സമ്പൂര്‍ണ്ണ വീറ്റോ അധികാരമില്ലെന്നും കോടതി പറഞ്ഞു. തമിഴ്‌നാട് കേസിലെ ഉത്തരവിലാണ് രാഷ്ട്രപതിക്കും സമയപരിധി നിര്‍ദേശിച്ചത്.

നിയമസഭ പാസാക്കുന്ന ബില്ലുകള്‍ അനന്തമായി പിടിച്ചുവെയ്ക്കാന്‍ രാജ്യത്തെ ഒരു സംസ്ഥാനത്തെയും ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഗവര്‍ണര്‍ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുകയാണെങ്കില്‍ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു. ബില്ലുകള്‍ പിടിച്ചുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വീറ്റോ അധികാരവും ഇന്ത്യന്‍ ഭരണഘടന ഗവര്‍ണര്‍മാര്‍ക്ക് നല്‍കിയിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

ചരിത്രത്തില്‍ ആദ്യമായി പവന് 70,000 കടന്നു

ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണവില 70,000 കടന്നു.പവന് 200 രൂപ കൂടി 70,160 രൂപയായി. മൂന്ന് ദിവസത്തിനിടെ 3,840 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 8,770 രൂപയാണ് നിലവില്‍ നല്‍കേണ്ടത്.

കണ്ണൂര്‍ വിഷന്‍ ചാനല്‍ എക്‌സിക്യുട്ടീവ് ഡയറക്ടറും പി.ഡി.ഐ.സി എം.ഡിയുമായ കെ.ഒ പ്രശാന്ത് അന്തരിച്ചു

മട്ടന്നൂര്‍:കണ്ണൂര്‍ വിഷന്‍ ചാനല്‍ എക്‌സിക്യുട്ടീവ് ഡയറക്ടറും പി.ഡി.ഐ.സി എം.ഡിയുമായ കെ.ഒ പ്രശാന്ത്(53) അന്തരിച്ചു.സി.ഒ.എ മട്ടന്നൂര്‍ മേഖലാ സെക്രട്ടറി,കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡണ്ട്, ജില്ലാ ജോയിന്റ് സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന കെ.ഒ പ്രശാന്ത് കേബിള്‍ ടി.വി ഓപ്പറേറ്റേര്‍സ് അസോസിയേഷന്റെ തുടക്കകാലം മുതലുള്ള പ്രവര്‍ത്തകനായിരുന്നു. മട്ടന്നൂരിലെ സിറ്റി കേബിള്‍ നെറ്റ് വര്‍ക്ക് മാനേജിംഗ് പാര്‍ട്ണറായ പ്രശാന്ത് മട്ടന്നൂര്‍ സ്വദേശിയാണ്. കുറച്ചു കാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ ഷീബ, മക്കള്‍ നന്ദിദ് കൃഷ്ണ,ശിവനന്ദ. സഹോദരങ്ങള്‍ പ്രവീണ്‍ ബാബു (പരേതന്‍), പ്രത്യുഷ. മൃതദേഹം ഉച്ചക്ക് 12.30 മുതല്‍ വീട്ടില്‍ പൊതു ദര്‍ശനത്തിന് വെക്കും.സംസ്‌കാരം 4 മണിക്ക് പൊറോറ ശ്മശാനത്തില്‍.

ചിക്കന്‍ഗുനിയ;കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്

ആഫ്രിക്കയുടെ കിഴക്കുഭാഗവുമായി ചേര്‍ന്ന് കിടക്കുന്ന ഫ്രഞ്ച് അധിനിവേശ പ്രദേശമായ റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം ഉണ്ടായ സാഹചര്യത്തില്‍ കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2006-2007 കാലഘട്ടത്തിലാണ് ഇതിനുമുമ്പ് വ്യാപകമായ ചിക്കന്‍ഗുനിയ ബാധ ഉണ്ടായത്. അന്ന് റീയൂണിയന്‍ ദ്വീപുകളില്‍ തുടങ്ങി നമ്മുടെ നാട് ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് രോഗം വ്യാപിക്കുകയായിരുന്നു. എണ്ണത്തില്‍ അത്രത്തോളം ഇല്ലെങ്കിലും റീയൂണിയന്‍ ദ്വീപുകളില്‍ ഇപ്പോള്‍ ചിക്കന്‍ഗുനിയയുടെ വ്യാപനമുണ്ട്. പതിനയ്യായിരത്തോളം ആളുകള്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും നവജാതശിശുക്കള്‍ ഉള്‍പ്പെടെ ഒട്ടേറെ ആളുകള്‍ ആശുപത്രികളില്‍ അഡ്മിറ്റ് ആവുകയും ചെയ്തിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന വിദഗ്ധരുടെ യോഗം വിളിച്ചു ചേര്‍ക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ പ്രതിരോധം ശക്തമാക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈഡിസ് ഈജിപ്തി/ആല്‍ബോപിക്റ്റസ് കൊതുകുകളാണ് ചിക്കന്‍ഗുനിയ പരത്തുന്നത്. അതിനാല്‍ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയും വ്യക്തിഗത സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലും മഴക്കാലപൂര്‍വ ശുചീകരണ യോഗങ്ങള്‍ ചേര്‍ന്നിരുന്നു. മഴക്കാലപൂര്‍വ ശുചീകരണം എല്ലാ തദ്ദേശ സ്ഥാപനങ്ങളും കൃത്യമായി ചെയ്യണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

പെട്ടെന്നുള്ള കഠിനമായ പനി, സന്ധികളില്‍ (പ്രത്യേകിച്ച് കൈകള്‍, കണങ്കാലുകള്‍, കാല്‍മുട്ടുകള്‍) അതികഠിനമായ വേദന, പേശിവേദന, തലവേദന, ക്ഷീണം, ചില ആളുകളില്‍ ചര്‍മ്മത്തില്‍ തടിപ്പുകള്‍ എന്നിവയാണ് ചിക്കന്‍ഗുനിയയുടെ രോഗലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടേണ്ടതാണ്. സ്വയം ചികിത്സ ഒഴിവാക്കുക. നീണ്ട് നില്‍ക്കുന്ന പനിയാണെങ്കില്‍ വിദഗ്ധ ചികിത്സ തേടേണ്ടതാണ്. മുന്‍പ് ചിക്കന്‍ഗുനിയ വന്നിട്ടുള്ളവര്‍ക്ക് പ്രതിരോധശക്തി ഉണ്ടാകാനാണ് സാധ്യത. അതിനാല്‍ രോഗം ചെറുപ്പക്കാരെയും കൊച്ചുകുട്ടികളെയും കൂടുതല്‍ ബാധിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. യൂണിയന്‍ ദ്വീപുകളില്‍ നവജാത ശിശുക്കള്‍ ഉള്‍പ്പെടെ ബാധിക്കപ്പെട്ടു എന്ന അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചു കുഞ്ഞുങ്ങളെ കൊതുകു വലയ്ക്കുള്ളില്‍ തന്നെ കിടക്കുന്ന കാര്യം ശ്രദ്ധിക്കണം.

ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലര്‍േട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി പ്രത്യേക ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് (11/04/2025) രാത്രി 08.30 മുതല്‍ നാളെ (12/04/2025) രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് 1.2 മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കാപ്പില്‍ മുതല്‍ പൂവാര്‍ വരെയുള്ള തീരങ്ങളില്‍ നാളെ (12/04/2025) ഉച്ചയ്ക്ക് 02.30 മുതല്‍ രാത്രി 11.30 വരെ 1.0 മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

പോസ്റ്റ് ഗ്രാജുവേറ്റ് ഡോക്ടര്‍മാര്‍ക്ക് വേണ്ടി ആഗ്രയില്‍ വച്ച് നടത്തിയ അക്കാദമിക് മത്സരത്തില്‍ ഡോ.മരിയക്ക് രണ്ടാം സ്ഥാനം

ഇരിട്ടി:ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് കണ്‍സര്‍വേറ്റീവ് ഡെന്റിസ്റ്ററി ആന്‍ഡ് എന്‌ഡോഡോണ്ടിക്‌സ് പോസ്റ്റ് ഗ്രാജുവേറ്റ് ഡോക്ടര്‍മാര്‍ക്ക് വേണ്ടി ഏപ്രില്‍ 4, 5, 6 തീയതികളില്‍ ആഗ്രയില്‍ വച്ച് നടത്തിയ അക്കാദമിക് മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി കൊണ്ടാണ് ഡോക്ടര്‍ മരിയ തന്റെ മികവ് തെളിയിച്ചത്

ഇരിട്ടി എടൂര്‍ സ്വദേശിനിയായ ഡോക്ടര്‍ മരിയ കൂര്‍ഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സിനെ പ്രതിനിധീകരിച്ചാണ് മത്സരത്തില്‍ പങ്കെടുത്തത്

ബിഡിഎസ് വിദ്യാര്‍ഥിനിയായിരിക്കുമ്പോള്‍ ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത് നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്

തന്റെ റിസര്‍ച്ച് പേപ്പര്‍ ‘ACTA SCIENTIFIC DENTAL SCIENCES’ എന്ന ഇന്റര്‍നാഷണല്‍ ഓണ്‍ലൈന്‍ പബ്ലിക്കേഷനിലൂടെ പ്രസിദ്ധീകരിച്ച് കൊണ്ട് തന്റെ റിസര്‍ച്ച് പാടവം വ്യക്തമാക്കിയ ഡോക്ടര്‍ മരിയ, രാജീവ് ഗാന്ധി ഹെല്‍ത്ത് യൂണിവേഴ്‌സിറ്റി 2023 നടത്തിയ ബിഡിഎസ് പരീക്ഷയില്‍ വിവിധ സബ്‌ജെക്ട്കളില്‍ റാങ്ക് കരസ്ഥമാക്കികൊണ്ട് തന്റെ പഠന മികവും തെളിയിച്ചിട്ടുണ്ട്

‘An Artistic Journey To Bethlehem ‘ എന്ന പേരില്‍ പുറത്തിറക്കിയ പെയിന്റിംഗ് സമാഹാരത്തിന് നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ പ്രശസ്ത ചിത്രകാരി കൂടിയായഡോക്ടര്‍ മരിയ NBPGR കസ്റ്റോഡിയനായ ജോസ് മണലേലിന്റെയും അല്‍ഫോന്‍സയുടെയും മകളാണ്

സബ്‌സിഡി സാധനങ്ങളുടെ വില കുറച്ച് സപ്ലൈകോ

സബ്‌സിഡി സാധനങ്ങളുടെ വില കുറച്ച് സപ്ലൈകോ.തുവരപ്പരിപ്പ് ,മുളക്, കടല, ഉഴുന്ന്, വന്‍പയര്‍ എന്നീ 5 സബ്‌സിഡി ഇനങ്ങളുടെ വില സപ്ലൈകോ വില്പന ശാലകളില്‍ കുറയും. നാലു മുതല്‍ 10 രൂപ വരെയാണ് കിലോഗ്രാമിന് ഈ ഇനങ്ങള്‍ക്ക് കുറയുക

വന്‍കടല കിലോഗ്രാമിന് 65 രൂപ, ഉഴുന്ന് 90 രൂപ, വന്‍പയര്‍ 75 രൂപ, തുവരപ്പരിപ്പ് 105 രൂപ, മുളക് 500 ഗ്രാമിന് 57.75 രൂപ എന്നിങ്ങനെയാണ് സപ്ലൈകോ വില്പനശാലകളില്‍ ജിഎസ്ടി അടക്കമുള്ള സബ്‌സിഡി സാധനങ്ങളുടെ ഇന്നു മുതലുള്ള വില. നേരത്തെ ഇത് യഥാക്രമം 69, 95, 79, 115, 68.25 എന്നിങ്ങനെ ആയിരുന്നു.