Hivision Channel

latest news

മഴക്കാല രോഗങ്ങള്‍ തടയുന്നതിന് ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

കണ്ണൂര്‍:മഴക്കാല രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, സിക്ക, വെസ്റ്റ്നൈല്‍ തുടങ്ങിയ രോഗങ്ങള്‍ തടയുന്നതിന് ജാഗ്രതാ നിര്‍ദേശവുമായി ജില്ലാ മെഡിക്കല്‍ ഓഫീസ്. കൊതുക് നിര്‍മാര്‍ജനമാണ് പ്രധാന പ്രതിരോധ മാര്‍ഗം.
വീട്ടിലെ ഫ്രിഡ്ജിന്റെ പിറകുവശത്തുള്ള ട്രേയിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ കളയുക, കുടിവെള്ളം ശേഖരിക്കുന്ന പാത്രങ്ങള്‍ അടച്ച് സൂക്ഷിക്കുക, കുടിവെള്ളം ശേഖരിക്കുന്ന പാത്രത്തിന്റെ ഉള്‍ഭാഗം ആഴ്ചയിലൊരിക്കല്‍ ഉരച്ച് കഴുകുക, മണി പ്ലാന്റുകള്‍ വെള്ളത്തില്‍ ഇട്ടു വെക്കുന്നതിനു പകരം ചട്ടിയിലോ ജാറിലോ മണ്ണിട്ട് അതില്‍ കുഴിച്ചിടുക, വീടിന് ചുറ്റും അലക്ഷ്യമായി ഇട്ടിരിക്കുന്ന ചിരട്ടകള്‍, പാത്രങ്ങള്‍, കുപ്പികള്‍, ടയര്‍, മുട്ടത്തോടുകള്‍, മറ്റ് വസ്തുക്കള്‍ എന്നിവ ശേഖരിച്ച് മഴവെള്ളം വീഴാതെ വെക്കുക, മരക്കുറ്റികളും മരപ്പൊത്തുകളും മണ്ണിട്ട് നിറക്കുക, സണ്‍ഷെയ്ഡ്, ടെറസ് എന്നിവിടങ്ങളിലെ മാലിന്യം നീക്കം ചെയ്യുക, സ്ഥിരമായി ഉപയോഗിക്കാത്ത ക്ലോസറ്റ് അടച്ചു വെക്കുക തുടങ്ങിയ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രദ്ധിച്ചാല്‍ വീടും പരിസരവും കൊതുക് വളരുന്ന ഇടമാകാതെ സൂക്ഷിക്കാം.
ക്യൂലക്സ് കൊതുക് പരത്തുന്ന പകര്‍ച്ച വ്യാധിയായ വെസ്റ്റ് നൈല്‍ പനിക്കെതിരെയുള്ള ഏറ്റവും നല്ല പ്രതിരോധ മാര്‍ഗം കൊതുക് കടി ഏല്‍ക്കാതിരിക്കുക എന്നതാണ്. കൊതുകുവല ഉപയോഗിക്കുക, കൊതുകിനെതിരായ ലേപനങ്ങള്‍ പുരട്ടക, ശരീരം മൂടുന്ന വിധത്തില്‍ വസ്ത്രം ധരിക്കുക എന്നിവ പ്രതിരോധത്തിന് ആവശ്യമാണ്. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കുകയും വേണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും പരിസരങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കുകയും വേണം.
പന്നി, കന്നുകാലികള്‍, കൊക്ക് വിഭാഗത്തില്‍പ്പെട്ട പക്ഷികള്‍ എന്നിവയിലാണ് ജപ്പാന്‍ ജ്വര രോഗാണു കാണുന്നത്. ക്യൂലക്സ്, മാന്‍സോണിയ വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ വഴിയാണ് രോഗാണു മനുഷ്യരില്‍ പ്രവേശിക്കുന്നത്. കടുത്ത പനി, കഠിനമായ തലവേദന, ഛര്‍ദ്ദി, സ്വഭാവ വ്യത്യാസം, അപസ്മാര ലക്ഷണങ്ങള്‍, അവയവങ്ങള്‍ക്ക് തളര്‍ച്ച, അബോധാവസ്ഥ എന്നിവയാണ് ജപ്പാന്‍ ജ്വരത്തിന്റെ ലക്ഷണങ്ങള്‍.

അവയവം മാറി ശസ്ത്രക്രിയ; പോലീസില്‍ പരാതി നല്‍കി കുടുംബം, ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കയ്യിലെ ആറാംവിരല്‍ മുറിച്ചുമാറ്റാനെത്തിയ കുട്ടിയുടെ നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ കുടുംബം പോലീസില്‍ പരാതി നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. ഡോക്ടറുടെ അശ്രദ്ധയാണ് കാരണമെന്നും നടപടി എടുക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

സംഭവത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഡി.എം.ഇയോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. വിശദാംശങ്ങള്‍ പരിശോധിക്കുകയാണെന്നും കര്‍ശന നടപടി ഉണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.

ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിയായ നാലു വയസ്സുകാരിക്കാണ് ദുരനുഭവം നേരിട്ടത്. വ്യാഴാഴ്ച രാവിലെയായിരുന്നു കുട്ടിയുടെ കുടുംബം ശസ്ത്രക്രിയയ്‌ക്കെത്തിയത്. കുട്ടിയുടെ നാവിനും ആരോഗ്യപരമായ പ്രശ്‌നമുണ്ടായിരുന്നുവെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ ഭാഷ്യം. പിന്നീട്, മറ്റൊരു ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ആറാം വിരല്‍ നീക്കംചെയ്തു.

കുട്ടി കരഞ്ഞപ്പോഴാണ് നാവിലെ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടതെന്നും അതിനാല്‍ അത് ശസ്ത്രക്രിയ ചെയ്ത് നീക്കം ചെയ്തുവെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അമ്മയും കുഞ്ഞും വിഭാഗം സൂപ്രണ്ട് പറഞ്ഞു. കുട്ടിയുടെ ബന്ധുക്കളോട് വിവരം പറയാന്‍ സാധിച്ചില്ല. കുട്ടിയുടെ ബന്ധുക്കളുമായി നടത്തിയ ആശയവിനിമയത്തില്‍ വന്ന അപാകതയാണ് കാരണമെന്നുമായിരുന്നു സൂപ്രണ്ടിന്റെ വിശദീകരണം.

അതേസമയം, കുട്ടിയുടെ നാവിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കായി ഡോക്ടറെ സമീപിച്ചിരുന്നില്ലെന്ന് കുടുംബം വ്യക്തമാക്കി. നാവുമായി ബന്ധപ്പെട്ട ചികിത്സയും ഇവര്‍ നടത്തിയിരുന്നില്ല. ശസ്ത്രക്രിയ മാറിപ്പോയതില്‍ ഡോക്ടര്‍ തങ്ങളോട് മാപ്പുപറഞ്ഞെന്നും കുട്ടിയുടെ കുടുംബം പറഞ്ഞു.

ജല അതോറിറ്റി പൈപ്പിടാന്‍ കുഴിച്ച കുഴിയില്‍ ബൈക്ക് വീണ് 65കാരന് ദാരുണാന്ത്യം

പാലക്കാട് ജല അതോറിറ്റി പൈപ്പിടാന്‍ കുഴിച്ച കുഴിയില്‍ ബൈക്ക് വീണ് 65കാരന് ദാരുണാന്ത്യം. വടക്കന്തറ സ്വദേശി സുധാകരനാണ് മരിച്ചത്,മൂന്ന് മാസമായി പ്രദേശവാസികള്‍ മൂടാന്‍ ആവശ്യപ്പെടുന്ന കുഴിയിലാണ് സുധാരന്‍ വീണത്.

ഇന്നലെ വൈകീട്ട് ആറ് മുപ്പതോടെയാണ് സുധാകരന്‍ കുഴിയില്‍ വീണത്,പറക്കുന്നത്ത് വിക്ടോറിയ കോളേജ് ഗ്രൗണ്ടിന് സമീപത്ത് മാസങ്ങള്‍ക്ക് മുന്‍പ് ജലഅതോറിറ്റി എടുത്ത കുഴിയിലേക്ക് ബൈക്ക് വീഴുകയായിരുന്നു,തെറിച്ചുവീണ സുധാകരന്റെ തലക്കാണ് പരിക്കേറ്റത്,ഉടനെ ജില്ലാ ആശുപത്രിയിലും തൃശൂര്‍ മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത;9 ജില്ലകളില്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത. ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട,് വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്

പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളില്‍ നാളെ യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത എന്നും മുന്നറിയിപ്പുണ്ട്.

ശനിയാഴ്ച രണ്ടു ജില്ലകളിലും ഞായറാഴ്ച മൂന്നു ജില്ലകളിലും തിങ്കളാഴ്ച ഏഴ് ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടുണ്ട്. ശനിയാഴ്ച പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒളിച്ചോടിയെന്ന് കഥയുണ്ടാക്കി വിദ്യാര്‍ഥിനിയെ കൊന്ന് കിണറ്റിലിട്ട അമ്മക്കും കാമുകനും ജീവപര്യന്തം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കഴുത്ത് ഞെരിച്ച് കൊന്ന് പൊട്ടക്കിണറ്റില്‍ തള്ളിയ കേസില്‍ അമ്മയെയും അവരുടെ കാമുകനെയും കോടതി ജീവപര്യന്തം കഠിന തടവിനും 3,50000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ പ്രതികള്‍ ഒരു വര്‍ഷം അധികതടവ് അനുഭവിക്കണം. ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് പ്രതികളെ ശിക്ഷിച്ചത്.

നെടുമങ്ങാട് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായിരുന്നു മീര. 2019 ജൂണ്‍ മാസത്തിലായിരുന്നു കൊലപാതകം. മീരയുടെ അമ്മ നെടുമങ്ങാട് പറണ്ടോട് കുന്നില്‍ സ്വദേശിനി മഞ്ജുഷ (39), ഇവരുടെ കാമുകന്‍ കരിപ്പൂര് കാരാന്തല കുരിശ്ശടിയില്‍ അനീഷ് (34) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പെയിന്റിങ് തൊഴിലാളിയായ അനീഷ് വിവാഹിതനാണ്.

അച്ഛന്റെ മരണശേഷം മീര കൂടുതല്‍ കാലവും അപ്പൂപ്പനോടും അമ്മൂമ്മയോടുമൊപ്പമാണ് കഴിഞ്ഞിരുന്നത്. ഇതിനിടെ അമ്മയുടെ വാടകവീട്ടില്‍ എത്തിയപ്പോഴായിരുന്നു കൊലപാതകം. തങ്ങളുടെ രഹസ്യബന്ധത്തിന് മീര തടസ്സമാണെന്ന് കണ്ടാണ് പ്രതികള്‍ മഞ്ജുഷയുടെ വീട്ടില്‍ വച്ച് മീരയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിനുശേഷം മീരയെ മഞ്ജുഷയും അനീഷും ചേര്‍ന്ന് അനീഷിന്റെ ബൈക്കിന്റെ മധ്യത്തിലിരുത്തി കരിപ്പൂര് കാരാന്തലയുള്ള ആളൊഴിഞ്ഞ പുരയിടത്തിലെ പൊട്ടക്കിണറ്റിലിട്ടു. തുടര്‍ന്ന് തമിഴ്നാട്ടിലേക്ക് കടന്ന പ്രതികള്‍ അവിടെ വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു.

മീര ആരോടൊപ്പമോ ഒളിച്ചോടിയെന്നും അത് അന്വേഷിച്ച് തമിഴ്നാട്ടിലേക്ക് പോകുന്നുവെന്നുമാണ് മഞ്ജുഷ മാതാവ് വത്സലയോട് പറഞ്ഞിരുന്നത്. ദിവസങ്ങള്‍ക്കുശേഷം മഞ്ജുഷയെയും ഫോണില്‍ കിട്ടാതെ വന്നപ്പോഴാണ് വത്സല നെടുമങ്ങാട് പോലീസില്‍ പരാതി നല്‍കിയത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വച്ച് പ്രതികളുടെ താമസസ്ഥലം കണ്ടെത്തിയ പോലീസ് ഇരുവരെയും നാഗര്‍ കോവിലില്‍നിന്ന് പിടികൂടി.

തീവണ്ടിയില്‍ ടി.ടി.ഇമാര്‍ക്കു നേരെ വീണ്ടും ആക്രമണം

തീവണ്ടിയില്‍ ടിക്കറ്റ് ആവശ്യപ്പെട്ട ടി.ടി.ഇക്കുനേരെ വീണ്ടും ആക്രമണം. ബെംഗളൂരു-കന്യാകുമാരി എക്സപ്രസിലെ ഉദ്യോഗസ്ഥരായ മനോജ് വര്‍മ, ഷമ്മി എന്നിവര്‍ക്കെതിരെയായിരുന്നു ആക്രമണം. സംഭവത്തില്‍ കൊല്ലം സ്വദേശി അശ്വിനും സുഹൃത്തും ആര്‍.പി.എഫിന്റെ പിടിയിലായി. തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ വെച്ചായിരുന്നു സംഭവം.

ടിക്കറ്റ് ഇല്ലാത്തത് ചോദ്യംചെയ്തതിനെ തുടര്‍ന്ന് യാത്രക്കാരന്‍ ടി.ടി.ഇ മനോജിനെ തള്ളിമാറ്റി ഓടുകയായിരുന്നു. തീവണ്ടി വടക്കാഞ്ചേരി സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു ഇയാള്‍ ഇറങ്ങി ഓടിയത്. തുടര്‍ന്ന് മനോജ് കൈമാറിയ വിവരം അനുസരിച്ച് ടി.ടി.ഇ ഷമ്മിയും ഇയാളെ തടഞ്ഞു. എന്നാല്‍, ഷമ്മിയേയും തള്ളിമാറ്റി പ്രതി പുറകിലേക്ക് ഓടുകയായിരുന്നു.

ഇയാളെ പിന്നീട് ആര്‍.പി.എഫിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ എ.സി കോച്ചിലെ ശുചിമുറിയില്‍നിന്ന് പിടികൂടുകയായിരുന്നു. പിന്നീട് യാത്രക്കാരുടെ മുന്നില്‍വെച്ച് ഇയാളുടെ ബാ?ഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.

കമ്പംമെട്ടില്‍ കാറിനുള്ളില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍; മരിച്ചത് കോട്ടയം സ്വദേശികളായ കുടുംബം

കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ കാറിനുള്ളില്‍ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. കുമളി-കമ്പം പാതയില്‍ കമ്പംമെട്ടിന് സമീപത്തെ കൃഷിയിടത്തിലാണ് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹങ്ങള്‍ കണ്ടത്. മരിച്ചത് കോട്ടയം കാഞ്ഞിരത്തുംമൂട് സ്വദേശികളായ സജി(60), ഭാര്യ മേഴ്സി(58), മകന്‍ അഖില്‍(29) എന്നിവരാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇവര്‍ കോട്ടയം വാകത്താനത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഇവരെ കാണാനില്ലെന്ന പരാതിയില്‍ വാകത്താനം പോലീസ് മിസ്സിങ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനിടെയാണ് വ്യാഴാഴ്ച രാവിലെ മൂവരെയും മരിച്ചനിലയില്‍ കണ്ടത്.

അഖിലിന്റെ ഉടമസ്ഥതയിലുള്ള കോട്ടയം രജിസ്ട്രേഷന്‍ കാറിലാണ് മൂവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അഖിലും പിതാവ് സജിയും കാറിന്റെ മുന്‍സീറ്റിലായിരുന്നു. പിന്‍സീറ്റില്‍ ഡോറിനോട് ചാരിയിരിക്കുന്നനിലയിലായിരുന്നു മേഴ്സിയുടെ മൃതദേഹം. സാമ്പത്തികബാധ്യതയെ തുടര്‍ന്നാകാം ഇവര്‍ വാകത്താനത്തുനിന്ന് പോയതെന്നാണ് പോലീസിന്റെ നിഗമനം.

മൂവരെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തമിഴ്നാട് പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസും ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.

ആറാം വിരല്‍ നീക്കാനെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ; കോഴിക്കോട് മെഡി.കോളജില്‍ വീണ്ടും ചികിത്സാപ്പിഴവ്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സ പിഴവ് . കൈവിരലിന്റെ ശസ്ത്രക്രിയയ്‌ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ ഗുരുതര പിഴവാണ് സംഭവിച്ചത്. ചെറുവണ്ണൂര്‍ മധുര ബസാറിലെ 4 വയസുകാരിക്കാണ് ചികിത്സ പിഴവിന് ഇരയാകേണ്ടിവന്നത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

ഇന്ന് രാവിലെ 9.30നാണ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ഗുരുതര ചികിത്സ പിഴവ് സംഭവിച്ചത്. നാലു വയസുകാരിയുടെ കൈപ്പത്തിയിലെ ആറാം വിരല്‍ നീക്കം ചെയ്യാനായാണ് ചെറുവണ്ണൂര്‍ മധുര ബസാറിലെ കുടുംബം മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ എത്തിയത്. ആറാം വിരല്‍ മുടിയില്‍ തട്ടിയും മറ്റും മുറിയുന്ന സാഹചര്യത്തില്‍ ആയിരുന്നു ഇത് നീക്കം ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതും അതിനനുസരിച്ച് എന്നിവര്‍ ഒപിയില്‍ എത്തിയതും. എന്നാല്‍, അരമണിക്കൂര്‍ വേണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി പുറത്തെത്തുമ്പോള്‍ നാവില്‍ പഞ്ഞി വെച്ച നിലയില്‍ ആയിരുന്നു. കയ്യിലെ തുണി മാറ്റി നോക്കിയപ്പോള്‍ ആറാം വിരല്‍ അതുപോലെയുണ്ടായിരുന്നു.

ചികിത്സ പിഴവ് വ്യക്തമായതോടെ ഡോക്ടര്‍ പുറത്തെത്തി കുടുംബത്തോട് മാപ്പ് പറഞ്ഞതായും ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നു. കുട്ടിയെ ശസ്ത്രക്രിയക്കായി കൊണ്ടുപോകുമ്പോള്‍ ഒപ്പമുണ്ടായിരുന്നില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. പൂര്‍ത്തിയായി എന്ന് പറഞ്ഞ് നഴ്‌സ് വാര്‍ഡിലേക്ക് കൊണ്ടുവരുകയായിരുന്നു. വായില്‍ പഞ്ഞി തിരുകിയത് കണ്ടപ്പോഴാണ് വീട്ടുകാര്‍ കാര്യം അറിയുന്നത്

കയ്യിലെ തുണി മാറ്റി നോക്കിയപ്പോല്‍ ആറാം വിരല്‍ അതുപോലെയുണ്ടായിരുന്നു. കയ്യിക്കാണ് ചെയ്യേണ്ടതെന്ന് മാറിപ്പോയെന്നും പറഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ടാണ് നഴ്‌സിന്റെ പ്രതികരണമെന്നും വീട്ടുകാര്‍ ആരോപിച്ചു. വളരെ നിസാരമായാണ് സംഭവം എടുത്തതെന്നും വീട്ടുകാര്‍ പറയുന്നു. എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ അധികൃതരില്‍ നിന്ന് കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നും വീട്ടുകാര്‍ പറഞ്ഞു. മറ്റേതെങ്കിലും കുട്ടിയുമായി മാറിപ്പോയതാണോ രേഖകള്‍ മാറിപ്പോയതാണോ തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്തതയില്ല.

അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോക്ടര്‍ അരുണ്‍ പ്രീത് പറഞ്ഞു. കുട്ടിയുടെ നാവിന് ചെറിയ തടസ്സം ഉണ്ടായിരുന്നുവെന്നും ഇത് കണ്ടെത്തിയപ്പോള്‍ നീക്കാന്‍ തീരുമാനിച്ചതാണെന്നും സൂപ്രണ്ട് അറിയിച്ചു. എങ്കിലും കുറഞ്ഞ സമയത്തിനിടെ കുട്ടിക്ക് രണ്ട് ശസ്ത്രക്രിയകള്‍ നടത്താന്‍ ഇടയായത് എന്തുകൊണ്ടെന്ന് പരിശോധിക്കുമെന്നും സൂപ്രണ്ട് വ്യക്തമാക്കി. അതേസമയം
കുട്ടിയുടെ നാവിന് ഇതുവരെയും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കളുടെ പ്രതികരണം.

നേരത്തെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സാപ്പിഴവ് പരാതികള്‍ ഉയര്‍ന്നിരുന്നു. ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിന ഇപ്പോഴും നീതിക്കായി പോരാട്ടം തുടരുന്നതിനിടെയാണ് ഇപ്പോള്‍ വീണ്ടും കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ അവയവം മാറിയുള്ള ശസ്ത്രക്രിയ എന്ന പരാതി ഉയരുന്നത്.

കാറ്റിലും മഴയിലും വാഴ കൃഷി നശിച്ചു

ഇരിട്ടി:കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പായത്തെ ഇ കെ സതീശന്റെ അമ്പതോളം വാഴകള്‍ നശിച്ചു.കാടമുണ്ടയില്‍ കൃഷി ചെയ്ത കുലച്ച വാഴകളാണ് നിലംപൊത്തിയത്

പ്ലസ് വണ്‍, വിഎച്ച്എസ്ഇ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം ഇന്ന് മുതല്‍

ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഇന്ന് മുതല്‍ സമര്‍പ്പിക്കാം. ഇതിനായി സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയിഡഡ് ഹൈസ്‌കൂളുകളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും സഹായകേന്ദ്രങ്ങള്‍ ഉണ്ടാകും. മെയ് 29നാണ് ട്രയല്‍ അലോട്ട്‌മെന്റ്. ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിനും രണ്ടാം അലോട്ട്‌മെന്റ് ജൂണ്‍ 12നും മൂന്നാം അലോട്ട്‌മെന്റ് ജൂണ്‍ 19നും നടക്കും. ജൂണ്‍ 24ന് ക്ലാസുകള്‍ ആരംഭിക്കും.