Hivision Channel

latest news

നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കും എസ്പിക്കും ഹൈകോടതിയുടെ അതിരൂക്ഷ വിമര്‍ശനം

ഡെന്റല്‍ കോളേജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കും എസ്പിക്കും ഹൈകോടതിയുടെ അതിരൂക്ഷ വിമര്‍ശനം. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം. സാധാരണക്കാര്‍ക്ക് വേണ്ടി നിലകൊള്ളാന്‍ കോടതി ഇവിടെയുണ്ടെന്നും ജസ്റ്റിസ് എ ബദറുവിന്റെ മുന്നറിയിപ്പ്.

പ്രതിയായ ഡോക്ടര്‍ എം കെ റാമിന്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയതിന് പിന്നാലെയാണ് ഡിവൈഎസ്പിയെയും എസ്പിയെയും ഹൈക്കോടതി നേരിട്ട് വിളിച്ചു വരുത്തിയത്. ഇത്രയും പ്രധാനപെട്ട കേസില്‍ എങ്ങനെയാണ് പിഴവ് സംഭവിച്ചത് എന്ന് ഡിവൈഎസ്പി യോട് ചോദ്യം. പ്രതിയേ രക്ഷപെടുത്താന്‍ അല്ലെ നിങ്ങള്‍ ശ്രമിച്ചത്.
ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടാണോ ഇങ്ങനെ ചെയ്തത് എന്നും കോടതി ചോദിച്ചു.

കേസിന്റെ കാര്യങ്ങളില്‍ കൃത്യമായി മേല്‍നോട്ടം നടത്തുന്നതില്‍ എസ് പിയ്ക്കും വീഴ്ച്ച സംഭവിച്ചു. ചില കേസുകളില്‍ പോലീസിന്റെ ഇടപെടല്‍ പരിതാപകരമാണ്. പ്രമാദമായ കേസുകളില്‍ പ്രതിയെ പിടികൂടണമെങ്കില്‍ കോടതി ഇടപെടണം. ഈ കേസില്‍ വീഴ്ച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ കോടതി അന്വേഷണത്തിന് ഉത്തരവിടുമെന്നും ജസ്റ്റിസ് എ ബദറുദ്ദീന്‍ വ്യക്തമാക്കി. സാധാരണക്കാര്‍ക്ക് വേണ്ടി കോടതികള്‍ ഇവിടെയുണ്ടെന്നും അന്യം നിന്ന് പോയിട്ടില്ലെന്നും കോടതി ഓര്‍മിപ്പിച്ചു.

പി.കെ ശ്രീമതിക്ക് എതിരായ വ്യാജ വാര്‍ത്തയില്‍ മുഖ്യമന്ത്രി ഇടപെടുന്നു; കര്‍ശന നടപടി സ്വീകരിക്കാന്‍ അഭ്യന്തര വകുപ്പിന് നിര്‍ദേശം

അനര്‍ഹമായി പെന്‍ഷന്‍ കൈപ്പറ്റിയെന്ന സിപിഎം നേതാവ് പി കെ ശ്രീമതിക്കെതിരായ വ്യാജ വാര്‍ത്തയില്‍ മുഖ്യമന്ത്രി ഇടപെടുന്നു. കര്‍ശന നടപടി സ്വീകരിക്കാന്‍ അഭ്യന്തര വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ശ്രീമതി ടീച്ചറുടെ പരാതി ആഭ്യന്തരമന്ത്രിക്ക് കൈമാറി കൊണ്ടാണ് നിര്‍ദേശം നല്‍കിയത്.

വ്യാജ വാര്‍ത്ത പടച്ചവര്‍ക്ക് മാപ്പില്ലെന്ന് പി.കെ. ശ്രീമതി. മാന നഷ്ടക്കേസ് ഇന്ന് ഫയല്‍ ചെയ്യുമെന്നും പി.കെ. ശ്രീമതി പറഞ്ഞു. വാര്‍ത്ത നല്‍കിയ പലരും വിളിച്ചു. സാഷ്ടാംഗം കാലില്‍ വീണ് മാപ്പ് ചോദിക്കുന്നു എന്ന് പറഞ്ഞു. പക്ഷെ ഇനി പിന്നോട്ടില്ലെന്നും പി.കെ. ശ്രീമതി പറഞ്ഞു.

അനര്‍ഹമായി പെന്‍ഷന്‍ കൈപ്പറ്റിയെന്ന സിപിഎം നേതാവ് പി കെ ശ്രീമതിക്കെതിരായ പ്രചാരണത്തില്‍, പ്രതികരണവുമായി മുന്‍ എംഎല്‍എ പി ആര്‍ കൃഷ്ണന്റെ മകന്‍ അജിത്. മുന്‍ എംഎല്‍എയുടെ ഭാര്യയെന്ന നിലയില്‍ തന്റെ അമ്മയാണ് പെന്‍ഷന്‍ കൈപ്പറ്റിയിരുന്നത്. പി കെ ശ്രീമതിയെന്നാണ് തന്റെ അമ്മയുടെ പേരെന്നും അജിത് പറഞ്ഞു.

കുന്നംകുളം മുന്‍ എംഎല്‍എയാണ് കോണ്‍ഗ്രസ് നേതാവായിരുന്ന പി ആര്‍ കൃഷ്ണന്‍. അദ്ദേഹത്തിന്റെ ഭാര്യ പി കെ ശ്രീമതി തൃശൂര്‍ പൂച്ചെട്ടിയിലെ റിട്ടയേഡ് അധ്യാപികയാണ്. ഭര്‍ത്താവ് എംഎല്‍എയായിരുന്നതിനാല്‍ അമ്മ മരിക്കുന്നതുവരെ പെന്‍ഷന്‍ കൈപ്പറ്റിയിരുന്നു. 2020 ല്‍ അമ്മ മരിച്ചു. അതിനുശേഷം ആറു വര്‍ഷമായി ആരും പെന്‍ഷന്‍ കൈപ്പറ്റുന്നില്ലെന്നും അജിത് പറഞ്ഞു.

അതേസമയം തനിക്കും കുടുംബത്തിനുമെതിരെ നിരന്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നാരോപിച്ച് പികെ ശ്രീമതി ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പിക്കരഞ്ഞു. ഏതോ എംഎല്‍എയുടെ ഭാര്യയായി നടിച്ച് പെന്‍ഷന്‍ വാങ്ങുന്നുവെന്ന് പ്രചരിപ്പിച്ച് അധിക്ഷേപകരവും അടിസ്ഥാനരഹിതവുമായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കും യൂട്യൂബ് ചാനലുകള്‍ക്കുമെതിരെ ശക്തമായ നിയമനടപടിയും മാനനഷ്ടക്കേസും ഫയല്‍ ചെയ്യുമെന്ന് അവര്‍ പ്രതികരിച്ചു.

‘മോദിയുടെ കരുത്തൻ പ്രതിച്ഛായയിൽ വിള്ളലുകൾ വീണുതുടങ്ങി’, വിദ്യാർത്ഥി പ്രക്ഷോഭം മോദി സർക്കാരിന് വെല്ലുവിളിയെന്ന് അന്തർദേശീയ മാധ്യമങ്ങൾ

ദില്ലിയിൽ വിദ്യാർഥി പ്രക്ഷോഭം ശക്തമാകുമ്പോൾ നരേന്ദ്ര മോദി സർക്കാർ സമ്മർദ്ദത്തിലാണെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെരാജി ആവശ്യപ്പെട്ട് നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് സോനം വാങ്ചുക് ജൂൺ 28-ന് നിരാഹാര സമരം ആരംഭിച്ചതോടെയാണ് ദില്ലി പ്രക്ഷോഭം അന്തർദേശീയ മാധ്യമങ്ങളിൽ വാർത്തയായി തുടങ്ങിയത്. സമൂഹ മാധ്യമങ്ങളിൽ തുടങ്ങി തെരുവിൽ പടർന്ന പ്രതിഷേധം കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കിയെന്ന് അന്തർദേശീയ മാധ്യമങ്ങൾ പറയുന്നു. പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയും ദില്ലിയുടെ ഹൃദയഭാഗത്ത് ഇന്റർനെറ്റ് വിച്ഛേദിച്ചതും ബംഗ്ലാദേശിലെയും നേപ്പാളിലെയും ശ്രീലങ്കയിലെയും സർക്കാരുകളെ അട്ടിമറിച്ച ജെൻസി പ്രക്ഷോഭങ്ങളുമായും അന്തർദേശീയ മാധ്യമങ്ങൾ താരതമ്യം ചെയ്യുന്നു.ഇന്ത്യൻ തലസ്ഥാന നഗരത്തിലെ തെരുവുകളിൽ എന്തുകൊണ്ട് രാഷ്ട്രീയ രോഷം അണപൊട്ടിയൊഴുകുന്നു? യുവജനങ്ങൾ ഉയർത്തുന്ന ആവശ്യങ്ങൾ മോദി സർക്കാരിന് വലിയ വെല്ലുവിളിയാകുന്നു, തുടങ്ങിയ തലക്കെട്ടുകളിലാണ് സിഎൻഎന്നും ബിബിസിയും അൽജസീറയും റോയിറ്റേഴ്സും, ബ്ലൂംബെർഗും ദില്ലി പ്രക്ഷോഭത്തെ അവതരിപ്പിക്കുന്നത്. ഡൽഹിയിലെ തെരുവുകളിൽ സർക്കാരിനെതിരായ പ്രക്ഷോഭം അരങ്ങേറുമ്പോൾ, പ്രധാനമന്ത്രിക്ക് സംസാരിക്കാതിരിക്കാൻ കഴിയുന്നതെങ്ങനെയെന്ന് ന്യൂയോർക്ക് ടൈംസ് ചോദിക്കുന്നു. മോദിയുടെ കരുത്തൻ എന്ന പ്രതിച്ഛായയിൽ വിള്ളലുകൾ വീണുതുടങ്ങിയേക്കാമെന്നും ന്യൂയോർക്ക് ടൈംസ് എഴുതി.

വർഷങ്ങൾക്കിടെ ഇന്ത്യൻ തലസ്ഥാനം കണ്ടതിൽ വെച്ച് ഏറ്റവും വലിയ പ്രതിഷേധമെന്ന് ഫിനാൻഷ്യൽ ടൈംസും 2021-ലെ കർഷക സമരത്തിന് ശേഷം ദേശീയ തലസ്ഥാനത്ത് നടന്ന ഏറ്റവും വലിയ പ്രതിഷേധമെന്ന് ബ്ലൂംബെർഗും എഴുതി. മോദിയുടെ സർക്കാരിനോടും ഭരണകക്ഷിയായ ബിജെപിയോടുമുള്ള ശക്തമായ പ്രതിഷേധമെന്ന് ദി ഗാർഡിയനും കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട ഏറ്റവും വലിയ പ്രതിഷേധമെന്ന് വാൾ സ്ട്രീറ്റ് ജേണലും വാർത്ത നൽകി. ബ്രിട്ടണിൽ ജനപ്രീതി നഷ്ടപ്പെട്ട കെയർ സ്റ്റാമർ രാജിവെച്ച് പുതിയ പ്രധാനമന്ത്രി ആൻഡി ബേണം അധികാരമേറ്റ സാഹചര്യം പറഞ്ഞതാണ് ധർമേന്ദ്ര പ്രധാന്‍റെ രാജി എന്ന പ്രക്ഷോഭകരുടെ ആവശ്യത്തെ അൽജസീറ വാർത്തയാക്കിയത്.

റാഗിംഗ് തടയാന്‍ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ ;സിദ്ധാര്‍ത്ഥന്റെ പേരില്‍ ആപ് പുറത്തിറക്കും

റാഗിംഗ് തടയാന്‍ നിയമം കൊണ്ടുവരാന്‍ മുഖ്യമന്ത്രി വിഡി സതീശന്‍. റാഗിങ്ങിന് ഇരയായി മരിച്ച സിദ്ധാര്‍ത്ഥിന്റെ പേരില്‍ ആപ് പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭ യോഗതീരുമാനങ്ങള്‍ അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്‍. വിദ്യാര്‍ത്ഥികള്‍ക്ക് ആപ് വഴി പരാതി നല്‍കാമെന്നും റാഗിങ്ങിനെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി എം ശ്രീയില്‍ ഉപസമിതി റിപ്പോര്‍ട്ട് വന്നിട്ടില്ല. പ്ലീഡര്‍ നിയമന പരാതിയില്‍ കെഎസ് യു പ്രസിഡന്റിന്റെ പരാതികള്‍ കേട്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആര്‍ക്കും വന്ന് തന്നെ കാണാം. കൂടിക്കാഴ്ചയ്ക്ക് അവസരങ്ങള്‍ നിഷേധിക്കാറില്ല. എസ് എച്ച് കോളേജില്‍ വെച്ച് അലോഷ്യസ് സേവ്യറിനെ കണ്ടിരുന്നില്ല. തിരക്കിനിടയ്ക്ക് പോയപ്പോള്‍ കണ്ടതാണ്. ഉച്ചവരെ കൊച്ചിയിലുണ്ടാകുമെന്ന് അലോഷ്യസിനെ അറിയിച്ചിരുന്നു.

ദില്ലി സംഘര്‍ഷത്തില്‍ പൊലീസ് നടപടി വളരെ മോശമായ രീതിയിലാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ദില്ലിയില്‍ നടന്നത് നരനായാട്ടാണെന്നും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. റാമിന്റെ അറസ്റ്റില്‍ വീഴ്ച സംഭവിച്ചുവെന്നും ആഭ്യന്തര മന്ത്രി തുടര്‍നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ടാറ്റയുടെ പ്രതിനിധി തന്നെ വന്ന് കണ്ട് സംസാരിച്ചുവെന്നും ടാറ്റ കൂടുതല്‍ നിക്ഷേപം നടത്തുമെന്നാണ് അറിയിച്ചതെന്നും മുഖ്യ മന്ത്രി അറിയിച്ചു. വഖഫ് വിവാദത്തില്‍, അമുസ്ലീം അംഗങ്ങളെ നിയമിക്കാമെന്ന് ഇടതുസര്‍ക്കാര്‍ സമ്മതിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. പിന്നീട് വെയ്ക്കാമെന്ന് ഇടതുസര്‍ക്കാര്‍ വ്യക്തമാക്കി. വഖഫ് വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വര്‍ഗീയത പരത്തുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

ഡോക്ടര്‍ എം കെ റാമിനെ അറസ്റ്റ് ചെയ്തതിലെ വീഴ്ചയില്‍ ഗൂഢാലോചന നടന്നെന്ന് ഹൈക്കോടതി

കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ ഡന്റല്‍ കോളജ് വിദ്യാര്‍ഥി ആര്‍എല്‍ നിതിന്‍രാജിന്റെ മരണത്തില്‍ പ്രതി ഡോക്ടര്‍ എം കെ റാമിനെ അറസ്റ്റ് ചെയ്തതിലെ വീഴ്ചയില്‍, ഗൂഢാലോചന നടന്നെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. പ്രതിയുടെ പണവും അനുകൂല്യവും പറ്റി നടക്കുകയായിരുന്നു പൊലീസ് എന്നും പണത്തിന് മീതെ പരുന്തും പറക്കില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.

പാവപെട്ട ആളുകളെ ഉപദ്രവിച്ചിട്ട് പണക്കാരെ സംരക്ഷിക്കാനാണോ പൊലീസ് എന്ന് കോടതി ചോദിച്ചു. ഭരണതലത്തില്‍ സംഭവിച്ച ഗുരുതര വീഴ്ച്ച നടന്നുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ലോണ്‍ കേസിലെ പ്രതികളെ പിടികൂടിയപ്പോള്‍ അറസ്റ്റ് ചട്ടങ്ങള്‍ പാലിച്ചു. എന്നാല്‍ റാമിനെ അറസ്റ്റ് ചെയ്തപ്പോള്‍ ഒന്നും പാലിച്ചില്ലെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. എന്തിനാണ് ഇങ്ങനെ ഒരു പൊലീസെന്നും പൊലീസ് ആരുടെകൂടെ എന്ന് ജനങ്ങള്‍ക്ക് മനസ്സിലാകുമെന്നും ഹൈക്കോടതി പറഞ്ഞു.

പ്രഥമ ദൃഷ്ടിയാല്‍ റാമിനെ സംരക്ഷിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടു എന്ന് ഹൈക്കോടതി. സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്ന് ചോദിച്ച ഹൈക്കോടതി സംവിധാനങ്ങള്‍ പൂര്‍ണ്ണ പരാജയമെന്ന് കുറ്റപ്പെടുത്തി. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും. നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം നല്‍കിയ പരാതിയാണ് ഹൈക്കോടതി പരിഗണിച്ചത്. ജസ്റ്റിസ് എ ബധറുദീന്റെ ബെഞ്ചാണ് ഉപഹര്‍ജി പരിഗണിച്ചത്. ഡോക്ടര്‍ റാമിന്റെ അറസ്റ്റ് വൈകിയതില്‍ അതിരൂക്ഷ വിമര്‍ശനം സിംഗിള്‍ ബെഞ്ചിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. പിടികൂടി ആദ്യ ദിവസം തന്നെ റാമിന് ജാമ്യം ലഭിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

വയനാട്ടിൽ വീണ്ടും ഷിഗല്ല ബാധ സ്ഥിരീകരിച്ചു വയനാട് ഗവ.എൻജിനീയറിങ് കോളേജിലെ ഒരു വിദ്യാർഥിക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു

ദിവസങ്ങൾക്ക് മുൻപ് ചികിത്സ തേടിയ ഈ വിദ്യാർഥിയുടെ പരിശോധനാ ഫലം ഇന്നലെയാണ് പുറത്തുവന്നത്.

ഇതിനുപുറമേ, ഇതേ കോളേജിലെ മറ്റ് നാല് വിദ്യാർഥികൾ കൂടി രോഗ ലക്ഷണങ്ങളോടെ നിലവിൽ ചികിത്സ തേടിയിട്ടുണ്ട്.

കോളേജ് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥിക്കാണ് രോഗം ബാധിച്ചത്.

ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്നവരിൽ ഒരാൾ ഹോസ്റ്റൽ അന്തേവാസിയും മൂന്നുപേർ പുറത്ത് താമസിച്ച് പഠിക്കുന്നവരുമാണ്.

രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് എം.ജി. ബിജുവിൻ്റെ അധ്യക്ഷതയിൽ പേര്യ സി.എച്ച്.സി ജീവനക്കാരെയും കോളേജ് അധികൃതരെയും ഉൾപ്പെടുത്തി അടിയന്തര യോഗം ചേർന്നു.

പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലിൽ തിങ്കളാഴ്‌ച രാത്രിയോടെ ലക്ഷണങ്ങളുള്ള എല്ലാ വിദ്യാർഥികളെയും ആശുപത്രിയിലേക്ക് മാറ്റി.

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; ‘കുറ്റക്കാരെ ജയിലില്‍ അടയ്ക്കും; മുഖം നോക്കാതെ നടപടി’; നരേന്ദ്ര മോദി

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കുറ്റക്കാരെ ജയിലില്‍ അടയ്ക്കുമെന്ന് എന്‍ഡിഎ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖം നോക്കാതെ നടപടിയെന്ന് പ്രധാനമന്ത്രി പറഞ്ഞതായി കിരണ്‍ റിജിജു വ്യക്തമാക്കി. കുറ്റമറ്റ ഒരു പരീക്ഷാ സംവിധാനം കെട്ടിപ്പടുക്കുന്നതിന് കൂട്ടായ പരിശ്രമങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടുവെന്നും കിരന്‍ റിജിജു പറഞ്ഞു.

ചോര്‍ച്ചയെ ‘ഘോരപാപം’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇതില്‍ ഉള്‍പ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്തതായും 13 പ്രതികള്‍ നിലവില്‍ കസ്റ്റഡിയിലാണെന്നും പറഞ്ഞു.

നിയമനിര്‍മ്മാണ നടപടികള്‍ക്ക് പിന്തുണ നല്‍കുന്നതില്‍ ഒറ്റക്കെട്ടായി നിലകൊള്ളാന്‍ എന്‍ഡിഎ സഖ്യകക്ഷികളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. രാഷ്ട്രീയ വ്യത്യാസങ്ങള്‍ നിലനില്‍ക്കാമെങ്കിലും, രാജ്യത്തിന്റെ ഭാവിക്കും യുവാക്കളുടെ ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ എല്ലാ എംപിമാര്‍ക്കും പങ്കിട്ട ഉത്തരവാദിത്തമുണ്ടെന്നും പറഞ്ഞു കിരണ്‍ റിജിജു വ്യക്തമാക്കി.

അതേസമയം, രാജ്യതലസ്ഥാനത്തെ പിടിച്ചുകുലുക്കിയ, കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധം തുടരുകയാണ്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ പിന്നോട്ടിലെന്നാണ് സിജെപിയുടെ നിലപാട്. സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് ജന്തര്‍ മന്തറില്‍ തുടരുന്നത്.

കള്ളാടി മണ്ണിടിച്ചില്‍ പ്രദേശം വയനാട് എംപി പ്രിയങ്ക ഗാന്ധി വെള്ളിയാഴ്ച സന്ദര്‍ശിക്കും

കള്ളാടി മണ്ണിടിച്ചില്‍ പ്രദേശം വയനാട് എംപി പ്രിയങ്ക ഗാന്ധി സന്ദര്‍ശിക്കും. വെള്ളിയാഴ്ചയോടെ ദുരന്തസ്ഥലം സന്ദര്‍ശിക്കും. ശേഷം പരിക്കേറ്റവരെയും കാണും. ഈ മാസം ഏഴിനാണ് കണ്ണാടിയില്‍ തുരങ്കപാത നിര്‍മ്മാണ പ്രദേശത്ത് മണ്ണിടിഞ്ഞ് എട്ടുപേര്‍ മരിച്ചത്. എംപി ആയിട്ടും ദുരന്തപ്രദേശം സന്ദര്‍ശിക്കാത്തതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനമുയര്‍ത്തിയിരുന്ന

ക്രമക്കേടാരോപണം വ്യാപകം, പി എസ് സിയുടെ കൂടുതല്‍ പരീക്ഷകളിലേക്ക് അന്വേഷണം

ക്രമക്കേടാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ പി എസ് സിയുടെ കൂടുതല്‍ പരീക്ഷകളിലേക്ക് അന്വേഷണം നടത്താന്‍ തീരുമാനം. ഒരു പരീക്ഷയുടെ കൂടി വിവരങ്ങള്‍ ക്രൈംബ്രാഞ്ച് എസ് ഐ ടി സംഘം പി എസ് സിയോട് തേടി. പിന്നോക്കവികസന കോര്‍പ്പറേഷന്‍ പ്രോജക്ട് അസിസ്റ്റ് നിയമത്തിന്റെ വിവരങ്ങളാണ് തേടിയത്. ഈ നിയമനത്തില്‍ പരാതികള്‍ വ്യാപകമായി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. പിഎസ്‌സി ആസ്ഥാനത്ത് ക്രൈംബ്രാഞ്ച് ഇന്ന് പരിശോധന തുടരും.

നേരത്തെ ആസൂത്രണ ബോര്‍ഡിലെ നിയമനവുമായി ബന്ധപ്പെട്ടാണ് ക്രമക്കേടാരോപണം ഉയര്‍ന്നത്. ആസൂത്രണ ബോര്‍ഡിലെ ‘ചീഫ് (ഇന്‍ഡസ്ട്രി & ഇന്‍ഫ്രാസ്ട്രക്ചര്‍)’ തസ്തികയിലേക്ക് നടന്ന പരീക്ഷയില്‍ ഒന്‍പത് ലക്ഷത്തോളം രൂപ വാര്‍ഷിക ശമ്പളം വരുന്ന തസ്തികയില്‍ ഒന്നാം റാങ്ക് നേടിയ ഉദ്യോഗാര്‍ത്ഥിയുടെ പരീക്ഷയിലെ പത്ത് ചോദ്യങ്ങള്‍ മൂല്യനിര്‍ണ്ണയം നടത്തിയിരുന്നില്ലെന്ന് കണ്ടെത്തുകയായിരുന്നു.

വി എസ്സിന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്

കേരള രാഷ്ട്രീയത്തിലെ അതികായന്‍ വി എസ് അച്യുതാനന്ദന്‍ വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, പുരോഗമന കേരളത്തെ പരുവപ്പെടുത്തിയ സമര പോരാട്ടങ്ങളുടെ മുന്നണിപ്പോരാളി, അവസാന ശ്വാസം വരെ കര്‍മനിരതനായ കമ്യൂണിസ്റ്റ്- എന്നിങ്ങനെ വി.എസ് മലയാളികളുടെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം സമാനതകളില്ലാത്തതാണ്.

പോരാട്ടമെന്ന വാക്കിന്റെ ആള്‍രൂപമായിരുന്നു വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി എസ് അച്യുതാനന്ദന്‍. ആധുനിക കേരളത്തിന്റെ ചരിത്രത്തില്‍ വി എസ് എന്ന രണ്ടക്ഷരം വെറുമൊരു പേരായിരുന്നില്ല- ചൂഷണങ്ങള്‍ക്കും അസമത്വങ്ങള്‍ക്കെതിരെയുമുള്ള ഒരു ഇടിമുഴക്കമായിരുന്നു. ഒരു വര്‍ഷം മുമ്പ് ജീവിതത്തില്‍ നിന്നും വിടവാങ്ങിയെങ്കിലും മലയാളിയുടെ മനസ്സില്‍ വിപ്ലവവീര്യത്തിന്റെ ചെങ്കനലായി വി എസ് ഇന്നും ജ്വലിച്ചുനില്‍ക്കുന്നു.

ആ ഒരൊറ്റ മുദ്രാവാക്യം വിളിയില്‍ പലരുടെ സങ്കടങ്ങളൊഴുകി പോയി, ആശ നശിച്ചു പോയ നൂറുനൂറു മനുഷ്യര്‍ എഴുന്നേറ്റുനിന്നു. പുന്നപ്ര വയലാറില്‍ തുടങ്ങി സൂര്യനെല്ലിയിലേയും മൂന്നാറിലേയും വന്‍മലകളില്‍ തട്ടിയ ആ മുദ്രാവാക്യം പ്ലാച്ചിമടയിലെ പൊരിയുന്ന വെയിലത്തും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായുള്ള പോരാട്ടത്തിലും മുഴങ്ങിക്കേട്ടു. വി.എസ് എത്തുന്നിടത്തെല്ലാം ജനം തിങ്ങിക്കൂടി.

വി എസിനെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തിച്ചത് സഖാവ് പി.കൃഷ്ണപിള്ളയുടെ സ്വാധീനമായിരുന്നു. തൊഴിലാളി വര്‍ഗ പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഏടായ പുന്നപ്ര-വയലാര്‍ സമരത്തിന്റെ മുന്നണിയില്‍ വിഎസ് അച്യുതാനന്ദന്‍ നിന്നു. 1964ല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ദേശീയ കൗണ്‍സിലില്‍ നിന്ന് മുപ്പത്തിരണ്ടു പേര്‍ ഇറങ്ങിപ്പോയപ്പോള്‍ അതിലൊരാളായി. 1980 മുതല്‍ 1992 വരെ 12 വര്‍ഷം സി പി ഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറി. 1985 മുതല്‍ 2009 വരെ 24 വര്‍ഷക്കാലം പൊളിറ്റ് ബ്യൂറോ അംഗം. പാര്‍ട്ടി ജയിക്കുമ്പോള്‍ വിഎസ് തോല്‍ക്കുകയും വിഎസ് ജയിക്കുമ്പോള്‍ പാര്‍ട്ടി തോല്‍ക്കുകയും ചെയ്യുന്ന വൈരുദ്ധ്യത്തിന്റെ കാലവുമുണ്ടായി വി എസ്സിന്റെ രാഷ്ട്രീയ ജീവിതത്തില്‍. പാമോലിന്‍, ലാവ്‌ലിന്‍, ഐസ്‌ക്രീം പാര്‍ലര്‍, ഇടമലയാര്‍ എന്നീ വിവാദ കേസുകളില്‍ ഒറ്റയ്ക്ക് പോരാടി. എന്‍ഡോസള്‍ഫാന്‍, പ്ലാച്ചിമട കൊക്കോക്കോള വിരുദ്ധ സമരം എന്നിങ്ങനെ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തു. മതികെട്ടാന്‍മല നടന്നുകയറി. എണ്‍പത്തിരണ്ടാം വയസില്‍ കേരളമുഖ്യമന്ത്രി. അധികാരത്തിലിരിക്കുമ്പോഴും സമരമായിരുന്നു ആ ജീവിതം. അങ്ങനെ, സമരമെന്നാല്‍, കേരളത്തിന് വിഎസായി.

അവസാന ശ്വാസം വരെ കര്‍മനിരതനായിരുന്നു ആ കമ്യൂണിസ്റ്റ്. അടുത്തൊരു നൂറ്റാണ്ടിന് കൂടി കരുത്ത് പകര്‍ന്നാണ് ഒരു നൂറ്റാണ്ടോളം നീണ്ട ആ സമര്‍പ്പിത ജീവിതത്തിന് അന്ത്യമായത്. വി.എസ്സിനോളം വലിയൊരു നേതാവ് ഇനി മലയാളിക്കില്ല, ഇനി ഉണ്ടാകാനുമിടയുമില്ല.