Hivision Channel

ഡോക്ടര്‍ എം കെ റാമിനെ അറസ്റ്റ് ചെയ്തതിലെ വീഴ്ചയില്‍ ഗൂഢാലോചന നടന്നെന്ന് ഹൈക്കോടതി

കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ ഡന്റല്‍ കോളജ് വിദ്യാര്‍ഥി ആര്‍എല്‍ നിതിന്‍രാജിന്റെ മരണത്തില്‍ പ്രതി ഡോക്ടര്‍ എം കെ റാമിനെ അറസ്റ്റ് ചെയ്തതിലെ വീഴ്ചയില്‍, ഗൂഢാലോചന നടന്നെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. പ്രതിയുടെ പണവും അനുകൂല്യവും പറ്റി നടക്കുകയായിരുന്നു പൊലീസ് എന്നും പണത്തിന് മീതെ പരുന്തും പറക്കില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.

പാവപെട്ട ആളുകളെ ഉപദ്രവിച്ചിട്ട് പണക്കാരെ സംരക്ഷിക്കാനാണോ പൊലീസ് എന്ന് കോടതി ചോദിച്ചു. ഭരണതലത്തില്‍ സംഭവിച്ച ഗുരുതര വീഴ്ച്ച നടന്നുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ലോണ്‍ കേസിലെ പ്രതികളെ പിടികൂടിയപ്പോള്‍ അറസ്റ്റ് ചട്ടങ്ങള്‍ പാലിച്ചു. എന്നാല്‍ റാമിനെ അറസ്റ്റ് ചെയ്തപ്പോള്‍ ഒന്നും പാലിച്ചില്ലെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. എന്തിനാണ് ഇങ്ങനെ ഒരു പൊലീസെന്നും പൊലീസ് ആരുടെകൂടെ എന്ന് ജനങ്ങള്‍ക്ക് മനസ്സിലാകുമെന്നും ഹൈക്കോടതി പറഞ്ഞു.

പ്രഥമ ദൃഷ്ടിയാല്‍ റാമിനെ സംരക്ഷിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടു എന്ന് ഹൈക്കോടതി. സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്ന് ചോദിച്ച ഹൈക്കോടതി സംവിധാനങ്ങള്‍ പൂര്‍ണ്ണ പരാജയമെന്ന് കുറ്റപ്പെടുത്തി. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും. നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം നല്‍കിയ പരാതിയാണ് ഹൈക്കോടതി പരിഗണിച്ചത്. ജസ്റ്റിസ് എ ബധറുദീന്റെ ബെഞ്ചാണ് ഉപഹര്‍ജി പരിഗണിച്ചത്. ഡോക്ടര്‍ റാമിന്റെ അറസ്റ്റ് വൈകിയതില്‍ അതിരൂക്ഷ വിമര്‍ശനം സിംഗിള്‍ ബെഞ്ചിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. പിടികൂടി ആദ്യ ദിവസം തന്നെ റാമിന് ജാമ്യം ലഭിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *