Hivision Channel

latest news

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.

05-08-2022: ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

05-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം

06-08-2022: ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

07-08-2022: ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

08-08-2022:കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

09-08-2022: കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ

എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലെർട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.

ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.

ശക്തമായ മഴ തുടരുന്നതിനാൽ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങൾ ഉണ്ടാകുവാനും സാധ്യതയുണ്ട്. ഇത് മുന്നിൽ കണ്ടുകൊണ്ടുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു.

അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാൻ സാധ്യത കൂടുതലാണ്. ഇത് മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടതും വരും ദിവസങ്ങളിലെ ദിനാന്തരീക്ഷവസ്ഥയും (Weather) കാലാവസ്ഥ മുന്നറിയിപ്പുകളും സൂക്ഷ്‌മമായി വിലയിരുത്തേണ്ടതുമാണ്.

ഇത്തരം മുന്നറിയിപ്പുകളുടെ ഘട്ടത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും മറ്റ് സർക്കാർ സംവിധാനങ്ങളും ഏത് തരത്തിലാണ് പ്രവർത്തിക്കേണ്ടത് എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിശദമായ മാർഗ്ഗ രേഖ ‘ഓറഞ്ച് ബുക്ക് 2021’ ലൂടെ തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത മാർഗ്ഗരേഖക്ക് അനുസൃതമായി ജില്ലയിൽ ദുരന്ത പ്രതിരോധ-പ്രതികരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതാണ്.

എറണാകുളം, ആലപ്പുഴ ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ പത്തനംതിട്ട, ഇടുക്കി, കോട്ടയം തുടങ്ങിയ സമീപ ജില്ലകളിലെ മഴ കൂടി പരിശോധിക്കേണ്ടതുണ്ട്. സമീപ ജില്ലകളിലെയും വനമേഖലയിലെയും മഴയുടെ സ്ഥിതി വനം വകുപ്പുമായും പ്രാദേശിക ജനതയുമായും സന്നദ്ധ സംഘടനകളുമായും സഹകരിച്ച് ശേഖരിച്ച് കൊണ്ട് ആസൂത്രണം നടത്തേണ്ടതാണ്.

നിലവിലെ മുന്നറിയിപ്പിൻറെ പശ്ചാത്തലത്തിൽ ഓറഞ്ച് ബുക്ക് 2021 ൽ വൾനറബിൾ ഗ്രൂപ്പ് എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന വിഭാഗങ്ങൾക്കായി ക്യാമ്പുകൾ തയ്യാറാക്കി ആവശ്യമായ ഘട്ടങ്ങളിൽ ആളുകളെ മുൻകൂട്ടി തന്നെ മാറ്റി താമസിപ്പിക്കേണ്ടതാണ്.

കോവിഡ് 19 മഹാമാരിയുടെ കൂടി പശ്ചാത്തലത്തിൽ ക്യാമ്പുകളുടെ പ്രവർത്തനം എങ്ങനെയായിരിക്കണമെന്ന് ഓറഞ്ച് ബുക്ക് 2021 ൽ വിശദീകരിച്ചിട്ടുണ്ട്. അത് പാലിച്ചു കൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും റെവന്യൂ വകുപ്പിന്റെയും ഏകോപനത്തോടെ ക്യാമ്പുകൾ സംഘടിപ്പിക്കേണ്ടതാണ്.

താലൂക്ക് കൺട്രോൾ റൂമുകളും ജില്ലാ കൺട്രോൾ റൂമുകളും 24*7 മണിക്കൂറും പ്രവർത്തിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

അതിശക്തമായ മഴ തുടർച്ചയായി പെയ്യുന്ന സാഹചര്യത്തിൽ പ്രാദേശികമായ ചെറിയ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും. ആയതിനാൽ ജില്ലയിലെ ദുരന്ത സാധ്യത മേഖലകളിലെ ദുരന്ത പ്രതികരണ സംവിധാനങ്ങളെ മഴ തുടരുന്ന സാഹചര്യത്തിൽ അലേർട്ട് ആക്കി നിർത്തേണ്ടതാണ്.

മലയോര മേഖലയിൽ മഴ തുടരുന്ന സാഹചര്യം പരിശോധിച്ച് അതിനനുസൃതമായ നടപടികൾ സ്വീകരിക്കേണ്ടതും തദ്ദേശസ്ഥാപന തലത്തിലും വില്ലേജ് തലത്തിലും ജാഗ്രത നിർദേശം നൽകുകയും ശക്തമായ മഴ തുടരുന്ന സാഹചര്യമുണ്ടെങ്കിൽ മലയോര മേഖലയിലേക്കുള്ള ഗതാഗതം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുകയും അപകടാവസ്ഥയിൽ (മുകളിൽ സൂചിപ്പിച്ച വൾനറബിൾ ഗ്രൂപ്പിൽ ഉൾപ്പെട്ടവരെ) മാറ്റി താമസിപ്പിക്കുകയും ചെയ്യാവുന്നതാണ്. ഇത്തരം സാഹചര്യം അന്വേഷിച്ച് ഉറപ്പാക്കി പോലീസ്, വനംവകുപ്പ്, ഫയർ ഫോഴ്‌സ്, തദ്ദേശ സ്ഥാപനങ്ങൾ, റവന്യു ഉദ്യോഗസ്ഥർ, ഡാം ഓപ്പറേറ്റർമാർ എന്നിവർക്ക് ജാഗ്രത നിർദേശം നൽകുകയും ഇവരുടെയെല്ലാം ഏകോപനം ഉറപ്പാക്കുകയും ചെയ്യേണ്ടതാണ്.

ഡാമുകളുടെ റൂൾ curve കൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെറിയ ഡാമുകളിൽ നേരത്തെ തന്നെ തയ്യാറെടുപ്പുകൾ നടത്താനും KSEB, ഇറിഗേഷൻ, KWA വകുപ്പുകൾക്ക് നിർദേശം നൽകേണ്ടതാണ്. നദികളിലെ ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് പ്രത്യേകം നിരീക്ഷിക്കേണ്ടതാണ്.
കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പുകൾ അപ്‌ഡേറ്റ് ചെയ്യുന്നതനുസരിച്ച് അലെർട്ടുകളിൽ മാറ്റങ്ങൾ വരുന്നതാണ്. അവ യഥാസമയം അപ്‌ഡേറ്റ് ചെയ്യുന്നതാണ്.
ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലെർട്ടുകളെ മനസ്സിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2022 ൽ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/wp-content/uploads/2022/06/Orange-Book-of-Disaster-Management-2-2022.pdf ഈ ലിങ്കിൽ ലഭ്യമാണ്.
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

ഇന്ത്യയില്‍ 20,551 പുതിയ കൊവിഡ് കേസുകള്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 20,551 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സജീവ കേസുകളുടെ എണ്ണം നിലവില്‍ 1,35,364 ആണ്. 21,595 പേര്‍ കൂടി രോഗമുക്തി നേടിയതോടെ, ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 4,34,45,624 ആയി ഉയര്‍ന്നു. നിലവില്‍ രോഗമുക്തി നിരക്ക് 98.50 ശതമാനമാണെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,00,110 ടെസ്റ്റുകള്‍ നടത്തി. ഇതോടെ മൊത്തം പരിശോധനയുടെ എണ്ണം 87.71 കോടിയായി. പ്രതിദിന പോസിറ്റിവിറ്റി നിരക്കും പ്രതിവാര പോസിറ്റിവിറ്റി നിരക്കും യഥാക്രമം 5.14 ശതമാനവും 6.14 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 36,95,835 വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തു. 196.86 കോടിയിലധികം (1,96,86,41,625) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയിട്ടുണ്ടെന്ന് മന്ത്രാലയ വ്യക്തമാക്കി.

ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്ക് എ കെ ഡബ്ല്യു എയുടെ കൈത്താങ്ങ്

ആള്‍ കൈന്‍ഡ്‌സ് ഓഫ് വെല്‍ഡേഴ്‌സ് അസോസിയേഷന്‍ കണ്ണൂരിന്റെ നേതൃത്വത്തില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ സര്‍വ്വതും നശിച്ച പേരാവൂര്‍ തെറ്റുവഴിയിലെ കൃപാഭവന് സഹായം എത്തിച്ച് നല്‍കി.അരിയും പലവ്യഞ്ജനങ്ങളുമാണ് എത്തിച്ച് നല്‍കിയത്.

കൃപാഭവനില്‍ വെല്‍ഡിംഗ് ജോലിയുമായി സംബന്ധിച്ചുള്ള പ്രവര്‍ത്തികള്‍ അടുത്ത ദിവസങ്ങളില്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ചെയ്ത് നല്‍കും.എ കെ ഡബ്ല്യു എ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മേഖലയില്‍ സന്നദ്ധ പ്രവര്‍ത്തനവും നടത്തി.

സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടത്തി

ചെട്ടിയാംപറമ്പ്: ഗവ. യു.പി സ്‌കൂള്‍ 2022-23 അധ്യയന വര്‍ഷത്തെ സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടത്തി. തിരഞ്ഞെടുപ്പില്‍ സ്‌കൂള്‍ ലീഡറായി ദില്‍ജിത്ത് നോബി, ഡെപ്യൂട്ടി ലീഡറായി ലിധിയ ബൈജു, വിദ്യാരംഗം സെക്രട്ടറിയായി പാര്‍വണ അനില്‍ കുമാര്‍, ജനറല്‍ ക്യാപ്റ്റന്‍മാരായി ജോഷ്വല്‍ ജോബ് ജോസഫ്, അലോണ്‍ ടോം ജോസഫ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. മൂന്നാം ക്ലാസ്സ് മുതല്‍ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികളാണ് വോട്ടവകാശം വിനിയോഗിച്ചത്. ജനാധിപത്യരീതിയില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ച് നടത്തിയ സ്‌കൂള്‍ ഇലക്ഷന്‍ കുട്ടികള്‍ക്ക് പുതുമയാര്‍ന്ന അനുഭവമായിരുന്നു. അധ്യാപകരായ രേഷ്മ ചന്ദ്രന്‍, വിനു കെ.ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാഹന പ്രചരണ ജാഥ

പേരാവൂര്‍: തപാല്‍ സ്വകാര്യവല്‍ക്കരണ നടപടികള്‍ ഉപേക്ഷിക്കുക,ആര്‍ എം എസ് ഓഫീസുകള്‍ അടച്ചുപൂട്ടുന്ന നടപടികള്‍ ഉപേക്ഷിക്കുക, ഡാക്മിത്ര, കോമണ്‍സര്‍വീസ് സെന്റര്‍ പദ്ധതി ഉപേക്ഷിക്കുക, പോസ്റ്റോഫീസ് സേവിംഗ്സ് ബാങ്ക് സംരക്ഷിക്കുക, ഒഴിവുള്ള എല്ലാ തസ്തികകളിലും നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആഗസ്റ്റ് 10 ന് തപാല്‍ ആര്‍.എം.എസ് ജീവനക്കാര്‍ നടത്തുന്ന അഖിലേന്ത്യ പണിമുടക്കിന്റെ ഭാഗമായി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥക്ക് പേരാവൂരില്‍ സ്വീകരണം നല്‍കി. ജാഥാ ലീഡര്‍ യൂണിയന്‍ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ മോഹനന്‍, കെ ശശി, എം.പി രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.

കുടുംബ സഹായ ഫണ്ട് കൈമാറി

മാലൂര്‍: കേരള വ്യാപാരി വ്യവസായ സമിതി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ മരണാനന്തര സഹായമായ, വ്യാപാരി കുടുംബ സഹായ ഫണ്ട് പനമ്പറ്റിലെ ആലക്കണ്ടി കുഞ്ഞിരാമന്റെ കുടുംബത്തിന് കൈമാറി. വ്യാപാരി വ്യവസായ സമിതി മാലൂര്‍ പഞ്ചായത്ത് സെക്രട്ടറി എം സുരേന്ദ്രന്‍, യുണിറ്റ് പ്രസിഡണ്ട് സി പ്രജീഷ്, പ്രമോദ് കുമാര്‍, രജീഷ് എന്നിവര്‍ പങ്കെടുത്തു.

പെരുന്തറച്ചാല്‍ കിണര്‍ ഉദ്ഘാടനം

ഇരിട്ടി: നഗരസഭ 2021-22 വാര്‍ഷിക പദ്ധതിയില്‍ പൂര്‍ത്തീകരിച്ച പെരുന്തറച്ചാല്‍ കിണര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ ശ്രീലത ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.പി ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ എ സ്വരൂപ്, എ വിജയന്‍ പത്മജ എന്നിവര്‍ സംസാരിച്ചു.

ഇരിട്ടി നഗരസഭ 2021-22 വാര്‍ഷിക പദ്ധതിയില്‍ പൂര്‍ത്തീകരിച്ച മീന്തേരി കിണര്‍ ഉദ്ഘാടനം

ഇരിട്ടി: നഗരസഭ 2021-22 വാര്‍ഷിക പദ്ധതിയില്‍ പൂര്‍ത്തീകരിച്ച മീന്തേരി കിണര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ ശ്രീലത ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.പി ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. രാജീവ് വി.വി, മുനിസിപ്പല്‍ എ.ഇ.എ സ്വരൂപ്,
വി.വി ശ്യാമള എന്നിവര്‍ സംസാരിച്ചു.

സംസ്ഥാനത്ത് ആശ്വാസം, അതിതീവ്ര മഴ മുന്നറിയിപ്പ് പിന്‍വലിച്ചു; 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് അതിതീവ്ര മഴയെ സൂചിപ്പിച്ച് പുറപ്പെടുവിച്ചിരുന്ന റെഡ് അലര്‍ട്ടുകള്‍ പിന്‍വലിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ തുടങ്ങി എട്ട് ജില്ലകളില്‍ പുറപ്പെടുവിച്ച റെഡ് അലര്‍ട്ട് ആണ് പിന്‍വലിച്ചത്. പുതുക്കിയ മുന്നറിയിപ്പ് അനുസരിച്ച് 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നിലവില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഉണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിലവില്‍ മഴ മുന്നറിയിപ്പില്ല.

മരിയഭവന്‍, കൃപാ ഭവന്‍ അന്തേവാസികള്‍ക്ക് അവശ്യസാധനങ്ങള്‍ നല്‍കി

തെറ്റുവഴി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഉരുള്‍പൊട്ടലില്‍ കഷ്ടതയനുഭവിക്കുന്ന മരിയഭവന്‍, കൃപാ ഭവന്‍ അന്തേവാസികള്‍ക്ക് അവശ്യസാധനങ്ങള്‍ നല്‍കി. യൂണിറ്റ് പ്രസിഡണ്ട് സി.എം.ജെ, മണത്തണ യൂണിറ്റ് ജനറല്‍ സെക്രട്ടറി കെ.സി പ്രവീണ്‍, ട്രഷറര്‍ എ.രാജന്‍, യൂത്ത് വിംഗ് വൈസ് പ്രസിഡണ്ട് ദിനേശന്‍, സെക്രട്ടറി ഷിബു സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.