Hivision Channel

channel news

പ്രശസ്ത സംഗീതജ്ഞന്‍ കെ. ജി. ജയന്‍ അന്തരിച്ചു

പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി.ജയൻ അന്തരിച്ചു. 90 വയസ്സായിരുന്നു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. അറുപത് വർഷത്തോളം നീണ്ട സംഗീത ജീവിതത്തില്‍ സിനിമ ഗാനങ്ങള്‍ക്കും ഭക്തി ഗാനങ്ങൾക്കും കെ ജി ജയന്‍ ഈണം പകർന്നു. നടന്‍ മനോജ് കെ ജയന്‍ മകനാണ്. ജയവിജയ എന്ന പേരിൽ ഇരട്ട സഹോദരനൊപ്പം നിരവധി കച്ചേരികൾ നടത്തിയിരുന്നു. സിനിമ ഭക്തി ​ഗാനങ്ങളിലൂടെ കർണാടക സം​ഗീതത്തെ ജനകീയനാക്കിയ സം​ഗീതജ്ഞൻ കൂടിയായിരുന്നു കെ ജി ജയൻ. 2019 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. കേരള സം​ഗീത നാടക അക്കാദമി അവാർഡ്, ഹരിവരാസനം അവാർഡ് എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

പാലക്കാട്ട് യുവതിയെ കുത്തിവീഴ്ത്തി കത്തിച്ചുകൊന്നു; പ്രതി ആത്മഹത്യ ചെയ്തു

കൊടുമുണ്ട തീരദേശ റോഡിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തൃത്താല പട്ടിത്തറ കങ്കണത്ത് പറമ്പിൽ പ്രവിയ (30) ആണ് മരിച്ചത്. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയാണ് പ്രവിയ. രാവിലെ ജോലിക്ക് വരുമ്പോഴാണ് സംഭവം.

യുവതിയെ കുത്തി പരിക്കേൽപ്പിച്ച ശേഷം കത്തിച്ചതാണെന്നാണ് സൂചന. സംഭവത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച, പ്രതിയെന്ന് കരുതുന്ന യുവാവിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ആലൂർ മൂലടിയിൽ സന്തോഷ് കുമാർ (43) ആണ് മരിച്ചത്. മരിച്ച പ്രവിയ സന്തോഷ് കുമാറിൻ്റെ കടയിലെ മുൻ ജീവനക്കാരിയായിരുന്നു.

സംഭവ സ്ഥലത്ത് പ്രവിയയുടെ സ്കൂട്ടർ മറിഞ്ഞു കിടപ്പുണ്ട്. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.

സൈക്കിളിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ചു

ചെമ്പേരി മിഡിലാക്കയം വെണ്ണായപ്പിള്ളിൽ ബിജു – ജാൻസി ദമ്പതികളുടെ മകൻ ജോബിറ്റ് (14) ആണ് മരിച്ചത്.റോഡിൽ തലയിടിച്ച് വീണ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി.

പാനൂർ ബോംബ് സ്ഫോടനം: സിബിഐ അന്വേഷണം വേണമെന്ന് കോൺഗ്രസ്, ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് കത്ത് നൽകി

പാനൂർ ബോംബ് സ്ഫോടനക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർക്ക്എംഎം ഹസ്സൻ കത്ത് നൽകി. യുഡിഎഫ്  പ്രവർത്തകരെ ആക്രമിക്കാനായിരുന്നു ബോംബ് നിർമ്മാണം.പാർലമെന്‍റ്  തെരഞ്ഞെടുപ്പ്  മുന്നിൽ കണ്ടാണ് ബോംബ് നിർമ്മിച്ചതെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിലുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎമ്മും പ്രതികളെ പിന്തുണക്കുന്നു. ബോംബ് നിർമ്മാണം ഭീകര പ്രവർത്തനമാണ്. മുഖ്യമന്ത്രി പറഞ്ഞതുപോലെ ചെറിയ കാര്യമല്ല. വടകരയില്‍ ഷാഫിയുടെ വിജയത്തെ സിപിഎം പേടിക്കുന്നുവെന്നും ഹസ്സന്‍ പറഞ്ഞു.വീട്ടിനടുത്തുള്ള ഒരാൾ മരിച്ചാൽ അനുശോചിക്കാൻ പോകില്ലെയെന്ന് മുഖ്യമന്ത്രി ചോദിക്കുന്നു. ക്ലിഫ് ഹൗസിൽ നിന്നും 16 കിലോമീറ്റർ അപ്പുറമുള്ള സിദ്ധാർത്ഥന്‍റെ  വീട്ടിൽ എന്തുകൊണ്ട് മുഖ്യമന്ത്രി പോയില്ല. ക്രൂരനായ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. മുടിയനായ മകനെ അച്ഛൻ തള്ളി പറയാനിടയായതു പോലെയാണ് ഡിവൈഎഫ്ഐയെ എം.വി ഗോവിന്ദൻ തള്ളി പറയുന്നത്. മോദി വർഗീയവത്കരിക്കുന്നതിനെക്കാൾ വർഗീയത പറയുന്നത് പിണറായിയാണ്. മോദി ഇനി കേരളത്തിൽ വരേണ്ടയെന്ന് അഭ്യർത്ഥിക്കുന്നു. ബിജെപിയുടെ താര പ്രചാരകനായി പിണറായി മാറിയിട്ടുണ്ട്. മോദിയെക്കാൾ ശക്തിയായി കോൺഗ്രസിനെ പിണറായി ആക്രമിക്കുന്നുണ്ടെന്നും ഹസ്സന്‍ പറഞ്ഞു.

സ്വന്തം റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണം; ചരിത്രത്തിലാദ്യമായി 53,000 പിന്നിട്ടു

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ വര്‍ധിച്ച് 53,760ലേക്കെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കൂടിയത് 100 രൂപയാണ്. ഇതോടെ ഗ്രാമിന് 6720 രൂപയായി വിപണ നിരക്ക്. ഈ മാസം ഇതുവരെ 2880 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഒരു പവൻ ആഭരണ രൂപത്തിൽ ലഭിക്കാൻ ഇനി 60,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.

ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണം പവന് 80 രൂപ കൂടി 52,960 രൂപയിലും ഗ്രാമിന് പത്ത് രൂപ വര്‍ധിച്ച് 6620 രൂപയിലുമാണ് വ്യാപാരം നടന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ആറ് ദിവസമായി സ്വര്‍ണവില തുടര്‍ച്ചയായി റെക്കോര്‍ഡിടുകയാണ്.

ലോകരാജ്യങ്ങളിലെ യുദ്ധങ്ങളും അമേരിക്ക പലിശ നിരക്ക് കുറച്ചതുമാണ് ഇപ്പോഴത്തെ സ്വര്‍ണവില വര്‍ധനവിന് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. യുദ്ധം അവസാനിക്കുകയും വിലക്കയറ്റത്തില്‍ അയവ് വരുകയും പലിശ നിരക്ക് കൂടുകയും ചെയ്താല്‍ മാത്രമേ ഇനി സ്വര്‍ണവിലയില്‍ കാര്യമായ കുറവുണ്ടാവുകയുള്ളൂ. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്വര്‍ണവില അറുപതിനായിരം കടക്കാനാണ് സാധ്യത.

സിദ്ധാര്‍ത്ഥന്‍റെ മരണം ഇനി സിബിഐ അന്വേഷിക്കും

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥി സിദ്ധാർത്ഥന്‍റെ മരണം ഇനി സിബിഐ അന്വേഷിക്കും. സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം സിബിഐക്ക് കൈമാറി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ആത്മഹത്യാ പ്രേരണയോ, കൊലപാതകമോ, ഗൂഢാലോചനയോ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവിലുള്ളത്. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സംസ്ഥാന സര്‍ക്കാരിനും കൈമാറി. നേരത്തെ അന്വേഷണം ഏറ്റെടുക്കാനുള്ള നടപടികൾ സിബിഐ ആരംഭിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി ദില്ലിയിൽ നിന്നു എസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍റെ കീഴിൽ സിബിഐ സംഘം കേരളത്തിൽ എത്തി. നിലവിൽ കേസ് അന്വേഷിക്കുന്ന കൽപ്പറ്റ ഡിവൈഎസ്പിയുമായി സംഘം കണ്ണൂരിൽ വെച്ച് കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മാർച്ച്‌ 9ന് ആണ് സംസ്ഥാന സർക്കാർ കേസ് സിബിഐ ക്ക് വിട്ട് ഉത്തരവ് ഇറക്കിയത്. സിബിഐ കേസ് ഏറ്റെടുക്കാൻ വൈകുന്നതിൽ കുടുംബം പ്രതിഷേധം അറിയിക്കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സിബിഐ സംഘം എത്തിയത്. തിരുവനന്തപുരം യൂണിറ്റിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷിക്കുമെന്നാണ് വിവരം.

സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം സിബിഐ ഏറ്റെടുക്കാൻ കേന്ദ്ര സര്‍ക്കാര്‍ ഉടൻ വിജ്ഞാപനം ഇറക്കണമെന്ന് ഇന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ ജയപ്രകാശ് നൽകിയ ഹർജി പരിഗണിച്ചായിരുന്നു വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. അന്വേഷണം വൈകുന്നത് നീതിയെ ബാധിക്കുമെന്ന് ഹൈക്കോടതി പറഞ്ഞു. സിബിഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടാൽ എന്താണ് സാങ്കേതിക തടസമെന്നും കോടതി ചോദിച്ചു.കേന്ദ്രസർക്കാരിന്‍റെ നിർദേശം വന്നാലേ അന്വേഷണം ഏറ്റെടുക്കാൻ കഴിയൂ എന്നാണ് സിബിഐ വ്യക്തമാക്കിയത്. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിൽ സംസ്ഥാന സർക്കാരിനെ ഹൈക്കോടതി അഭിനന്ദിച്ചു. എന്നാൽ, അതിന്‍റെ ബാക്കിയുള്ള കാര്യങ്ങൾ കൂടി സർക്കാരിന്‍റെ മേൽനോട്ടം വേണ്ടേയെന്ന് ചോദിച്ച കോടതി രേഖകൾ കൈമാറാൻ എന്തിനായിരുന്നു കാലതാമസം എന്നും ചോദിച്ചു. കാലതാമസം ഉണ്ടായിട്ടില്ലെന്നും കേസ് വേഗത്തിൽ സിബിഐക്ക് കൈമാറിയെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാൽ കേസ് കൈമാറുന്നതിൽ ഓരോ നിമിഷം വൈകുന്നതും കേസിനെ ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. സിബിഐ അന്വേഷണത്തിന് എത്രയും വേഗം വിജ്ഞാപനമിറക്കണമെന്നും വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ ഹാജരാക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിടുകയായിരുന്നു.

UPSC എന്‍ജിനീയറിങ് എക്‌സാം 2024 പ്രിലിമിനറി ഫലങ്ങള്‍ പുറത്ത്; വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ 

ന്‍ജിനീയറിങ് സര്‍വീസസ് എക്‌സാമിനേഷന്‍ (ഇ.എസ്.ഇ.) 2024-ലെ പ്രിലിമനറി പരീക്ഷാഫലം പുറത്തുവിട്ട് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യു.പി.എസ്‌.സി.). ഔദ്യോഗിക വെബ്‌സൈറ്റില്‍ തിരഞ്ഞെടുത്ത ഉദ്യോഗാര്‍ഥികളുടെ പേരുവിവരങ്ങൾ ലഭ്യമാണ്. ഫെബ്രുവരി 18-നാണ് പരീക്ഷ നടത്തിയിരുന്നത്.

യോ​ഗ്യത നേടിയ ഉ​ദ്യോ​ഗാർഥികളുടെ വിവരങ്ങളറിയാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക. യു.പി.എസ്‌.സി. ഇ.എസ്.ഇ. മെയിന്‍സ് 2024 ജൂണ്‍ 23-നാകും നടത്തുകയെന്നും യു.പി.എസ്‌.സി. അറിയിച്ചു.

മെയിൻസ് പരീക്ഷ തീയതിയോടനുബന്ധിച്ച് ഒരാഴ്ചയ്ക്ക് മുന്‍പ് അഡ്മിറ്റ് കാര്‍ഡുകള്‍ ലഭ്യമാകും. മെയിന്‍സ് എക്‌സാമിന് നല്‍കിയിരിക്കുന്ന പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം സാധ്യമല്ലെന്നും യു.പി.എസ്‌.സി. അറിയിച്ചിട്ടുണ്ട്.

സിവില്‍ എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് എന്നിവയടങ്ങുന്ന 167 തസ്തികകളിലേക്കാണ് ഇപ്പോള്‍ പരീക്ഷ നടത്തുന്നത്.

പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ 5 മണിവരെയുള്ള യു.പി.എസ്‌.സി. ഹെല്‍പ്‌ലൈന്‍ നമ്പറുകളില്‍ കൂടുതല്‍ വിവരങ്ങളറിയാം. ഫോൺ- (011)-23388088/ 23385271/23381125/23098543

കലാമണ്ഡലം സത്യഭാമക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു; നടപടി ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിൽ

അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമക്കെതിരെ പൊലീസ് കേസെടുത്തു. കലാഭവൻ മണിയുടെ സഹോദരനും മോഹിനിയാട്ടം കലാകാരനുമായ ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിലാണ് തിരുവനന്തപുരം കൻ്റോമെൻ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എസ് ഇ എസ് ടി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പാണ് സത്യഭാമയ്ക്കെതിരെ ചുമത്തിയത്.  യൂട്യൂബ് പരാമർശത്തിലൂടെ തന്നെ വ്യക്തിപരമായി അപമാനിച്ചെന്നാണ് കലാമണ്ഡലം സത്യഭാമക്കെതിരായ പരാതി. ചാലക്കുടി ഡിവൈ.എസ്.പിയ്ക്കാണ് രാമകൃഷ്ണൻ പരാതി നൽകിയത്. തുടർ നടപടിക്കായി പരാതി തിരുവനന്തപുരം പൊലീസിന് കൈമാറുകയായിരുന്നു. അഭിമുഖം നൽകിയ യൂട്യൂബ് ചാനലിനെതിരെയും നടപടി വേണമെന്നു പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇന്നലത്തെ ഒറ്റക്കുതിപ്പിന് നേരിയ ആശ്വാസം; സ്വര്‍ണവിലയില്‍ ഇടിവ്; ഒരു പവന് അരലക്ഷത്തിന് മുകളില്‍ തന്നെ

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ ആദ്യമായി അരലക്ഷത്തിന് മുകളിലെത്തിയ സ്വര്‍ണത്തിന്റെ കുതിപ്പിനാണ് ഇന്ന് നേരിയ ആശ്വാസമുണ്ടായിരിക്കുന്നത്. പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപയും കുറഞ്ഞു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 50,200 രൂപയും ഒരു ഗ്രാമിന് 6275 രൂപയുമായി.ഇന്നലെ പവന് 50,400 ആയിരുന്നു വില. ഗ്രാമിന് 130 രൂപയാണ് ഇന്നലെ വര്‍ധിച്ചത്. 6300 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രാജ്യാന്തര വിപണിയിലെ വിലവര്‍ധനവാണ് കേരളത്തിലും വില കൂടാന്‍ കാരണം. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് വില ഉയരാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

പെരുമാറ്റ ചട്ടലംഘനം: ഇതുവരെ നീക്കിയത് 8320 പ്രചാരണ സാമഗ്രികള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ട് എംസിസി നിരീക്ഷണ സ്‌ക്വാഡുകള്‍ മാര്‍ച്ച് 25ന് വൈകിട്ട് വരെ നീക്കം ചെയ്തത് 8320 പ്രചാരണ സാമഗ്രികള്‍. പൊതുസ്ഥലങ്ങളിലെയും സ്വകാര്യസ്ഥലങ്ങളില്‍ അനധികൃതമായും സ്ഥാപിച്ച പോസ്റ്റര്‍, ബാനര്‍, കൊടിതോരണങ്ങള്‍ തുടങ്ങിയവയാണ് എംസിസി നോഡല്‍ ഓഫീസര്‍ എഡിഎം കെ നവീന്‍ബാബുവിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകള്‍ നീക്കം ചെയ്തത്. പൊതുസ്ഥലത്തെ 8255 പ്രചാരണ സാമഗ്രികളും സ്വകാര്യ സ്ഥലത്ത് അനുമതിയില്ലാതെ സ്ഥാപിച്ച 65 എണ്ണവുമാണ് മാറ്റിയത്. പൊതുസ്ഥലത്തെ 99 ചുവരെഴുത്തുകള്‍, 6292 പോസ്റ്ററുകള്‍, 1251 ബാനറുകള്‍, 613 കൊടിത്തോരണങ്ങള്‍ എന്നിവ നീക്കം ചെയ്തു. സ്വകാര്യ സ്ഥലങ്ങളില്‍ നിയമവിരുദ്ധമായി സ്ഥാപിച്ച മൂന്ന് ചുവരെഴുത്തുകള്‍, 52 പോസ്റ്ററുകള്‍, 10 ബാനറുകള്‍ എന്നിവയും നീക്കി. എംസിസി സ്‌ക്വാഡുകളുടെ ശക്തമായ നിരീക്ഷണം ജില്ലയില്‍ തുടരുകയാണ്.