Hivision Channel

100 കോടി പിഴ; കോടതിയെ സമീപിക്കാനൊരുങ്ങി കൊച്ചി കോര്‍പറേഷന്‍

ദേശീയ ഹരിത ട്രിബ്യൂണല്‍ 100 കോടി രൂപ പിഴ ചുമത്തിയ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാന്‍ കൊച്ചി കോര്‍പറേഷന്‍. ഹൈക്കോടതിയെയോ സുപ്രീം കോടതിയെയോ സമീപിക്കാനാണ് നീക്കം. നിയമ വിദഗ്ദരുമായി കൂടിയാലോചിച്ച ശേഷമാകും അന്തിമ തീരുമാനം. ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീ പിടിത്തത്തില്‍ കൊച്ചി കോര്‍പറേഷന് ദേശീയ ഹരിത ട്രിബ്യൂണല്‍ 100 കോടി രൂപ പിഴ ചുമത്തിയതിനെ നിയമപരമായി നേരിടാനാണ് കോര്‍പറേഷന്‍ നീക്കം. നിലവിലെ സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിച്ചാല്‍ സ്റ്റേ നേടാനാകുമോ എന്നാണ് ആശങ്ക. വിഷയം പരിഗണിച്ചപ്പോഴൊക്കെയും കോര്‍പറേഷന്‍ നടപടികളില്‍ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപെടുത്തിയിരുന്നു. അതിനാല്‍ സുപ്രീം കോടതിയെ സമീപിക്കാനും ആലോചനയുണ്ട്. നിയമ വിദഗ്ദരുമായി കൂടിയാലോചിച്ച ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

കോര്‍പറേഷന്റെയോ സര്‍ക്കാരിന്റെയോ ഭാഗം കേള്‍ക്കാതെയും നഷ്ടപരിഹാരം കണക്കാക്കാതെയുമാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ നടപടി എന്നാണ് കോര്‍പറേഷന്‍ വാദം. 2012 മുതല്‍ ബ്രഹ്മപുരം പ്ലാന്റില്‍ ഉണ്ടായ പിഴവുകളാണ് ഹരിത ട്രിബ്യൂണലിനെ പ്രകോപിപ്പിച്ചതെന്നും കോര്‍പറേഷന്‍ പറയുന്നു. 2019ല്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ സംഘം പ്ലാന്റ് സന്ദര്‍ച്ചപ്പോള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കാത്തതിനെ തുടര്‍ന്ന് രണ്ട് കോടി രൂപ പിഴ ചുമത്തിയിരുന്നു. ഇതില്‍ ഒരു കോടി രൂപ കെട്ടി വച്ച ശേഷം കോര്‍പറേഷന്‍ അപ്പീല്‍ നല്‍കി സ്റ്റേ നേടി. 2021 ജനുവരി യില്‍ 14.92 കോടി രൂപ വീണ്ടും പിഴ ചുമത്തിയപ്പോഴും ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു. അപ്പീല്‍ പോകണമെങ്കില്‍ പിഴത്തുകയുടെ അന്‍പത് ശതമാനം കെട്ടി വെക്കേണ്ടിവരും. ഇത് അന്‍പതു കോടി രൂപ വരും. അങ്ങനെ എങ്കില്‍ സര്‍ക്കാര്‍ സഹായത്തോടെ മാത്രമേ കോര്‍പറേഷന്‍ അപ്പീല്‍ നല്‍കാനാകൂ.

Leave a Comment

Your email address will not be published. Required fields are marked *