Hivision Channel

കാലാവസ്ഥ മുന്നറിയിപ്പില്‍ മാറ്റം വരുന്നു; മഴ സാധ്യതയ്‌ക്കൊപ്പം ആഘാത സാധ്യതയും

കാലാവസ്ഥ അറിയിപ്പുകളിലെ പിഴവുകള്‍ ചര്‍ച്ചയാകുന്നതിനിടെ മുന്നറിയിപ്പ് രീതികളില്‍ ദുരന്തനിവാരണ അതോറിറ്റി മാറ്റം വരുത്തുന്നു. ഇനി മുതല്‍ മഴ സാധ്യതക്കൊപ്പം ആഘാത സാധ്യത മുന്നറിയിപ്പ് കൂടി കെഎസ്ഡിഎംഎ കൈമാറും. തിരുവനന്തപുരത്ത് പെരുമഴ പെയ്ത ശനിയാഴ്ച രാത്രി കാലാവസ്ഥ നിരീക്ഷണ കേന്ദ്രമോ, ദുരന്ത നിവാരണ അതോറിറ്റിയോ കൃത്യമായ ഒരു മുന്നറിയിപ്പും നല്‍കിയിരുന്നില്ല.

പെരുമഴ പെയ്തിറങ്ങുമ്പോഴും ശനിയാഴ്ച രാത്രി കാലാസ്ഥ നിരീക്ഷണ കേന്ദ്രവും ദുരന്തനിവാരണ അതോറിറ്റിയും നല്‍കിയ മുന്നറിയിപ്പുകളില്‍ സംസ്ഥാനത്ത് എവിടെയും ശക്തമായ മഴയ്ക്ക് സാധ്യത അറിയിച്ചിരുന്നില്ല. ശനിയാഴ്ച യെല്ലാ അലര്‍ട്ടും, ഞായറാഴ്ച ഗ്രീന്‍ അലര്‍ട്ടുമായിരുന്നു തിരുവനന്തപുരത്ത് പ്രഖ്യാപിച്ചിരുന്നത്.മുന്നറിയിപ്പുകളിലെ ഈ പിഴവ് ചര്‍ച്ചയായതിന് പിന്നാലെ, തല്‍സ്ഥിതി മുന്നറിയിപ്പിനൊപ്പം, ഇംപാക്ട് ബേസ്ഡ് അഥവാ ആഘാത സാധ്യത മുന്നറിയിപ്പ് കൂടി ഇനി പൊതുജനങ്ങള്‍ക്ക് കൈമാറാനാണ് തീരുമാനം. അതായത്, മഴ സാധ്യതയ്ക്ക് ഒപ്പം, വെള്ളക്കെട്ട്, മണ്ണിടിച്ചില്‍ തുടങ്ങിയ അപകടങ്ങള്‍ക്കുള്ള സാധ്യതയും മുന്നറിയിപ്പില്‍ നല്‍കും. ആറ് മണിക്കൂറിടവിട്ട് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പാണ് കെഎസ്ഡിഎംഎ കൈമാറുന്നത്.

ഓഖിക്കും പ്രളയത്തിന് ശേഷം ഐഎംഡിക്ക് പുറമേ, മറ്റ് അഞ്ച് ഏജന്‍സികളില്‍ നിന്ന് കൂടി വിവരം ശേഖരിക്കുന്നുണ്ടെന്നാണ്
സര്‍ക്കാരും കെഎസ്ഡിഎംഎയും പറയുന്നത്. പക്ഷെ ഉച്ചയ്ക്ക് ഒരു മണിക്കുള്ള മുന്നറിയിപ്പില്‍ മാത്രമാണ് മറ്റ് ഏജന്‍സികളില്‍ നിന്ന് കിട്ടുന്ന വിവരം കൂടി ഉള്‍പ്പെടുത്തുന്നതെന്ന് ദുരന്ത നിവാരണ അതോറിറ്റി സമ്മതിക്കുന്നു. അതായത് പൊതുജനങ്ങള്‍ക്ക് ഈ വിവരം കൈമാറുന്നത്
24 മണിക്കൂറിനിടെ ഒരിക്കല്‍ മാത്രമാണ്.

Leave a Comment

Your email address will not be published. Required fields are marked *