
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കശ്മിരി സ്വദേശികളായ രണ്ടു ഭീകരരുടെ വീടുകള്‍ തകര്‍ത്തു. ആസിഫ് ഷെയ്ക് ,ആദില്‍ തോക്കര്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. ത്രാല്‍ ,ബീജ് ബെഹാര എന്നിവിടങ്ങളിലെ വീടുകളാണ് തകര്‍ത്തത്. സുരക്ഷാസേനയും ,പ്രാദേശിക ഭരണകൂടവും ചേര്‍ന്ന് സ്‌ഫോടനത്തിലൂടെ ആണ് വീടുകള്‍ തകര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരുടെ ഒളിയിടം പിര്‍ പഞ്ജാലെന്ന് സൂചന ലഭിച്ചു. ആസൂത്രകരിലൊരാളായ സുലൈമാന്‍ എന്ന ഹാഷിം മൂസ പാകിസ്താന്‍ പൗരനെന്നും വിവരം ലഭിച്ചു.
അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച രണ്ടുപേര്‍ പാകിസ്താനില്‍ നിന്നുള്ള
ഭീകരര്‍ എന്ന് സ്ഥിരീകരിച്ച് ജമ്മു കാശ്മീര്‍ പൊലീസ്. ഹാഷിം മുസ, അലി ഭായ് എന്നിവര്‍
രണ്ട് വര്‍ഷം മുന്‍പാണ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതെന്ന് പൊലീസ് കണ്ടെത്തി. ഇരുവര്‍ക്കും ഒപ്പം കശ്മീര്‍ സ്വദേശിയായ ആദില്‍ ഹുസൈന്‍ തോക്കറും ഭീകര ആക്രമണത്തില്‍ പങ്കെടുത്തതായി ജമ്മു കശ്മീര്‍ പൊലീസ് കണ്ടെത്തി. ഹാഷിം മുസ മുമ്പും ഭീകരാക്രമണം നടത്തിയിട്ടുള്ളതായി കേന്ദ്ര ഏജന്‍സികള്‍ പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തിലെ പാകിസ്ഥാന്റെ പങ്ക് ഇന്ത്യ വിവിധ രാജ്യങ്ങളോട് വിശദീകരിച്ചിരുന്നു. വിവിധ നയതന്ത്ര പ്രതിനിധികളെ വിളിച്ചാണ് ഇന്ത്യ ഇക്കാര്യം വിശദീകരിച്ചത്. യു എസ്, യു കെ, റഷ്യ എന്നിവയുള്‍പ്പടെയുള്ള രാജ്യങ്ങളുടെ അംബാസഡര്‍മാരാണ് ഇന്ത്യ ക്ഷണിച്ചത് പ്രകാരം വിദേശകാര്യമന്ത്രാലയത്തില്‍ എത്തിയത്.














