
പഞ്ചസാര അടങ്ങിയ ശീതള പാനീയങ്ങൾ, മദ്യം, പുകയില എന്നിവയുടെ വില 50 ശതമാനം വർധിപ്പിക്കാൻ രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് ലോകാരോഗ്യസംഘടന. അടുത്ത പത്ത് വർഷത്തിനുള്ളിൽ തീരുമാനം നടപ്പിലാക്കണമെന്നാണ് ലോകാരോഗ്യസംഘടനയുടെ ശുപാർശ. സെവിയയിൽ നടന്ന യുഎൻ ഫിനാൻസ് ഫോർ ഡെവലപ്‌മെന്റ് കോൺഫറൻസിലാണ് ഇക്കാര്യം അവതരിപ്പിച്ചത്.
വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ നിയന്ത്രിക്കാനും ലോകമെമ്പാടുമുള്ള ആരോഗ്യ സംവിധാനങ്ങൾക്കായി വരുമാനം കണ്ടെത്താനുമാണ് ലോകാരോഗ്യസംഘടന ഇതുവഴി ലക്ഷ്യംവയ്ക്കുന്നത്. കൂടാതെ, പ്രമേഹം, ചില അർബുദങ്ങൾ എന്നിവ പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്ന ഉത്പ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാൻ ഇതുവഴി സാധിക്കുമെന്നും അധികാരികൾ വിശ്വസിക്കുന്നു.
ഈ നികുതി ഇനത്തിൽ 2035-ഓടെ ഒരു ട്രില്ല്യൺ ഡോളർ സമാഹാരിക്കാനാണ് ലോകാരോഗ്യസംഘടന ലക്ഷ്യമിടുന്നത്. മറ്റ് സഹായങ്ങൾ കുറയുകയും അതേസമയം പൊതുകടം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ രീതിയിൽ ഗണ്യമായി പണം ശേഖരിക്കാനാകുമെന്നാണ് കരുതുന്നത്.
ഈ നികുതി ഏർപ്പെടുത്തുന്ന സർക്കാരുകളെ പുതിയ യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ സഹായിക്കമെന്ന് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് ചൂണ്ടിക്കാട്ടി. ഇത് അവരുടെ ആരോഗ്യസംവിധാനങ്ങളെ ശക്തിപ്പെടുത്താനും പ്രാപ്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.














