Hivision Channel

വിഴിഞ്ഞം സമരത്തോട് സര്‍ക്കാര്‍ കാണിക്കുന്നത് നിഷേധാത്മക നിലപാട് : കെസിബിസി

വിഴിഞ്ഞം സമരത്തോട് സര്‍ക്കാര്‍ കാണിക്കുന്നത് നിഷേധാത്മക നിലപാടെന്ന് കെ.സി.ബി.സി കുറ്റപ്പെടുത്തി. സമരക്കാരെ കൂടുതല്‍ പ്രകോപിപ്പിക്കാനാണ് മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ശ്രമിക്കുന്നത്.സര്‍ക്കാര്‍ വിവേകത്തോടെ പെരുമാറണം.ആര്‍ച്ച് ബിഷപ്പ് അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത് ദുരുദ്ദേശപരമാണ്.ഇത്തരം കേസുകള്‍ക്കൊണ്ട് സമരത്തെ അടിച്ചമര്‍ത്താനാവില്ല.കേസുകള്‍കൊണ്ടോ ഭീഷണികൊണ്ടോ സമരത്തില്‍ നിന്ന് പിന്‍മാറില്ല.

മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരേയും കെ.സി.ബി.സി വിമര്‍ശനമുന്നയിച്ചു.മന്ത്രിമാര്‍ പ്രകോപനപരമായും സമൂഹത്തില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്ന വിധത്തിലും സംസാരിക്കരുത്. വര്‍ഗീയ ധ്രുവീകരണത്തിന് കാരണമാവുന്ന വിധം പ്രതികരിക്കരുതെന്നും കെ.സി.ബി.സി വക്താവ് ഫാ.ജേക്കബ് ജി പാലക്കാപ്പിള്ളി പറഞ്ഞു

വിഴിഞ്ഞത്ത് സമാധാനപരമായി മുന്നോട്ട് പോയ സമരത്തെ പൊളിക്കാന്‍ സര്‍ക്കാര്‍ ആസൂത്രിത ശ്രമം നടത്തിയെന്ന് സമരസമിതി കണ്‍വീനര്‍ ഫാ. യൂജിന്‍ പെരേര. ഒരു വിഭാഗം ആളുകള്‍ സമരപ്പന്തലിന് മുന്നിലേക്ക് വന്ന് സമരക്കാരെ അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിക്കുകയും അപഹസിക്കുകയും ചെയ്തു. അതാണ് ഇന്നലെ സംഘര്‍ഷത്തിലേക്ക് എത്തിയത്. അദാനി ഗ്രൂപ്പിന്റെ ഏജന്റുമാര്‍ ഇന്നലെ നടന്ന ആക്രമണങ്ങള്‍ക്ക് പിന്നിലുണ്ട്. സര്‍ക്കാരിന് ധൈര്യമുണ്ടെങ്കില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സംസ്ഥാനത്തിന്റെ വികസനത്തിനായുള്ള വമ്പന്‍ പദ്ധതി നിര്‍ത്തിവയ്ക്കാന്‍ ആകില്ല. സമരം ചെയ്യുന്നവര്‍ ഉന്നയിച്ച ഏഴ് ആവശ്യങ്ങളില്‍ അഞ്ചും സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നെന്നും തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *