Hivision Channel

latest news

നഞ്ചിയമ്മയുടേത്
പ്രകൃതിയുടെ സംഗീതം- ടി പത്മനാഭൻ

പ്രകൃതിയുടെ സംഗീതമാണ് നഞ്ചിയമ്മയുടേതെന്ന് കഥാകൃത്ത് ടി പത്മനാഭന്‍. ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം നേടിയ നഞ്ചിയമ്മയെ ആദരിക്കാന്‍ കേരള ഫോക്‌ലോര്‍ അക്കാദമി സംഘടിപ്പിച്ച ‘പാട്ടമ്മയ്ക്കൊപ്പം’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


മറയൂര്‍ ശര്‍ക്കര പോലെ ശുദ്ധമാണ് നഞ്ചിയമ്മയുടെ സംഗീതമെന്ന് അദ്ദേഹം പറഞ്ഞു.  കാറ്റിലും മഴയിലും കിളികളുടെ ശബ്ദത്തിലും സംഗീതമുണ്ട്. കിളികള്‍ പാടുന്നത് സംഗീതത്തിന്റെ നിയമവും സ്വരസ്ഥാനവും പഠിച്ചല്ല. സംഗീതത്തില്‍ കണക്കുകളും നിയമവും ആവശ്യമാണ്. എന്നാല്‍ കൂടുതലായാല്‍ അതും ഭാരമാണ്. സംഗീതജ്ഞര്‍ക്ക് മുമ്പേ സംഗീതം ഉണ്ടായിട്ടില്ലേ എന്ന് ഒരിക്കല്‍ നഞ്ചിയമ്മ ചോദിച്ചു.

ആ ചോദ്യം പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായിരുന്നു പരിപാടി.
സംവിധായകന്‍ സച്ചി അട്ടപ്പാടിയിലേക്ക്  വഴിവെട്ടി വന്ന് പലര്‍ക്കും വഴികാട്ടിക്കൊടുത്തുവെന്ന് നഞ്ചിയമ്മ പറഞ്ഞു. എനിക്ക് പാട്ടിന്റെ വഴി പറഞ്ഞു തന്നു. ഇപ്പോള്‍ അട്ടപ്പാടിയിലേക്ക് ഒരു പാട് പേര്‍ വരുന്നു. അതില്‍ എനിക്ക് അഭിമാനമുണ്ട്-നഞ്ചിയമ്മ പറഞ്ഞു നിര്‍ത്തി. പിന്നെ കാത്തിരുന്നവരുടെ കാതുകളിലേക്ക് നഞ്ചിയമ്മയുടെ പാട്ടുകള്‍ കാട്ടരുവി പോലെ ഒഴുകിയെത്തി. മണ്ണിന്റെ മണമുള്ള പാട്ടിലൂടെ നഞ്ചിയമ്മ സദസിന്റെ മനവും മിഴിയും നിറച്ചു.

തുടര്‍ന്ന് അതുല്‍ നറുകരയും സംഘവും നാടന്‍ പാട്ടിലൂടെ സദസിനെ കയ്യിലെടുത്തു.
അക്കാദമി ചെയര്‍മാന്‍ ഒ എസ് ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ വി സുമേഷ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, കണ്ണൂര്‍ ബ്ലേക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, ചിറക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രുതി, ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി എ വി അജയകുമാര്‍ ,പ്രോഗ്രാം ഓഫീസര്‍ പി.വി ലവ്‌ലിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്ക്

പേരാവൂർ:നിടുംപൊയിൽ ഇരുപത്തിനാലാം മൈലിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരാൾക്ക് പരിക്ക്. പുന്നാട് സ്വദേശി താഹിറയ്ക്കാണ് പരിക്കേറ്റത്.പരിക്കേറ്റ ഇവരെ പേരാവൂർ സൈറസ് പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു അപകടം.

ആധാറും വോട്ടര്‍ പട്ടികയും ബന്ധിപ്പിക്കുന്നതില്‍ ആശങ്ക വേണ്ട; 17 തികഞ്ഞവര്‍ക്ക് പേര് ചേര്‍ക്കാന്‍ മുന്‍കൂറായി അപേക്ഷിക്കാം

വോട്ടര്‍ പട്ടികയുമായി ആധാര്‍ ബന്ധിപ്പിക്കണമെന്ന ശുപാര്‍ശയില്‍ ആശങ്ക വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ ഐഎഎസ്. വോട്ടര്‍മാര്‍ നല്‍കുന്ന ആധാര്‍ വിവരങ്ങള്‍ പ്രത്യേക സംവിധാനം വഴി സുരക്ഷിതമായി സൂക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിവരങ്ങള്‍ പൊതു സമക്ഷത്തില്‍ ലഭ്യമാകുന്നതല്ലെന്നും സഞ്ജയ് കൗള്‍ വ്യകതമാക്കി. സംസ്ഥാനത്ത് ഇതുവരെ വോട്ടര്‍ പട്ടിക ആധാറുമായി ലിങ്ക് ചെയ്തത് 6,485 വോട്ടര്‍മാരാണ്. നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ള ഒരു സമ്മതിദായകന് തന്റെ ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ awww.nvsp.inഎന്ന വെബ്‌സൈറ്റ് മുഖേനയോ വോട്ടര്‍ ഹെല്‍പ്പ്‌ലൈന്‍ ആപ്പ് മുഖേനയോ ഫാറം 6B യില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നവര്‍ക്ക് ഫാറം 6 ലെ ബന്ധപ്പെട്ട കോളത്തില്‍ ആധാര്‍ നമ്പര്‍ രേഖപ്പെടുത്താവുന്നതാണ്. കൂടാതെ 17 തികഞ്ഞവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനായി മുന്‍കൂറായി അപേക്ഷ സമര്‍പ്പിക്കാം. നിലവില്‍ എല്ലാ വര്‍ഷവും ജനുവരി 1 യോഗ്യതാ തീയതിയില്‍ 18 വയസ് പൂര്‍ത്തിയാകുന്ന അര്‍ഹരായ ഇന്ത്യന്‍ പൗരന്മാര്‍ക്കായിരുന്നു വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അവസരമുണ്ടായിരുന്നത്. എന്നാല്‍ ഇനിമുതല്‍ ജനുവരി 1, ഏപ്രില്‍ 1, ജൂലൈ 1, ഒക്ടോബര്‍ 1 എന്നി നാല് യോഗ്യതാ തീയതികളിലും 18 വയസ് പൂര്‍ത്തിയാകുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. ജനുവരി 1 യോഗ്യതാ തീയതിയായി നിശ്ചയിച്ച് ഒരു വാര്‍ഷിക സമ്മതിദായക പട്ടിക പുതുക്കല്‍ ഉണ്ടായിരിക്കും. പതിനെട്ട് വയസ് തികയുന്ന സമയം പേര് വോട്ടര്‍ പട്ടികയില്‍ ഇടം പിടിക്കും. ഇതിനു ശേഷമാണ് തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുക. ഇതിന്റെ ഭാഗമായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചുകഴിഞ്ഞാല്‍ തുടര്‍ന്നുവരുന്ന മൂന്ന് യോഗ്യതാ തീയതികളില്‍ (ഏപ്രില്‍ 1, ജൂലൈ 1, ഒക്ടോബര്‍ 1) 18 വയസ് പൂര്‍ത്തിയാകുന്നവര്‍ക്കും പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് മുന്‍കൂറായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ കൊവിഡ് പ്രോട്ടോകോള്‍ ഉറപ്പാക്കണമെന്ന് കേന്ദ്രം

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള വലിയ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമാണ് ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. രാജ്യത്ത് പ്രതിദിന കേസുകളുടെ എണ്ണം പതിനയ്യായിരത്തോളമായി തുടരുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

ഭക്ഷ്യ സാധനങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു

പേരാവൂര്‍: സേവാ ഭാരതി, കണ്ണൂര്‍ ചിന്മയ മിഷന്‍, സത്യസായി സേവ സംഘടന, വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് എന്നിവയുടെ സഹായത്തോടെ സേവാഭാരതിയുടെ നേതൃത്വത്തില്‍ ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്ന 150 ഓളം കുടുംബങ്ങള്‍ക്ക് ഭക്ഷ്യ സാധനങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു. സേവാഭാരതി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വി മോഹനന്‍,സജീവന്‍ ആറളം, സോജന്‍ ലാല്‍ ശര്‍മ്മ, സുജേഷ് പാലക്കല്‍, ചന്ദ്രന്‍ വേക്കളം, അഖില്‍,
ഹൃദ്യ, ബിജു, സന്തോഷ്, ശരത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

രക്ഷാകര്‍ത്തൃ ബോധവത്കരണ ക്ലാസ്

കൊട്ടിയൂര്‍: ശ്രീ നാരായണ എല്‍.പി സ്‌കൂളില്‍ രക്ഷാകര്‍ത്തൃ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ വനിത ശിശു വികസന ഓഫീസിലെ മോട്ടിവേഷന്‍ ട്രെയിനര്‍ സിനീയ ജെറിന്‍ ബോധവത്കരണ ക്ലാസെടുത്തു. സ്‌കൂള്‍ മാനേജര്‍ പി.തങ്കപ്പന്‍ മാസ്റ്റര്‍, പി.ടി.എ പ്രസിഡണ്ട് ബിനോയി, ഹെഡ്മാസ്റ്റര്‍ പി.കെ ദിനേശ്, കെ.പി പസന്ത്, മദര്‍ പി.ടി.എ പ്രസിഡണ്ട് ജയ ബിജു എന്നിവര്‍ സംസാരിച്ചു.

സഹായ ധനം കൈമാറി

കണിച്ചാര്‍:ഉരുള്‍പൊട്ടലില്‍ നാശനഷ്ടം സംഭവിച്ച കുടുംബങ്ങളെ സഹായിക്കുന്നതിനായി സി.പി.ഐ.എം കൊളക്കാട് ടൗണ്‍ ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തില്‍ സമാഹരിച്ച സഹായ ധനം കണിച്ചാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന് കൈമാറി. ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി കെ.വി സുരേഷാണ് തുക കൈമാറിയത്. പഞ്ചായത്ത് അംഗം ഷോജറ്റ് ചന്ദ്രന്‍കുന്നേല്‍, എം.ജെ ബെന്നി, ബിജു തോമസ് എന്നിവര്‍ സംബന്ധിച്ചു.

കുടിവെള്ള പൈപ്പുകള്‍ നല്‍കി

പൂളക്കുറ്റി: കണിച്ചാര്‍ പഞ്ചായത്തിലെ പൂളക്കുറ്റിയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ കുടിവെള്ള പൈപ്പുകള്‍ നഷ്ടപ്പെട്ട 45 കുടുംബങ്ങള്‍ക്ക് കുടിവെള്ള പൈപ്പുകള്‍ വിതരണം ചെയ്തു. 30 കുടുംബങ്ങള്‍ക്ക് റവന്യു വകുപ്പും, 15 കുടുംബങ്ങള്‍ക്ക് കണിച്ചാര്‍ കുടുംബശ്രീയുമാണ് കുടിവെള്ള പൈപ്പുകള്‍ വിതരണം ചെയ്തത്. റവന്യു വകുപ്പ് ഒന്നര ലക്ഷം രൂപയും കുടുംബശ്രീ 70000 രൂപയുമാണ് നല്‍കിയത്. പൂളക്കുറ്റിയിലെ ക്യാമ്പില്‍ കഴിയുന്ന ഭൂരിഭാഗം കുടുംബങ്ങള്‍ക്കും സ്വന്തം വീടുകളിലേക്ക് തിരികെ പോകാന്‍ കഴിയാത്തത് കുടിവെള്ള പ്രശ്നം നേരിടുന്നതിനാലായിരുന്നു. ഈ പ്രശ്നത്തിനാണ് ഇപ്പോള്‍ ഒരു പരിധിവരെ പരിഹാരം ആയിരിക്കുന്നത്. അവശേഷിക്കുന്ന കുടുംബങ്ങള്‍ക്ക് തലശേരി അതിരൂപതയുടെ നേതൃത്വത്തില്‍ അടുത്ത ദിവസം തന്നെ കുടിവെള്ള വൈപ്പുകള്‍ വിതരണം ചെയ്യും. കണിച്ചാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഇരിട്ടി തഹസില്‍ദാര്‍ സി.വി പ്രകാശന്‍, വില്ലേജ് ഓഫീസര്‍ ബിജി ജോണ്‍, പഞ്ചായത്ത് അംഗങ്ങളായ ജിമ്മി അബ്രഹാം, ഷോജറ്റ് ചന്ദ്രന്‍കുന്നേല്‍ എന്നിവര്‍ പങ്കെടുത്തു.

നാടന്‍ തോക്കുമായി ഒരാളെ പിടികൂടി

മുഴക്കുന്ന്: വീടിനുള്ളില്‍ സൂക്ഷിച്ച നാടന്‍ തോക്കും കാട്ടുപന്നിയുടെ എന്നുകരുതുന്ന നെയ്യുമായി ഒരാളെ മുഴക്കുന്ന് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഷിബു എഫ് പോളും സംഘവും പിടികൂടി. മുഴക്കുന്ന് ഗ്രാമത്തിലെ കായംമ്പടന്‍ അക്ഷയ് (23) ആണ് പിടിയിലായത്. മുഴക്കുന്ന് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രജീഷ് തെരുവത്ത് പീടികയിലിന്റെ നിര്‍ദ്ദേശാനുസരണം നടത്തിയ പരിശോധനയിലാണ് നാടന്‍ തോക്ക് പിടികൂടിയത്.

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

കൊട്ടിയൂര്‍ : എന്‍.എസ്.എസ്.കെ യു.പി സ്‌കൂളില്‍ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഫോട്ടോ പ്രദര്‍ശനം, പതാക നിര്‍മ്മാണം, ദേശഭക്തി ഗാനം, ഫ്‌ലാഷ് മോബ്, വന്ദേ മാതരം എന്നീ മത്സരങ്ങള്‍ നടത്തി. ചടങ്ങിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് എസ്.സുമിത നടത്തി. അധ്യാപകരായ ടി.ഡി ബീന, വി.എസ് ജിഷാറാണി, കെ.പ്രജിന എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.