Hivision Channel

hivision

കള്ളാടി മണ്ണിടിച്ചിലിൽ മരണസംഖ്യ നാലായി; രക്ഷപ്പെടുത്തിയ ഒമ്പത് പേരെ ആശുപത്രിയിലേക്ക് മാറ്റി

വയനാട് മേപ്പാടിയ്ക്ക് സമീപം കള്ളാടി തുരങ്കപാതാ നിർമ്മാണമേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ മരണസംഖ്യ നാലായി. രക്ഷപ്പെടുത്തിയ ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണിനടിയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. ദുരന്തത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മണ്ണിടിച്ചിലിൽ അതിവേഗം പിന്നോട്ട് നീങ്ങിയ ടാങ്കർ ലോറിയ്ക്കിടയിൽ ആളുകൾ പെടുന്നതിന്റെയും അത്ഭുതരകമായി രക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് നടുക്കിയ ദുരന്തം. മണ്ണും വെള്ളവും കുത്തിയൊലിച്ച് ബസും പാലവും മൂടുകയായിരുന്നു. കനത്ത മഴയിൽ തുരങ്കപാതയ്ക്കായി കൂട്ടിയിട്ട മണ്ണ് കുത്തിയൊലിച്ച് വരികയായിരുന്നു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. NDRF സംഘങ്ങൾ സ്ഥലത്തെത്തി. ദുരന്തനിവാരണ അതോറിറ്റി ആസ്ഥാനത്ത് മുഖ്യമന്ത്രി വി ഡി സതീശന്റെ അധ്യക്ഷതയിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മന്ത്രിമാരായ ടി സിദ്ദിഖും എ പി അനിൽകുമാറും വയനാട്ടിലെത്തും. വയനാട് ജില്ലയിൽ അതിശക്തമായ മഴ തുടരുകയാണ്. കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ അകപ്പെട്ടത് നിർമ്മാണത്തിൽപ്പെട്ട അതിഥി തൊഴിലാളികൾ എന്നാണ് പ്രാഥമിക നിഗമനമെന്ന് മന്ത്രി കെ മുരളീധരൻ പറഞ്ഞു.

‘പണംമാത്രമല്ല ജീവിതംകൂടിയാണ് നൽകിയത്,എല്ലാവർക്കും നന്ദി’; കുഞ്ഞുധ്രുവാനുവേണ്ടി 16കോടിരൂപ സമാഹരിച്ചു

സ്പൈന‍ൽ മസ്കുലർ അട്രോഫി ബാധിച്ച കൂത്താട്ടുകുളം സ്വദേശികളായ അനന്തുവിന്റെയും അശ്വതിയുടെയും മകനായ കുഞ്ഞുധ്രുവാന് വേണ്ടിയുള്ള ധനസമാഹരണയജ്ഞം ഫലംകണ്ടു. ചികിത്സയ്ക്കാവശ്യമായി 16 കോടിരൂപ സമാഹരിക്കാനായെന്ന് ക്യാംപയിനുവേണ്ടി തയ്യാറാക്കിയ ഇൻസ്റ്റഗ്രാം പേജിൽ കുടുംബം പങ്കുവെച്ചു. ക്യംപയിനിലൂടെ അസാധ്യമെന്നു കരുതിയത് സാധ്യമെന്ന് തെളിയിക്കാനായി. നിങ്ങളോരോരുത്തരും പണം മാത്രമല്ല നൽകിയത് മകന് ഒരു ജീവിതം കൂടിയാണ്. ഓരോ രൂപയ്ക്കും ഓരോ പ്രാർഥനയ്ക്കും ഓരോ ദയയുള്ള വാക്കുകൾക്കും ഉറക്കമില്ലാതെ പ്രാർഥിച്ച ഓരോ രാത്രികൾക്കും നന്ദിയറിക്കുന്നുവെന്നും പോസ്റ്റിലുണ്ട്.ധ്രുവാൻ ജീവിക്കാനും വളരാനും ചിരിക്കാനും സ്വപ്നം കാണാനുമുള്ള കാരണം നിങ്ങളോരോരുത്തരും ആണെന്നും നന്ദിയറിയിക്കാൻ വാക്കുകളില്ലെന്നും പങ്കുവെച്ചിട്ടുണ്ട്. സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും കേരളത്തിന്റെയും കഥയാണിത്. ഇത് ധ്രുവാന്റെ മാത്രം കഥയല്ല നമ്മളോരോരുത്തരുടേയും മനുഷ്യത്വത്തിന്റെയും കഥയാണെന്നും പോസ്റ്റിലുണ്ട്.

‘സേവ് ബേബി ധ്രുവാൻ’ എന്നപേരിലാണ് ക്യാംപെയ്ൻ നടത്തിയത്. ഒരുമാസം പ്രായമുള്ളപ്പോഴാണ് ധ്രുവാന് രോഗാവസ്ഥ സ്ഥിരീകരിച്ചതെന്ന് മാതാപിതാക്കൾ പറയുന്നു. കാലുകൾ പൊക്കാതിരുന്നത് കണ്ടപ്പോൾ ഡോക്ടർമാരെ കാണിച്ചു, വിദഗ്ധ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

സ്‌പൈനൽ മസ്‌കുലർ അട്രോഫി

ജനിതകവൈകല്യം മൂലം ഉണ്ടാകുന്ന രോഗമാണ് സ്‌പൈനൽ മസ്‌കുലർ അട്രോഫി. നാഡീകോശങ്ങളുടേയും മോട്ടോർ ന്യൂറോണുകളുടേയും നശീകരണം മൂലം പേശികൾക്ക് ബലക്ഷയം സംഭവിക്കുന്ന അവസ്ഥയാണ് സ്‌പൈനൽ മസ്‌കുലാർ അട്രോഫി. പതിനായിരം കുഞ്ഞുങ്ങളിൽ ഒരാൾ എന്ന അനുപാതത്തിലാണ് സാധാരണ രോഗബാധ. ഞരമ്പുകളിലെ തകരാറുകാരണം പേശികൾ ചലനശേഷിയില്ലാതാവുകയും പിന്നീട് അസ്ഥികളെ രോഗം ബാധിക്കുകയും ചെയ്യും. പ്രായമേറും തോറും അവസ്ഥ കൂടുതൽ ഗുരുതരമാകും. കുട്ടികളിലാണ് സാധാരണ ഈ രോഗാവസ്ഥ കണ്ടുവരുന്നത്. ജീൻ തെറാപ്പി മാത്രമാണ് ഇതിന് പരിഹാരം.

വയനാട് മണ്ണിടിച്ചിൽ: 3 മരണം, മേപ്പാടി എസ്ഐക്ക് പരിക്ക്; പരിക്കേറ്റത് രക്ഷാപ്രവർത്തനത്തിനിടെയെന്ന് സൂചന

വയനാട് മണ്ണിടിച്ചിലിനിടെ മേപ്പാടി എസ്ഐക്ക് പരിക്ക്. ഇരുമ്പ് കമ്പി തലയിൽ കൊണ്ടാണ് പരിക്കേറ്റത്. രക്ഷാപ്രവർത്തനത്തിന് ഇടയിലാണെന്നാണ് സൂചന. അതിനിടെ മണ്ണിടിച്ചിൽ മൂന്ന് പേർ മരിച്ചതാണ് ലഭ്യമാകുന്ന വിവരം. പരിക്കേറ്റ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആറ് പേരെ കാണാനില്ല. ഇവർക്കായി തെരച്ചിൽ പുരോ​ഗമിക്കുകയാണ്. ഹിര കുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്‌ജയ് താക്കൂർ, രജനീഷ്, തന്മയ് ഘോഷ്, കൂപമാൽ, കുഞ്ചു, സന്തോഷ് കുമാർ എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.കള്ളാടി മീനാക്ഷി പാലത്തിനു സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. വയനാട് – കള്ളാടി തുരങ്ക പാതയുടെ പണികൾ നടക്കുന്ന സ്ഥലത്താണ് അപകടം. പാലത്തിനടുത്തുള്ള കുന്ന് ഇടിഞ്ഞ് നിർമാണ സ്ഥലത്തേക്ക് വീഴുകയായിരുന്നു. തൊഴിലാളികളുമായി വന്ന രണ്ടു ബസുകളും മണ്ണിനടിയിൽ പെട്ടിട്ടുണ്ട്. തുരങ്ക പാതയ്ക്കായി കെട്ടി ഉണ്ടാക്കിയ കോൺക്രീറ്റ് മതിൽ ഉൾപ്പെടെ ഇടിഞ്ഞുവീണു. കഴിഞ്ഞ ദിവസം അതിതീവ്ര മഴയാണ് ജില്ലയിൽ പെയ്തത്. മണ്ണിടിച്ചിലിൻ്റെ പശ്ചാത്തലത്തിൽ മന്ത്രിമാരോട് വയനാട്ടിലേക്കെത്താൻ മുഖ്യമന്ത്രി നിർദേശം നൽകി. ജില്ലയിൽ നിന്നുള്ള മന്ത്രി ടി സിദ്ദിഖുമായി മുഖ്യമന്ത്രി വി ഡി സതീശൻ അടിയന്തര കൂടിക്കാഴ്ച നടത്തുകയും ചെയ്തു. രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാനും കോഴിക്കോടുള്ള സംഘത്തോടും വയനാട്ടിൽ എത്താൻ നിർദേശിച്ചു. വയനാട് ജില്ലാ കളക്ടറുമായും മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു.

വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം മണ്ണിടിച്ചിൽ: നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു

വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം മണ്ണിടിച്ചിൽ. വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു. തുരങ്കപാതക്കായി നിർമ്മിച്ച കോൺക്രീറ്റ് ഭിത്തി പൂർണമായും തകർന്നു. കഴിഞ്ഞ മണിക്കൂറിലായി കനത്ത മഴയായിരുന്നു ഇവിടെ അനുഭവപ്പെട്ടിരുന്നത്. എന്‍ഡിആര്‍എഫ് സംഘത്തോട് സംഭവസ്ഥലത്തേക്ക് പുറപ്പെടാന്‍ മന്ത്രി ടി സിദ്ദിഖ് നിര്‍ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിട്ടുണ്ട്.വാഹനങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞിട്ടില്ല. തുരങ്കപാതയില്‍ നിര്‍മാണ് നടക്കുന്നതിനാല്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന സംശയമുണ്ട്. കൂടുതൽ ആളുകൾ കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നു. രണ്ടു പേരെ ആശുപത്രിയിലെത്തിച്ചു. ഇവരുടെ പരുക്ക് ​ഗുരുതരല്ല. തുടർച്ചയായ മഴയാണ് മണ്ണിടിച്ചിലിന് കാരണമെന്നാണ് വിലയിരുത്തൽ.

കള്ളാടി മണ്ണിടിച്ചിൽ: ‘ഏഴ് പേരെ കാണാതായിട്ടുണ്ട്, അപകടത്തിന് കാരണം മണ്ണ് കൂട്ടി ഇട്ടത്; ദൗർഭാ​ഗ്യകരമായ ദുരന്തം’: മുഖ്യമന്ത്രി

കള്ളാടി തുരങ്കപാത നിർമാണമേഖലയിലെ മണ്ണ് നീക്കം ചെയ്യണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കരാറുകാർ ഉത്തരവ് പാലിച്ചില്ല. മഴയല്ല, മണ്ണ് കൂട്ടി ഇട്ടിരുന്നതാണ് അപകടത്തിന് കാരണം. ഏതു പദ്ധതിയായാലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടർ ഉത്തരവായി തന്നെ നൽകിയതാണ്. ചെളി കലർന്ന മണ്ണാണ്. മണ്ണ് മാറ്റുന്ന നടപടികൾ പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.ണ്ടു മന്ത്രിമാരെ അപകടസ്ഥലത്തേക്ക് അയച്ചു. ദൗർഭാ​ഗ്യകരമായ ​​​​ദുരന്തമാണെന്നും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ‌ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകടത്തിൽ ഏഴ് പേരെ കാണാതായിട്ടുണ്ട്. ഏഴ് പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജോലിക്കാർക്ക് പുറമേ നാട്ടുകാർ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.എൻ ഡി ആർ എഫിന്റെ 30 അംഗസംഘം വയനാട്ടിൽ നിന്നും കോഴിക്കോടിൽ നിന്നും 30 അംഗ സംഘം സ്ഥലത്തേക്ക് തിരിച്ചു. ഡിഫൻസ് സെക്യൂരിറ്റിയുടെ 100 അംഗങ്ങളുടെ ടീമിന് സ്റ്റാൻഡ് ബൈ ആയി നിയോഗിച്ചിട്ടുണ്ട്. മണ്ണ് മാറ്റണമെന്ന് നിർദ്ദേശം നൽകിയിട്ടും, അത് പാലിച്ചില്ല. ഇത് മനുഷ്യനിർമ്മിത ദുരന്തം ആണ്. വയനാട്ടിൽ 226 മില്ലി മീറ്റർ മഴ രാവിലെ തന്നെ സ്ഥലത്ത് പെയ്തിട്ടുണ്ട്. അലർട്ടുകളിൽ പിശക് പറ്റിയോ എന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് നെയ്മര്‍ വിരമിച്ചു

ബ്രസീലിയന്‍ ഫുട്ബോളിന്റെ സുവര്‍ണ കാലത്തിന് അന്ത്യം കുറിച്ചുകൊണ്ട് സൂപ്പര്‍ താരം നെയ്മര്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഫിഫ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ നോര്‍വേയോട് ബ്രസീല്‍ തോറ്റു പുറത്തായതിന് തൊട്ടുപിന്നാലെയാണ് 34-കാരനായ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ബ്രസീലിയന്‍ പുരുഷ ഫുട്ബോള്‍ ടീമിനായി ഏറ്റവുമധികം ഗോളുകള്‍ നേടിയ താരം എന്ന ചരിത്രനേട്ടം സ്വന്തമാക്കിയാണ് നെയ്മര്‍ പടിയിറങ്ങുന്നത്.

129 മത്സരങ്ങളില്‍ നിന്ന് 80 ഗോളുകളാണ് താരം സ്വന്തം പേരില്‍ കുറിച്ചത്. ബ്രസീലിയന്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍ പെലെ അടക്കമുള്ള ഇതിഹാസങ്ങള്‍ക്കൊപ്പം തന്റേതായ സ്ഥാനം ഉറപ്പിച്ചാണ് നെയ്മര്‍ കളം വിടുന്നത്. 2010-ല്‍ തന്റെ പതിനെട്ടാം വയസ്സില്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച നെയ്മര്‍, പിന്നീട് ഒന്നര പതിറ്റാണ്ടുകാലം ബ്രസീല്‍ ആക്രമണ നിരയുടെ കുന്തമുനയായിരുന്നു. നാല് ലോകകപ്പുകളില്‍ ബ്രസീലിന്റെ കുപ്പായമണിഞ്ഞ താരം, ടീമിന് വേണ്ടി നിര്‍ണ്ണായകമായ പല നിമിഷങ്ങളിലും കരുത്തായി നിന്നു.

നെയ്യാറ്റിന്‍കരയില്‍ 22 വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസ്; 4 പേര്‍ പിടിയില്‍

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍, 22 വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍, നാല് പേര്‍ കാഞ്ഞിരംകുളം പൊലീസിന്റെ കസ്റ്റഡിയില്‍. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ബിജു എന്ന പൊടിയന്‍, ഇയാളുടെ മകന്‍ മിഥിന്‍, സഹോദരന്‍ വിജിന്‍ എന്നിവരാണ് കസ്റ്റഡിയില്‍ ഉള്ളത്. കൊലപാതകം നടത്തുമ്പോള്‍ പ്രതികള്‍ മദ്യലഹരിയിലായിരുന്നു. കാഞ്ഞിരംകുളം ആലുനിന്നകുഴി എന്ന സ്ഥലത്ത് വെച്ചാണ് കൊലപാതകം നടന്നത്. മനോജ് എന്ന് വിളിക്കുന്ന മനു ആണ് കൊല്ലപ്പെട്ടത്.

മിഥിന്റെ വീട്ടില്‍ സഹോദരനെ കാണാന്‍ എത്തിയ യുവാവിന്റെ ബൈക്കിന്റെ പെട്രോള്‍ തീരുകയും പെട്രോള്‍ വാങ്ങി ഒഴിച്ച ശേഷം ബൈക്ക് റെയ്സ് ചെയ്യുകയും ചെയ്തു. എന്നാല്‍ ബൈക്ക് റെയ്സ് ചെയ്തത് സമീപവസിയായ മനോജ് ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കുത്തേറ്റ മനോജിനെ ആദ്യം കൊണ്ട് പോയത് നെയ്യാറ്റിന്‍കര ആശുപത്രിയിലായിരുന്നു. കൈയ്യില്‍ പരുക്കേറ്റ മിഥിനെയും ഇതേ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഇവിടെ വെച്ചും ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായി.

ജഡ്ജിയ്ക്ക് ആരോഗ്യ പ്രശ്‌നം; നെന്മാറ ഇരട്ടകൊലപാതകത്തില്‍ ശിക്ഷാവിധി ഇന്ന് ഉണ്ടാകില്ല

കേരളത്തെ നടുക്കിയ പാലക്കാട് നെന്മാറ ഇരട്ടകൊലപാതക കേസില്‍ ശിക്ഷാവിധി ഇന്ന് ഉണ്ടാകില്ല. പാലക്കാട് അഡീ സെഷന്‍സ് കോടതി നാലിലെ ജഡ്ജിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് വിധി നീട്ടിയത്. വിധി അടുത്ത ദിവസം തന്നെ ഉണ്ടാകും.

2025 ജനുവരി 27 നായിരുന്നു നെന്മാറ പോത്തുണ്ടി ബോയന്‍ കോളനി സ്വദേശി സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. ചെന്താമരയുടെ ഭാര്യയും മക്കളും ഇയാളുമായി അകന്നുകഴിയുകയാണ്. അതിനുകാരണം സജിതയും സുധാകരനും ലക്ഷ്മിയുമാണെന്ന് ആരോപിച്ചായിരുന്നു സജിതയെ കൊലപ്പെടുത്തിയത്.

തന്റെ കുടുംബം തകരാന്‍ കാരണം അയല്‍വാസികളാണെന്ന ചിന്തയും അടങ്ങാത്ത പകയുമാണ് 2019 ല്‍ സജിതയെ കൊലപ്പെടുത്താനുള്ള കാരണം.കേസില്‍ ചെന്താമരയ്ക്ക് നേരത്തെ കോടതി ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചിരുന്നു. ഈ ശിക്ഷ അനുഭവിക്കുന്നതിനിടെ ചെന്താമര വീണ്ടും ഇരട്ടകൊലപാതകം നടത്തിയത്. ജാമ്യത്തില്‍ ഇറങ്ങി സജിതയുടെ ഭര്‍ത്താവ് സുധാകരനെയും ഭര്‍തൃമാതാവ് ലക്ഷ്മിയെയും കൊലപ്പെടുത്തുകയായിരുന്നു. സജിത കൊലക്കേസില്‍ പ്രതിക്ക് കോടതി നേരത്തെ തന്നെ ഇരട്ട ജീവപര്യന്തം തടവുശിക്ഷയും പിഴയും വിധിച്ചിരുന്നു.

അതേസമയം, കേസ് വിസ്താരത്തിനിടെ ചെന്താമരയുടെ സഹോദരന്‍ അടക്കമുള്ള സാക്ഷികള്‍ മൊഴി മാറ്റിയിരുന്നു. ചെന്താമരയുടെ സഹോദരന്‍, സഹോദരന്റെ ഭാര്യ, അയല്‍വാസി എന്നിവരാണ് മൊഴി മാറ്റിയത്.കൊലപാതകത്തിന് തലേദിവസം ചെന്താമര തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്ന മൊഴി ചെന്താമരയുടെ സഹോദരന്‍ രാധാകൃഷ്ണന്‍ കോടതിയില്‍ നിഷേധിച്ചു. രാധാകൃഷ്ണന്റെ ഭാര്യ രമയും, അയല്‍വാസി പൊന്നുകുട്ടിയും പൊലീസിന് നല്‍കിയ മൊഴികളില്‍ ചിലത് കോടതിയില്‍ നിഷേധിച്ചു.

സപ്ലൈകോ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

സപ്ലൈകോ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. സപ്ലൈകോക്ക് 4,169 കോടിയുടെ കടബാധ്യതയുണ്ടെന്ന് വിവരാവകാശ രേഖ. ബാങ്ക് വായ്പയെടുത്തതും വിതരണക്കാര്‍ക്ക് നല്‍കാനുള്ളതുമായ തുകയാണിത്. 432 കോടി രൂപയാണ് വിതരണക്കാര്‍ക്ക് നല്‍കാനുള്ളത്. 10 വര്‍ഷത്തിനിടെ സര്‍ക്കാര്‍ നല്‍കിയത് 1813 കോടി മാത്രം. മാര്‍ച്ച് 31 വരെയുളള കണക്കാണിത്. കോവിഡ് കാലത്തെ പ്രതിസന്ധിയില്‍ നിന്ന് ഇതുവരെ സപ്ലൈകോക്ക് കരകയറാന്‍ ആയില്ല.

സര്‍ക്കാര്‍ നല്‍കുന്ന സഹായം ഉപയോഗിച്ച് കടബാധ്യതകള്‍ നികത്തി മുന്നോട്ടുപോകാന്‍ കഴിയുന്നില്ലെന്നതാണ് സപ്ലൈകോ നേരിടുന്ന വെല്ലുവിളി. അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടലും കൂടുതല്‍ സഹായം നല്‍കണമെന്നുമാണ് വിതരണക്കാര്‍ ആവശ്യപ്പെടുന്നത്. വിതരണക്കാര്‍ വലിയ പ്രതിഷേധത്തിലേക്ക് നീങ്ങാന്‍ തീരുമാനിച്ചിരുന്നു. ഓണക്കാലം വരാന്‍ ഇരിക്കുന്നതിനാല്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണ്.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. മഴ ശക്തമാകാന്‍ സാധ്യതയുള്ള വടക്കന്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് നിലനില്‍ക്കുന്നത്. ചൊവ്വാഴ്ച വരെ മഴ ശക്തമായി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളിലെ മീന്‍പിടുത്തത്തിനുള്ള നിരോധനം തുടരന്നു. കോഴിക്കോട്,കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളിലെ തീരങ്ങളില്‍ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രം സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള-കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിനുള്ള നിരോധനം തുടരുകയാണ്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.