Hivision Channel

hivision

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം. കട്ടിളപ്പാളി കേസിലാണ് കൊല്ലം വിജിലന്‍സ് കോടതി പോറ്റിക്ക് സ്വാഭാവിക ജാമ്യം അനുവദിച്ചിരിക്കുന്നത്. എല്ലാ കേസിലും ജാമ്യം ലഭിച്ചതോടെ ഉണ്ണികൃഷ്ണന്‍ പോറ്റി ഇന്ന് തന്നെ ജയിലില്‍ നിന്ന് പുറത്തിറങ്ങും

മാവേലിക്കര മുന്‍ എംഎല്‍എ എം.മുരളി അന്തരിച്ചു

മാവേലിക്കര മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എം. മുരളി (73) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നിലവില്‍ രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സമിതി സംസ്ഥാന ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ചെറുകോല്‍ വൈപ്പു വിളയില്‍ പരേതനായ കെ.പി. മാധവന്‍ പിള്ളയുടെയും വി.കെ. രാജമ്മയുടെയും മകനാണ്. ദേവസ്വം ബോര്‍ഡ് കോളേജ് അധ്യാപിക പ്രൊഫ. കെ.എസ്. രമാദേവിയാണ് ഭാര്യ. മക്കള്‍: ഡോ. മിഥുന്‍, മൃദുല്‍, മൃണാള്‍.

കൊല്ലത്ത് ചുരിദാര്‍ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്‌കൂളില്‍ പ്രവേശിപ്പിച്ചില്ലെന്ന് പരാതി

കൊല്ലത്ത് ചുരിദാര്‍ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്‌കൂളില്‍ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. കൊട്ടാരക്കര നെടുവത്തൂര്‍ ഈശ്വരവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു സംഭവം. സ്‌കൂള്‍ മാനേജരുടെ നിര്‍ദ്ദേശപ്രകാരമാണ് അധ്യാപികയെ തടഞ്ഞതെന്നാണ് സെക്യൂരിറ്റി പറയുന്നത്. പിന്നാലെ പ്രധാന അധ്യാപിക ഗേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസ് എത്തിയാണ് അധ്യാപികയെ സ്‌കൂളില്‍ പ്രവേശിപ്പിച്ചത്. എന്ത് വസ്ത്രമിട്ടും സ്‌കൂളില്‍ വരാമെന്നും തടയാന്‍ പറഞ്ഞിട്ടില്ലെന്നുമാണ് സ്‌കൂള്‍ മാനേജരുടെ വിശദീകരണം.

കേന്ദ്ര ബജറ്റിലെ അവഗണനയ്‌ക്കെതിരെ പ്രമേയം പാസാക്കി നിയമസഭ

കേന്ദ്ര ബജറ്റിലെ അവഗണനയ്‌ക്കെതിരെ പ്രമേയം പാസാക്കി നിയമസഭ. കേന്ദ്രത്തിന്റേത് പ്രതികാര ബുദ്ധിയെന്നും, വര്‍ഷങ്ങളായി സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളോട് അവഗണനയെന്നും പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള സമൂഹത്തെ നിരാശപ്പെടുത്തുന്ന ബജറ്റെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

സംസ്ഥാനങ്ങളുടെ നില ഭദ്രമാകുമ്പോള്‍ ആണ് രാജ്യത്തിന് തല ഉയര്‍ത്തി നില്‍ക്കാന്‍ ആവുക. ന്യായ യുക്തമായ ആവശ്യങ്ങള്‍ക്ക് പോലും പരിഗണന കിട്ടിയില്ല. ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണിതെന്നും വര്‍ഷങ്ങളായി കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളോട് അവഗണന കാട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ അന്തസ് ലോക സമൂഹത്തിന് മുന്നില്‍ ഇടിച്ച് താഴ്ത്തുന്നതാണ് കേന്ദ്രത്തിന്റെ നടപടി. ജനാധിപത്യ മൂല്യങ്ങളോടു പോലും സംശയം തോന്നുന്ന അവസ്ഥയാണിത്. ലോകത്തിനു മുമ്പില്‍ കേരളം അഭിമാനകരമായ നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വികസനം വേണം. പ്രദേശിക ഭേദങ്ങള്‍ക്ക് അതീതമായ പരിഗണന നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഭൂമി കണ്ടെത്തിയിട്ടും എയിംസ് നല്‍കിയില്ല. കേരളത്തിന് എയിംസ് നല്‍കുന്നതില്‍ കേന്ദ്രത്തിന് മൗനമാണ്. തൊഴിലുറപ്പ് നിയമ ഭേദഗതി കൊണ്ട് മാത്രം കേരളത്തിന് 3000 കോടിയുടെ നഷ്ടമുണ്ടായെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ചട്ടം 118 പ്രകാരമാണ് ഔദ്യോഗിക പ്രമേയം കൊണ്ടുവന്നത്.

സ്‌കൂളുകളില്‍ ഇനി റോഡ് സേഫ്റ്റി കേഡറ്റ്‌സും

പുതിയ റോഡ് സംസ്‌കാരം പകര്‍ന്ന് നല്‍കാന്‍ സ്‌കൂളുകളില്‍ ഇനി റോഡ് സേഫ്റ്റി കേഡറ്റ്‌സും. സ്റ്റുഡന്റ് പൊലീസ് കേഡറ്റ്‌സിനും എന്‍സിസിക്കും പിന്നാലെയാണ് റോഡ് സേഫ്റ്റി കേഡറ്റും വരുന്നത്. പദ്ധതിക്ക് അന്തിമ രൂപം നല്‍കാന്‍ ഇന്ന് വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത തലയോഗം ചേരും. ഗതാഗതമന്ത്രിയും ഗതാഗത കമീഷണര്‍ അടക്കമുള്ളവരും യോഗത്തില്‍ പങ്കെടുക്കും.

സുരക്ഷാ ബോധമുള്ള യുവ തലമുറയെ വാര്‍ത്തെടുക്കല്‍ ലക്ഷ്യമിട്ടാണ് റോഡ് സേഫ്റ്റി കേഡറ്റ്‌സിന് രൂപം നല്‍കുക. എസ് പിസി മാതൃകയില്‍ യൂണിഫോം സേനയായിരിക്കും റോഡ് സേഫ്റ്റി കേഡറ്റ്‌സ്. വിദ്യാഭ്യാസ, ഗതാഗത വകുപ്പുകള്‍ ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. മാവേലിക്കരയിലെ ജോണ്‍ എഫ് കെന്നഡി മെമ്മോറിയല്‍ സ്‌കൂളില്‍ പൈലറ്റ് പദ്ധതി നടപ്പാക്കിയിരുന്നു. ഇത് വിജയമെന്ന് കണ്ടതോടെയാണ് സംസ്ഥാന വ്യാപകമായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്നതും പരിഗണനയിലുണ്ട്.

മാലൂര്‍ പഞ്ചായത്തില്‍ ചത്ത കാക്കയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

മാലൂര്‍ പഞ്ചായത്തിലെ തൃക്കടാരിപൊയിലില്‍ ചത്ത കാക്കയുടെ സാമ്പിള്‍ പരിശോധിച്ചതില്‍ പക്ഷിപ്പനി ( എച്ച് 5 എന്‍ 1) സ്ഥിരീകരിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാന്‍ സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജനുവരി 17ന് ഇരിട്ടി എടക്കാനത്ത് ചത്ത കാക്കയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.

സ്വര്‍ണവിലയില്‍ വര്‍ധന;പവന് 4840 രൂപ കൂടി 1,17,720 രൂപയായി.

സ്വര്‍ണ്ണത്തിന് വീണ്ടും വില കുതിച്ചു. പവന് 4840 രൂപ കൂടി, ഒരു പവന്റെ വില 1,17,720 രൂപയായി. അഞ്ചു ദിവസത്തിനിടെ പവന് 20,000 രൂപയിലധികം കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ് ഉണ്ടായത്. കഴിഞ്ഞമാസം 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുറയുന്നതാണ് ദൃശ്യമായത്.

സംഗീത സംവിധായകന്‍ എസ് പി വെങ്കിടേഷ് അന്തരിച്ചു

സംഗീത സംവിധായകന്‍ എസ് പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വീട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആണ് അന്ത്യം. 70 വയസ്സ് ആയിരുന്നു. 1980 കളിലും 90കളിലും മലയാള സിനിമയില്‍ തിളങ്ങി നിന്ന സംഗീത സംവിധായകനായിരുന്നു എസ് പി വെങ്കിടേഷ്. രാവിലെ ശുചിമുറിയില്‍ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കിലുക്കം, മിന്നാരം, ജോണി വാക്കര്‍. കൌരവര്‍, സ്ഫടികം, ധ്രുവം, കിഴക്കന്‍ പത്രോസ്, ഹിറ്റ്‌ലര്‍, ദേവാസുരം തുടങ്ങി നിരവധി സിനിമകളിലെ ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതം നല്‍കി. പൈതൃകം എന്ന സിനിമയ്ക്ക് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുണ്ട്.

കേന്ദ്ര ബജറ്റിലെ അവഗണനയ്‌ക്കെതിരെ സിപിഐഎം നാളെ കരിദിനം ആചരിക്കും

കേന്ദ്ര ബജറ്റിലെ അവഗണനയ്‌ക്കെതിരെ നാളെ കരിദിനം ആചരിക്കാന്‍ സിപിഐഎം. എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയര്‍ത്തും. പ്രതിഷേധ പ്രകടനം നടത്താനും തീരുമാനം. ഇന്ത്യയുടെ ഭൂപടത്തില്‍ കേരളം നിലനില്‍ക്കുന്നില്ല എന്ന രീതിയിലുള്ള ബജറ്റാണ് അവതരിപ്പിച്ചിട്ടുള്ളതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.

സ്വര്‍ണവില ഇന്ന് രണ്ടാംതവണയും കുറഞ്ഞു

സ്വര്‍ണവില ഇന്ന് രണ്ടാംതവണയും കുറഞ്ഞു. ഗ്രാമിന് 400 രൂപയും പവന് 3200 രൂപ
.ഇതോടെ ഗ്രാമിന് 13,490 രൂപയും പവന് 1,07,920 രൂപയുമായി.ഇന്ന് രാവിലെ ഗ്രാമിന് 830 രൂപ കുറഞ്ഞ് 13,890 രൂപയും പവന് 6640 രൂപ കുറഞ്ഞ് 1,11,120 രൂപയുമായിരുന്നു.